Thursday, October 9, 2008

ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും

Click here to download the PDF version of this article
(Right click and then 'Save Target As...')
-----------------------------------------------------

"Sometimes, facts are stranger than fiction" - Anonymous

1. എന്താണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം?


ഒറീസയിലെ കന്ധമാൽ ജില്ലയിൽ കഴിഞ്ഞ കുറേ മാസങ്ങളിലായി നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് – ബഹളങ്ങൾക്കിടയിൽ മറഞ്ഞുകിടക്കുന്നതും – എന്നാൽ എല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുമായ – ചില വസ്തുതകളും അവയുമായി ബന്ധപ്പെട്ട ചിന്തകളുമൊക്കെയാണിതിൽ.

ഒരു കലാപമെന്നോ മറ്റോ കേട്ടാൽ ഉടൻ തന്നെ ചാടിവീഴുകയും പക്ഷം പിടിക്കുകയും ചെയ്ത് ആക്രോശിക്കാൻ മാത്രം താല്പര്യപ്പെടുന്നവർക്ക് ഇവിടെ നിരാശ മാത്രമേ ലഭിക്കാനിടയുള്ളൂ. ഒറീസാ സംഭവങ്ങളുടെ പശ്ചാത്തലമറിയാനുള്ള ആഗ്രഹവും ഗൌരവത്തോടെയുള്ള വായനയ്ക്കുള്ള സന്നദ്ധതയും നല്ല ക്ഷമയുമുള്ളവർക്കു മാത്രമേ ഇത് അല്പമെങ്കിലും വായനാസുഖം നൽകാൻ സാദ്ധ്യതയുള്ളൂ.


2. ഈ പോസ്റ്റ് ഉടലെടുക്കാനുണ്ടായ സാഹചര്യം

ക്രൈസ്തവർക്കു നല്ല ഭൂരിപക്ഷമുള്ള ഒരു പ്രദേശത്തു ജനിച്ച് അവർക്കിടയിൽ വളർന്നു വരികയും ഇപ്പോളും ജീവിക്കുകയും ചെയ്യുന്നൊരാളാണ് ഞാൻ. അപ്പോൾ, എന്റെ സുഹൃത്തുക്കളിൽ നല്ലൊരു ശതമാനവും ക്രൈസ്തവർ തന്നെയായിരിക്കുന്നതു സ്വാഭാവികം മാത്രം.

സുഹൃദ്‌വലയത്തിലെ ചില അംഗങ്ങളേപ്പോലെ തന്നെ എനിക്കും കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘപരിവാർ പ്രസ്ഥാനങ്ങളോട് അനുഭാവം വളർന്നിട്ടുണ്ടെന്നത് എല്ലാ കൂട്ടുകാർക്കും അറിയാമെന്നതും തികച്ചും സ്വാഭാവികം.

അപ്പോൾ, ‘സംഘപരിവാർ‘ എന്നും ‘ക്രൈസ്തവപീഢനം‘ എന്നുമൊക്കെയുള്ള വാക്കുകൾ ഒരുമിച്ചുവച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഞങ്ങളെല്ലാവർക്കുമിടയിൽ അതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളുണ്ടാകുമെന്നതു തീർച്ച.

എന്റെ ക്രൈസ്തവസുഹൃത്തുക്കൾ മിക്കവരും തന്നെ പല യാഥാർത്ഥ്യങ്ങളും തിരിച്ചറിയുന്നവരും – ‘വിശ്വാസികൾ പീഢിപ്പിക്കപ്പെടുന്നു” എന്ന മട്ടിലുള്ള ടെൻഷനൊന്നുമില്ലാത്തവരുമാണ്. ഒറീസയിലേതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ, ഏതെങ്കിലും മതാനുയായികളെ ഓർത്തല്ല – മറിച്ച്‌, മനുഷ്യരെയോർത്താണ് അവർ ആശങ്കപ്പെടാറ്‌. ഒരു പക്ഷേ, സംഘപരിവാർ അനുഭാവികളുമായുള്ള സഹവർത്തിത്വവും കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കാനുള്ള അവസരവുമൊക്കെയുള്ളതുകൊണ്ടായിരിക്കണം.

പരമാവധിയാളുകളെ ടെൻഷനടിപ്പിക്കാനുള്ള ശ്രമങ്ങൾ ചുറ്റുവട്ടത്തു നിരന്തരം നടന്നുകൊണ്ടിരിക്കുകയായതിനാൽ, സുഹൃദ്‌വേദികളിൽ പങ്കുവയ്ക്കാറുള്ളതു ചിലതൊക്കെ ഏതെങ്കിലും പൊതുവേദിയിലും കൂടി പറയണമെന്നു വിചാരിച്ചിട്ടു കുറച്ചുനാളായി.

അങ്ങനെയിരിക്കെയാണ് ഒരു രഹസ്യാന്വേഷണ ഏജൻസി കേന്ദ്രസർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിനേക്കുറിച്ചുള്ള പത്രവാർത്ത കണ്ടത്. ഒറീസയിൽ എന്താണു സംഭവിച്ചതെന്നും ഇനി എന്താണു സംഭവിക്കാൻ പോകുന്നതെന്നും അവർ രഹ‌സ്യമായി അന്വേഷിച്ചു കണ്ടുപിടിച്ച് സർക്കാറിനെ അറിയിച്ചിരിക്കുന്നുവത്രേ!

വാർത്ത വിശദമായി വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി!

ഇതൊക്കെയാണോ ഇത്രവലിയ കണ്ടെത്തൽ!

ഇതു കണ്ടുപിടിക്കാനാണോ രഹസ്യമായി വലിയ അന്വേഷണമൊക്കെ നടത്തിയത്?

എന്നോടു ചോദിച്ചിരുന്നെങ്കിൽ ഞാൻ പറഞ്ഞുകൊടുത്തേനേ ഇതെല്ലാം. മാസങ്ങൾക്കു മുമ്പേ തന്നെ.

എന്തായാലും ഇനി എഴുതാതെ വയ്യ എന്നു തോന്നി.

എഴുതിവന്നപ്പോൾ ഒരു ലഘുപുസ്തകത്തിന്റെയത്രയും നീണ്ടു.
അതൊരു PDF ഫയലാക്കി ചില സുഹൃത്തുക്കൾക്ക്‌ അയച്ചുകൊടുത്തു.

ഒരു നീണ്ട പോസ്റ്റാക്കി ഇവിടെ പകർത്തിയിടുക കൂടി ചെയ്യുന്നു.


3. ഈ പോസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങൾ

കലാപങ്ങൾ ആഘോഷിച്ച് നേട്ടമുണ്ടാക്കുകയും അതുവഴി കൂടുതൽ കലാപങ്ങൾക്കു പ്രേരണ നൽകുകയും ചെയ്യുന്നവരെ ചെറുക്കുവാൻ ഒരു ചെറുവിരലെങ്കിലും ഉയരേണ്ടതുണ്ട്.

ഇതു മുഴുവൻ വായിച്ചു കഴിയുമ്പോൾ, ഏതെങ്കിലും മതത്തിന്റെ പേരിൽ വികാരം കൊള്ളുന്നത് എത്ര വിഡ്ഢിത്തമാണ് എന്നുള്ള ഒരു തിരിച്ചറിവുതന്നെയാണ് വായനക്കാർക്കുണ്ടാകേണ്ടത്.

മാദ്ധ്യമങ്ങൾ മനപ്പൂർവ്വം മറച്ചു പിടിച്ച ധാരാളം കാര്യങ്ങളൊക്കെ ഇവിടെ തുറന്നു കാട്ടിയെന്നു വരും. ഓരോ സംഭവത്തിനു പിന്നിലും നാമറിയാത്ത ഒട്ടനവധി കാര്യങ്ങൾ വേറേയുമുണ്ടെന്ന തിരിച്ചറിവുണ്ടായാൽ, ഒട്ടനവധി വികാരവിക്ഷോഭങ്ങളും മാനസികസമ്മർദ്ദങ്ങളുമൊക്കെ പലർക്കും ഒഴിവാക്കാൻ പറ്റിയേക്കും.


4. ഈ പോസ്റ്റ് ആർക്കു സമർപ്പിക്കുന്നു?


എന്നെ എഴുതാനും വായിക്കാനും പഠിപ്പിച്ച ക്രിസ്ത്യാനിക്ക്.

പിന്നെ, മാദ്ധ്യമപക്ഷപാതത്തിന്റെ ഇരകളാകാൻ വിധിക്കപ്പെട്ടതിന്റെ പേരിൽ അനവധിയനവധി യാഥാർത്ഥ്യങ്ങളിൽ നിന്ന് അതിക്രൂരമായി അകറ്റി നിർത്തപ്പെടുന്ന ഓരോ മലയാളിക്കും.


5. പോസ്റ്റിന്റെ ഘടന

കന്ധമാലിലെ സംഭവങ്ങളെ നാലു കാലഘട്ടങ്ങളായി തിരിച്ച് വിശകലനം ചെയ്തിരിക്കുന്നു.

i) ആദ്യകലാപത്തിനു മുമ്പുള്ള ചില മാസങ്ങൾ (2007 ഡിസംബർ വരെ)

ii) ആദ്യകലാപം (2007 ഡിസംബർ)

iii) ആദ്യകലാപത്തിനു ശേഷമുള്ള ചില മാസങ്ങൾ (2008 ആഗസ്റ്റ് വരെ)

iv) രണ്ടാം കലാപം (2008 ആഗസ്ത് - സെപ്തംബർ)

അതിനുശേഷം, കലാപത്തിനു വഴിമരുന്നിട്ടുകൊണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയത് ആരായിരിക്കുമെന്നതിനേപ്പറ്റിയുള്ള ചില ചിന്തകളും അവതരിപ്പിച്ചിട്ടുണ്ട്.


6. ആദ്യകലാപത്തിനു മുമ്പുള്ള ചില മാസങ്ങൾ (2007 ഡിസംബറിനു മുമ്പ്)

ഇതെഴുതുന്നത് 2008 സെപ്തംബറിലാണ്.
ഏകദേശം ഒരു വർഷം മുമ്പുള്ള ചില വാർത്തകളിൽ നിന്നു തുടങ്ങാം.

കന്ധമാൽ ജില്ലയിൽത്തന്നെ നടന്നിട്ടുള്ള മറ്റുചില സംഭവങ്ങൾകൂടി ശ്രദ്ധിച്ചതിനുശേഷം ഇപ്പോഴത്തെ അവസ്ഥയിലേക്കു വരാം.

കന്ധമാലിലെ “ഹിന്ദുക്കളും ക്രിസ്ത്യാനികളും“ തമ്മിലോ അല്ലെങ്കിൽ “സംഘപരിവാറും ക്രിസ്ത്യാനികളും“ തമ്മിലോ ഒക്കെ എന്തെങ്കിലും പ്രശ്നമുണ്ടായതായി കേട്ടത് 2007 ഡിസംബറിൽ മാത്രമാണ്. എന്നാൽ, അതിനു മുമ്പും അതേ സ്ഥലത്തു വച്ച് വേറേ രണ്ടു വിഭാഗക്കാർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വാർത്ത വന്നിരുന്നു. എന്തുകൊണ്ടോ ആ പ്രശ്നത്തിൽ തദ്ദേശവാസികളായ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഒന്നും ഇടപെട്ടിരുന്നില്ല.

2007 സെപ്റ്റംബർ 22-ന് ‘ദ ഹിന്ദു’ പത്രത്തിന്റെ ഒറീസ എഡീഷനിൽ വന്ന ഒരു വാർത്തയനുസരിച്ച്, ഗോത്രവർഗ്ഗക്കാരായ ‘കുയി‘കളും പട്ടികജാതിവിഭാഗമായ ‘പാണ‘കളും തമ്മിൽ 1994-ൽ ഉണ്ടായതുപോലെ വീണ്ടും ഏറ്റുമുട്ടലുണ്ടാകാനുള്ള സാദ്ധ്യത ഉരുത്തിരിഞ്ഞുവരുന്നുവത്രേ.
A volatile tension is brewing between Kui tribals and Pana harijans in Kandhmal district
അതിലെ ശ്രദ്ധേയമായ ചില ഭാഗങ്ങൾ അടയാളപ്പെടുത്തിയ സ്ക്രീൻഷോട്ട് ഇവിടെ.

വിവിധമേഖലകളിലുള്ള സ്വാധീനവും തങ്ങളേക്കാൾ ഉയർന്ന സാമൂഹ്യനിലവാരവും ഉപയോഗിച്ചുകൊണ്ട് പാണകൾ തങ്ങൾക്ക് പലതരത്തിലുള്ള ഉപദ്രവങ്ങൾ സൃഷ്ടിക്കുന്നതായും ഭൂമിയും മറ്റും തട്ടിയെടുക്കുന്നതടക്കമുള്ള ചൂഷണങ്ങൾ നടത്തുന്നതായും ഗിരിവർഗ്ഗക്കാരായ കുയികൾക്ക് മുമ്പേ തന്നെ പരാതിയുണ്ട്. അതിനിടെ, കുയിഭാഷ സംസാരിക്കുന്നതിന്റെ മാത്രം പേരിൽ തങ്ങളെയും പട്ടികവർഗ്ഗമായി പ്രഖ്യാപിക്കണമെന്ന വാദവുമായി പാണവിഭാഗം ചില നീക്കങ്ങളാരംഭിക്കുക കൂടി ചെയ്തതാണത്രേ ഇപ്പോളത്തെ കുഴപ്പത്തിനു കാരണം.

‘രാജസ്ഥാനിലെ ഗുജ്ജാറുകളും മീണകളും തമ്മിലുള്ള പ്രശ്നം പോലെയോ മറ്റോ ഇതു വലുതാകാതിരിക്കട്ടെ ദൈവമേ’ എന്നു പ്രാർത്ഥിച്ചവർക്ക് നിരാശമാത്രമായിരുന്നു ഫലം. രണ്ടാഴ്ച കഴിഞ്ഞപ്പോൾ - ഒക്ടോബർ ഒമ്പതിന് - അടുത്ത വാർത്ത വന്നു. അവിടെ സംഘർഷസാദ്ധ്യത വർദ്ധിച്ചു വരിക തന്നെയാണ്!
Tension mounts up in Kandhamal district
സ്ക്രീൻഷോട്ട് ഇവിടെ.

ഇത്തവണയും ഏതെങ്കിലും ‘മതവിശ്വാസികൾ‘ അതിലൊന്നും ഇടപെടാതിരുന്നതു നന്നായി. പക്ഷേ, ആരൊക്കെത്തമ്മിലായാലും ശരി – ഒരു ഏറ്റുമുട്ടലുണ്ടായാൽ അതു ദു:ഖകരം തന്നെയാണ്.

ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ - ഒക്ടോബർ പതിനഞ്ചിന് – പിന്നെയും വാർത്ത വന്നു. പ്രശ്നങ്ങളൊന്നും ഇനിയും പരിഹരിക്കപ്പെട്ടില്ലെന്ന്‌ അതിൽ നിന്നു വ്യക്തമായി.
Kui tribals of Kandhamal district are continuing their agitation, seeking action against persons who instigated dalits of the district to categorise them as tribals.
സ്ക്രീൻഷോട്ട് ഇവിടെ. KuiTribals up in arms in Kandhamal district.

തങ്ങൾക്കു ലഭിക്കേണ്ട പല അവകാശങ്ങളും വ്യാജജാതിസർട്ടിഫിക്കറ്റും മറ്റും ഉപയോഗിച്ച് പാണകൾ ഇതിനകം തന്നെ തട്ടിയെടുക്കുന്നതായി ഗിരിവർഗ്ഗക്കാർ നിരന്തരം പരാതികളുന്നയിച്ചിരുന്നതാണ്. ഇനിയിപ്പോൾ പട്ടികവർഗ്ഗപ്രഖ്യാപനം കൂടിയായാൽ ചൂഷണത്തിന്റെ അവസാനഘട്ടവുമെത്തുന്നതിനു തുല്യമാണെന്ന തിരിച്ചറിവിൽ കുയികൾ അങ്ങേയറ്റം ആശങ്കയിലായിരുന്നു.

പാണകളാണെങ്കിൽ, ഒരു സംഘർഷത്തിന്റെ പാതവെടിഞ്ഞ് കുയികളുമായി സമന്വയത്തിനു ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങളും കണ്ടില്ല. മത്സരത്തിന്റെ ആ ഘട്ടത്തിൽ, അത്തരമൊരു നീക്കം അസാദ്ധ്യവും നിഷ്പ്രയോജനവുമായിരുന്നിരിക്കണം.

എന്തും സംഭവിക്കാവുന്ന സ്ഥിതി വിശേഷം!

എന്നാൽ...

അത്ഭുതകരമെന്നു പറയട്ടെ – ആ പ്രശ്നത്തേപ്പറ്റി പിന്നീടു വാർത്തകളൊന്നും വന്നില്ല!

അത് കെട്ടടങ്ങിയെന്നു തോന്നി.

മുമ്പത്തേതുപോലെ തന്നെ രൂക്ഷമായ ഒരു ഏറ്റുമുട്ടലിനോ മറ്റോ വീണ്ടും തിരികൊളുത്തിയേക്കുമായിരുന്ന മട്ടിൽ സംവരണപ്രശ്നം ഉയർത്തിക്കൊണ്ടുവന്ന പാണകൾ ആ വാദം ഉപേക്ഷിച്ചിരിക്കണം. ഭാഷാടിസ്ഥാനത്തിൽ മാത്രം തങ്ങളും സംവരണാർഹരാകുമെന്നും മറ്റുമുള്ള വിചിത്രവാദം ഉയർത്തുവാനായി അവരെ സംഘടിപ്പിച്ചവർക്കെതിരെ നടപടികൾ വേണമെന്ന കുയികളുടെ ആവശ്യം പരിഗണിക്കപ്പെടുകയും ചെയ്തിരിക്കണം. അങ്ങനെയോ മറ്റോ പ്രശ്നം അവസാനിച്ചിരിക്കണം.

അതു നന്നായി.

മാത്രവുമല്ല, ചെറിയൊരു തീപ്പൊരി വീണാൽ കത്തുമായിരുന്ന ആ സന്ദർഭത്തിൽ ഏതെങ്കിലും “മത”ത്തിന്റെ വക്താക്കളോ മാവോയിസ്റ്റുകളേപ്പോലെയുള്ളവരോ ഒന്നും തീരെ ഇടപെട്ടതായും കണ്ടില്ല.

അതും വളരെ നന്നായി. അല്ലെങ്കിലും, ഗോത്രവർഗ്ഗക്കാരും പട്ടികജാതിക്കാരും തമ്മിലടിക്കുമ്പോൾ, മറ്റുള്ളവർക്കൊക്കെ അതിലെന്തു കാര്യം?

കൂടാതെ, ഈയൊരു പ്രശ്നത്തിൽ ആരും രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ചുമില്ല. അതും നന്നായി.

എൻഡിഎ ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിൽ ഒറീസയിലെ സർക്കാറിനെ ആക്രമിക്കാനുള്ള അവസരമുണ്ടായിരുന്നു. സംസ്ഥാനസർക്കാറിന്റെ പിടിപ്പുകേടാണെന്നൊക്കെപ്പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് വസ്തുതകൾ മറച്ചുവച്ച് പതിവുമട്ടിൽ ആക്രോശിക്കുവാനുള്ള അവസരമുണ്ടായിരുന്നു. ആരും അതിനു തുനിഞ്ഞുകണ്ടില്ല.

ഇടതുപക്ഷാഭിമുഖ്യമുള്ളതായി അറിയപ്പെടുന്ന പത്രമാണ് “The Hindu”.
സംഘപരിവാർ പ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്തുവാനുദ്ദേശിച്ച് മുൻപേജിൽ പ്രധാനവാർത്തയായിത്തന്നെ പച്ചക്കള്ളമെഴുതിയതിന്റെ പേരിൽ പിന്നീടു പരസ്യമായി മാപ്പു പറയേണ്ടിവന്നിട്ടുള്ള ചരിത്രമാണ് അവരുടേത്.

അവരും ഇത്തവണ മര്യാദ പാലിച്ചു! ഒരു ഗിരിജന-ഹരിജന സംഘർഷത്തിൽ അനാവശ്യമായ നിറങ്ങൾ കലർത്താതെ പരമാവധി വസ്തുനിഷ്ഠമായി അവതരിപ്പിച്ചു.

ചുരുക്കത്തിൽ, മുമ്പത്തേതുപോലെ ഒരിക്കൽക്കൂടി മൂർച്ഛിച്ചു വന്ന കുയി-പാണ സംഘർഷം സമൂഹത്തിൽ വലിയ പരിക്കുകളൊന്നും അവശേഷിപ്പിക്കാതെ എങ്ങനെയോ ശുഭകരമായി അവസാനിച്ചുവെന്നു തോന്നി.

വളരെ വളരെ നന്നായി.

പക്ഷേ...

അതിന്റെ ആശ്വാസം രണ്ടു മാസങ്ങൾക്കപ്പുറം നീണ്ടില്ല. കന്ധമാൽ എന്ന അതേ സ്ഥലത്തു തന്നെ നിരാശാജനകമായ “മറ്റൊരു പ്രശ്നം“ ഉടലെടുത്തു! അവിടെ വേറേ ചിലർ തമ്മിൽ സംഘർഷം ആരംഭിച്ചു!


7. ആദ്യകലാപം (2007 ഡിസംബർ)

വളരെ വിഷമവും നിരാശയും തോന്നിച്ച ചില വാർത്തകളാണ് 2007 ഡിസംബർ അവസാനം മലയാള പത്രങ്ങളിൽ നിന്നു വായിക്കാൻ കഴിഞ്ഞത്.

ഒറീസയിലെ കന്ധമാലിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ ചിലർ അക്രമം അഴിച്ചുവിടുന്നു!

പ്രത്യേകിച്ചു കാരണമൊന്നുമില്ല. ക്രിസ്തുമസൊന്നും പാടില്ല എന്നു പറഞ്ഞ് –ക്രിസ്ത്യാനികളെ തുരത്തുവാനോ മറ്റോ കലാപം “സംഘടിപ്പി“ച്ചിരിക്കുകയാണത്രേ.

കന്യാസ്ത്രീകളും കുട്ടികളും മറ്റും അക്രമികളെ ഭയന്ന് കാട്ടിൽക്കഴിയുന്നു!

പള്ളികൾ തച്ചുതകർക്കുന്നു! കത്തിക്കുന്നു!

രണ്ടുമൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു!!

കടുത്ത രോഷവും പ്രതിഷേധവും തോന്നി. ഒപ്പം നിരാശയും.

ഏറ്റവും വിഷമം തോന്നിയത് കലാപത്തിനു നേതൃത്വം കൊടുക്കുന്നത് ഒരു സ്വാമിയാണെന്നു കേട്ടപ്പോളാണ്. അതാരായിരിക്കും ആ സ്വാമി? അദ്ദേഹത്തിനെയൊക്കെ ആരാണു സ്വാമി എന്നു വിളിക്കുന്നത്? അവരെ വേണം ആദ്യം തല്ലാൻ.

കുയി / പാണ സംഘർഷം ഒതുങ്ങിയോ എന്ന് ഇനിയും ഉറപ്പില്ലാതിരിക്കെ, കൂനിന്മേൽ കുരു പോലെ അടുത്ത പ്രശ്നം! വേറേ രണ്ടു കൂട്ടർക്കിടയിലും പ്രശ്നം തുടങ്ങിയിരിക്കുന്നു.

കന്ധമാലിന് എന്തു പറ്റി? കടുത്ത നിരാശതോന്നി.

പക്ഷേ...

സകലപത്രങ്ങളും ആക്രോശിച്ചുകണ്ടത് “ ’ സംഘപരിവാർ’ കലാപമുണ്ടാക്കുന്നു - തികച്ചും അകാരണമായി കലാപമുണ്ടാക്കുന്നു – ന്യൂനപക്ഷങ്ങളെ മനപ്പൂർവ്വം ഉപദ്രവിക്കുന്നു” എന്നൊക്കെയാണ്.

മലയാളമാദ്ധ്യമങ്ങൾ മറച്ചുപിടിക്കുവാൻ മത്സരിക്കുന്ന എന്തോക്കെയോ ചിലതു സംഭവിച്ചിരിക്കുന്നു എന്നു വ്യക്തമായി. അത്തരം ഘട്ടങ്ങളിലാണ് “സംഘപരിവാറിന്റെ ന്യൂനപക്ഷവേട്ട” എന്നൊക്കെയുള്ള നിരർത്ഥകപ്രയോഗങ്ങൾ തുടരെത്തുടരെ ഉപയോഗിച്ചു കാണാറുള്ളത്.

എന്തുചെയ്യാനാണ് – ചില അന്ധവിശ്വാസങ്ങൾ ഉപേക്ഷിച്ചു കളയാം എന്നും, യാഥാർത്ഥ്യബോധത്തോടെ മാത്രം കാര്യങ്ങൾ വിശകലനം ചെയ്യാം എന്നും തീരുമാനമെടുത്തതിനു ശേഷം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇത്തരം വാദങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അവിശ്വസനീയമാണ്!

മാത്രവുമല്ല - ഇത്തരം സന്ദർഭങ്ങളിൽ, ഏതൊക്കെ മാദ്ധ്യമങ്ങളിലെ എഴുത്തുകാരുടെ പേനകളിൽ ഏതൊക്കെ നിറമുള്ള മഷിയാണു കലരുക എന്നതേപ്പറ്റി എനിക്കു തരക്കേടില്ലാത്ത ബോദ്ധ്യവുമുണ്ട്.

ഇതൊന്നുമില്ലെങ്കിൽക്കൂടി – സാമാന്യമായ യുക്തിബോധമുള്ള ഏതൊരാൾക്കും ഉള്ളിൽത്തോന്നേണ്ട ഒരു സംശയവും കൂടെ വന്നു.

ഒരു സ്ഥലത്ത് - പെട്ടെന്നൊരു ദിവസം – നിന്ന നിൽപ്പിൽ - കലാപമുണ്ടാകുക എന്നു വച്ചാൽ!!??

ഒന്നുമറിയാതെ വെറുതേ നിൽക്കുന്ന കുറേ പാവപ്പെട്ടവരെ കണ്ണുമടച്ച് ആക്രമിക്കൂ എന്ന് ആരെങ്കിലും പറഞ്ഞാൽ എത്ര പേർ അത് അന്ധമായി അനുസരിക്കും?

ഒരാൾ? പത്തുപേർ? – നൂറ് – അതോ ആയിരമോ?

ഒരു വാർത്തയ്ക്കിടയിൽ, ഒരു സ്ഥലത്തുമാത്രം അക്രമികൾ അയ്യായിരത്തിലധികമായിരുന്നുവെന്ന് പത്രങ്ങൾ എഴുതിക്കണ്ടു. അപ്പോൾ സ്വാഭാവികമായും അക്രമം പ്രവർത്തിച്ചവരുടെ മൊത്തം എണ്ണം വളരെയധികമാണെന്നർത്ഥം.

ഇത്രയുമധികം ആളുകളെ ഒരൊറ്റ സുപ്രഭാതത്തിൽ - സ്വിച്ചിട്ടാലെന്നതു പോലെ - തങ്ങളുടെ നിരപരാധികളായ അയൽക്കാർക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ക്ഷണവേഗത്തിൽ മാനസികപരിവർത്തനം നടത്തിക്കാൻ ആരേക്കൊണ്ടു സാധിക്കും?

ഏതെങ്കിലും സംഘടന പോയിട്ട് മാന്ത്രികന്മാർ പോലും വിചാരിച്ചാൽ നടക്കാത്ത കാര്യമാണത്.
മതഭേദമൊന്നുമില്ലാതെ സകലദൈവങ്ങളും നേരിട്ടിറങ്ങി കൈകോർത്തുപിടിച്ച് കല്പനകൊടുത്താൽപ്പോലും അതു സാധിക്കുമോ?

സാമാന്യബുദ്ധി എന്തുകൊണ്ടോ അതു സമ്മതിച്ചുതരുന്നില്ല.

ഒരു വലിയ സമൂഹം ആളുകളെ ഒരുമിച്ചു പ്രകോപിപ്പിച്ചിട്ടുള്ള എന്തോ ഒരു വലിയ പ്രശ്നം അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഉറപ്പ്!

ഇത് അതിന്റെ പ്രതികരണമാവാനേ വഴിയുള്ളൂ.

മാത്രവുമല്ല, വർഷങ്ങൾ നീണ്ട എതിർപ്പിന്റെയോ പരസ്പരസംഘർഷത്തിന്റെയോ ഒക്കെ പശ്ചാത്തലവും ക്ഷമകെടുന്ന മട്ടിലുള്ള സാഹചര്യവും ഉണ്ടായിരിക്കുകയും വേണം. ഇല്ലെങ്കിൽ ഇത്രയും ആളുകൾ വെറുതെയൊന്ന് ഒരുമിച്ചുകൂടുക എന്നതുപോലും അസംഭവ്യമാണ്.

എന്തൊക്കെയോ പശ്ചാത്തലത്തിൽ നടന്നിട്ടുണ്ടെന്നു തീർച്ചയാണ്.

മലയാളമാദ്ധ്യമങ്ങൾ എന്തിനോ അതെല്ലാം മറച്ചു പിടിക്കുകയാണ്.

അവർ പറയുന്നതൊന്നും കണ്ണുമടച്ച് വിശ്വസിക്കാൻ ഒരുക്കമല്ലെന്ന് ആദ്യം തന്നെ തീരുമാനിച്ചു. എന്നിട്ട്, എന്താണ് ഒറീസയിൽ യഥാർത്ഥത്തിൽ പ്രശ്നമെന്നതിന്റെ വിശദാംശങ്ങളറിയാൻ മറ്റ് ഇംഗ്ലീഷ് മാദ്ധ്യമങ്ങളും ദേശീയപത്രങ്ങളുമൊക്കെ അരിച്ചു പെറുക്കി നോക്കാനാരംഭിച്ചു.

‘സംഘപരിവാർ‘ എന്ന സംജ്ഞയ്ക്കുള്ളിൽ വരുന്ന ആരെയും തല്ലാൻ മാത്രം താല്പര്യം കാണിച്ചു കണ്ടിട്ടുള്ള IBN, NDTV, CNN തുടങ്ങിയവയെയൊക്കെത്തന്നെയാണ് കൂടുതലും ആശ്രയിച്ചത്.

പ്രതീക്ഷിച്ചതുപോലെ തന്നെ, മലയാളപത്രങ്ങൾ നൽകിയതിൽ നിന്നു തികച്ചും വ്യത്യസ്തമായൊരു ചിത്രമാണ് അവിടെ നിന്നു ലഭിച്ചത് !.

ഇത്തവണ പക്ഷേ, വാർത്തകളിലെ വൈരുദ്ധ്യം പതിവിലുമേറെ ഞെട്ടിപ്പിക്കുന്നതായിരുന്നു!

പലയിടത്തു നിന്നും കിട്ടിയ വിവരങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നു മനസ്സിലായ ചില കാര്യങ്ങൾ ചുവടെ.



  • ‘അക്രമത്തിനു നേതൃത്വം കൊടുക്കുന്നയാൾ‘ എന്നു ചില മലയാളപത്രങ്ങൾ വിശേഷിപ്പിച്ച സ്വാമി ഒരു വൃദ്ധനാണ്. പ്രായം എൺപതിനു മുകളിൽ.


  • ആ സമയത്ത് അദ്ദേഹം ആരെയെങ്കിലും ആക്രമിക്കുന്നതുപോയിട്ട് എഴുന്നേറ്റു നിൽക്കുകകൂടിയായിരുന്നില്ല. മറിച്ച്, തനിക്കു നേരേയുണ്ടായ ഒരു വധശ്രമത്തിൽനിന്നു രക്ഷപെട്ട് ആശുപത്രിയിൽക്കിടക്കുകയായിരുന്നു!

  • സത്യത്തിൽ, അദ്ദേഹത്തിനു നേരെയുണ്ടായ ആ വധശ്രമത്തേത്തുടർന്നാണു താനും അക്രമങ്ങൾ അരങ്ങേറിയത്. (ഇതിന്റെയൊരു ചെറിയ സൂചനപോലും ആദ്യദിവസങ്ങളിൽ മലയാളപത്രങ്ങളിൽ ഉണ്ടായിരുന്നില്ല)


  • മാത്രവുമല്ല - അത് പെട്ടെന്നു പൊട്ടിമുളച്ചൊരു ഹിന്ദു-ക്രിസ്ത്യൻ കലാപം പോലുമായിരുന്നില്ല – വർഷങ്ങളുടെ പഴക്കമുള്ളതും അടുത്തിടെ മൂർച്ഛിച്ചു നിന്നിരുന്നതുമായ കുയി-പാണ സംഘർഷത്തിന്റെ - തുടർച്ച മാത്ര മായിരുന്നു.

  • കുയികളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആരാധ്യനായൊരു വ്യക്തിയായിരുന്നു ആക്രമിക്കപ്പെട്ട വൃദ്ധസ്വാമി. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കന്ധമാലിൽ പല ആശുപത്രികളും സ്കൂളുകളും മറ്റും സ്ഥാപിക്കുകയും കൃഷികാര്യങ്ങളിൽ സഹായിക്കുകയും ചെയ്ത് കുയികൾക്ക് ആരോഗ്യപരവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പുരോഗതിയ്ക്ക് ഇടയാക്കിയ അദ്ദേഹം കുയിസമൂഹത്തിന്റെ വലിയൊരു ആശ്രയമായിരുന്നു.

  • ഒരു സമുദായാചാര്യന്റെ സ്ഥാനം തന്നെയായിരുന്നു അദ്ദേഹത്തിന് കുയി സമൂഹം കല്പിച്ചു നൽകിയിരുന്നത്. അദ്ദേഹത്തിനു നേരെയുണ്ടായ ആക്രമണം കുയിസമൂഹത്തിനെതിരേ തന്നെയുള്ള ഒരു ആക്രമണമായാണു വീക്ഷിക്കപ്പെട്ടത്.

  • സ്വാമി ലക്ഷ്മണാനന്ദ സരസ്വതി എന്നു പേരായ അദ്ദേഹത്തിന് നേരത്തേ തന്നെ വധഭീഷണി നിലവിലുണ്ട്. പാണകളുടെ ഭാഗത്തുനിന്നും പലതവണ വധശ്രമങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഇത്തവണയും ആക്രമിച്ചത് പാണവിഭാഗത്തിൽപ്പെട്ടവരായിരുന്നു എന്നു വ്യക്തമായതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു.

  • ‘‘വി.എച്.പി.‘യാണ് സകലപ്രശ്നങ്ങൾക്കും പിന്നിൽ എന്ന മട്ടിലുള്ള മലയാളറിപ്പോർട്ടുകൾ നൂറുശതമാനം തെറ്റിദ്ധാരണാജനകമായിരുന്നു. ഹിന്ദുസമൂഹത്തിന്റെ ഭാഗമായ കുയികളുടെയിടയിൽ സ്വാഭാവികമായും വി.എച്.പി. പ്രവർത്തകരുമുണ്ട്. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയ്ക്കും തീർച്ചയായും വി.എച്.പി. പശ്ചാത്തലമുണ്ട്. അതിലൊന്നും യാതൊരു അസ്വാഭാവികതയുമില്ല. എന്നാൽ, കുയികളുടെ വിവിധ ആവശ്യങ്ങൾക്കായി നിലകൊണ്ടതും സമരങ്ങൾ നയിച്ചതും പിന്നീട് പ്രശ്നങ്ങളുണ്ടായപ്പോൾ ഇടപെട്ടതുമെല്ലാം കുയി സമാജ സമന്വയ സമിതി (KSSS) ആണ്. Nikhil Utkal Kui Samaj (G. Udaygiri), Kui Kula Samiti (Baliguda), Kui Samaj Seva Samiti അങ്ങനെ ഒട്ടേറെ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് KSSS. (അനവധി സമുദായസംഘടനകളുടെ കൂട്ടായ്മയിൽ അണിനിരക്കുന്നവർ മുഴുവൻ വി.എച്ച്.പി.യോ മറ്റോ പോലെ മറ്റേതെങ്കിലും ഒരൊറ്റ സംഘടനയുടെ കൂടി പ്രവർത്തകരായിരിക്കുമെന്ന അത്ഭുതകരമായ സാഹചര്യം ലോകത്തെവിടെയും നിലവിലുള്ളതായി കേട്ടിട്ടില്ല).

  • “പാണകൾ“ എന്ന പട്ടികജാതി വിഭാഗം ഏതാണ്ടു മിക്കവാറും മതപരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നവരാണ്.
    (അതായത് – ഒരു പട്ടികവിഭാഗമെന്ന നിലയ്ക്കല്ലാതെ ഒരു മതസമൂഹമെന്ന ലേബലിൽത്തന്നെയാണ് അവരെ വിശേഷിപ്പിക്കേണ്ടതെന്നു തോന്നുന്നവർക്ക് ‘ക്രിസ്ത്യാനികൾ‘ എന്ന പദമുപയോഗിക്കേണ്ടി വരും. (മുമ്പു വായിച്ച വാർത്തകളിലൊക്കെ, അങ്ങനെ ചെയ്യുന്നതിനു പകരം ‘Pana harijans‘ എന്നു മാത്രമാണ് ‘The Hindu’ പോലുള്ള പത്രങ്ങൾ വിശേഷിപ്പിച്ചിരുന്നത്. ))

  • കുയികൾ അഥവാ കന്ധകൾ എന്ന ഗിരിവർഗ്ഗ വിഭാഗത്തിലാകട്ടെ ഇനിയും മതപരിവർത്തനം അത്രകണ്ടു നടന്നു കഴിഞ്ഞിട്ടില്ല.
    (മതസമൂഹമായി വിശേഷിപ്പിക്കപ്പെടുന്ന അവസരങ്ങളിൽ അവർ ‘ഹിന്ദുക്കൾ‘ എന്ന സംജ്ഞയ്ക്കുള്ളിൽ വരുന്നു.)

  • അപ്പോൾ, മതപരിവർത്തനം ചെയ്യപ്പെട്ടവരായ പാണകളും അല്ലാത്തവരായ കുയികളും തമ്മിൽ നിരവധി കാര്യങ്ങളേച്ചൊല്ലി വർഷങ്ങൾക്കു മുമ്പു മുതൽക്കേ നിലനിന്നിരുന്ന പ്രശ്നങ്ങളുടെ ഏറ്റവും അവസാനത്തെ രൂപാന്തരമായിരുന്നു യഥാർത്ഥത്തിൽ അവിടെ കണ്ടത്.

  • ക്രിസ്ത്യൻ മിഷണറിമാർക്കും അവർ നിയന്ത്രിച്ചിരുന്ന പാണവിഭാഗത്തിനും സ്ഥലത്തെ കോൺഗ്രസ് എം.പി.യുടെയും മറ്റും (പാണവിഭാഗത്തിൽത്തന്നെ പെട്ട രാധാകാന്ത് നായിക്) പിൻബലത്തിൽ ശക്തമായ രാഷ്ട്രീയസ്വാധീനമുണ്ടായിരുന്നത് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുകയും ചെയ്തിരുന്നു. പാണകൾക്കു മാത്രം പരമാവധി ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനായി മിഷണറിമാരും രാഷ്ട്രീയക്കാരും മത്സരിക്കുന്നതായി കുയികൾ പലപ്പോഴായി പരാതിപ്പെട്ടിരുന്നു.

  • ജാതി എന്ന സങ്കല്പം ഹിന്ദുസമൂഹത്തിൽ മാത്രമേയുള്ളൂവെന്നും, അതുമൂലമുള്ള വിവേചനങ്ങളൊക്കെ മതം മാറിയാൽ അവസാനിപ്പിച്ചുതരാം എന്നുമൊക്കെ വാഗ്ദാനം ചെയ്താണ് പലപ്പോഴും ആളുകളെ മതം മാറ്റുന്നത്. അപ്പോൾ, മതം മാറിക്കഴിയുമ്പോൾ സ്വാഭാവികമായും ജാതിയും നഷ്ടപ്പെടുമെന്നതിനാൽ ജാതിയെന്ന ഒറ്റ പരിഗണന മാത്രം അടിസ്ഥാനമാക്കി ഇപ്പോൾ നിലവിലുള്ള സംവരണാനുകൂല്യങ്ങളും അതോടൊപ്പം നഷ്ടമാകും. മതംമാറ്റത്തിന് പലരും വിമുഖത കാട്ടാനിടയാക്കുന്നൊരു കാരണം കൂടിയായിരുന്നു അത്. എന്നാൽ പട്ടികവർഗ്ഗമാണെങ്കിൽ ആ പ്രശ്നമില്ല. അക്കൂട്ടർക്കു നൽകുന്ന സംവരണത്തിന്റെ മാനദണ്ഡം ജാതിയല്ല എന്നതിനാൽ, അവർക്ക് മതത്തിനതീതമായി സംവരണം ലഭിക്കും. അപ്പോൾ, പാണകൾ പട്ടികജാതിയല്ല – വർഗ്ഗമാണ് എന്ന വാദം ഉയർത്തപ്പെട്ടതിനു പിന്നിൽ, മതംമാറ്റം മൂലമുണ്ടാകുന്ന ഒരു പ്രശ്നം പരിഹരിക്കാനുള്ള കുറുക്കുവഴി തേടുകയാണ് എന്നതു പകൽ പോലെ വ്യക്തമായി നിരീക്ഷിക്കപ്പെട്ടിരുന്നു.

  • പാണകളെ പട്ടികവർഗ്ഗമായി പ്രഖ്യാപിക്കാൻ 1981-ൽ ഉണ്ടായ രാഷ്ട്രീയ നീക്കം - പല ഘട്ടങ്ങളിലായി ഗിരിവർഗ്ഗക്കാർ അതിനെ ചെറുത്തുപോന്നത് - 2002-ൽ പ്രസിഡന്റിന്റെ ഉത്തരവുണ്ടായതു തങ്ങൾക്കനുകൂലമാണെന്ന് പാണവിഭാഗം വാദിച്ചത് - 2007 സെപ്റ്റംബറിൽ പട്ടികജാതി/വർഗ്ഗ വികസന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പാണവർഗ്ഗത്തിനു തിരിച്ചടിയായത് – പാണകളുടെ ഒരു സംഘടന നിയമനടപടികൾക്കു ശ്രമിച്ചത് - അങ്ങനെ പല സങ്കീർണ്ണഘടകങ്ങളും ഒത്തു ചേർന്ന ഒരു സാമൂഹ്യപരിസരത്തിലാണ് ഇത്തവണ സംഘർഷമുണ്ടായത്.

  • രണ്ടോ മൂന്നോ ദിവസം മുമ്പായിരുന്നു അക്രമമുണ്ടായിരുന്നതെങ്കിൽ, ഒരു പക്ഷേ അതൊരു വർഗ്ഗീയകലാപമായിപ്പോലും വിശേഷിപ്പിക്കപ്പെടേണ്ടി വരുമായിരുന്നില്ല! എന്നാൽ - കൃത്യം ക്രിസ്തുമസിനോടനുബന്ധിച്ചു പ്രശ്നമുണ്ടായത് - ഒരു തർക്ക പ്രദേശത്ത് കമാനമുയർത്താൻ ശ്രമിച്ചതേച്ചൊല്ലി കശപിശയും സംഘർഷവുമുണ്ടായത് – അതിനിടെ വൃദ്ധസ്വാമി ആക്രമിക്കപ്പെട്ടത് – പിന്നീടുണ്ടായ പ്രശ്നങ്ങൾക്കിടെ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടത് – അങ്ങനെയങ്ങനെ – നിർഭാഗ്യകരമായ എല്ലാ കലാപങ്ങളിലേയും പോലെ - ചെറിയ ചെറിയ പ്രശ്നങ്ങൾ വളർന്നു വളർന്ന് വർഗ്ഗീയകലാപത്തിന്റെ രൂപം പ്രാപിക്കുകയായിരുന്നു.

  • (സ്വാമിയ്ക്കെതിരെ വധശ്രമമുണ്ടായതിനെത്തുടർന്ന്) ഒരു കൂട്ടർ ഏകപക്ഷീയമായി അക്രമം നടത്തി എന്ന പ്രചാരണവും നൂറുശതമാനം തെറ്റായിരുന്നു. ഇരുപക്ഷത്തു നിന്നും അക്രമമുണ്ടായിരുന്നു.

  • പാണകൾ (ക്രൈസ്തവർ?) വൻതോതിൽ അക്രമങ്ങളിൽ ഏർപ്പെട്ടിരുന്നു. അവർ തോക്കുകളും മറ്റും ഉപയോഗിച്ച് ആക്രമണം നടത്തിയത് അധികൃതരെ ഞെട്ടിച്ചിരുന്നു. പോലീസിനെതിരെ പോലും ആക്രമണമുണ്ടായി.

  • കുയി വംശജരുടെ (ഹിന്ദുക്കൾ?) നൂറുകണക്കിന് വീടുകൾ തീവച്ചു നശിപ്പിക്കപ്പെട്ടിരുന്നു.

  • “ക്രൈസ്തവർ” കാട്ടിൽക്കഴിയേണ്ടിവന്നു എന്നു മാത്രമായിരുന്നു മലയാളപത്രങ്ങളുടെ റിപ്പോർട്ടുകൾ. എന്നാൽ, നൂറുകണക്കിന് കുയികൾക്കും (ഹിന്ദുക്കൾ?) അതേ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. Gadapur, Kitingia എന്നിവിടങ്ങളിലൊക്കെ കുയികൾ(ഹിന്ദുക്കൾ?)ക്ക് പാണകളെ (ക്രിസ്ത്യാനികളെ?) ഭയന്ന് കാട്ടിൽക്കഴിയേണ്ടി വന്നിരുന്നു.

  • കുയികൾക്കു(ഹിന്ദുക്കൾക്ക്?) ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലെ അഭയാർത്ഥിക്യാമ്പുകളിൽ പാണകളും(ക്രിസ്ത്യാനികൾ?), പാണകൾക്കു(ക്രിസ്ത്യാനികൾക്ക്) ഭ്രൂരിപക്ഷമുള്ളിടങ്ങളിലെ ക്യാമ്പുകളിൽ കുയികളു(ഹിന്ദുക്കളു)മായിരുന്നു കൂടുതലുമുള്ളത്.

  • ഡിസംബർ മുപ്പതിന് എഴുപത് കുയി(ഹിന്ദു?)കുടുംബങ്ങൾ ചേർന്ന് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. തങ്ങളെ വീടുകളിലേയ്ക്കു തിരിച്ചയച്ചാൽ പാണകൾ (ക്രിസ്ത്യാനികൾ?) തങ്ങളെ കൊല്ലുമെന്നും, കുറച്ചുകാലം കൂടി അഭയാർത്ഥിക്യാമ്പിൽ തങ്ങാൻ അനുവദിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

  • കുയികളുടെ ആക്രമണത്തിൽ തകർക്കപ്പെട്ട വീടുകളുടെ കൂട്ടത്തിൽ, പ്രാർത്ഥനാമന്ദിരങ്ങളാക്കി മാറ്റിയിരുന്ന ചിലതുണ്ടായിരുന്നത്‌ ഒഴിവാക്കപ്പെട്ടിരുന്നില്ല. ആക്രമിക്കപ്പെട്ട മറ്റു സ്ഥാപനങ്ങളുടെ കൂട്ടത്തിൽ, പ്രത്യേകം നിർമ്മിക്കപ്പെട്ട ചില പള്ളികളും ഉൾപ്പെട്ടിരുന്നു താനും. മറുവശത്ത്‌ അതുപോലെ തന്നെ പാണകളും വീടാക്രമണം മാത്രമല്ല നടത്തിയത്‌. കലാപത്തിനിടെ കുയികളുടെ അഞ്ചു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിരുന്നു.
    Shiva temple - Brahmanigaon,
    Hanuman temple - Jaleshpatta,
    Temple of Goddess Dharani Penu – Tumudibandh
    Shiva temple – Baliguda
    Hanuman temple – Daringbadi

    • ഏറ്റവും ശ്രദ്ധേയമായ കാര്യം, കല്ലേറിലും മറ്റുമായി കൊല്ലപ്പെട്ടവർ കുയികളാണ് (ഹിന്ദുക്കൾ?) എന്നതായിരുന്നു.

      Khgeswar Mallik – Barakhamba village
      Sethi Taili - Brahmanigaon village

    • കുയി വംശജനായ (ഹിന്ദു?) ബിഖാരി ചരൺ സേഥി എന്നൊരാളെ, തോമസ് നായിക്ക് എന്നൊരാളുടെ നേതൃത്വത്തിലുള്ള ഒരു പറ്റം പാണകൾ (ക്രിസ്ത്യാനികൾ?) ഡീസലൊഴിച്ചു കത്തിച്ചിരുന്നു. പക്ഷേ അയാൾ പൊള്ളലുകളോടെ രക്ഷപെട്ടു.

    • ആക്രമണങ്ങൾക്കിടെ പാണകൾ പലതവണ തോക്ക് ഉപയോഗിച്ചതായി ശ്രദ്ധയിൽ‌പ്പെട്ടു. ക്രൈസ്തവർക്കെങ്ങനെ തോക്കും മറ്റു വെടിക്കോപ്പുകളും കിട്ടിയെന്ന് അന്വേഷിക്കണമെന്ന ആവശ്യമുയർന്നു.

    • ‘ക്രിസ്ത്യാനികൾ‘ അക്രമത്തിൽ ഏർപ്പെട്ടുവെന്നു തെളിഞ്ഞതായി AICC (All India Christian Council) സെക്രട്ടറി ശ്രീ . ജോൺ ദയൽ പത്രസമ്മേളനത്തിൽ തുറന്നു സമ്മതിച്ചു (അദ്ദേഹത്തിനു വേണമെങ്കിൽ പാണകൾ എന്നു പറയാമായിരുന്നു). ബിഷപ് റാഫേൽ ചീനാത്തിനും അതു സമ്മതിക്കേണ്ടി വന്നു.

    അങ്ങനെയങ്ങനെ ...

    ചുരുക്കിപ്പറഞ്ഞാൽ, വളരെ സങ്കീർണ്ണമായ സാമൂഹ്യചുറ്റുപാടിൽ, അനവധികാരണങ്ങളാൽ ഉണ്ടായ ഒരു പ്രശ്നത്തിന്റെ കേവലം ഒരു വശം മാത്രം തെരഞ്ഞെടുത്ത് പൊക്കിപ്പിടിക്കുകയും പരമാവധി പൊലിപ്പിച്ചു കാട്ടുകയുമാണു മലയാളമാദ്ധ്യമങ്ങൾ ചെയ്തത്.

    കുയികൾ അക്രമത്തിലേർപ്പെട്ടതും പാണകളുടെ വീടുകളും പ്രാർത്ഥനാമന്ദിരങ്ങളുമൊക്കെ ആക്രമിക്കപ്പെട്ടതും ശരിയാണ്. പക്ഷേ മറുവശത്ത് അതുപോലെതന്നെ പരാമർശയോഗ്യമായ അനേകം വസ്തുതകളുള്ളതു സമ്പൂർണ്ണമായും മറച്ചുപിടിക്കുകയായിരുന്നു മാദ്ധ്യമങ്ങൾ.

    വർഷങ്ങളായി നിലവിലുള്ളതും അടുത്തിടെ മൂർച്ഛിച്ചതുമായ കുയി/പാണ തർക്കത്തേപ്പറ്റിയോ - കുയികൾ ജീവനായിക്കരുതുന്നൊരാൾ പാണകളാൽ വീണ്ടും ആക്രമിക്കപ്പെട്ടതേപ്പറ്റിയോ - പാണകളും വൻ‌തോതിൽ ആക്രമണങ്ങൾ നടത്തിയതേപ്പറ്റിയോ - ഒരക്ഷരം പോലും മിണ്ടാതെ, “സംഘപരിവാർ“ അകാരണമായി “ക്രിസ്ത്യാനികളെ“ ആക്രമിച്ചു - ആരാധനാലയങ്ങൾ തകർത്തു – ആളുകളെ കൊന്നു – എന്ന മട്ടിലൊക്കെ അവർ എഴുതിവിട്ടത് അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും – ദുരുദ്ദേശപരവും – മാദ്ധ്യമധർമ്മങ്ങൾക്കു നിരക്കാത്തതുമായിരുന്നു. പതിവു പോലെ തന്നെ.

    പത്രങ്ങളുടെ ഈയൊരു നഗ്നമായ വർഗ്ഗീയപക്ഷപാതം തിരിച്ചറിഞ്ഞുതുടങ്ങിയ ആദ്യദിവസങ്ങളിൽ, അവയിൽ ചിലതൊക്കെ തുറന്നു കാട്ടിക്കൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു. ലിങ്ക് ഇവിടെ.

    ഒറീസയിൽ (2007 ഡിസംബറിൽ) എന്താണു സംഭവിച്ചത്?

    മലയാളത്തിലുള്ള ആ പോസ്റ്റ് വായിച്ചിട്ടുണ്ടാകുക കേവലം അഞ്ഞൂറോ ആയിരമോ പേർ.

    എന്നാൽ...

    ഇന്ത്യയിലെ “ഹിന്ദുക്കൾ“ നിരപരാധികളായ “ക്രിസ്ത്യാനികളെ“ കൊന്നൊടുക്കുന്നു എന്നു മറ്റും ഇംഗ്ലീഷിൽ പ്രചരിച്ച – നൂറുശതമാനം തെറ്റിദ്ധാരണാജനകമായ -വാർത്തകളും അനുബന്ധനുണകളും മറ്റും വായിച്ചു വിശ്വസിച്ചിട്ടുണ്ടാകാവുന്ന വിദേശികളുടെയും മറ്റും എണ്ണമെത്ര?

    യാഥാർത്ഥ്യങ്ങളേക്കുറിച്ച് യാതൊന്നുമറിയാതെ, “സംഘപരിവാർ ന്യൂനപക്ഷങ്ങളെ ഉൻ‌മൂലനം ചെയ്യാൻ നടക്കുകയാണ് ” എന്നും മറ്റുമുള്ള പച്ചക്കള്ളങ്ങൾ കേട്ട് വികാരം കൊള്ളാനിടയായ പാവങ്ങളുടെ എണ്ണം?

    ലക്ഷങ്ങൾ? അതോ - അതിലുമപ്പുറം?


    8. ആദ്യകലാപത്തിനു ശേഷമുള്ള ചില മാസങ്ങൾ (2008 ആഗസ്റ്റ് വരെ)

    എന്തായാലും, ഡിസംബറിലെ കലാപത്തീ നാലഞ്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ കെട്ടടങ്ങി. അതു നന്നായി.

    ആദ്യത്തെ ആവേശം അടങ്ങിക്കഴിഞ്ഞസ്ഥിതിയ്ക്ക് ഇനിയെങ്കിലും ആളുകൾ സത്യം കൂടി പറഞ്ഞുതുടങ്ങുമോ എന്നറിയാൻ ആകാംക്ഷ തോന്നി.

    മലയാളപത്രങ്ങൾ വൈകിയാണെങ്കിലും യാഥാർത്ഥ്യങ്ങൾ കുറച്ചെങ്കിലും പ്രസിദ്ധീകരിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ മാദ്ധ്യമനിരീക്ഷണം തുടർന്നു.

