Saturday, April 21, 2007

നരേന്ദ്രമോഡിയുടെ പ്രസംഗം ദേശാഭിമാനി കേട്ടത്‌ ഇങ്ങനെ!

നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനം ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്ത വിധമാണ്‌ താഴെക്കൊടുത്തിരിക്കുന്നത്‌. പച്ചക്കള്ളങ്ങള്‍ കൊണ്ട്‌ സമ്പന്നമാണത്‌. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വമെഴുതിച്ചേര്‍ത്ത വരികള്‍ ധാരാളം.

ചില വരികള്‍ക്കുള്ള പ്രതികരണങ്ങളും താഴെ ചേര്‍ത്തിട്ടുണ്ട്‌. മറ്റു പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതെങ്ങനെ എന്ന്‌ നേരത്തേ ഒരു പോസ്റ്റില്‍ കൊടുത്തിരുന്നു.

എന്തെഴുതിവിട്ടാലും ചോദ്യം ചെയ്യപ്പെടുകയില്ല എന്ന മാദ്ധ്യമഭീമന്മാരുടെ അഹങ്കാരത്തിന്‌ കാലം നല്‍കുന്ന മറുപടിയാണ്‌ സ്വതന്ത്ര ബ്ലോഗുകള്‍ എന്ന്‌ വീണ്ടും തെളിയിച്ചുകൊണ്ട്‌, മോഡിയുടെ പ്രസംഗം വള്ളിപുള്ളി വിടാതെ കാണാപ്പുറത്ത്‌ കൊടുത്തിട്ടുണ്ട്‌.

-----------------------
(തലക്കെട്ട്‌)

'വര്‍ഗ്ഗീയ വിഷം ചീറ്റി മോഡി പോയി' എന്ന ഒരൊറ്റ പരാമര്‍ശം മതി ദേശാഭിമാനി വാര്‍ത്തകളുടെ മുഴുവന്‍ വിശ്വാസ്യതയും ഒറ്റ നിമിഷം കൊണ്ടു തകര്‍ന്നടിഞ്ഞു താഴെ വീഴാന്‍.

തികച്ചും തെറ്റാണ്‌ ആ വാചകം.

സത്യത്തില്‍, 'വര്‍ഗ്ഗീയവിഷം ചീറ്റി മോഡി പോകുക'യല്ല - മോഡിയുടെ വിഷത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ 'ചീറ്റിപ്പോകുക'യാണുണ്ടായത്‌.

ഈ റിപ്പോര്‍ട്ടില്‍, രണ്ടാമത്തെ ഖണ്ഡികയൊഴിച്ച്‌ ബാക്കിയെല്ലാം വളരെ നേരത്തേ തന്നെ തയ്യാറാക്കി വച്ചിരുന്നതാണെന്നു വ്യക്തമാണ്‌. മോഡിയുടെ പ്രസംഗത്തേക്കുറിച്ചുള്ള തങ്ങളുടെ മുന്‍വിധികള്‍ തെറ്റിപ്പോയി എന്നു മനസ്സിലാക്കിയ മറ്റു പത്രലേഖകര്‍ തങ്ങളുടെ നിരാശ പല രീതിയില്‍ പ്രകടിപ്പിക്കുകയാണുണ്ടായത്‌. എന്നാല്‍ ദേശാഭിമാനിയാകട്ടേ, വേദിയില്‍ എന്തു പറഞ്ഞാലും വേണ്ടില്ല - തങ്ങള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ച മട്ടു തന്നെ എഴുതും എന്നൊരു ധാര്‍ഷ്ട്യം കാണിച്ചതുപോലെ തോന്നി.

