Monday, September 3, 2007

ആഗ്രയിലെ തീയും പത്രങ്ങളിലെ പുകയും

‘അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മാദ്ധ്യമങ്ങള്‍ ‍വര്‍ഗ്ഗീയ പക്ഷപാതം പുലര്‍ത്തുന്നു' എന്ന മട്ടില്‍ വന്ന ഒരു കമന്റിനെ ചുറ്റിപ്പറ്റിയുള്ള ഒരു അന്വേഷണമാണ്‌ ഇക്കുറി.

'മൂര്‍ത്തി' എന്ന പേരില്‍ വന്ന ആ അനോണിമസ്‌ കമന്റ്‌ താഴെ.
"സമുദായം അപകടത്തിലാണ്‌" എന്നും മറ്റും ധരിച്ചു വച്ചിരിക്കുന്ന ചില മുസ്ലിം യുവാക്കളെ കൂടുതല്‍ പ്രകോപിപ്പിച്ചേക്കാവുന്ന ആ വാചകങ്ങള്‍ അന്നേ ശ്രദ്ധിച്ചിരുന്നതാണ്‌.

അന്നു തന്നെ മറ്റുചില സംശയങ്ങള്‍ കൂടി തോന്നിയതുമാണ്‌ - അപ്പോള്‍ മറ്റ്‌ അക്രമങ്ങള്‍ അവര്‍ എങ്ങിനെയായിരിക്കും റിപ്പോര്‍ട്ടു ചെയ്യുക?. ഉദാഹരണമായി കമ്മ്യൂണിസ്റ്റ്‌ അക്രമങ്ങള്‍ എങ്ങനെയായിരിക്കും വിശേഷിപ്പിക്കപ്പെടുക?

സംഘടനകളുടെ പേരുകള്‍ തന്നെയാവണം എന്ന്‌ ഊഹിച്ചു. അതെ. ശരിയാണ്. ദാ കണ്ടില്ലേ...
അപ്പോള്‍ അടുത്ത സംശയം.

പ്രത്യേകിച്ച്‌ ഏതെങ്കിലും സംഘടനയുടെ ആഹ്വാനമുണ്ടെങ്കിലേ അക്രമം നടക്കുകയുള്ളോ? മറ്റെന്തെങ്കിലും സാഹചര്യങ്ങളില്‍ ആളുകള്‍ പ്രകോപിതരായിക്കൂടെന്നുണ്ടോ? അങ്ങനെ വരുമ്പോള്‍ മാദ്ധ്യമങ്ങള്‍ അത്‌ എങ്ങനെയായിരിക്കും റിപ്പോര്‍ട്ടു ചെയ്യുക? മൂര്‍ത്തി പറഞ്ഞതു പോലെ എന്തെങ്കിലും ഫോബിയ വളര്‍ത്താനുള്ള ആഗോള പരിശ്രമങ്ങള്‍ക്കു പിന്തുണ കൊടുക്കുമോ?

ഇയ്യിടെയാണ്‌ അതൊന്നു പരിശോധിക്കാനുള്ള അവസരമുണ്ടായത്‌.

* * * * * * * * * *
ആഗ്രയില്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസം മുഴുവന്‍ എന്തൊക്കെയോ ചില പ്രശ്നങ്ങളുണ്ടായി എന്നു കേട്ടിരുന്നല്ലോ. ‘ഒരു ദിവസത്തേക്ക്‌ ആരും പുറത്തിറങ്ങരുത്‌‘ എന്ന അറിയിപ്പു വന്നപ്പോള്‍, "ഞങ്ങള്‍ക്ക്‌ എന്നാണ്‌ ഈ രാജ്യത്തു നിന്നും (ആഗ്രയില്‍ നിന്നല്ല) രക്ഷപെടാനാവുക?" എന്നാണത്രേ പല വിദേശികളും ആകാംക്ഷയോടെ ചോദിച്ചത്‌!

എന്തായാലും പ്രത്യേകിച്ചു സംഘടനകള്‍ക്കൊന്നും പങ്കില്ലാത്ത ആ അക്രമങ്ങളൊക്കെ‍ മാദ്ധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ടു ചെയ്തുവെന്ന്‌ മൂര്‍ത്തിയുടെ ആരോപണത്തിന്റെ വെളിച്ചത്തില്‍ ഒന്നു പരിശോധിച്ചു നോക്കാം. ആരാണ് അക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്‌‌?

* * * * * * * * * *
ആദ്യ ദിവസം - ആഗസ്റ്റ്‌ 29
* * * * * * * * * *
ദേശാഭിമാനി വാര്‍ത്ത അനുസരിച്ചാണെങ്കില്‍, "ഒരു ജനക്കൂട്ട'മാണ്‌ അക്രമം നടത്തിയിരിക്കുന്നത്‌.

ആദ്യത്തെ വാചകത്തിലാണെങ്കില്‍ - 'ജനക്കൂട്ടം' എന്നു തന്നെ എടുത്തു പറയാന്‍ കാണിച്ച അമിത സൂക്ഷ്മത കൊണ്ടാവണം - അറിയാതെ ആ വാക്ക്‌ ആവര്‍ത്തിക്കപ്പെട്ടിട്ടുമുണ്ട്‌. ജനക്കൂട്ടം വാഹനങ്ങള്‍ ജനക്കൂട്ടം കത്തിച്ചു!


(ഓ.ടോ. :- പെട്ടെന്നു ശ്രദ്ധിക്കപ്പെടുന്ന ഇത്തരം വ്യാകരണപ്പിഴവുകള്‍ കണ്ടുപിടിച്ച്‌ തിരുത്താന്‍ തക്ക പ്രൂഫ്‌ റീഡിംഗ്‌ പോലും നടത്താതെയാണ്‌ ദേശാഭിമാനി വാര്‍ത്തകള്‍ പുറത്തുവരുന്നത്‌ എന്നത്‌ അതിശയിപ്പിക്കുന്നു.)