    അന്നൊക്കെ ഒറീസയിൽ എന്തുനടന്നാലും അത് ചെയ്തത് ‘വി.എച്.പി.‘ക്കാരാണെന്നായിരുന്നു മലയാളപത്രങ്ങളുടെ നിലപാട്.

    സർവ്വത്ര ആക്രമണങ്ങൾക്കും പിന്നിൽ വി.എച്.പി.

    വീടോ ആരാധാനാകേന്ദ്രമോ കത്തിച്ചാൽ അതു വി.എച്.പി..

    ഗതാഗതം തടസ്സപ്പെടുത്താൻ വഴിയിൽ മരം മുറിച്ചിട്ടാൽ അതും വി.എച്.പി.!

    കന്ധമാലിലെ ഗിരിവർഗ്ഗക്കാരും മറ്റുള്ളവരും ഒന്നടങ്കം (കുയി/പാണ വ്യത്യാസമില്ലാതെ എല്ലാവരും) ഒരൊറ്റ ദിവസം കൊണ്ട് വി.എച്.പി.ക്കാരായി മാറിയിരിക്കുന്നുവല്ലോ എന്നു തോന്നിപ്പോയി.

    അങ്ങനെയെങ്കിൽ, നൊടിനേരം കൊണ്ടു പൂർത്തിയായ അംഗത്വവിതരണം ഒരു ചരിത്രസംഭവമായിരിക്കേണ്ടതല്ലേ?

    അത്ഭുതകരമായിരിക്കുന്നു!

    ഈയൊരു ചോദ്യം ചിന്താശേഷിയുള്ള ആരെങ്കിലും ഈ പത്രക്കാരോടു ചോദിക്കാതിരിക്കുമോ എന്നും തോന്നി.

    അതിനുത്തരം കിട്ടിയത് ഒരു ‘ദീപിക വാർത്ത‘ കണ്ടപ്പോളാണ്.
    ന്യൂനപക്ഷക്കമ്മീഷന്റെ അഭിപ്രായമടങ്ങുന്ന ആദ്യത്തെ വാർത്ത!

    അതുവരെ പറഞ്ഞുകൊണ്ടിരുന്നതിൽ നിന്നു പിന്നോക്കം പോയിട്ട് - കലാപം നടത്തിയതു വി.എച്..പി.യല്ല എന്നു സൂചിപ്പിക്കാനെങ്കിലും തയ്യാറായ - ആദ്യത്തെ വാചകം! അതും ഒരു ന്യൂനപക്ഷക്കമ്മീഷൻ അംഗത്തിന്റെ അഭിപ്രായമായി – അതും ദീപികയിൽത്തന്നെ!

    കലാപത്തിന്റെ “പിന്നിൽ പ്രവർത്തിച്ചത് ” വിശ്വഹിന്ദുപരിഷത്താണെങ്കിലും, ആരാണതു “നടപ്പാക്കിയ”തെന്നു വ്യക്തമല്ലത്രേ!

    അതു വളരെ കൌതുകകരമായിത്തോന്നി. അപ്പോൾ - ഈ നിമിഷം വരെ എല്ലാവരും പറഞ്ഞുകൊണ്ടിരുന്നതോ?

    ‘വി.എച്.പി.‘ക്കാർ കലാപം നടത്തുന്നു എന്നായിരുന്നല്ലോ ഇതുവരെ പ്രചരിപ്പിച്ചിരുന്നത്! ഇതുവരെ “മുന്നിൽ“ നിന്നവർ ഇപ്പോൾ ഒറ്റയടിക്കു “പിന്നി“ലായിപ്പോയതെന്താണ്?

    (ചിത്രത്തിൽ ക്ലിക്കു ചെയ്താൽ മറ്റൊരു വിൻഡോയിൽ വലുതായി തുറന്നു വരും)

    സാധാരണഗതിയിലാണെങ്കിൽ നേരേ തിരിച്ചാണു സംഭവിക്കുക. “ആസൂത്രണം” കണ്ടുപിടിക്കാനാണു ബുദ്ധിമുട്ട്. അവരുടെ ചെയ്തി ആരുടെയും കണ്മുന്നിൽ വച്ചായിരിക്കണമെന്നില്ലല്ലോ.

    പക്ഷേ കലാപം “നടപ്പാക്കുന്ന”താരാണെന്നറിയാൻ എത്ര എളുപ്പമാണ് !

    അതൊക്കെ ഗ്രാമപ്രദേശങ്ങളല്ലേ? ഗതാഗതം തടസ്സപ്പെടുത്തിയിരുന്നതിനാൽ പുറത്തു നിന്നും ആർക്കും പ്രവേശിക്കാനും കഴിഞ്ഞിട്ടില്ല. അപ്പോൾ, പട്ടാപ്പകൽ തെരുവിലിറങ്ങി അക്രമം കാണിച്ച ഗ്രാമവാസികൾ ആരൊക്കെയാണെന്നറിയാൻ അവിടുത്തുകാരോടു നേരിട്ടു ചോദിച്ചാൽ മതിയല്ലോ. അക്രമത്തിനിരയായവരോടു ചോദിച്ചാൽ, അവർക്ക് ഒന്നും ഒളിപ്പിക്കാനുണ്ടാവില്ലല്ലോ.

    അതാരാണെന്ന് അറിയില്ലത്രേ!

    അപ്പോൾ - സംഗതിയിതാണ്. കന്ധമാലിലെ ഗിരിവർഗ്ഗക്കാരും പരിവർത്തിതരായ പട്ടികജാതിക്കാരും തമ്മിലുണ്ടായ ഒരു സംഘട്ടനത്തെ, “വി.എച്.പി.”ക്കാർ അകാരണമായും ഏകപക്ഷീയമായും നടപ്പാക്കിയ ഒരു അക്രമം എന്ന് ഇനിയും വിശേഷിപ്പിച്ചുകൊണ്ടിരുന്നാൽ വിവരമുള്ളവർ കേട്ടുനിൽക്കുന്നതിന് ഒരു പരിധിയൊക്കെയുണ്ടെന്ന് ന്യൂനപക്ഷക്കമ്മീഷനു മനസ്സിലായിത്തുടങ്ങിയിരിക്കുന്നു.

    മാദ്ധ്യമങ്ങളുടെ മട്ടിൽ തരം താഴാൻ തങ്ങൾക്കു പറ്റില്ലെന്ന തിരിച്ചറിവ് അവർക്കുണ്ടായിരിക്കുന്നു.

    അപ്പോളവർ ബുദ്ധിപരമായി പ്ലേറ്റു മാറ്റിക്കൊണ്ട് – “ആസൂത്രണ”ത്തിന്റെ ഉത്തരവാദിത്തം മാത്രം വി.എച്.പി.ക്കു നൽകിയിരിക്കുകയാണ്. നടപ്പാക്കിയതിന്റെ കുറ്റം എടുത്തു മാറ്റിയിരിക്കുന്നു. അതു വി.എച്.പി.യല്ലത്രേ. പിന്നെയാരാണ്? ആവോ – ഞങ്ങൾ കണ്ടില്ല! കാരണം - ആക്രമിച്ചവർ “മുന്നി”ലാണല്ലോ നിന്നത്. “പിന്നിൽ” നിന്നവരെ വ്യക്തമായി കാണുകയും ചെയ്തു!

    ഇങ്ങനെ ചില തിരിച്ചറിവുകൾ ഉണ്ടായി എന്നതു ശരിയാണ് – പക്ഷേ ഞങ്ങൾ ചമ്മിയിട്ടൊന്നുമില്ല – “എന്തായാലും”, ക്രൈസ്തവരെ ലക്ഷ്യമിട്ട് മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു അത് - എന്ന് പെട്ടെന്നു തന്നെ കൂട്ടിച്ചേർത്തിട്ടുമുണ്ട്.

    ഏതെങ്കിലുമൊരു “പക്ഷ”ത്തിനുവേണ്ടിയുള്ള കമ്മീഷനാകുമ്പോൾ, പക്ഷം പിടിച്ചില്ലെങ്കിൽപ്പിന്നെ അത് കൃത്യനിർവഹണത്തിലുള്ള വീഴ്ചയായി വ്യാഖ്യാനിക്കപ്പെട്ടേക്കുമോ എന്നവർ ഭയന്നിരിക്കണം.

    എന്തായാലും, കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാൻ അതു പ്രേരണയായി.

    ന്യൂനപക്ഷക്കമ്മീഷന്റെ അന്വേഷണത്തിനിടെ എന്തൊക്കെയാണവർ കണ്ടെത്തുക – അതിൽത്തന്നെ എന്തൊക്കെയാണവർ തുറന്നു പറയാൻ തയ്യാറാകുക – എന്നൊക്കെയറിയാൻ ആകാംക്ഷയോടെ വിണ്ടും കാത്തിരുന്നു.

    അപ്പോളതാ അടുത്ത വാർത്ത വരുന്നു!

    യാഥാർത്ഥ്യങ്ങളോട് കൂടുതൽ അടുക്കുന്തോറും, മാദ്ധ്യമങ്ങളുടെ നിലപാടിനോട് കൂടുതൽക്കൂടുതൽ അകന്നു നിൽക്കേണ്ടി വരുന്ന ന്യൂനപക്ഷക്കമ്മീഷൻ!

    പട്ടികജാതി-വർഗ്ഗ-ദലിത്പ്രശ്നങ്ങളൊക്കെയാണ് അക്രമത്തിൽ കലാശിച്ചതെന്ന വാദം ഞങ്ങൾ തള്ളുന്നു. അതേ സമയം തന്നെ, കുയികളും പാണകളും തമ്മിലുള്ള ഭിന്നത അക്രമങ്ങൾക്കുള്ള “ഒരു” കാരണമാണെന്ന് “സമ്മതിക്കുക”യും ചെയ്യുന്നു!
    അപ്പോൾ, പത്രങ്ങൾ പറയുന്നതുപോലെ, സംഘപരിവാർ “അകാരണമായി“ കലാപം “സംഘടിപ്പിച്ച“താണ് എന്നു നൂറുശതമാനം തറപ്പിച്ചങ്ങു പറയാനാവില്ലെന്ന്!

    ചെറുതായിട്ടെങ്കിലും, വേറേ “ഒരു കാരണം“ കൂടിയെങ്കിലും ഉണ്ട്.

    അങ്ങനെ, “ഒരു”കാരണമാണെന്നെങ്കിലും “സമ്മതി”ച്ചത്, മാദ്ധ്യമങ്ങളുടെ “സംഘപരിവാർ കലാപവാദ”ത്തിൽ നിന്ന് കാതങ്ങൾ പുറകോട്ടു പോക്കാണ്. ഇവരിങ്ങനെ എത്രദൂരം പിറകോട്ടുപോകുമെന്നും ഒടുവിൽ എവിടെച്ചെന്നു നിൽക്കുമെന്നുമറിയാൻ തിടുക്കമായി.

    ന്യൂനപക്ഷക്കമ്മീഷന്റെ അന്തിമ റിപ്പോർട്ടു വരാൻ കാത്തുകാത്തിരുന്നു.

    ഒടുവിൽ അതു തയ്യാറായി.

    കഴിയുന്നതും പെട്ടെന്ന് അതു സംഘടിപ്പിച്ചു വായിച്ചു.

    നോക്കിയപ്പോൾ അതാ – തങ്ങൾക്കുണ്ടായ തിരിച്ചറിവിനേക്കുറിച്ച് ഏറ്റുപറഞ്ഞുകൊണ്ടാണ് അവർ റിപ്പോർട്ട് ആരംഭിച്ചിരിക്കുന്നതു തന്നെ!

    രണ്ടാമത്തെ വരി തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ്.

    The reasons for the outbreak of violence on the eve of Christmas are far more varied than was apparent from media reports

    മാദ്ധ്യമങ്ങളിൽ നിന്നു മനസ്സിലായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ കാരണങ്ങളാലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത് എന്ന സൂചന!

    ഒരു മാദ്ധ്യമനിരീക്ഷകനെന്ന നിലയിലുള്ള മുന്നനുഭവങ്ങൾ മൂലമായിരിക്കണം - അതല്ലെങ്കിൽ, ‘എത്രയോ നാളുകൾക്കു മുമ്പേ ഇങ്ങുദൂരെ കേരളത്തിലിരുന്നു ഞാനിതു പറഞ്ഞതായിരുന്നില്ലേ‘ എന്ന അഹങ്കാരം കൊണ്ടാവണം - എനിക്കു പൊട്ടിച്ചിരിക്കാനാണു തോന്നിയത്.

    ഇവരിതൊക്കെ ഇപ്പോളാണോ മനസ്സിലാക്കുന്നത്? ‘മീഡിയാ ബയാസ് ‘ അഥവാ ‘മാദ്ധ്യമപക്ഷപാതം’, വാർത്താതമസ്ക്കരണം - ഇതേപ്പറ്റിയൊന്നും ഇവരിതുവരെ കേട്ടിട്ടുപോലുമില്ലെന്നു വരുമോ!!! സംഘപരിവാർ പ്രസ്ഥാനങ്ങളേപ്പറ്റി മാദ്ധ്യമങ്ങളിലൂടെ മാത്രം അറിയാൻ ശ്രമിച്ചാൽ ലഭിക്കുന്നത് നിറം പിടിപ്പിച്ച കുറേ വാർത്തകളും അസംബന്ധപ്രചാരണങ്ങളും മാത്രമായിരിക്കുമെന്നത് ഇവർക്കിതുവരെ അറിയില്ലെന്നു വരുമോ?

    ‘ബ്ലോഗുകൾ എന്നതും ഒരു മാദ്ധ്യമം തന്നെയാണെ‘ന്നും, ‘മറ്റു മാദ്ധ്യമഭീമന്മാരുടെ നുണകൾ തുറന്നു കാട്ടാറുള്ള ഏതെങ്കിലും ബ്ലോഗുകൾ കൂടി വായിക്കുന്നതു ശീലമാക്കൂ‘ എന്നും അവരോട് ഉപദേശിക്കുവാനും തോന്നിപ്പോയി.

    റിപ്പോർട്ടിന്റെ ഉൾപ്പേജുകളിലേക്കു കടന്നു.

    ‘എന്താണു പ്രശ്ന‘മെന്നു പരിശോധിക്കുന്നതിനു പകരം, ‘സംഘപരിവാറിന് പ്രശ്നത്തിൽ എന്താണു പങ്ക് ‘ എന്നാണവർ അന്വേഷിച്ചതെന്നു തോന്നിപ്പിക്കുന്ന റിപ്പോർട്ട്.

    പക്ഷേ – ഉള്ളതു പറയണമല്ലോ – തങ്ങൾ കണ്ടെത്തിയതു വെട്ടിത്തുറന്നു പറയാൻ അവർ മടിച്ചിട്ടില്ല! “ഒരു കാരണ“മായിട്ടല്ല – ഒന്നാമത്തെ കാരണമായിത്തന്നെ പറഞ്ഞിരിക്കുന്നതെന്താണ് എന്നതു പ്രത്യേകം ശ്രദ്ധിച്ചു.

    ‘അജിറ്റേഷ‘നും ‘വയലൻ‘സിനുമൊക്കെ ‘ഇൻ പാർട്ട് ’ ആയെങ്കിലും കാരണമായത് “ലോംഗ് സിമ്മെറിംഗ് കോന്ധ് / പാണ കോൺഫ്ലിക്റ്റ് ” തന്നെയാണ് എന്നു വ്യക്തമായിത്തന്നെ എഴുതി വച്ചിരിക്കുന്നു. ആദ്യം തന്നെ!

    അപ്പോൾ, “വാട്ട് എബൌട്ട് ദ സോ കോൾഡ് പരിവാർ? ഐ മീൻ... സംഘ്പരിവാർ?
    അതു ശരി- അപ്പോൾ ന്യൂനപക്ഷക്കമ്മീഷൻ മാദ്ധ്യമങ്ങളേപ്പോലെ അന്ധന്മാരുടെ സംഘടനയല്ല!

    തങ്ങളുടെ നിരക്ഷരതയും മറ്റും മുതലെടുത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ തങ്ങൾക്കു പാണകൾ സൃഷ്ടിക്കുന്നതായുള്ള കുയികളുടെ പരാതിയേപ്പറ്റിയാണ് റിപ്പോർട്ടിൽ തുടർന്നു പറയുന്നത്.

    അപ്പോൾ സംഘപരിവാർ?

    അവരേക്കുറിച്ച്‌ മിണ്ടിയിട്ടേയില്ലെന്നാണോ?

    അല്ലല്ലോ. തുടർന്നു പറയുന്നതു സംഘപരിവാറിനേപ്പറ്റിത്തന്നെ. രണ്ടാമതു പറഞ്ഞെന്നുവച്ച്‌ പ്രാധാന്യം കുറച്ചുകാണരുതേ എന്ന അപേക്ഷയോടെ.

    അപ്പോൾ, ആദിവാസികളെ മതപരിവർത്തനം ചെയ്യിക്കുന്നതിനെതിരെ ചില സംഘപരിവാർ സംഘടനകൾ പ്രചാരണം നടത്തുന്നു എന്നു മനസ്സിലായി. പക്ഷേ (നിർഭാഗ്യവശാൽ?), അവർ ആരെയെങ്കിലും തല്ലുകയോ കൊല്ലുകയോ ചെയ്യുന്നതിനു പകരം, ആദിവാസികൾക്കു വിദ്യാഭ്യാസം കൊടുക്കുവാൻ ശ്രമിക്കുന്നതായാണ് മനസ്സിലാകുന്നത്! പള്ളിക്കൂടങ്ങളും മറ്റും സ്ഥാപിച്ചുനൽകുന്നു!

    തങ്ങളുടെ നിരക്ഷരത മറ്റുള്ളവർ ചൂഷണം ചെയ്യുന്നതായി കുയികൾക്കു പരാതിയുണ്ടെന്നാണ് ഇതിനു തൊട്ടുമുമ്പു വായിച്ചത്. അപ്പോൾപ്പിന്നെ അവർക്കു വിദ്യാഭ്യാസം കൊടുക്കാനായി സ്കൂളുകളും മറ്റും സ്ഥാപിച്ച സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ അവർ ജീവനു തുല്യം സ്നേഹിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നു തോന്നി.

    റിപ്പോർട്ട് ഇതുവരെ വായിച്ചതു വച്ചു നോക്കുമ്പോൾ, സംഘപരിവാറിനെ കുറ്റപ്പെടുത്തുന്നതായി ഒന്നും കണ്ടില്ല!

    “ന്യൂനപക്ഷക്കമ്മീഷനിലും സംഘപരിവാർ നുഴഞ്ഞുകയറി“ എന്നെങ്ങാനും ഒരു ആരോപണം വന്നേക്കുമോ എന്നു വിചാരിച്ചു പോയി. പാർലമെന്റ് ആക്രമണം നടത്തിയതും കാർഗിലിൽ ഇന്ത്യൻ സേനയ്ക്കെതിരെ യുദ്ധം ചെയ്തതും പോലും സംഘപരിവാറാണെന്നു(!!!!!!) വാദിയ്ക്കാൻ മടികാണിക്കാതിരുന്ന അത്ഭുതപ്രതിഭകളുള്ള നാടാണ്. എന്തും സംഭവിക്കാം.

    തുടർന്നു വായിച്ചു.

    ദൈവാധീനം! അങ്ങനെയൊരു പ്രശ്നമില്ല. കമ്മീഷൻ റിപ്പോർട്ടിൽ സംഘപരിവാറിനെ വിമർശിക്കാതെയുമില്ല!

    പക്ഷേ അപ്പോളും സംഘപരിവാറാണ് കലാപം നടത്തിയതെന്നോ പിന്നിൽ പ്രവർത്തിച്ചതെന്നോ പറഞ്ഞിട്ടില്ല!

    മതപരിവർത്തനത്തെ എതിർത്തുകൊണ്ടുള്ള അവരുടെ പ്രചാരണം ശുദ്ധ അനാവശ്യവും – ഒഴിവാക്കപ്പെടേണ്ടതുമാണെന്നാണ് കമ്മീഷൻ നിലപാട്.

    അത് പരോക്ഷമായി പ്രശ്നങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നുവെന്നാണ് ആരോപണം.

    അതേസമയം തന്നെ മതപരിവർത്തനത്തിന്റെ തോത് വളരെ വലുതാണെന്നു തുറന്നംഗീകരിക്കുന്നുമുണ്ട്!

    മതപരിവർത്തനത്തെ എതിർത്തുകൊണ്ടുള്ള ഏതൊരു വാദവും അടിസ്ഥാനരഹിതമാണെന്നും, അത് ക്രൈസ്തവസമൂഹത്തേക്കുറിച്ച് മുൻവിധിയും സംശയങ്ങളും ഉണ്ടാകാനിടയാക്കിയിട്ടുണ്ടെന്നും, ജനങ്ങളിൽ (ക്രൈസ്തവരേക്കുറിച്ച്) ഉണ്ടായിട്ടുള്ള ഭയം നീക്കിക്കിട്ടുന്നതിന് സർക്കാർ ധവളപത്രമിറക്കണം എന്നുമൊക്കെ പിന്നാലെ പറഞ്ഞിട്ടുണ്ട്.

    ‘പരിവർത്തനം‘ (conversion) എന്നു പറയുന്നതിനു പകരം ‘പരിവർത്തനപ്രശ്നം‘ (conversion issue) എന്നു കമ്മീഷൻ അറിയാതെ പ്രയോഗിച്ചുപോയിട്ടുമുണ്ട്. മനസ്സിലുള്ളത് അറിയാതെ പുറത്തുവന്നതുപോലെ.

    എന്തായാലും, മാദ്ധ്യമങ്ങൾ നടത്തിയ സർവ്വത്ര നുണപ്രചാരണങ്ങളുടെയും മുനയൊടിക്കുന്നതായിരുന്നു ആ റിപ്പോർട്ട് എന്ന കാര്യത്തിൽ, കമ്മീഷനെ അഭിനന്ദിക്കാതെ വയ്യ. സത്യത്തിനൊപ്പം നിൽക്കാൻ അവർ തയ്യാറായി. അല്ലെങ്കിൽ നിർബന്ധിതരായി.

    കുയി-പാണ സംഘർഷത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും, പതിനാലു വർഷം മുമ്പും വലിയ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടെന്നും ന്യൂനപക്ഷക്കമ്മീഷൻ തുറന്നംഗീകരിക്കുന്ന ഒരു ഭാഗമുണ്ട്. ഒരു കലാപകാലത്ത് മാദ്ധ്യമങ്ങൾ തരാതരം പോലെ വാർത്തകൾ വളച്ചൊടിക്കുകയും ആരെങ്കിലുമൊക്കെ പറയുന്നത് അതേപറ്റി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭീതിദമായൊരു ചിത്രവും അവിടെ നിന്നു കിട്ടും.

    “പള്ളി തകർക്കുന്നത്“ റിപ്പോർട്ടു ചെയ്യാൻ ചെല്ലുന്ന മാദ്ധ്യമപ്രവർത്തകരെയും പോലീസിനെയുമൊക്കെ തടയാൻ “വി.എച്.പി.ക്കാർ“ വഴി നീളെ മരം മുറിച്ചിട്ട് റോഡു തടസ്സപ്പെടുത്തി എന്നൊക്കെയായിരുന്നു മാദ്ധ്യമങ്ങൾ ആക്രോശിച്ചുകൊണ്ടിരുന്നത്. എന്നാൽ, എന്തായിരുന്നു യാഥാർത്ഥ്യമെന്ന് കമ്മീഷൻ കണ്ടെത്തിയത് ഇങ്ങനെ.
    കേമമായി!

    കന്ധമാലിൽ എന്തു നടക്കുന്നു – മലയാളികൾ അതൊക്കെ എങ്ങനെ മനസ്സിലാക്കുന്നു!

    ഇരുളും വെളിച്ചവും പോലുള്ള വൈരുദ്ധ്യങ്ങൾ എത്രയെത്ര!!!

    എപ്പോൾ വേണമെങ്കിലും കൈവിട്ടുപോകാമെന്ന നിലയിൽ നിന്നിരുന്ന കുയി/പാണ സംഘർഷം ഡിസംബറിൽ നേരിട്ടുള്ള ആക്രമണത്തിലെത്തിയതിന്റെ യഥാർത്ഥ കാരണം, കുയികൾ ആരാധ്യനായിക്കണ്ടിരുന്നൊരാളെ പാണകൾ ആക്രമിച്ചതാണ് എന്നു വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുമുണ്ട് കമ്മീഷൻ.

    ഒരു തർക്കസ്ഥലത്ത് കമാനമുയർത്താനുള്ള ശ്രമമുണ്ടായത് – കുയികൾ അതിനെ എതിർക്കാൻ ശ്രമിച്ചപ്പോൾ സംഘർഷമുണ്ടായത് - അങ്ങനെ, പലയിടങ്ങളിലായി വായിച്ചിരുന്നുവെങ്കിലും ഉറപ്പില്ലാതിരുന്ന പലകാര്യങ്ങളും ന്യൂനപക്ഷക്കമ്മീഷൻ റിപ്പോർട്ടിൽ അതേപടി ആവർത്തിച്ചിരിക്കുന്നതായും കണ്ടു.

    അപ്പോൾ, മലയാളപത്രങ്ങൾ എഴുതാതിരുന്നതും മറ്റുള്ളവർ എഴുതിയതുമായ കാര്യങ്ങളൊക്കെത്തന്നെയാണു കമ്മീഷനും പറഞ്ഞിരിക്കുന്നത്.
    പിന്നീട്, ‘ന്യൂനപക്ഷങ്ങൾ‘ക്കെതിരെയുണ്ടായ അക്രമങ്ങൾ “ആസൂത്രിത”മായിരുന്നില്ലേ എന്ന് ഒന്നിൽക്കൂടുതൽ തവണ സംശയം പ്രകടിപ്പിച്ചിരിക്കുന്ന കമ്മീഷനാവട്ടെ കുയികളേക്കുറിച്ചു പറഞ്ഞിട്ടുള്ളതല്ലാതെ വി.എച്.പി.യോ മറ്റോ പോലുള്ള സംഘടനകളാണ് അതു ചെയ്തതെന്നൊന്നും സൂചിപ്പിച്ചിട്ടു പോലുമില്ല. അപ്പോൾ, മാതൃഭൂമി വാർത്തയിൽക്കണ്ട നിലപാടിൽ നിന്നു പിന്നെയും പിറകോട്ടു പോയി എന്നർത്ഥം.

    അതായത് – ആദ്യം മുന്നിലും പിന്നിലും വി.എച്.പി.യായിരുന്നു. പിന്നെ, വി.എച്.പി. “പിന്നിൽ“ മാത്രമായി.(മുന്നിൽ മറ്റാരോ അജ്ഞാതരും). ഇപ്പോളിതാ പിന്നിലും ആരാണെന്നറിയില്ല!

    ‘സംഘപരിവാറാണ് സകല അക്രമങ്ങൾക്കും പിന്നിൽ - അവർ ചുമ്മാ ന്യൂനപക്ഷങ്ങളെ ആക്രമിച്ചതാണ് ‘ എന്നു സ്ഥാപിക്കാതെ അന്വേഷണറിപ്പോർട്ട് അവസാനിപ്പിക്കുക എന്നു വച്ചാൽ!!!

    ആലോചിക്കാൻ കൂടി വയ്യ!

    അതേക്കുറിച്ചൊന്നും പറയാനുമില്ല എന്നാൽ എന്തെങ്കിലും പറയാതെയും വയ്യ എന്ന ദുരവസ്ഥയിൽ നിന്നു കരകയറാൻ കമ്മീഷൻ തന്ത്രപരമായി എഴുതിച്ചേർത്തതെന്നു തോന്നിച്ച ഒരു വരി ഇങ്ങനെ:-

    The role of the Sangh Parivar activists and the anti-conversion campaign in fomenting organized violence against the Christian community deserves close scrutiny.!
    “ക്രൈസ്തവർക്കെതിരായ ‘ആസൂത്രിത‘ അക്രമം “ഇളക്കിവിടുന്നതിൽ“ (അർത്ഥം ശരിയോ എന്തോ) സംഘപരിവാറിനും മതപരിവർത്തനവിരുദ്ധപ്രചാരണത്തിനുമൊക്കെയുള്ള പങ്ക് കുറേക്കൂടി വിശദമായ പരിശോധനയർഹിക്കുന്നു”.

    അപ്പോൾ, “ഞങ്ങളുടെ പരിശോധനയിൽ കുയി-പാണ സംഘർഷമൊക്കെയാണു പ്രധാനമായും കാണുന്നത്. സംഘപരിവാർ പ്രവർത്തകർക്കും അവരുടെ മതപരിവർത്തനവിരുദ്ധപ്രചാരണത്തിനുമൊക്കെ എന്താണു പങ്ക് എന്നത് ഇനി മറ്റാരെങ്കിലും പരിശോധിച്ച് എന്തെങ്കിലും കണ്ടുപിടിക്കുന്നെങ്കിൽ പിടിക്കട്ടെ“ എന്നു പറഞ്ഞ് കയ്യൊഴിയുന്ന മട്ട്.

    ഉഗ്രൻ കൈകഴുകൽ!

    “The role” എന്നതിനു ശേഷം ബ്രായ്ക്കറ്റിൽ “ if any” എന്നു കണ്ടാൽപ്പോലും അതിശയിക്കുമായിരുന്നില്ല. മറ്റു പേജുകളിലെ ഉള്ളടക്കം വച്ചു നോക്കുമ്പോൾ.

    കമ്മീഷൻ റിപ്പോർട്ടിന്റെ അവസാന ഭാഗത്ത് ഇങ്ങനെയും കാണാം.

    The situation is certainly complex and overlaid with multi-layered contradictions. The conflation of caste-tribe-communal issues has contributed to the aggravation of social conflicts in this area. But none of this complexity detracts from the principal issue which is that the Christian minority was the target of organised attacks.
    ന്യൂനപക്ഷക്കമ്മീഷനെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്നമെന്നത് “ന്യൂനപക്ഷങ്ങൾ” ആക്രമിക്കപ്പെട്ടു എന്നതു മാത്രമായിരിക്കുമെന്നതിൽ അത്ഭുതത്തിനോ ആശങ്കയ്ക്കോ വകയില്ല. മറുവശത്തു നടന്ന ആക്രമണങ്ങളേക്കുറിച്ചും അതിനെല്ലാം ഇടയാക്കുന്ന യഥാർത്ഥ കാരണങ്ങളേക്കുറിച്ചുമെല്ലാം കൂടുതൽ വിലയിരുത്തുവാനൊന്നും അവരെയാരും ചുമതലപ്പെടുത്തിയിട്ടുമില്ല – അതിനായി മറ്റു കമ്മീഷനുകളൊന്നും – വല്ല നിഷ്പക്ഷക്കമ്മീഷനോ – ജനപക്ഷക്കമ്മീഷനോ ഒന്നും - നിലവിലുമില്ല.

    അപ്പോൾ, തങ്ങളുടെ ‘ചുമതലകൾ‘ അവർ നിർവഹിച്ചു.

    അതേ സമയം തന്നെ, സങ്കീർണ്ണമായ ഒരു സാമൂഹ്യചുറ്റുപാടിലാണ് പ്രശ്നങ്ങളുണ്ടായത് എന്നും, വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അക്രമമുണ്ടായത് എന്നും, മറച്ചുപിടിക്കാതെ അസന്നിഗ്ദ്ധമായി തുറന്നു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം കൂടി കാട്ടിയിട്ടുണ്ട് കമ്മീഷൻ.

    അല്ലാതെ, സകലതിനും പിന്നിൽ സംഘപരിവാറാണ് – അവർ അകാരണമായി പ്രശ്നമുണ്ടാക്കിയതാണ് - ന്യൂനപക്ഷങ്ങളെ ‘ഉൻമൂലനം‘ ചെയ്യാൻ വേണ്ടി അവർ മനപ്പൂർവ്വം സൃഷ്ടിച്ചെടുത്ത കലാപമാണ് എന്നൊക്കെയുള്ള മണ്ടത്തരങ്ങൾ അവർ എഴുതി വിട്ടില്ല
    .

    അങ്ങനെയൊക്കെയുള്ള പച്ചക്കള്ളങ്ങൾ എഴുതിവയ്ക്കാൻ അവരെ മനസ്സാക്ഷി അനുവദിച്ചിരിക്കില്ല.

    എവിടെ എന്തു പ്രശ്നമുണ്ടായാലും ശരി - ഉടൻ തന്നെ അതിന്റെ “ആസൂത്രണം” മുതൽ അവസാനം വരെ സകലതിനും പിന്നിൽ “സംഘപരിവാ“റാണ് - അവർ മാത്രമാണ് – മറ്റുള്ളവരെല്ലാം നിരപരാധികളായ “ഇരകൾ“ മാത്രമാണ് - എന്നൊക്കെപ്പറഞ്ഞു കയ്യൊഴിയാനും ആക്രോശിക്കാനും മാത്രം താല്പര്യപ്പെടുന്ന ആളുകൾക്കിടയിൽ ഈ കമ്മീഷനംഗങ്ങൾ വേറിട്ടു നിൽക്കുന്നു! ഇത്തരക്കാരെ കണ്ടുകിട്ടാനാണിപ്പോൾ പ്രയാസം! അതുകൊണ്ട് ഇവർ ശരിക്കും ഒരു “ന്യൂനപക്ഷ”ക്കമ്മീഷൻ തന്നെ!. ‘മൈനോരിറ്റി‘യല്ല – ശരിക്കും ഒരു “മൈക്രോസ്കോപിക് മൈനോരിറ്റി“ക്കമ്മീഷൻ!

    *-*-*-*-*-*-*-*-*-*-*-*

    ഒറീസയിൽ നിന്നുള്ള വാർത്തകൾ തുടർന്നും വന്നുകൊണ്ടിരുന്നു.

    രാഷ്ട്രീയവും വർഗ്ഗീയവുമായ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ചിലർ നടത്തുന്ന അന്ധമായ സംഘപരിവാർവിരുദ്ധപ്രചാരണങ്ങളിലെ പൊള്ളത്തരങ്ങൾ ആദ്യമായി നേരിട്ടു തിരിച്ചറിയുമ്പോൾ ആർക്കും തോന്നുന്ന ഒരു കൌതുകവും ജിജ്ഞാസയുമൊക്കെയുണ്ട്. അത്തരമൊരു കൌതുകം കമ്മീഷനും തോന്നിയതുകൊണ്ടാവും – അതല്ലെങ്കിൽ - ‘അടുത്ത തവണയെങ്കിലും എങ്ങനെയും സംഘപരിവാറിനെ കുറ്റപ്പെടുത്താൻ പറ്റുന്ന ഒരു തെളിവെങ്കിലും കണ്ടെത്തണം‘ എന്ന് കമ്മീഷനിലെ മറ്റേതെങ്കിലും അംഗത്തിന്റെ വാശി കൊണ്ടാവും – ന്യൂനപക്ഷക്കമ്മീഷനിലെ വേറേയും അംഗങ്ങൾ പിന്നെയും പിന്നെയും ഒറീസ സന്ദർശിച്ചുകൊണ്ടിരുന്നു.

    അവരുടെ കണ്ടെത്തലുകളും അഭിപ്രായങ്ങളും സംബന്ധിക്കുന്ന വാർത്തകൾ പിന്നെയും വന്നു കൊണ്ടിരിക്കുകയായിരുന്നു.

    കുറച്ചു മാസങ്ങൾക്കു ശേഷം, അവർ ഒരു കാര്യം കൂടി കണ്ടെത്തി.

    അതു സംബന്ധിച്ച വാർത്ത താഴെ.
    അപ്പോൾ - പട്ടിണിയും ചൂഷണവും – അടിസ്ഥാനപരമായ മനുഷ്യപ്രശ്നങ്ങളൊക്കെത്തന്നെയായിരുന്നു കാരണം എന്നു വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു!

    സംഘടിതരും സമ്പന്നരുമായ ക്രിസ്ത്യാനികൾ മാത്രമാണ് ആക്രമിക്കപ്പെട്ടതെന്ന്! പാവപ്പെട്ടവരെ തൊട്ടതേയില്ലത്രേ!

    അതെന്താ – “സംഘപരിവാറിന്“ അങ്ങനെയൊരു തിരിച്ചു വ്യത്യാസമോ!

    “അതാ അവിടെ കുറച്ചു “ന്യൂനപക്ഷങ്ങൾ” കൂടി നിൽക്കുന്നു – പ്രത്യേകിച്ചു കാരണമൊന്നും വേണ്ട – ഉൻമൂലനം ചെയ്തു കളയാം – റെഡി – വൺ - ടൂ – ത്രീ – വിസിൽ” എന്നു പറയുമെന്ന മട്ടിലൊക്കെയാണല്ലോ പലരും കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നത്.

    എന്തു പറ്റി പോലും പാവപ്പെട്ടവരെ വിട്ടുകളഞ്ഞത്?

    അതുപോലെ തന്നെ, ‘ഇരുസമുദായങ്ങളും ആക്രമിക്കപ്പെട്ടു‘വെന്നു കമ്മീഷൻ വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുമുണ്ട്. അതെന്താ സംഘപരിവാർ പ്രവർത്തകർ ചേരി തിരിഞ്ഞ് – കുറച്ചുപേർ “ന്യൂനപക്ഷങ്ങളുടെ” വേഷം കെട്ടി - പരസ്പരം ആക്രമിക്കുന്നതുപോലെ അഭിനയിക്കുകയോ മറ്റോ ചെയ്തതായിരിക്കുമോ എന്തോ?

    അവിശ്വസനീയമായ എത്രയെത്ര കാര്യങ്ങളാണ് ഈ സംഘപരിവാർ പ്രവർത്തകർ ചെയ്തു കൂട്ടുന്നത്!

    ലജ്ജയില്ലല്ലോ എന്നു വിചാരിച്ചു പോകുകയാണ്. സംഘപരിവാർ പ്രവർത്തകർക്കല്ല. മേൽപ്പറഞ്ഞമട്ടുള്ള ഓരോ ആരോപണങ്ങളുന്നയിച്ചു കടന്നു കളയുകമാത്രം ചെയ്യുന്നവരുടെ കാര്യമാണുദ്ദേശിച്ചത്.

    അടിസ്ഥാനപരമായ സാമൂഹ്യപ്രശ്നങ്ങളേക്കുറിച്ചു ചിന്തിക്കാനും പരിഹാരം കാണാനുമൊക്കെ ശ്രമിക്കേണ്ടവർ - രാഷ്ട്രീയക്കാർ - സാമൂഹ്യസേവകർ - സാംസ്കാരിക നായകർ - ചിന്തകർ - ഒന്നൊഴിയാതെ എല്ലാവരും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ മാത്രം ശ്രമിക്കുകയാണ്. ആ ഒളിച്ചോട്ടത്തിന് അവരൊരു ഉപായം കണ്ടെത്തിയിട്ടുണ്ട്. സംഘപരിവാർ!

    ‘സംഘപരിവാർ അകാരണമായി പ്രശ്നമുണ്ടാക്കുന്നു‘ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ എന്തെളുപ്പം!

    അങ്ങനെയങ്ങു പറഞ്ഞുറപ്പിച്ചാൽപ്പിന്നെ പ്രശ്നങ്ങളുടെ ആന്തരികതലത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലണം എന്ന തലവേദന ഒഴിവാകുമല്ലോ. എന്തുകൊണ്ടാണ് പ്രശ്നങ്ങളുണ്ടാകുന്നത് എന്നു കണ്ടെത്തിയാൽ ഒരു പക്ഷേ അസുഖകരമായ പല ചോദ്യങ്ങളും ഉയർന്നു വന്നെന്നിരിക്കും. അപ്രിയസത്യങ്ങൾ പലതും തുറന്നു ചർച്ച ചെയ്യേണ്ടതായും പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായും വരും.

    ചിലപ്പോൾ വോട്ടുകൾ നഷ്ടപ്പെട്ടു എന്നും വരാം!

    രക്ഷപെടാൻ ഒറ്റ വഴിയേയുള്ളൂ…

    ‘ജനക്കൂട്ടം’ “ഇര”കളാണ് – സംഘപരിവാർ അവരെ “വേട്ട”യാടുകയാണ് എന്നൊക്കെ – നൂറുശതമാനം നിരർത്ഥകമായ ചില വാദങ്ങൾ വെറുതെയങ്ങു തട്ടിവിടുക. സമൂഹമനസ്സിൽ അതു സൃഷ്ടിക്കുന്ന ദോഷത്തേക്കുറിച്ചൊന്നും തീരെ വേവലാതിപ്പെടാതെ കൊണ്ടുപിടിച്ച പ്രചാരണം നടത്തുക.

    അതിലെ അവിശ്വസനീയതയേക്കുറിച്ച് ആലോചിക്കാൻ കെല്പില്ലാതെ – ശുദ്ധ അസംബന്ധമാണെന്നത് ആലോചിച്ചും പരിശോധിച്ചും തിരിച്ചറിയാനും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും അവസരമില്ലാതെ – തെറ്റിദ്ധരിപ്പിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ട പാവപ്പെട്ട കുറേ ജനം ചുറ്റിലും!

    പച്ചക്കള്ളങ്ങളുടേയും ദുരാരോപണങ്ങളുടേയും പിന്നാലെ ചെന്നു പ്രതിരോധിക്കേണ്ടതില്ല -കഴിയുന്നതും അവഗണിക്കുകയേ വേണ്ടൂ - എന്ന സംഘപരിവാറിന്റെ പരമ്പരാഗത നിലപാടു കൂടിയാകുമ്പോൾ എല്ലാം തികഞ്ഞു!


    പരമസുഖം!

    കന്ധമാലിലെ പ്രശ്നങ്ങളെ സംബന്ധിച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള ഒരു അഭിപ്രായം ഈയിടെ കേട്ടത് പ്രൊഫസർ മനോരഞ്ജൻ മൊഹന്തിയിൽ നിന്നു മാത്രമാണ്. ‘കൌൺസിൽ ഫോർ സോഷ്യൽ ഡവലപ്മെ‘ന്റിനെ പ്രതിനിധീകരിച്ച് അടുത്തിടെ (രണ്ടാം കലാപത്തിനു ശേഷം) ഒരു ചാനൽ ചർച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞതായി വായിച്ചത് ഇങ്ങനെ.

    The issue is not religion but poverty, said Professor Mohanty. “Kandhamal is one of the poorest regions in the country. Seventy per cent people here are below the poverty line; 51 per cent are tribals and 16 per cent are Dalits,” he said.
    ഏതെങ്കിലും ചില സംഘടനകളുടെ ചെയ്തി പോയിട്ട് – മതപരമായ കാരണങ്ങൾ പോലുമല്ല – മറിച്ച് സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളാണ് അവിടുത്തെ സംഘർഷങ്ങൾക്കു പിന്നിലുള്ള അടിസ്ഥാനപരമായ കാരണങ്ങൾ എന്നു തന്റേടത്തോടെ പ്രഖ്യാപിക്കാനും ആ രീതിയിൽ അതേപ്പറ്റി പ്രതികരിക്കാനും തയ്യാറായേക്കും എന്നു ഞാൻ പ്രതീക്ഷിച്ചത് കമ്മ്യൂണിസ്റ്റുകളായിരുന്നു.

    പക്ഷേ എന്തു ചെയ്യാം – എന്റെ മനസ്സിലുണ്ടായിരുന്ന കമ്മ്യൂണിസം സ്വന്തമായ ഓരോ തോന്നലുകളെയൊക്കെ മാത്രം അടിസ്ഥാനപ്പെടുത്തി സ്വയം രൂപപ്പെട്ടു വന്ന എന്തോ ഒരുതരം പൊട്ടക്കമ്മ്യൂണിസം മാത്രമാണ്! എനിക്കു കമ്മ്യൂണിസത്തേപ്പറ്റി ഒരു “ചുക്കും“ അറിയില്ല. ഇപ്പോൾ കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങൾ കാണിക്കുന്നതൊക്കെയാണ് യഥാർത്ഥകമ്മ്യൂണിസം. അനുഭാവത്തിന്റെ അവസാനത്തെ കണികയും ആറ്റിലെറിഞ്ഞുകളയേണ്ടി വന്നതു വെറുതെയല്ല!

    (പറയുമ്പോൾ എല്ലാം പറയണമല്ലോ. ‘കിരൺ തോമസ് ’ എന്നൊരു ബ്ലോഗർ സുഹൃത്തുണ്ട്. കമ്മ്യൂണിസ്റ്റെന്നും ക്രിസ്ത്യാനിയെന്നുമൊക്കെയുള്ള വിശേഷണങ്ങൾ ഒരുമിച്ചു ചേർന്നേക്കാവുന്ന അത്യപൂർവ്വം പേരിൽ ഒരാൾ. അദ്ദേഹമെന്നെ പിന്തുണച്ചിരുന്നു. ഒറീസയേക്കുറിച്ച് അക്കാലത്ത് ഇട്ട പോസ്റ്റിലൂടെ ഞാൻ ചൂണ്ടിക്കാട്ടിയ സത്യങ്ങളിലേയ്ക്കു ലിങ്കു കൊടുത്തുകൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നു. ചിന്തിക്കാൻ തയ്യാറുള്ളവർക്കു സമ്പൂർണ്ണവംശനാശം വന്നിട്ടില്ല എന്നു ഞാൻ ആശ്വസിച്ചു. പക്ഷേ – ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും പ്രവർത്തകർക്കു പൊതുവിലും അത്തരമൊരു നിലപാടെടുക്കാനുള്ള ആർജ്ജവം തീരെയുണ്ടായിരുന്നില്ല. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് ‘സംഘപരിവാ’റിലേക്കെത്തിച്ച് മുതലെടുക്കാനുള്ള വ്യഗ്രത മാത്രമായിരുന്നു അവർക്ക്.)

    *-*-*-*-*-*-*-*-*-*-*-*

    അതിനിടയിൽ, കലാപവാർത്തകൾ തരുന്ന ടെൻഷനും ദു:ഖവും ഒഴിവാക്കി, പകരം ചിരിപരത്താൻ പോന്നവയായിരുന്നു കേരളത്തിൽ നിന്നുള്ള വാർത്തകൾ.

    ‘മനുഷ്യനെ മനുഷ്യനായിക്കാണാൻ‘ ആവശ്യപ്പെടാറുള്ള കൂസിസ്റ്റുകൾ പലരും മനുഷ്യരെ മതാനുയായികളായാണ് കണ്ടുകൊണ്ടിരുന്നത്.

    ഒറീസയിലെ സാമൂഹ്യസാഹചര്യം സംബന്ധിച്ച യാഥാർത്ഥ്യങ്ങളേക്കുറിച്ചും, ആക്രമണത്തിനിരയായ വൃദ്ധനേക്കുറിച്ചും(സ്വാമി?) മരിച്ച കുയികളേക്കുറിച്ചും (ഹിന്ദുക്കളേക്കുറിച്ചും?) തകർക്കപ്പെട്ട ആരാധനാലയങ്ങളേക്കുറിച്ചു(ക്ഷേത്രങ്ങളും?)മൊക്കെ അറിഞ്ഞോ അതോ അറിയാതെയോ, കേരളത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും തമ്മിൽ ക്രൈസ്തവരുടെ വോട്ടുകൾക്കായി പരസ്പരം തല്ലുകൂടുകയായിരുന്നു.

    തികച്ചും പരിഹാസ്യമായ - വർഗ്ഗീയകൂസിസ്റ്റുനയങ്ങൾ വെളിപ്പെടുത്തുന്നതായ – പച്ചയായ തല്ലുകൂടൽ!

    അക്കാലത്ത്, സ്വന്തം കയ്യിലിരുപ്പിന്റെ തന്നെ ഫലമായി മാർക്സിസ്റ്റുകൾ കത്തോലിക്കാ സഭയുടെ കടുത്ത പിണക്കം വാങ്ങിവച്ചിരുന്നു. പിടിച്ചു കയറാൻ പറ്റിയൊരു കച്ചിത്തുരുമ്പു കിട്ടിയതു പോലെയാണ് ആദ്യമൊക്കെ ‘ഒറീസ’ എന്ന പദം ഉപയോഗിക്കപ്പെട്ടത്.

    ഒറീസയിൽ ‘പുരോഹിതന്മാർ‘ വനത്തിൽ കഴിയാനിടയായത് “ആർ.എസ്.എസ്.കാരെ പേടിച്ചാണെ“ന്നാ(!)യിരുന്നു സി.പി.എം. എന്തോ ഒരു ഗവേഷണത്തേത്തുടർന്ന് കണ്ടെത്തിയത്. അതുവരെ ‘വി.എച്.പി.ക്കാർ‘ ആയിരുന്നവർ പൊടുന്നനെ ‘ആർ.എസ്.എസ്.കാർ’ ആയി മാറിയതാവണം! ഈ രണ്ടുകൂട്ടരും ഒന്നു തന്നെയാണോ അതോ വ്യത്യാസമുണ്ടോ മുതലായ കാര്യങ്ങളിലൊന്നും മാർക്സിസ്റ്റുകൾക്കു വലിയ പിടിയുള്ളതായി തോന്നിയിട്ടില്ല. എന്തായാലും, ‘മാർക്സിസ്റ്റുകാരില്ലായിരുന്നെങ്കിൽ കേരളം എമ്പണ്ടേ ഒറീസയായി മാറിപ്പോയേനേ‘ എന്ന്, നൂറുശതമാനം നിരർത്ഥകവും പൊട്ടിച്ചിരിപ്പിക്കുന്നതുമായ ഒരു വീരവാദവും കൂടെ വന്നു.
    പക്ഷേ, കോൺഗ്രസുകാർ ഉടൻ ചാടിവീണ് അതിനെ വെല്ലുവിളിച്ചു. തങ്ങളുടെ ചാൻസുപോയാലോ എന്നായിരുന്നു അവരുടെ ഭീതി. തങ്ങൾക്കാണ് ഒറീസയിലെ “ഇര“കളോട് (ഏതു മതവിഭാഗമോ എന്തോ!) കൂടുതൽ ഐക്യദാർഢ്യം – അതുകൊണ്ട് മാർക്സിസ്റ്റുകൾക്കല്ല - തങ്ങൾക്കാണു വോട്ടുചെയ്യേണ്ടത് എന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.
    അതിനുശേഷം അതിലും രസകരമായ മറ്റൊരു സംഭവമുണ്ടായി. ഒറീസയുടെ പശ്ചാത്തലത്തിൽ സംഘപരിവാറിനെ ചീത്തവിളിച്ച് ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ശ്രമിച്ചിരുന്ന മാർക്സിസ്റ്റുകൾക്ക് നിരാശമാത്രമായിരുന്നു ഫലം. അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്നും ഇനി പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും തിരിച്ചറിഞ്ഞപ്പോൾ അവരുടെ സ്വഭാവം മാറി. നിരാശയിൽ നിന്നും ഉടലെടുത്ത ചില ജല്പനങ്ങൾ വലിയ തമാശ സൃഷിച്ചു. പ്ലേറ്റ് നേരെ തിരിച്ചു വച്ച് – സംഘപരിവാറും സഭയുമൊക്കെ ഒരുപോലെ തന്നെയാണെന്നും – ബിഷപ്പിന് ഒറീസയിൽ നടന്നതിനെ എതിർക്കാൻ അർഹതയില്ലെന്നുമൊക്കെയായി ആക്രോശങ്ങൾ!

    തങ്ങളുടെ രാഷ്ട്രീയതാല്പര്യങ്ങൾക്കും അടവുനയങ്ങൾക്കുമൊക്കെയനുസരിച്ച് അപ്പപ്പോൾ തോന്നിയതു വിളിച്ചു പറയുക എന്നല്ലാതെ, അവർ പറയുന്നതിൽ പ്രത്യേകിച്ചു കഴമ്പൊന്നുമുണ്ടാകാറില്ല എന്നത് ഒരിക്കൽക്കൂടി വെളിപ്പെട്ടു.
    ബിഷപ്പിന്റെ ആ പ്രസ്താവന എങ്ങനെയാണു പോലും സംഘപരിവാറി“ന്റേതി“നു (ഏതിന്?) തുല്യമാകുന്നതെന്നാലോചിച്ച് സംഘപരിവാർ അനുഭാവികൾക്കും ഏറെ ചിരിക്കാനുള്ള വക നൽകിയിരുന്നു അത്.

    അങ്ങനെ, മൊത്തത്തിൽ, കലാപത്തിന്റെ ദു:ഖവും ടെൻഷനുമൊക്കെ പടിപടിയായി അകറ്റിയതിന്റെ ക്രെഡിറ്റ് കേരളത്തിലെ ഇടതുവലതുരാഷ്ട്രീയക്കാർ പങ്കിട്ടെടുത്തു.

    *-*-*-*-*-*-*-*-*-*-*-*

    വലിയ പ്രശ്നങ്ങളൊന്നും പുതുതായി ഉണ്ടായില്ലെങ്കിലും, അടിസ്ഥാനപരമായ പ്രശ്നങ്ങൾ അവശേഷിപ്പിച്ചുകൊണ്ടു തന്നെ മാസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.

    കന്ധമാലിലെ ഗിരിവർഗ്ഗക്കാരും മറ്റുള്ളവരും തമ്മിലുള്ള ശതൃതയവസാനിപ്പിക്കാനോ പരാതികൾ പരിഹരിക്കാനോ ശ്രമിക്കുന്നതിനു പകരം, സംഘപരിവാർവിരുദ്ധവികാരമുണ്ടാക്കി എങ്ങനെ മുതലെടുക്കാം എന്നു മാത്രം ചിന്തിച്ചുകൊണ്ട് ആളുകൾ സമയം കളഞ്ഞുകൊണ്ടിരുന്നു.

    സംസ്ഥാനസർക്കാറിന്റെ ദുരിതാശ്വാസപായ്ക്കേജുകളിൽ “ക്രിസ്ത്യാനികൾക്ക്“ എന്തു കിട്ടി എന്നു മാത്രമാണ് പലരും അന്വേഷിച്ചു കണ്ടത്.

    മതപരിവർത്തനത്തിനു സമ്മതിച്ചതുമൂലമുള്ള വിവിധനേട്ടങ്ങളിലൊന്ന് എന്ന മട്ടിൽ, പാണകളെ സഹായിക്കാനും അവർക്കു വേണ്ടി മെഴുകുതിരികൾ കത്തിച്ചു ജാഥ നടത്താനും ലോകമെമ്പാടും ആളുകളുണ്ടായി. അവർ മൊത്തത്തിൽ ‘ക്രിസ്ത്യാനികൾ‘ എന്നു വിശേഷിപ്പിക്കപ്പെട്ടു. അവർക്കു വേണ്ടി പ്രകടനം നടത്താൻ രാഷ്ട്രീയക്കാർ പരസ്പരം മത്സരിച്ചു.