'വര്‍ഗ്ഗീയ വിഷം ചീറ്റി'യെന്നും മറ്റും പച്ചയ്ക്ക്‌ എഴുതാന്‍ മടികാണിക്കാതിരുന്നത്‌ പരിഹാസ്യമായിപ്പോയെന്ന തരത്തില്‍ പത്രലോകത്തു പൊതുവിലൊരു വര്‍ത്തമാനമുണ്ടായിരുന്നു. ദേശാഭിമാനിയുടെ ഈ 'വിഷപരാമര്‍ശ'ത്തെ, മറ്റൊരു ദിവസത്തെ പത്രത്തില്‍ മാതൃഭൂമി കണക്കറ്റു കളിയാക്കിയിട്ടുമുണ്ട്‌. ഇവിടെ വന്നിട്ട്‌ ആരെങ്കിലും വര്‍ഗ്ഗീയവിഷം ചീറ്റി എന്നത്‌ സത്യമാണെങ്കില്‍, അവരെ പിടികൂടി അറസ്റ്റ്‌ ചെയ്യാന്‍ കഴിയാതിരുന്നത്‌ കൊടിയേരിയുടെ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടല്ലേ എന്നവര്‍ ചോദിക്കുന്നു. വേറെ ഒരൊറ്റ പത്രത്തിലും ഇങ്ങനെയൊരു വാര്‍ത്ത വരാതിരുന്നതിനു കാരണം അവര്‍ക്കൊന്നും ഹിന്ദി വശമില്ലാത്തതാവും എന്നും പറഞ്ഞ്‌ പരിഹസിക്കുന്നുമുണ്ട്‌ മാതൃഭൂമി.

-----------------------
(1, 2, 3) കനത്തപ്രതിഷേധത്തിനിടെ ഇന്ത്യകണ്ട ഏടവും വലിയ വംശഹത്യയുടെ സൂത്രധാരനും ഫാസിസ്റ്റ്‌........

1 - 'കനത്ത പ്രതിഷേധത്തിനിടെ' എന്നതിനുശേഷം ഒരു കോമ വേണം എന്നത്‌ നിര്‍ബന്ധമാണ്‌. അല്ലെങ്കില്‍, (ഇന്ത്യ) കണ്ടത്‌ പ്രതിഷേധത്തിനിടെയാണ്‌ എന്ന അര്‍ത്ഥമാണു വരുന്നത്‌. ആദ്യവിശേഷണം അവസാനത്തേക്കു മാറ്റുക എന്നതാണ്‌ കുറച്ചുകൂടി നല്ല രീതി. (ഇന്ത്യ കണ്ട .....യുമായ നരേന്ദ്ര മോഡി, കനത്ത പ്രതിഷേധത്തിനിടെ....)

2 - ഇന്ത്യ കണ്ട 'ഏറ്റവും വലിയ' വംശഹത്യഎന്നൊക്കെ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും പല കലാപങ്ങളും മനസ്സില്‍ വരും. ഏതു മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണെങ്കിലും ശരി - കലാപങ്ങളുടെ വലിപ്പച്ചെറുപ്പം കണക്കാക്കാന്‍ ശ്രമിക്കുന്നത്‌ ദു:ഖകരവും ക്രൂരവുമാണ്‌. എന്നാല്‍പോലും ഈ 'ഏറ്റവും വലിയ' എന്ന പ്രയോഗത്തിലൂടെ ദേശാഭിമാനി അതിനു നിര്‍ബന്ധിച്ചാല്‍ എന്തു ചെയ്യും? വിഭജനാനന്തര കലാപങ്ങള്‍ മറക്കാം. പക്ഷേ കുറഞ്ഞപക്ഷം സിഖ്‌ വിരുദ്ധ കലാപമെങ്കിലും കാണാതിരിക്കുന്നതെങ്ങനെ? ഗുജറാത്തില്‍ മുസ്ലീങ്ങളും ഹിന്ദുക്കളുമായി മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ മൂന്നോ നാലോ ഇരട്ടിയോളം സിഖുകാര്‍ (അവര്‍ മാത്രം) കൊല്ലപ്പെട്ട ആ കലാപം "തീരെ ചെറിയ"താവുന്നതും ഗുജറാത്ത്‌ "ഏറ്റവും വലിയ"താവുന്നതും ഏതു മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാലാണ്‌?