* * * * * * * * * *

അടുത്തതായി ദീപിക നോക്കി. "രോഷാകുലരായ ജനക്കൂട്ടം" തന്നെയാണ്‌ അവിടെയും. 'ജനക്കൂട്ടം' നാലിടത്ത്‌ ആവര്‍ത്തിച്ചിട്ടുണ്ട്‌.


ഒരു അഗ്നിശമന സേനാംഗം കൊല്ലപ്പെട്ട കാര്യം പോലും ദീപിക പരമാവധി മൃദുവാക്കിയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ജനക്കൂട്ടവുമായുള്ള സംഘര്‍ഷത്തിനിടെ ഒരു അഗ്നിശമന സേനാംഗത്തിന്‌ "ജീവന്‍ നഷ്ടപ്പെടു"കയാണുണ്ടായത്‌. അല്ലാതെ അയാളെ ആരും കൊലപ്പെടുത്തിയതൊന്നുമല്ല! നല്ലൊരു കര്‍മ്മണി പ്രയോഗം!

* * * * * * * * * *

മനോരമയില്‍ വാര്‍ത്തയ്ക്കായി പരതിയിട്ടു കിട്ടിയില്ല. അവരുടെ ചാനലിന്റെ ലിങ്കിലും ഒന്നും കാണാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസമേ വരികയുള്ളായിരിക്കണം. മംഗളത്തിന്റെ കാര്യവും അതു തന്നെ. ഒരര്‍ത്ഥത്തില്‍ ഒന്നും മിണ്ടാതിരിക്കുന്നതു തന്നെയാണ്‌ ഏറ്റവും മിടുക്ക്‌.

* * * * * * * * * *

മാതൃഭൂമിയില്‍ "രോഷാകുലരായ ജനക്കൂട്ടം" രണ്ടു തവണ. വെറും ജനക്കൂട്ടം ഒരുതവണ.
മതപരമായ ഒരു ഉത്സവത്തിന്റെ പേരു കൊടുക്കുന്നതിലൂടെ അക്രമികളുടെ സമുദായത്തേക്കുറിച്ച്‌ സൂചന കൊടുത്തത്‌ ചെറിയൊരു തെറ്റാണെന്നു പറയാം. അതൊഴിവാക്കാമായിരുന്നു.
* * * * * * * * * *
ഉല്‍സവത്തിന്റെ പേരു സൂചിപ്പിച്ചു എന്ന തെറ്റ്‌ മാധ്യമവും വരുത്തിയിട്ടുണ്ട്‌.

പക്ഷേ അവരും പ്രത്യേകിച്ച്‌ ഏതെങ്കിലും വിഭാഗത്തിന്റെ പേര്‌ എടുത്തു പറഞ്ഞിട്ടില്ല. അവിടെ "രോഷാകുലരായ ജനക്കൂട്ടം" രണ്ടു തവണ വരുന്നു.
* * * * * * * * * *
ഇംഗ്ലീഷ്‌ പത്രങ്ങളില്‍ ആദ്യം കിട്ടിയത്‌ 'ടൈംസ്‌ ഓഫ്‌ ഇന്ത്യ' യുടെ ലിങ്ക്‌.
'രോഷാകുലരായ പ്രകടനക്കാര്‍' ആണ്‌ അവിടെയും.
സമുദായാംഗങ്ങള്‍ എന്ന്‌ എഴുതിയിരിക്കുന്നു. ഒഴിവാക്കാമായിരുന്നു.
* * * * * * * * * *
അടുത്തതായി കിട്ടിയത്‌ 'ഹിന്ദുസ്ഥാന്‍ ടൈംസ്‌'.

'രോഷാകുലരായ ജനക്കൂട്ടം' തന്നെ അവിടെയും. പക്ഷെ, അവര്‍ ഉത്സവത്തിന്റെ പേരു പറയാതെ 'മുസ്ലിം ഫെസ്റ്റിവല്‍' എന്ന്‌ എടുത്തു പറഞ്ഞതു ശ്രദ്ധേയമായി. ആദ്യമായാണ്‌ പ്രകടമായ ഒരു സമുദായ സൂചന.
മാത്രമല്ല, രണ്ടാമതു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ആ തെറ്റുകൂടി തിരുത്തിയിട്ടുമുണ്ട്‌.
ആ വാര്‍ത്തയില്‍ ഒരിടത്ത്‌ 'ലോക്കല്‍'സും മറ്റൊരിടത്ത്‌ രോഷാകുലരായ ജനക്കൂട്ടവും തന്നെ. സമുദായ സൂചനകള്‍ ഒഴിവാക്കിയിട്ടുമുണ്ട്‌.
'ദ ഹിന്ദു'വിലും ഇതേ വാര്‍ത്ത തന്നെ.

(ഈ പുതിയ വാര്‍ത്തയനുസരിച്ച്‌, അക്രമത്തിനിരയായ ഏഴോളം പേരുടെ നില അതീവഗുരുതരമാണ്‌. മജിസ്റ്റ്രേറ്റിനടക്കം പരിക്കുണ്ട്‌. നിര്‍ഭാഗ്യകരമായ വല്ലതും പിന്നീട്‌ സംഭവിച്ചാല്‍ ദീപിക ഇങ്ങനെ എഴുതിയേക്കും. "മരണമടഞ്ഞ ചില ഉദ്യോഗസ്ഥര്‍, തീയണയ്ക്കാനും കലാപം നിയന്ത്രിക്കാനും ശ്രമിക്കുന്നതിനിടയിലാണു മരണപ്പെട്ടത്‌ എന്നു ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌")