    മതപരിവർത്തനത്തിനു വഴങ്ങാതിരുന്ന കുയികൾ “അക്രമി“കളും വെറുക്കപ്പെടുന്നവരുമായിത്തന്നെ സമൂഹത്തിൽ അവശേഷിച്ചു. കലാപത്തോടനുബന്ധിച്ചു നടന്ന കല്ലേറിലും മറ്റും അവരിൽ ചിലരാണു കൊല്ലപ്പെട്ടത് എന്നതു ലോകം അന്വേഷിച്ചില്ല. അവർ നേരിട്ടുകൊണ്ടിരുന്ന ചൂഷണങ്ങൾ - അവരുടെ പ്രശ്നങ്ങൾ - പരാതികൾ - അവയേക്കുറിച്ചൊന്നും അന്വേഷിക്കാനോ പരിഹരിക്കാനോ ലോകം മെനക്കെട്ടില്ല. അവർ മൊത്തത്തിൽ ‘സംഘപരിവാറുകാർ‘ എന്നു വിശേഷിപ്പിക്കപ്പെട്ടു!

    അതിനിടയിൽ, ഒറീസയേപ്പറ്റിയുള്ള ആദ്യപോസ്റ്റ് ഒന്നു കൂടി എടുത്തു വായിച്ചു നോക്കിയിരുന്നു. അതിൽ, ഒരു പത്രത്തിൽ നിന്നു പകർത്തിയതായി ഇങ്ങനെയൊരു വാചകം ഉണ്ടായിരുന്നു.

    This is not the first such incident of violence in Orissa and perhaps won‘t be the last one either...
    അതുപോലെ തന്നെ, ഒരു കമന്റിനിടെ ഒരു വാചകം അറിയാതെ എഴുതിപ്പോയത് ഇങ്ങനെയായിരുന്നു.
    ഇനിയിപ്പോൾ ഒരു വധശ്രമം കൂടി നടന്ന് അതു വിജയിച്ചാലും...

    ആ രണ്ടുവാചകങ്ങളിലും അറം പറ്റി! ........

    9. രണ്ടാം കലാപം (2008 ആഗസ്ത് )

    2008 ആഗസ്റ്റ് 24-ന് മനോരമയിൽ വന്ന ഒരു വാർത്ത അത്ഭുതപ്പെടുത്തിക്കളഞ്ഞു.

    ഇതുവരെ സമ്മതിക്കാതെ വച്ചിരുന്ന ഒരു കാര്യം മനോരമ പെട്ടെന്നു തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നു!

    സ്വാമിക്കെതിരെയുണ്ടായ വധശ്രമത്തേത്തുടർന്നാണ് ഡിസംബറിൽ കലാപമുണ്ടായത് എന്നവർ എട്ടു മാസങ്ങൾക്കു ശേഷം തുറന്നു സമ്മതിച്ചിരിക്കുന്നു!

    ഇങ്ങനെയാണ് പല കാര്യങ്ങളും. എല്ലാവർക്കുമറിയാം സത്യങ്ങൾ. മാദ്ധ്യമങ്ങൾക്കുമറിയാം. പക്ഷേ സംഭവങ്ങളുണ്ടാകുന്ന സമയത്ത് അവരതു മറച്ചു പിടിക്കും. പിന്നീടെപ്പോഴെങ്കിലും പറയുമെങ്കിലും, ജനങ്ങളുടെ മനസ്സിൽ അപ്പോളേയ്ക്കും അസത്യങ്ങളും അർദ്ധസത്യങ്ങളുമൊക്കെ നന്നായി ഉറച്ചു കഴിഞ്ഞിരിക്കും. പിന്നീടു വരുന്ന തിരുത്തലുകളൊക്കെ ആരു വായിക്കുന്നു? വായിച്ചാൽത്തന്നെ, മനസ്സിൽ അതിനകം പതിഞ്ഞുപോയ ഇമേജുകളിൽക്കൂടി തിരുത്തലുണ്ടാക്കാൻ അവയൊന്നും പര്യാപ്തവുമാവില്ല.

    (ഇങ്ങനെ, വളരെ വൈകി മാത്രം സത്യം വെളിവാകുന്നതിന്റെ എത്രയോ എത്രയോ ഉദാഹരണങ്ങൾ വേറെയും കിടക്കുന്നു!)

    എന്നാലും എന്തു പറ്റി – മനോരമ ഇത്രപെട്ടെന്നു സത്യം തുറന്നു സമ്മതിക്കാൻ? ഒന്നോ രണ്ടോ വർഷം കൂടി കാക്കാമായിരുന്നില്ലേ?

    അതിന്റെ ഉത്തരം ആ വാർത്തയുടെ ആദ്യഭാഗത്തുണ്ടായിരുന്നു.

    ഒടുവിൽ, അരുതാത്തതു സംഭവിച്ചിരിക്കുന്നു! പ്രതീക്ഷിച്ചതെങ്കിലും - തികച്ചും അരുതാത്തൊരു സമയത്ത്!
    പതിവുപോലെ, മലയാള പത്രങ്ങളെ മാത്രം ആശ്രയിച്ചിട്ടു കാര്യമില്ലെന്നറിയാവുന്നതുകൊണ്ട് മറ്റു പത്രങ്ങൾ പരമാവധി വായിച്ചു.

    ഏതോ ഒരു “വി.എച്.പി.” നേതാവ് എന്നൊരു ഇമേജാണ് മലയാളപത്രങ്ങൾ സ്വാമി ലക്ഷ്മണാനന്ദയ്ക്കു നൽകിക്കണ്ടത്.

    നൂറുശതമാനം തെറ്റിദ്ധരിപ്പിക്കുന്ന ഒന്നായിരുന്നു അത്.

    അദ്ദേഹം ‘ആരോ ചിലരുടെ വെടിയേറ്റു മരിച്ചു‘ എന്ന മട്ടിൽ തികച്ചും നിസാരവൽക്കരിക്കുന്ന ഒരു ശൈലിയായിരുന്നു പൊതുവിൽ.

    പക്ഷേ, കന്ധമാലിലെ സാഹചര്യങ്ങളേക്കുറിച്ച് ഇതിനകം മനസ്സിലാക്കി വച്ചിട്ടുള്ള ഏതൊരാൾക്കും അദ്ദേഹത്തിന്റെ കൊലപാതകവാർത്ത അങ്ങേയറ്റം ഭീതിജനകമായിരുന്നു.

    സ്വാമി ലക്ഷ്മണാനന്ദ കേവലമൊരു “വി.എച്.പി. നേതാവു” മാത്രമല്ല എന്നതായിരുന്നു നഗ്നമായ യാഥാർത്ഥ്യം.

    ലക്ഷക്കണക്കിനു വരുന്ന ഗിരിവർഗ്ഗക്കാർ ഉൾപ്പെടുന്ന കുയിസമാജത്തെത്തന്നെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി അവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചൊരാളായിരുന്നു സ്വാമി. അതിന്റെ പേരിൽത്തന്നെയാണ് അദ്ദേഹത്തിന്റെ ജീവനു വില പറയപ്പെട്ടതും.

    ആയിരക്കണക്കിനാളുകൾ അദ്ദേഹത്തിന്റെ അടുത്ത അനുയായികളാണ്.

    Swami Lakshmanda has been working among the STs since 1969 “ എന്നും “He enjoys a big following in this area“ എന്നും ന്യൂനപക്ഷക്കമ്മീഷൻ തന്നെ സമ്മതിച്ചിട്ടുണ്ട്.

    പാണക്രൈസ്തവർ പരസ്യമായി വധഭീഷണി മുഴക്കിയിട്ടുള്ളയാളാണ്. പലതവണ കൊല്ലാൻ നോക്കിയിട്ടുള്ളയാളാണ്.

    അദ്ദേഹത്തെയാണ് കൊന്നിട്ടിരിക്കുന്നത്!!! വെടിവച്ചു കൊന്നിട്ടും മതിയാകാഞ്ഞ് മൃതദേഹം വെട്ടി വികൃതമാക്കുക കൂടി ചെയ്തിരിക്കുന്നു.

    ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. മാതാ ഭക്തിമയി എന്നൊരു സ്വാമിനിയെയാണ് ആദ്യം കൊന്നത്. മറ്റു ചില സന്യാസിമാരും ചുറ്റും മരിച്ചുകിടക്കുന്നു!

    ഇനിയും പുകയടങ്ങിയിട്ടില്ലാത്ത കന്ധമാൽ കത്തിയമരുക തന്നെ ചെയ്യുമെന്ന് ഒരാൾക്ക് ഊഹിക്കാൻ നിസാരമായ സാമാന്യബോധം മാത്രം മതിയായിരുന്നു.

    കുയികളുടെ ക്രോധം അണപൊട്ടുമെന്നും – അവർ തിരിച്ചടിക്കുമെന്നും - അത് പാണകളുടെ നേർക്കല്ലാതെ മറ്റാരുടെ നേർക്കുമാവില്ല തിരിയുകയെന്നും മനസ്സിലാക്കാൻ, അവിടുത്തെ സാഹചര്യങ്ങളേക്കുറിച്ചറിയാവുന്ന ഏതൊരാൾക്കും നിഷ്പ്രയാസം സാധിക്കുമായിരുന്നു.

    എന്തും സംഭവിക്കാവുന്ന സ്ഥിതിവിശേഷം!

    അവിടുത്തെ സ്ഥിതിവിശേഷങ്ങളറിയാവുന്ന ഏതൊരാളെ സംബന്ധിച്ചും, അയാൾ ഒരു ഭരണാധികാരിയാണെങ്കിൽ, കണ്ണുമടച്ചു കർഫ്യൂ പ്രഖ്യാപിക്കുക എന്നതേ ചെയ്യാനുണ്ടായിരുന്നുള്ളൂ. ഒരു നിമിഷം പോലും വൈകാതെ.

    കർഫ്യൂ പ്രഖ്യാപനമുണ്ടായി. നന്നായി.

    ആരാണു കൊലയാളികളെന്നതു തിരിച്ചറിയപ്പെടാത്ത സാഹചര്യത്തിൽ, അഭ്യൂഹങ്ങളൊഴിവാക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. “മാവോയിസ്റ്റുകൾ“ എന്നൊരു ആംഗിളിന് പെട്ടെന്നു തന്നെ പ്രചാരം കൊടുക്കാൻ അധികാരികൾ പരമാവധി ശ്രദ്ധിച്ചു.

    ‘പാണക്രൈസ്തവർ തങ്ങളുടെ ശതൃവായി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളയാൾ - പലതവണ കൊല്ലാൻ നോക്കിയൊരാൾ – കൊല്ലുമെന്ന് ഇപ്പോളും ഭീഷണി നിൽക്കുന്നൊരാൾ - അദ്ദേഹത്തെ വധിക്കാൻ അതുവരെ രംഗത്തില്ലാതിരുന്ന പുതിയൊരു ശതൃ പെട്ടെന്നൊരു ദിവസം പ്രത്യക്ഷപ്പെട്ടതെങ്ങനെ’ എന്നൊരു അവിശ്വസനീയതയെ മറികടക്കാൻ അവർ നല്ല പ്രചാരണം തന്നെ നടത്തി. മികച്ചൊരു നീക്കമായിരുന്നു അത്.

    സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ അതുമായി ബന്ധമുണ്ടെന്നു സംശയിക്കപ്പെട്ട ചിലർ പിടികൂടപ്പെട്ടിരുന്നു. അത് പരിവർത്തിത ക്രൈസ്തവരായ ചിലർ തന്നെയാണെന്നു തിരിച്ചറിയപ്പെട്ടിരുന്നു. എന്നാൽ, അധികാരികൾ അത്തരം വിവരങ്ങളൊന്നും അധികം പുറത്തുപോകാതെയും സൂക്ഷിച്ചു. അതും വളരെ നന്നായി. (കഴിഞ്ഞ ഡിസംബറിലും പരിവർത്തിതക്രൈസ്തവരുടെയിടയിൽ നിന്ന് അത്യാധുനിക തോക്കുകൾ ഉൾപ്പെടെയുള്ള നിരവധി മാരകായുധങ്ങൾ പിടികൂടിയിരുന്നു)

    ആ‍ശ്രമത്തിനുള്ളിൽ വച്ചു തന്നെ സ്വാമി നിമിഷങ്ങൾക്കകം മരിച്ചിരുന്നുവെങ്കിലും, മരണവാർത്ത സ്ഥിരീകരിക്കുന്നതു മനപ്പൂർവ്വം പോലീസ് മണിക്കൂറുകളോളം വൈകിച്ചു. അതും തികച്ചും ബുദ്ധിപരമായ ഒരു നീക്കമായിരുന്നു.

    പിന്നീട് ആസാമിൽ ഉണ്ടായതു പോലെയോ മറ്റോ രൂക്ഷമായ രക്തച്ചൊരിച്ചിലും മരണങ്ങളുമുണ്ടായേക്കുമായിരുന്ന ഒരു കലാപമുണ്ടാകുന്നതു തടയുന്നതിൽ ഈ നടപടികളൊക്കെ തീർച്ചയായും വളരെയധികം സഹായിച്ചിട്ടുണ്ട്.

    പക്ഷേ നിർഭാഗ്യവശാൽ, അക്രമങ്ങൾ സമ്പൂർണ്ണമായി തടയുവാനും ഒരൊറ്റ അനിഷ്ടസംഭവം പോലുമുണ്ടാകാത്ത മട്ടിൽ പ്രതികരണങ്ങൾ നിശ്ശേഷം തുടച്ചു നീക്കാനും അതൊന്നും പര്യാപ്തമായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം.

    ബന്ദിനേയും കർഫ്യൂവിനേയും പോലീസിന്റെ വെടിയുണ്ടകളേയുമെല്ലാം അവഗണിച്ചുകൊണ്ട് ആയിരക്കണക്കിനു കുയികൾ തെരുവിലിറങ്ങി! കൊല്ലാനും ചാവാനും മടിക്കാതെ!

    (അതേപ്പറ്റി തുടരുന്നതിനു മുമ്പ് ഒരു കാര്യം സൂചിപ്പിക്കാതെ വയ്യ. ‘മാവോയിസ്റ്റുകൾ കൊലപാതകം നടത്തിയാൽ ‘ഞങ്ങ’ളെന്തു പിഴച്ചു’ എന്നു കേരളത്തിലെ ചില സുഹൃത്തുക്കൾ ആശങ്കപ്പെടുന്നതു കണ്ടിരുന്നു. ആ ചോദ്യത്തിന്റെ വർഗ്ഗീയസ്വഭാവവും അതിനു പിന്നിലുള്ള അജ്ഞതയുടെ ആഴവും അങ്ങേയറ്റം ദു:ഖിപ്പിക്കുന്നതായിരുന്നു.

    ആരോ ചെയ്ത കുറ്റത്തിന് ‘ക്രിസ്ത്യാനികൾ‘ പീഢിപ്പിക്കപ്പെട്ടു എന്നൊരു ചിന്ത ബോധപൂർവ്വം ജനങ്ങളുടെ മനസ്സിൽ തിരുകിയിട്ടുണ്ട്. ഇതു വളരെ ഗൌരവമായിക്കാണേണ്ട ചിന്തയാണ്. ‘നിരപരാധികളായ ക്രിസ്ത്യാനികളെ മനപ്പൂർവ്വം’ ഉപദ്രവിച്ചു എന്നൊരു ചിത്രമാണ് ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടത്. എന്തുകൊണ്ടാണ് അവിടെ അക്രമമുണ്ടായത് – ആരൊക്കെയാണ് എന്തുകൊണ്ടൊക്കെയാണ് ആക്രമിക്കപ്പെട്ടത് എന്നതിന്റെയൊക്കെ യഥാർത്ഥ ചിത്രം മനസ്സിലാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ അവരുടെയൊക്കെ മനസ്സിൽ ഇങ്ങനെയൊരു പീഢിതബോധം വളരുമായിരുന്നില്ല.

    നിർഭാഗ്യവശാൽ, ആളുകൾക്ക് ഇതേപ്പറ്റി മനസ്സിലാക്കിക്കൊടുക്കാൻ ആരും തയ്യാറാകുകയില്ല. തയ്യാറുള്ളവർക്കു പറയാൻ ഒരു വേദിയുമില്ല. പറയുന്നവർ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും
    . അവർ കലാപത്തെ ‘ന്യായീകരിക്കുക‘യാണെന്നൊക്കെ വാദിച്ച്, കലാപം ആഘോഷിക്കുന്നവർ മുതലെടുപ്പു തുടരും. വളരെ ദു:ഖകരമായ ഒരു സാഹചര്യമാണിത്. ഇതേപ്പറ്റി പിന്നാലെ സൂചിപ്പിക്കുന്നുണ്ട്.)

    കന്ധമാലിന്റെ ചുമതലയുള്ള ഒരു ഭരണാധികാരിയോ മറ്റോ ആയിരുന്നു ഞാനെങ്കിൽ, സ്വാമിയുടെ വധം സ്ഥിരീകരിക്കപ്പെട്ട അടുത്ത നിമിഷം തന്നെ പരമാവധി പാണകളെ ഏതെങ്കിലും സുരക്ഷിതകേന്ദ്രത്തിലേക്കോ മറ്റോ മാറ്റുന്നതിന്റെ സാദ്ധ്യതകളേപ്പറ്റിപ്പോലും ആലോചിച്ചു പോയേനേ. വളരെയധികം മുൻ‌വിധിയോടെയുള്ള ഒരു നടപടിയായും ആക്രമണം പ്രതീക്ഷിക്കുന്നുവെന്നതിന് ഔദ്യോഗികമായൊരു മുഖം നൽകുന്നതായും വ്യാഖ്യാനിക്കപ്പെടുമെന്ന വലിയ അപകടം ഉണ്ടെങ്കിൽ‌പ്പോലും.

    കാരണം – പാണകൾ ആക്രമിക്കപ്പെടുമെന്നത് അത്രയ്ക്കു വ്യക്തമായിരുന്നു.

    പാണകളും അവരെ സംഘടിപ്പിക്കുന്നവരും അവർക്കുവേണ്ടി നിലകൊള്ളുന്നവരുമായ സകലരും അതിന്റെ ദുരിതമനുഭവിക്കേണ്ടിവരുമെന്നൊരു ദുരവസ്ഥ തൊട്ടുമുമ്പിൽ പ്രതീക്ഷിക്കാവുന്നതു തന്നെയായിരുന്നു.

    അതുവരെയുള്ള സാഹചര്യം വച്ചുനോക്കുമ്പോൾ, അന്തരീക്ഷം തികച്ചും സ്ഫോടനാത്മകമാണെന്നതു വളരെ വ്യക്തമായിരുന്നു.

    ഇത്തരം സന്ദർഭത്തിൽ, ഏതെങ്കിലും സംഘടനയുടെ ഉത്തരവു മുകളിൽ നിന്നു വന്നാൽ മാത്രമേ ആളുകൾ അക്രമാസക്തരാകൂ – അല്ലെങ്കിൽ അടങ്ങിനിൽക്കും - എന്നൊക്കെ വിശ്വസിക്കണമെങ്കിൽ സാമാന്യബുദ്ധി സമ്പൂർണ്ണമായി നശിക്കേണ്ടതുണ്ടായിരുന്നു.

    ബന്ദിനോടനുബന്ധിച്ച് അക്രമങ്ങളുണ്ടായേക്കുമെന്ന ഭീതിയിൽ ഞാൻ വാർത്തകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

    പ്രാർത്ഥനകൾക്കു ഫലമുണ്ടായില്ല. ആദ്യത്തെ വാർത്ത പുറത്തു വന്നു.

    ‘കന്യാസ്ത്രീയെ ചുട്ടു കൊന്നു‘ എന്നൊക്കെപ്പറഞ്ഞ് മംഗളം ലീഡ്‌ന്യൂസ് കൊടുത്തിരിക്കുന്നു!!!

    അല്പ സമയം കഴിഞ്ഞ് അതിലെ ‘കന്യാ’ എന്ന ഭാഗം മാത്രം തിരുത്തി വെറും “സ്ത്രീ” എന്നാക്കി മാറ്റിയിരിക്കുന്നതായും കണ്ടു!!!

    മനസ്സിലായി. കാര്യം മനസ്സിലായി.

    കന്ധമാലിൽ അക്രമം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഇങ്ങുദൂരെ കേരളത്തിൽ മാദ്ധ്യമങ്ങൾ കലാപവും ആരംഭിച്ചിരിക്കുന്നു!!!!

    ഇനിയങ്ങോട്ട് എന്തും സംഭവിക്കാം – അതിന്റെയൊക്കെ ആയിരം മടങ്ങ് ഊഹാപോഹങ്ങളും നുണകളും കൂടി പ്രചരിപ്പിക്കപ്പെടാം - ഭയപ്പാടോടെ ഞാൻ മനസ്സിലോർത്തു.

    ഗ്രഹാം സ്റ്റെയിൻസിന്റെ വധമന്വേഷിച്ച ജസ്റ്റിസ് വാധ്വ കമ്മീഷൻ റിപ്പോർട്ടിലെ ചില നിർദ്ദേശങ്ങൾ ഓർത്തുപോയി.

    മാദ്ധ്യമങ്ങൾക്കുള്ള നിർദ്ദേശം ഇങ്ങനെ:-

    Media, both print and electronic, has also to exercise restraint. Screaming headlines should be avoided which have the effect of misleading the public and creating more tension and suspicion among different communities. Reporting of communal strife should not be done without proper verification or an ordinary crime given a communal twist.

    ഇല്ല – അതൊക്കെ കേവലം നിർദ്ദേശങ്ങൾ മാത്രമാണ്. കലിതുള്ളുന്ന മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ അവയൊന്നും പര്യാപ്തമല്ല.

    മാദ്ധ്യമങ്ങൾ കലാപം തുടങ്ങിക്കഴിഞ്ഞു. ഇനി പിടിച്ചാൽ കിട്ടില്ല.

    സാധാരണസ്ത്രീയാണെങ്കിൽ, വായിക്കുന്നവർക്കുണ്ടാകുന്ന രോഷത്തിന്റെ അളവ് താൻ വിചാരിക്കുന്നത്ര ഉണ്ടായില്ലെങ്കിലോ എന്ന ഭയമായിരുന്നിരിക്കണം മംഗളം ലേഖകന്. “ജോലിക്കാരിയായ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു” എന്നൊരു വാർത്ത വായിച്ചാൽ മതപരമായ വികാരം കൊള്ളലിന് അവസരം കുറവാണല്ലോ. കന്യാസ്ത്രീയാണെങ്കിൽ എരിപൊരിവു സൃഷ്ടിക്കാൻ എളുപ്പമാണ്.

    മനോരമയാകട്ടെ – അവർ കന്യാസ്ത്രീയാണെന്നു വരുത്തിത്തീർക്കാനൊന്നും ശ്രമിച്ചില്ല. പകരം, മരണപ്പെട്ടതിന്റെ ശൈലിയിൽ പരമാവധി എരിവുകയറ്റിക്കൊണ്ടാണ് പത്രധർമ്മം നിർവഹിച്ചത്. കാട്ടിലേയ്ക്കു പലായനം ചെയ്ത ചിലരുടെ അഭിപ്രായങ്ങളും തോന്നലുകളും കേട്ടുകേൾവികളുമൊക്കെയാണവിടെ വായിച്ചത്.

    ഇ-മെയിലും മറ്റു പ്രസിദ്ധീകരണമാർഗ്ഗങ്ങളുമൊക്കെയായി ഇന്റർനെറ്റിലും ഊഹാപോഹങ്ങൾ അതിവേഗം പ്രചരിച്ചുകൊണ്ടിരുന്നു. കന്യാസ്ത്രീയെ കുരിശിൽ തറച്ചുകൊന്നു എന്നുപോലും വായിക്കേണ്ടി വന്നു! പറഞ്ഞുവരുമ്പോൾ കുരിശും ഒരു മതചിഹ്നമാണല്ലോ.

    കുരിശും കന്യാസ്ത്രീയുമൊക്കെ ആരുടെയൊക്കെയോ ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങൾ മാത്രമായിരുന്നുവെന്ന് പിന്നീടു തെളിഞ്ഞു. ഒരു സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്ന ഹിന്ദു സ്ത്രീ തന്നെയായിരുന്നു യഥാർത്ഥത്തിൽ കൊല്ലപ്പെട്ടത്. ദാരുണമായ ആ മരണത്തിനിടയാക്കിയ അക്രമം എത്രത്തോളം നിന്ദ്യമാണോ അത്രത്തോളം തന്നെ അപലപനീയമായിരുന്നു മാദ്ധ്യമപ്രവർത്തകർ ആ വാർത്തയോടും സമൂഹത്തോടും ചെയ്ത അപരാധവും.

    പിന്നീട്, മതചിഹ്നങ്ങളുപയോഗിച്ച് എരിവുകയറ്റിയ വാർത്ത ആ തെറ്റായിരുന്നുവെന്നു തെളിഞ്ഞതിനുശേഷം വന്ന വാർത്തകളുടെ കാര്യമെടുത്താലും ശരി – മാദ്ധ്യമപ്രവർത്തകരുടെ മനോഭാവം മനസ്സിലാക്കിയാൽ നടുങ്ങിപ്പോകും.

    ഒരു വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു.
    “This victim wasn’t even a Christian“

    അവൾ ഒരു ക്രിസ്ത്യാനി പോലും ആയിരുന്നില്ല – നോട്ട് ഈവൻ എ ക്രിസ്ത്യൻ - എന്നു പറഞ്ഞിരിക്കുന്നു!

    എന്താണ് ആ തലക്കെട്ടുകൊണ്ട് ഉദ്ദേശിച്ചതെന്നറിയാമോ?

    കലാപമെന്നു കേട്ടയുടൻ തന്നെ നമ്മളുൾപ്പെടെ പത്രങ്ങളായ പത്രങ്ങളെല്ലാം ആവേശം‌പൂണ്ട് നുണപ്രചാരണങ്ങൾ നടത്തിയിരുന്നില്ലേ – അതെല്ലാം തെറ്റായിരുന്നില്ലേ – കന്യാസ്ത്രീ പോയിട്ട് ക്രിസ്ത്യാനി പോലുമായിരുന്നില്ലല്ലോ കൊല്ലപ്പെട്ടത് – മതവികാരം ഇളക്കിവിടുവാനായി നാം അവളെ മതം മാറ്റിക്കുകയും കന്യാവസ്ത്രമണിയിക്കുകയും ക്രൂശിക്കുകയുമൊക്കെച്ചെയ്തത് മോശമായിപ്പോയില്ലേ – ഇനിയെങ്കിലും നമുക്കു മാദ്ധ്യമമര്യാദകൾ പാലിച്ച് സത്യം സത്യമായി എഴുതാം - എന്നൊക്കെയാണോ ഉദ്ദേശിച്ചിരിക്കുന്നത്?

    അല്ല!

    പിന്നെയോ?

    വാർത്ത വായിച്ചാലറിയാം. അങ്ങനെയൊരു പശ്ചാത്താപപ്രകടനമൊന്നും ഇല്ല. അവൾ ക്രിസ്ത്യാനി “പോലു“മായിരുന്നില്ലല്ലോ – എന്നിട്ടു“പോലും“ കൊന്നു – എന്ന മട്ടിലാണ് ഉദ്ദേശിച്ചിരിക്കുന്നത്!!!!!!!

    ആലോചിച്ചു നോക്കണം!!

    അതായത് - “ക്രിസ്ത്യാനിയായിരുന്നെങ്കിൽ ചെയ്തതു മനസ്സിലാക്കാമായിരുന്നു“ എന്നു തന്നെയല്ലേ ആ വാക്കുകളുടെ ധ്വനി!

    എത്ര അപകടകരമായ എഴുത്താണിത്!

    എത്ര മാത്രം വർഗ്ഗീയത നിറഞ്ഞ - ക്രൂരമായ - ഒരു മനസ്സാണ് ആ ലേഖകന്റേത്?

    മാദ്ധ്യമപ്രവർത്തകരും മനുഷ്യരാണ്.
    മനുഷ്യർക്കുള്ള സകല ദുർഗുണങ്ങളും - ക്രൂരത മുതലായവ – മാദ്ധ്യമപ്രവർത്തകർക്കും ഉണ്ടാകും എന്നു നാം പ്രതീക്ഷിക്കണം.

    എന്നാലും, എന്തെങ്കിലും അനിഷ്ടസംഭവുമുണ്ടാകുമ്പൊളേയ്ക്കും ഉടൻ തന്നെ ഇവരൊക്കെ എന്തിനാണ് മതവികാരമുണർത്തുന്ന അസത്യങ്ങളും അർദ്ധസത്യങ്ങളും എഴുതി ഇങ്ങനെ എരിപൊരി കേറ്റുന്നത് എന്നറിയണമെങ്കിൽ, വായനക്കാരുടെ മനസ്സിൽ അതുണ്ടാക്കുന്ന പ്രതിഫലനത്തേക്കുറിച്ചു കൂടി അറിയണം.

    കലാപത്തിന്റെ വരവറിയിച്ചുകൊണ്ട് മാദ്ധ്യമങ്ങൾ പടച്ചുവിട്ടതൊക്കെ വായിച്ച് ആവേശം കൊണ്ട ഒരു പാവം വായനക്കാരൻ ഓർക്കൂട്ടിൽ ഒരു ചർച്ചയാരംഭിച്ചത് എങ്ങനെയാണെന്ന് താഴെക്കൊടുത്തിരിക്കുന്നു. ഇതേ അബദ്ധം പറ്റിയ വേറെയും എത്രയോ പേർ!
    പാവം സാവന്ത്.

    സാവന്തിനോടെനിക്ക് സഹതാപം തോന്നുകയാണ്.

    സാവന്തിന്റെ ആ മൂന്നു വാചകങ്ങളിൽ മാത്രം എട്ടോളം തെറ്റുകളുണ്ട്. വലിയ തെറ്റുകൾ.

    അദ്ദേഹം മനസ്സിൽ പേറിയിരിക്കുന്ന തെറ്റിദ്ധാരണകളാണ് ഓരോ തെറ്റിലും പ്രതിഫലിക്കുന്നത്. ഒത്തിരിയൊത്തിരി വിവരങ്ങളിൽ നിന്ന് ക്രൂരമായി അകറ്റി നിർത്തപ്പെട്ടതിന്റെയും ഒത്തിരിയൊത്തിരി നുണകൾ കാലങ്ങളായി കേട്ടു തുഴമ്പിച്ചതിന്റെയും പ്രശ്നമാണ്.

    പാവം!

    ഇത്തരത്തിൽ ആയിരക്കണക്കിന് – ലക്ഷക്കണക്കിന് – സാവന്തുമാരെ സൃഷ്ടിച്ചെടുക്കുക തന്നെയാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നവരുടെ ലക്ഷ്യവും.

    പിന്നീടങ്ങോട്ട് പല അനിഷ്ട സംഭവങ്ങളുമുണ്ടായി. കൂടുതൽ മരണങ്ങളുണ്ടായി.
    മാദ്ധ്യമങ്ങൾ ശരിക്കും ആഘോഷിക്കുക തന്നെയായിരുനു.

    അങ്ങനെ കൊന്നു - ഇങ്ങനെ കൊന്നു എന്നെല്ലാം പറഞ്ഞ് എത്രമാത്രം വർഗ്ഗീയവികാരം ഇളക്കാമോ അത്രയും ഇളക്കി.

    അനിഷ്ടസംഭവങ്ങളുണ്ടാകുമ്പോൾ ആഘോഷിക്കാതിരിക്കുക എന്നതൊരു മാദ്ധ്യമമര്യാദയാണ്. പലപ്പോഴും അതു പാലിക്കപ്പെടാറുമുണ്ട്. അധികം വൈകാതെ തന്നെ ആസാ‍മിൽ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ അനേകമാളുകൾ കൊല്ലപ്പെട്ട - ഒറീസയേക്കാ‍ളധികം ആൾനാശമുണ്ടായ – അതിരൂക്ഷമായ ഒരു കലാപമുണ്ടായി. അപ്പോളും ആ നിയമം പാലിക്കപ്പെട്ടു. ആ സംഭവമൊന്നും അധികമാരും ശ്രദ്ധിച്ചതായിപ്പോലും കണ്ടില്ല!!! അതേക്കുറിച്ചോർത്തു ദു:ഖിക്കാനോ ആക്രോശിക്കാനോ ആരെയും കണ്ടില്ല. വാർത്തകളിൽ നിറം കലർത്താനോ വളച്ചൊടിക്കാനോ വികാരം കൊള്ളിക്കാനോ ആരും മെനക്കെട്ടതായിത്തോന്നിയില്ല.

    ഇവിടെപ്പക്ഷേ – ഒറീസയിൽ - ആ നിയമമൊന്നും ബാധകമായിരുന്നില്ല. കാരണം, ഇത് സംഘപരിവാറിന്റെ തലയിൽ വച്ചുകൊടുത്തിരിക്കുന്ന കലാപമാണ്. ഇതിന് ആസ്വാദ്യത കൂടും. കലാപത്തിന്റെ പശ്ച്ചാത്തലത്തേക്കുറിച്ചോ ആരൊക്കെയാണിതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നോ വായനക്കാരിൽ ബഹുഭൂരിപക്ഷത്തിനും യാതൊരു അറിവുമില്ലെന്ന അനുകൂലസാഹചര്യമുണ്ടു താനും. അക്രമങ്ങളുടെ വാർത്തകൾ പരമാവധി എരിവുകേറ്റിയും മതസൂചനകൾ കൊടുത്തും അവതരിപ്പിച്ച മാദ്ധ്യമങ്ങൾ ശരിക്കും ആഘോഷിക്കുക തന്നെയായിരുന്നു.

    ഒരു കാര്യത്തിൽ മാത്രമാണ് ആശ്വാസത്തിനു വക കണ്ടത്.

    ഇരുവശത്തുമുള്ള അക്രമങ്ങൾ ഒരേപോലെ പൊലിപ്പിച്ചുകാട്ടാതെ, ഒരു വശത്തു മാത്രമെങ്കിലും അല്പം തമസ്ക്കരണം നടത്താൻ മാദ്ധ്യമങ്ങൾ തയ്യാറായി. അത്രയുമെങ്കിലും നല്ലത്.

    ഇടയ്ക്ക്, അനിഷ്ടസംഭവങ്ങളുടെ പരമ്പരകൾ അവസാനിച്ചു കഴിഞ്ഞു എന്നു തോന്നിച്ച ഒരു സമയമുണ്ടായിരുന്നു. അതുവരെ രണ്ടു കലാപങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 24. ഡിസംബറിൽ മൂന്നുപേരും ആഗസ്തിൽ 21 പേരും.

    അവരിൽ 12 പേർ ക്രൈസ്തവർ - ബാക്കി 12 പേർ അക്രൈസ്തവർ.

    അപ്പോൾ, ദീപികപ്പത്രം പറയുന്നതുപോലുള്ള “ക്രൈസ്തവ വംശഹത്യ”യിൽ, ഒരു ഡസൻ ക്രൈസ്തവരും അത്രയും തന്നെ അക്രൈസ്തവരും കൊല്ലപ്പെട്ടിരിക്കുന്നു.

    ഭാഗ്യത്തിന് ക്രൈസ്തവരെ കൊന്നു എന്നു മാത്രമാണ് മാദ്ധ്യമങ്ങൾ അലമുറയിട്ടത്.

    അത്രയുമെങ്കിലും മര്യാദ കാട്ടിയതു ദൈവാധീനം!

    അക്രൈസ്തവരേയും കൂടി ഇളക്കി വിട്ടിരുന്നെങ്കിലോ!

    സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെയുള്ള ഒരു ആശ്രമത്തിൽ വച്ച് - ശ്രീകൃഷ്ണജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് കുറേ സന്യാസിമാരെ കൊന്നത്. പാണക്രൈസ്തവർ പല തവണ കൊല്ലാൻ നോക്കിയ സ്വാമിയാണതിൽ പ്രമുഖൻ. മാതാജി ഭക്തിമയി എന്നൊരു സ്വാമിനിയെയാണ് ആദ്യം കൊന്നത്. അതൊക്കെയോർമ്മിപ്പിച്ച് ഹിന്ദുക്കളെയും വികാരം കൊള്ളിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി?

    അവരുടെ കാര്യത്തിൽ ആശങ്കപ്പെടാൻ ഇറ്റലിയ്ക്കു പോയിട്ട് ഇന്ത്യൻ പാർലമെന്റിനു പോലും താൽപര്യമുണ്ടാവില്ലാത്തതുകൊണ്ടാണോ എന്നറിയില്ല. എന്തായാലും, ആ ഒരു വശത്തു മാത്രമെങ്കിലും മാദ്ധ്യമങ്ങൾ മര്യാദ കാട്ടിയതു നന്നായി.

    എടുത്തു പറയത്തക്ക മര്യാദ തന്നെയായിരുന്നു പലപ്പോഴും. സന്യാസിമാരുൾപ്പെടെയുള്ള അക്രൈസ്തവരെല്ലാം ആക്രമണത്തിൽ “മരിക്കുക“ മാത്രമായിരുന്നുവെങ്കിൽ, ക്രൈസ്തവരെയെല്ലാം ആക്രമിച്ചു “കൊല്ലുക”യായിരുന്നു.

    പാണകൾ ഇത്തവണയും തോക്കുകളുപയോഗിച്ചുകൊണ്ട് കുയികളെ നേരിട്ടതും വെടിവയ്പിൽ മരണങ്ങളുണ്ടായതുമൊക്കെ അന്യഭാഷാമാദ്ധ്യമങ്ങൾ ചിലതു സൂചിപ്പിച്ചു കണ്ടപ്പോൾ മലയാളപത്രങ്ങളെല്ലാം അതു പോലീസ് വെടിവയ്പാണെന്നു കരുതിക്കോട്ടെ എന്നു കരുതിയാവണം തന്ത്രപരമായ മൌനം പാലിച്ചു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയ്ക്കായിരുന്നു മരണങ്ങളെന്ന ചെറിയൊരു സൂചനയെങ്കിലും അറിയാതെ എഴുതിപ്പോയത് ‘മാധ്യമം‘ പത്രം മാത്രമാണ്. പാണകളെ “നാട്ടുകാർ“ എന്നും കുയികളെ “വി.എച്.പി.ക്കാർ“ എന്നുമാണവർ വിളിച്ചത്.

    ഒരു വശത്തെങ്കിലും മര്യാദകാട്ടിയതു നന്നായി എന്നു വേണം കരുതാൻ.

    തീവയ്പും മറ്റും ഉണ്ടാകുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ വലിയ തീയാണ് മാദ്ധ്യമങ്ങൾ ആളിക്കത്തിച്ചത്.
    ഒമ്പതുമാസങ്ങൾക്കു മുമ്പ് കുയികളുടെ അനേകം വീടുകൾ പാണകൾ ചേർന്നു കത്തിച്ചു ചാമ്പലാക്കിയിരുന്നു. അന്നും ആരെങ്കിലും അകത്തു കുടുങ്ങിപ്പോയിരുന്നെങ്കിൽ, അവരും വെന്തും ശ്വാസം മുട്ടിയുമൊക്കെ മരിച്ചേനെ. അതൊക്കെക്കൂടി മാദ്ധ്യമങ്ങൾ വികാരവായ്പോടെ എഴുതി വികാരം കൊള്ളിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അതിരുവിട്ടുപോയേനെ. അത്രത്തോളമെത്തിക്കാത്തതിൽ - ഒരു വശത്തെങ്കിലും മര്യാദപുലർത്തിയതിൽ - ആശ്വസിക്കുകയാണു വേണ്ടത്.

    ഇത്തവണയും ചില പാണകൾ മനുഷ്യരെ നേരിട്ടു കത്തിക്കുന്ന പരിപാടിയിൽ ഏർപ്പെടാതിരുന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു. കുയികൾ പാണകളുടെ സ്ഥാപനങ്ങളും വീടുകളുമൊക്കെ കത്തിക്കുന്നതിലാണു കൂടുതലും മിടുക്കുകാട്ടിയതെങ്കിൽ, പാണകൾ അല്പം കൂടി കരവിരുതുകാട്ടി ആളുകളെ നേരിട്ടു പിടിച്ചാണു കത്തിച്ചത്. ഡിസംബറിൽ ഗീഥ് ചരൺ സേഥിയെ ഡീസലൊഴിച്ചാണു കത്തിച്ചതെങ്കിൽ, ഇത്തവണ പെട്രോൾ ഉപയോഗിച്ചു എന്ന വ്യത്യാസം മാത്രം. മലയാള പത്രങ്ങളിൽ, കൌമുദിയിൽ മാത്രമേ അതു കണ്ടുള്ളൂ. അത്തരം വാർത്തകളൊക്കെ ആരും നിറം കൊടുത്തും പൊലിപ്പിച്ചുമൊക്കെ എഴുതാതിരുന്നതു നന്നായെന്നു വേണം വിചാരിക്കാൻ.

    ആക്രമണത്തിന്റെ ഒരു വശത്തു മൊത്തം സംഘപരിവാറാണ് എന്ന ഇമേജുണ്ടാക്കിയതിന്റെ ഒരു ഗുണം അതായിരുന്നു എന്നു പറയാം. മറുവശത്തെ ആക്രമണങ്ങളെങ്കിലും മറച്ചുപിടിയ്ക്കപ്പെട്ടുവെന്നും ആഘോഷിക്കപ്പെട്ടില്ലെന്നുമുള്ള ഒരു ഗുണമെങ്കിലും ഉണ്ടായി.

    പീഢനങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ നിലനിൽക്കെത്തന്നെ, കലാപത്തിന്റെ ഇരകൾക്കോ വെന്തു മരിച്ചവർക്കോ ഒന്നും പൊതുവായ ഒരു മതമില്ലെന്നതു ജനത്തിനു മനസ്സിലാക്കിച്ചു കൊടുക്കേണ്ടത് മനസ്സാക്ഷിയുള്ള മാദ്ധ്യമപ്രവർത്തകരുടെ കടമയായിരുന്നു. പച്ചയായ മനുഷ്യരാണ് അവിടെ ഇരകളായത്. ആദ്യവും അവസാനവും പാതിവെന്തതു ഹിന്ദുവും ഇടയ്ക്ക് മുഴുവൻ കരിഞ്ഞതു ക്രിസ്ത്യാനിയും എന്നൊക്കെ ചിന്തിച്ചു ഭ്രാന്തെടുക്കുന്നവർ തികച്ചും വിഡ്ഢികളാക്കപ്പെടുകയാണ്.

    പക്ഷേ – പറഞ്ഞിട്ടുകാര്യമില്ല. ‘എല്ലാം മനുഷ്യരാണ്‘ എന്നൊക്കെ വെറുതെ ഭംഗിയ്ക്കു വേണ്ടി മാത്രം പറഞ്ഞുപോകാനല്ലാതെ, അതു ഹൃദയത്തിലുറപ്പിക്കാനും അതനുസരിച്ച് പക്വതയോടെ പെരുമാറാനും വികാരങ്ങൾക്കടിമപ്പെടാതിരിക്കാനുമുള്ള ശക്തിയുള്ളവർ വളരെ ചുരുക്കമാണ്.

    മനുഷ്യർ പക്ഷം പിടിച്ചുപോകും.

    മാദ്ധ്യമങ്ങളും.

    ഒരു കണ്ണുമാത്രം തുറന്നു പിടിച്ചുപോകും.

    ഇരകൾ മുഴുവൻ ‘ക്രിസ്ത്യാനി‘കളായിരുന്നു പലർക്കും. മറുവശത്ത് സംഘപരിവാറും!
    ‘കുയികൾ - പാണകൾ‘ എന്നൊന്നും ആരും കേട്ടിട്ടുപോലുമില്ല!

    *-*-*-*-*-*-*-*-*-*-*-*

    മാദ്ധ്യമങ്ങളുടെ ഈ പക്ഷപാതം “മനപ്പൂർവ്വ”മാണെന്നും പറയുക വയ്യ.

    ചിലതൊക്കെ അങ്ങനെ സംഭവിച്ചുപോകുന്നതാ‍ണ്.

    അതു മനസ്സിലാക്കണമെങ്കിൽ, സംഭവങ്ങളെ സംബന്ധിച്ച് ‘ദ ടെലിഗ്രാഫ് ‘ ആദ്യം പ്രസിദ്ധീകരിച്ച വാർത്ത വായിക്കണം. ആ വാർത്ത, ഞെട്ടിപ്പിക്കുന്നതിനു പകരം പൊട്ടിച്ചിരിപ്പിക്കുന്ന ഒന്നായിരുന്നു.
    മനോരമയേപ്പോലെ തന്നെ, ഡിസംബറിലെ കലാപത്തിന്റെ കാരണം സംബന്ധിച്ച സത്യമെഴുതാൻ ഇത്ര വൈകി മാത്രമാണ് അവരും തയ്യാറാകുന്നത്.

    പക്ഷേ, ശ്രദ്ധിക്കേണ്ടത് അതല്ല.

    വി.എച്.പി. ഭാരവാഹി കൂടിയായ വൃദ്ധനായൊരു സ്വാമി, ഒരു സ്വാമിനി, ഒപ്പമുണ്ടായിരുന്ന മറ്റു സന്യാസിമാർ എന്നിവരെ കൊന്നിട്ടിരിക്കുകയാണ്. (കർത്തരി പ്രയോഗം തന്നെയാവട്ടെ). ആ വാർത്തയ്ക്കു കൊടുത്തിരിക്കുന്ന തലക്കെട്ടാണ് ശ്രദ്ധേയം - വി.എച്ച്.പി. ആക്രമണം!

    ഇതൊന്നും ‘മനപ്പൂർവ്വ‘മല്ല. ഇതൊരു തരം മനോരോഗമാണ്. നുണകൾ മാത്രമെഴുതി ശീലിച്ചു പോയ ചിലരെ ബാധിച്ചിരിക്കുന്ന പ്രത്യേക തരം മനോരോഗം. അറിയാതെ സംഭവിച്ചുപോകുന്നതാണ്. പേന അങ്ങനെയൊക്കെയേ വഴങ്ങൂ..

    അത്ര മാത്രം പറഞ്ഞ് ടെലഗ്രാഫ് നിർത്തിയതെന്താണാവോ? ആ ആക്രമണത്തിന്റെ ചില വിശദാംശങ്ങൾ, ദൃക്സാക്ഷികളായ സ്കൂൾകുട്ടികളുടെ വാക്കുകളിലൂടെ ഇന്ത്യൻ എക്സ്പ്രസിൽ വന്നിരുന്നു. ‘വി.എച്.പി.ക്കാരുടെ ക്രൂരതകൾ‘ എന്നോ മറ്റോ പറഞ്ഞ് ‘ടെലഗ്രാ’ഫിന് അതു കൂടി പ്രസിദ്ധീകരിക്കാമായിരുന്നു. ഏതാനും ചിത്രങ്ങൾ കൂടിയായാൽ കേമമായേനെ.

    ഇതുവരെയുള്ള ചരിത്രം വച്ചുനോക്കുകയാണെങ്കിൽ, ഇത്തരം സമയത്ത് ഒരു ചടങ്ങുപോലെ മുടങ്ങാതെയെത്തുന്ന ഒരു വാർത്തയുണ്ട്. അതു മാത്രം ഇത്തവണ കണ്ടില്ല!

    സന്യാസിമാരെ കൊന്നതും സംഘപരിവാറാണ് എന്നൊരു ആരോപണം!

    ‘ന്യൂനപക്ഷ‘ങ്ങളെ ‘ഉൻമൂലനം‘ ചെയ്യാൻ “അജണ്ട” തയ്യാറാക്കിയെന്നോ – അതിനായി കലാപം ‘സൃഷ്ടിച്ചു‘വെന്നോ – അതിനുള്ള വഴിയൊരുക്കാനായി കൃത്യം ശ്രീകൃഷ്ണജയന്തിയ്ക്കു തന്നെ ഒരു ആശ്രമത്തിനുള്ളിലിട്ട് അഞ്ചു സന്യാസിമാരെ ബോധപൂർവ്വം കൊന്നുവെന്നോ - അല്ലെങ്കിൽ, മറ്റു സന്യാസിമാരെ വെടിവച്ചിട്ടിട്ട് ലക്ഷ്മണാനന്ദ സ്വയം വെടിവച്ചുമരിച്ചുവെന്നോ ഒക്കെക്കൂടി കേൾക്കേണ്ടതാണ്.

    ഇത്തവണ അതുമാത്രം ഇതുവരെ കണ്ടില്ല. എന്തുപറ്റിയോ എന്തോ!

    കഴിഞ്ഞതവണയൊന്നും ആ ചടങ്ങു മുടങ്ങിയിരുന്നില്ല.

    ആദ്യത്തെ ബഹളങ്ങൾക്കു ശേഷം, സ്വാമിയെ പാണക്രൈസ്തവർ കൊല്ലാൻ നോക്കിയതുകൊണ്ടാണ് ഡിസംബറിൽ കലാപമുണ്ടായത് എന്നതു വ്യക്തമാക്കാതെ തരമില്ലെന്നായപ്പോൾ, ദേശാഭിമാനി അങ്ങനെയും ഒരു തമാശക്കഥയിറക്കിനോക്കിയിരുന്നു. സ്വാമി ‘ലക്ഷ്മീനാരായണ‘യെ (ശരിയായ പേരു പോലും അറിയാൻ മെനക്കെടാത്ത ദേശാഭിമാനി!) ആക്രമിച്ചതു സംഘപരിവാർ തന്നെയാണെന്ന്!

    ദേശാഭിമാനി ചിലപ്പോൾ ഇത്തവണയും അത്തരത്തിൽ വല്ല കോമഡിയും എഴുതിയിട്ടുണ്ടാവും. പരിശോധിക്കാൻ മെനക്കെട്ടില്ല. ആവശ്യത്തിനു നുണ retail shop-കളിൽ നിന്നു ലഭിക്കുന്നുണ്ടല്ലോ – പിന്നെയെന്തിനാണു wholesale കടയിലേക്കു പോകുന്നത് എന്നു വിചാരിച്ചു.

    “സ്വാമിയുടെ വധം സംബന്ധിച്ച വാർത്തയെത്താൻ കാത്തുനിന്നതുപോലെ തോന്നിപ്പിച്ച ആസൂത്രിതമായ അക്രമമായിരുന്നു തുടർന്നു നടന്നത് “ എന്ന് ‘രാം പുനിയാനി ’ എന്ന ഇടതുപക്ഷ‌എഴുത്തുകാരൻ എഴുതിവിട്ടിരിക്കുന്നതു മറ്റൊരിടത്തു ശ്രദ്ധിച്ചിരുന്നു. പതിവുമട്ടിൽ ഒരു ആരോപണം തിരുകി നോക്കുകയാണ്. സംശയിക്കുന്നവർ സംശയിക്കട്ടെ എന്ന മട്ടിൽ. സ്വന്തം മനസാക്ഷി പണയം വച്ച് യാന്ത്രികമായി എഴുതുന്ന അദ്ദേഹത്തേപ്പോലെയുള്ളവരുടെ പേനയിൽ നിന്ന് അത്തരം നിരീക്ഷണങ്ങളേ വരൂ.

    മുമ്പൊരിക്കൽ, തന്റെയൊരു പുസ്തകത്തിൽ, ഭാരതത്തിൽ ക്രൈസ്തവരുടെ ജനസംഖ്യ കുറഞ്ഞുവരികയാണെന്നൊക്കെ സ്ഥാപിക്കാൻ ശ്രമിച്ചു പരിഹാസ്യനായ വ്യക്തിയാണ് മേൽ‌പ്പറഞ്ഞ പുനിയാനി. എത്രമാത്രം അപകടകരമായ കൂസിസ്റ്റു ചിന്തകൾ മനസിൽ പേറിയാലും ശരി - നാടു കത്തുമ്പോൾ തമാശപറഞ്ഞു രസിച്ചിരിക്കാൻ ഇവർക്കൊക്കെ എങ്ങനെ സാധിക്കുന്നെന്നു വിചാരിച്ചു പോയി.

    *-*-*-*-*-*-*-*-*-*-*-*

    ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒരു പത്രം നടത്തിക്കൊണ്ടുപോകുക എന്നതു ചില്ലറക്കാര്യമല്ല. പണം മുടക്കുന്നവരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നതിൽ പരാതിപ്പെട്ടിട്ടു കാര്യമില്ല.

    മാദ്ധ്യമങ്ങൾക്ക് അവരവരുടേതായ ശൈലിയുണ്ട്.

    അവരെ സംബന്ധിച്ചിടത്തോളം മനുഷ്യരുടെ പ്രശ്നങ്ങൾക്കു യാതൊരു വിലയുമില്ല.

    ആദിവാസികൾക്ക് യാതൊരു പ്രശ്നങ്ങളുമില്ല.

    കുയികൾക്കു തീരെ വിഷമതകളില്ല.

    ഹിന്ദുക്കൾക്ക് പ്രശ്നങ്ങൾ തീരെയില്ല.

    ആർക്കും ഒരു പ്രശ്നവുമില്ല. ആകെപ്പാടെ എന്തെങ്കിലും പ്രശ്നമുള്ളതു സംഘപരിവാർ എന്നറിയപ്പെടുന്ന ചിലർക്കു മാത്രമാണ്. തികച്ചും അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നതാണവരുടെ മാനസികപ്രശ്നം!

    ഇങ്ങനെ അകാരണമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നാൽ കുറച്ചു കഴിയുമ്പോൾ ബോറടിക്കുകയെങ്കിലുമില്ലേ എന്ന സംശയത്തിനു പോലും വകയില്ല. അവർ പ്രശ്നമുണ്ടാക്കും. അതൊരു അലിഖിത നിയമമാണ്. അതിൽ ചോദ്യമില്ല.

    അതുമായി ബന്ധപ്പെട്ട അത്ഭുതങ്ങൾ വേറെയുമുണ്ട്.

    ഒരു കലാപമോ മറ്റോ ഉണ്ടായാൽ ഒന്നെങ്കിൽ പെട്ടെന്നൊരു ദിവസം ഒരു പ്രദേശത്തുള്ളവർ മൊത്തം സംഘപരിവാറുകാരായി മാറുന്നു!

    അതല്ലെങ്കിൽ ഏതോ മാന്ത്രികവിദ്യയാലെന്ന വണ്ണം എല്ലാവരും സംഘപരിവാർ പറയുന്നതെന്തും അനുസരിക്കുന്നവരായി മാറുന്നു!

    ‘വെറുതെ നിൽക്കുന്നവരെ‘ ചുമ്മാ കയറിയങ്ങ് ആക്രമിക്കൂ എന്നു പറഞ്ഞാൽ അവർ ഉടൻ തന്നെ കയറിയങ്ങ് ആക്രമിക്കുമത്രേ!


    ദിവസങ്ങളായി കർഫ്യൂ തുടർന്നതിനാൽ പുറത്തിറങ്ങുവാനോ പണിയെടുക്കുവാനോ സാധനങ്ങൾ വാങ്ങുവാനോ കഴിയാതെ പട്ടിണി കൊണ്ടു നട്ടം തിരിയുന്നവർ അനേകമാണിപ്പോൾ കന്ധമാലിൽ. അഭയാർത്ഥി ക്യാമ്പിനുള്ളിൽ കഴിയുന്നവർക്കു ഭക്ഷണം കിട്ടുന്നുവല്ലോ എന്നും - തങ്ങളുടെ കാര്യത്തിൽ ആർക്കാണ് ഉത്തരവാദിത്തം എന്നുമൊക്കെ ചോദിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ള കുറേയാളുകൾ ഒരു ക്യാമ്പിലേയ്ക്കു തള്ളിക്കയറാൻ ശ്രമിച്ചത്രേ.