വളരെ എളുപ്പമാണതു കണ്ടു പിടിക്കാന്‍. ആ കലാപത്തിന്റെ പേരില്‍ ദേശാഭിമാനിക്ക്‌ ബി.ജെ.പി.യെ കുറ്റപ്പെടുത്തി ഭര്‍ത്സിക്കാനാവില്ല. ന്യൂനപക്ഷങ്ങളില്‍ത്തന്നെ ന്യൂനപക്ഷമായ സിഖുകാര്‍ക്കു വേണ്ടി ദു:ഖിക്കേണ്ട യാതൊരാവശ്യവും ദേശാഭിമാനിക്കില്ല. അല്ലെങ്കില്‍ത്തന്നെ, പഞ്ചാബില്‍ ഇത്തവണ ബി.ജെ.പി. നിര്‍ത്തിയ 23 സ്ഥാനാര്‍ത്ഥികളില്‍ 19 പേരെയും ജയിപ്പിച്ചു വിട്ടവരാണു സിഖുകാര്‍. അവരോടു ദയ തോന്നണമെങ്കില്‍ ഒന്നു കൂടി ആലോചിക്കേണ്ടി വരും. ഗുജറാത്തു തന്നെ ഏറ്റവും വലുത്‌. അസ്വാസ്ഥ്യജനകങ്ങളും അപ്രിയ സത്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കുന്നതുമായ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനൊരുങ്ങുന്ന മാദ്ധ്യമ സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍ കടക്കൂ പുറത്ത്‌!

3 - (സൂത്രധാരന്‍) - കൂട്ടക്കൊല "ആസൂത്രണം" നടത്തിയത്‌ മോഡിയാണ്‌ എന്ന ഒരു പരാമര്‍ശം പ്രചരിപ്പിക്കുന്നത്‌ ഡി.വൈ.എഫ്‌.ഐ, എന്‍.ഡി.എഫ്‌ എന്നിവ പോലെയുള്ള സംഘടനകള്‍ മാത്രമാണ്‌. അവരുടെയിടയില്‍ത്തന്നെ അല്‍പമെങ്കിലും ചിന്താശേഷിയുള്ളവര്‍ അതു വിശ്വസിക്കുമെന്നു കരുതുക പ്രയാസം.

ഇസ്രത്ത്‌ എന്ന പെണ്‍കുട്ടിയെ ഗുജറാത്ത്‌ പോലീസ്‌ തട്ടിക്കൊണ്ടുപോയി അവളുടെ മേല്‍ ആയുധങ്ങള്‍ ചേര്‍ത്തുവച്ചതിനു ശേഷം പാക്ക്‌ പൗരന്മാരായ ഭീകരന്മാരോടൊപ്പം ഇരുത്തി വെടിവച്ചു കൊന്നതാണ്‌(!!!) - അത്‌ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ്‌(!?!) എന്നൊക്കെപ്പോലും കേള്‍ക്കേണ്ടി വരുന്ന ഒരു നാട്ടില്‍ - അത്തരം പ്രചാരണങ്ങള്‍ പോലും വിശ്വസിക്കാന്‍ ആള്‍ക്കാരുണ്ടാകുന്ന നാട്ടില്‍ - കലാപത്തിന്റെ സൂത്രധാരന്‍ അവിടുത്തെ മുഖ്യമന്ത്രിയാണ്‌ എന്നു കേട്ടാലും അത്ഭുതപ്പെടേണ്ടതില്ല.

(നിരന്തര പ്രചാരണം നടത്തിയിട്ടും ഈ 'സൂത്രധാരന്‍' പ്രയോഗം എന്തു കൊണ്ട്‌ ഭൂരിഭാഗം ജനങ്ങളും അവിശ്വസിക്കുന്നു എന്നത്‌ - കെ. ഇ. എന്നും കെ. എന്‍. പണിക്കരുമൊക്കെ പലപ്പോഴും ലേഖനങ്ങളിലൂടെ ദു:ഖം പ്രകടിപ്പിച്ചു കാണാറുള്ള ആ അവിശ്വാസത്തിന്റെ കാരണം മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കാന്‍ ശ്രമിക്കാം)

-----------------------
(4) 'വര്‍ഗ്ഗീയ വിഷം ചീറ്റ'ലിനേപ്പറ്റി മുകളില്‍ പറഞ്ഞു കഴിഞ്ഞു.