* * * * * * * * * *
രണ്ടാം ദിവസം - ആഗസ്ത്‌ 30
* * * * * * * * * *

ദേശാഭിമാനി
ക്ക്‌ രണ്ടാം ദിവസവും ജനക്കൂട്ടം തന്നെ. അതിനിടയില്‍ ഒരു മണ്ടത്തരവും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്‌. ആദ്യവരിയില്‍ പറയുന്നു - ബൈക്കില്‍ സഞ്ചരിച്ചിരുന്ന നാലുപേരാണ്‌ മരണപ്പെട്ടതെന്ന്‌. തൊട്ടടുത്ത ഖണ്ഡികയില്‍പ്പറയുന്നു രണ്ടുപേര്‍ റിക്ഷയിലും രണ്ടു പേര്‍ മോട്ടോര്‍ സൈക്കിളിലുമായിരുന്നു എന്ന്‌. ഒരേ വാര്‍ത്തയില്‍ത്തന്നെ എന്തൊരു വൈരുദ്ധ്യം!
ഇത്ര അശ്രദ്ധമായി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഒരു പത്രം ലോകത്തെവിടെയെങ്കിലുമുണ്ടോ എന്നു സംശയിച്ചു പോകുന്നു. ദേശാഭിമാനിയില്‍ കാണുന്നതെന്തോ അതിന്റെ നേര്‍വിപരീതമാവും സത്യം എന്നൊരു ഇമേജ്‌ മാര്‍ക്സിസ്റ്റുകാരല്ലാത്ത വായനക്കാരില്‍ ഇതിനകം വളര്‍ന്നു കഴിഞ്ഞത്‌ വെറുതെയൊന്നുമല്ലെന്ന്‌ ഇപ്പോള്‍ മനസ്സിലാവുന്നു.
* * * * * * * * * *
ആദ്യദിവസം ഓണ്‍‍ലൈന്‍ വാര്‍ത്ത ലഭ്യമല്ലാതിരുന്ന മംഗളത്തിന്റെ രണ്ടാം ദിവസത്തെ വാര്‍ത്ത ഇങ്ങനെ.
അവര്‍ക്ക്‌ 'രോഷാകുലരായ'തല്ല - 'കോപാകുലരായ' ജനക്കൂട്ടമാണ്‌ എന്നതാണൊരു വ്യത്യാസം.
* * * * * * * * * *
ആദ്യ ദിവസം രണ്ടു 'രോഷാകുലം' ഉണ്ടായിരുന്ന മാധ്യമത്തിന്‌ ഇത്തവണ ഒരു രോഷാകുലം, ഒരു അക്രമാസക്തം പിന്നെ, ഒരു സാദാ ജനക്കുട്ടവും.
* * * * * * * * * *
മാതൃഭൂമിക്കും വീണ്ടും രോഷാകുലരായ ജനക്കൂട്ടം തന്നെ. മരിച്ചവരെല്ലാം ഒരു സമുദായത്തില്‍പ്പെട്ടവരായതിനാല്‍ അക്രമം വര്‍ഗ്ഗീയ കലാപമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്‌ എന്ന്‌ അവര്‍ എഴുതിക്കളഞ്ഞു! അതെന്തൊരു കളിയാണിത്‌ - അക്രമികള്‍ പ്രധാനമായും പോലീസിനെയും മറ്റുമല്ലേ ആക്രമിക്കുന്നത്‌ - അതെങ്ങനെ വര്‍ഗ്ഗീയകലാപമാകും എന്നു വിചാരിച്ചു തുടങ്ങുന്നവര്‍ക്കുള്ള മറുപടിയും താഴെത്തന്നെയുണ്ട്‌. "ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ കടകള്‍ക്കു നേരെ ആക്രമണമുണ്ടായി."

മനസ്സിലായി. എല്ലാം മനസ്സിലായി.
* * * * * * * * * *
മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തമായി, "ക്ഷുഭിതരായ ജനക്കൂട്ടം" എന്നാണ്‌ മനോരമ എഴുതിയത്‌.

"ഒരു വിഭാഗം" ആണ്‌ തെരുവിലിറങ്ങി അക്രമമഴിച്ചു വിട്ടതെന്ന്‌ അവര്‍ എടുത്തു പറഞ്ഞു.
'ആക്രമണം നടത്തിയ ജനക്കൂട്ടത്തിനെതിരെ മറ്റൊരു വിഭാഗവും രംഗത്തിറങ്ങി' എന്നത്‌‌ മനോരമയില്‍ മാത്രമാണ്‌ കണ്ടത്‌.
* * * * * * * * * *
വൈരുദ്ധ്യങ്ങള്‍
* * * * * * * * * *
ഈ വാര്‍ത്തകളെല്ലാം വായിച്ചു നോക്കിയവര്‍ക്കറിയാം - യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിച്ചതെന്ന്‌ പലര്‍ക്കുമറിയില്ലെന്ന്‌. അവിടവിടെ നിന്നു കിട്ടിയ വിവരങ്ങളില്‍ അല്‍പം മനോധര്‍മ്മ പ്രയോഗവും കൂടി നടത്തി ഓരോരുത്തരും അവരവര്‍ക്കു തോന്നിയ വിധം എഴുതിയിരിക്കുകയാണ്‌.

ഓരോരുത്തരും പറയുന്നതനുസരിച്ച്‌, നാലുപേര്‍ അപകടത്തില്‍പ്പെടുന്നതെപ്പോഴാണ്‌?

ഉത്സവത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍
ഉത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍
പ്രാര്‍ത്ഥനക്കു ശേഷം മടങ്ങുമ്പോള്‍
ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ പങ്കെടുക്കുമ്പോള്‍
‍ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വേണ്ടി പോകുമ്പോള്‍
‍ബൈക്കുകളില്‍ സഞ്ചരിക്കുമ്പോള്‍
‍ബൈക്കിലും റിക്ഷയിലുമായി സഞ്ചരിക്കുമ്പോള്‍...

അങ്ങനെയങ്ങനെ....

സംശയമുണ്ടെങ്കില്‍, ഒന്നു കൂടി പിറകിലേക്കു പോയി എല്ലാം വായിച്ചു നോക്കുക.