    മതമോ ജാതിയോ ഇല്ലാതെ - ക്യാമ്പിനകത്തോ പുറത്തോ എന്ന വ്യത്യാസമില്ലതെ - ന്യൂനപക്ഷമോ ഭൂരിപക്ഷമോ എന്നൊക്കെയുള്ള അസംബന്ധവിവേചനങ്ങളില്ലാതെ – ദുരിതമനുഭവിക്കുന്ന പച്ചമനുഷ്യരുടെ - കലാപത്തിന്റെ ഇരകളുടെ - ദയനീയ ചിത്രമായിരുന്നു അവിടെ കണ്ടത്.

    ചില മലയാളപത്രങ്ങളിൽ ഉടൻ തന്നെ അതും വലിയ വാർത്തയായി.

    അഭയാർത്ഥി ക്യാമ്പു "പോലും" ആക്രമിച്ചുവത്രേ!

    സ്ത്രീകളെ "മുമ്പിൽ നിർത്തി"യായിരുന്നുവത്രേ ആക്രമണം!

    അപ്പോൾ, ആപ്പറഞ്ഞ "ആക്രമണ"ത്തിന്റെ പ്രേരണ എന്താണെന്നാണു ലേഖകൻ വാദിക്കുന്നത്? ക്യാമ്പിലുള്ളവരുടെ "മതം" വേറെയാണ് . ആക്രമിച്ചു കളയാം എന്നവർ വിചാരിച്ചുവെന്നോ?

    ഹ – കഷ്ടം! പട്ടിണി കിടന്നു ചാവുന്ന പച്ച മനുഷ്യന് എന്തുമതം- എന്തു ജാതി?

    സമ്മതിക്കില്ല - 'മതേതരത്വ'ത്തിന്റെ അപ്പോസ്തലന്മാർ ഉൾപ്പെടെയുള്ളവർ സമ്മതിക്കില്ല. അവർ വാദിക്കുകയാണ് - ഇതൊക്കെ ന്യൂനപക്ഷങ്ങളെ മനപ്പൂർവ്വം ഉപദ്രവിക്കുന്നതിന്റെ ഭാഗമാണത്രേ! അഭയാർത്ഥിക്യാമ്പു പോലും ആക്രമിക്കുന്നു!

    ഇക്കണ്ട ആളുകളെല്ലാം ഒരു കാരണവുമില്ലാതെ – വെറുതെ “ന്യൂനപക്ഷങ്ങളെ ആക്രമിക്കുക” എന്ന അത്ഭുതകരമായ എന്തോ ഒരു പ്രേരണയാൽ നയിക്കപ്പെടുന്നവരാണെന്ന് വിശ്വസിക്കാനാണു പറയുന്നത്.

    വായനക്കാരുടെ കൂട്ടത്തിൽ വിഡ്ഢികളെ മാത്രമേ ഇവരൊക്കെ പ്രതീക്ഷിക്കുന്നുള്ളൂ എന്നു വരുമോ?


    തലച്ചോർ മരവിക്കുന്നെങ്കിൽ മരവിക്കട്ടെ - ചിന്താശേഷി നശിക്കുന്നെങ്കിൽ നശിക്കട്ടെ - പക്ഷേ ഇങ്ങനെ ഹൃദയം കൂടി മരവിക്കാൻ അനുവദിക്കാമോ?

    എന്നാണിനി ഇവരൊക്കെ ‘മനുഷ്യനെ മനുഷ്യനായിക്കാണാൻ‘ പഠിക്കുന്നത്?.

    (പിന്നീട് മറ്റൊരിടത്ത് ശരിക്കും ക്യാമ്പ് ആക്രമണം തന്നെ ഉണ്ടായി. അത് ഇരുവശത്തുനിന്നുമുള്ള ഏറ്റുമുട്ടലായി മാറുകയും ചെയ്തു. അപ്പോളേയ്ക്കും മാദ്ധ്യമങ്ങൾ നിലപാടുകൾ പതുക്കെ തിരുത്തിത്തുടങ്ങിയിരുന്നു. അതേപ്പറ്റി പിന്നാലെ പറയുന്നുണ്ട്.)

    *-*-*-*-*-*-*-*-*-*-*-*

    അതിനിടെ, മറ്റൊരിടത്ത് അഞ്ഞൂറോളം വരുന്ന “ജനക്കൂട്ടം“ ആക്രമണം നടത്തുന്നതിനിടെയുണ്ടായ പോലീസ് വെടി വയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പിന്നെ, മരണസംഖ്യ നാലായി ഉയർന്നുവെന്നു കേട്ടു.

    അതിന്റെ മറുപടിയെന്നോണം പോലീസ് സ്റ്റേഷൻ ആക്രമണമുണ്ടായി. ഒരു പോലീസുകാരൻ വധിക്കപ്പെട്ടു.

    ഇത്തവണ പാണകളാണോ ആക്രമിച്ചത് എന്നു സംശയിച്ചു പോയി. പൊതുവെയുള്ള മാദ്ധ്യമശൈലി അനുസരിച്ച്, ഹിന്ദുക്കളല്ലാത്ത ആരെങ്കിലും നടത്തുന്ന ആക്രമണങ്ങളിലാണ് “ജനക്കൂട്ടം ” എന്നെഴുതുക. ഹിന്ദുക്കളാണെങ്കിൽ, ‘സംഘപരിവാർ‘ എന്നാണെഴുതിക്കാണാറ്.

    പിന്നെ മനസ്സിലായി കുയികൾ തന്നെയാണെന്ന്.

    വാർത്താറിപ്പോർട്ടിങ്ങിന് ഉശിരു കുറഞ്ഞുവരികയാണല്ലോ - എന്തു പറ്റി – എന്നു തോന്നി. ‘സംഘപരിവാർ അഴിഞ്ഞാട്ടം തുടരുന്നു – പോലീസുകാരനെയും വെറുതെ വിട്ടില്ല‘ എന്നൊക്കെയല്ലേ എഴുതേണ്ടിയിരുന്നത്? എന്തു പറ്റി “ജനക്കൂട്ട“മാവാൻ?

    എപ്പോഴത്തേയും പോലെ, ആദ്യത്തെ കുറച്ചുനാളത്തെ സംഘപരിവാർവിരുദ്ധമുറവിളിയ്ക്കുശേഷം സാവധാനത്തിലുണ്ടാകുന്ന തിരിച്ചറിവിന്റേയും തിരുത്തലിന്റേയും ആരംഭമാണോ?

    അതു വിചാരിച്ചിരിക്കുമ്പോളാണ് പൊട്ടിച്ചിരിപ്പിക്കുന്ന മട്ടിലുള്ള ആ രഹസ്യാന്വേഷണറിപ്പോർട്ടു കൂടി ശ്രദ്ധയിൽപ്പെട്ടത്.

    ഒരു ഏജൻസി രഹസ്യമായി ചില കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നു.

    കന്ധ ആദിവാസികൾ - അതായതു കുയികളാണത്രേ ഇത്തവണ ആക്രമണം നടത്തിയത്. അല്ലാതെ സംഘപരിവാറല്ല!!!.

    സംഘപരിവാർ ഒരു കലാപം നടത്തി തുടക്കമിട്ടശേഷം മാറി നിന്നു. ഇനിയിപ്പോൾ അതിന്റെ ചുവടുപിടിച്ച് മറ്റൊരു കൂട്ടർ - ആദിവാസികൾ - കലാപം നടത്താൻ പോകുകയാണത്രേ! ഇത്തവണ കലാപത്തിന്റെ പേരിൽ ചെറിയ വ്യത്യാസം വരുത്താൻ തീരുമാനമായിട്ടുണ്ട്. “വർഗീയ“മല്ല - മറിച്ച് “വംശീയ“മായിരിക്കും കലാപം!!!!

    “കന്ധ ആദിവാസികളോ - അങ്ങനെയൊരു കൂട്ടരേക്കുറിച്ചു കേട്ടിട്ടേയില്ലല്ലോ - ‘രഹസ്യാന്വേഷണം’ കലക്കി” എന്നു പറയാൻ തോന്നിപ്പോയി.

    അപ്പോൾ, കന്ധമാലിലെ സംഭവങ്ങൾ ഇതുവരെ നിരീക്ഷിച്ചുകൊണ്ടിരുന്നവർ എന്തു മനസ്സിലാക്കണമെന്നാണ്?

    ആദ്യം കുയി(കന്ധ)കളും ക്രിസ്ത്യാനികളും തമ്മിൽ പ്രശ്നമുണ്ടായി. അപ്പോൾ സംഘപരിവാർ നിശബ്ദരായി ഇരുന്നു. പിന്നെ കുറച്ചു സമയം കുയികൾ വിശ്രമിക്കാൻ പോയി. ആ സമയത്ത് സംഘപരിവാർ ആക്രമണച്ചുമതല ഏറ്റെടുത്തു. പിന്നെ അവർ പിൻവാങ്ങി. ഇനിയിപ്പോൾ വീണ്ടും കുയികൾ ക്രിസ്ത്യാനികൾക്കെതിരെ കളത്തിലിറങ്ങുകയായി!

    ഈപ്പറയുന്ന സംഘപരിവാറുകാരേയും കന്ധ ആദിവാസികളേയും തമ്മിൽ തിരിച്ചറിയുന്നത് എങ്ങനെയാണാവോ? ഓരോ കൂട്ടരും എപ്പോളൊക്കെ കളത്തിലിറങ്ങണമെന്നും പിൻവാങ്ങണമെന്നുമൊക്കെ ആരു തീരുമാനിക്കും പോലും?

    സബ്സ്റ്റിറ്റ്യൂട്ടുകളേപ്പോലെ ഓരോരുത്തർ മാറി മാറി കയറിയും ഇറങ്ങിയും ആക്രമിക്കാനും, ഒരു കൂട്ടർ ആക്രമിക്കുമ്പോൾ മറ്റേകൂട്ടർ കളത്തിനു പുറത്തു കണ്ടുനിൽക്കുക മാത്രം ചെയ്യാനും ഇതെന്താ ഫുട്ബോൾ മത്സരമോ! ആരാണാവോ ഇതിന്റെ റഫറി!

    കമന്ററി പറയുന്നവർക്കു യാതൊരു ലജ്ജയുമില്ലല്ലോ എന്നു വിചാരിച്ചുപോകുകയാണ്.

    അടിസ്ഥാനപരമായി ഗിരിവർഗ്ഗക്കാരും മറ്റുവിഭാഗവും തമ്മിലുള്ള ഒരു പ്രശ്നത്തെ സമ്പൂർണ്ണമായി സംഘപരിവാറിന്റെ തലയിൽ അടിച്ചേല്പിക്കാൻ എത്രയ്ക്കു ശ്രമിച്ചാലും ശരി - നാൾ ചെല്ലുന്തോറും അതിന്റെ വിശ്വാസ്യത കുറഞ്ഞുവരുമെന്നും ഏതെങ്കിലും ഒരു ഘട്ടത്തിൽവച്ച് ആ പ്രചാരണം നിർത്തേണ്ടിവരുമെന്നും ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടാവണം.

    മതത്തിന്റെ പേരുപറഞ്ഞ് വെറുതെ ഒരുകൂട്ടം ആളുകളെ ആക്രമിക്കുക – അതിനു ചില സംഘടനകൾ പദ്ധതിയിടുക – ഇതൊക്കെയാണ് അക്രമങ്ങൾക്കു കാരണമെന്ന് ആദ്യത്തെ കുറച്ചു നാൾ പറഞ്ഞുനോക്കാമെങ്കിലും, നിരന്തരം അതു തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ വിഡ്ഢികൾ മാത്രം അതു വിശ്വസിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തുമെന്നും കൂടി തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടാവണം.

    അപ്പോൾ, ആദ്യത്തെ ആക്രോശത്തിനു ശേഷം പതുക്കെപ്പതുക്കെ യാഥാർത്ഥ്യങ്ങളിലേയ്ക്കു വരാൻ എല്ലാവരും നിർബന്ധിതരാകുകയാണ്. “ആദിവാസികൾ” പ്രശ്നമുണ്ടാക്കി – അതിനു പലകാരണങ്ങളുമുണ്ട് - എന്ന മട്ടിലൊക്കെ പതുക്കെപ്പതുക്കെ അംഗീകരിച്ചു തുടങ്ങുകയാണ്
    .

    ആദ്യകലാപത്തിനു ശേഷവും ഇതു തന്നെയായിരുന്നു അവസ്ഥ. ആദ്യം സകലതും സംഘപരിവാറായിരുന്നു. പിന്നെയവർ ആദിവാസികളും കുയികളുമൊക്കെയായി മാറി.

    ഇത്തവണ ആദ്യത്തെ ആക്രോശത്തിന്റെ അളവു പഴയതിലും കൂടുതലായിരുന്നതിനാൽ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നതു തെറ്റാണെന്നു വന്നാൽ വളരെ മോശമാണ്. അതുകൊണ്ട് ഇത്തവണ തിരുത്തലിന്റെ ശൈലിയിലും ചെറിയൊരു മാറ്റമുണ്ട്. ‘ഇന്നു കാലത്തു പത്തുമണി വരെയുള്ള അക്രമങ്ങൾക്കു പിന്നിൽ സംഘപരിവാർ തന്നെയായിരുന്നു – അതു ഞങ്ങൾ പറഞ്ഞതിനു മാറ്റമൊന്നുമില്ല - പക്ഷേ ഇനി മുതലുള്ള ആക്രമണങ്ങളുടെ ചാർജ് കന്ധ ആദിവാസികൾ അഥവാ കുയികളായിരിക്കും ഏറ്റെടുക്കുകയെന്ന് കണ്ടെത്തിയിട്ടുണ്ട് ‘ – ഇനി മുതൽ വർഗ്ഗീയകലാപമുണ്ടാവില്ല – വംശീയമേ ഉണ്ടാവുള്ളൂ - എന്ന മട്ടുള്ള ഒരു പ്രചാരണമാണ് ഇത്തവണ.

    അക്രമങ്ങളുടെ ഉത്തരവാദിത്തം “കൈമാറുന്നതായി“ അവതരിപ്പിച്ചിരിക്കുന്ന റിപ്പോർട്ട്.

    ഗംഭീരമായിരിക്കുന്നു! അതിഗംഭീരമായ രഹസ്യാന്വേഷണം!

    സംഘപരിവാർവിരുദ്ധവിദ്വേഷം വളർത്താൻ കിട്ടിയ അവസരം മാദ്ധ്യമങ്ങളെല്ലാം ശരിക്കും ആഘോഷിക്കുക തന്നെയായിരുന്നു. ‘വിശ്വഹിന്ദുപരിഷത്തിന്റെ ആളുകൾ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നു’ എന്നായിരുന്നു ഇതുവരെയുള്ള ആക്രോശങ്ങൾ.

    എന്നിട്ടിപ്പോൾ - എല്ലാം കഴിഞ്ഞതിനു ശേഷം – ആവശ്യത്തിനു വിഷം ചീറ്റിയെന്നും ആയിരങ്ങളെ ബ്രെയിൻവാഷ് ചെയ്തുവെന്നും അനേകമനേകം ക്രിസ്ത്യാനികളുടെ മനസ്സിൽ പീഢിതബോധവും ഹിന്ദുസംഘടനയോടുള്ള വിരോധവും വളർത്തിക്കഴിഞ്ഞെന്നും ബോധ്യം വന്നതിനു ശേഷം - ഇപ്പോളതാ കന്ധകൾ/പാണകൾ എന്നൊക്കെയുള്ള ചില പേരുകളും പൊക്കിപ്പിടിച്ചുകൊണ്ട് എന്തോ വലിയൊരു കണ്ടുപിടുത്തം നടത്തിയെന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുന്നു!

    നാണമില്ലല്ലോ എന്നോർത്തു പോകുകയാണ്!


    ഇതൊന്നും ഒരു പുതിയ കണ്ടുപിടുത്തമൊന്നുമല്ല.

    ആ “രഹസ്യാന്വേഷണ“ ഏജൻസി ഏതായാലും ശരി – അവർ അന്വേഷണത്തിനു ചെലവാക്കിയിട്ടുണ്ടാകാവുന്ന തുക മൊത്തം അനാവശ്യമായാണു ചെലവാക്കിയതെന്നു പറയാതെ വയ്യ. സർക്കാർ ഖജനാവിൽ നിന്നാണോ ആവോ? എനിക്കൊരു ഇ-മെയിൽ അയച്ചിരുന്നെങ്കിൽ മാസങ്ങൾക്കു മുമ്പു തന്നെ ഞാൻ തികച്ചും സൌജന്യമായി പറഞ്ഞുകൊടുത്തേനെ – കുയി/പാണ തർക്കത്തേപ്പറ്റിയും അക്രമസാദ്ധ്യതകളേപ്പറ്റിയുമെല്ലാം..

    വൈകുകയാണ് – യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുവാൻ പലരും വളരെ വൈകുകയാണ്.

    മനോരമയായാലും ശരി - മാതൃഭൂമിയായാലും ശരി – ന്യൂനപക്ഷക്കമ്മീഷനായാലും ശരി - രഹസ്യാന്വേഷണ ഏജൻസിയായാലും ശരി - കാര്യങ്ങൾ മനസ്സിലാക്കുവാനും തുറന്നംഗീകരിക്കുവാനും വളരെ വൈകുകയാണ്.

    ബോധപൂർവ്വമായോ അല്ലാതെയോ.

    *-*-*-*-*-*-*-*-*-*-*-*

    ഒന്നാലോചിച്ചാൽ - വൈകിയാണെങ്കിലും കാര്യങ്ങളുടെ യഥാർത്ഥചിത്രത്തിലേക്കു വരാൻ ചിലരെങ്കിലും തയ്യാറാകുന്നുണ്ടല്ലോ എന്നുവേണം സത്യത്തിൽ വിചാരിക്കാൻ.

    സത്യം നേരിട്ടു കണ്ടാലും സമ്മതിക്കാത്ത കക്ഷികൾ വേറേയുമുണ്ടല്ലോ. ‘നേര് നേരത്തെ അറിയിക്കുന്ന‘ ചിലർ.

    അവരൊന്നും ജീവൻ പോയാലും യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ പോകുന്നില്ലെന്നാണു കരുതിയത്. അനുഭവങ്ങൾ അങ്ങനെ ചിന്തിക്കാനാണു പ്രേരിപ്പിക്കുന്നത്.

    പക്ഷേ... അങ്ങേയറ്റം അത്ഭുതകരമായ ഒരു റിപ്പോർട്ട് ആ ധാരണ തിരുത്തി!

    കന്ധമാലിൽ ഗോത്രവർഗ്ഗക്കാരാ‍ണ് അക്രമം നടത്തുന്നതെന്ന മട്ടിൽ ചില വരികൾ ദേശാഭിമാനിയിൽ കൊടുത്തിരിക്കുന്നു!

    കന്ധകൾ - പാ‍ണകൾ എന്നൊക്കെയുള്ള പേരുകളും പതുക്കെപ്പതുക്കെ പറയാൻ തുടങ്ങിയിരിക്കുന്നു!

    അവർ തമ്മിൽ പരമ്പരാഗതമായി സംഘർഷം നിലനിൽക്കുന്നതും സൂചിപ്പിച്ചിരിക്കുന്നു!!!

    2008 സെപതംബർ 22-ന് – അതായത്, ‘ദ ഹിന്ദു’വിൽ ആദ്യവാർത്ത വന്നിട്ട് കൃത്യം ഒരു വർഷം തികയുന്ന ദിവസം (നേരത്തേ…?) - അതും ഒന്നാം പേജിൽത്തന്നെ കൊടുത്തിരിക്കുന്നു!!!

    എന്നാലും ..... ദൈവമേ ദേശാഭിമാനിയോ!

    മരിച്ചാലും മാർക്സിസ്റ്റുകാരുടെ സ്വഭാവം വിടാത്ത കക്ഷികളാണ്. അവസാനനിമിഷവും സംഘപരിവാറിനെതിരെ ഒരു നുണ കൂടിപ്പറഞ്ഞിട്ടു കണ്ണടയ്ക്കാമെങ്കിൽ അതിനു തുനിയുന്ന കക്ഷികൾ!

    ഒറീസയിൽ അക്രമത്തിന്റെ ആസൂത്രണവും അജണ്ടനിശ്ചയിക്കലും മുതൽ നടത്തിപ്പിന്റെ ഓരോ ഘട്ടവും വരെ കൃത്യമായി ചെയ്തുവരുന്നത് സംഘപരിവാറല്ല എന്നാണോ ദേശാഭിമാനി പറഞ്ഞുവരുന്നത്!!

    പക്ഷവ്യതിയാനം എത്ര വന്നാലും ഇത്ര വരാമോ!

    നാഴികയ്ക്കു നാല്പതുവട്ടം സംഘപരിവാറിന്റെ മേൽ കുറ്റമാരോപിച്ചുകൊണ്ടുമാത്രമിരുന്നാൽ വിവരമുള്ളവർ കേട്ടുനിൽക്കുന്നതിന് ഒരു പരിധിയില്ലേ എന്ന സംശയം മറ്റാർക്കു തോന്നിയാലും ശരി - ദേശാഭിമാനിക്കു തോന്നാൻ പാടുണ്ടോ?

    തങ്ങളുടെ ചരിത്രം വിസ്മരിച്ചുകൊണ്ട് അങ്ങേയറ്റം ആത്മഹത്യാപരമായ ഒരു റിപ്പോർട്ടിങ്ങിലൂടെ ദേശാഭിമാനി പറഞ്ഞിരിക്കുന്നു – കന്ധമാലിൽ കുഴപ്പമുണ്ടാക്കുന്നത് ഗോത്രവർഗ്ഗക്കാരാണത്രേ!

    ബജ്രംഗ്‌ദൾ എന്ന സംഘടന രംഗത്തുണ്ടെന്ന്‌ പറയുന്നുണ്ട്‌. പക്ഷേ അവരായിട്ട്‌ നേരിട്ടൊന്നും ചെയ്യുന്നില്ല. മറിച്ച്‌ ആദിവാസികളെ “സംഘടിപ്പി“ക്കുക എന്നതാണു തന്ത്രം.

    ആദിവാസികളെ സംഘടിപ്പിച്ച്, അവരെ “ഉപയോഗിച്ച് “ കുഴപ്പമുണ്ടാക്കുന്നു. പരോക്ഷമായ ആക്രമണം.

    ആദിവാസികളുടെ നേതൃത്വം “ഏറ്റെടുക്കുന്നു“ – വനമേഖലയുടെ നിയന്ത്രണം (?) “ഏറ്റെടുക്കുന്നു“ – തുമ്പികളേക്കൊണ്ടെന്നപോലെ ആദിവാസികളേക്കൊണ്ടു കല്ലെടുപ്പിച്ച് ഓരോന്നു ചെയ്യിപ്പിക്കുന്നു – പരമ്പരാഗതമായുള്ള സാമൂഹ്യസംഘർഷത്തെ അതേമട്ടിൽ നിലനിൽക്കാൻ അനുവദിക്കാതെ “ഹിന്ദു-ക്രിസ്ത്യൻ സംഘർഷമായി മാറ്റിയെടുക്കുന്നു“ – കാണേണ്ടതാണ് ഓരോരോ കളികൾ!

    കുയി-പാണ സംഘർഷത്തെ സംബന്ധിച്ച വിശദാംശങ്ങൾ മറച്ചുപിടിച്ച്‌ അതിനെ ഒരു ഹിന്ദു-ക്രിസ്ത്യൻ സംഘർഷമാക്കി മാറ്റിയതു പ്രധാനമായും മാദ്ധ്യമങ്ങളാണെന്നു പരാതിയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യമാണത്‌. സംഘപരിവാറിന്റെ തലയിലാണ് ആ കുറ്റവും!

    ഇത്ര കഷ്ടപ്പെട്ട് മറ്റുള്ളവരേക്കൊണ്ടൊക്കെ കുഴപ്പങ്ങളുണ്ടാക്കിച്ചെടുത്താൽ എന്തെങ്കിലുമൊക്കെ കാര്യമായ നേട്ടം ഉണ്ടാവുമായിരിക്കണം! അല്ലെങ്കിൽപ്പിന്നെ ആരെങ്കിലുമൊക്കെ ഇത്രയൊക്കെ അത്യദ്ധ്വാനം ചെയ്യുമോ?

    ഒരു റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഇങ്ങനെ.


    (റിപ്പോർട്ടിൽ മറ്റു ചില തമാശകളുമുണ്ട്‌. അതിലേക്കൊന്നും കടക്കുന്നില്ല. ബജ്രംഗ്‌ദൾ എന്നാൽ വി.എച്‌.പി.യുടെ ‘യുവജനവിഭാഗമാണ്‘ എന്നൊക്കെപ്പോലും എഴുതിക്കണ്ടു. എന്നുമുതൽക്കാണ് ബജ്റംഗ്‌ദൾ ഒക്കെ ഒരു സംഘപരിവാർ സംഘടനയായി അറിയപ്പെട്ടു തുടങ്ങിയത്‌ – എന്തുകൊണ്ടാണത്‌ - ഏതൊക്കെയാണ് സംഘപരിവാർ സംഘടനകൾ - അവയെ പൊതുവിൽ അങ്ങനെ വിളിക്കുന്നതെന്തുകൊണ്ട്‌ – അവയോരോന്നും തമ്മിൽ പരസ്പരബന്ധമുണ്ടോ – ഉണ്ടെങ്കിൽ എന്താണത്‌ – തുടങ്ങിയ കാര്യങ്ങളേക്കുറിച്ചൊക്കെ അറിവുള്ള സി.പി.എമ്മുകാർ തന്നെ വളരെച്ചുരുക്കമായ സ്ഥിതിയ്ക്ക്‌ ദേശാഭിമാനി ലേഖകർക്കിടയിലും അവരുടെ എണ്ണം വളരെക്കുറവോ പൂജ്യം തന്നെയോ ആവാനേ വഴിയുള്ളൂ. അറിയാവുന്നവർ തന്നെ അച്ചടക്കത്തിന്റേ പേരിൽ പലതും മിണ്ടാൻ പറ്റാത്തവരുമായിരിക്കണം.)

    ദേശാഭിമാനിയും മറ്റു വായിക്കുമ്പോളാണ് ആദിവാസികളുടെ ദുരവസ്ഥയുടെ ആഴം മനസ്സിലാകുന്നത്‌.
    പാവം കന്ധകൾ!

    ഏതെങ്കിലുമൊരു സംഘടന ആവശ്യപ്പെട്ടാൽ ഉടൻ തന്നെയങ്ങോട്ട് സ്വയം ‘സംഘടിക്ക‘പ്പെടാനും ആരുടെയൊക്കെയോ ആജ്ഞാനുവർത്തികളാകാനും അന്ധമായി അക്രമം പ്രവർത്തിക്കാനും തയ്യാറാകുന്ന മട്ടിൽ തീരെ ആലോചനാശേഷിയില്ലാത്തവരും സ്വന്തം കാര്യത്തേക്കുറിച്ചു വേവലാതിപ്പെടാൻ യാതൊരു കെല്പുമില്ലാത്തവരുമാണ് കുയികളെങ്കിൽ - അവർക്കിങ്ങനെയൊക്കെ സംഭവിക്കുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു!

    അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചയാൾ നിരന്തരം ആക്രമിക്കപ്പെടുകയും ഒടുവിൽ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നെങ്കിൽ ആശ്ചര്യമെന്തിരിക്കുന്നു?

    പാവം ആദിവാസികൾ!

    സ്വന്തം സംസ്കാരവും വിശ്വാസങ്ങളുമൊക്കെ സംരക്ഷിച്ചുകൊണ്ടു ജീവിക്കണമെങ്കിൽ അവർ മതപരിവർത്തനത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന പാസ്റ്റർമാരുടേയും മറ്റും കനിവിനപേക്ഷിക്കണം.

    തങ്ങൾക്കെതിരായ എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ അതു തടയാനോ സമരങ്ങൾ സംഘടിപ്പിക്കാനോ അടികിട്ടിയാൽ തിരിച്ചടിയ്ക്കാനോ പോലും അവർക്കവകാശമില്ല.

    അങ്ങനെയെന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അതിനു മുമ്പായി അവർ സംഘപരിവാറിന്റെ ആജ്ഞയ്ക്കു കാത്തു നിൽക്കണം!

    തങ്ങളെ “സംഘടിപ്പിക്കുന്നവർ” എന്തു പറയുന്നോ അതു ചെയ്യാനേ അവർക്ക് അനുവാദമുള്ളൂ.

    സ്വന്തമായി ഒരു ശബ്ദമുണ്ടാക്കാൻ പോലും അവകാശമില്ലാത്ത ആദിവാസികൾ!

    ചുരുക്കത്തിൽ, ദേശാഭിമാനിയും മറ്റും പറയുന്നതു ശരിയാണെങ്കിൽ, തങ്ങളുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും സമ്പൂർണ്ണമായി മറ്റുള്ളവർക്കായി വിട്ടുകൊടുക്കേണ്ടി വരുന്നൊരു സാഹചര്യമാണു കുയികളുടേത്.

    എന്തൊരു ദുരവസ്ഥയാണത്! കലാപത്തിനിടെ കൊല്ലപ്പെട്ട കുയികൾ എത്ര ഭാഗ്യവാന്മാരായിരിക്കണം!

    *-*-*-*-*-*-*-*-*-*-*-*

    നിർഭാഗ്യവശാൽ, പിന്നെയും ചില അനിഷ്ടസംഭവങ്ങളുണ്ടായി.

    വീണ്ടും ആക്രമണം. പോലീസ് വെടി വയ്പും!

    മാദ്ധ്യമങ്ങൾ ചുവടു മാറ്റിക്കഴിഞ്ഞുവെന്ന് അപ്പോളേയ്ക്കും ഉറപ്പായി. ഇത്തവണയും സംഘപരിവാറിനേക്കുറിച്ചു മിണ്ടാട്ടമില്ല! മാത്രമല്ല - അക്രമം ഏകപക്ഷീയവുമല്ല.

    “ഇരുവിഭാഗങ്ങൾ“ തമ്മിലുണ്ടായ സംഘർഷത്തേക്കുറിച്ചു കൌമുദി എഴുതിയിട്ടുണ്ട്.
    രണ്ടു മതവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നതിനിടെ അവരെ പിരിച്ചുവിടാനായിരുന്നു വെടിപയ്പ് എന്നു മനോരമയും എഴുതിയിട്ടുണ്ട്.

    ഇരുവിഭാഗം ജനങ്ങൾ ഏറ്റുമുട്ടിയെന്നു തന്നെയാണ് മംഗളവും പറഞ്ഞിരിക്കുന്നത്.

    എന്നിരുന്നാലും, ഒരു വശത്തു വർണ്ണം ചാലിച്ചും മറുവശത്തു മറപിടിച്ചുമുള്ള എഴുത്ത് പൂർണ്ണമായും അവസാനിച്ചിട്ടൊന്നുമില്ല. പ്രശ്നങ്ങളുടെ സമ്പൂർണ്ണമായ ചിത്രം കൊടുക്കാൻ തയ്യാറാകാതെ, മതപീഢനമെന്നും ന്യൂനപക്ഷപീഢനമെന്നും മറ്റുമുള്ള ഒറ്റ രീതിയിൽ മാത്രമാണ് ഇപ്പോളും കാര്യങ്ങളവതരിപ്പിക്കപ്പെടുന്നത്.

    ദീപികയാണെങ്കിൽ, ക്രൈസ്തവപീഢനത്തിന്റെ കഥ പറഞ്ഞു മുന്നേറുന്നതിനിടയിൽ മണ്ടത്തരങ്ങളും കാട്ടിക്കൂട്ടിയിട്ടുണ്ട്.

    എവിടെയൊക്കെ മതത്തിന്റെ പേരെഴുതാമോ അവിടെയെല്ലാം തിരുകി വായനക്കാരെ വികാരപരവശരാക്കാനുള്ള വ്യഗ്രതയ്ക്കിടയിൽ ആവേശം മൂത്ത് അറിയാതെയൊരു അബദ്ധവും എഴുതിപ്പോയിരിക്കുന്നു.

    “ക്രൈസ്തവരുടെ വീടുകൾ തെരഞ്ഞുപിടിച്ച് “ക്രൈസ്തവർ“ അഗ്നിക്കിരയാക്കി“ എന്നെഴുതിവച്ചിരിക്കുന്നു.

    ആ വരി സത്യം തന്നെയാണെങ്കിൽ, വല്ല ഇൻഷുറൻസ് തട്ടിപ്പിനുമുള്ള പരിപാടിയോ മറ്റോ നടക്കുന്നോ എന്നു സംശയിക്കണം. അതല്ലെങ്കിൽ ക്രൈസ്തവരിലെ തന്നെ ഇരുവിഭാഗം തമ്മിലടിച്ചതുമാവാം.

    മതപീഢനത്തിന്റെ കഥ പറഞ്ഞ് രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ആഘോഷം തുടരുകതന്നെയാണ്.

    നടക്കട്ടെ.

    ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല. ഇവരോടു നീ പൊറുക്കേണമേ!


    10. മാവോയിസ്റ്റ് മെഷീ(മിഷ?)നറി

    ഇവിടുത്തെ ചില മാദ്ധ്യമങ്ങളുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായി കുറേയധികം മലയാളികളുടെ മനസ്സിൽ കന്ധമാൽ കലാപത്തെ സംബന്ധിച്ചു പതിഞ്ഞിരിക്കുന്ന ഒരു പ്രത്യേക ചിത്രമുണ്ട്. അത് ഏതാണ്ട് ഇങ്ങനെയാണ്.

    ഏതോ ഒരു 'വി.എച്.പി. നേതാവ് ' മാവോയിസ്റ്റ് ആക്രമണത്തിൽ 'മരിച്ചു'. ആ അവസരം മുതലെടുത്ത് 'സംഘപരിവാർ' ക്രിസ്ത്യാനികൾക്കു നേരേ 'തിരിഞ്ഞു'.

    ഇതിനെയൊക്കെ 'ചിത്ര'മെന്നല്ല - 'വിചിത്ര'മെന്നാണു വിളിക്കേണ്ടത്. എന്തൊരു ശുദ്ധ അസംബന്ധമാണിത്! യാഥാർത്ഥ്യവുമായി അതിനു പുലബന്ധം പോലുമില്ല.

    കന്ധമാലിലെ കാര്യങ്ങളുടെ കിടപ്പറിയാത്തവരെ അതും അതിലപ്പുറവും പറഞ്ഞു പറ്റിക്കാൻ പറ്റും.

    സ്വാമി ലക്ഷ്മണാനന്ദയെ 'ഒരു വി.എച്.പി. നേതാവ് ' എന്ന നിലയിൽ മാത്രം ആവർത്തിച്ചാവർത്തിച്ചു ചിത്രികരിക്കുന്നതായിരുന്നു മാദ്ധ്യമങ്ങളുടെ ഏറ്റവും വലിയ തന്ത്രം.

    അദ്ദേഹം വി.എച്.പി. ഭാരവാഹി കൂടിയായിരുന്നു. എന്നു വച്ച്?

    അദ്ദേഹത്തേപ്പോലെയൊരു സ്വാമിയ്ക്ക് വിശ്വഹിന്ദുപരിഷത്തുമായി ബന്ധമുണ്ടാവുന്നതിൽ എന്തതിശയമാണുള്ളത്?

    അദ്ദേഹത്തിന്റെ കൊലപാതകം കന്ധമാൽ ജില്ലയിലുള്ള വി.എച്.പി. പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രകോപനപരവുമാണ്. എന്നു വച്ച്?

    വി.എച്.പി.ക്കാരെ മാത്രം ബാധിക്കുന്ന നിസാരമായ ഒരു ‘ആഭ്യന്തരപ്രശ്നം’ എന്നതായിരുന്നോ അവസ്ഥ?

    ഒരിക്കലുമല്ല.

    ഏതോ ഒരു സംഘടനയുടെ ഏതോ ഒരു നേതാവ് ആരുടെയോ ആക്രമണത്തിൽ “മരിച്ചു“ എന്നതല്ല കന്ധമാലിലെ അവസ്ഥ. കുയികൾ അഥവാ കന്ധആദിവാസികളുടെ പ്രദേശമാണ് കന്ധമാൽ. അവരുടെ നെഞ്ചു തന്നെയാണ് പിളർത്തു കളഞ്ഞത്. വലിയൊരു പ്രദേശത്തിന്റെ ചരിത്രം തന്നെയാണ് രണ്ടായി വിഭജിക്കപ്പെട്ടു പോയത്.

    അവിടെ പുതുതായി ആരും ആർക്കു നേരെയും പെട്ടെന്ന് 'തിരിഞ്ഞി'ട്ടൊന്നുമില്ല താനും. കുയികളും പാണകളും നേർക്കുനേരേ ആയിട്ട് അനേകം വർഷങ്ങളായി. മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ തുടർച്ചയാണു 2007 ഡിസംബറിൽ കണ്ടത്. അതിന്റെ തുടർച്ച ഇപ്പോളും. പ്രത്യേകിച്ചൊരു 'തിരിവ്' എവിടെയും സംഭവിച്ചിട്ടില്ല. പണ്ടും നേർക്കുനേർ. ഇപ്പോളും നേർക്കുനേർ.

    ഏതോ ചില മാവോയിസ്റ്റുകളാണു പ്രതികൾ - ഞങ്ങൾക്കിതിൽ പങ്കൊന്നുമില്ല - എന്നു പറഞ്ഞ് പാണക്രൈസ്തവർ മാറി നിന്നു കൈകഴുകിയാൽ കുയികൾക്കത് വലിയ തമാശ പോലെയേ അനുഭവപ്പെടുകയുണ്ടായിരുന്നുള്ളൂ എന്നതായിരുന്നു മറ്റൊരു യാഥാർത്ഥ്യം.

    പാണക്രൈസ്തവർ പലതവണ കൊല്ലാൻ നോക്കിയിട്ടുള്ളയാളാണു സ്വാമി.

    മതപരിവർത്തനത്തിനു തടസ്സമായിരുന്നതിന്റെ പേരിൽ - ഗോഹത്യ നിരുത്സാഹപ്പെടുത്തിയിരുന്നതിന്റെ പേരിൽ - അപ്രിയസത്യങ്ങൾ പറയാൻ ധൈര്യപ്പെട്ടിരുന്നതിന്റെ പേരിൽ … അങ്ങനെ പലതുകൊണ്ടും സ്വാമി ശതൃത സമ്പാദിച്ചുവച്ചിരുന്നു.

    അങ്ങനെയിരിക്കെയാണ് മാവോയിസ്റ്റുകൾ എന്ന പുതിയ ചില അവതാരങ്ങൾ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നത്.

    എന്തിനാണു മാവോയിസ്റ്റുകൾ പെട്ടെന്നൊരു ദിവസം സ്വാമിയെയും മറ്റു സന്യാസിമാരേയും കൊല്ലുന്നത്? ശക്തമായ ഒരു പ്രേരണയില്ലാതെ ആ കൂട്ടക്കൊല നടക്കുമോ? എന്താണ് ആ പ്രേരണ?

    ആർക്കുമറിയില്ല!

    കൊല്ലുവാൻ മാത്രമുള്ള വൈരാഗ്യം മാവോയിസ്റ്റുകൾക്കുണ്ടാകുവാൻ മാത്രമുള്ള എന്തെങ്കിലും പ്രവൃത്തി സ്വാമിയുടെ അടുത്തുനിന്ന് എന്നെങ്കിലും ഉണ്ടായിട്ടുള്ളതായി ഇതുവരെ ആരെങ്കിലും കേട്ടിട്ടുണ്ടോ?

    ഇല്ല!

    അത്ഭുതപ്പെടുത്തുന്ന മട്ടിൽ പെട്ടെന്നു പൊട്ടിമുളച്ച ശതൃതയ്ക്കു കാരണമായി ചിലർ പറയുന്നത് ആദിവാസികൾക്കു വിദ്യാഭ്യാസം കൊടുക്കുവാനായി സ്വാമി അനവധി പള്ളിക്കൂടങ്ങൾ ആരംഭിച്ചിരുന്നുവെന്നതാണ്. ആളുകൾക്കു വിദ്യാഭ്യാസം ലഭിച്ചു കഴിഞ്ഞാൽ അവർക്കു വിവരം വയ്ക്കുമെന്നും വിപ്ലവവായാടിത്തങ്ങൾ വിശ്വസിക്കാതെ വരുമെന്നും അങ്ങനെ മാവോയിസ്റ്റുകൾക്ക് പുതിയ കേഡർമാരെ ലഭിക്കാതെ വരുമെന്നുമുള്ള ഒരു ന്യായം.

    പക്ഷേ അങ്ങനെയാണെങ്കിൽ മിഷണറിമാരോടും മാവോയിസ്റ്റുകൾക്കു വൈരാഗ്യമുണ്ടാകണ്ടേ? അവരും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ടല്ലോ.

    പക്ഷേ - അത്ഭുതകരമെന്നു പറയട്ടെ - മാവോയിസ്റ്റുകൾക്ക് മിഷണറിമാരേക്കുറിച്ച് പരാതികളൊന്നുമില്ല! അനുഭാവം മാത്രമേയുള്ളൂ. അവർക്കു കൊടി ചുവപ്പിക്കാൻ സ്വാമിയുടെ രക്തം മാത്രം മതി!

    പാണക്രൈസ്തവർക്ക് സ്വാമിയോടുണ്ടായിരുന്ന ശതൃതയുടെ കാരണങ്ങളിൽ നിന്നു വ്യത്യസ്തമായി - സ്വന്തമായ മറ്റെന്തു കാരണങ്ങളുടെ പേരിലാണ് മാവോയിസ്റ്റുകൾക്കു സ്വാമിയോടു ശതൃത?

    കൊല്ലാൻ പ്രേരിപ്പിക്കുന്ന ശതൃതയുടെ കാരണമെന്ത്?

    ഒന്നുമില്ല!

    ആ ചോദ്യത്തിനു മറുപടിയില്ല എന്നു തിരിച്ചറിഞ്ഞയുടനെ ചില മാദ്ധ്യമങ്ങൾ പെട്ടെന്ന് ഒരു കാരണം കണ്ടെത്തി അവതരിപ്പിച്ചു. അതാവട്ടെ കൂനിന്മേൽ കുരുവായി.

    ഡിസംബറിലെ കലാപത്തിനു പകരം വീട്ടിയതാണത്രേ! ആക്രമണത്തിനു ശേഷം ആശ്രമത്തിൽ അവശേഷിപ്പിച്ചിട്ടുപോയ കത്തിൽ അങ്ങനെ സൂചനകളുണ്ടെന്നു പറയുന്നു. ക്രൈസ്തവന്യൂനപക്ഷത്തിന്റെ ദുരിതങ്ങൾക്കു കാരണം സ്വാമിയാണെന്ന മട്ടിലും പരാമർശങ്ങളുണ്ടെന്നും.

    അതു സത്യമാണെങ്കിൽ, മാവോയിസ്റ്റുകൾ പാണകളോടു ചെയ്ത ഏറ്റവും വലിയ ചതിയായിപ്പോയി അത്.

    കുയികളുടെ ആചാര്യനെ കൊല്ലാൻ നോക്കിയതിനേത്തുടർന്ന് കുയികളും പാണകളും തമ്മിലുണ്ടായ കലാപം.

    കുയികൾ കൊല്ലപ്പെട്ട കലാപം.

    അതിനു പകരം വീട്ടുവാനായി വീണ്ടും കുയികളുടെ ആചാര്യനെയും മറ്റു സന്യാസിമാരേയും തന്നെ കൊന്നുതള്ളുന്നു!

    ആര്?

    മാവോയിസ്റ്റുകൾ!

    അപ്പോൾ, പാണക്രൈസ്തവരുടെ പക്ഷത്തുനിന്നുകൊണ്ട് ‘പകരം വീട്ടുന്ന‘താര്?

    മാവോയിസ്റ്റുകൾ!

    അവരെന്തിനാണ് കൃത്യം ആ പക്ഷം തന്നെ പിടിക്കുന്നത്? അല്ലെങ്കിലും, കുയി/പാ‍ണ സംഘർഷത്തിൽ ഇടപെടാൻ അവർക്കെന്താണു താല്പര്യം?

    കുയികളും പാണകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്, അവരിൽ ആരുമായും ബന്ധമില്ലാതെ മാറിനിൽക്കുന്ന മൂന്നാമതൊരു കൂട്ടർ കുയികളോടു പകരം വീട്ടിയതാണത്രേ!

    ഇതെന്താ മാവോയിസ്റ്റുകൾ പണം സംഘടിപ്പിക്കാൻ പുതിയ പരിപാടികളിൽ ഏർപ്പെട്ടു തുടങ്ങിയോ?

    കോട്ടേഷൻ ഇടപാടുകൾ?

    മാവോയിസ്റ്റുകളെന്താ പാണക്രൈസ്തവരുടെ കൊട്ടേഷൻ സംഘമായി അധപതിച്ചുവോ!

    ‘പകരം വീട്ടൽ‘ എന്ന ന്യായീകരണം ആരുകൊണ്ടുവന്നതാണെങ്കിലും ശരി – അതു വെളുക്കാൻ തേച്ചതു പാണ്ടാകുന്ന ഫലമാണു ചെയ്തത്.

    *-*-*-*-*-*-*-*-*-*-*-*

    മാവോയിസ്റ്റ് ആക്രമണമാണെങ്കിൽ അതെന്തിനായിരുന്നു എന്ന ചോദ്യം ഉത്തരം കിട്ടാതെ നിലനിൽക്കെത്തന്നെ – മാവോയിസ്റ്റുകളല്ല എന്നു ചിന്തിപ്പിക്കുന്ന അനേകം ഘടകങ്ങളും ഒട്ടേറെയുണ്ടായിരുന്നു.

    മാവോയിസ്റ്റുകൾ മുഖം‌മൂടി ധരിച്ച് ഒരു ആക്രമണം നടത്തിയ ചരിത്രമില്ല.
    സന്യാസിമാരെ വധിച്ചതു മുഖം‌മൂടികളായിരുന്നു.

    മാവോയിസ്റ്റുകൾ പോലീസുകാരെ ഉന്നം വയ്ക്കാതിരുന്നിട്ടില്ല – ഒരിക്കലും.
    ഇതിപ്പോൾ - സന്യാസിമാരെ തെരഞ്ഞുപിടിച്ചു കൊല്ലുകയും പേരിന് സ്ഥലത്തുണ്ടായിരുന്ന രണ്ടു പോലീസുകാരെ വെറുതെവിടുകയും ചെയ്ത ഒരു ആക്രമണം.

    അങ്ങനെ പലതുകൊണ്ടും – മാവോയിസ്റ്റുകളുടെ ചരിത്രത്തിലെ ആദ്യത്തേത് എന്നു പറയിപ്പിച്ച ആക്രമണം.

    ഉന്നത പോലീസുദ്യോഗസ്ഥന്മാർ തന്നെ കൊലയാളികളുടെ മാവോയിസ്റ്റു ബന്ധത്തിൽ സംശയം പ്രകടിപ്പിക്കുന്നതായി റിഡിഫ് റിപ്പോർട്ടു ചെയ്യുകയും ചെയ്തു.

    Who killed Swami Lakshmanananda? Not the Maoists, everyone except some senior state government authorities maintain. Even the top brass of the state police say it is improbable that Maoists were responsible for the murder of the Swami.


    (സ്ക്രീൻഷോട്ട്)

    “മാവോയിസ്റ്റുകൾ ഉത്തരവാദിത്തം ഏറ്റെടുത്തു” എന്നു സൂചിപ്പിക്കുവാൻ ആദ്യം തന്നെ വ്യഗ്രതകാട്ടിയ മലയാളം പത്രം ദീപികയായിരുന്നു. എന്നാൽ, എങ്ങനെയാണതു വെളിപ്പെടുത്തിയത് എന്നതിന്റെ വിശദാംശങ്ങളൊന്നും കണ്ടതുമില്ല.

    മറ്റു മലയാളപത്രങ്ങൾ ദീപികയുടെ ശൈലി സ്വീകരിച്ചതായിക്കണ്ടില്ല.

    പിന്നീട്, ഏതോ ഒരു ‘ലിബറേഷൻ ഗ്രൂപ്പു’കാരാണെന്ന് ‘മാധ്യമം’ എഴുതിക്കണ്ടു.

    രണ്ടു ദിവസങ്ങൾ കൂടിക്കഴിഞ്ഞപ്പോൾ ദീപിക പറഞ്ഞത് ഒറീസയിലെ ഒരു പ്രാദേശികപത്രത്തിന്റെ ലേഖകനെ രഹസ്യമായി വിളിച്ചു കൊണ്ടുപോയി “സി.പി.ഐ. മാവോയിസ്റ്റുകൾ“ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെന്നാണ്. ഇതു തന്നെ മറ്റു ചില ഇംഗ്ലീഷ് പത്രങ്ങളിലും വന്നു. ക്രിസ്ത്യാനികൾക്കു സംഭവിച്ച കഷ്ടപ്പാടുകളിൽ വിപ്ലവകാരികൾ സഹാനുഭൂതി പ്രകടിപ്പിച്ചതായി ദീപിക പ്രത്യേകം ചേർത്തിരുന്നു.

    ഓരോ ദിവസവും ഓരോ ഗ്രൂപ്പുകാർ ഇങ്ങനെ പരസ്പരം മത്സരിച്ച് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടിരുന്നാൽ, ആർക്കു വിട്ടുകൊടുക്കണമെന്നത് വല്ല നറുക്കെടുപ്പും നടത്തി തീരുമാനിക്കേണ്ടി വരുമെന്ന ഘട്ടമെത്തി. മാർക്സിസ്റ്റുകളേക്കാളും കൂടുതൽ വിഭാഗീയത ഇപ്പോൾ മാവോയിസ്റ്റുകൾക്കാണല്ലോ എന്നു പറയിപ്പിക്കുന്ന അവസ്ഥ!

    അതേ സമയത്തു തന്നെ, ആശയക്കുഴപ്പം അധികമാക്കിക്കൊണ്ട് “The Hindu” പത്രത്തിൽ മാവോയിസ്റ്റുകളുടെ നിഷേധക്കുറിപ്പുമുണ്ടായിരുന്നു.

    Maoists deny role in VHP leader’s murder


    (സ്ക്രീൻഷോട്ട്)

    മാർക്സിസ്റ്റ് ആഭിമുഖ്യമുള്ള ഒരു പത്രം തുറന്നെഴുതുമെന്നു പ്രതീക്ഷിക്കാതിരുന്ന ചില വരികളും ആ വാർത്തയ്ക്കിടയിൽ കണ്ടു.

    As per the letter the organization would initiate action against some of their cadres in Kandhamal district who could be hired for money by communal Christian miscreants for the murder of the VHP leader and his associates. The reason for the murder was their opposition to religious conversion by missionaries and recent clash over cow slaughter in Tumudibadh area.

    മാവോയിസ്റ്റുകളോട് അനുഭാവമുള്ള ആളുകളും അവരെ കുറ്റവിമുക്തരാക്കിക്കൊണ്ടു സംസാരിച്ചതായി വാർത്തയിൽ‌പ്പറയുന്നു. ചില സംഘടനകളാകട്ടെ പത്രക്കുറിപ്പുകൾ പോലുമിറക്കി!

    മൊത്തത്തിൽ ആശയക്കുഴപ്പം.
    ആരാണു ചെയ്തതെന്നതു സംബന്ധിച്ച് പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകൾ മാത്രമാണു കേൾക്കുന്നത്.

    (പിന്നീട് ചില വെളിപ്പെടുത്തലുകൾ കൂടി വന്നു. അതേപ്പറ്റി പിന്നാലെ പറയുന്നുണ്ട്.)

    *-*-*-*-*-*-*-*-*-*-*-*

    അതിനിടയ്ക്ക് ചില അറസ്റ്റുകൾ നടന്നിരുന്നു.

    സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽത്തന്നെ, അവിടെ നിന്നു രക്ഷപെടാൻ ശ്രമിക്കുകയാണെന്നു സംശയിച്ച രണ്ടുപേരെ പിടികൂടിയിരുന്നു. അവരുടെ പക്കൽ നിന്ന് മുഖം മൂടിയും കത്തിയുമൊക്കെ കണ്ടെടുത്തിരുന്നു. പിന്നീട് മറ്റു ചിലരെയും പിടികൂടി

    ചോദ്യം ചെയ്യാൻ മാത്രമായി കസ്റ്റഡിയിലെടുത്തതാവാം. കുറ്റമെന്തായാലും സംശയാതീതമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പുമാണ്. പക്ഷേ എന്നിട്ടുപോലും, മലയാളപത്രങ്ങൾക്ക് അറസ്റ്റുകളേക്കുറിച്ചെഴുതാൻ ധൈര്യം വന്നു കണ്ടില്ല.

    അറസ്റ്റു ചെയ്യപ്പെട്ടവർ ക്രൈസ്തവരാണെന്നതു സൂചിപ്പിക്കേണ്ടി വരുമെന്നു ഭയന്നിട്ടാവണം.

    ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ അത്രയ്ക്കു മടികാണിച്ചുകണ്ടില്ല.

    CNN – ന്റെ അന്തർദ്ദേശീയ റിപ്പോർട്ട് ഇങ്ങനെ.

    “the pioneer” പറഞ്ഞത് ഇങ്ങനെ.

    “The Asian Age” പറഞ്ഞത് ഇങ്ങനെ.

    മേൽ‌പ്പറഞ്ഞ രണ്ടുവാർത്തകളിലും പറഞ്ഞിരിക്കുന്ന വില്യം ദിഗലിന്റെയും വിക്രം ദിഗലിന്റെയും ചിത്രമടങ്ങിയ ഒരു പ്രാദേശികപത്രത്തിൽ നിന്നുള്ള ക്ലിപ്പിംഗ് താഴെ.

    അടിക്കുറിപ്പുകളുടെ ഏകദേശപരിഭാഷ ഇങ്ങനെ.

    (1) പോലീസ് തടഞ്ഞുവച്ച വില്യം ദിഗലും വിക്രം ദിഗലും
    (2) പിടികൂടിയ മുഖം മൂടിയും കത്തിയും.

    സംശയിക്കപ്പെടുന്നവർ മാത്രമാണെങ്കിലും, മലയാള പത്രങ്ങളിൽ, അറസ്റ്റ് എന്ന വാക്കുപോലും കണ്ടില്ല. അതെഴുതിയാൽ, പിടികൂടപ്പെട്ടവർ ഏതു വിഭാഗത്തിൽ‌പ്പെട്ടവരാണ് എന്ന വിവരം കൂടി വായനക്കാർ പ്രതീക്ഷിക്കുമെന്നുറപ്പായതിനാൽ, ഒഴിവാക്കുന്നതു തന്നെയായിരുന്നു നല്ലത്.

    *-*-*-*-*-*-*-*-*-*-*-*

    വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്.

    വെടിവയ്പായിരുന്നു നടത്തിയത് എന്നതു മാത്രം പരിഗണിച്ചും കൊലപാതകികളേക്കുറിച്ചു സൂചനയൊന്നും കിട്ടുമായിരുന്നില്ല എന്നതാണത്..