-----------------------
(5) "മതസ്പര്‍ദ്ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഹിന്ദുമഹാമേള"
എന്നത്‌ വളരെ വികലമായൊരു പ്രയോഗമായാണ്‌ എനിക്കു തോന്നിയത്‌. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ലക്ഷ്യങ്ങളേക്കുറിച്ചുമെല്ലാം തികഞ്ഞ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുന്നവര്‍ക്ക്‌ സംഘം നടത്തുന്ന പരിപാടികളേക്കുറിച്ചും അതേ ആശയക്കുഴപ്പം ഉണ്ടാവുന്നതില്‍ അതിശയമില്ല.

-----------------------
(6) 'കൂട്ടകൊല'
എന്നല്ല - കൂട്ടക്കൊല എന്നാണ്‌ വേണ്ടത്‌. സന്ധി നിയമപ്രകാരം അവിടെ 'ക' ഇരട്ടിക്കുക തന്നെ വേണം.

-----------------------
(7) 'ഉത്തരവാദി'
എന്ന്‌ ഉപയോഗിച്ചിരിക്കുന്നത്‌ 'മറുപടി പറയാന്‍ ഉത്തരവാദിത്തമുള്ളയാള്‍' എന്ന അര്‍ത്ഥത്തിലാണെങ്കില്‍ ശരിയും 'കാരണക്കാരന്‍' എന്ന അര്‍ത്ഥത്തിലാണെങ്കില്‍ തെറ്റുമാണ്.

-----------------------
(8) "ആര്‍. എസ്‌. എസ്‌. സ്ഥാപകന്‍ ഗോള്‍വള്‍ക്കറുടെ ജന്മശതാബ്ദി"!...

കണ്ണുകളെ വിശ്വസിക്കാനാവാതെ ഒരു ആറേഴു തവണ വായിച്ചു നോക്കി.

ഗോള്‍വള്‍ക്കറാണത്രേ ആര്‍. എസ്‌. എസ്‌ സ്ഥാപിച്ചത്‌!!

സംഘം സ്ഥാപിച്ചത്‌ ആരാണ്‌ - സംഘവും ഗോള്‍വള്‍ക്കറും തമ്മിലുള്ള ബന്ധമെന്താണ്‌ - എന്നൊക്കെപ്പോലും അറിയാത്ത ഏതെങ്കിലും യുവ എഴുത്തുകാരന്‍ പറ്റിച്ച പണിയാവണം. ഒരു പത്രത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതില്‍ എഡിറ്റര്‍ മാത്രം മനസ്സു വച്ചാല്‍ പോരാ. ഓരോ ലേഖകനും പ്രത്യേകം ശ്രദ്ധ വച്ചാലേ അതു സാധ്യമാകൂ.

(ഞാന്‍ അറിഞ്ഞിട്ടുള്ളത്‌ ഇങ്ങനെയാണ്‌ - തന്റെ വിദ്യാഭ്യാസകാലത്ത്‌, ഒരു സഹപാഠിയില്‍ നിന്നാണ്‌ ഗുരുജി ഗോള്‍വള്‍ക്കര്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തേക്കുറിച്ച്‌ കേള്‍ക്കുന്നതു തന്നെ! സ്ഥാപകന്‍ അദ്ദേഹമല്ലെന്നു വ്യക്തം!)

സംഘത്തേക്കുറിച്ച്‌ അല്‍പമെങ്കിലും അറിയാവുന്ന ഏതൊരാള്‍ക്കും പ്രഥമദൃഷ്ട്യാ തന്നെ തെറ്റാണെന്നു വ്യക്തമാവുന്ന ചില ആരോപണങ്ങള്‍ പോലും പലരും സംഘത്തേക്കുറിച്ച്‌ ഉന്നയിച്ചു കാണാറുണ്ട്‌. അതൊക്കെ സംഘത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മനപൂര്‍വ്വം ചെയുന്നതാണെന്നാണ്‌ ഞാന്‍ ഇതുവരെ കരുതിയിരുന്നത്‌. എന്നാല്‍, ഇപ്പോള്‍ മനസ്സിലാവുന്നു - സംഘത്തേക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ പോലും അറിയാത്തതു കൊണ്ടും കൂടിയാവണം അത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നത്‌.

-----------------------
(9) ഏതാനും ആഴ്ചക
ളല്ല - ഒരു വര്‍ഷം നീണ്ടു നിന്ന പരിപാടിയായിരുന്നു.