അക്രമത്തിനിടയില്‍ ഒരാള്‍ കൊല്ലപ്പെട്ടത്‌ ആരാണ്?
അഗ്നിശമനസേനാംഗമെന്ന്‌ ഒരാള്‍ .‍
കാഴ്ചക്കാരനായിരുന്നുവെന്ന്‌ വേറെ ചിലര്‍.
വെടി വച്ചത്‌ കലാപകാരികളെന്നു ചിലര്‍.
പോലീസാവാനാണു സാദ്ധ്യതയെന്നു ചിലര്‍.
പോലീസ്‌ തന്നെയെന്ന്‌ ചിലര്‍...

മൊത്തം വൈരുദ്ധ്യങ്ങളാണ്‌.

എല്ലാവരും യോജിക്കുന്ന ഒരേയൊരു കാര്യമേയുള്ളൂ. അക്രമം നടത്തിയതാര്‌ എന്നു പറയുന്നിടത്താണത്‌. എല്ലാവരെ സംബന്ധിച്ചും അത്‌ “ജനക്കൂട്ട“മാണ്‌. ഒന്നുകില്‍ രോഷാകുലര്‍, അല്ലെങ്കില്‍ അക്രമാസക്തര്‍ അല്ലെങ്കില്‍ ക്ഷുഭിതര്‍ എന്നൊക്കെയുള്ള ചെറിയ വ്യത്യാസങ്ങളേയുള്ളൂ. എന്തായാലും അക്രമികള്‍ ജനക്കൂട്ടം തന്നെ!

അതു തെറ്റാണെന്നു പറയുന്നില്ല. അങ്ങനെ തന്നെയാണു വേണ്ടത്‌. പക്ഷേ, അങ്ങനെയല്ല എന്നു വാദിക്കുന്നവര്‍ - മാദ്ധ്യമങ്ങള്‍ ആക്ഷേപിക്കുന്നു എന്നു പരാതി പറയുന്നവര്‍ കണ്ണു തുറന്നു കാണട്ടെ എന്നു കരുതി ചൂണ്ടിക്കാണിക്കുകയാണ്‌.

കുറേ മാസങ്ങള്‍ക്കു മുമ്പ്‌ 'ഭിവാണ്ടി'യില്‍ കലാപമുണ്ടായി. "1965 മുതല്‍ ഗവണ്മെന്റിന്റെ കയ്യിലുള്ള സ്ഥലമാണ്‌ - ഞങ്ങളുടെ കയ്യില്‍ രേഖകളുണ്ട്‌" എന്നൊക്കെ പറഞ്ഞ്‌ ചില ഉദ്യോഗസ്ഥര്‍, ഒരു പോലീസ്‌ സ്റ്റേഷന്‍ പണിയാന്‍ ശ്രമിച്ചു. പക്ഷേ ആ സ്ഥലത്തിനടുത്ത്‌ ഒരു പള്ളി സ്ഥിതി ചെയ്യുന്നുണ്ട്‌. ആ സ്ഥലം ഞങ്ങള്‍ സെമിത്തേരി പണിയാന്‍ വച്ചിരിക്കുന്ന സ്ഥലമാണ്‌ - അവിടെ പറ്റില്ല - എന്നു വിശ്വാസികള്‍. അക്രമാസക്തരായി അയ്യായിരത്തോളം പേര്‍ തെരുവിലിറങ്ങിയെന്നായിരുന്നു പത്ര വാര്‍ത്തകള്‍. വെടിവയ്പുണ്ടായി. രണ്ടു പേര്‍ കൊല്ലപ്പെട്ടു. അധികം താമസിച്ചില്ല, അന്നേ ദിവസം തന്നെ രണ്ടു കോണ്‍സ്റ്റബിള്‍മാരെ കുത്തിക്കൊന്ന ശേഷം ചുട്ടുകരിച്ചു. അതും അതിന്റെ തുടര്‍ച്ചയായി നടന്ന അക്രമസംഭവങ്ങളുമെല്ലാം നടത്തിയതും "അക്രമാസക്തരായ ചില ആളുകള്‍" മാത്രമായിരുന്നു. സാധിക്കുമെങ്കില്‍, പഴയ താളുകള്‍ ലഭ്യമാണെങ്കില്‍, മൂര്‍ത്തിയ്ക്ക്‌ പരിശോധിക്കാവുന്നതാണ്‌. വാര്‍ത്തകള്‍ മുഴുവന്‍ അരിച്ചു പെറുക്കിയാലും സമുദായത്തിന്റെ പേരോ മറ്റു സൂചനകളോ കാണാന്‍ കഴിയില്ല.

കേരളത്തില്‍, കുറച്ചു മാസങ്ങള്‍ക്കു മുമ്പ്‌ എന്‍.ഡി.എഫ്‌. പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചു. നക്സല്‍ ആക്രമണങ്ങളെ അനുസ്മരിപ്പിക്കുന്ന, അത്യപൂര്‍വ്വ സംഭവം. ‘മുസ്ലീങ്ങള്‍ ആക്രമിച്ചു‘ എന്ന്‌ ആരെങ്കിലും എഴുതിയോ? ഇല്ല. ആ സംഭവം ആ സംഘടനയ്ക്കു മാത്രമാണ്‌ - അതില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം യുവാക്കള്‍ക്കു മാത്രമാണ് - അപമാനമുണ്ടാക്കിയത്‌. അല്ലാതെ സമുദായാംഗങ്ങള്‍ക്കു മുഴുവനുമല്ല.‌
* * * * * * * * * *
മൂര്‍ത്തീ,
ഇനി ചോദിക്കട്ടെ.... പിന്നെ എന്തൊക്കെ കാണുമ്പോളാണ്‌ താങ്കള്‍ക്കൊക്കെ ഇമ്മട്ടിലുള്ള അഭിപ്രായങ്ങളുണ്ടാവുന്നതെന്നറിഞ്ഞാല്‍ കൊള്ളാം.