    തോക്കുപയോഗിച്ചു കൊലപാതകം നടത്തി എന്നു കേട്ടാൽ ഉടൻ തന്നെ ‘അതു മാവോയിസ്റ്റുകളാവും – ക്രൈസ്തവരൊന്നുമാവാൻ വഴിയില്ല‘ എന്നൊരു ചിന്ത വന്നേക്കാവുന്നത് ദൂരെക്കഴിയുന്ന മലയാളികളേപ്പോലുള്ളവർക്കു മാത്രമാണ്. തിരിച്ചടിക്കു മുതിർന്ന തദ്ദേശവാസികളായ കുയികളെ സംബന്ധിച്ചിടത്തോളം ചിത്രം തികച്ചും വ്യത്യസ്തമാണ്.

    പാണകളുടെ കയ്യിൽ ധാരാളം തോക്കുകളുള്ളതായി കുയികൾ കരുതുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ നടന്ന പല സംഭവങ്ങളിലും പാണകൾ തോക്ക് ഉപയോഗിച്ചിരുന്നു.
    • ആദ്യകലാപത്തിനിടെ കുയികളുടെ വീടുകൾ ആക്രമിക്കപ്പെട്ടപ്പോൾ

    • ആദ്യകലാപത്തിനിടെ പാണകൾ പോലീസുമായി ഏറ്റുമുട്ടിയപ്പോൾ

    • രണ്ടാം കലാപത്തിനിടെ ആക്രമണം നടത്തിയ കുയികളെ പാണകൾ നേരിട്ടപ്പോൾ (പലതവണ).

    ഇങ്ങനെ പലപ്പോഴും.

    പാണകൾ വെടിവയ്പു നടത്തുന്നത് പതിവായതോടെ അതു മാദ്ധ്യമങ്ങൾ വഴിയും കുറെയൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തയിടെ, ഇങ്ങുദൂരെയുള്ള പത്രമായ മനോരമയ്ക്കുപോലും അതേപ്പറ്റി സൂചിപ്പിക്കാതെ നിർവാഹമില്ലെന്നു വന്നിരുന്നു.

    ‘ന്യൂനപക്ഷ‘വിഭാഗത്തിൽ‌പ്പെട്ടവർ ഏറെയുള്ള ഒരു ഗ്രാമത്തിൽ - ‘ന്യൂനപക്ഷവിഭാഗത്തിൽ‌പ്പെട്ടവരാണോ എന്ന് ഉറപ്പില്ലാത്തവർ’ക്ക് പരിക്കുപറ്റിയ ഒരു സംഘട്ടനത്തിനിടെ - വെടിവയ്പു നടന്ന കാര്യം മനോരമ പറഞ്ഞിരുന്നു.

    ആ വാർത്തയിൽ, ‘“ന്യൂനപക്ഷങ്ങൾ(പാണക്രൈസ്തവർ)ക്കിടയിൽ” എക്സ്-സർവീസുകാരുണ്ട് – അതുകൊണ്ടാവാം തോക്കു് ഉപയോഗിക്കപ്പെട്ടത്‘ എന്ന് എടുത്തു പറയാൻ നിർബന്ധിതരായതു ശ്രദ്ധേയമാണ്.
    ചുരുക്കിപ്പറഞ്ഞാൽ, പാണകൾ തോക്കുപയോഗിക്കുന്നു എന്നതു കുയികൾക്കു പുതിയൊരു അറിവൊന്നുമല്ല. സന്യാസിമാരെ വെടിവച്ചുകൊന്നു എന്നു കേട്ടാൽ ഉടൻ തന്നെ മാവോയിസ്റ്റുകളോ മറ്റോ ആവാം കൊലയാളികൾ - അല്ലാതെ ക്രൈസ്തവരാവാൻ വഴിയില്ല എന്നൊന്നും അവർ ധരിച്ചുപോകുകയില്ല.

    കുയികളെ സംബന്ധിച്ചിടത്തോളം, “പാണകൾ മറ്റൊരു വധശ്രമം കൂടി നടത്തി – ഇത്തവണ വിജയിച്ചു” എന്നൊരു ചിത്രമാണ് ആദ്യം തന്നെ മനസ്സിൽ വരിക. മാവോയിസ്റ്റുകൾ എന്നത് കേവലം വിദൂരസാദ്ധ്യത മാത്രവും.

    *-*-*-*-*-*-*-*-*-*-*-*

    ഇവിടെയൊക്കെ, ആലോചിക്കാൻ തയ്യാറല്ലാത്തതിന്റെ പേരിൽ ആളുകൾക്കു സംഭവിക്കുന്ന വലിയൊരു അബദ്ധമുണ്ട്.

    മാവോയിസ്റ്റുകളാണു കൊലപാതകികളെന്ന് ആദ്യമൊക്കെ ഓരോ വാർത്തയുടെയും തുടക്കത്തിൽത്തന്നെയും പിന്നീട് ആവർത്തിച്ചും പറഞ്ഞുകൊണ്ടിരുന്നതു ദീപികയാണ്.

    ദീപികയുടെ പത്രാധിപസമിതിയിൽ ഞാൻ അംഗമായിരുന്നെങ്കിൽ, അത്തരമൊരു രചന തികച്ചും ആത്മഹത്യാപരമാണെന്നു പറഞ്ഞ് തീർച്ചയായും അതു തടഞ്ഞേനെ.

    കാരണമുണ്ട്.

    കൊന്നതു മാവോയിസ്റ്റുകളാണെന്നുറപ്പിച്ചാൽ ക്രൈസ്തവസമൂഹം കുറ്റവിമുക്തരാക്കപ്പെടുമെന്ന തോന്നലിന്റെ പുറത്താണ് ദീപിക അങ്ങനെയെഴുതുന്നത്. നിരപരാധികളാണു പീഢിപ്പിക്കപ്പെടുന്നത് എന്ന വികാരം ശക്തമാക്കാനാണത്. പക്ഷേ, ദീപിക ശ്രദ്ധിയ്ക്കാത്ത വലിയൊരു പ്രശ്നമുണ്ട് അവിടെ. സത്യത്തിൽ, മാവോയിസ്റ്റ് ബന്ധം തെളിഞ്ഞാൽ അതു ക്രൈസ്തവസമൂഹത്തിനു കൂടുതൽ അപകടമുണ്ടാക്കുകയല്ലേ ചെയ്യുക?

    പാണകളുടേതിൽ നിന്നു വ്യത്യസ്തമായി മാവോയിസ്റ്റുകൾക്ക് സ്വന്തമായി എന്തെങ്കിലും കാരണത്താൽ സന്യാസിമാരോടു ശതൃതയില്ലാതിരുന്നു എന്നതു പരക്കെ അറിയപ്പെടുന്നതാണ്. മാവോയിസ്റ്റുകൾ നടത്തിയതായി പറയപ്പെടുന്ന അവകാശവാദങ്ങളിലെല്ലാം ക്രൈസ്തവസമൂഹത്തോട് അനുഭാ‍വം പ്രകടിപ്പിച്ചിട്ടുമുണ്ട്. അവർ തീർച്ചയായും മൂന്നാമതൊരു പക്ഷത്തല്ല നിൽക്കുന്നതെന്നും മറിച്ച് ക്രൈസ്തവപക്ഷത്താണു നിൽക്കുന്നതെന്നും വളരെ വ്യക്തമാണ്. അപ്പോൾ, മാവോയിസ്റ്റുകളാണു കൊന്നതെന്നു വന്നാൽ - അത് കന്ധമാലിലെ ക്രൈസ്തവസമൂഹത്തിനും തീവ്രവാദികളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉറപ്പിക്കുന്ന നിലയ്ക്കല്ലേ കാര്യങ്ങൾ കൊണ്ടെത്തിക്കുകയുള്ളൂ?


    അതാണോ ദീപിക ആഗ്രഹിക്കുന്നത്‌?

    അത്തരമൊരു ബന്ധത്തേക്കുറിച്ചുള്ള ചില ആരോപണങ്ങൾ, കലാപങ്ങളൊക്കെയുണ്ടാകുന്നതിന്റേയും മുമ്പേ തന്നെ നിലവിലുണ്ട് എന്നതു കൂടി ദീപിക അറിഞ്ഞിരിക്കേണ്ടതായിരുന്നു.

    വിദേശപണം പറ്റുന്ന ചില സർക്കാറിതരസ്ഥാപനങ്ങൾ വഴി മാവോയിസ്റ്റുകൾക്കു പണം ലഭിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയതായി മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു.

    “വേൾഡ് വിഷൻ” മുതലായ ക്രൈസ്തവസ്ഥാപനങ്ങളായിരുന്നു അത്തരത്തിലുള്ള ആരോപണങ്ങൾ നേരിട്ടത്.
    മതപരിവർത്തനത്തെ എതിർക്കുന്നവരായ വി.എച്.പി.യെ അനുകൂലിക്കുന്ന പ്രസിദ്ധീകരണമാണ് ഓർഗനൈസർ. അതിലാണ് ആ ലേഖനം വന്നത്.

    പിന്നീട്, ആദ്യകലാപത്തിനു ശേഷം വന്ന ഒരു ലേഖനത്തിലും ഇതേപ്പറ്റി പറയുന്നുണ്ട്. 2008 ജനുവരിയിൽ “Evangelists tie up with Maoists?” എന്ന തലക്കെട്ടിൽ വന്ന ലേഖനത്തിൽ, “Maoists Involved” എന്ന തലക്കെട്ടിലുള്ള ഖണ്ഡികയിൽ അത്തരം ആരോപണങ്ങളുണ്ട്.

    ആ കണ്ടെത്തലുകളൊക്കെ മതപരിവർത്തനത്തെ എതിർക്കുന്നവരുടെ ആരോപണങ്ങൾ മാത്രമാണെന്നോ മറ്റോ വാദിച്ചുനിൽക്കാമെന്നു വയ്ക്കാം.

    പക്ഷേ, ക്രൈസ്തവരെ അനുകൂലിക്കുന്ന പ്രസിദ്ധീകരണങ്ങളിലും അത്തരം ചില സൂചനകൾ കടന്നു വരാറുണ്ടെന്നതാണു പ്രശ്നം. ക്രൈസ്തവസമൂഹത്തിൽ നിന്നും യുവാക്കൾ മാവോയിസ്റ്റുകളുമായി ബന്ധം പുലർത്തുന്നുണ്ടാവാം എന്നും മറ്റും മതനേതൃത്വം തന്നെ തുറന്നു സമ്മതിക്കുന്നതായി കണ്ടിട്ടുണ്ട്.

    ആദ്യകലാപത്തിൽ ഹൈന്ദവരും പരക്കെ ആക്രമിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയപ്പോൾ അതിനൊരു ന്യായീകരണമായി ക്രൈസ്തവനേതാക്കൾ അന്നു ചൂണ്ടിക്കാട്ടിയത് അതായിരുന്നു. വഴിതെറ്റിക്കപ്പെട്ട ചില ക്രിസ്ത്യൻ യുവാക്കൾ ചിലപ്പോൾ മാവോയിസ്റ്റുകളാകുന്നുണ്ടാവാം എന്നൊക്കെയായിരുന്നു അന്നത്തെ വാദം. വെളുക്കുവാനായി അന്നു തേച്ചത് ഇപ്പോൾ പാണ്ടായി മാറിയിരിക്കുന്ന അവസ്ഥയാണ്. അന്ന്‌ മാവോയിസ്റ്റു ബന്ധം ഒരു രക്ഷയായിരുന്നെങ്കിൽ, ഇന്നത്‌ ഒരു കുടുക്കാണ്.

    ലോകത്തിന്റെ പലഭാഗത്തും ക്രൈസ്തവരേൽക്കുന്ന പീഢനങ്ങളേപ്പറ്റി വിവരിക്കുന്ന ഒരു പ്രസിദ്ധീകരണത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ താഴെ.

    ഇതു സത്യത്തിൽ വളരെ ഗുരുതരമായൊരു അവസ്ഥാവിശേഷമാണ്.

    വടക്കുകിഴക്കൻ അതിർത്തിസംസ്ഥാനങ്ങളിൽ നിന്ന് അധികം അകലെയല്ലാത്ത ഒറീസയിൽ നിന്നാണ് ഇതെല്ലാം കേൾക്കുന്നത് എന്നതുകൊണ്ടു പ്രത്യേകിച്ചും.

    ആസാമിൽ ക്രൈസ്തവജനസംഖ്യ ക്രമാതീതമായി വർദ്ധിച്ചതിനു പിന്നിൽ തീവ്രവാദികൾ നടത്തുന്ന നിർബന്ധിതമതപരിവർത്തനമാവാം എന്ന് ന്യൂനപക്ഷക്കമ്മീഷൻ തന്നെ മുമ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

    ആയുധമുപയോഗിച്ച് തീവ്രവാദികൾ മതപരിവർത്തനം നടത്തുകയും ഹൈന്ദവാചാരങ്ങൾക്കു വിലക്കു കല്പിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് ത്രിപുര. അവിടെ, വിദേശനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചില മിഷണറിമാരും കൊടും‌തീവ്രവാദികളും തമ്മിൽ നേരിട്ടു ബന്ധമുള്ളതായും അതിനു തങ്ങൾക്കു തെളിവു ലഭിച്ചതായും അവിടുത്തെ ഗവണ്മെന്റു തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

    ഏതാണ്ടു സമ്പൂർണ്ണമായും ക്രൈസ്തവവൽക്കരിക്കപ്പെട്ടു കഴിഞ്ഞ നാഗാലാൻഡിൽ ചെന്നാൽ “ഇന്ത്യൻ പട്ടികൾക്കു പ്രവേശനമില്ല” എന്നൊക്കെയുള്ള ബോർഡുകൾ കാണാമെന്നതിൽ ഭാരതീയർ മുമ്പേ തന്നെ ആശങ്കയിലുമാണ്.

    വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന മതപരിവർത്തനത്തിനു തടസ്സം നിന്നതിന്റെപേരിൽ ഹിന്ദുസന്യാസിയെ വെടിവച്ചുകൊന്നിട്ടുള്ള സംഭവം ഇതിനുമുമ്പും ഉണ്ടായിട്ടുമുണ്ട്. (2000 ആഗസ്ത് – സ്വാമി ശാന്തിമഹാരാജ്)

    ഇങ്ങനെ പല പല കാര്യങ്ങൾ!

    (കേരളത്തിലെ നിർമലമനസ്ക്കരായ പല ക്രൈസ്തവസുഹൃത്തുക്കൾക്കും ഇത്തരം ചില നഗ്നയാഥാർത്ഥ്യങ്ങളേക്കുറിച്ചൊന്നും വലിയ അറിവൊന്നുമില്ല. തങ്ങൾക്കു ചുറ്റിലും സമാധാനപരമായി ജീവിക്കുന്നതായി തങ്ങൾ നേരിട്ടു കണ്ടിട്ടുള്ള ചില വിഭാഗങ്ങളേപ്പോലെ തന്നെയാണ് ബാക്കി എല്ലായിടത്തെയും ആളുകളെന്നൊക്കെയാണ് ആ പാവങ്ങൾ ധരിച്ചു വച്ചിരിക്കുന്നത്. മറ്റു പലയിടങ്ങളിലും മതപരിവർത്തനശ്രമങ്ങളും മറ്റും ഏതൊക്കെ തരത്തിലാണ് അരങ്ങേറുന്നത്‌ – അതൊക്കെ സമൂഹത്തിൽ എന്തുമാത്രം അസ്വസ്ഥത സൃഷ്ടിക്കുന്നു - ഏതൊക്കെ തരത്തിൽ ചെറുത്തുനിൽ‌പ്പുകളുണ്ടാവുന്നു – ഇതിന്റെയൊക്കെ ശരിയായ ചിത്രം അവർക്കൊന്നും ആരും എത്തിച്ചുകൊടുത്തിട്ടില്ലാത്തതു കൊണ്ടാവണം.)

    മേൽ‌പ്പറഞ്ഞതുപോലെയൊക്കെയുള്ള ഒരു സാഹചര്യം നിലവിലിരിക്കുമ്പോൾ, ഒറീസയിലെ സന്യാസിമാരെ കൊന്നതു മാവോയിസ്റ്റുകളാണ് എന്നു വരാതിരിക്കുന്നതാണ് ക്രൈസ്തവസമൂഹത്തെ സംബന്ധിച്ചിടത്തോളം തീർച്ചയായും ആരോഗ്യകരം.

    അതല്ലെങ്കിൽ, മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിലവിലിരിക്കുന്നുവെന്ന് ഔദ്യോഗികമായിത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്ന അപകടകരമായ ഒരു മിലിട്ടന്റ്-മിഷണറി ബാന്ധവം ഒറീസയിലേക്കും വ്യാപിച്ചിരിക്കുന്നു എന്നാണു തെളിയിക്കപ്പെടാൻ പോകുന്നത് .

    അത്തരമൊരു ഞെട്ടിപ്പിക്കുന്ന ചിത്രമാണോ ദീ‍പിക ആഗ്രഹിക്കുന്നത്
    ?


    അതേ സമയം, ഏതെങ്കിലും പാണയുവാക്കളോ മറ്റോ മാത്രമാണ് കൊലപാതകത്തിനു പിന്നിലെന്നും അവർ മാവോയിസ്റ്റുകളല്ല എന്നുമാണു തെളിയുന്നതെങ്കിൽ അതായിരിക്കണം ദീപികയ്ക്കും മറ്റു കൂടുതൽ ആശ്വാസകരം.

    അങ്ങനെ വന്നാൽ, അവർ മുൻ‌‌‌വൈരാഗ്യം മൂലം കൊന്നതു മാത്രമാവാം എന്ന നിലപാടെടുത്തും - അതൊരു വ്യക്തിപരമായ പ്രവൃത്തിമാത്രമായി ചൂണ്ടിക്കാണിച്ചും - അവരെ ഒറ്റപ്പെടുത്തിയും - ക്രൈസ്തവസമൂഹത്തിന്റെ മേൽ മൊത്തത്തിൽ പാപക്കറ വീഴാതെ രക്ഷിച്ചെടുക്കാൻ ശ്രമിക്കാവുന്നതാണ്.

    പക്ഷേ മാവോയിസ്റ്റുകളാണെന്നാണു തെളിയുന്നതെങ്കിൽ കാര്യം തീർച്ചയായും പരുങ്ങലിലാവും. അതു തീർച്ച.

    അങ്ങനെ വന്നാൽ, ദീപികയുടെ മാത്രമല്ല - ക്രൈസ്തവസംരക്ഷരായിച്ചമഞ്ഞ് വോട്ടുപിടിക്കാൻ ശ്രമിക്കുന്ന സകല കൂസിസ്റ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും കാര്യവുമതെ - ഇന്നത്തേക്കാൾ പരമദയനീയമാവും.

    മാവോയിസ്റ്റുകളൊന്നുമാവരുതേ എന്നു വേണം അവർ പ്രാർത്ഥിക്കാൻ.

    ഈയൊരു വസ്തുത ഓർമ്മിപ്പിച്ചുകൊണ്ട് ദീപിക പത്രാധിപർക്കു വ്യക്തിപരമായ ഒരു കത്തെഴുതിയാലോ എന്നു വിചാരിച്ചെങ്കിലും സമയംകിട്ടിയില്ല.

    അപ്പോളാണ് അവിടെയും പതുക്കെ നിലപാടുമാറ്റത്തിന്റെ സൂചന കണ്ടുതുടങ്ങിയത്.

    മേൽപ്പറഞ്ഞ അപകടത്തേപ്പറ്റി മറ്റാരെങ്കിലും പറഞ്ഞുകൊടുത്തതോ അതോ അവർക്കു സ്വയം അങ്ങനെയൊരു തിരിച്ചറിവുണ്ടായതോ എന്നറിയില്ല - അതല്ലെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടുമാവാം – മാവോയിസ്റ്റുകടുംപിടുത്തത്തിൽ നിന്ന് ദീപിക പതിയെ പിന്നോക്കം പോയിത്തുടങ്ങുന്നു!

    “മാവോയിസ്റ്റുകളാണെന്നായിരുന്നു പ്രാഥമിക നിഗമനം“ എന്നെഴുതിയിരിക്കുന്നു!
    അപ്പോൾ, രേഖാചിത്രം തയ്യാറാക്കികഴിഞ്ഞപ്പോളെന്താ – ആ നിഗമനം ശരിയല്ലെന്നു വന്നോ?

    അതോ ആത്മവിശ്വാസം നഷ്ടപ്പെട്ടോ? അതോ മാവോയിസ്റ്റുകളുടെ കാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ ശ്രമിച്ചതിന് വിപരീതാർത്ഥം വന്നുപോയതോ? “അങ്ങനെയായിരുന്നു നിഗമനം“ എന്നു വച്ചാൽ എന്താണർത്ഥമാക്കിയത്?

    ആവോ?

    എന്തായാലും, മാദ്ധ്യമങ്ങൾ പലതിനും തങ്ങൾ മുമ്പു പറഞ്ഞ പലവാക്കുകളും പതിവുപോലെ ഇനിയും വിഴുങ്ങേണ്ടി വരും എന്ന് ഉറപ്പിച്ചുകൊണ്ട് വീണ്ടും മാദ്ധ്യമനിരീക്ഷണം തുടർന്നു.

    *-*-*-*-*-*-*-*-*-*-*-*

    ദീപികയെ സംബന്ധിച്ചിടത്തോളം ആശ്വസിക്കണോ അതോ നടുങ്ങണോ എന്നു സംശയിച്ചുപോയേക്കാവുന്ന ഒരു വാർത്ത കൂടി പിന്നീടു വന്നു.

    കൊന്നതു തങ്ങൾ തന്നെയാണെന്നു പറഞ്ഞിട്ടും ആരും വിശ്വസിക്കാത്തതെന്താണ് എന്ന പരാതിയുമായി മാവോയിസ്റ്റുകൾ വീണ്ടും രഹസ്യമായി ‘പത്രസമ്മേളനം’ നടത്തിയത്രേ. ആദ്യമായിട്ടാണ് തങ്ങൾ മതസംബന്ധിയായ ഒരു തർക്കത്തിൽ ഇടപെടുന്നതെന്നു പ്രസ്താവിച്ചുകൊണ്ടും സംഘപരിവാർ സംഘടനകളുടെ തലപ്പത്തുള്ളവരെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടും ചിലതൊക്കെ.

    അക്കൂട്ടത്തിൽ, ക്രൈസ്തവരോട് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കിൽ ഒരിക്കലും വെളിപ്പെടുത്തരുതായിരുന്ന ചില കാര്യങ്ങൾ കൂടി സി.പി.ഐ.മാവോയിസ്റ്റു നേതാവ് പറഞ്ഞുകളഞ്ഞു. സ്വാമിയെ അവസാനിപ്പിച്ചുകളയാൻ ക്രൈസ്തവരുടെ പക്ഷത്തുനിന്നു സമ്മർദ്ദമുണ്ടായിരുന്നു എന്നദ്ദേഹം പറഞ്ഞുകളഞ്ഞു!!!


    The Maoist leader also admitted that Maoist groups in Orissa derive major support from minority communities. He also said there was pressure from both Christians and Dalits to eliminate VHP leader Laxmanananda Saraswati.
    അത്രയും കൊണ്ടു നിർത്തിയിരുന്നെങ്കിലും വേണ്ടില്ല. അതും പോരാഞ്ഞ് അദ്ദേഹം ‘ഒറീസയിലെ മാവോയിസ്റ്റ് അംഗങ്ങളിലും അനുഭാവികളിലും ഭൂരിഭാഗവും ക്രൈസ്തവരാണ്’ എന്നുകൂടി പറഞ്ഞുകളഞ്ഞു.

    Noting that most of the cadre members and supporters in Orissa belonged to Christian community, Panda said, "It is a fact that Christians are in majority in our organisation. Our supporters in Orissa's Rayagada, Gajapati and Kandhamal also belonged to Christian community."
    അതുപക്ഷേ ഒറീസയിലെ കാര്യം മാത്രമാണെന്നും, മറ്റുസംസ്ഥാനങ്ങളിൽ തങ്ങളെ പിന്തുണയ്ക്കുന്നതു ക്രൈസ്തവരല്ല എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.

    The Maoist leader, however, pointed out that though Christians were major support base of the outfit in Orissa, the situation was not similar across the country.

    അത് അദ്ദേഹം പറയാതെ തന്നെ മറ്റുള്ളവർക്ക് അറിയാവുന്ന കാര്യം തന്നെയാണ്. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവരായ കേഡർമാരുള്ളത് മാവോയിസ്റ്റുകൾക്കല്ല – മറ്റു തീവ്രവാദസംഘടനകൾക്കാണ്. ക്രിസ്ത്യൻ കേഡർമാർ നയിക്കുന്ന ഉഗ്രതീവ്രവാദ-വിഘടനവാദ-സംഘടനകൾക്ക്‌ ആ ഭാഗത്തു യാതൊരു പഞ്ഞവുമില്ല.


    • നാഷണൽ സൊഷ്യലിസ്റ്റ്‌ കൌൺസിൽ ഓഫ് നാഗാലാൻഡ്

    • നാഷണൽ ലിബറേഷൻ ഫ്രണ്ട്‌ ഓഫ്‌ ത്രിപുര

    • നാഷണൽ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ ഓഫ് ബോഡോലാൻഡ്‌

    അങ്ങനെ പോകുന്നു ആ നിര.



    മേൽ‌പ്പറഞ്ഞവയൊക്കെ ‘ക്രൈസ്തവരാജ്യ‘മെന്നു തന്നെ എടുത്തുപറഞ്ഞ് – ആ ലക്ഷ്യം വച്ചു പ്രവർത്തിക്കുന്നവരാണെന്നതു പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. മാവോയിസ്റ്റുകൾക്കാണെങ്കിൽ അത്തരം ലക്ഷ്യങ്ങളൊന്നുമില്ല. അത് മാവോയിസ്റ്റു നേതാവ് എടുത്തു പറഞ്ഞിട്ടുണ്ട്.
    "We do not believe in any religion or are attached to any religious groups. We are not in favour of any religion.

    ആരോടും പ്രത്യേകിച്ച്‌ അനുഭാവമൊന്നുമില്ല. പക്ഷേ, കൂടുതൽ പിന്തുണ കിട്ടുന്ന സമൂഹത്തിൽ നിന്നു ചിലർ മറ്റുസമൂഹത്തിലെ ആചാര്യന്മാരെ തട്ടിക്കളയണമെന്നോ മറ്റോ സമ്മർദ്ദം ചെലുത്തിയാൽ വഴങ്ങിപ്പോകുമെന്നാണോ ഉദ്ദേശിച്ചതെന്നു തോന്നിപ്പോകും!

    വാർത്തയുടെ ലിങ്ക് ഇവിടെ.
    സ്ക്രീൻഷോട്ട് ഇവിടെയും.

    അതിനേക്കാളും ഞെട്ടിക്കേണ്ട അടുത്ത വാർത്തയും അടുത്തിടെ പുറത്തു വന്നു. മാവോയിസ്റ്റുകൾ റിക്രൂട്ടു ചെയ്ത കൊലപാതകിസംഘത്തിലെ മൂന്നു പേർ അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു. ഒറീസയിലെ മാവോയിസ്റ്റുകളിൽ അറുപതു ശതമാനവും ക്രൈസ്തവരാണെന്ന് മുമ്പ് NDTV പറഞ്ഞിരുന്നത് അറിയാതെ ഓർത്തുപോകുന്ന മട്ടിൽ, അറസ്റ്റു ചെയ്യപ്പെട്ട മൂന്നു പേരിൽ രണ്ടുപേർ ക്രൈസ്തവർ!

    വാർത്തയുടെ ലിങ്ക് ഇവിടെ. സ്ക്രീൻഷോട്ട് ഇവിടെയും.

    അവർ യഥാർത്ഥകൊലയാളികളാണെന്നു വിശ്വസിക്കുന്നില്ല – ഇതു ക്രൈസ്തവർക്കെതിരെ ഭരണകൂടത്തിന്റെ ഗൂഢാലോചനയാണ് - എന്നൊക്കെയുള്ള മട്ടിൽ ചില മതനേതാക്കൾ പ്രതികരിച്ചും കണ്ടു.

    അപ്പോൾപ്പിന്നെ ആരാണു കൊലയാളികളെന്നു കണ്ടെത്തിയാലായിരിക്കും അതു വിശ്വസനീയമായിരിക്കുക?

    ക്രൈസ്തവരുമായി ഒരു ബന്ധവുമില്ലാത്ത – ക്രൈസ്തവരല്ലാത്ത – മാവോയിസ്റ്റുകൾ - ആയിരിക്കേണ്ടതുണ്ട്.

    അങ്ങനെ വന്നാൽ, കൊലപാതകത്തിന്റെ പ്രേരണയറിയാനും ജനം ആഗ്രഹിക്കും. അപ്പോളും, എതിർക്കേണ്ടതില്ലാത്ത ഉത്തരങ്ങൾ എന്തൊക്കെയാണ്? മതപരിവർത്തനത്തിനും ഗോഹത്യയ്ക്കും എതിരുനിന്നതിനാണ് കൊന്നുകളഞ്ഞത് എന്നതു പറയാൻ പാടില്ലെന്നു വ്യക്തമാണ്. വിശ്വസിക്കാവുന്ന ഉത്തരങ്ങൾ എന്തൊക്കെയാണുള്ളത്?

    ആർക്കും പരാതിയില്ലാത്ത – ഒട്ടും അവിശ്വസനീയമല്ലാത്ത - ഒരു അറസ്റ്റും പ്രേരണാപ്രഖ്യാപനവുമുണ്ടാവണമെങ്കിൽ ഒറ്റ മാർഗ്ഗമേയുള്ളൂവെന്നു തോന്നുന്നു.

    സംഘപരിവാർ ബന്ധമുള്ള ആരെയെങ്കിലും അറസ്റ്റു ചെയ്യുക. കലാപം സംഘടിപ്പിക്കാനായി മാവോയിസ്റ്റുകളായി അഭിനയിച്ച് സന്യാസിമാരെ കൊന്നുകളഞ്ഞതാണെന്നു പറയുക.

    അതു വിശ്വസിക്കാൻ പലർക്കും ഒരു ബുദ്ധിമുട്ടുമുണ്ടാവുകയില്ല! ആഗോളതലത്തിൽ കുറച്ചുകൂടി ആക്രോശങ്ങളുണ്ടാകുമെന്നല്ലാതെ പരാതികളൊന്നും ഉയരാൻ പോകുന്നില്ല.

    ഒരു മനുഷ്യാവകാശസംഘടനയും രംഗത്തുവരാൻ പോകുന്നില്ല.

    അതങ്ങനെയാണ്. ഈ രാജ്യത്തെ ചില രീതികൾ അങ്ങനെയൊക്കെയാണ്. അതേക്കുറിച്ചു സംസാരിക്കുന്നതു വ്യർത്ഥമാണ്.

    ഇപ്പോളത്തെ ഈ ബഹളങ്ങളൊക്കെ അവസാനിച്ചു കഴിയുമ്പോൾ, ആലോചിക്കാൻ തയ്യാറുള്ള ഏതൊരു ക്രൈസ്തവന്റേയും ഉള്ളിലുദിക്കേണ്ട ഒരു ചോദ്യമുണ്ട്.

    കന്ധമാലിലെ “ക്രൈസ്തവരെ” ആരിൽ നിന്നു രക്ഷിക്കാനാണ് ആഗോളക്രൈസ്തവസമൂഹം ഒന്നാകെയും പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയുമൊക്കെ ചെയ്യേണ്ടത്?

    ഹിന്ദുക്കളിൽ നിന്നോ - ‘സംഘപരിവാറി‘ൽ നിന്നോ - കുയികളിൽ നിന്നോ - മാവോയിസ്റ്റുകളിൽ നിന്നോ – മാദ്ധ്യമങ്ങളിൽ നിന്നോ - മതനേതൃത്വത്തിൽനിന്നോ?


    11. പറഞ്ഞുവന്നതെന്തെന്നാൽ ...

    എന്തിനാണ് ഇത്രയുമൊക്കെ എഴുതിയത്?

    കന്ധമാലിൽ നടന്നതൊക്കെ അങ്ങേയറ്റം അപലപനീയമല്ലേ?

    തീർച്ചയായും ആണ്. മാത്രമല്ല – ആവർത്തിച്ചു കൂടാത്തതുമാണ്.

    ക്രൈസ്തവർ കുറ്റവാളികളാണെന്നും ഹൈന്ദവർ നടത്തിയ ആക്രമണങ്ങളിൽ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകർ ഒറ്റയാൾ പോലും ഉൾപ്പെട്ടിട്ടില്ലെന്നുമൊക്കെ വരുത്താനാണോ?

    അല്ല.

    മതപരിവർത്തനശ്രമങ്ങളെ ചെറുത്തിരുന്ന സന്യാസിയാണു കൊല്ലപ്പെട്ടതെന്നതും, പാണകൾക്കൊപ്പം അവരുടെ ഭാഗത്തുണ്ടായിരുന്ന മറ്റു ചില ക്രൈസ്തവരും കൂടി ആക്രമിക്കപ്പെട്ടതുമൊക്കെ സത്യമല്ലേ‌? അതൊക്കെ ആക്രമണങ്ങൾക്കു തീർച്ചയായും മതവുമായും ബന്ധം വന്നു എന്നു തന്നെയല്ലേ സൂചിപ്പിക്കുന്നത്‌.

    അതെ. മതപരമായ ഘടകങ്ങളുണ്ട്‌. അല്ലെങ്കിൽത്തന്നെ, അടിസ്ഥാനപരമായ മറ്റു സാമൂഹ്യപ്രശ്നങ്ങളിൽ ചിലത്‌ ഉടലെടുക്കുന്നതിന്റെ പിന്നിലും മതവും അതിന്റെ സംഘടിതസ്വഭാവവുമൊക്കെയായി ബന്ധപ്പെട്ട കാരണങ്ങളുണ്ട്‌.

    പിന്നെയെന്താണു വാദം?

    എന്തെങ്കിലും വാദിച്ചു സമർത്ഥിക്കലല്ല ലക്ഷ്യം. പലപ്പോഴും നാം പ്രശ്നങ്ങളുടെ എല്ലാ വശങ്ങളുമൊന്നും അറിയുന്നില്ലെന്നും - പ്രശ്നങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്നതൊന്നുമല്ലെന്നും - ഒരാൾ കൂടിയെങ്കിലും മനസ്സിലാക്കണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ.

    “വ്യത്യസ്തമായ മതവിശ്വാസം പേറുന്നതിന്റെ പേരിൽ മാത്രം” ആളുകൾ ആക്രമിക്കപ്പെടുന്നു എന്ന തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നവരെ ചെറുക്കാൻ ഒരു ചെറിയ ശ്രമമെങ്കിലും നടത്തിയില്ലെങ്കിൽ‌പ്പിന്നെ ഒരു ബഹുസ്വരസമൂഹത്തിൽ ജീവിക്കാൻ എന്തർഹതയാണുള്ളത് എന്നതാണു ചിന്ത.

    വിഭിന്നമതം എന്ന കാരണത്താൽ ഒരു സമൂഹത്തെ ചില സംഘടനകൾ ഏകപക്ഷീയമായി വേട്ടയാടുന്നു എന്ന ചിത്രം തെറ്റാണ്. നൂറുശതമാനം തെറ്റ്.

    അക്രമങ്ങളുണ്ടാകുന്നുണ്ടെങ്കിൽ അവയ്ക്കു പിന്നിൽ എന്തെങ്കിലും കാരണങ്ങളുമുണ്ട്. പല തലങ്ങളിലുള്ള – പല തോതിലുള്ള പ്രശ്നങ്ങൾ വളർന്നു വന്നാണ് പലപ്പോഴും സംഘർഷമുണ്ടാകുന്നത്.
    അവയുടെ വിശദാംശങ്ങളൊക്കെ നാം പരമാവധി മനസ്സിലാക്കി വയ്ക്കണം.

    ഏതെങ്കിലും ഒരു ഘടകം മാത്രമോ അല്ലെങ്കിൽ ഒരു വശം മാത്രമോ കണ്ടുകൊണ്ട് വികാരം കൊള്ളരുത്.

    വിശദാംശങ്ങൾ മറച്ചു പിടിച്ച് പ്രചാരണം നടത്തേണ്ടത് ജനങ്ങളെ വർഗ്ഗീയമായി വിഭജിച്ചു നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന കൂസിസ്റ്റുകളുടെ ആവശ്യമാണ്.

    പുറമേയ്ക്ക് അവർ മതേതരത്വമൊക്കെപ്പറയും. ഉള്ളിൽ തികച്ചും വർഗ്ഗീയമായ മോഹങ്ങൾ ഒളിപ്പിച്ച് രക്തത്തിനായി ദാഹിക്കും. മതത്തിന്റെ പേരിലാണ് ആക്രമണം എന്നൊക്കെ വാദിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കും. അത് ഇന്ത്യൻ രാഷ്ട്രീയത്തെ ഇന്നു ബാധിച്ചിരിക്കുന്ന അപകടകരമായ പ്രവണതയായ കൂസിസത്തിന്റെ പ്രത്യേകതയാണ്.

    കന്ധമാലിലെ പ്രശ്നങ്ങളെ ഒരു ഹിന്ദു/ക്രിസ്ത്യൻ സംഘർഷമായി മാത്രം ചിത്രീകരിക്കുന്നതിൽപ്പോലും തീർച്ചയായും അപാകതയുണ്ട്. അടിസ്ഥാനപരമായി അത് തദ്ദേശീയരായ ഹരിജനവിഭാഗവും ഗിരിജനവിഭാഗവും തമ്മിലുള്ള പ്രശ്നമായിരുന്നു. അനവധി സാമൂഹ്യകാരണങ്ങൾ കൊണ്ടാണ് സംഘർഷമുണ്ടാകുന്നതും. മതപരമായ പ്രശ്നങ്ങളും ഉൾപ്പെടുമെന്നു മാത്രം. ക്രിസ്ത്യാനികളേയും ഹിന്ദുക്കളേയും അവർക്കിടയിൽ സംഘപരിവാറുകാരേയുമൊക്കെ നമുക്കവിടെ കാണാൻ കഴിഞ്ഞെന്നു വരും. പക്ഷേ പൊതുവിൽ അതു മനുഷ്യർക്കിടയിലുള്ള പ്രശ്നങ്ങളാണ്. മാത്രവുമല്ല തികച്ചും പ്രാദേശികമായ പ്രശ്നങ്ങളും പ്രതികരണങ്ങളുമാണ് എല്ലാം. കന്ധമാൽ എന്ന പ്രദേശത്തും ചുറ്റുവട്ടത്തുമല്ലാതെ മറ്റിടങ്ങളിൽ ഇതെഴുതുന്നതുവരെ പ്രശ്നങ്ങൾ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. അല്ലാതെ, ദേശീയതലത്തിലുള്ള എന്തോ ഗൂഢാലോചനയുടെ ഭാഗമായി ‘ന്യൂനപക്ഷങ്ങളെ‘ വേട്ടയാടുന്നു എന്നതൊക്കെ തികച്ചും ബാലിശമായ വാദം മാത്രമാണ്. നൂറുശതമാനം തെറ്റായ വാദം.

    തികച്ചും പ്രാദേശികമായ ആ സംഭവങ്ങൾ ഒറീസയിൽത്തന്നെ ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങിനിന്ന സ്ഥിതിയ്ക്ക് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പടരും എന്നു വിചാരിക്കുന്നതു തന്നെ തെറ്റായിരുന്നു. ഹിന്ദുക്കളെന്നല്ല – സംഘപരിവാർ പ്രവർത്തകരോ അനുഭാവികളോ ആയവരെ മാത്രമെടുത്താൽ അവരും – മറ്റെവിടെയും അമിതമായി വികാരം കൊള്ളുന്നതായോ പ്രകടനങ്ങൾ നയിക്കുന്നതായോ കണ്ടില്ല. പറഞ്ഞു പറഞ്ഞു വലുതാക്കിക്കൊണ്ടിരുന്നതു മറ്റുള്ളവരായിരുന്നു.

    വനവാസിക്ഷേമത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവയ്ക്കുകയും മതപരിവർത്തനശ്രമങ്ങൾക്കെതിരെ ബോധവത്ക്കരണത്തിനു സഹായിക്കുകയുംചെയ്തിരുന്നൊരു സ്വാമിയെ ആസൂത്രിതമായി വധിച്ചുകളഞ്ഞുവെന്ന വിവരം സംഘപരിവാർ പ്രവർത്തകർക്കു ഞെട്ടലുണ്ടാക്കേണ്ടതു തന്നെയാണ്. പക്ഷേ, ഒറീസയ്ക്കു പുറത്ത്, പ്രസ്താവനകളിലൂടെയുള്ള പ്രതികരണങ്ങൾ പോലും പരിമിതമായിരുന്നു.

    സകലതിന്റെയും പിന്നിൽ സംഘപരിവാർ സംഘടനകളാണെന്ന മട്ടിൽ കൊടുമ്പിരിക്കൊണ്ട ദുഷ്പ്രചാരണങ്ങളേയുമതെ - സംഘം പതിവുമട്ടിൽ അവഗണിക്കുക തന്നെയാണു ചെയ്തത്.

    ആ സമയത്ത് ഒറീസയിലേക്കല്ല – അടുത്തുള്ള ബീഹാറിലേക്കായിരുന്നു സംഘത്തിന്റെ ശ്രദ്ധ. അവിടെ, വെള്ളപ്പൊക്കക്കെടുതികളിൽപ്പെട്ടവർക്കുള്ള ദുരിതാശ്വാസമെത്തിക്കുന്നതിനായി സേവാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു സംഘം.

    ആരെയും അറിയിക്കാതെ സ്വയം സന്നദ്ധരായി എത്തുകയും അവകാശവാദങ്ങളില്ലാതെ നിശബ്ദരായി മടങ്ങുകയും ചെയ്യുന്ന പരമ്പരാഗതശൈലി തന്നെ ഇത്തവണയും ആവർത്തിച്ചതുകൊണ്ട് ബീഹാറിലെ പല “ന്യൂനപക്ഷ”വിഭാഗക്കാരും അറിഞ്ഞിരിക്കാനുമിടയില്ല – തങ്ങളെ രക്ഷിച്ചെടുത്തു കൊണ്ടുപോയി പാർപ്പിച്ചതും ഭക്ഷണം പാചകം ചെയ്തു തന്നതും സംഘപരിവാർ കരങ്ങളാണെന്ന്.

    ഒറീസയിലേത് – അതായതു കന്ധമാലിലേത് - ഒരു ഒറ്റപ്പെട്ട സംഭവമായിത്തന്നെയാണ് അവശേഷിച്ചത്. തീർച്ച.

    കേരളത്തിലെ ക്രൈസ്തവസമൂഹവും അതൊക്കെ തിരിച്ചറിയുവാനുള്ള പക്വതകാട്ടേണ്ടതുണ്ട്.

    കന്ധമാലിൽ പരസ്പരം മത്സരിച്ച രണ്ടുവിഭാഗങ്ങളിലെ ഒരു കൂട്ടരായ പാണകൾ മതപരിവർത്തനം നടന്നു കഴിഞ്ഞവരായിരുന്നതിനാൽ അവർക്കുവേണ്ടി പ്രസ്താവനയിറക്കാൻ മാർപ്പാപ്പയും ഇറ്റാലിയൻ പാർലമെന്റംഗങ്ങളുമുണ്ടായി. കേരളത്തിലെ ക്രൈസ്തവർക്കും അവരോടു സഹാനുഭൂതിയുണ്ടായി. പിന്നീട് യു.എസ്. കോൺഗ്രസിൽ വരെ പ്രമേയം പാസാക്കപ്പെട്ടു! ഗുജ്ജാറുകളും മീണകളും തമ്മിലോ മറ്റേതെങ്കിലും സമുദായങ്ങൾ തമ്മിലോ മറ്റോ ഇതിലും കടുത്ത സംഘട്ടനം നടന്നാലും ശരി – അവരുടെ വീടുകളും സ്ഥാപനങ്ങളുമൊക്കെ തകർക്കപ്പെട്ടാലും ശരി - ആഗോളക്രൈസ്തവസമൂഹം അതേക്കുറിച്ചൊന്നും ഒരുപക്ഷേ അറിഞ്ഞെന്നു പോലും വരുമായിരുന്നില്ല. ഉന്നതതലങ്ങളിൽ പ്രമേയങ്ങൾ ഉണ്ടാകുന്നതു പോയിട്ട് ഏതെങ്കിലുമൊരു വിദേശിയുടെ കമ്പ്യൂട്ടറിൽ നിന്ന് ഒരു ഒറ്റവരി ഇ-മെയിൽ പോലും ജനിക്കുമായിരുന്നുമില്ല.

    ശരിയല്ലേ എന്നു ചിന്തിക്കുക.

    ഒരേ മതത്തിൽ വിശ്വസിക്കുന്നവരോടു സഹോദരസ്നേഹമാവാം. പക്ഷേ, എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ, അതിന്റെ പിന്നിലെ കാരണങ്ങളേക്കുറിച്ചു ചിന്തിക്കാൻ മെനക്കെടാതെ ആക്രോശങ്ങൾ മുഴക്കാൻ മാത്രം നാം തിരക്കു കൂട്ടരുത്.

    *-*-*-*-*-*-*-*-*-*-*-*

    അതിനിടയ്ക്ക്, ഒറീസയിൽ നടന്നതിന്റെ തുടർച്ചയാണ് കർണ്ണാടകയിലും കണ്ടതെന്ന് പലരും വാദിച്ചുകണ്ടു!

    ‘ഇതൊക്കെ ഒരു ദേശീയഗൂഢാലോചനയുടെ ഭാഗമാണെന്നു കരുതുന്നുണ്ടോ‘ എന്നൊരു ചോദ്യം ദീപിക ചോദിച്ചിരിക്കുന്ന അഭിപ്രായസർവ്വേയിൽ ഭൂരിഭാഗവും ‘ഉണ്ട് ’ എന്നു പറഞ്ഞിരിക്കുന്നു!

    ‘മലയാളികൾ ഇത്രയ്ക്കു മണ്ടന്മാരാകാമോ’ എന്നതാവാം അടുത്ത അഭിപ്രായസർവ്വേയുടെ ചോദ്യം എന്നു തോന്നിപ്പോയി.

    ഹിന്ദുദേവീദേവന്മാരെ അപകീർത്തിപ്പെടുത്തുകയും ദേവതമാരായി കണക്കാക്കുന്നവരെ വേശ്യയായും മറ്റും ചിത്രീകരിക്കുകയും ചെയ്യുന്ന അങ്ങേയറ്റം പ്രകോപനപരമായ സാഹിത്യമായിരുന്നു കന്നട മാസികയായ “സത്യദർശിനി“യിൽ വന്നത്. അതൊക്കെ വായിക്കാനിടയായ ആളുകളിൽ ചിലർക്കു ദേഷ്യം വരുമോ ഇല്ലയോ എന്നത് എന്തിനെ ആശ്രയിച്ചിരിക്കുമെന്നാണു നാം മനസ്സിലാക്കേണ്ടത്?

    യെദ്ദ്യൂരപ്പയാണു മുഖ്യമന്ത്രിയെങ്കിൽ ദേഷ്യം വരും - എസ്.എം. കൃഷ്ണയാണെങ്കിൽ ദേഷ്യം വരില്ല – എന്നാണോ വാദം?

    മതവിശ്വാസങ്ങളെ അവഹേളിക്കുന്നതിനെ ചെറുക്കാൻ നിയമമനുസരിച്ചുള്ള നടപടികൾക്കല്ലേ മുതിരാവൂ എന്നതു ന്യായമായ ചോദ്യം. പക്ഷേ, അവഹേളനം തിരിച്ചറിയുന്നത് സ്വന്തം തലച്ചോർ ഉപയോഗിച്ചല്ല – ഏതെങ്കിലും സംഘടനയുടെ ഉത്തരവനുസരിച്ചാ‍ണ് - എന്നു ശഠിക്കുന്നതു വിഡ്ഢിത്തവും.

    പ്രശ്നങ്ങളുണ്ടായതിനുശേഷമുള്ള സർക്കാറിന്റെ നടപടികൾ വച്ച് രാഷ്ട്രീയമായ ആരോപണങ്ങൾ ഇറക്കിയാൽ എന്തെങ്കിലും യുക്തിയുണ്ടെന്നു വയ്ക്കാം. (ദീപിക യദ്ദ്യൂരപ്പയെ പുകഴ്ത്തിയിരിക്കുന്നതായാണു കണ്ടത്.) പക്ഷേ, പ്രശ്നങ്ങൾ “ഉണ്ടാക്കിയതിനു” പിന്നിൽത്തന്നെ ഗൂഢാലോചനയുണ്ട് എന്നു വച്ചാൽ എന്താണുദ്ദേശിക്കുന്നത്? ദേശീയതലത്തിൽ ആര് - എന്ത് – ഗൂഢമായി ആലോചിച്ചു എന്നാണു പറയുന്നത്?

    അതോ ഇനി “സത്യദർശിനി” വായിക്കുന്നവർ തങ്ങൾക്കു ദേഷ്യം പിടിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് മറ്റു സംസ്ഥാനങ്ങളിലേയ്ക്കു നോക്കുമെന്നാണോ? ഒറീസയിൽ സംഘർഷം നടക്കുന്നു – ശരി – ദേഷ്യം പിടിച്ചു കളയാം – ഇല്ലെങ്കിൽ ചിരിച്ചു തള്ളാമായിരുന്നു - എന്നു വിചാരിക്കുമോ?

    നാം ഇത്രയ്ക്കു ചിന്താശൂന്യരാവരുത്.

    മംഗലാപുരത്തും മറ്റും കണ്ട പ്രതികരണങ്ങൾ “ഈ സമയത്തുതന്നെ“ നടന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട് എന്ന് ഇനിയും ശഠിക്കുന്നവരുണ്ടെങ്കിൽ അവർ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്.

    എന്താണു നിങ്ങളപ്പോൾ പറഞ്ഞുവരുന്നത്? ‘കൃത്യം ഈ സമയത്തു തന്നെ‘ സത്യദർശിനി പ്രസിദ്ധീകരിച്ചത് എന്തായാലും ഹൈന്ദവസംഘടനകളല്ലല്ലോ. അപ്പോൾപ്പിന്നെ, ‘ഈ സമയത്തു തന്നെ’ വന്നതു കൊണ്ടു ഗൂഢാലോചനയാണെന്നതിന്റെ യുക്തിയെന്താണ്? സത്യദർശിനിയിലൂടെയുള്ള മതനിന്ദ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലല്ലോ – ഇതുവരെ പ്രതിഷേധിക്കാ‍തിരുന്നിട്ട് ഇപ്പോൾ മാത്രമെന്താണു പ്രതികരിക്കുന്നത് – എന്നു ചോദിക്കുന്നതു പോലെ തോന്നുമല്ലോ. അങ്ങനെയോ മറ്റോ ആണോ ഉദ്ദേശിച്ചത്? മതനിന്ദ ഒരു സ്ഥിരം ഏർപ്പാടാണെന്നതു നിങ്ങൾ അംഗീകരിച്ചുകൊടുക്കുകയാണോ?

    ഒരു ക്രൂശിതരൂപത്തിന് കേടുപാടുകൾ പറ്റിയതിന്റെ ചിത്രം മാദ്ധ്യമങ്ങൾ ആഘോഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഇടതുപക്ഷാഭിമുഖ്യമുള്ള മാദ്ധ്യമങ്ങൾക്കു മുഖചിത്രം വരെയായി അത്! ആ ചിത്രം വിഷമമുണ്ടാക്കുന്ന കാഴ്ചതന്നെയാണു തരുന്നത്. പക്ഷേ, ഒറീസയേത്തുടർന്നു കർണ്ണാടകയിലും ധാരാളം “പള്ളികൾ തകർക്കുന്നു“ എന്നൊക്കെക്കേട്ട് വികാരം കൊള്ളുന്നതിനു മുമ്പ് യാഥാർത്ഥ്യങ്ങളെക്കുറിച്ചു പരമാവധി വിവരങ്ങൾ നാം സംഘടിപ്പിക്കുകയും ഭാഷയെ നശിപ്പിക്കുന്നവരേക്കുറിച്ചും ജാഗ്രത പാലിക്കുകയും വേണം.

    കർണ്ണാടകയിൽ പള്ളികൾ ആക്രമിച്ചു തകർത്തെന്നൊക്കെ കേൾക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് ഒരു സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

    കൂട്ടപ്രാർത്ഥനയും കൂട്ടമതപരിവർത്തനവും ലക്ഷ്യം വച്ച് കോലാർ ജില്ലയിലെ കുറച്ചു പെന്തക്കോസ്തുകാർ വാടകയ്ക്കെടുത്ത ഒരു വീടിന് അവർ കൊടുത്തിരിക്കുന്ന പേരും “ചർച്ച് “ എന്നു തന്നെയാണത്രേ. .

    ചിക്മംഗളൂരിലെ ബെലഹന്നൂരിൽ ‘ന്യൂലൈഫു‘കാർ താൽകാലികമായി പണിത ഷെഡ്ഡാണു മറ്റൊന്ന്.

    ഒരു ജനലിന്റെ ചില്ലിനു കേടു പറ്റിയ സംഭവമടക്കം ‘പള്ളി തകർക്ക‘ലിന്റെ കണക്കില്പെട്ടു.

    കുളൂരിലെ ഒരു കൊമേർസ്യൽ സെന്ററിന്റെ രണ്ടാം നിലയിലുള്ള വാടകമുറിയാണ് മറ്റൊന്ന്.

    കോട്ക്കലിലേതും ഒരു വാടകവീടാണ്.

    ഭൂരിഭാഗവും അങ്ങനെയൊക്കെയാണ്.

    അപ്പോൾ, വീടാണെങ്കിൽ അവിടെച്ചെന്നു പ്രശ്നമുണ്ടാക്കാം – തെറ്റില്ല – അല്പം വച്ചുകെട്ടൊക്കെയുണ്ടെങ്കിൽ ചെയ്യരുത് - എന്നാണോ?

    അല്ല.

    പക്ഷേ “പള്ളികൾ ആക്രമിച്ചു തകർത്തു” എന്നൊക്കെ വല്ലാതെ പൊലിപ്പിച്ച് എഴുതിവിടുന്നത് ചെറുക്കപ്പെടേണ്ടതാണ്. സത്യദർശിനി സമൂഹത്തിൽ എന്തുമാത്രം ദോഷമുണ്ടാക്കുമോ അതുപോലെ തന്നെ ദോഷവും തെറ്റിദ്ധാരണയുമുണ്ടാക്കും അത്തരം സാഹിത്യവും. സത്യദർശിനിയുടെ കാര്യം മറച്ചുപിടിച്ചുകൊണ്ട്, പ്രതികരണങ്ങൾ മാത്രം പൊലിപ്പിച്ചുകാട്ടിക്കൊണ്ട് മതപീഢനം – ഗൂഢാലോചന – എന്നൊക്കെ മുറവിളി കൂട്ടുന്നതും തെറ്റു തന്നെയാണ്.

    ന്യൂലൈഫുകാർ അശ്ലീലസാഹിത്യം എഴുതിവിട്ടാൽ അതിനു ക്രൈസ്തവസമൂഹത്തെ മൊത്തം കുറ്റപ്പെടുത്തുന്നതെന്തിനാണ് എന്നാണു മറ്റൊരു ചോദ്യം.