രാഷ്ട്രരക്ഷാ സഞ്ചലനം എന്ന പേരില്‍ കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നടത്തിയ റിലേ മാര്‍ച്ച്‌ പാസ്റ്റും അതിനു ശേഷം നടന്ന രാഷ്ട്രരക്ഷാസംഗമവും ആയിരുന്നു ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചത്‌.

ഇനിയിപ്പോള്‍ 'ഇതിന്റെ പേരില്‍' എന്നു പറഞ്ഞിരിക്കുന്നത്‌ ഹിന്ദു മഹാമേളയുടേ കാര്യമാണോ എന്നറിയില്ല. അങ്ങനെയാണെങ്കില്‍, ഏതാനും ആഴ്ചകള്‍ എന്നത്‌ ഏകദേശം ശരിയാണ്‌.

-----------------------
(10) വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്ന പരിപാടികള്‍ ...

സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരായ പ്രമുഖവ്യക്തികള്‍ - ചില ഇടതു നേതാക്കളും മുസ്ലിം ചിന്തകരുമടക്കം - പങ്കെടുത്ത 'വൈചാരിക സദസ്സു'കളും ചര്‍ച്ചകളും സെമിനാറുകളുമൊക്കെയാണ്‌ സംഘടിപ്പിക്കപ്പെട്ടത്‌. അവയൊന്നും വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നവയായിരുന്നില്ല. സംഘര്‍ഷം ഉണ്ടായിട്ടുണ്ടെങ്കില്‍, അത്‌ എന്തുകൊണ്ടുണ്ടായി, ആരു സൃഷ്ടിച്ചു എന്നൊക്കെ ലേഖകന്‌ അറിയാത്തതായിരിക്കില്ല.

-----------------------
(11) സ്വൈര്യ ജീവിതം തകരുമെന്ന നില വന്നു എന്നത്‌ ചിരിയുണര്‍ത്തുന്നു. 'ആരുടെ?' എന്ന ഒരു കുസൃതിച്ചോദ്യമാണ്‌ മനസ്സില്‍ വന്നത്‌.

-----------------------
(12) മൂവായിരത്തഞ്ഞൂറോളം പോലീസുകാരെ നിയോഗിച്ചു എന്നത്‌ തങ്ങളുടെ വലിയ നേട്ടമായി ചിത്രീകരിച്ചിരിക്കുന്നത്‌ സഹതാപമുണര്‍ത്തുന്നു. ഇത്രയും പേര്‍ വേണ്ടി വന്നതില്‍ തങ്ങളുടെ പ്രസ്ഥാനത്തിന്‌ എന്തെങ്കിലും പങ്കുണ്ടോ എന്നതിനേപ്പറ്റി ഒരു ആത്മവിമര്‍ശനം നടത്തുന്നതു നന്നായിരിക്കും. തങ്ങള്‍ക്കല്ലായിരുന്നു ഇപ്പോള്‍ ഭരണമെങ്കില്‍, വിപ്ലവയുവജനസംഘടനകള്‍ എന്തെല്ലാം കുഴപ്പങ്ങള്‍ അന്നേ ദിവസം അഴിച്ചുവിടുമായിരുന്നുവെന്നും.

-----------------------
(13) കടുത്ത വര്‍ഗ്ഗിയ വിദ്വേഷം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു.!

കല്ലുവച്ച നുണയാണിത്‌.

സംഭവം നേരിട്ടു കാണാത്തവര്‍ മാത്രമേ ഇതൊക്കെ വായിച്ചേക്കുകയുള്ളൂ എന്ന തെറ്റിദ്ധാരണയില്‍ ഇന്ന്‌ ഉടലെടുത്ത അബദ്ധമാവണം ഇത്‌. "ഭാരത്‌ മാതാ കീ ജയ്‌"-യും "വന്ദേ മാതര"വുമൊക്കെ "കടുത്ത വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുന്നു"വെങ്കില്‍ നമ്മള്‍ വളരെ അധ:പതിച്ചിരിക്കുന്നു എന്ന്‌ ദു:ഖത്തോടെ പറയേണ്ടി വരും.

-----------------------
(14) മോഡി ഉള്‍പ്പെടെയുള്ളവര്‍ ഈ വിദ്വേഷം ആളിക്കത്തിച്ചു.