ഇനി താങ്കളുടെ അഭിപ്രായത്തിന്റെ രണ്ടാമത്തെ പാദം എടുക്കാം. ഹിന്ദു അനുഭാവമുള്ള സംഘടനകളുടെ കാര്യത്തിലാണെങ്കില്‍, സംഘടനകളുടെ പേരു മാത്രമേ പറയാറുള്ളൂ" എന്ന്‌. ശരിയാണു മൂര്‍ത്തീ. ഹിന്ദുക്കള്‍ക്കു പ്രത്യേകിച്ചു വികാരമൊന്നുമില്ലെന്നും എന്തെങ്കിലും പ്രശ്നമുണ്ടാകുന്നെങ്കില്‍ അതെല്ലാം സംഘപരിവാര്‍ സംഘടനകള്‍ ചെയ്യുന്നതു മാത്രമാണെന്നുമുള്ള ഒരു ഇമേജ്‌ എനിക്കും കിട്ടിയിട്ടുണ്ട്‌ - നമ്മുടെ മാദ്ധ്യമങ്ങളില്‍ നിന്ന്‌.

സംഘപ്രവര്‍ത്തകര്‍ പോയിട്ട്‌ ഹിന്ദുക്കള്‍ പോലുമില്ലാത്ത സ്ഥലത്തു നടന്നിട്ടുള്ള പ്രശ്നങ്ങളില്‍പ്പോലും (നമ്മുടെ കേരളതീരത്ത്‌ ക്രിസ്ത്യന്‍ - മുസ്ലിം മുക്കുവന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷമടക്കം) അവസാനം "ആസൂത്രണത്തിന്റെ ഉത്തരവാദിത്തം" വന്നു വീഴുന്നത്‌ സംഘത്തിന്റെ തലയിലാണ്‌. അപ്പോള്‍പ്പിന്നെ ഹിന്ദുക്കളുള്‍പ്പെട്ട പ്രശ്നങ്ങളില്‍ അത്‌ അങ്ങനെയാകുന്നതില്‍ അതിശയിക്കാനെന്തിരിക്കുന്നു?

ഒരര്‍ത്ഥത്തില്‍ അത്‌ സംഗതികള്‍ എളുപ്പമാക്കുകയല്ലേ ചെയ്യുന്നത്‌?അക്രമത്തിലേര്‍പ്പെടുന്നവരുടെ പേരു നോക്കുക. ഒരു വശമാണെങ്കില്‍ 'സംഘ പരിവാര്‍ അഴിഞ്ഞാടുന്നു‘ എന്നെഴുതാം. അല്ലെങ്കില്‍ 'രോഷാകുലരായ ജനക്കൂട്ടം' എന്നും. അല്ലേ? എന്തെളുപ്പം?

പത്രപ്രവര്‍ത്തനം ഇത്ര എളുപ്പമാക്കിത്തന്നതിന്റെ പേരില്‍ സംഘത്തെ നമുക്കൊന്ന്‌ മനസ്സാലെങ്കിലും അഭിനന്ദിച്ചാലോ മൂര്‍ത്തീ? എന്തു പറയുന്നു?

എന്നാല്‍ സത്യാവസ്ഥയെന്തെന്നു പറയട്ടെ? താങ്കള്‍ പറയുന്നതിന്റെ നേര്‍വിപരീതമാണത്‌.

ഇവിടെ എന്തു കടുത്ത അക്രമമവും നടക്കട്ടെ - മുസ്ലിം എന്ന വാക്കുപയോഗിക്കാന്‍ മടിയാണ്‌ - അല്ല പേടിയാണ്‌ - മാദ്ധ്യമങ്ങള്‍ക്കും താങ്കളടക്കമുള്ള സാധാരണക്കാര്‍ക്കും എല്ലാം. അല്ലെന്നുണ്ടോ?
എന്തിനധികം ഉദാഹരണങ്ങള്‍ തേടുന്നു? നിങ്ങളുടെ കമന്റില്‍ത്തന്നെ അതു വളരെ വ്യക്തമാണു മൂര്‍ത്തീ.. ആ കമന്റ്‌ ദാ ഒന്നു കൂടി വായിക്കുക.
സംഘപരിവാര്‍ സംഘടനകളിലൊന്നാണ്‌ അക്രമത്തിനു പിറകിലെങ്കില്‍.....
ഏതെങ്കിലും മുസ്ലിം സംഘടനയാണ്‌ അക്രമത്തിനു പിറകില്‍ എന്നു സംശയിക്കപ്പെടുന്നുണ്ടെങ്കില്‍.....

അതെന്താണു മൂര്‍ത്തീ...അവിടെയെത്തിയപ്പോള്‍...ഒരു വളച്ചുകെട്ട്‌? ഒരു സംശയിക്കപ്പെടല്‍ മാത്രം? എന്താ താങ്കള്‍ കൊച്ചുകുട്ടിയാണോ? താങ്കളിതു വരെ ജീവിതത്തില്‍ ഏതെങ്കിലുമൊരു മുസ്ലിം സംഘടന അക്രമം നടത്തുന്നതു കണ്ടിട്ടേയില്ലേ? അതോ ഇനി ആ "സംശയിക്കപ്പെടുന്ന അവസരത്തില്‍" മാത്രമേ താങ്കള്‍ പറയുന്ന പക്ഷപാതം പത്രങ്ങള്‍ കാണിക്കുന്നുള്ളോ? എന്താണു താങ്കള്‍ പറഞ്ഞു വരുന്നത്‌?

എന്തുതന്നെയായാലും ശരി - താങ്കള്‍ക്കു ഭയമാണ്‌. ഒരു മുസ്ലിമോ ഒരു മുസ്ലിം സംഘടനയോ എന്തെങ്കിലും തെറ്റു ചെയ്തു എന്നു പറയാന്‍ പോലും സാധിക്കാത്ത വിധത്തില്‍ താങ്കള്‍ക്കു ഭയമാണ്‌. അതിവിടെ വളരെ വ്യക്തമാണ്‌. അറിയാതെ വന്നു പോകുന്ന “സംശയിക്കപ്പെടല്‍“ അതില്‍ നിന്നാണു വരുന്നത്‌.