    ആരുമങ്ങനെ കുറ്റപ്പെടുത്തുന്നതായി കണ്ടിട്ടില്ല. പക്ഷേ, ചിലപ്പോഴൊക്കെ നവസഭാംഗങ്ങളുടെയും മറ്റും പ്രവൃത്തിമൂലം ദുരിതമനുഭവിക്കേണ്ടിവരുന്നത് ഹിന്ദുക്കൾ മാത്രമല്ല – മറ്റു ക്രൈസ്തവവസഭാംഗങ്ങൾ കൂടിയാണ് എന്നു കാണാറുണ്ട്.

    ഇതിന്റെ മറുവശവും കൂടി അപ്പോൾ ആലോചിക്കേണ്ടതാണ്. പാണകൾക്കു നേരെ ആക്രമണമുണ്ടായാൽ അത് ഒരു പ്രദേശത്തു മാത്രം ഒതുങ്ങിനിൽക്കുന്ന ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ ആഗോളക്രൈസ്തവസമൂഹം ഒരുമിക്കുന്നതുപോലുള്ള ഒരു ‘ജനറലൈസേഷൻ’ മറുവശത്തും സംഭവിച്ചു പോകാതെ നോക്കണം. മതനിന്ദയും മതപരിവർത്തനവുമൊക്കെ നടത്തുന്ന വിഭാഗങ്ങളെ വേർതിരിച്ചു കാണാതെ, പൊതുവിൽ ക്രൈസ്തവസമൂഹത്തെ പ്രതിസ്ഥാനത്തു നിർത്തിക്കൂടാ.

    *-*-*-*-*-*-*-*-*-*-*-*

    അപ്പോളാണ് നെടുമ്പാശേരിയിൽ രണ്ടു പള്ളികളിൽ ആരോ അതിക്രമം കാണിച്ചതായി ശ്രദ്ധയിൽപ്പെട്ടത്.

    ഉടൻ തന്നെ കൂസിസ്റ്റുകക്ഷികളിൽ പ്രമുഖരായ സി.പി.എമ്മും മറ്റും ചാടിയിറങ്ങി ബഹളം വച്ചു.
    സംഘപരിവാറാണത്രേ അതിനു പിന്നിൽ!
    കേരളവും ഒറീസയാക്കാൻ സി.പി.എം. സമ്മതിക്കില്ലത്രേ!

    എന്തൊരു വിഡ്ഢിത്തമൊക്കെയാണ് ആളുകൾ നിർലജ്ജം വിളിച്ചു പറയുന്നത്?


    പുറമേയ്ക്കു പ്രചരിപ്പിക്കപ്പെടുന്നതല്ലാതെ, സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളേക്കുറിച്ച്‌ പുൽക്കൊടിയോളമെങ്കിലും വിവരമുള്ള ഏതൊരാൾക്കുമറിയാം അത്തരമൊരു സംഭവവുമായി സംഘപരിവാർ സംഘടനകൾക്കു ബന്ധമുണ്ടാവാൻ സാദ്ധ്യതയില്ലെന്ന്‌.

    ഹിന്ദുസമൂഹത്തിന്റെ കാര്യം മൊത്തമെടുത്താലും ശരി - എവിടെയെങ്കിലും തികച്ചും പ്രാദേശികമായ കാരണങ്ങളാൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിൽ - അവയ്ക്കെല്ലാം പിന്നിൽ പ്രകോപനപരമായ എന്തെങ്കിലും കാരണവും ഉണ്ടായിരുന്നിട്ടുണ്ട്‌.

    നിന്നനിൽപ്പിൽ ഒരു ആക്രമണമുണ്ടാകും എന്നതു കേവലം വ്യാമോഹം മാത്രമാണ്.

    അവിടെയും, പ്രതീക്ഷിച്ചതുപോലെ തന്നെ, കൂസിസ്റ്റുപ്രചാരണങ്ങൾ പൊളിഞ്ഞുവീണു തുടങ്ങി.
    ഇപ്പോളിതാ ‘ഏലിയാസ് ‘ എന്നൊരാളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

    സംഘപരിവാർ സംഘടനകളിൽ അഭിമാനപൂർവ്വം പ്രവർത്തിക്കുന്ന ക്രൈസ്തവരുണ്ട്. സംഘത്തിന്റെ നിത്യശാഖയിൽ പങ്കെടുക്കുകയും ശാഖ നയിക്കുകയും ചെയ്യുന്ന ക്രൈസ്തവരുമുണ്ട്. പക്ഷേ ഈപ്പറഞ്ഞ ഏലിയാസിന് സംഘപരിവാർ ബന്ധമുണ്ടെന്നു കരുതുക വയ്യ.

    വിശ്വാസിയാണെന്നു കരുതാനും പ്രയാസം.

    ക്രൈസ്തവനാമധാരിയായ വല്ല കൂസിസ്റ്റു രാഷ്ട്രീയക്കാരനോ മറ്റോ ആവണം.
    ‘പ്രതിയെന്നു സംശയിക്കപ്പെടുന്നയാളുടെ രാഷ്ട്രീയബന്ധങ്ങൾ അന്വേഷണത്തെ ബാധിക്കുന്നു‘വെന്നു വാർത്ത വന്നിട്ടുമുണ്ട്.

    അന്വേഷണത്തെ ബാധിക്കാൻ തക്ക രാഷ്ട്രീയബന്ധമുണ്ടെന്നാണെങ്കിൽ, ആഭ്യന്തരവകുപ്പു കയ്യാളുന്നവരുടെ കൂട്ടത്തിൽപ്പെട്ടയാളു തന്നെയാവണം.

    അങ്ങനെയാണെങ്കിൽ, കേരളത്തിലെ ‘പള്ളി ആക്രമണങ്ങൾ‘ പടരാതിരുന്നതിന്റെ കാരണവും വ്യക്തമാണ്.

    ഒറീസയിലും കർണ്ണാടകയിലുമൊക്കെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ‘ആസൂത്രണം‘ എന്നും പറഞ്ഞ് ഭരണകക്ഷിയെ കുറ്റപ്പെടുത്തുകയായിരുന്നല്ലോ പതിവ്. കേരളത്തിലും അതേ നിയമം ബാധകമാക്കിയാൽ തങ്ങൾ തന്നെയല്ലേ കുടുങ്ങുക എന്നും, ‘താൻകുഴിച്ച കുഴിയിൽ താൻ തന്നെ‘ എന്ന അനുഭവമാകില്ലേ എന്നുമുള്ള തിരിച്ചറിവുണ്ടായതിനേത്തുടർന്ന് പിൻവാങ്ങിയതായിരിക്കുമോ എന്തോ?

    എന്തായാലും, നിർത്തിയതു നന്നായി.

    മതപരിവർത്തനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലല്ലാതെ ഇവിടെയാർക്കും അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നതാണു യാഥാർത്ഥ്യം. ക്രൈസ്തവർ തങ്ങളുടെ ആരാധനാരീതികൾ പിന്തുടരുന്നതിലോ സമാധാനപരമായി ജീവിക്കുന്നതിലോ ഒന്നും സംഘപരിവാർ സംഘടനകൾക്കോ ഹിന്ദുക്കൾക്കു പൊതുവിലോ ഒന്നും യാതൊരു എതിർപ്പുമില്ല. അങ്ങനെയൊക്കെയുണ്ടെന്നു പ്രതീക്ഷിക്കുന്നവർക്ക് ഈ നാടിനേക്കുറിച്ചുതന്നെ യാതൊരു വിവരവുമില്ലെന്നുവേണം പറയാൻ.

    ‘വിഭിന്നമതവിശ്വാസം പേറുന്നു’ എന്ന കാരണത്താൽ സംഘർഷമുണ്ടാകുമെനും അതിനായി ഏതെങ്കിലും സംഘടനകൾ ശ്രമിക്കുമെന്നുമുള്ള പ്രതീക്ഷ തികച്ചും അസ്ഥാനത്താണ്
    .

    പക്ഷേ, മാർക്സിസ്റ്റുകളും മറ്റും പ്രതീക്ഷയോടെ കാത്തിരിപ്പാണ്.
    മുതലെടുക്കാൻ തക്കത്തിന് എന്തെങ്കിലുമൊരു കച്ചിത്തുരുമ്പു കിട്ടിയാലോ?

    എത്രകാത്തിരുന്നിട്ടും കിട്ടുന്നില്ലെന്നു വന്നാൽ ക്ഷമനശിക്കുകയും സ്വന്തമായി ചിലതെങ്കിലും ഉണ്ടാക്കിക്കളയാം എന്നു തീരുമാനിക്കുകയും ചെയ്താൽ അതിശയിക്കാനൊന്നുമില്ല.

    *-*-*-*-*-*-*-*-*-*-*-*

    അപ്പോളാണ് രാഷ്ട്രീയക്കാരുടെ സകലപ്രതീക്ഷകളെയും തെറ്റിച്ചുകളഞ്ഞ – അക്ഷരാർത്ഥത്തിൽത്തന്നെ അവരുടെ നെഞ്ചത്തടിച്ചുപോയ – മറ്റൊരു സംഭവം നടന്നത്.

    കൊച്ചിയിൽ ചേർന്ന ഒരു യോഗത്തിലൂടെ ഹൈന്ദവ-ക്രൈസ്തവനേതൃത്വങ്ങൾ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവച്ചു.

    ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങൾ വലുതാണെന്നംഗീകരിച്ചുകൊണ്ട്, കേരളത്തിൽ സമാധാനപരമായ സഹവർത്തിത്വം നിലനിർത്താൻ പ്രയത്നിക്കുമെന്നു പ്രതിജ്ഞചെയ്തു.

    ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടാകുമ്പോൾ, യഥാർത്ഥസംഭവങ്ങൾ അറിയുന്നതിനു മുമ്പ് ആരോപണങ്ങളും മറ്റുമുന്നയിച്ച് സമുദായങ്ങളെ തമ്മിലടിപ്പിച്ചു തൻകാര്യം നേടാനുള്ള (കൂസിസ്റ്റു)രാഷ്ട്രീയകക്ഷികളുടെ കുടിലതന്ത്രങ്ങളുണ്ടാകുന്നതിനേക്കുറിച്ചു ജാഗ്രതപാലിക്കണമെന്ന് സമൂഹത്തോടഭ്യർത്ഥിച്ചു.

    സമാധാനജീവിതം ഉറപ്പാക്കാനാവശ്യമായ നിർദ്ദേശങ്ങളും ആഹ്വാനങ്ങളും പ്രചോദനങ്ങളും നൽകാൻ ബാദ്ധ്യതയുള്ളവർ കൂട്ടായ ചർച്ച നടത്തിയത് കേരളസമൂഹം ആശ്വാസത്തോടെയും അഭിമാനത്തോടെയും നോക്കിക്കണ്ടു.

    ഉടൻ തന്നെ മാർക്സിസ്റ്റുപാർട്ടിയുടെ പ്രതികരണവുമെത്തി.

    ‘അത്യന്തം അപകടകരമായ നീക്ക’മാണത്രേ കൊച്ചിയിൽ കണ്ടത്!!!!!

    ക്രൈസ്തവപുരോഹിതന്മാർ ‘വർഗ്ഗീയസംഘടനകളെ’ കുറ്റപ്പെടുത്തുകമാത്രമേ ചെയ്യാൻ പാടുണ്ടായിരുന്നുള്ളത്രേ! (അവരും പാർട്ടി നിർദ്ദേശം മാത്രം അനുസരിക്കണമെന്ന മട്ട്‌!) അതിനു പകരം രാഷ്ട്രീയക്കാരുടെ നേരേ മെക്കിട്ടു കയറി എന്നൊക്കെ പ്രസംഗിച്ചതായി ദേശാഭിമാനി എഴുതിക്കണ്ടു.

    സ്വന്തം അണികൾ ചെയ്തുകൂട്ടുന്ന പ്രവൃത്തികളുൾപ്പെടെ സകലതിനും സംഘപരിവാറിനെ കുറ്റപ്പെടുത്തി രക്ഷപെടാനായി വർഷങ്ങളോളമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനം. എല്ലാവരും തങ്ങളേപ്പോലെ അന്ധമായ സംഘപരിവാർഭർത്സനത്തിനുള്ളിൽ യാഥാർത്ഥ്യങ്ങളൊളിപ്പിക്കാൻ തയ്യാറാവും എന്നവർ തെറ്റിദ്ധരിച്ചുപോയിരിക്കണം.

    വിവേകമുള്ളവരെ സംബന്ധിച്ചിടത്തോളം, പ്രചാരണങ്ങളേക്കാൾ കൂടുതൽ യാഥാർത്ഥ്യങ്ങൾക്കാണു വിശ്വാസ്യത എന്നു വരുമ്പോൾ, പ്രചാരകർക്കു വിറളിപിടിക്കാതിരിക്കുന്നതെങ്ങനെ?

    തമ്മിലടിപ്പിച്ചും വർഗ്ഗീയത വളർത്തിയും നുണപ്രചാരണങ്ങൾ നടത്തിയും രാഷ്ട്രീയനേട്ടമുണ്ടാക്കുക എന്ന ക്രൂരമായ കൂസിസ്റ്റു തന്ത്രങ്ങൾ ഫലിക്കാതെ വരുന്നുവെന്ന് തിരിച്ചറിയുമ്പോൾ തന്ത്രങ്ങൾ മെനയുന്നവർക്ക് അസ്വസ്ഥതയുണ്ടാകുന്നതു സ്വാഭാവികം മാത്രം.

    അതുകൊണ്ടും തീർന്നില്ല. ഒരു ടിപ്പിക്കൽ കൂസിസ്റ്റുപ്രസ്ഥാനത്തിന്റെ എല്ലാ ഗുണങ്ങളും തികയുന്നതു തിരിച്ചറിയണമെങ്കിൽ, പ്രസംഗത്തിന്റെ ബാക്കിഭാഗവും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

    ‘പെന്തക്കോസ്തുകാർ ആക്രമിക്കപ്പെടുന്നത് ആരും കാണുന്നില്ല‘ – എന്നൊക്കെക്കൂടി എടുത്തു പറഞ്ഞിരിക്കുന്നു!

    ചർച്ചയുടെ ആരംഭമെന്ന നിലയ്ക്കു നടന്ന യോഗത്തിൽ പെന്തക്കോസ്തു സമൂഹത്തിന്റെ പ്രതിനിധികൾ ഉണ്ടായിരുന്നില്ല.

    അപ്പോൾ, ക്രൈസ്തവസമൂഹത്തിന്റെ മൊത്തം വോട്ടു കിട്ടുമെന്നു നോക്കിയിട്ടു നടക്കുന്ന ലക്ഷണമില്ല - ഇനിയിപ്പോൾ കിട്ടുന്നത്രയെങ്കിലുമാകട്ടെ എന്നു വച്ച് പെന്തക്കോസ്തുകാരെ മാത്രം കേന്ദ്രീകരിച്ചു നോക്കാം എന്നു കരുതുന്നുണ്ടാവണം.

    മതേതരവാദിയായ മറ്റൊരു കമ്മ്യൂണിസ്റ്റു മന്ത്രിയാകട്ടെ ഇതിനകം തന്നെ പെന്തക്കോസ്തുകാരുടെ റോഡ്ഉപരോധത്തിലും പ്രാർത്ഥനയിലുമൊക്കെ പങ്കെടുക്കാൻ അമിതാവേശം കാട്ടി കുരുക്കിൽപ്പെട്ടിരിക്കുകയുമാണ്!

    മൊത്തത്തിൽ മതങ്ങൾ തമ്മിൽ മുറിക്കാൻ ലക്ഷ്യം വച്ചിട്ടു നടക്കാഞ്ഞപ്പോൾ, ഒന്നിന്റെയുള്ളിൽത്തന്നെയുള്ള ഉപസമൂഹങ്ങളെ ലക്ഷ്യം വയ്ക്കുകയാണോ എന്നു സംശയിക്കണം.

    വിഭജനത്തിന്റെ ക്രൂരതന്ത്രങ്ങൾ!

    കൂസിസം കത്തിക്കാളുകയാണ്
    .

    ഈ നാട്ടിൽ വോട്ടിന് എത്രയ്ക്കു പഞ്ഞമുണ്ടായാലും ശരി – ഇതൊക്കെ നല്ലതിനാണോ എന്നു ചിന്തിച്ചുനോക്കാനുള്ള വിവേകം ജനങ്ങൾക്കുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കാം.


    വാൽക്കഷണം – ഒന്ന്.

    കേരളത്തിലും ‘ഒറീസയാവർത്തിക്കാൻ‘ പദ്ധതിയിട്ടിട്ടുണ്ടെന്നൊക്കെ മാർക്സിസ്റ്റു നേതൃത്വം അടുത്തിടെയും തട്ടിവിട്ടിരുന്നു.

    സംഘപരിവാറിന്റെയോ സഭയുടെയോ ഒന്നും തീരുമാനങ്ങൾ നേരിട്ടറിയാൻ മാർക്സിസ്റ്റ്പാർട്ടിയ്ക്കു മാർഗ്ഗങ്ങളില്ലാത്ത സ്ഥിതിയ്ക്ക് സ്വന്തം പാർട്ടിയുടെ തീരുമാനം തന്നെ പറഞ്ഞതാവാനേ വഴിയുള്ളൂ..

    അപ്പോൾ, ഒറീസയിൽ സ്വാമിക്കുണ്ടായ അനുഭവം കേരളത്തിൽ ആർക്കാണുണ്ടാക്കിക്കൊടുക്കാൻ തീരുമാനിച്ചിട്ടുള്ളത് എന്നേ ഇനി അറിയേണ്ടൂ.

    കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധമുള്ള ഒന്നു രണ്ടു ക്രിമിനലുകൾ സ്വാമിവേഷം കെട്ടി നടന്നതു പുറത്തായപ്പോൾ അതിന്റെ ജാള്യം മറയ്ക്കാനായി അണികളെ ഇളക്കിവിട്ട് ആദരണീയരായ പല ഹൈന്ദവാചാര്യന്മാരേയും അവഹേളിക്കുകയും ചിലരെയൊക്കെ ആക്രമിക്കുകയും ചെയ്തിട്ട് അധികകാലമായില്ല.

    ക്രൈസ്തവമതാദ്ധ്യക്ഷന്മാരെ നികൃഷ്ടജീവികളായി കണക്കാക്കിക്കൊണ്ടുള്ള അധിക്ഷേപങ്ങളും ഭീഷണികളുമൊന്നും ഇനിയും അവസാനിച്ചിട്ടുമില്ല.

    അപ്പോൾ, ‘കേരളത്തിലെ ഒറീസ’ ആരംഭിക്കാൻ പോകുന്നത് ആരെത്തല്ലിക്കൊണ്ടായിരിക്കുമോ എന്തോ!


    വാൽക്കഷണം – രണ്ട്.

    ജനങ്ങൾക്കിടയിൽ സ്പർദ്ധവളർത്താനുദ്ദേശിച്ചു നടത്തുന്ന പ്രചാരണങ്ങളെ ചെറുക്കുവാനായി യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരിക - സമാധാനപരമായ സഹവർത്തിത്വം ഉറപ്പു വരുത്തുക – ഇതിനൊക്കെ ആരെങ്കിലും ശ്രമിച്ചാൽ അത്തരം നടപടികളെ വിശേഷിപ്പിക്കാനായി കൂസിസ്റ്റുപദാവലിയിൽ ഉൾപ്പെടുത്തിക്കാണുന്ന ഒരു വാക്കുണ്ട്.

    വെള്ളപൂശൽ!

    ക്രൈസ്തവപുരോഹിതന്മാർ ഈയിടെ ഹിന്ദുസംഘടനകൾക്കു വെള്ളപൂശിക്കൊടുത്തു എന്നാണു പരാതി.

    ഇതൊക്കെ കേരളത്തിൽ മാത്രമേ നടക്കുന്നുള്ളൂ എന്നാരും തെറ്റിദ്ധരിച്ചുപോകരുത്.

    മറ്റിടങ്ങളിൽ എതിർദിശയിലും പൂശൽ നടക്കുന്നുണ്ട്.

    ക്രിസ്തുമത വിശ്വാസിയും പ്രചാരകൻ തന്നെയുമായ ഒരാൾക്ക് വി.എച്.പിക്കാർ പണം മുടക്കി ആശ്രമം കെട്ടിക്കൊടുത്ത കഥ ഇവിടെ.


    ഒടുവിൽക്കിട്ടിയ വാർത്തകൾ

    ഒന്ന്‌

    സംഘപരിവാറിലെ ക്രൈസ്തവപ്രാതിനിദ്ധ്യം - കേരളം പോലുള്ള സ്ഥലങ്ങളിൽ വലിയൊരു ശതൃതയുടെ അന്തരീക്ഷമൊന്നുമില്ലാത്തത്‌ - സംഘനേതൃനിരയിൽ ഏറ്റവും ഉന്നതനായ സർസംഘചാലകനടക്കമുള്ളവരുമായി സൌഹൃദാന്തരീക്ഷത്തിലുള്ള സംഭാഷണങ്ങളും മറ്റും നടക്കാറുള്ളത്‌ - സംഘബന്ധമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളോട്‌ അയിത്തവും അകൽച്ചയുമില്ലാത്തത്‌ - ഇതൊക്കെ സംഘവിരുദ്ധർക്കു വലിയ നിരാശയുണ്ടാക്കുന്ന കാര്യങ്ങളാവണം. “പക്ഷേ – പ്രൊട്ടസ്റന്റുകാരില്ല” എന്നു മാ‍ത്രമെങ്കിലും വാദിച്ചു പിടിച്ചുനിൽക്കാൻ ശ്രമിക്കുകയായിരുന്നു ഇതുവരെയുള്ള ഏക രക്ഷ. പക്ഷേ, പുതിയൊരു വാർത്തയനുസരിച്ച്‌ - ഇനിയിപ്പോൾ അതിനും മാർഗ്ഗമില്ലാതായിരിക്കുന്നു!

    ചെന്നൈയിലെ ഒരു പ്രൊട്ടസ്റ്റന്റു പള്ളിയുടെ ഭിത്തിയിൽ ബൈബിളിന്റെ രൂപം കൊത്തിയിരുന്നതു സൂക്ഷിക്കുന്ന കൂടു തകർത്തതായിരുന്നു അടുത്തിടെ കേട്ട ബഹളങ്ങളിലൊന്ന്‌. അതിൽ പോലീസ്‌ പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തിരിക്കുന്നു. അവിടെ നിന്നു പിരിച്ചു വിടപ്പെട്ടിരുന്ന ജോലിക്കാരനായ “യേശുരാജ്‌ ” എന്നൊരാളാണ് അതു ചെയ്തത്‌. ‘ദേശീയ ഗൂഢാലോചന’യിൽ പങ്കുകൊണ്ട സംഘപരിവാറുകാരൻ തന്നെയാവണം!

    വാർത്ത ഇവിടെ. Christian ex-employee held for disfiguring Bible cage

    രണ്ട്‌


    അദ്വാനിയുടെ വസതിയിൽ വച്ച്‌ ക്രൈസ്തവമതാദ്ധ്യക്ഷന്മാരുമായി ചർച്ച നടന്നിരിക്കുന്നു.

    സഹകരിച്ചു പ്രവർത്തിക്കാനുള്ള ആഹ്വാനങ്ങളുണ്ടാകുന്നു. മതപരിവർത്തനം സംബന്ധിച്ച ആശങ്കകൾ അന്യോന്യം മനസ്സിലാക്കുന്നു. കലാപകാലത്തു തകർന്ന ഒരു ഗ്രാമം പുനർനിർമ്മിച്ചുകൊടുക്കുമെന്നു വരെ ഒരു സന്യാസിവര്യൻ പറഞ്ഞുകഴിഞ്ഞു!

    ഇനിയെന്തു ചെയ്യും?!!
    നുണപ്രചരിപ്പിച്ചും ഭയം ജനിപ്പിച്ചും ജനങ്ങളെ വിഭജിച്ചു നേട്ടം കൊയ്യാമെന്നു കരുതി കൊതിയോടെ കാത്തിരുന്നവർ ഇനിയെന്തു ചെയ്യും?

    “അപകരമായ നീക്കങ്ങൾ“ ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

    സാമാന്യജനത്തിന് ആശ്വാസവും കൂസിസ്റ്റുകൾക്ക് അപകടഭീതിയും സമ്മാനിക്കുന്ന നീക്കങ്ങൾ!

    ***


    Click here to download the PDF version of this article
    (Right click and then 'Save Target As...')

    69 comments:

    Unknown said...

    ഒറീസയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ അധികമാരും അറിഞ്ഞിരിക്കാനിടയില്ലാത്ത യാഥാർത്ഥ്യങ്ങളിൽ ചിലത്‌. കന്ധമാലിന്റെ കാണാപ്പുറങ്ങൾ.

    ചന്തു said...

    Post Late ayi ennu tonnunnilla. kaaranam nalla gahanamaayi padichittundu. Thanks

    paarppidam said...

    ഇത്രയും വിസ്തരിക്കേണ്ടിയിരുർന്നോ...വായിക്കുന്നവർക് അല്പം മുഷിപ്പു തോന്നു.പ്രത്യേകിച്ചും മതപരിവർത്തകരെ തലയിലേറ്റി നടക്കുന്ന് പുരോഗമന രോഗികൾക്ക്..ഇത്
    ഒരു പി.ഡി.എഫ് ആക്കുക.

    വടാക്കേ ഇന്ത്യയിൽ കോഴിച്ചതാലും കഴുതചത്താലും സംഘപരിവാറിനെ അടച്ചാക്ഷേപിക്കൽ ഒരു ജ്വരമാണല്ലോ?

    മതപരിവർത്തനം ചെയ്തവർക്ക് പത്തുകാശിന്റെ ആനുകൂല്യം നൽകരുത്...കയി വിഭാഗത്തെ ഇനി മതം മാറ്റി കയി ക്രിസ്ത്യാനികൾ എന്നക്കി ഇവർ ദളിത് അവകാശങ്ങൾ നൽകണം എന്ന് പറയും...അതിനെ പിന്താങ്ങുവാൻ കുറേ മറ്റും അങ് പോകുകായും ചെയ്യും.

    ക എന്ന് കേൾക്കുമ്പോഴേക്കും കലാപത്തെ കുറിച്ച് വാചാലരാകുന്ന മലയാളി ബുജികൾക്ക് ഇടക്ക് ഒന്ന് ശ്രദ്ധപിടിച്ചുപാറ്റുവാൻ ഇതേ മാർഗ്ഗമൂള്ളൂ...
    അസംഘടിതർക്ക് ബോധോധയം എൻnനാണാവോഉണ്ടാകുക.

    Anonymous said...

    വളരെ നന്നായിരിക്കുന്നു നകുലന്‍ ജി...


    ഇത്തരം അക്രമങ്ങളെ രഷ്ട്രീയ മുതലെടുപ്പു നടത്തി വോട്ട്‌ പിടിക്കാന്‍ നോക്കിയ കമ്മികള്‍ക്ക്‌ കിട്ടേണ്ടതു തന്നെ കിട്ടി....

    N.J Joju said...

    ഉദ്യമത്തെ അഭിനന്ദിയ്ക്കുന്നു. വിശദമായ കമന്റ് സമയം കിട്ടുമ്പോള്‍.

    വായുജിത് said...

    അഭിനന്ദനങള്‍ ... മാധ്യമ ഭീകരതയും ഇവിടുത്തെ കപട മതെതരന്മാരുടെ ചെയ്തികളെയും കൃത്യമായി തുറന്നു കാട്ടിയിരിക്കുന്നു ... വിശദമായ കമ്മന്റ് പിറകെ

    ഋഷി|rISHI said...

    നകുലന്‍, മുഴുവനും ഒരിരിപ്പിനിരുന്നു വായിച്ചു.
    എതിര്‍ത്തെഴുതാന്‍ കഴിയുന്നില്ല. കാരണം താങ്കള്‍ ചെയ്തത് പോലെ ഒരു ഹോം വര്‍ക് ചെയ്യണം ഇതിനെ ഖണ്ഡിച്ചെഴുതാന്‍ ഒറ്റ വായനയില്‍ കണ്ണില്‍ തടഞ്ഞ കുറെ ഭാഗങ്ങള്‍ ഉണ്ട്, അതൊക്കെ പോകട്ടെ!
    ഈ പത്രകട്ടിങ്ങുകളില്‍ ഉള്‍പ്പെടാത്ത ഒരായിരം വാര്‍ത്തകള്‍ വേറെയുണ്ട്. അതും താങ്കളെ നോക്കി പല്ലിളിക്കുന്നുണ്ട്. വി എച് പി കാര്‍ നിരബന്ധപൂര്‍വം മതം മാറ്റി ഷേവ് ചെയ്യിപ്പിച്ച് വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചവയുള്‍പ്പെടെ.
    ഇപ്പോള്‍ ഒന്ന് മനസ്സിലായി ഏത് ക്രൂരമായ സംഭവവും അത് ചെയ്യവരുടെ കണ്ണില്‍ നിന്ന് നോക്കുമ്പോള്‍ ന്യായമായിത്തോന്നാം, ഹിറ്റ്ലറേയും , സ്റ്റാലിനേയും നമ്മള്‍ മാത്രമാവാം ക്രൂരതയുടെ പര്യായമായി കാണുന്നത്, അവരുടെ കണ്ണില്‍ അവര്‍ക്കൊരായിരം കാരണങ്ങളുണ്ടാവാം അല്ലേ?

    ഒരുപക്ഷേ നാനാവതികമ്മീഷനൊക്കെ ഇങ്ങനെ തന്നെയാവാം രൂപപ്പെടുത്തിയിരിക്കുന്നത്.


    കുയി സമുദായത്തില്‍ പെട്ട കുറെ കാമുകന്‍‌മാര്‍ ചേര്‍ന്ന് പാണ സമുദായത്തിലുള്ള ഒരു കന്യാസ്ത്രീയെ പട്ടാപകല്‍ സ്നേഹിച്ചതിനുകൂടെ ഒരു മറുകുറിപ്പെഴുതാമായിരുന്നു. അപ്പോഴല്ലേ ഈ നാടകം പൂര്‍ത്തിയാവൂ.

    അങ്ങനെ എഴുതാനാണെങ്കില്‍ ഏറെയുണ്ട്!
    മലയാളത്തില്‍ ഏറ്റവും വലിയ പോസ്റ്റെഴുതിയതിനു ഗിന്നസ് ബുക്കിലൊന്ന് കയറാന്‍ ശ്രമിക്കാവുന്നതാണ്(സീരിയസ്)

    Anonymous said...

    നല്ല ലേഖനം. കേരളത്തിലെ മാധ്യമങ്ങ്നളുടെ യഥാര്‍ത രൂപം വെളിവാക്കി.

    Anonymous said...

    നമ്മുടെ സഖാക്കളുടെ കണ്ണില്‍ ആദിവാസികളെ സംഘ പരിവാര്‍ ഹിന്ദുക്കള്‍ ആക്കുന്നതാണ് പ്രശ്നം ..
    ആദിവാസികള്‍ക്ക് ഒരു സ്വത്വം ഉണ്ട് പോലും ... പക്ഷെ അത് ഹിന്ദുക്കള്‍ ആക്കുമ്പോള്‍ മാത്രമേ പോകുകയുള്ളൂ എന്നതാണ് ഏറ്റവും വിചിത്രം .. വര്‍ഷങ്ങള്‍ ആയി അവിടെ നടക്കുന്ന മതപരിവര്തനത്തില്‍ ആദിവാസികള്‍ ക്രിസ്ത്യാനികള്‍ ആകുമ്പോള്‍ ഈ സ്വത്വം പോകില്ലായിരിക്കാം .. അല്ലെങ്കില്‍ പിന്നെ ഈ സ്വത്വ വാദികള്‍ ഈ മത പരിവര്തനതിനെതിരെ രംഗത്ത് വരേണ്ടതായിരുന്നല്ലോ ..
    ഹ ഹ ഈ കൂസിസതിന്റെ ഓരോ കാര്യങ്ങളേ ...

    Anoop Technologist (അനൂപ് തിരുവല്ല) said...

    നന്നായിരിക്കുന്നു

    Unknown said...

    ഋഷീ,
    കമന്റിനു നന്ദി.

    (1) ഏതൊരു സംഭവവും അതു ചെയ്തവരുടെ ദൃഷ്ടിയിൽനിന്നു നോക്കിയാൽ ന്യായമാണെന്നു തോന്നാം എന്ന താങ്കളുടെ നിരീക്ഷണം ശരിതന്നെയാണ്. ന്യായമാണെന്നു തനിക്കു തോന്നുന്ന പ്രേരണകളുടെ അടിസ്ഥാനത്തിലാണ് ഏതൊരാളും ഏതൊരു പ്രവൃത്തിയും ചെയ്യുന്നത്‌. പിന്നീടു പക്ഷേ തെറ്റാണെന്നു തോന്നുകയും പശ്ചാത്താപമുണ്ടാകുകയുമൊക്കെ ചെയ്തെന്നു വരാമെന്നേയുള്ളൂ. അല്ലാതെ, സ്വന്തം മനസ്സാക്ഷിയെത്തന്നെ വഞ്ചിച്ചുകൊണ്ടു പ്രവർത്തിക്കുന്നത് മദ്യലഹരിയോ മനോരോഗമോ മറ്റോ സൃഷ്ടിക്കുന്ന ഉന്മാദാവസ്ഥയിൽ മാത്രമാണ്. താനിതു ചെയ്യേണ്ടതാണ് എന്ന ബോധത്തോടെയാണ് ഏതൊരാളും എന്തും ചെയ്യുന്നത്‌.

    (2) ഞാൻ കലാപത്തെ ന്യായീകരിക്കുകയാണു ചെയ്തതെന്നല്ല താങ്കളുദ്ദേശിച്ചത്‌ എന്നു വിശ്വസിക്കുന്നു. അതു ചെയ്തവരുടെ ദൃഷ്ടി എന്നതിലെ “അത്‌”എന്താണെന്നറിഞ്ഞാലേ കുയികളാണോ പാണകളാണോ അതോ മറ്റുള്ളവരാണോ എന്നൊക്കെ പറയാൻ പറ്റൂ.

    (3) വി.എച്‌.പി.ക്കാർ മതപരിവർത്തനമോ പരാവർത്തനമോ നടത്തിയെങ്കിൽ അത്‌ ആരെ നോക്കിയാണു പല്ലിളിക്കുന്നത്‌‌ എന്നതൊരു തർക്കവിഷയമാണ്. മതപരിവർത്തനസംബന്ധിയായി ഗൌരവമുള്ള ചിലത്‌ എഴുതണമെന്നും തെറ്റിദ്ധാരണകളൊക്കെ തിരുത്തണമെന്നുമുണ്ട്‌. നോക്കട്ടെ.

    (4) കന്ധമാലിലെ സംഭവങ്ങളെ സംബന്ധിച്ച്‌ ഇവിടെ നടക്കുന്ന പ്രചാരണങ്ങൾ കേട്ടുനിൽക്കുക മാത്രം ചെയ്യുന്നതിനു ബുദ്ധിമുട്ടില്ലാത്തവരുണ്ടാവാം. എന്റെ അറിവിൽ‌പ്പെട്ടിടത്തോളം, ആരോപണങ്ങളിൽ അടിപതറാതിരിക്കാനുള്ള മാനസികപക്വതയുള്ളവരാണ് മിക്ക സംഘപരിവാർ പ്രവർത്തകരും. പക്ഷേ, ഞാനൊരു പ്രവർത്തകനല്ല. എനിക്കത്ര മനസ്സാന്നിദ്ധ്യവുമില്ല. മറച്ചുപിടിക്കപ്പെടുന്ന കാര്യങ്ങൾ വിളിച്ചു പറയാതിരിക്കാൻ കഴിയുന്നില്ല. കന്ധകൾ പാണകൾ എന്ന പേരൊക്കെ നാലുപേർ കൂടി അറിയട്ടെ. ഇതൊരു സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായിത്തന്നെയാണ് എനിക്കനുഭവപ്പെടുന്നത്‌. കാണാപ്പുറം എന്ന പേരു സ്വീകരിച്ചതു വെറുതെയുമല്ല. അതുകൊണ്ടൊക്കെ എഴുതിയെന്നേയുള്ളു ഋഷീ.

    Unknown said...

    >> Anonymous said...
    സംഘപരിവാറുകാരും ശിങ്കിടികളും ഇത്രേം നല്ലവരായിരുന്നുവെന്ന് ഈ ലേഖന വായിക്കുന്നത്‌ വരെ അറിയില്ലായിരുന്നു. ഇനി മരിച്ചാലും വേണ്ടുല്ല നകുലരേ ....

    [നകുലൻ]
    മാദ്ധ്യമങ്ങൾ എത്തിച്ചു തരുന്ന ചിത്രങ്ങൾക്കു പിന്നിൽ അറിയപ്പെടാത്ത പലതുമുണ്ടെന്നതു ചൂണ്ടിക്കാണിക്കാമെന്നും വളരെ വിശദമായി പറഞ്ഞുകൊടുക്കാമെന്നും വിചാരിച്ചാൽ പലരുടേയും അസഹിഷ്ണുത പുറത്തുചാടുമെന്ന് അറിയാതെയൊന്നുമല്ല ഇതിനു തുനിഞ്ഞത്.

    കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്ന് !

    അടയ്ക്കാൻ പോലും മെനക്കെടാതെ, കണ്ണു തുറന്നു തന്നെ പിടിച്ചിട്ട് ഇരുട്ടാണെന്ന മട്ടിൽ “അഭിനയിക്കുവാൻ“ വരെ മടിക്കാത്ത തരം മാനസികാവസ്ഥയുള്ളവരാണ് കൂസിസ്റ്റുകൾ. അവരേക്കാൾ എത്ര ഭേദമായിരിക്കണം!

    പ്രശ്നങ്ങളുടെ വിവിധവശങ്ങൾ വിശദമായി പ്രതിപാദിച്ചുകഴിയുമ്പോൾ പലർക്കും ബുദ്ധിമുട്ടുണ്ടാകുന്നതു സ്വാഭാവികമാണ്. “സംഘപരിവാറിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്താനുള്ള അവസരം ഇനിമേൽ നഷ്ടമായല്ലോ“ എന്നൊരു നിരാശ മാത്രമേ സത്യത്തിൽ അവർക്കുണ്ടാകേണ്ടതുള്ളൂ. പക്ഷേ, “സംഘപരിവാർ നല്ലവരാണെന്നതു തിരിച്ചറിഞ്ഞതിപ്പോളാണ്“ എന്നൊക്കെയാണ് ആക്ഷേപം ആരംഭിക്കുന്നതു തന്നെ. ഇതുതന്നെയാണ് ഇക്കൂട്ടരുടെ പ്രശ്നവും. സംഘപരിവാറിനെ കുറ്റപ്പെടുത്താനും കൊണ്ടുപിടിച്ച പ്രചാരണം നടത്താനും എവിടെയെങ്കിലും അവസരമുണ്ടെന്നു കണ്ടാൽ ആഘോഷിക്കുക – പറ്റില്ലെന്ന് തോന്നിയാൽ നിരാശപ്പെടുക – അങ്ങനെ, മൊത്തത്തിൽ സംഘവിരുദ്ധചിന്തകളും അവയുണ്ടാക്കുന്ന മുൻ‌വിധികളുമാണ് ഇത്തരം ആളുകളെ മുന്നോട്ടു നയിക്കുന്നത്. മനുഷ്യരുടെ പ്രശ്നങ്ങൾ - മാനവികത – ഇതൊന്നും ഇക്കൂട്ടരെ സ്പർശിക്കുന്നതായിക്കാണാറില്ല. അടിസ്ഥാനപ്രശ്നങ്ങളേക്കുറിച്ചു മനസ്സിലാക്കാൻ ഇവർക്കു സാധിക്കുകയുമില്ല. ഒരു പ്രശ്നത്തിൽ ഇടപെടുന്നതു തന്നെ സംഘപരിവാർ ഭർത്സനത്തിന് അവസരമുണ്ടോ എന്നു നോക്കിയിട്ടാണ് (ഒറീസയേക്കുറിച്ചുള്ള ആഘോഷം അവസാനിക്കാത്തതും ആസാമിനെ സമ്പൂർണ്ണമായി അവഗണിക്കുന്നതും അതുകൊണ്ടു തന്നെ).

    ഒരിടത്തു നടന്ന സംഭവങ്ങളേക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ പുറത്തുവരുമ്പോൾ മറ്റൊരിടത്തേയ്ക്ക് ഓടിക്കൊണ്ട് - “കൊന്നതു തുറന്നു പറഞ്ഞു“ എന്ന ഒരു ഉദാഹരണമൊക്കെ പൊക്കിക്കൊണ്ടുവന്ന് ആക്രോശിയ്ക്കുന്നത് - സത്യത്തിൽ എന്തൊരു വിഡ്ഢിത്തമാണ് ! അതു സത്യത്തിൽ ആത്മഹത്യാപരമായ ഒരു വാചകമായിപ്പോയില്ലേ? കാപട്യങ്ങൾ മാത്രം നിറഞ്ഞ - സത്യം പറഞ്ഞു ശീ‍ലമില്ലാത്ത – കൂസ്റ്റിസ്റ്റു മനോഭാവം മാത്രമല്ലേ അതിൽ നിന്നു വ്യക്തമായത്?

    ഇന്നത്തെ വാർത്തയനുസരിച്ച് കന്ധമാലിൽ ഒരു “ജനക്കൂട്ടം” സി.ആർ.പി.എഫ്. ജവാനെ വധിച്ചിട്ടുണ്ട്. കൊന്നത് കുയികളോ പാണകളോ മറ്റുള്ളവരോ ആരായാലും ശരി – അത്രയ്ക്കു പക അവരുടെയുള്ളിൽത്തോന്നിയിട്ടുണ്ടെന്നു വ്യക്തം. അതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനാണു ശ്രമിക്കേണ്ടത്. രഹസ്യമായി അവരെ സമീപിച്ചു ചോദിച്ചാൽ - കൊന്നത് തങ്ങൾ തന്നെയാണെന്നു സമ്മതിക്കാൻ അവർ മടിക്കണമെന്നൊന്നുമില്ല. (മാർക്സിസ്റ്റുകാരല്ലാത്തിടത്തോളം). ആദിവാസികളൊക്കെയായതു കൊണ്ട് തീർച്ചയായും അവർ ഉള്ളിലുള്ളതു തുറന്നു പറഞ്ഞെന്നിരിക്കും. ഉള്ളിലെ പകയവസാനിച്ചിട്ടില്ലെങ്കിൽ - ‘ഇനിയുമതിനു മടിക്കില്ല‘ എന്നു തന്നെയും പറഞ്ഞുകൂടെന്നില്ല. അങ്ങനെ കേട്ടാൽ നടുങ്ങുകയാണു വേണ്ടത്. അല്ലാതെ - ചിരിക്കുകയല്ല. പകയുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ എത്രയും പെട്ടെന്നു ശ്രമിക്കുകയാണപ്പോൾ വേണ്ടത്. അല്ലാതെ – അതാ കണ്ടില്ലേ – തുറന്നു പറഞ്ഞു - എന്നൊക്കെപ്പറഞ്ഞ് ക്രൂരമായി ആഹ്ലാദിക്കുകയല്ല.

    മറ്റിടങ്ങളിലേയ്ക്ക് ഓടി ഉദാഹരണം കണ്ടുപിടിക്കുന്നതിന്റെയും, എല്ലാ ആരോപണങ്ങളും ചില സംഘടനകൾക്കു മേൽ ചൊരിയുന്നതിന്റെയും രഹസ്യമറിയാൻ അതുപോലെതന്നെയൊരു ഓട്ടം നടത്തി കണ്ണൂരിൽച്ചെന്നു നോക്കിയാൽ മതി. സി.പി.എം. വിട്ട് മുസ്ലീം സംഘടനാ പ്രവർത്തകനായി മാറിയ ഫസൽ എന്ന യുവാവിനെ മാർക്സിസ്റ്റുകൾ വധിച്ചു - എന്നിട്ടതു മറച്ചു പിടിച്ച് സംഘപരിവാറിന്റെ തലയിൽ വച്ചു. പിന്നീട് മാഹിയിൽ വച്ച് ഒരു ഷാപ്പിലിരുന്ന് അല്പം ഓവറായപ്പോൾ, ഒരു “പ്രവർത്തക”നായ “വീരപ്പൻ ജിജേഷിന്റെ“ വായിൽ നിന്ന് അറിയാതെ അതു വീണുപോയത് നാലു പേർ അറിയാനുമിടയായി. പാർട്ടി അച്ചടക്കം ലംഘിച്ച ജിജേഷ് അധികം താമസിയാതെ ദുരൂഹസാഹചര്യത്തിൽ “ജനകീയപ്രതിരോധ“ത്തിനു വിധേയനാകുകയും ലോക്കൽ കമ്മിറ്റിയിൽനിന്നുമാത്രമല്ല ലോകത്തുനിന്നു തന്നെയും തുടച്ചുനീക്കപ്പെടുകയും ചെയ്തു. ഒട്ടും മടിക്കാതെ അതും സംഘപരിവാറിന്റെ തലയിൽ വച്ചുകളഞ്ഞു! എന്നിട്ട് ആ കാരണം പറഞ്ഞ് ഒരു കലാപവും ആരംഭിച്ചു. യാതൊന്നുമറിയാതിരുന്ന അഞ്ചുപേരെ നിന്നനിൽ‌പ്പിൽ കൊന്നുകളഞ്ഞു. രോഗിയും വൃദ്ധനുമായി കട്ടിലിൽത്തന്നെ കഴിഞ്ഞുകൂടിയിരുന്ന ആളെ വരെ.

    ഇവിടെയെല്ലാം, കൊലപാതകങ്ങൾ നടത്തുന്നതിനുള്ള പ്രേരണ കൊടുത്തതു പ്രത്യയശാസ്ത്രസ്നേഹം ഒന്നു മാത്രമായിരുന്നു. അല്ലാതെ, മറ്റെന്തെങ്കിലും പകയുടെ അന്തരീക്ഷമുണ്ടായിരുന്നില്ല. അതേക്കുറിച്ചുള്ള സത്യം മറച്ചുപിടിക്കുവാൻ പ്രേരിപ്പിച്ചതും പ്രത്യയശാസ്ത്രസ്നേഹം തന്നെ. ആ കുറ്റം മറ്റുള്ളവരുടെ തലയിൽ വയ്ക്കുവാൻ പ്രേരിപ്പിച്ചതും പ്രത്യയശാസ്ത്രസ്നേഹം. അപ്പോൾ, കൊലപാതകം സംബന്ധിച്ച എല്ലാ കാപട്യങ്ങൾക്കും പ്രേരണ പ്രത്യയശാസ്ത്രത്തിൽനിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ ആണ്. അപ്പോൾ, ചുറ്റുമുള്ള മറ്റുള്ളവരുടെ കാര്യത്തിലും അതു തന്നെയാണു ഗതി എന്നങ്ങു ധരിച്ചുപോകുകയാണ്. സ്വന്തമായ വിചാരങ്ങളോ വ്യക്തിത്വമോ ഇല്ലാതെ, സംഘടനയുടെ കല്പനയനുസരിക്കുവാൻ മാത്രം തുനിയുന്നത്ര മാനസികാടിത്തമുള്ളവരാണു മറ്റുള്ളവരും എന്നു തെറ്റിദ്ധരിച്ചുപോകുകയാണ്. ഒരാൾ എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അതും സംഘടനയുടെ സ്വാധീനം കൊണ്ടാണെന്നു ശഠിക്കുകയാണ്. സത്യം ആരെങ്കിലും പറഞ്ഞാൽ ഉടൻ തന്നെ അതും സംഘടനയുമായി ബന്ധപ്പെടുത്തി മാത്രം ചിന്തിച്ചുപോകുകയാണ്. ഒരു വ്യക്തിയെ കൊലപാതകത്തിനു വരെ പ്രേരിപ്പിക്കുന്നത്ര പകയുണ്ടാകുന്നുണ്ടെങ്കിൽ അതിനു കാരണങ്ങൾ പലതുമുണ്ടെന്നു വ്യക്തമായാലും ശരി – ശാഠ്യം തുടരുകയാണ്. ഏതെങ്കിലും സംഘടനയുമായി പുലബന്ധം പോലുമില്ലാ‍ത്ത അനേകമാളുകളും അക്രമത്തിലേർപ്പെട്ടു എന്നു പകൽ പോലെ വ്യക്തമായാലും നിർബന്ധം പിടിക്കുകയാണ്. സംഘടനകളാണു പ്രശ്നം. അവർ വിചാരിച്ചാലേ സംഘർഷമുണ്ടാകുകയുള്ളൂ! അവർ മനപ്പൂർവ്വം ചെയ്യുന്നതാണത്രേ!!! കഷ്ടം! തങ്ങളേപ്പോലെയല്ല സാധാരണക്കാരായ മറ്റു മനുഷ്യർ - അവർക്കു സ്വന്തമായ വികാരങ്ങളും വിചാരങ്ങളുമുണ്ട് എന്നു കൂസിസ്റ്റുകൾ മനസ്സിലാക്കാത്തിടത്തോളം കാലം ഇത്തരം വാദങ്ങൾ അവർ തുടരും.

    ഒരു കാര്യം ഒരിക്കൽക്കൂടി വ്യക്തമായിപ്പറയാൻ ആഗ്രഹിക്കുന്നു. ചിലർ നടത്തുന്ന പ്രചാരണങ്ങൾ - താഴെപ്പറയുന്ന മട്ടുള്ളവ – നൂറു ശതമാനം തെറ്റാണ്.
    മതത്തിന്റെ പേരു പറഞ്ഞ് ചില സംഘപരിവാർ സംഘടനകൾ മനപ്പൂർവ്വം സൃഷ്ടിച്ച ഒരു കലാപമാണ് കന്ധമാലിലേത് .
    ഒരു വശത്തു സംഘപരിവാർ പ്രവർത്തകരും മറുവശത്ത് “ക്രിസ്ത്യാനികളു”മാണ്.
    ഇതൊക്കെ “ന്യൂനപക്ഷങ്ങളെ” വേട്ടയാടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.
    ഈപ്പറയുന്ന വാദങ്ങളൊക്കെ നൂറ്റുക്കു നൂറുശതമാനവും തെറ്റാണ്. ശൂദ്ധ അസംബന്ധം.

    കന്ധമാലിൽ കലാപത്തിനിരയായവരും അക്രമങ്ങളിലേർപ്പെട്ടവരുമൊക്കെ മേൽപ്പറഞ്ഞ രണ്ടു വിഭാഗങ്ങളായി വർഗ്ഗീകരിച്ചുകാണാവുന്നവരല്ല. അവർ വിവിധവിഭാഗങ്ങളിൽപ്പെട്ടവരാണ്. അക്കൂട്ടത്തിൽ സംഘപരിവാറുകാർ ക്രിസ്ത്യാനികൾ എന്നൊക്കെയുള്ള വിശേഷണങ്ങളും അർ‌ഹിക്കുന്നവരും കൂടി ഉൾപ്പെട്ടിട്ടുണ്ടാവാം. മതപരിവർത്തനവും പരാവർത്തനവുമൊക്കെ പ്രശ്നങ്ങൾക്കു വഴിതെളിക്കുന്നുണ്ടാവാം. ഇതൊക്കെയാണെങ്കിലും മേൽ‌പ്പറഞ്ഞപടി മാത്രം വർഗ്ഗീകരിച്ചു കാണുന്നതു തെറ്റാണ് – അങ്ങനെ പ്രചരിപ്പിക്കുന്നതു തികച്ചും ദുരുദ്ദേശപരമാണ്. തികച്ചും സങ്കീർണ്ണമായ സാമൂഹ്യസാഹചര്യമാണ് പ്രശ്നങ്ങൾക്കു പിന്നിലുള്ളതെന്ന ന്യൂനപക്ഷക്കമ്മീഷന്റെ നിരീക്ഷണമാണു ശരി. അനവധികാരണങ്ങൾ കൊണ്ടാണ് അവിടെ പ്രശ്നമുണ്ടായത്. അനവധിയാളുകളാണ് അതിലുൾപ്പെട്ടിട്ടുള്ളത്. അതൊരു സംഘടനയുടെ സൃഷ്ടിയല്ല.

    ഒരു വശത്തു സംഘപരിവാറാണ് എന്നു ദേശാഭിമാനി ആക്രോശിച്ചുകൊണ്ടിരിക്കും. അതവരുടെ ആവശ്യമാണ്. മറുവശത്തു “ക്രിസ്ത്യാനികളാണ്” എന്നു ദീപികയും വിലപിച്ചുകൊണ്ടിരിക്കും. അത് അവരുടെയും ആവശ്യമാണ്. എന്നാൽ - ഇതു രണ്ടുമല്ല സത്യം – ഇതിനിടയ്ക്കു നാം അറിയാത്ത പലരുമുണ്ട് – നാമറിയാത്ത പലഘടകങ്ങളുമുണ്ട് എന്നൊക്കെ മറ്റാരെങ്കിലും വെളിപ്പെടുത്തിക്കൊണ്ടുമിരിക്കും. അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

    Mr. K# said...

    1. ആദിവാസികളും പട്ടികജാതിക്കാരും തമ്മിൽ ഒരു സംഘര്ഷമുണ്ടായാൽ സാധാരണഗതിയിൽ ആദിവാസികളുടെ കൂടെയാണു മീഡിയയും രാഷ്ട്രീയക്കാരും നിന്നു കണ്ടിട്ടുള്ളത്. ഇവിടെ നേരെ തിരിച്ചാൺ. കാരണം ഒന്നു മാത്രം, പട്ടികജാതിക്കാർ പരിവര്ത്തിതരായിരുന്നു. രാഷ്ട്രീയക്കാര്ക്ക് വേണ്ടത് ക്രിസ്ത്യന്‍ വോട്ടും സംഘപരിവാറിനെ തല്ലാന്‍ ഒരു വടിയും. ആദിവാസികൾ ചത്താലെന്ത്? ജീവിച്ചാലെന്ത്?

    2. പട്ടികവര്ഗ്ഗ പദവി ആവശ്യപ്പെട്ട് ഗുജ്ജാറുകൾ നടത്തിയ സമരം എന്തുകൊണ്ടാൺ കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിക്കാഞ്ഞത് എന്നു ചിന്തിച്ചോ? അവിടെയുമുണ്ടായല്ലോ കലാപങ്ങളും പൊതുമുതൽ നശിപ്പിക്കലും പോലീസിന്റെ വെടിയേറ്റുള്ള മരണങ്ങളും. വേറൊന്നുമല്ല, ഗുജ്ജാറുകളും മീണകളും ഹിന്ദുക്കളായിരുന്നു. മീണകൾ ഒന്നു മതം മാറിയിരുന്നു എന്കില്‍ (താല്ക്കാലികമായി മാറിയാലും മതി) ഗുജ്ജാറുകൾ സമരത്തിൽ വിജയിക്കില്ലായിരുന്നു, മാര്പ്പാപ്പ വരെ ഇടപെട്ടേനെ പ്രശ്നത്തിൽ.