അത്ഭുതപ്പെട്ടുപോകുകയാണ്‌! ലേഖകന്റെ ധൈര്യം സമ്മതിച്ചുകൊടുക്കാതിരിക്കാനാവുന്നില്ല.

ഗുജറാത്തില്‍ സംഭവിച്ചു എന്ന മട്ടിലുള്ള പതിവു ഭര്‍ത്സനങ്ങള്‍ എഴുതുന്നതിന്‌ വലിയ മനോബലത്തിന്റെയൊന്നും ആവശ്യമില്ല. ആരും തന്നെ അതൊന്നും നേരിട്ടുപോയി പരിശോധിക്കാന്‍ പോണില്ലെന്നുറപ്പാണ്‌. പക്ഷേ ഇവിടെ, നമ്മുടെ നാട്ടില്‍, നാട്ടുകാരുടെ കണ്മുന്നില്‍ വച്ചു നടന്ന ഒരു കാര്യത്തേപ്പറ്റി ഇങ്ങനെയൊക്കെ എഴുതി അച്ചടിച്ചുവിടുകയെന്നാല്‍!

എന്തെഴുതിയാലും വിശ്വസിക്കുന്നവര്‍ - അല്ലെങ്കില്‍ - നുണയാണെന്നറിയാമെങ്കിലും സന്തോഷത്തോടെ വായിക്കുന്നവര്‍ എന്നൊക്കെയുള്ള നിലവാരത്തിലാണെന്നു തോന്നുന്നു ലേഖകന്‍ വായനക്കാരെ കാണുന്നത്‌.

പ്രസംഗത്തിലൂടെ മോഡി ആളിക്കത്തിച്ചത്‌ ആരോടെങ്കിലുമുള്ള വിദ്വേഷമാണെന്നു ഞാന്‍ കരുതുന്നില്ല. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അഭിമാനബോധം ആളിക്കത്തിച്ചില്ലേ എന്നു ചോദിച്ചാല്‍ - ഉവ്വെന്നുറപ്പാണ്‌ - അവരുടെ പ്രതികരണങ്ങള്‍ ആതു തെളിയിച്ചിരുന്നു എന്നു സമ്മതിച്ചു തരേണ്ടി വരും.

14-നും 15-നും ഇടക്ക്‌ 'വംശഹത്യ ആസൂത്രണം ചെയ്ത്‌ നടപ്പാക്കി എന്നു പറയുന്നത്‌ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ്‌.

-----------------------
(15) "മതേതര വിശ്വാസികള്‍" എന്ന പ്രയോഗം വളരെ ചിരിയുണര്‍ത്തുന്നതാണ്‌. മതേതരത്വം എന്നതിനോളം അര്‍ത്ഥം നഷ്ടപ്പെട്ടുപോയ മറ്റൊരു വാക്ക്‌ മലയാളത്തിലുണ്ടോ എന്നുപോലും സംശയിച്ചുപോകുന്നു.

-----------------------
(16) പ്രാസം ഒപ്പിച്ച്‌ 'നരമേധം നടത്തിയ നരേന്ദ്രമോഡി' എന്നൊക്കെ എഴുതിവിടുന്നത്‌ കൊള്ളാം. പക്ഷേ 'നരാധമന്‍' എന്നൊക്കെയുള്ള സംബോധനകള്‍ സംസ്കാരശൂന്യമാകയാല്‍ നിലവാരമുള്ള പത്രങ്ങള്‍ ഇത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുണ്ട്‌. മുദ്രാവാക്യം വിളികളിലോ കവലപ്രസംഗങ്ങളിലോ തട്ടിവിടുന്നതുപോലെയല്ല ഉത്തരവാദിത്തമുള്ള ഒരു അച്ചടി മാദ്ധ്യമത്തില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നത്‌. എഴുതുന്നയാളിന്റെയും അതു പ്രസിദ്ധീകരിക്കുന്നയാളിന്റെയും സാംസ്ക്കാരിക നിലവാരം വെളിപ്പെടുത്തിക്കൊണ്ട്‌ അത്‌ വര്‍ഷങ്ങളോളം മായാതെ കിടക്കും.