സത്യത്തില്‍, നിങ്ങളേപ്പോലുള്ളവരൊക്കെ വലിയ കുരുക്കിലാണു ചെന്നു പെട്ടിരിക്കുന്നത്‌. ഓരോ സംഭവത്തിനുശേഷവും മുറുകുന്ന കുരുക്ക്‌. ഭയമില്ലാതെ ആരെങ്കിലും "തെറ്റു തെറ്റാണ്‌" എന്നു ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചാല്‍ അയാളെ 'വര്‍ഗ്ഗീയവാദി" എന്നു വിളിക്കാന്‍ മാത്രമേ നിങ്ങള്‍ക്കിനി കഴിയൂ. അവര്‍ സമുദായത്തെ മൊത്തം ആക്ഷേപിക്കുകയാണ്‌ എന്ന പച്ചക്കള്ളം ആവര്‍ത്തിക്കാനേ നിങ്ങള്‍ക്കു കഴിയൂ. ഇനിയെന്നെങ്കിലും സത്യം വിളിച്ചു പറയണമെന്നു തോന്നിയാലും സാധിക്കാത്ത വിധത്തില്‍, സ്വയം കുഴിച്ച ആ കുഴികള്‍ വല്ലാതെ വലുതായിരിക്കുന്നു.
* * * * * * * * * *

ഇതു വായിച്ചിട്ട്‌, എന്താണിവിടെ പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്നു മനസ്സിലാവാതെ അനാവശ്യമായി വികാരം കോണ്ടേക്കാനിടയുള്ള മലയാളി മുസ്ലിം സുഹൃത്തിനോട്‌ ...

സുഹൃത്തേ,
ഈ പോസ്റ്റിലെ ഏതെങ്കിലുമൊരു വരിയില്‍ ഏതെങ്കിലും സമുദായത്തെ അപമാനിക്കാനുള്ള ശ്രമമുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ തരിമ്പും അംഗീകരിച്ചു തരികയില്ല.

സത്യത്തില്‍, അതിന്റെ നേര്‍ വിപരീതമാണ്‌ - 'സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ട്‌' എന്നു വാദിക്കുന്ന മൂര്‍ത്തിയേപ്പോലുള്ളവരുടെ വാദമുഖങ്ങളെ പൊളിക്കാനാണ്‌ ഈ ഉദാഹരണങ്ങളെല്ലാം നിരത്തിയത്‌. താങ്കള്‍ക്കൊക്കെ ഉണ്ടായേക്കാവുന്ന മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാന്‍ തന്നെയാണു ശ്രമമെന്നു ചുരുക്കം.

വാസ്തവം പറഞ്ഞാല്‍, ഇത്തരം തോന്നലുകളാണ്‌ - അപമാനിക്കപ്പെടുന്നു എന്ന തോന്നലുകളാണ്‌ - വലിയ പ്രശ്നമുണ്ടാക്കുന്നതു സുഹൃത്തേ.

ആഗ്രയില്‍ അക്രമം നടത്തിയത്‌ മുസ്ലീങ്ങളാണ്‌. പക്ഷേ അതിവിടെ ആരും കൊട്ടിഘോഷിക്കുന്നില്ല എന്നതു തിരിച്ചറിയുക. അത്‌ ആരെങ്കിലും പറയാനിടയായാല്‍ത്തന്നെ എന്താണ്‌? 'അതിനു ഞാനെന്തു വേണം?' എന്നൊരു മറുപടി മനസ്സിലുണ്ടെങ്കില്‍, നമുക്കതിനെ ഒരു അപമാനചോദ്യമായിട്ടല്ലാതെ, വെറുമൊരു വസ്തുതാപ്രഖ്യാപനമായി മാത്രം കാണാന്‍ സാധിക്കും. നമ്മളതൊക്കെ മറച്ചുപിടിക്കുമ്പോള്‍, അപമാനമുണ്ടാകാനുള്ള സാഹചര്യമുണ്ട്‌ എന്ന്‌ സ്വയം അംഗീകരിച്ചു കൊടുക്കുകയാണ്‌. എന്തിനാണിതൊക്കെ? പറയാതിരുന്നതുകൊണ്ട്‌ അത്‌ സത്യമല്ലാതാവുമോ?

അവിടെ ചിലര്‍ അക്രമം നടത്തിയതിനു താങ്കളെന്തു പിഴച്ചു എന്നു ചിന്തിക്കുക. അക്രമത്തില്‍ പങ്കെടുക്കാത്തിടത്തോളം കാലം താങ്കള്‍ക്കതില്‍ അപമാനം തോന്നേണ്ട യാതൊരു കാര്യവുമില്ല.

ഒരു സമുദായം മുഴുവന്‍ ഒരു പോലെയാണ്‌ എന്നു ചിന്തിക്കുമ്പോളാണ്‌ ഇത്തരം വിഷമങ്ങളുണ്ടാകുന്നത്‌. താങ്കളുടെ സമുദായത്തില്‍പ്പെട്ട മറ്റാരെങ്കിലും ചെയ്യുന്ന കൊള്ളരുതായ്മകളുടെ മുഴുവന്‍ ഭാരം താങ്കള്‍ സ്വയം ചുമലില്‍ എടുത്തു വയ്ക്കേണ്ടതില്ല.