    3. മാധ്യമങ്ങൾ പറഞ്ഞത് ആദിവാസികള്ക്കിടയിലാണു മിഷണറിമാർ പ്രവര്ത്തിക്കുന്നതാൺ. അതു സത്യവുമാൺ. പക്ഷേ അവർ പറയാത്തത് ആദിവാസികള്ക്കെതിരായാണു മിഷണറിമാർ പ്രവര്ത്തിക്കുന്നത് എന്ന സത്യമാൺ. മിഷണറിമാർ നില്ക്കുന്നത് പട്ടികജാതിക്കാര്ക്കു വേണ്ടിയാൺ, പനാകള്ക്ക് വേണ്ടിയാൺ. പരിവര്ത്തിത ക്രൈസ്തവര്ക്ക് പട്ടികവര്ഗ്ഗപദവി വാങ്ങിക്കൊടുക്കാനാൺ അവര്ക്ക് താല്പര്യം. ആദിവാസികൾ അതിനെ എതിര്ക്കുന്നു.

    4. കുയി എന്ന ഭാഷ സംസാരിക്കുന്നു എന്ന പേരിൽ ഒരു കൂട്ടര്ക്ക് പട്ടികവര്ഗ്ഗപദവി അനുവദിക്കാമോ എന്ന ചോദ്യം അവിടെ നില്ക്കട്ടെ. പക്ഷേ 14 വര്ഷമായി നില നിന്നു വരുന്ന ഒരു പ്രശ്നത്തിൽ മതംമാറ്റം മാത്രം വഴി ഒരു കൂട്ടർ നേടിയെടുത്ത മേല്ക്കൈ ശ്രദ്ധിക്കപ്പെടേണ്ടതാൺ. നിന്ന നില്പ്പിൽ ഒരു കൂട്ടർ ന്യൂനപക്ഷമാവുന്ന മാജിൿ. മേല്ജാതിക്കാർ സംവരണരാകുന്നതും അന്താരാഷ്ട്രതലത്തിൽ അവര്ക്ക് തലതൊട്ടപ്പന്മാരുണ്ടാകുന്നതും നൊടിയിടക്കുള്ളിൽ. മതം മാറ്റത്തിന്റെ രാഷ്ട്രീയം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാൺ.

    5. ആദിവാസികളേക്കാൾ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നിൽ നില്ക്കുന്നവരാണു പരിവര്ത്തിത ക്രൈസ്തവർ. അവർ പട്ടികവര്ഗ്ഗപദവി ഭാഷാടിസ്ഥാനത്തിൽ മാത്രം ആവശ്യപ്പെടുന്നതിന്റെ പേരിൽ പനകളും(പട്ടികജാതിക്കാര്) കുയികളും(ആദിവാസികൾ) തമ്മിൽ സംഘര്ഷവുമുണ്ട്. അതിനിടക്കാണു ഗിരിവര്ഗ്ഗക്കാര്ക്കിടയിൽ(എതിരായല്ല) പ്രവര്ത്തിച്ചിരുന്ന സ്വാമിയെ ഒരു കൂട്ടർ ചുമ്മാ അങ്ങ് വെടിവച്ചു കൊന്നുകളഞ്ഞത്. അദ്ദേഹത്തിനെ കൊല്ലാനുള്ള എട്ടാമത്തെ ശ്രമമായിരുന്നു അതെന്നു ഞാന്‍ മറന്നു. കൊല്ലുന്നതിനു ഒരാഴ്ചമുമ്പ് പന ക്രൈസ്തവർ അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നതും ഞാന്‍ മറന്നു. പക്ഷേ കൊന്നിട്ട് മൃതദേഹം വെട്ടിവികൃതമാക്കാന്‍ മാത്രം വൈരാഗ്യ്മ് മാവോവാദികള്ക്ക് അദ്ദേഹത്തോടുണ്ടായിരുന്നോ. ഉണ്ടായിരുന്നുവെന്കിൽ അതെന്താണെന്നു കൂടി മാവോയിസ്റ്റുകളാൺ അദ്ദേഹത്തെ കൊന്നതെന്നു പറയുന്നവർ പറഞ്ഞു തരണം.

    Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

    താങ്കളുടെ ഈ സദുദ്യമത്തിനു എല്ലാവിധ ആശംസകളും നേരുന്നു..സത്യം പറയുവാനുള്ള ത്രാണിയാണ് ഇന്ന് മാധ്യമരംഗത്തെ പലര്‍ക്കും ഇല്ലാതെ പോയത്..അതിനാല്‍ത്തന്നെ ഇത്തരം ലേഖനങളുടെ പ്രസക്തി വളരെ വളരെ വലുതാണ്..ആശംസകള്‍...

    “സത്യം പറയുവാന്‍ ശക്തിയുണ്ടാക്കണേ...”

    ഋഷി|rISHI said...

    ഇന്നലെ എഴുതാന്‍ വിട്ടുപോയ രണ്ട് കാര്യങ്ങള്‍ കൂടെ കൂട്ടിചേര്‍ക്കട്ടെ ,
    ഒന്ന് അനുകമ്പയും ന്യായീകരണവും ലക്ഷ്യമാക്കിയാണ് പിക്കാസായിലെ ആല്‍ബത്തിന്റെ ലിങ്ക് നല്‍കിയതെങ്കിലും ഈ പോസ്റ്റിന്റെ പിന്നിലെ ഇന്‍ഡ്യമുഴുവനും നീണ്ടുകിടക്കുന്ന വലിയൊരു ഗൂഡാലോചന ആ ലിങ്കുകള്‍ വ്യക്തമാക്കുന്നു,
    കൂടാതെ ആയിരം പേജുകളെക്കാള്‍ നന്നായി ചില ചിത്രങ്ങള്‍ സംസാരിക്കുമെന്നും മനസിലായി, ആ ചിത്രങ്ങള്‍ കണ്ടിട്ടുള്ള ആര്‍ക്കായാലും, ചെയ്തത് അങ്ങേയറ്റം ഹീനപ്രവര്‍ത്തിയാണെന്ന് തോന്നുമെങ്കിലും, അതിലുമൊക്കെ എത്രയോ അധികമായിരിക്കും അവിടെയുള്ള ക്രിസ്ത്യാനികള്‍ അതുപോലെ ഒരു ആല്‍ബം പുറത്തിറക്കിയാല്‍,തോന്നുക എന്ന് ചിന്തിച്ചുവോ?

    പക്ഷേ ഞാന്‍ പറയാന്‍ വന്നത് മറ്റൊന്നാണ്, ആ ചിത്രം ഭംഗിയായി വരച്ചു തരുന്നു ആരുടെ നേതാവാണ് ആ കൊല്ലപ്പെട്ട വൃദ്ധ സ്വാമിജിയെന്ന്, എന്താണ് ഹിന്ദു സംഘടനകള്‍ക്ക് ഈ ആക്രമണത്തിന്റെ റോളെന്നതും.
    ആ ഫോട്ടോകളുടെ മുന്നില്‍ ഈ പോസ്റ്റ് പോലും അപ്രസക്തമാണ് നകുലന്‍!


    മറ്റൊരു ചിന്ത ഉയര്‍ന്ന് വന്നത്, കര്‍ണാടകയിലെ ചര്‍ച്ചുകള്‍ അടിച്ചു പൊളിച്ചത് തമസ്കരിക്കാന്‍ താങ്കള്‍ ശ്രമിച്ചില്ല പകരം അതൊന്നും ചര്‍ച്ചേ അല്ല എന്ന് തെളിയിക്കാന്‍ ആണ് കൂടുതലും ശ്രമിച്ചത്. എന്നാല്‍ ഒന്ന് പറയട്ടെ, എപിസ്കോപല്‍/പൌരോഹിത്യമുള്ള സഭകള്‍ക്ക് മാത്രമേയുള്ളൂ ഗോപുരങ്ങളും മിന്നാരങ്ങളും മുകളില്‍ വമ്പന്‍ കുരിശുകളും ഉണ്ടാവൂ.
    മിക്ക പെന്തക്കോസ്ത് പള്ളികളും ചില പ്രൊട്ടസ്റ്റന്റ് സഭകളുടെയും ആരാധനാലയങ്ങള്‍ വീട് പോലെയോ ഒരു ഹാള്‍ പോലെയോ ആണ്. ചെന്നയിലും ബാംഗ്ലൂരും സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന എത്രയോ ചര്‍ച്ചുകള്‍ ഉണ്ട് ആഴ്ചയില്‍ അഞ്ചു ദിവസം സ്കൂളും ഞായറാഴ്ചദിവസങ്ങളില്‍ പള്ളിയും.
    അത്കൊണ്ട് ചര്‍ച്ചുകള്‍ വീടു പോലെയിരിക്കുന്നത് കൊണ്ട് തകര്‍ക്കാന്‍ അത്ഒരു ലൈസന്‍സാണോ?

    Unknown said...

    ഋഷീ,

    സംശയങ്ങൾക്കുള്ള മറുപടി പോസ്റ്റിൽത്തന്നെയുണ്ടെന്നാണു തോന്നുന്നത്. ദൈർഘ്യം കൂടുതലായതുകൊണ്ട് മനസ്സിൽക്കയറാതെ വിട്ടുപോകുന്നതാവും.

    താങ്കൾ പ്രതിരോധിക്കുവാൻ വ്യഗ്രതപ്പെടുന്നതുപോലെ അനുഭവപ്പെടുന്നതുകൊണ്ടു ചോദിക്കുകയാണ്. ആരെ-അല്ലെങ്കിൽ-എന്തിനെയാണു താങ്കൾ പ്രതിരോധിക്കുന്നത്? ന്യൂനപക്ഷക്കമ്മീഷന്റെ റിപ്പോർട്ടിൽ നിന്നു കണ്ടെത്താവുന്ന ചില കാര്യങ്ങളേയൊ? അതോ മാദ്ധ്യമങ്ങളിൽ നിന്നു കണ്ടെത്താവുന്ന കാര്യങ്ങളേയോ? അവയൊക്കെയാണല്ലോ ഇവിടെ കൊടുത്തിരിക്കുന്നത്.

    പിക്കാസാ ആൽബം കണ്ടിട്ടുള്ള പരാമർശങ്ങൾ കൌതുകകരമായിത്തോന്നി. സന്യാസിമാരുടെ വധം സംബന്ധിച്ച ചിത്രങ്ങൾക്കായി ഇന്റർനെറ്റിൽ പരതിയാൽ ആർക്കും ലഭിക്കുന്ന ഒരു ലിങ്ക് എന്നല്ലാതെ ഒരു പ്രസക്തിയുമില്ല അതിന്. വ്യക്തിപരമായ ഒരു ആൽബമാകുമ്പോൾ, അതിന്റെ ഉടമസ്ഥനായ വ്യക്തിയാരാണോ അയാൾക്കു താല്പര്യമുള്ള ചിത്രങ്ങൾ മാത്രമേ ഇടുകയുള്ളൂ എന്നതും എത്ര കേവലമായ സംഗതിയാണ്! താങ്കളെന്താണാവോ പ്രതീക്ഷിച്ചത്? കന്ധ‌ആദിവാസികൾ ചേർന്ന് ആൽബം ഇറക്കുമെന്നോ? അതോ സന്യാസിമാരുടെ കൊലപാതകത്തിനു ശേഷം ഹിന്ദു സംഘടനകൾ അതൊന്നും അറിഞ്ഞഭാവം പോലും നടിച്ചിരുന്നില്ലെന്നോ? ആ ചിത്രങ്ങളിൽ കാണുന്നവരാണ് അക്രമികളെന്നോ? ഓരോന്നും അത്ഭുതകരമായിരിക്കുന്നു!

    സന്യാസിമാരുടെ കൊലപാതകത്തേപ്പോലും ‘വി.എച്.പി.ആക്രമണ‘മെന്നു വിശേഷിപ്പിച്ച പത്രത്തിനു പ്രസിദ്ധീകരിക്കാമായിരുന്ന ചിത്രങ്ങൾ എന്ന നിലയ്ക്കാണ് അവ കൊടുത്തത്. അതുപോലും താങ്കൾ മറന്നതും, അതിന്റെ സാംഗത്യം ശ്രദ്ധിക്കാതിരുന്നതും പ്രതിരോധിക്കാനുള്ള ആയുധങ്ങൾ തിരയുന്ന തിരക്കുമൂലമാവണം.

    “സകലതും സംഘപരിവാർ“ എന്ന ഏകമുഖമായ ചിന്തയ്ക്കു പിന്നിലുള്ള അതേ ദുശ്ശാഠ്യം തന്നെയാണ് ‘ഹിന്ദുസംഘടനാപ്രവർത്തകർ അനങ്ങിയിട്ടേയില്ലെന്നാണു പറയുന്നത്’ എന്ന മുൻ‌വിധിയ്ക്കു പിന്നിലും. ഒരു ഹിന്ദു-ക്രിസ്ത്യൻ ക്ലാഷ് എന്ന മുൻ‌വിധിയ്ക്കോ സംഘപരിവാർ കലാപം എന്ന ആരോപണത്തിനോ ഒക്കെ അപ്പുറം – കന്ധമാലിലെ സാമൂഹ്യസാഹചര്യങ്ങൾ സൃഷ്ടിച്ച സങ്കീർണ്ണമായ ഒരു ചുറ്റുപാടിലാണു കലാപമുണ്ടായത് എന്നും വിവിധ ഘടകങ്ങൾ അതിനെ സ്വാധീനിച്ചിട്ടുണ്ട് എന്നുമുള്ള കണ്ടെത്തലാണ് ഈ പോസ്റ്റിന്റെ കാതൽ. അതൊരു നഗ്നയാഥാർത്ഥ്യമാണ്. ആവശ്യത്തിലധികം വിസ്തരിച്ചു കഴിഞ്ഞസ്ഥിതിയ്ക്ക് ആവർത്തിക്കുന്നില്ല. അതിനേയും താങ്കൾ പ്രതിരോധിക്കാനുദ്ദേശിക്കുന്നുണ്ടോ എന്നും, ഇത് സംഘപരിവാർ സൃഷ്ടിയാണെന്നു തുടർന്നും ശഠിക്കാനൊരുങ്ങുമോ എന്നും അറിയണമെന്നുണ്ട്.

    ഭൂമി, ജോലി, മതം ഇങ്ങനെ പലതിനേച്ചൊല്ലിയും അവിടെ തർക്കമുണ്ടെന്നാണ് കഴിഞ്ഞദിവസം ദേശീയോദ്‌ഗ്രഥനസമിതിയോഗത്തിൽ ഒറീസമുഖ്യമന്ത്രി പ്രസംഗിച്ചത്. വളരെ മുമ്പേ തന്നെ ഞാനും വായിച്ചിരുന്നവയാണ് അതൊക്കെ. അതിൽ ഭൂമി എന്ന ഭാഗം വളരെ പ്രധാനപ്പെട്ടതാണ്. പാണകൾ ഇടനിലക്കാരായും മറ്റും പ്രവർത്തിച്ച് തങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നതായി കുയികൾക്ക് പരാതിയുണ്ട്. മറ്റൊരു സ്ഥലത്തുനിന്ന് കുടിയേറിപ്പാർത്തവരായ പാണകൾ കന്ധമാലിലെ ധാരാളം പ്രദേശങ്ങൾ കയ്യടക്കിയെന്നത് തദ്ദേശവാസികളായ കന്ധകൾക്കു പ്രയാസമുണ്ടാക്കുന്നുണ്ട്. അതൊക്കെ സാധാരണമനുഷ്യരുടെ സാധാരണ പ്രശ്നങ്ങളാണ്.

    ഇതേക്കുറിച്ചൊക്കെ മനസ്സിലാക്കി വയ്ക്കാതെ – അഥവാ അറിയാമെങ്കിലും ഇല്ലെന്നു നടിച്ചുകൊണ്ട് - വെറുതെ ‘സംഘപരിവാർ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നു‘ എന്നൊക്കെ ആക്രോശിച്ചു നടക്കുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാണ്. അത്തരക്കാർക്ക് ഈ പോസ്റ്റ് അത്ര നല്ല വായനയായിരിക്കില്ല നൽകുന്നത്.

    പിന്നെ, “ഈ പോസ്റ്റിന്റെ പിന്നിലെ ഇന്‍ഡ്യമുഴുവനും നീണ്ടുകിടക്കുന്ന വലിയൊരു ഗൂഡാലോചന” എന്ന പ്രയോഗം ഇഷ്ടമായി. എനിക്കൊപ്പം ആരൊക്കെയാണ് ഈ ഗൂഢാലോചനയിൽ പങ്കെടുത്തത് എന്നും എന്തൊക്കെയാണു ഞങ്ങൾ ഗൂഢമായി ആലോചിച്ചത് എന്നും കൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു. ഉറക്കത്തിൽ എന്തൊക്കെയാണു സംഭവിക്കുകയെന്നത് അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. ആർക്കറിയാം ഇനി ഒറീസ വരെപ്പോലും പോയി വരുന്നുണ്ടോ എന്ന്?

    Sandeep.G.Varier said...

    നകുലന്‍ ഒരു കാര്യം പറയട്ടെ.പണ്ട് ജാബുവയില്‍ കന്യാസ്ത്രീകളെ ബലാല്‍ക്കാരം ചെയ്തുവെന്ന ആരോപണം അന്വേഷിക്കാന്‍ പോയ സംഘത്തില്‍ എറണാകുളം എം.പി സെബാസ്റ്റ്യന്‍ പോള്‍ ഉണ്ടായിരുന്നു. തിരികെ വന്ന അദ്ദേഹം ഏഷ്യാനെറ്റില്‍ പറഞ്ഞത് ഓര്‍ക്കുന്നു. അത് ഒരു വ്യാജ ആരോപണമാണ്. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഒറീസയില്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പറയുന്ന കന്യാസ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അവരെ എന്തിനാണ് സഭ ഒളിപ്പിച്ചിരിക്കുന്നത്? അഭയയുടെയും അനുപാ മേരിയുടെയും ആത്മാക്കള്‍ ചിന്തിക്കുന്നുണ്ടാവണം “ഞങ്ങളുടെ മരണം ഒറീസ്സയിലോ ഗുജറാത്തിലോ ആയിരുന്നെങ്കില്‍ ഇതിനു മുമ്പ് നീതി ലഭിച്ചേനെ”

    ഋഷി|rISHI said...

    നകുലന്‍, താങ്കളുടെ ആശങ്കകള്‍ വെളിവായി വരുന്നു, ഞാന്‍ എന്തിനാ നകുലാ പ്രതിരോധിക്കുന്നത്?
    തെറ്റ് ചെയ്തവനല്ലേ പ്രതിരോധിക്കേണ്ടതും ന്യായീകരണങ്ങള്‍ കണ്ടെത്തേണ്ടതും?
    ഒറീസയിലെ ആക്രമണത്തെ പ്രതിരോധിക്കേണ്ടതും മൂടിവെയ്ക്കേണ്ടതും രണ്ട് പക്ഷമില്ലാതെ ആവശ്യമായത്, ഹിന്ദു ഭീകരന്‍‌മാര്‍ക്കാണ്, താങ്കള്‍ക്ക് അതില്‍ കൈയുണ്ടെങ്കില്‍ താങ്കളുടേയും ആവശ്യമാണ്.
    കേരളത്തിലെ ഇടതുപക്ഷത്തിനോ വലതുപക്ഷത്തിനോ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല, പക്ഷേ ഹൈന്ദവ സംഘടനകള്‍ എന്നഭിമാനിക്കുന്ന വിശ്വഹിന്ദുപരിഷതിനും, ബജ്‌രംഗ്‌‌ദളിനും ആര്‍ എസ് എസിനും അതിന്റെ ആവശ്യമുണ്ട് താനും.

    വിദൂരവ്യാപകമായ കാരണങ്ങള്‍ ഒറീസയിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇല്ല എന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഈ ആക്രമണം പൊട്ടിപ്പുറപ്പെടുവാന്‍ സ്വാമിജിയുടെ ശവം വഹിച്ചുള്ള യാത്ര തെല്ലെന്നുമല്ല സഹായിച്ചതെന്ന് വ്യക്തമാണല്ലൊ ആ റാലിയുടെ ചില ഫോട്ടോകള്‍ താങ്കളുടെ പോസ്റ്റിന്റെ മൊത്തത്തിലുള്ള വാദത്തെ ന്യായീകരിക്കുന്നില്ല, അദ്ദേഹം കേവലം ഒരു ആദിവാസി നേതാവാണെന്ന് വരുത്തിതീര്‍ക്കാന്‍ ആണ് താങ്കളുടെ ശ്രമം, അത്രത്തോളം ശ്രമം ഒറ്റയടിക്ക് വിലപ്പോവില്ല എന്നു കണ്ട് പാര്‍ട്ട് ടൈം വിശ്വഹിന്ദുപരിഷതിന്റേയും നേതാവാണെന്ന് ഒരിടത്ത് പറഞ്ഞു വെയ്ക്കുന്നുണ്ട്
    എന്നാല്‍
    1, ആ റാലിയില്‍ കൂടുതലും ആദിവാസി ആഭിമുഖ്യത്തെക്കാള്‍ ഒരു വിശ്വഹിന്ദു/ബജരംഗ് ദള്‍/ ബിജേപി നേതാവിന്റെ സാന്നിധ്യമാണ് അനുഭവപ്പെടുക.
    2, ആ റാലിയിലുള്ളവര്‍ ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ല എന്ന് പറയാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയും?
    (ഞാന്‍ അങ്ങനെ ആരോപിച്ചിരുന്നില്ല, അത് താങ്കള്‍ സ്വയം ഏറ്റെടുത്ത് അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത് പോലെ തോന്നി, ഇപ്പോഴത്തെ താങ്കളുടെ കമന്റില്‍!)

    3, ഗൂഡാലോചനകള്‍ നടക്കുന്നത് എല്ലായ്പ്പോഴും ഒരു മേശയുടെ ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്താ‍ല്‍ മാത്രമാവണമെന്നില്ല. താങ്കള്‍ പ്രസിദ്ധീകരിച്ച ഒറിയ പത്രത്തിന്റെ കട്ടിങ്ങ് എവിടെനിന്ന് കിട്ടി?
    അതുപോലെ ഏകദേശം അവസാനഭാഗത്ത് ഇംഗ്ലീഷ് പത്രത്തിന്റേതോ മറ്റോ ആണെന്ന് പറഞ്ഞ് ഒരു കട്ടിങ്ങ് കണ്ടു എവിടെ നിന്നാണെന്ന് വ്യക്തമല്ല, അതില്‍ ബോള്‍ഡ് ചെയ്തിരിക്കുന്ന ഭാഗം താങ്കള്‍ക്കാവശ്യമുള്ളതാണെന്ന് മനസിലായതു കൊണ്ട് വ്യക്തമാണ് അതൊരു ഹിന്ദു സംഘടനയുടെ പ്രസിദ്ധികരണമാണെന്ന്.

    4,സ്വാമിജിയുടെ മരണത്തില്‍ ഹിന്ദു സംഘടനകള്‍ പ്രതികരിക്കാതിരിക്കുമോ? എന്ന ചോദ്യം തന്നെ മതിയല്ലൊ പത്തിരുപതോളം പേജുകളില്‍ താങ്കള്‍ തെളിയിക്കാന്‍ ശ്രമിച്ചത് സത്യമല്ലെന്ന് മനസ്സിലാക്കാന്‍.
    അതെ ഞാനും എഴുതിയുള്ളൂ, അവസരം പാര്‍ത്തിരുന്ന ഹിന്ദു സംഘടനകള്‍ അതു മുതലാക്കി, ഖാണ്ഡമാല്‍ ജില്ലയിലെ ക്രിസ്ത്യാനികളെ ഉത്മൂല നാശം ചെയ്യാന്‍ കഴിയുന്നതും അവര്‍ പ്രയത്നിച്ചു.

    അല്ല നകുലന്‍ എന്താ വിചാരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ ഇന്‍ഡ്യയില്‍ താമസിക്കുന്നത് സവിശേഷ താല്പര്യമുള്ള ഏതെങ്കിലും ഹൈന്ദവ സംഘടനകളുടെ നേതാക്കള്‍ ഇന്നവശേഷിക്കുന്നോ ഇന്‍ഡ്യയില്‍?

    ആദിവാസികളെ ഈ കൂട്ടക്കൊലയ്ക്കും അക്രമണത്തിനും ഒരു മറയാക്കി ഹൈന്ദവ മത ഭീകരന്മാര്‍ അഴിഞ്ഞാട്ടം നടത്തി എന്ന് മനസിലാക്കാന്‍ ഒരു പത്രവും വായിക്കേണ്ട ആവശ്യമില്ല.
    ആ റാലിയുടെ ഫോട്ടോകള്‍ കണ്ടാല്‍ മാത്രം മതി.
    കര്‍ണാടകയിലെ പള്ളിതകര്‍ക്കലിനേയും കന്യാസ്ത്രീയുടെ ബലാത്സംഗശ്രമത്തേയും പറ്റി ന്യായീകരണങ്ങളും പ്രതിരോധവും കണ്ടില്ലല്ലൊ അതിനും കൂടെ സ്കോപ് ബാക്കിയുണ്ട്.


    ദി ഹിന്ദു പത്രത്തില്‍ വന്ന ക്രിസ്ത്യാനികളെ ബലം പ്രയോഗിച്ച് മതം മാറ്റി തല ഷേവ് ചെയ്ത് സ്വാസ്തിക് ചിഹ്നം ധരിപ്പിച്ചു എന്ന പ്രശ്നത്തില്‍ പിന്നെ വിശാലമായ മറുപടി എഴുതാം എന്ന് പറഞ്ഞത് കൊണ്ട് അതും കാത്തിരിക്കുന്നു:)

    കുതിരവട്ടന്‍ | kuthiravattan said...

    ഋഷി, ഒരു കൊച്ചു തെറ്റു തിരുത്തിക്കോട്ടെ,

    "പക്ഷേ ഈ ആക്രമണം പൊട്ടിപ്പുറപ്പെടുവാന്‍ സ്വാമിജിയുടെ ശവം വഹിച്ചുള്ള യാത്ര തെല്ലെന്നുമല്ല സഹായിച്ചതെന്ന് വ്യക്തമാണല്ലൊ"

    എന്നത്

    "പക്ഷേ ഈ ആക്രമണം പൊട്ടിപ്പുറപ്പെടുവാന്‍ സ്വാമിജിയെ ശവമാക്കാനുള്ള യാത്ര തെല്ലെന്നുമല്ല സഹായിച്ചതെന്ന് വ്യക്തമാണല്ലൊ"

    എന്നു തിരുത്തിയാൽ കുറച്ചു കൂടി ശരിയാവും.

    ഋഷി|rISHI said...

    കുതിരവട്ടന്‍(എന്തൊരു പേരാ മാഷെ ഇതു?),
    താങ്കള്‍ക്ക് വേണമെങ്കില്‍ അങ്ങനെ വായിക്കാം.
    അങ്ങനെ ആയാലും ഈ പോസ്റ്റിനോ , എന്റെ കമന്റിനോ അര്‍ത്ഥവ്യത്യാസം സംഭവിക്കുന്നില്ലല്ലോ?
    സ്വാമിജിയെ കൊന്നത് നക്സല്‍ ഗ്രൂപ്പുകളാണെന്ന് പത്രങ്ങളും അവരും പറയുന്നു, നക്സല്‍ ഗ്രൂപുകളെ ക്രിസ്ത്യാനികള്‍ സഹായിക്കാറുണ്ടായിരുന്ന്വെന്ന് നിങ്ങളും പറയുന്നു.
    ഒറീസയില്‍ നടക്കുന്ന പോലീസ്ന്റെ അന്വേഷണത്തെ വിശ്വാസമില്ലെന്ന് ( അതു പിന്നാ എവിടാ ഉള്ളത് അല്ലേ?) ഒരു ഫാദെര്‍ പറഞ്ഞതായി പത്രത്തില്‍ വായിച്ചു.
    അതില്‍ കൂടുതല്‍ എന്ത് പറയാന്‍ മാഷെ?

    Anonymous said...

    ഞെട്ടിപ്പിച്ച് കളഞ്ഞല്ലോ സാര്‍.
    സംഘത്തെ എന്നും എതിര്‍ത്ത് പോന്നിരുന്ന പത്രമാധ്യമങ്ങളിലെ തെളിവ് കൊണ്ട് തന്നെ താങ്കള്‍ എല്ലാം പകല്‍ പോലെ തെളിയിച്ച് തന്നിരിയ്ക്കുന്നു.
    ഐ സല്യൂട്ട് യു.

    ഒരു കാര്യം കൂടി വിശദീകരിച്ചാല്‍ നന്നായിരുന്നു. വിട്ട് പോയതായിരിയ്ക്കും.
    സ്വാമി ലക്ഷ്മണാനന്ദ അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമത്തില്‍ ഒരു ബ്രാഹ്മണനായിരുന്നോ അതോ ക്ഷത്രിയന്‍...? അല്ലെങ്കില്‍ മറ്റെന്തെങ്കിലും ‘മുന്തിയ’ (സോ കോള്‍ഡ്) ജാതി..? ;-)

    നാല്പത് വര്‍ഷമായി അവിടെ പ്രവര്‍ത്തിക്കുന്ന സ്വാമിയെ ഒരു സുപ്രഭാതത്തില്‍ മാവോയിസ്റ്റുകള്‍ തട്ടിയത്രെ..!

    സത്യങ്ങളെ പൂര്‍ണമായും വെളിച്ചത്ത് കൊണ്ട് വന്ന പോസ്റ്റ്.
    ഹാര്‍ദ്ദവമായ അഭിനന്ദങ്ങള്‍ നകുലന്‍ ജി.


    ഓഫ് 1: ഏതൊക്കെ സഭാവിഭാഗങ്ങളാണ് സുവിശേഷവല്‍ക്കരണത്തില്‍ വ്യാപകമായി ഇടപെട്ടു കൊണ്ടിരിയ്ക്കുന്നത്. പണ്ടെന്നോ ഒരു സംഘം അനുഭാവി പറഞ്ഞതായി ഓര്‍ക്കുന്നു, എന്തെന്നാല്‍ മാര്‍ത്തോമ്മാ സഭ ഇന്ത്യയില്‍ സുവിശേഷം പ്രചരിപ്പിക്കുന്നില്ലെന്നും, ആ വിഭാഗവുമായി സംഘ് നല്ല അടുപ്പത്തിലാണെന്നും അവരുമായി യാതൊരു തര്‍ക്കവുമില്ലെന്നും. ശരിയാണൊ..? കിരണ്‍ തോമസ് എന ബ്ലോഗ്ഗര്‍ക്ക് അറിയാമെങ്കില്‍ അദ്ദേഹം പറഞ്ഞാലും മതി.

    ഓഫ് 2 : ഈ പിഡി‌എഫ് ഒരു പത്തറുപത് പേര്‍ക്ക് അയച്ചിട്ടേയുള്ളൂ ഇനി ബാക്കി ജോലി..!!!

    ഓഫ് 3 : മാവോവാദികളും ക്രിസ്റ്റ്യന്‍ മിഷണറിമാരും തമ്മിലുള്ള ബന്ധം വെളിപ്പെറ്റുത്തുന്ന ഒരു പോസ്റ്റ് മനോജ് എന്ന ഒരു ബ്ലൊഗ്ഗെര്‍ അടുത്തിടെ പബ്ലിഹ് ചെയ്തിരുന്നു. vyathakal.blogpot.com

    ഓഫ് 4 : ഒരു തെറ്റായ ആരോപണം വരുമ്പൊ അത് അണികളല്ലാത്തവര്‍ക്ക് വിശദീകരിച്ച് കൊടുക്കാന്‍ പലപ്പോഴും മെനക്കെടാറില്ലാത്ത സംഘത്തിന്റെ സ്വഭാവത്തില്‍ നിരാശയുണ്ട്.

    കുതിരവട്ടന്‍ | kuthiravattan said...

    അര്ത്ഥവ്യത്യാസമൊന്നും വരുന്നില്ലെന്കില് ഒരു വാചകം കൂടി തിരുത്താം ഋഷീ,

    "ഒരു വിശ്വഹിന്ദു/ബജരംഗ് ദള്‍/ ബിജേപി നേതാവിന്റെ സാന്നിധ്യമാണ് അനുഭവപ്പെടുക."

    എന്നത്

    "ഒരു വിശ്വഹിന്ദു നേതാവിന്റെ സാന്നിധ്യമാണ് അനുഭവപ്പെടുക."

    എന്നാക്കിയാൽ അല്പം കൂടി ശരിയാവും.

    Joker said...

    ശ്രീ.നകുലന്‍
    ക്ഷേമം നേരുന്നു. വളരെയധികം കഷ്ടപ്പെട്ട് സംഘ പരിവാറിനെ ഈ പ്രശ്നനങ്ങളില്‍ നിന്നെല്ലാം ഊരിയെടുക്കാന്‍ താങ്കള്‍ കാണിക്കുന്ന ഈ ശുഷ്കാന്തിയും അത്യധ്വാനവും കണ്ടില്ലെന്ന് നടിക്കാനാവില്ല. കേരളത്തിലെ മാധ്യമങ്ങള്‍ കുറച്ചൊന്നുമല്ല സംഘ് പരിവാറിനെ സഹായിച്ചിരിക്കുന്നത് അതിന് ഒട്ടേറേ തെളിവുകളും ഉണ്ട്. അത് പോകട്ടെ ഒരു വാദ പ്രതിവാദത്തില്‍ അര്‍ഥമില്ല.

    ചുരുക്കത്തില്‍ സംഘ് പരിവാറിനെ വെറുതെ സംശയിക്കുകയാണോ എന്ന് സംശയിക്കുന്ന നിക്ഷ്പക്ഷ മതികള്‍ക്ക് ഇക്കണ്ടതെല്ലാം ചെയ്തത് അവര്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ പര്യാപ്തമാണ് താങ്കളുടെ ലേഖനം.

    താങ്കളുടെയും ഇവിടെയുള്‍ല മറ്റ് സംഘ പരിവാര പിണിയാളുകളുടെയും അഭിപ്രായം കേട്ടാല്‍ തോന്നുക. ഇക്കണ്ട വാര്‍ത്തകളെ കൊണ്ടെല്ലാം ഇടതു പക്ഷം എമ്പാടും വോട്ടും വാണ്‍ഗി അടുത്ത ലോക്സഭാ ഇലക്ഷനൈല്‍ അധികാരത്തില്‍ വരുമെന്നാണ്. നിങ്ങള്‍ അത്രക്ക് മുഖവിലെക്കെടുക്കുന്നുണ്ട് മാധ്യമ പ്രോപ്പഗണ്ടകളെ. മാധ്യമങ്ങളാണ് ഇത്തരം പ്രോപ്പഗണ്ടകള്‍ കൊണ്ട് വരുന്നതെങ്കില്‍ എന്ത് കൊണ്ട് സംഘപരിവാര്‍ നിയമപരമായി ഇതിനേ നേരിടുന്നില്ല ?
    മത പരിവര്‍ത്തനത്തെ പറ്റി
    --------------------
    ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അയാള്‍ക്ക് മതം മാറാന്‍ അവകാശമില്ലേ. ഇനി ഇങ്ങനെ ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം മതം മാറി ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലാതായാല്‍ ഇവിടെ എന്താണ് സുഹ്യത്തെ സംഭവിക്കുക. ഹിന്ദുക്കള്‍ എല്ലാവരും മതം മാറിപ്പോകുന്നെ എന്ന് വിലപിക്കുന്ന സംഘ് പരിവാര്‍ യഥാര്‍ത്തത്തില്‍ ഉദ്ദേശിക്കുന്നത് എന്താണ്.രാം ക്ഷേത്രം നിര്‍മിക്കാനെന്ന് മുറവിളിക്കൂട്ടികൊണ്ട് ബാബരി മസ്ജിദ് തകര്‍ത്തു പക്ഷെ ഇപ്പോഴും രാമ ക്ഷേത്രം നിര്‍മിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം സംഘ പരിവാരത്തിന് അധികാരത്തില്‍ കയറാനുള്ള തന്ത്രങ്ങളല്ലെ സുഹ്യത്തെ. ആളുകളുടെ മനസ്സില്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഭീതി നിറച്ച് അത് വോട്ടാക്കി മാറ്റുന്നതും മുസ്ലിം പ്രീണനം നടത്തി ഇടതു പക്ഷം വോട്ടക്കി മാറ്റുന്നു എന്ന് ആരോപിക്കുന്നതു വേശ്യയുടെ ചാരിത്യ പ്രസംഗം പോലെ തോന്നുന്നുണ്ട്.

    ajeeshmathew karukayil said...

    സ്നേഹം നിറഞ്ഞ നകുലന്‍,

    ആദ്യമേ തന്നെ എന്‍റെ അഭിനന്ദനങ്ങള്‍ വളരെ കഷ്ടപ്പെട്ട് പഠിച്ചു തയ്യാറാക്കിയ ഈ ലേഖനത്തിന്, പറഞ്ഞതൊക്കെ വാസ്തവം ,പക്ഷെ ഇതു അന്ധന്‍ കണ്ട ആനയെ പോലെ ഏകപക്ഷീയമായി എന്ന് തോന്നുന്നു .ഈ വാര്‍ത്തകള്‍ക്ക് മറ്റൊരു മുഖം ഉണ്ടെന്നത് കാണാതെ പോയോ എന്നൊരു തോന്നല്‍ .എന്തായാലും ഈ ഒരു ലേഖനം തയ്യാറാക്കാന്‍ താങ്കള്‍ എടുത്ത അധ്വാനത്തെ ഞാന്‍ മാനിക്കുന്നു ഇനിയും ഇനിയും എഴുതുക .

    സ്നേഹത്തോടെ,

    അജീഷ് മാത്യു കറുകയില്‍

    Rajeeve Chelanat said...

    നകുലന്‍

    ഒരു വര്‍ഗ്ഗീയ കലാപം നടന്നാലുടന്‍ അതില്‍ ചാടിവീഴുകയും, അതില്‍ വ്യക്തമായ ഒരു പക്ഷം പിടിക്കുകയും ചെയ്യുന്നത് അത്ര വലിയ തെറ്റൊന്നുമല്ല. കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നും, അറിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ‘ശരി‘യുടെ ഭാഗത്ത് നില്‍ക്കണമെന്നുമുള്ള ഒരു മിനിമം വ്യവസ്ഥ മാത്രമേ അതിലുള്‍പ്പെടുന്നുള്ളു.

    “ഇതൊക്കെയാണോ ഇത്രവലിയ കണ്ടെത്തൽ!
    ഇതു കണ്ടുപിടിക്കാനാണോ രഹസ്യമായി വലിയ അന്വേഷണമൊക്കെ നടത്തിയത്? എന്നോടു ചോദിച്ചിരുന്നെങ്കിൽ ഞാൻ പറഞ്ഞുകൊടുത്തേനേ ഇതെല്ലാം. മാസങ്ങൾക്കു മുമ്പേ തന്നെ“ എന്നൊക്കെയുള്ള വിടുവായത്തങ്ങളെയും ആമുഖങ്ങളെയും ഒഴിവാക്കിയാല്‍ ഇന്ന് നമുക്ക് കിട്ടുന്ന ചിത്രം എന്താണ് പാണ്ഡവാ? ഒരു സമ്മറി.

    അവിടെയൊരു കലാ‍പം നടന്നിരിക്കുന്നു. സമ്പത്തിക അസമത്വത്തിന്റെയും ജാതി-മത-വൈരങ്ങളുടെയും വേരുകളുള്ള ഒരു കലാപം. അതിന്റെ കാരണങ്ങള്‍ സങ്കീര്‍ണ്ണങ്ങളാകാം. എങ്കിലും അതില്‍ വ്യാപകമായി ആക്രമിക്കപ്പെട്ടവരും ജീവന്‍ നഷ്ടപ്പെട്ടവരും പലായനം ചെയ്യേണ്ടിവന്നവരും ക്രിസ്ത്യാനികളായിരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമായി തുടരുന്നു.
    ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കിടക്കുണ്ടായ കൊലകള്‍ക്കും ലക്ഷ്മണാനന്ദ സരസ്വതിയുടെ വധത്തിനുമൊക്കെയുള്ള ‘സ്വാഭാവിക പ്രതികരണ‘മായി ഒരു ലഹളയെ വ്യാപിപ്പിച്ചത് ആരായിരുന്നു? ക്രിസ്ത്യാനികളോ, ഈ നാട്ടിലെ മാധ്യമങ്ങളോ? ‘മതപരിവര്‍ത്തനം’ എന്ന ഇല്ലാപ്പുലിക്കെതിരെയായിരുന്നു ലക്ഷ്മണാനന്ദ എന്ന ഈ സ്വാമിജിയുടെ പ്രധാന ‘സാമൂഹ്യ’പ്രവര്‍ത്തനം തന്നെ. മുപ്പതു വര്‍ഷത്തോളം ആ വിഷം ചീറ്റി നടന്ന ഒരു വന്ദ്യവയോധികനായിരുന്നു അദ്ദേഹം. (The Swami, known for his untiring zeal to check conversion of tribals into Christians in the entire southern and western Orissa, has been running the Shankaracharya Sanskruta Kanya Ashram at Jalespata, 30km south of Baliguda in Khandhamal for more than three decades now)ഹിന്ദുമതത്തിലേക്ക് തിരിച്ചും പരിവര്‍ത്തനം ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളിലും അദ്ദേഹം പങ്കാ‍ളിയായിരുന്നു. അദ്ദേഹത്തിന്റെ വധത്തെ ന്യായീകരിക്കുകയല്ല ഞാന്‍ ഇവിടെ.

    ക്രിസ്ത്യാനികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നത് ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടുമില്ല. മതം മാറിയവരും, മാറുന്നവരുമുണ്ടാകാം. ക്രിസ്ത്യാനികളുടെ സംഖ്യ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സമീപകാല കണക്കുകള്‍ കാണിക്കുന്നുമുണ്ട്. പക്ഷേ അതിനുള്ള കാരണങ്ങള്‍ സാമൂഹികമാ‍ണ്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതാന്തസ്സിനുവേണ്ടിയുള്ള അന്വേഷണമാണ് മതപരിവര്‍ത്തനത്തിലേക്ക് നയിക്കുന്നത്.പഴയ മതത്തിലുണ്ടായിരുന്ന അസമത്വങ്ങള്‍ പുതിയ മതത്തിലും ഏറെക്കുറെ നിലനില്‍ക്കുന്നു എന്ന തിരിച്ചറിവുകളും പുതിയ സാമൂഹിക പഠനങ്ങള്‍ നല്‍കുന്നുണ്ട്. അത് മറ്റൊരു വിഷയം.

    പറഞ്ഞുവന്നത്, അത്തരം സാമൂഹിക പ്രശ്നങ്ങളെ കലാപമാക്കി മാറ്റിയത് ഇന്ത്യയിലെ വലതുപക്ഷ ഹൈന്ദവസംഘടനകള്‍ തന്നെയായിരുന്നു എന്നതാണ്. ഒറീസ്സയില്‍ കുയി-പാണ പ്രശ്നങ്ങളായിരുന്നുവെങ്കില്‍, കര്‍ണ്ണാടകയിലെന്തായിരുന്നു നകുലാ കാരണങ്ങള്‍? ഓ..അവിടെയും മത പരിവര്‍ത്തനം തന്നെ, അല്ലേ? ചത്തത് കീചകനെങ്കില്‍ എന്ന ന്യായം.

    “Christians are setting their own homes on fire to get good compensation. There are rivalries among Christian groups. They are attacking and killing each other“"

    മുകളിലെഴുതിയ ഈ വിഡ്ഢിത്തം എഴുന്നള്ളിച്ച ആളെ അറിയുമോ സുഹൃത്തേ? ഇത്രയധികം ലിങ്കുകളും മറ്റും ചികഞ്ഞെടുത്ത തലയല്ലേ? ഒന്ന് അന്വേഷിക്കാന്‍ മിനക്കെടണേ.

    വളരെ സങ്കീര്‍ണ്ണമായ സാമുദായിക ബന്ധങ്ങളുടെ ഫലമായുണ്ടായ ചില ദൌര്‍ഭാഗ്യകരമായ സംഭവങ്ങളെ ഇത്ര ആപല്‍ക്കരമായ രീതിയില്‍ വളര്‍ത്തിവലുതാക്കിയത് സംഘപരിവാറുകളും ബജ്‌റംഗ‌ദളും ആണ്. ഗ്രഹാം സ്റ്റെയ്‌ന്‍സിനെയും മക്കളെയും ചുട്ടുകൊന്നതും ക്രിസ്ത്യാനികള്‍ തന്നെയായിരുന്നുവെന്നും താങ്കള്‍ അടുത്തുതന്നെ കണ്ടുപിടിച്ചേക്കുമെന്നും എനിക്ക് നല്ല്ല ഉറപ്പുണ്ട്.

    “കലാപങ്ങൾ ആഘോഷിച്ച് നേട്ടമുണ്ടാക്കുകയും അതുവഴി കൂടുതൽ കലാപങ്ങൾക്കു പ്രേരണ നൽകുകയും ചെയ്യുന്നവരെ ചെറുക്കുവാൻ ഒരു ചെറുവിരലെങ്കിലും ഉയരേണ്ടതുണ്ട്“ എന്ന താങ്കളുടെ ആഗ്രഹം നന്ന്. എങ്കിലും ഇതുപോലുള്ള ‘കണ്ടുപിടുത്തങ്ങളും‘ ‘വിവരദോഷ’ങ്ങളും കൂടുതല്‍ കലാപങ്ങള്‍ക്ക് വഴിവെച്ചാലും ഞാന്‍ അത്ഭുതപ്പെടില്ല. പിന്നെയൊരു സമാധാനമുള്ളത്, ഈ വിഷയത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമായതും താങ്കള്‍ ഉപയോഗിച്ചതുമായ പല ലിങ്കുകളിലുമുള്ള അത്ര തന്നെ വിഷം ഇവിടെ ഈ ലേഖനത്തില്‍ പ്രത്യക്ഷമായി കാണാനില്ലെന്ന് വേണമെങ്കില്‍ സമ്മതിക്കാം എന്നതു മാത്രമാണ്. എങ്കിലൂം താങ്കളുടെ കയ്യിലുള്ളതും വിഷം പുരട്ടിയ അമ്പുകള്‍ തന്നെയാണ് നകുലാ.

    സമയക്കുറവിനാല്‍ ഇത്രമാത്രം എഴുതുന്നു. പറ്റിയാല്‍ ഇനിയും കാണാം.

    അഭിവാദ്യങ്ങളോടെ

    Unknown said...

    അജീഷേ, നന്ദി.
    ആനയ്ക്ക് പല അവയവങ്ങളുമുണ്ടെന്നതു സത്യം തന്നെ. ഒരു മുൻ‌കമന്റിൽ‌പ്പറഞ്ഞതുപോലെ, ഭൂമി-ജോലി-ഭക്ഷണം-മതം അങ്ങനെ പലതും. അതു തന്നെയായിരുന്നു ഈ പോസ്റ്റിന്റെ സാരാംശവും എന്നായിരുന്നു ഞാൻ ഇതുവരെ കരുതിയിരുന്നത്!

    അത്ഭുതകരമെന്നു പറയട്ടെ മലയാളികളായ മിക്കവാറും എല്ലാ അന്ധന്മാരും കൃത്യം ഒരേ അവയവത്തിൽത്തന്നെയാണു പിടിക്കുന്നത്! മതത്തിൽ മാത്രം. അതിൽ നിന്ന് എനിക്കു മനസ്സിലായത് അവർക്കു കാഴ്ചക്കുറവൊന്നുമില്ലെന്നും ബോധപൂർവ്വം പോയി കൃത്യം അവിടെത്തന്നെ പിടിക്കുന്നതാണെന്നുമാണ്. മറ്റ് അവയവങ്ങളെ അവർ കണ്ടില്ലെന്നു നടിക്കുന്നതാവണം. അത്തരം കപടാന്ധന്മാരോടു കലഹിച്ചുകൊണ്ട്, ചുറ്റുമൊന്നു പരതിനോക്കിയാൽ മറ്റുചില അവയവങ്ങളിൽകൂടി പിടുത്തം കിട്ടുമെന്ന പ്രഖ്യാപനമായിരുന്നു ഈ പോസ്റ്റ്. ആശയസംവേദനത്തിൽ പിഴവുപറ്റിയെങ്കിൽ, കാഴ്ചക്കുറവിന്റെ പേരിൽ ക്ഷമിക്കുക.

    പരിഭവം ലവലേശമില്ലാതെ,
    അന്ധനകുലൻ.

    Unknown said...

    >> [ഋഷി] . നകുലൻ, താങ്കളുടെ ആശങ്കകൾ വെളിവായി വരുന്നു.

    [നകുലൻ] കമ്മ്യൂണിസ്റ്റുകളുമായി ചർച്ചയ്ക്കു തുനിയുമ്പോഴാണു സാധാരണ ഇത്തരം ടിപ്പിക്കൽ പ്രയോഗങ്ങൾ കേൾക്കേണ്ടിവരാറ്. മുമ്പ്, ഒരു കമ്മ്യൂണിസ്റ്റുപാർട്ടിയുടെ നിലപാടുകൾ എണ്ണിപ്പറഞ്ഞുവിമർശിച്ച ഒരു പോസ്റ്റിനു മറുപടിയായി “നകുലന്റെ ആകുലതകൾ“ എന്നൊക്കെപ്പറഞ്ഞ് പോസ്റ്റുവന്ന ചരിത്രം വരെയുണ്ടിവിടെ! ഞാൻ പറഞ്ഞതു വായിച്ചാൽ അവർക്കായിരുന്നു ശരിക്കും ആകുലതയുണ്ടാവേണ്ടിയിരുന്നത്. ഇവിടെയും, എനിക്കു പറയാനുള്ളതു വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. പോസ്റ്റിലും കമന്റുകളിലുമെല്ലാം. ആശങ്കയെന്നോ ആന്റികൂസിസമെന്നോ – ആളുകൾക്ക് ഇഷ്ടം പോലെ പേരുവിളിക്കാം.

    >> [ഋഷി] . ഞാൻ എന്തിനാ നകുലാ പ്രതിരോധിക്കുന്നത് ?.

    [നകുലൻ] കാരണം ലളിതം. ഇതു വായിച്ചു കഴിഞ്ഞാൽപ്പിന്നെ സംഘപരിവാറിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുകമാത്രം ചെയ്ത് ഒറീസയിലെ അടിസ്ഥാനപരമായ മറ്റു പ്രശ്നങ്ങൾ കണ്ടിട്ടേയില്ലെന്നു തുടർന്നും നടിക്കാൻ മനസ്സാക്ഷിയുള്ളവർക്കു കഴിഞ്ഞെന്നു വരില്ല. അങ്ങനെ വരുമ്പോൾ, സംഘം കുറ്റവിമുക്തമാക്കപ്പെട്ടുപോകുകയാണോ എന്ന ഒരു ഭയം അഥവാ “ആശങ്ക” (എനിക്കുണ്ടെന്നു പറഞ്ഞ അത്) താങ്കൾക്കുണ്ടെന്നു തോന്നുന്നു. അപ്പോൾ, അതിനെ തടയാനായി പ്രതിരോധം തീർക്കേണ്ടിവരുന്നു. സംഘത്തെ കുറ്റപ്പെടുത്താനുദ്ദേശിച്ചു ചില സംഗതികൾ സൂചിപ്പിച്ച് – ഇവിടെപ്പറഞ്ഞിരിക്കുന്ന മറ്റു വിഷയങ്ങളിൽനിന്നു ഫോക്കസ് മാറ്റുവാനും – അങ്ങനെയൊന്നുമല്ല സംഗതികൾ - സംഘപരിവാർ തന്നെയാണു പ്രതി എന്നൊക്കെ സ്ഥാപിക്കാനും പരമാവധി ശ്രമിക്കും. മനസ്സിലായെന്നു വിശ്വസിക്കുന്നു.

    >> [ഋഷി] . തെറ്റ് ചെയ്തവനല്ലേ പ്രതിരോധിക്കേണ്ടതും ന്യായീകരണങ്ങൾ കണ്ടെത്തേണ്ടതും?.

    [നകുലൻ] അതെ. ഒറീസയിലെ പ്രശ്നങ്ങളുടെ സാമൂഹ്യപശ്ച്ചാത്തലം മറച്ചുവച്ചുകൊണ്ട് – ഇന്ത്യയിൽ “ഹിന്ദുക്കൾ” “ക്രിസ്ത്യാനികളെ“ കൊല്ലുന്നുവെന്ന് ആക്രോശിച്ചുകാണുന്ന വിദേശമാദ്ധ്യമങ്ങൾ ചെയ്യുന്നതു തെറ്റാണ്. വിശദാംശങ്ങളറിയാൻ ജനത്തിന് അവസരം നൽകാതെ എല്ലാം സംഘപരിവാറിന്റെ തലയിൽ വച്ചു തൃപ്തിയടയുന്ന ഇന്ത്യൻ മാദ്ധ്യമങ്ങൾ ചെയ്യുന്നതും തെറ്റാണ്. അവസരം മുതലെടുത്ത് വോട്ടുപിടിക്കാനായി ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരുമടങ്ങിയ കൂസ്റ്റിസ്റ്റു രാഷ്ട്രീയക്കാർ ചെയ്യുന്നതും തെറ്റാണ്. സ്വയമറിയാതെയാണെങ്കിലും ഇതൊക്കെ വിശ്വസിച്ചു വികാരംകൊള്ളുകയും, യാഥാർത്ഥ്യങ്ങൾ മറഞ്ഞുതന്നെ കിടക്കാൻ കൂട്ടുനിൽക്കുകയും ചെയ്യുന്ന ഓരോരുത്തർ ചെയ്യുന്നതും തെറ്റാണ്. താങ്കൾ ഈ കൂട്ടത്തിൽ എവിടെയെങ്കിലും പെടുന്നുണ്ടെങ്കിൽ, താങ്കളും തെറ്റുചെയ്യുന്നു എന്നർത്ഥം. അപ്പോൾ, ആ തെറ്റു ചൂണ്ടിക്കാട്ടിയിരിക്കുന്ന ഇവിടെ താങ്കളും പ്രതിരോധിക്കാൻ ശ്രമിക്കും. “ഇതൊന്നും ശരിയല്ല - സംഘം തന്നെയാണ് എല്ലാത്തിനും പിന്നിൽ“ എന്നു വരുത്തിത്തീർക്കാൻ പിന്നെയും ശ്രമിച്ചുകൊണ്ടിരിക്കും. നിർഭാഗ്യവശാൽ, താങ്കളുടെ കമന്റുകളിൽ നിന്ന് അങ്ങനെയൊരു പ്രതീതിയാണു ജനിക്കുന്നത്.

    >> [ഋഷി] . ഒറീസയിലെ ആക്രമണത്തെ പ്രതിരോധിക്കേണ്ടതും മൂടിവെയ്ക്കേണ്ടതും ...... ...........കേരളത്തിലെ ഇടതുപക്ഷത്തിനോ വലതുപക്ഷത്തിനോ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല..