-----------------------
(17) ഇരു വിഭാഗം മതമൗലികവാദികള്‍ക്കും താക്കീതായത്രേ! അങ്ങനെ ഒരു വരിയെങ്കിലും ചേര്‍ക്കേണ്ടതുണ്ട്‌ എന്നറിയാനുള്ള ബുദ്ധിയുള്ളയാളാണ്‌ ലേഖകന്‍ എന്നത്‌ ശ്രദ്ധാര്‍ഹമാണ്‌.

മോഡിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ സംഘപ്രവര്‍ത്തകര്‍ എന്തെങ്കിലും 'സൃഷ്ടിക്കാന്‍' ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവ പ്രചാരണബോര്‍ഡുകളും വഴിയോരത്തുള്ള അലങ്കാരപ്പന്തലുകളുമൊക്കെയാവും.

-----------------------
(18) "കരിങ്കൊടികള്‍ നീക്കം ചെയ്യാന്‍ എസ്‌.പി.ജി.ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഡി.വൈ.എഫ്‌.ഐ.ക്കാര്‍ വഴങ്ങിയില്ല"
എന്നത്‌ ഏതോ മഹദ്‌കാര്യമെന്ന നിലയില്‍ അഭിമാനം കൊള്ളുന്നമട്ടിലാണ്‌ എഴുതിയിരിക്കുന്നത്‌!

നിയമലംഘനം, കോടതികളെപ്പോലും വെല്ലുവിളിക്കല്‍, നിയമപാലകര്‍ക്കും അധികാരികള്‍ക്കും നേരെ ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം എന്നിവയൊക്കെ തങ്ങളുടെ മുഖമുദ്രയായിത്തുടരുന്നതില്‍ വിഷമമില്ലെന്നു മാത്രമല്ല അഭിമാനിക്കുക കൂടി ചെയ്യുന്നു എന്നു വിളിച്ചോതുന്നു ഈ വാചകം.

-----------------------
(19) 'കപടമതേതരവാദികള്‍ എന്തൊക്കെ പറഞ്ഞാലും ഹിന്ദുത്വത്തില്‍ അധിഷ്ടിതമായേ ഞാന്‍ പ്രവര്‍ത്തിക്കൂ' എന്നു പറഞ്ഞു
എന്നെഴുതിയിരിക്കുന്നത്‌ തെറ്റാണ്‌. പലയിടത്തുനിന്നായി മുറിച്ചുകൂട്ടിയുണ്ടാക്കിയ ഒരു വാചകമാണിത്‌. ഇത്‌ ലേഖകന്റെ ചിന്തകളെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ

-----------------------
(20) ഭരത്‌ ഗോപിയെ 'നടന്‍ ഗോപി' എന്നു വിശേഷിപ്പിച്ചു കാണുന്നത്‌ ആദ്യമായിട്ടാണ്‌. കലാ-സാഹിത്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ക്ക്‌ സംഘാനുഭാവം ഉണ്ടാവുമ്പോള്‍ അതിനെ പരമാവധി മറച്ചുപിടിക്കാന്‍ ശ്രമിക്കാറുള്ളതിന്റെ ഭാഗമായാണെന്നു തോന്നുന്നു ഇതും.

-----------------------
(21)
ഗുജറാത്ത്‌ കൂട്ടക്കൊലയുടെ ‘ഉത്തരവാദി‘യായ എന്ന പ്രയോഗം ഇവിടെ തിരുത്തപ്പെട്ടിരിക്കുന്നു. ഇത്തവണ അത്‌ "മുഖ്യ ഉത്തരവാദി" എന്നായി മാറിയിട്ടുണ്ട്‌. അതായത്‌ മറ്റു ചിലര്‍ക്കു കൂടിയെങ്കിലും ഉത്തരവാദിത്തമുണ്ട്‌ എന്നര്‍ത്ഥം. അറിയാതെ സംഭവിച്ച കയ്യബദ്ധമാവാം. എന്തായാലും കലാപത്തിന്‌ ഉത്തരവാദി മോഡി (മാത്രം)അല്ല എന്ന്‌ പരോക്ഷമായെങ്കിലും സമ്മതിക്കുന്ന ഒരു വാചകം ആദ്യമായാണ്‌ ഒരു ഇടതുപക്ഷമാദ്ധ്യമത്തില്‍ വായിക്കുന്നത്‌. മോഡി എല്ലാം ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കി എന്നും മറ്റുമാണ്‌ ഇതുവരെ കേട്ടിരുന്നത്‌! നശിച്ച ആ കലാപം വിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തത്‌ - ഗോധ്ര തീവയ്പു സംഭവം - അതു പോലും മോഡിയുടെ പദ്ധതിയായിരുന്നു(!) എന്നു വാദിച്ചുകളഞ്ഞ വിരുതന്മാര്‍ പോലും ഉണ്ട്‌.--