ആഗ്രയിലെ ആളുകളല്ല നമ്മള്‍. ആഗ്രയിലെ സാഹചര്യമല്ല നമ്മുടേത്‌. ആഗ്രയിലുള്ളവര്‍ തന്നെ, മറ്റൊരവസരത്തില്‍ മറ്റൊരു രീതിയില്‍ പെരുമാറിയെന്നിരിക്കും. നാമെല്ലാം മനുഷ്യരാണ്‌ - നമുക്കു വികാരങ്ങളുണ്ട്‌ - ഓരോരോ സാഹചര്യങ്ങളില്‍ അത്‌ ഓരോരോ വിധത്തില്‍ പുറത്തുവരും. അപകടകരമായ വികാരങ്ങളുണ്ടാകുമ്പോള്‍, അത്‌ ആളിക്കത്താതെ, കഴിയുന്നതും വേഗം അടക്കാന്‍ ശ്രമിക്കുക. അതാണു വേണ്ടത്‌.

മുകളില്‍പ്പറഞ്ഞ എല്ലാ ഉദാഹരണങ്ങളിലും അക്രമത്തിനിരയായതു മിക്കവാറും പോലീസുകാരാണ്‌. അക്രമം നടത്തിയത്‌ ചില മുസ്ലീങ്ങളും. നാം അടുത്തു കണ്ടറിഞ്ഞ കോയമ്പത്തൂര്‍ അനിഷ്ട സംഭവങ്ങളെടുത്താലും ശരി - എല്ലാം ആരംഭിച്ചത്‌ ചില മുസ്ലീങ്ങള്‍ ചേര്‍ന്ന്‌ ഒരു പോലീസുകാരനെ കൊലപ്പെടുത്തിയതിലൂടെയായിരുന്നു. ഇതെല്ലാം കണക്കിലെടുത്ത്‌, ഇവിടെ ചില പ്രത്യേക സമുദായങ്ങള്‍ പോലീസുകാരുടെ വംശഹത്യ നടത്താന്‍ ഇറങ്ങിയിരിക്കുകയാണ്‌ എന്നൊക്കെ ഏതെങ്കിലും മരമണ്ടന്മാര്‍ വാദിച്ചു കളഞ്ഞാലോ? എന്തൊരു അസംബന്ധമാവും അത്‌? വര്‍ഗ്ഗീയത, മതേതരത്വം തുടങ്ങി, അര്‍ത്ഥം നഷ്ടപ്പെട്ട്‌ തമാശവാക്കുകളായി പരിണമിച്ചുകൊണ്ടിരിക്കുന്നവയില്‍ 'വംശഹത്യ'യേയും പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്‌. മിക്കവാറും വിജയിച്ചേക്കും.

ആഗ്രയില്‍ അധികാരികള്‍ ഇനി ചെയ്യേണ്ടതെന്താണ്‌? ഗതാഗതനിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്നതിലൂടെ ഏതെങ്കിലും പോലീസുകാരന്‍ അപകടത്തിനിടയാക്കിയെന്നാണെങ്കില്‍, അയാളെ മാതൃകാപരമായി ശിക്ഷിക്കാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു നടപടികള്‍ വേണമെന്നാലോചിച്ച്‌ നടപ്പില്‍ വരുത്താം. ഒപ്പം, മുസ്ലീങ്ങളുടെ മനസ്സിലെ രോഷമണയ്ക്കാനും ശ്രമിക്കാം. വ്യക്തമായ നടപടികളെടുത്തത്‌ ജനങ്ങളിലേക്കെത്തിക്കാം. ഇനിയുമണയാതെ കലാപത്തീ കത്തുന്നെങ്കില്‍ അതു തടയാന്‍ ശക്തമായ നടപടികളുമെടുക്കാം.

നമുക്കിവിടെ ചെയ്യാവുന്നതെന്തൊക്കെയാണ്‌?

ചില പാഠങ്ങള്‍ പഠിക്കാം. 'മനുഷ്യരെ മനുഷ്യരായി കാണുക‘ എന്ന കേട്ടു തഴമ്പിച്ച വാചകം ഒരിക്കലെങ്കിലും പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കാം. ജാതിമതഭേദമില്ലാതെ മനുഷ്യര്‍ക്കു വികാരങ്ങളുണ്ട്‌ എന്നതു തുറന്നു സമ്മതിക്കാം. ബൈക്കിലോ റിക്ഷയിലോ തീവണ്ടിയിലോ യാത്രചെയ്യുമ്പോള്‍ എന്നതു പ്രശ്നമല്ല - ഒപ്പമുണ്ടായിരുന്നവര്‍ കൊല്ലപ്പെടുമ്പോള്‍ അത്‌ വേദനിപ്പിക്കുന്നു എന്നതു തിരിച്ചറിയാം. മതപരമായ ഒരു ചടങ്ങു കഴിഞ്ഞു മടങ്ങുന്നവരാണെങ്കില്‍, ആ വേദന വേഗം പടരുന്നു എന്നതു ശ്രദ്ധിക്കാം. മരണത്തിനു കാരണക്കാരായി എന്നു തങ്ങള്‍ കരുതുന്നവര്‍ ആരാണോ അവരുടെ വിഭാഗത്തോടു മൊത്തത്തിലുള്ള ഒരു രോഷമായി അതു പെട്ടെന്നു പരിണമിക്കുന്നത്‌ നിരീക്ഷിച്ചറിയാം. കലുഷമായ ഒരു മാനസികാവസ്ഥയില്‍ ആ രോഷം അക്രമങ്ങളിലേക്കെത്താന്‍ അധികസമയമൊന്നും വേണ്ടെന്നും, അതിനായി ആരുടെയും ഉത്തരവിനായി ആരും കാത്തുനില്‍ക്കാറില്ലെന്നും തിരിച്ചറിയാം. ഏതെങ്കിലും സംഘടനകളുടെ ആസൂത്രണമോ ബോധപൂര്‍വ്വമായ പങ്കാളിത്തമോ ഇല്ലാതെയും അക്രമങ്ങളുണ്ടാവാം എന്നു തിരിച്ചറിയാം.

ഈ പാഠങ്ങളൊന്നും നമ്മളിലെ മനുഷ്യത്വം തീരെ കുറയ്ക്കുന്നില്ല സുഹൃത്തേ. നമ്മളെ ആരൊക്കെയോ ചേര്‍ന്നു കൊല്ലാന്‍ വരുന്നു - ആരൊക്കെയോ നമ്മളെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു - എന്നൊക്കെയുള്ള മിഥ്യാധാരണകളില്‍ നിന്നു രക്ഷപെടാം എന്നതാണ്‌ ഇത്തരം ചിന്തകളുടെ ഗുണം. അങ്ങനെ പ്രചരിപ്പിച്ച്‌ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയാം എന്നതാണ് അതിന്റെ ഗുണം. അല്ലാതെ നാം അക്രമങ്ങളെ ന്യായീകരിക്കുകയോ അവ നല്ലതാണെന്നു പറയുകയോ ചെയ്യുന്നില്ല. അവ ഉണ്ടാകുന്ന സാഹചര്യങ്ങളേപ്പറ്റിയുള്ള യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നിരീക്ഷണം മാത്രമേ ആകുകയുള്ളൂ അത്‌.

ഇപ്പറഞ്ഞതു നാം ചെയ്തില്ലെങ്കിലും വേണ്ടില്ല - ഒരിക്കലും ചെയ്തുകൂടാ എന്നുള്ള ഒന്നുകൂടിയുണ്ട്‌.

“പോലീസുകാരെ ആക്രമിക്കാനും അക്രമം നടത്താനുമൊക്കെയുള്ള അവസരമുണ്ടാക്കാനായി മുസ്ലീങ്ങള്‍ തന്നെ മനപ്പൂര്‍വ്വം ഒരു ട്രക്കോടിച്ചു കൊണ്ടു വന്ന്‌ കയറ്റുകയായിരുന്നു“ എന്നൊന്നും ദയവു ചെയ്ത്‌ പറയരുത്‌.

അവര്‍ ‘കലാപം സൃഷ്ടിക്കുകയായിരുന്നു‘ എന്നു പുലമ്പരുത്‌.

അത്‌ മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ്‌.

ഇപ്പോള്‍ത്തന്നെ കലുഷമായിരിക്കുന്ന മനസ്സുകളെ കൂടുതല്‍ കുത്തി നോവിച്ച്‌ കൂടുതല്‍ അക്രമങ്ങള്‍ക്കു പ്രേരിപ്പിക്കാം എന്നല്ലാതെ യാതൊരു പ്രയോജനവും അതുകൊണ്ടില്ല.

കലാപത്തില്‍ നേരിട്ടു പങ്കെടുക്കുന്നതിലും വലിയ തെറ്റാണ്‌ അത്തരം പ്രചാരണം നടത്തുന്നത്‌.

നമുക്കു നോട്ടുകളല്ല - വോട്ടുകളല്ല - ഒരു രാജ്യം തന്നെ വച്ചു നീട്ടിയാലും ശരി - അത്തരം കൃരത കാട്ടാന്‍ നാം തയ്യാറാവരുത്‌.

6 comments:

myexperimentsandme said...

ഉത്തരേന്ത്യയില്‍ നടന്ന ഒരു സംഭവത്തെ ദക്ഷിണേന്ത്യയിലിരുന്ന് വിശകലനം ചെയ്യണമെങ്കിലും അതിന്റെ പേരില്‍ അഭിപ്രായ രൂപീകരണം നടത്തണമെങ്കിലും സാധാരണക്കാര്‍ക്ക് ആശ്രയം മാധ്യമങ്ങളാണ്. ആ മാധ്യമങ്ങള്‍ ഇതുപോലെ ഉത്തരവാദിത്തരഹിതമായി പെരുമാറുമ്പോള്‍ രൂപപ്പെടുന്ന അഭിപ്രായങ്ങള്‍ എത്രമാത്രം ശരിയായിരിക്കും?

പക്ഷേ നമ്മള്‍ പലരുടെയും മനസ്സ് പ്രീപ്രോഗ്രാമ്മ്‌ഡ് ആയതുകാരണം നമുക്ക് വേണ്ട വാര്‍ത്തകള്‍ നമ്മള്‍ തേടിപ്പിടിച്ചുകൊള്ളും. അല്ലെങ്കില്‍ നമുക്ക് വേണ്ട രീതിയില്‍ നമ്മള്‍ വാര്‍ത്തകള്‍ വ്യാഖ്യാനിച്ചുകൊള്ളും.

സത്യം എന്നായാലും ജയിക്കും. പക്ഷേ അതിന് കൊടുക്കേണ്ടുന്ന വിലയായിരിക്കും ചിലപ്പോള്‍ ഭീകരം.

Unknown said...

ഈയിടെ ആഗ്രയിലുണ്ടായ കലാപം നമ്മുടെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതെങ്ങനെ എന്നൊരു വിശകലനമാണ് ഇക്കുറി. ‘അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ മാദ്ധ്യമങ്ങള്‍ കുറ്റകരമായ വര്‍ഗ്ഗീയ പക്ഷപാതം കാണിക്കുന്നു’ എന്ന ചിലരുടെ അഭിപ്രായത്തില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നു പരിശോധിക്കാനൊരവസരംകൂടിയാണ് ഇത്‌.

Mr. K# said...

നല്ല വിശകലനം

N.J Joju said...

ഇത്രയും ഹോംവര്‍ക്കു ചെയ്ത് ബ്ലോഗ് എഴുതുന്നവര്‍ ബൂലോകത്ത് വളരെക്കുറവേയുള്ളൂ നകുലന്‍.

അഭിനന്ദനങ്ങള്‍.

മറുപറിപറയേണ്ടവര്‍ മറുപടി പറയട്ടെ.
ചിന്തിയ്ക്കാന്‍ താത്പര്യമുള്ളവര്‍ ചിന്തിയ്ക്കട്ടെ.

NAD said...

വളരെ മതിപ്പുതോന്നി താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍... കീപ്പ് ഇറ്റ് അപ്പ്

sajan jcb said...

ജോജ്ജുവിന്റെ അഭിപ്രായം തന്നെ എനിക്കും