അസതോമാ സത്ഗമയ
തമസോമാ ജ്യോതിര്‍ഗമയ! - പ്രാര്‍ത്ഥന മാത്രം!

1 comment:

Unknown said...

നരേന്ദ്രമോഡിയുടെ പ്രസംഗം ദേശാഭിമാനി കേട്ടത്‌ ഇങ്ങനെ!

ദേശാഭിമാനിയുടെ ഈ റിപ്പോര്‍ട്ട് പച്ചക്കള്ളങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വമെഴുതിച്ചേര്‍ത്ത വരികള്‍ ധാരാളം.

ഗോള്‍വള്‍ക്കറാണ് സംഘം സ്ഥാപിച്ചത്‌ എന്ന വമ്പിച്ച തെറ്റുപോലും അച്ചടിച്ചു വിടാന്‍ തെല്ലും മടികാണിച്ചില്ല അവര്‍. ‘പ്രവര്‍ത്തകര്‍ കടുത്ത വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു‘ എന്നും ‘മോഡി അത്‌ ആളിക്കത്തിച്ചു‘ എന്നുമൊക്കെ എഴുതിയിരിക്കുന്നത്‌ കല്ലു വച്ച നുണയാണ്.

ഇങ്ങനെയൊക്കെയാണോ ‘നേര് നേരത്തേ അറിയിക്കുന്നത്‌?’ ഇതൊക്കെയാണോ ‘ഓരോ പ്രഭാതത്തിലും എത്തിക്കുന്ന നേരിന്റെ മഞ്ഞുതുള്ളി?’ ഈ ‘അറിവ്‌ ആയുധമാക്കണം’ എന്നാണോ പറയുന്നത്‌?

ഇവിടെ വിദ്വേഷം വളര്‍ത്താന്‍ വേണ്ടി മനപൂര്‍വ്വം നുണപ്രചാരണം നടത്തിയത്‌ മറ്റാരുമല്ല. ദേശാഭിമാനി തന്നെയാണ്. എന്തുകൊണ്ട്‌ ഇതിനൊക്കെ തുനിയുന്നു എന്നത്‌ ‘മാദ്ധ്യമസിന്‍ഡിക്കേറ്റി‘നെതിരെ ദേശാഭിമാനി ഉയര്‍ത്തിയിരിക്കുന്ന ഏറ്റവും പുതിയ പരസ്യപ്പലകകളില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്‌. “മയക്കു മരുന്നിന് അടിപ്പെടുന്നത്‌ ഏറെയും യുവജനങ്ങള്‍. എന്നാല്‍ തെറ്റായ മാദ്ധ്യമപ്രവര്‍ത്തനം ബാധിക്കുന്നതോ - സമൂഹത്തെ ഒന്നടങ്കം!”

ഭേഷ്‌! അപ്പോള്‍ ‘പ്രയോജനം‘ അറിഞ്ഞിട്ടു തന്നെയാണ് ‘പ്രയോഗം‘ എന്നു ചുരുക്കം.

പത്രമെന്നല്ല - പാര്‍ട്ടിയെന്നല്ല - വ്യക്തിയെന്നല്ല - ആരും - വിമര്‍ശനങ്ങളോട്‌ അസഹിഷ്ണുത കാണിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. തെറ്റുണ്ടോ എന്നു പരിശോധിച്ച്‌, ഉണ്ടെങ്കില്‍ തിരുത്തി, സ്വയം നവീകരിച്ച്‌ മുന്നേറാനൊരുങ്ങുകയാണു വേണ്ടത്‌.