    [നകുലൻ] ഏത് ആക്രമണമാണുദ്ദേശിച്ചത് ? ഉദ്ദേശിച്ച കൂട്ടത്തിൽ, ലക്ഷ്മണാനന്ദസരസ്വതിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും നേരെ കഴിഞ്ഞ ഡിസംബറിലും അദ്ദേഹത്തിന്റെയും മറ്റു സന്യാസിമാരുടെയും നേരെ ഈ ആഗസ്തിലും നടന്ന ആക്രമണങ്ങളും കൂടി ഉൾപ്പെടുമോ? (അതോ അവയും ആക്രമണങ്ങൾ തന്നെയായിരുന്നു എന്നതു മറന്നുപോയിരുന്നോ?) ആ ആക്രമണങ്ങൾ മൂടിവയ്ക്കുകയോ നിസാരവൽക്കരിക്കുകയോ ഒക്കെ ചെയ്യേണ്ടത് ഇടതുവലതുവ്യത്യാസമില്ലാതെ കേരളത്തിലെ കൂസിസ്റ്റുപക്ഷങ്ങളുടെയും അവരെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങളുടേയും ആവശ്യം തന്നെയാണെന്നതിൽ സംശയമുണ്ടോ? ആവശ്യമില്ലായിരുന്നെങ്കിൽ‌പ്പിന്നെ എന്തിനാണ് ആദ്യകലാപത്തിനുശേഷം അവരതു മൂടിവച്ചത്? പിന്നീട് ഇപ്പോൾ മാത്രം തുറന്നു പറഞ്ഞത്?

    അവർക്ക് “അതിന്റെ” ആവശ്യമില്ലെന്നു താങ്കൾ പറയുന്നു. പിന്നെ വേറേ എന്തിന്റെയാണ് ആവശ്യമുള്ളതെന്നതിന്റെ ഒരു ഉദാഹരണം പോസ്റ്റിൽത്തന്നെ വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. ഇനിയുമാവർത്തിക്കണോ?

    >> [ഋഷി] . വിദൂരവ്യാപകമായ കാരണങ്ങൾ ഒറീസയിലെ ആക്രമണങ്ങൾക്ക് പിന്നിൽ ഇല്ല എന്ന് ഞാൻ പറയുന്നില്ല, പക്ഷേ .......

    [നകുലൻ] അങ്ങനെ തുറന്നു പറയുക! ഇതുതന്നെയാണു കാര്യം. ഈ “പക്ഷേ”തന്നെയാണു സുഹൃത്തേ ഞാൻ ഉദ്ദേശിച്ച “പ്രതിരോധം“. അനവധികാരണങ്ങളുണ്ടെന്നു സമ്മതിക്കുന്ന സ്ഥിതിയ്ക്ക് താങ്കളും ഈ പോസ്റ്റിന്റെ സാരാംശത്തെ അംഗീകരിക്കുന്നുവെന്നർത്ഥം. പക്ഷേ – അങ്ങനെ വന്നാൽ സംഘം കുറ്റവിമുക്തമാക്കപ്പെട്ടുപോകുമോ എന്ന ഭയം പിടികൂടുന്നതിനാൽ ഉടൻ തന്നെ താങ്കൾ - “എന്നാലും സംഘപരിവാറിന്റെ സംഭാവന മറക്കാൻ പാടുണ്ടോ“ എന്നൊരു ചോദ്യമെറിഞ്ഞ് കാരണങ്ങൾ വിസ്തരിക്കാൻ പ്രേരിതനാവുന്നു. ഇതു തന്നെയാണ് ഈപ്പറഞ്ഞ പ്രതിരോധം. ഇപ്പോളെങ്കിലും മനസ്സിലായിക്കാണുമെന്നു കരുതട്ടെ.

    >> [ഋഷി] . അദ്ദേഹം കേവലം ഒരു ആദിവാസി നേതാവാണെന്ന് വരുത്തിത്തിർക്കാൻ ….

    [നകുലൻ] കേൾക്കേണ്ടതു തന്നെ! അദ്ദേഹത്തെ “കേവലം” ഒരു വി.എച്..പി. നേതാവായി മാത്രം മാദ്ധ്യമങ്ങൾ ചിത്രീകരിച്ചതു നൂറുശതമാനം തെറ്റാണ്. അതു ഞാൻ വിശദമാക്കിയപ്പോൾ ഉടൻ അതാ വരുന്നു ആരോപണം - നേരേ മറിച്ചാണെന്നു വരുത്താനാണു ഞാൻ ശ്രമിക്കുന്നതെന്ന്!!

    ഇതാണു ഞാൻ മുമ്പൊരു കമന്റിൽ‌പ്പറഞ്ഞ “ഏകമുഖചിന്ത“യും അതു സമ്മാനിക്കുന്ന കടും‌പിടുത്തവും. ഒന്നെങ്കിൽ അദ്ദേഹം ഒരു ആദിവാസി നേതാവ്. അതല്ലെങ്കിൽ വി.എച്.പി. നേതാവ്. ഈ രണ്ടു സാദ്ധ്യതകൾക്കേ താങ്കളേപ്പോലെയുള്ളവരുടെ മനസ്സിൽ ഇടമുള്ളൂ. ലക്ഷ്മണാനന്ദ – വി.എച്.പി. ഭാരവാഹിയാണ് – കുയികളുടെ ആചാര്യനാണ് – സന്യാസിയാണ് – വൃദ്ധനാണ് – സർവ്വോപരി ഒരു മനുഷ്യനാണ്. അങ്ങനെ പലതുമാണ്. അതുകൊണ്ട്? ഇക്കൂട്ടത്തിൽ താങ്കൾക്കു താല്പര്യവും പ്രയോജനവുമുള്ള ലേബൽ വി.എച്.പി. എന്നതായതുകൊണ്ട് മറ്റു വിശേഷണങ്ങൾ അദ്ദേഹത്തിന് ഇല്ലാതായിപ്പോകുന്നില്ല.

    അതേ ശൈലിയിൽത്തന്നെ തിരിച്ചു ചോദിച്ചാൽ, ജലേഷ്‌പേട് ആശ്രമത്തിൽ വച്ച് സന്യാസിമാരെ കൊലപ്പെടുത്തിയാൽ അതു ബാധിക്കുന്നത് വി.എച്.പി.ലേബലുള്ളവരെ മാത്രമാണെന്നു “വരുത്തിത്തീർക്കാ“നാണോ താങ്കൾ ശ്രമിക്കുന്നത്? ആണെങ്കിൽ അതു വൃഥാവിലാണ്.

    >> [ഋഷി] . താങ്കൾ പ്രസിദ്ധീകരിച്ച ഒറിയ പത്രത്തിന്റെ കട്ടിങ്ങ് എവിടെനിന്ന് കിട്ടി?.

    [നകുലൻ] അതു ശരി! ആൽബത്തിലെ ഫോട്ടോകളുടെ കാര്യം എഴുതിയപ്പോൾ ഞാൻ വിചാരിച്ചു താങ്കളതൊക്കെ കണ്ടിട്ടായിരിക്കും പുറപ്പാടെന്ന്! കണ്ണുമടച്ചുള്ള കമന്റിങ്ങാണെന്നു വരുമോ?

    അടിക്കുറിപ്പു തർജ്ജമ ചെയ്തു കിട്ടാൻ ചെലവായത് - “ഏതെങ്കിലും കൂട്ടുകാർ വഴി ഇതൊന്നു തർജ്ജമ ചെയ്തു കിട്ടാൻ വഴിയുണ്ടോ“ എന്ന ചോദ്യം ചോദിച്ചുകൊണ്ട് നാലഞ്ചു സുഹൃത്തുക്കൾക്ക് ഒന്നിച്ചെഴുതിയ ഒരു ഒറ്റവരി ഇ-മെയിൽ മാത്രം. ഇതിനെയൊക്കെ ഗൂഢാലോചനയെന്നു വിളിച്ചാൽ കുടുങ്ങിപ്പോകുകയേയുള്ളൂ.

    >> [ഋഷി] .അതുപോലെ ഏകദേശം അവസാനഭാഗത്ത് ഇംഗ്ലീഷ് പത്രത്തിന്റേതോ മറ്റോ ആണെന്ന് പറഞ്ഞ് ഒരു കട്ടിങ്ങ് കണ്ടു എവിടെ നിന്നാണെന്ന് വ്യക്തമല്ല, അതിൽ ബോൾഡു ചെയ്തിരിക്കുന്ന ഭാഗം താങ്കൾക്കാവശ്യമുള്ളതാണെന്ന് മനസിലായതു കൊണ്ട് വ്യക്തമാണ് അതൊരു ഹിന്ദു സംഘടനയുടെ പ്രസിദ്ധികരണമാണെന്ന്.

    [നകുലൻ] ക്ഷമിക്കണം. താങ്കൾക്ക് ആളുതെറ്റി. സ്ഥലവും.
    അതിന്റെ പേരിൽ താങ്കൾക്കു വല്ലാത്തൊരു അമളിയിവിടെ പിണയുകയുംചെയ്തു.

    ഓരോ പത്രത്തിന്റെയും പേര് ചിത്രത്തിലൂടെയോ വാക്കുകളിലൂടെയോ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട് എല്ലായിടത്തും. അധികം കേട്ടിട്ടില്ലാത്ത ഒരു പേരു വരുന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം – അവസാനം ഒരിടത്തുവരുന്നുണ്ട്. ഹിന്ദുക്കളുടെ വീടു കത്തിച്ച കാര്യം ബോൾഡിൽ പറഞ്ഞിട്ടുമുണ്ട്. അതായിരിക്കണം താങ്കളുടെ മനസ്സിൽ.

    ചിത്രം ദാ ഇതായിരുന്നു.

    എന്റെ ഋഷീ - അത്, ലോകത്തിൽ പലയിടത്തും നടക്കുന്ന “ക്രൈസ്തവപീഢനങ്ങളേക്കുറിച്ചു” പറയുന്ന സ്ഥലമാണെന്നും, ക്രൈസ്തവരെ അനുകൂലിക്കുന്ന പ്രസിദ്ധീകരണമാണെന്നുമാണ് ഒറ്റനോട്ടത്തിൽ എനിക്കു തോന്നിയത്. ഇപ്പോളും അങ്ങനെ തോന്നുന്നു. അത് പോസ്റ്റിൽ അങ്ങനെ തന്നെ പറഞ്ഞിട്ടുമുണ്ട്. ക്രൈസ്തവരെ അനുകൂലിക്കുന്ന പ്രസിദ്ധീകരണങ്ങളിലും മാവോയിസ്റ്റുബന്ധത്തിന്റെ സൂചന കാണാമെന്നതു തെളിയിക്കാനാണ് അത് ഇട്ടതു തന്നെ! താങ്കൾ ഒന്നെങ്കിൽ ഇതൊന്നും വിശദമായി വായിക്കാതെ ധൃതിപിടിച്ചു കമന്റിടുകയാണ്. അല്ലെങ്കിൽ, ധൃതിയ്ക്കിടെ ശുദ്ധമണ്ടത്തരങ്ങൾ സംഭവിച്ചുപോകുകയാണ്.

    കോമ്പസ് ഡയറക്ട് ന്യൂസ് -ന്റെ സൈറ്റ് ഇവിടെ. പരിശോധിച്ചുനോക്കുക.
    ഏയ് – അല്ലല്ല – അതിന്റെ പത്രാധിപസമിതിയിലും സംഘപരിവാർ നുഴഞ്ഞുകയറിയതാണ് എന്നെങ്ങാൻ പറഞ്ഞുകളയുമോ എന്തോ! സ്വയം പരിഹാസ്യനാകുന്നതിന് ഒരു പരിധിയൊക്കെയില്ലേ ഋഷീ?

    ഇനിയിപ്പോൾ, ഹിന്ദു സംഘടനയുടെ പ്രസിദ്ധികരണമായിരുന്നെങ്കിൽത്തന്നെയെന്താ? അത് അവിശ്വസനീയമാകേണ്ടതുണ്ടോ? തെറ്റായിരിക്കുമെന്ന മുൻ‌വിധിയെന്തിനാണ്? സ്വന്തം സാഹചര്യങ്ങളിൽ നിന്ന് ആലോചിക്കുന്നതുകൊണ്ടാവണം മറ്റുള്ളവരും ‘നേരു നേരത്തെ അറിയിക്കുന്ന‘വരാകുമെന്നോ “മറ്റോ“ കരുതിപ്പോകുന്നത്.

    >> [ഋഷി] . അവസരം പാർത്തിരുന്ന ഹിന്ദു സംഘടനകൾ അതു മുതലാക്കി, ഖാണ്ഡമാൽ ജില്ലയിലെ ക്രിസ്ത്യാനികളെ ഉത്മൂല നാശം ചെയ്യാൻ കഴിയുന്നതും അവർ പ്രയത്നിച്ചു..

    [നകുലൻ] ഈ നിലപാടും ഒരുതരം പിന്മടക്കമാണല്ലോ. അപ്പോൾ, കലാപം മനപ്പൂർവ്വം സൃഷ്ടിച്ചതല്ല എന്നാണോ? അവസരം കാത്തുകാത്തിരിക്കുക മാത്രമേ ചെയ്തുള്ളൂ - കിട്ടിയപ്പോൾ മുതലെടുത്തുവെന്നേയുള്ളൂവെന്നാണോ? കൂസിസ്റ്റുപദാവാലിയനുസരിച്ച് അതുചിലപ്പോൾ ‘മൃദു’ഹിന്ദുത്വമാവണം!

    എന്നാലും ഇത്രയും കാലം ഇങ്ങനെ പാർത്തുപാർത്തിരുന്ന അവരുടെ ക്ഷമയെ സമ്മതിക്കണം!

    >> [ഋഷി] . ആദിവാസികളെ ഈ കൂട്ടക്കൊലയ്ക്കും അക്രമണത്തിനും ഒരു മറയാക്കി ഹൈന്ദവ മത ഭീകരന്മാർ അഴിഞ്ഞാട്ടം നടത്തി എന്ന് മനസിലാക്കാൻ ഒരു പത്രവും വായിക്കേണ്ട ആവശ്യമില്ല..

    [നകുലൻ] വായിക്കേണ്ട ആവശ്യമില്ലെന്നല്ല – വായിക്കരുത് – എന്നതാണു ശരി. വായിച്ചാൽ ചിലപ്പോൾ മറ്റുചിത്രങ്ങൾ കൂടി ലഭിച്ചുപോയേക്കുമല്ലോ.
    താങ്കളുടെ നിലപാടനുസരിച്ച് ഹൈന്ദവഭീകരർ ആദിവാസികളെ “മറയാക്കുക“യാണു ചെയ്തത്. അതായത്, ചെയ്തത് ഹൈന്ദവർ തന്നെ – ആദിവാസികളെ മുന്നിൽ നിർത്തിയെന്നുമാത്രം. ദേശാഭിമാനി പറയുന്നത് വ്യത്യാസമുണ്ട്. അവർ പറയുന്നത് – ചെയ്തതും ആദിവാസികളാണ് പക്ഷേ ചെയ്യിച്ചത് മറ്റുചിലരാണ് - തങ്ങളുടെ ഒന്നാം നമ്പർ ശതൃവിനോടു ചേർത്തുവയ്ക്കാൻ അവസരമുള്ള ചിലരാണ് - എന്നൊക്കെയാണ്.

    ഇവിടെ ചെറിയൊരു ആശയക്കുഴപ്പം വന്നുപോകുകയാണ്. പോസ്റ്റിൽ ചോദിച്ച ചോദ്യം ആവർത്തിച്ചുപോകുകയാണ്. ഒരു ആക്രമണം നടക്കുകയാണെങ്കിൽ, അവർ ആദിവാസികളാണോ അതോ ഹൈന്ദവഭീകരരാണോ - അഥവാ രണ്ടുകൂട്ടരുമുണ്ടെങ്കിൽ ആരൊക്കെ ഏതൊക്കെ വിഭാഗത്തിൽ‌പ്പെടും എന്നൊക്കെ എങ്ങനെ തിരിച്ചറിയും? ന്യൂനപക്ഷക്കമ്മീഷൻ ഒരിക്കൽ‌പ്പറഞ്ഞതുപോലെ, ചെയ്തതാരാണെന്നറിയില്ല. പക്ഷേ എന്തായാലും വി.എച്.പി.യാണിതിനു പിന്നിൽ എന്നതുപോലെയൊരു തമാശയായിരിക്കുമോ ഉത്തരം? ആദിവാസികൾ - വി.എച്.പി.ക്കാർ - അക്രമികൾ - ഈ മൂന്നു വർഗ്ഗീകരണങ്ങളെടുത്താൽ, ഏതൊക്കെ ഏതിനോടൊക്കെ ചേർന്നു നിൽക്കും? ഏതിനൊക്കെത്തമ്മിലാണ് പൊതുഘടകങ്ങൾ ഉള്ളത്?

    >> [ഋഷി] . സ്വാമിജിയെ കൊന്നത് നക്സൽ ഗ്രൂപ്പുകളാണെന്ന് പത്രങ്ങളും അവരും പറയുന്നു, .

    [നകുലൻ] “സ്വാമിജിയെ കൊന്നത് നക്സൽ ഗ്രൂപ്പുകളല്ല എന്നു കൂടി പത്രങ്ങളും അവരും പറയുന്നു!“ എന്നുകൂടി വേണ്ടേ? വീണ്ടും സംശയിച്ചുപോകുകയാണ്. പോസ്റ്റു വായിക്കാതെയാണോ വാദങ്ങൾ?

    >> [ഋഷി] . നക്സൽ ഗ്രൂപുകളെ ക്രിസ്ത്യാനികൾ സഹായിക്കാറുണ്ടായിരുന്നെന്ന് നിങ്ങളും പറയുന്നു. .

    [നകുലൻ] അതെന്താ ഋഷീ പെട്ടെന്നു “നിങ്ങൾ” പറയുന്നു എന്നാക്കിയത്? അവിടെയും “പത്രങ്ങൾ” എന്നു തന്നെയല്ലേ ശരി? ഓർഗനൈസറാകുമ്പോൾ നിങ്ങളാണ് – വിശ്വസിച്ചുകൂടാ – മറ്റുള്ളതാകുമ്പോൾ “ഞങ്ങളാണ്” – വിശ്വസിക്കാം - എന്നാണോ?

    >> [ഋഷി] . ഒറീസയിൽ നടക്കുന്ന പോലീസിന്റെ അന്വേഷണത്തെ വിശ്വാസമില്ലെന്ന് ഒരു ഫാദർ പറഞ്ഞതായി പത്രത്തിൽ വായിച്ചു. അതിൽക്കൂടുതൽ കൂടുതൽ എന്ത് പറയാൻ മാഷെ?.

    [നകുലൻ] കന്യാസ്ത്രീപീഢനം സംബന്ധിച്ച ആരോപണമുന്നയിക്കുകയും എന്നിട്ടിപ്പോൾ അന്വേഷണത്തിനു സഹകരിക്കുകയില്ലെന്നു ശഠിക്കുകയും ചെയ്യുന്ന ഫാദർ ചെല്ലൻതറയെയല്ലേ ഉദ്ദേശിച്ചത്? താങ്കൾ കൂടുതലൊന്നും പറയേണ്ടി വരില്ല. പഷേ ഒരു കാര്യം ഉറപ്പാണ്. ജാബുവ ഉൾപ്പെടെ ഇതുവരെ ഉയർന്നു വന്ന എല്ലാ കന്യാസ്ത്രീപീഢനക്കഥകളും ഒടുവിൽ ആവിയായിപ്പോകുകയാണുണ്ടായത്. ആദ്യത്തെ കോളിളക്കത്തിനു ശേഷം – പച്ചക്കള്ളമായിരുന്നുവെന്ന് തിരിച്ചറിയപ്പെടുകയാണുണ്ടായത്. ഇത്തവണയുമതെ – ഫാദർ പറഞ്ഞ കന്യാസ്ത്രീയെ പിന്നീടിതുവരെ ആരും കണ്ടിട്ടില്ല. ഇത്തവണയും ആവിയുടെ ചരിത്രം ആവർത്തിച്ചാൽ, മാർപ്പാപ്പയടക്കമുള്ള ആഗോളക്രൈസ്തവസമൂഹത്തിന് ഇതിൽ‌പ്പരമൊരു നാണക്കേടുവരാനില്ല. ജാതി/മത/കക്ഷിഭേദമില്ലാതെ അതിൽ ദു:ഖിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഓരോ ഭാരതീയനോടും ആഗോളക്രൈസ്തവസമൂഹം മാപ്പുപറയേണ്ടിവരും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനായി ഫാദർ ചെല്ലൻതറയും മറ്റും എത്രയും പെട്ടെന്ന് ആ കന്യാസ്ത്രീയെ കണ്ടെത്തുകയും അന്വേഷണത്തോടു സഹകരിക്കുകയും ചെയ്ത് പ്രതികളെ പിടികൂടാൻ സഹായിക്കുകയുമാണു വേണ്ടത്. ലോകം അതു പ്രതീക്ഷിക്കുന്നുണ്ട്.

    ഋഷി|rISHI said...

    ഇത്രയും തയാറെടുപ്പുകളോടെ ബ്ലോഗ് എഴുതിയ നിങ്ങള്‍ ഇത്രയുംവേഗം പെട്ടുപോകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല...
    താങ്കളുടെ കുഴപ്പമല്ല നകുലന്‍,സത്യം എത്ര മൂടിവച്ചാലും അത് ഏതെങ്കിലും ഒരു മാര്‍ഗത്തിലൂടെ പുറത്ത് വന്നുകൊണ്ടേയിരിക്കും. ദാ ഇതു പോലെ

    ക, നകുലന്റെ ആശങ്കകള്‍

    ഇതിനെന്താ പറയുക, അപ്പൊ താങ്കളുടെ ആശങ്കകള്‍ ഇതിനുമുമ്പും വായനക്കാര്‍ തിരിച്ചറിഞ്ഞിരുന്നു അല്ലേ?
    അപ്പോള്‍ ഞാന്‍ എഴുതിയത് വാസ്തവമാണല്ലൊ, താങ്കളെ പറ്റി ഒരു മുന്‍‌വിധികളും ഇല്ലാതെ ഒറ്റ വായനയില്‍ എനിക്ക് മനസ്സിലായ കാര്യം ഇതിനു മുമ്പും പലരും ആരോപിച്ചിരുന്നു എന്നതില്‍ നിന്ന് തന്നെ മനസ്സിലാവുമല്ലൊ, ഇങ്ങനെ ഓരോ പോസ്റ്റുകളും കമന്റുകളും താങ്കളുടെ ആശങ്കകള്‍ കുത്തി നിറച്ചാണ് പുറത്ത് വന്നിരുന്നതെന്ന്!
    സബാഷ് നകുലന്‍!!!
    ഖ,
    പ്രതിരോധമല്ല, യഥാര്‍ത്ഥ വാക്ക് ആരോപണം
    താങ്കളുടെ അടുത്ത സംശയവും, അത് തെളിയിക്കാന്‍ താങ്കള്‍ നടത്തുന്നതും ഈ വാക്കിനെ ചുറ്റിപറ്റിയല്ലേ?
    ഞാന്‍ ചെയ്യുന്നതിനെ പ്രതിരോധിക്കുക എന്നല്ല പറയേണ്ടത്, ആരോപണം ഉയര്‍ത്തുവെന്ന് പറയണം.
    പ്രതിരോധിക്കുന്നത് /പ്രതിരോധിക്കേണ്ടത് പൂര്‍ണ്ണമായും നകുലനും നകുലന്റെ പിന്നില്‍ ഹൈന്ദവ സമൂഹത്തിന്റെയും ഭാരതമണ്ണിന്റേയും കാവല്‍ ഭടന്‍‌മാരെന്ന് വൃഥാ അഭിമാനിക്കുന്ന, വാക്കുകളിലും പ്രവര്‍ത്തികളിലും തീവ്രവാദം കൊണ്ട് നടക്കുന്നവരാണ്.

    ഗ, താങ്കളുടെ പിന്നിലെ ഗൂഡാലോചനകളെ പറ്റി ഞാന്‍ ആദ്യം എഴുതുമ്പോള്‍ ഈ പോസ്റ്റ് മാത്രം വായിച്ചാണ് അങ്ങനെ ഒരാരോപണം ഞാന്‍ ഉന്നയിച്ചത്, എന്നാല്‍ ഗൂഗിളിനെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഹൈന്ദവ കേരളം എന്ന ഒരു സൈറ്റില്‍ കയറിയപ്പോള്‍ താങ്കളുടെ പിന്നിലെ വലിയ സമൂഹത്തിന്റെ ചിന്താഗതി മനസ്സിലാക്കാനും കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞു,സല്യൂട്ട് ഭായി!
    അവിടെ എഴുതിയിരിക്കുന്ന ചില കമന്റുകള്‍ വായിച്ച് ഞെട്ടിത്തരിച്ചിരുന്നു പോയി!
    വായനക്കാര്‍ തന്നെ തീരുമാനിക്കട്ടെ ഇത്തരം മാനസിക ചിന്താഗതിയുള്ള ഒരു കൂട്ടം മനുഷ്യരുടെ കൂട്ടത്തില്‍ ഒരു കമ്യൂണിസ്റ്റ് കാരനോ ഒരു ക്രിസ്ത്യാനിയോ ഒരു മുസ്ലീമോ പെട്ടുപോയാല്‍ അയാള്‍ക്ക് എന്തായിരിക്കും സംഭവിക്കുക എന്നത്?
    നാഴികയ്ക്ക് നാല്‍പ്പത് പ്രാവശ്യം സഹിഷ്ണുത ഉരുവിടുന്ന, സഹജീവികളെയും സമൂഹത്തേയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ ഹൈന്ദവന്റെ /ഒരു ഭാരതീയന്റെ ഉള്ളില്‍ ഒരിക്കലും ഉണ്ടാവില്ല നകുലന്‍ ഇത്തരം വിഷം വമിക്കുന്ന വാക്കുകള്‍.ഒന്ന് തീര്‍ച്ചയാണ് സഹജീവികളോട് ഇത്രയും വെറുപ്പ് കുത്തിനിറച്ചൊരു പബ്ലിക് ഫോറം മറ്റെങ്ങും കാണാന്‍ കഴിയില്ല എന്നത് ഷുവര്‍:(
    അതിന്റെ ഭാഗവാക്കായ നകുലനാണോ പറയുന്നത് താങ്കള്‍ ഒറ്റയ്കാണെന്നും ഇത്തരം ചിന്തകള്‍ താങ്കളുടെ മാത്രം ഉത്പന്നമാണെന്നും?

    താങ്കളെപറ്റി പ്രകീര്‍ത്തിച്ചവിടെ എഴുതിയിരിക്കുന്നതും വായിച്ചു.
    അത്തരം ഒരു സംഘത്തിന്റെ മുന്നില്‍ നില്‍ക്കുന്ന താങ്കളുടെ പോസ്റ്റിനെ എതിര്‍ത്ത് കമന്റെഴുതാന്‍ സാധാരണ ആരും ധൈര്യപ്പെടാത്തതാണ്, ഞാനുംഎഴുതിത്തുടങ്ങിയതിനാല്‍ പിന്‍‌മാറിപ്പോകുന്നത് ഭൂഷണം അല്ലാത്തതുകൊണ്ട് മാത്രം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നു.

    ഘ,ഞാന്‍ ആദ്യം എഴുതിയത് പോലെ, എത്രനാള്‍ സത്യത്തെ മൂടിവെയ്ക്കാന്‍ കഴിയും നകുലന്‍, ഈ ആക്രമണത്തിനു പിന്നില്‍, ഹൈന്ദവ സംഘടന അല്ലെന്ന് താങ്കള്‍ എത്ര തവണ പറഞ്ഞു വെച്ചാലും താങ്കളുടെ അടുത്ത വാക്കില്‍ സത്യം അറിയാതെ പുറത്തു ചാടുന്നു, ഒരിടത്ത് താങ്കള്‍ എഴുതുന്നു, ആദിവാസികളാണ് സര്‍വകുഴപ്പത്തിനും കാരണം മറ്റൊരിടത്ത് എഴുതുന്നു സ്വാമിജിയെ കൊന്നതിന് ( അത് ക്രിസ്ത്യാനികള്‍ ചെയ്തതണെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കല്ല, അത് അരോപിക്കുന്ന താങ്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പോലും ആയില്ല എന്നത് അടിവരയിട്ടുകൊണ്ട് തന്നെ) ഹൈന്ദവ സംഘടനകള്‍ പകരം വീട്ടിയതാണെന്ന്, ഇനിയും ഹൈന്ദവ കേരളം പറയുന്നു, ക്രിസ്ത്യാനികള്‍ തമ്മിലടിച്ചാണ് അവിടെ ഇത്രയും ക്രിസ്ത്യാനികള്‍ മരിച്ചതെന്ന്, ഇതൊക്കെ പോരാത്തതിനു കേരളത്തിലുള്ള നിങ്ങളുടെ നേതാക്കന്‍‌മാര്‍ പറയുന്നു, സ്വാമി മരിച്ചതിന്റെ സാധാരണ ഗതിയിലുള്ള പ്രതികരണം മാത്രമാണ് ഒറീസയില്‍ നടന്നതെന്ന്, പ്ലീസ് ഏതെങ്കിലും ഒന്നുറപ്പിക്ക്, എന്നിട്ട് അതിനെ ബേസ് ചെയ്തുകൊണ്ട് വാദിക്ക് കേള്‍ക്കുന്നവര്‍ക്ക് എന്തെങ്കിലും ഒന്ന് മനസിലാവും, നകുലന്‍!

    ങ,ഹൈന്ദവ സംഘടനകള്‍ അവസരം കാത്തിരുക്കുകയും കിട്ടിയ അവസരം മുതലെടുത്ത് ക്രൈസ്തവര്‍ക്ക് നേരേ ആഞ്ഞടിക്കുകയും ചെയ്തു എന്ന് ഞാന്‍ എഴുതിയത് താങ്കളെ സപ്പോര്‍ട്ട് ചെയ്യുകയും, ഞാന്‍ പിന്നോട്ടാവുകയും ചെയ്തു എന്ന് താങ്കള്‍ വിചാരിച്ചാല്‍ ശുദ്ധമണ്ടത്തരം എന്നല്ലാതെ എന്താ പറയേണ്ടത് നകുലാ,

    പിന്നെ താങ്കള്‍ എന്താ വിചാരിച്ചിരുന്നത്?

    ഓകെ ഓഗസ്റ്റ് 25നു രാത്രി പത്തുമണിക്ക് നമ്മളെല്ലാവരും കൂടെ ഖാണ്ടമാല്‍ ജില്ലയിലെ അമ്പത് ക്രിസ്ത്യാനികളെ ചുട്ടുകരിച്ചേക്കാം എന്ന് വിശ്വഹിന്ദുപരിഷതും ബജ്രംഗ്ദളുകാരും പത്ര സമ്മേളനം നടത്തും എന്ന് ഞാന്‍ എഴുതും എന്ന് താങ്കള്‍ ചിന്തിച്ചുവോ?
    ഈ പറഞ്ഞ മണ്ടത്തരങ്ങളെല്ലാം കൂടാതെയാണ് ഇപ്പൊ ഈ പുതിയ വിഡ്ഡിത്തം എഴുന്നെള്ളിക്കുന്നത് നകുലാ.

    ച,താങ്കള്‍ പറഞ്ഞ പത്രക്കട്ടിങ്ങല്ലാ സുഹൃത്തേ ഞാന്‍ വിവക്ഷിച്ചത്, താങ്കള്‍ക്ക് വീണ്ടും തെറ്റി!
    അണ്ഡകടാഹം പോലെ ഇത്രയും നീണ്ട് പരന്ന് കിടക്കുന്ന ഒരു പോസ്റ്റില്‍ നിന്ന് ഒരു വിഷയം കുത്തിപ്പൊക്കുന്ന എന്നെ സമ്മതിക്കണം
    ഞാന്‍ എഴുതിയത് മാവോയിസ്റ്റ് നേതാക്കളുടെ പ്രെസ് കോണ്‍ഫെറന്‍സിനെ പറ്റിയുള്ള ഭാഗമാണ്

    The Maoist leader also admitted that Maoist groups in Orissa derive major support from minority communities. He also said there was pressure from both Christians and Dalits to eliminate VHP leader Laxmanananda Saraswati.

    അതൊരു പത്രകട്ടിങ്ങായിരുന്നില്ല (ഇത്രയും പത്രകട്ടിങ്ങുകള്‍ കൊടുത്തതിനു ശേഷം അതുമാത്രം താങ്കള്‍ നേരിട്ട് ടൈപ് ചെയ്യുമെന്ന് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല ) ഏതോ വാര്‍ത്തയുടെ ഭാഗമായിരുന്നു, അതാണ് തെറ്റിദ്ധാരണയുണ്ടക്കിയിരുന്നത്, അതില്‍ താങ്കള്‍ക്കാവശ്യമുണ്ടായിരുന്ന ഭാഗം മാത്രം ബോള്‍ഡ് ലെറ്ററില്‍ കൊടുത്തിരുന്നു അതാണ് സംശയമുണ്ടായത്. എന്നാലും അതു കോമ്പസ് ഡയറക്ട് ന്യൂസിന്റെ സ്ക്രീന്‍ ഷോട്ടായിരുന്നില്ല സുഹൃത്തേ.

    ച, ഇനി ഇത്രയും എനിക്ക് പോയിന്റ് ബൈ പോയിന്റായി (അബദ്ധമാണെങ്കിലും) മറുപടി പറയാന്‍ ശ്രമിച്ച നിങ്ങള്‍ പെട്ടെന്ന് നോണ്‍ സ്റ്റോപ് ആയി അവിടെ നിന്ന് ടേക് ഓഫ് ചെയ്തിട്ട് നേരേ പറന്നിറങ്ങിയത് ഞാന്‍ കുതിര വട്ടം എന്ന താങ്കളുടെ സുഹൃത്തിനു കൊടുത്ത മറുപടിയിലാണ് വൈ????
    കാരണം ചിലതൊക്കെ തമസ്കരിച്ചെങ്കിലേ ഉദ്ദേശിക്കുന്ന കടവില്‍ വള്ളമടുക്കൂ എന്ന് മനസ്സിലാക്കിയ പ്രായോഗിക ഞ്ജാനം അല്ലേ?
    കര്‍ണ്ണാടകയിലെ പള്ളി തകര്‍ക്കല്‍ എന്തിനായിരുന്നുവോ?
    അവിടെയുമുണ്ടോ കുയികളും പാണകളും എന്നത് വെള്ളം തൊടാതെ വിഴുങ്ങിയോ സംഘപരിവാര്‍ സുഹൃത്തേ?

    ഛ, ഒറീസയില്‍ വിദൂരവ്യാപകമായ സാമൂഹിക സാമ്പത്തിക മതപരമായ കാരണങ്ങള്‍ ക്രിസ്ത്യാനികളുടെ മേല്‍ അഴിഞ്ഞാടാന്‍ ഒരു കാരണം ആണെന്ന് താങ്കള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്ന് തോന്നുന്നല്ലൊ താങ്കളുടെ ഒരു കമന്റ് കണ്ടാല്‍,ചിരിക്കാതെന്ത് ചെയ്യും നകുലാ ഈ ആത്മപ്രശംസ കാണുമ്പോള്‍‍:)

    സുഹൃത്തേ, സാമാന്യ വിവരമുള്ള ആര്‍ക്കും മനസ്സിലാക്കുന്നതേയുള്ളൂ കേവലം ഒരു ദിവസം കൊണ്ട് ഉണ്ടായ സംഭവവികാസങ്ങളല്ല ഹിന്ദു ഭീകരന്‍‌മാരെല്ലാവരും കൂടെ ക്രിസ്ത്യാനികളെ തെരഞ്ഞ് പിടിച്ച് തല്ലിക്കൊന്നതും അവരുടെ പള്ളികളും വീടുകളും അഗ്നിക്കിരക്കായിയതിന്റേയും പിന്നിലെന്ന്.


    ജ, പിന്നെ ജാബുവ മാത്രമല്ല, ഗ്രഹാം സ്റ്റെയിന്‍സിനെ കൊന്നതും, ഗുജറാത്തില്‍ ഗര്‍ഭിണിയെ വയര്‍ കീറി ശിശുവിനെ പുറത്തെടുത്തതും കര്‍‌ണ്ണാടകയില്‍ ആരാധാനാലയ്ങ്ങള്‍ അടിച്ചു തകര്‍ത്തതും ഒക്കെ മാധ്യമങ്ങളുടെ സൃഷ്ടി തന്നെ,സമ്മതിച്ചു, പ്രശ്നം അവിടെ അവസാനിച്ചുവല്ലോ:)

    ബലാത്‌സംഗം ചെയ്യപ്പെട്ട എല്ലാ സഹോദരിമാരും സൂര്യനെല്ലി പെണ്‍കുട്ടിപോലെയോ, വിതുര പെണ്‍കുട്ടി പോലെയോ ആണെന്ന് കരുതുന്ന താങ്കളുടെ വിശാല മനസ്കതയ്ക്കൊരായിരം അഭിനന്ദനങ്ങള്‍!

    അവിടെ സസ്പെന്‍ഡ് ചെയ്യപ്പെട്ട കര്‍‌ത്തവ്യ നിരതനായ പോലീസുകരന്റേയും, നിരപരാധികളായ പാലക്കാടന്‍ റൈസ് മില്‍ തൊഴിലാളികളുടെയും കേഴുന്ന മനസ്സ് എനിക്ക് കേള്‍ക്കാം നകുലന്‍!

    ഒരു വാല്‍ക്കഷണം: പ്രീയ സ്നേഹിതാ, ഹൈന്ദവ കേരളം കാണുകയും വായിക്കുകയും ചെയ്യുന്ന നിക്ഷ്പക്ഷതയുള്ള ഏതൊരാളും താങ്കളുടെ ഈ പോസ്റ്റ് വിശ്വസിക്കില്ല! അത് വായിച്ചിട്ട് ഇവിടെ വരുമ്പോള്‍ സത്യമായും ഒരു ചെന്നായ മുയല്‍‌കുഞ്ഞിനോട് ഞാന്‍ ഒരു ശുദ്ധ വെജിടേറിയനാണെന്ന് പറയുന്നത് പോലെ ഫീല്‍ ചെയ്യൂ :(
    ഈ പോസ്റ്റിന്റെ പിന്നിലെ അത്യധ്വാനം വെറുതേ ആയല്ലൊ എന്നോര്‍ക്കുമ്പോള്‍ ഒരു സഹതാപം തോന്നുന്നു!

    nalan::നളന്‍ said...

    Joker said
    ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അയാള്‍ക്ക് മതം മാറാന്‍ അവകാശമില്ലേ. ഇനി ഇങ്ങനെ ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം മതം മാറി ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലാതായാല്‍ ഇവിടെ എന്താണ് സുഹ്യത്തെ സംഭവിക്കുക.

    ജോക്കറേ,
    ഉവ്വ്, forced reconversions നടത്തിക്കോണ്ടിരിക്കുന്നത് സംഘ പരിവാരമേ അല്ല്! പരിവാരം അതിനെതിരെ ശക്തമായ സമരം നടത്തുവല്ലയോ !! രഹസ്യമായിട്ടാണെന്നു മാത്രം.!!

    Rajeeve Chelanat said
    പറഞ്ഞുവന്നത്, അത്തരം സാമൂഹിക പ്രശ്നങ്ങളെ കലാപമാക്കി മാറ്റിയത് ഇന്ത്യയിലെ വലതുപക്ഷ ഹൈന്ദവസംഘടനകള്‍ തന്നെയായിരുന്നു എന്നതാണ്. ഒറീസ്സയില്‍ കുയി-പാണ പ്രശ്നങ്ങളായിരുന്നുവെങ്കില്‍, കര്‍ണ്ണാടകയിലെന്തായിരുന്നു നകുലാ കാരണങ്ങള്‍? ഓ..അവിടെയും മത പരിവര്‍ത്തനം തന്നെ, അല്ലേ? ചത്തത് കീചകനെങ്കില്‍ എന്ന ന്യായം.

    രാജീവേ,
    കര്‍ണ്ണാടകത്തില്‍ BJP അധികാരത്തില്‍ വന്നതില്‍ പിന്നെ സര്‍ക്കാരും പോലീസുമൊന്നും വേണ്ടന്നായി, ഭരിക്കുന്നതിപ്പോള്‍ മാടമ്പികളാ.. മംഗലാപുരത്ത് രണ്ടു ജാതിക്കാര്‍ തമ്മില്‍ സന്ധിക്കുന്നതിനു വരെയാ വിലക്ക്. പട്ടാപ്പകല്‍ ഒരു പെണ്‍കുട്ടിയെ അന്യജാതിക്കാരനുമായി സംസാരിച്ചതിനു അപമാനിച്ചതൊന്നും വായിച്ചു കാണില്ല അല്ലേ. ഇങ്ങ് ബംഗലൂറില്‍ ബീഫ് കിട്ടിയിരുന്നു വീട്ടിനടുത്തുള്ള മലയാളിക്കടയില്‍ ചെന്നപ്പോള്‍ ഇപ്പോള്‍ ബീഫ് നിര്‍ത്തിയെന്നു. കാരണമാരാഞ്ഞപ്പോള്‍ ലോക്കല്‍ ബജ്രംഗദള്‍ നേതാവിന്റെ വിലക്കാണു പോലും. ഇതിനൊക്കെയെതിരായും സംഘപരിവാര്‍ ശക്തമായി ബംജ്രംഗദളുമായി സമരത്തിലാ! രഹസ്യമായിട്ട്.!
    ഒറീസയിലെ മതപരിവര്‍ത്ത സംബന്ധ കലാ‍പങ്ങള്‍ക്കു പിന്നിലും സംഘപരിവാരമല്ല. ഗോഡ്സെ സംഘപരിവാരക്കാരനായിരുന്നില്ലല്ലോ.

    പിന്നെ രാജീവേ ആ മൈനോറിട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇതു കൂടി പറഞ്ഞിട്ടുണ്ട്.
    The NCM team noticed that there was a concerted effort on the part of government officials to evade and prevaricate on the communal dimension of the conflict and to explain the violence in terms of the Kondh-Pana conflict.
    അപ്പൊ പറഞ്ഞതൊക്കെ മനസ്സിലായിക്കാണുമല്ലോ.
    ഇതു കൂടി ഉണ്ടായിരുന്നു
    But none of this complexity detracts from the principal issue which is that the Christian minority was the target of organised attacks....
    The terrible fact remains that in parts of Orissa Christians were unable to celebrate their most important festival. By preventing Christians from celebrating Christmas, the VHP and its affiliates have ensured that the minority should not be in a position to enjoy the rights guaranteed to it by the Constitution

    Mr. K# said...

    ഋഷി, താന്കൾ ചെയ്യുന്നതിനെക്കുറിച്ച് താന്കൾ തന്നെ പറഞ്ഞത് ഇതല്ലേ? "ഞാന്‍ ചെയ്യുന്നതിനെ പ്രതിരോധിക്കുക എന്നല്ല പറയേണ്ടത്, ആരോപണം ഉയര്‍ത്തുവെന്ന് പറയണം".

    ദുരാരോപണങ്ങൾ നടത്തുക എളുപ്പമാണ്. ആരോപണങ്ങള്ക്ക് ആധാരമൊന്നും വേണ്ടല്ലോ, അല്ലേ? :-). എന്നിരുന്നാലും മാസങ്ങളോളം പഠിച്ചു തയ്യാറാക്കിയ ഒരു ലേഖനത്തിൽ വീണ്ടും വീണ്ടും യാതൊരു ചളിപ്പുമില്ലാതെ, പഠിച്ചത് പാടുന്നതിനെതിരേ പ്രതികരിക്കാതിരിക്കുന്നതും ശരിയല്ലെന്നു തോന്നി. ലേഖനത്തെക്കുറിച്ച് ഒന്നു പറയാനില്ലേ ഋഷീ? നകുലന്‍ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഒരു വസ്തുതയെയെന്കിലും തെളിവുകളോടെ തെറ്റാണെന്നു സമര്ത്ഥിച്ചിട്ടു പോരേ വാചാടോപം?

    കുറഞ്ഞ പക്ഷം താന്കൾ എന്താണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്കിലും വ്യക്തമാക്കാന്‍ ശ്രമിക്കൂ.

    താന്കൾ തന്നെ പറഞ്ഞതാണ് - "വിദൂരവ്യാപകമായ കാരണങ്ങള്‍ ഒറീസയിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇല്ല എന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഈ ആക്രമണം പൊട്ടിപ്പുറപ്പെടുവാന്‍ സ്വാമിജിയുടെ ശവം വഹിച്ചുള്ള യാത്ര തെല്ലെന്നുമല്ല സഹായിച്ചതെന്ന് വ്യക്തമാണല്ലൊ"

    വിദൂരവ്യാപകമായ കാരണങ്ങൾ ഉണ്ടെന്ന് താന്കൾ സമ്മതിക്കുന്നു. പക്ഷേ സ്വാമിജിയുടെ മൃതദേഹം വഹിച്ചുള്ള യാത്രയാണു പ്രശ്നം. നോക്കൂ എത്ര കുടിലമായ ആരോപണമാണു താന്കൾ ഉന്നയിച്ചിരിക്കുന്നതെന്ന്. കലാപത്തിനു തുടക്കം ശവം വഹിച്ചു കൊണ്ടുള്ള യാത്രയാണത്രേ! സ്വാമിജിയെ കൊന്നതുകൊണ്ടല്ലേ ഋഷീ അദ്ദേഹം വെറും മൃതദേഹമായിപ്പോയത്? കൊന്നവരല്ലേ ആക്രമണങ്ങള്ക്ക് തുടക്കം കുറിച്ചത്?

    കൊന്നവര്ക്കെതിരേ ഒരക്ഷരം മിണ്ടാനില്ല, പക്ഷേ മൃതദേഹം വഹിച്ചു കൊണ്ടുള്ള യാത്ര പാടില്ലത്രേ. ജീവിതത്തിലെ നാല്പതുകൊല്ലം ആ ആദിവാസികള്ക്കുവേണ്ടി ചിലവഴിച്ച ആ മനുഷ്യനെ വെറുതെ ഒരു കുഴി കുത്തി മൂടാന്‍ ഋഷിയെപ്പോലെ അവര്ക്കു തോന്നുന്നുണ്ടാവില്ല ഋഷീ.

    ഇന്നലെ ഞാന്‍ ഋഷിയുടെ സ്ഥലം കൈയേറിയിട്ട് ഇന്നു ഞാന്‍ ക്രിസ്ത്യാനിയായി മതം മാറിയാൽ പിന്നെ ഞാന്‍ ന്യൂനപക്ഷമായി, എനിക്ക് വേണ്ടി ചോദിക്കാന്‍ റോമിലും ഫ്രാന്സിലുമൊക്കെ ആളായി അല്ലേ? എനിക്ക് വേണ്ടി കേസു നടത്താന്‍ എന്നെ മതം മാറ്റിയ മിഷണറിമാർ ക്യൂ നില്ക്കും.

    ഋഷി സത്യസന്ധമായി ഒന്നു ആലോചിച്ചു നോക്കൂ ഒറീസ്സയിലെ ആദിവാസികളുടെ അവസ്ഥ. അവർ ഒന്നമതു തന്നെ പിന്നോക്കരാൺ. ഈ പരിവര്ത്തിത ക്രൈസ്തവരെക്കൂടി ഗിരിവര്ഗ്ഗക്കാരായി പ്രഖ്യാപിച്ചാൽ അവരുടെ ജീവിതത്തിനു തന്നെയാൺ വെല്ലുവിളി ഉണ്ടാകുന്നത്. അവർ പ്രതികരിക്കില്ലേ? കേരളത്തിലെ മാധ്യമങ്ങൾ, പ്രധാനമായും ദീപിക, പരിവര്ത്തിത ക്രൈസ്തവരെ ഇപ്പോഴേ ആദിവാസികളായി പ്രതിഷ്ടിച്ചു കഴിഞ്ഞു. മതം മാറി എന്നല്ലാതെ വേറെ എന്തിന്റെ പേരിലാണു ഈ പരിഗണനകൾ അവര്ക്ക് കിട്ടുന്നത്? ഇപ്പോഴത്തെ ആദിവാസികളെ(നാളെ ചിലപ്പോൾ ദളിത് ക്രൈസ്തവരും ആദിവാസികളായി പ്രഖ്യാപിക്കപ്പെട്ടേക്കാം, പക്ഷേ തല്ക്കാലം അവർ ആദിവാസികൾ അല്ല) പാടേ അവഗണിക്കാന്‍ ഒരേയൊരു കാരണം അവർ പരിവര്ത്തിതരല്ലാ എന്നതല്ലേ? മതം മാറ്റത്തിന്റെ രാഷ്ട്രീയം ചര്ച്ച ചെയ്യപ്പെടേണ്ടതല്ലേ?

    Rejeesh Sanathanan said...

    ഇത്ര സൂക്ഷ്മമായ ഒരു പഠനത്തിന് വളരെ നന്ദി. എല്ലാ ഉള്ളറകളിലേക്കും വെളിച്ചം വീശുന്ന ഈ പോസ്റ്റ് ഒരു വലിയ സത്യത്തെ തുറന്ന് കാട്ടി എന്ന് നിസ്സംശയം പറയാം.നകുലന്‍റെ വാക്കുകളെ വെറും പക്ഷം പിടിക്കലുകളായോ വെള്ളപൂശലുകളായോ ചിത്രീകരിക്കുന്നവര്‍ക്കുള്ള മറുപടി ഈ പോസ്റ്റിലെ ഓരോ ലിങ്കുമാണ്.

    പത്രങ്ങളും വാര്‍ത്താചാനലുകളുമൊക്കെ വെറും എച്ചില്‍ നക്കി പട്ടികളായി മാറിയിരിക്കുന്നു നമ്മുടെ നാട്ടില്‍.ഒരു അപകടം നടന്നാല്‍ തന്നെ അത് എത്രമാത്രം ഭീതിജനകമായി റിപ്പോര്‍ട്ട് ചെയ്യാമോ എന്നതിലാണ് അവരുടെ നോട്ടം.മരണത്തിന്‍റെ എണ്ണം കൂടുന്നതിനനുസരിച്ച് അവരുടെ ആഘോഷത്തിന്‍റെ തിമിര്‍പ്പ് കൂടുന്നു. മരണം പോലും ആഘോഷമാക്കുന്ന വര്‍ഗ്ഗം!!!

    പക്ഷെ നകുലന്‍റെ ഈ ശ്രമം ഇന്ത്യ എന്ന ഈ ‘മതേതര’ജനാധിപത്യ രാജ്യത്ത് നിരര്‍ത്ഥകമാണ് എന്ന് പറയാതെ വയ്യ. ഇവിടെ‘ മതേതരവാദി‘ എന്ന കുപ്പായമണിഞ്ഞ ചെന്നായ്ക്കളുടെ കയ്യിലാണ് നമ്മുടെ രാജ്യം. ഇവിടെ സത്യം പറയുന്നവന്‍ വെറും വര്‍ഗ്ഗീയവാദിയും...

    ഋഷി|rISHI said...

    കുതിരവട്ടന്‍, കഴിഞ്ഞ എന്റെ കമന്റില്‍ ഞാന്‍ നിര്‍ത്തിയിടത്ത് നിന്ന് ഞാന്‍ തുടങ്ങട്ടെ,
    അതെ എനിക്കും സഹതാപമുണ്ട്, ഇത്രയും അധികം അത്യധ്വാനം ചെയ്ത ഒരു പോസ്റ്റിന്റെ ഉദ്ദേശം വിഫലമായിപ്പോയല്ലോ എന്ന്, താങ്കളുടെ കമന്റില്‍ പ്രതിഫലിച്ച് കാണുന്ന ആ നിരാശ കമന്റ് വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവും, പക്ഷേ ഞാനും ഇക്കാര്യത്തില്‍ നിസഹായനാണ് കുതിരവട്ടാ, കാരണം മാസങ്ങള്‍ കൊണ്ട് താങ്കളുടെ സുഹൃത്ത് ക്ഷമയോടെ കെട്ടിപ്പൊക്കികൊണ്ടുവന്നത് ഒരു ചീട്ടുകൊട്ടാരമായിരുന്നു, ആ കെട്ടിപ്പൊക്കിയ വലുപ്പത്തിനെ ഉള്‍ക്കൊള്ളാന്‍ ആവാതെ തകര്‍ന്നു വീണ ഒരു വലിയ ചീട്ടുകൊട്ടാരം

    താങ്കള്‍ എഴുതിയത് പോലെ ഒരു വാക്ക് കൊണ്ട് പോലും ആ വമ്പന്‍ പോസ്റ്റിനെ ഖണ്ഡിക്കാന്‍ ഞാന്‍ അത്യധ്വാനം ചെയ്യേണ്ടി വന്നില്ല. സ്വയം പൊളിഞ്ഞുപോയ മറ്റൊരു തീയറിയായിരുന്നു ശ്രീ നകുലന്റെ മാസ്റ്റെര്‍പീസ്:) ആ പോസ്റ്റിനു സ്വയമേ നിലനില്‍പ്പില്ലായിരുന്നു സുഹൃത്തേ:)‌

    കാരണം സിമ്പിള്‍ വാസ്തവങ്ങള്‍ക്ക് അതീതമായി ഇമ്മിണിബല്യ, മാധ്യമങ്ങളുടെ ഔട്ട് ലൈന്‍ സ്റ്റോറി ആയിരുന്നു അദ്ദേഹത്തിന്റെ ഈ പോസ്റ്റ് , താങ്കള്‍ എന്നോട് ചോദിച്ച അതേ ചോദ്യം ഞാന്‍ കഴിഞ്ഞ എന്റെ കമന്റില്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നത് താങ്കള്‍ വായിച്ചില്ലേ?
    എന്താണ് ഈ പോസ്റ്റ് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചിരുന്നതെന്ന്, ഞാന്‍ ആവര്‍ത്തിക്കാം
    എന്റെ കമന്റിന്റെ ആ ഭാഗം

    ഘ,ഞാന്‍ ആദ്യം എഴുതിയത് പോലെ, എത്രനാള്‍ സത്യത്തെ മൂടിവെയ്ക്കാന്‍ കഴിയും നകുലന്‍, ഈ ആക്രമണത്തിനു പിന്നില്‍, ഹൈന്ദവ സംഘടന അല്ലെന്ന് താങ്കള്‍ എത്ര തവണ പറഞ്ഞു വെച്ചാലും താങ്കളുടെ അടുത്ത വാക്കില്‍ സത്യം അറിയാതെ പുറത്തു ചാടുന്നു, ഒരിടത്ത് താങ്കള്‍ എഴുതുന്നു, ആദിവാസികളാണ് സര്‍വകുഴപ്പത്തിനും കാരണം മറ്റൊരിടത്ത് എഴുതുന്നു സ്വാമിജിയെ കൊന്നതിന് ( അത് ക്രിസ്ത്യാനികള്‍ ചെയ്തതണെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കല്ല, അത് അരോപിക്കുന്ന താങ്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പോലും ആയില്ല എന്നത് അടിവരയിട്ടുകൊണ്ട് തന്നെ) ഹൈന്ദവ സംഘടനകള്‍ പകരം വീട്ടിയതാണെന്ന്, ഇനിയും ഹൈന്ദവ കേരളം പറയുന്നു, ക്രിസ്ത്യാനികള്‍ തമ്മിലടിച്ചാണ് അവിടെ ഇത്രയും ക്രിസ്ത്യാനികള്‍ മരിച്ചതെന്ന്, ഇതൊക്കെ പോരാത്തതിനു കേരളത്തിലുള്ള നിങ്ങളുടെ നേതാക്കന്‍‌മാര്‍ പറയുന്നു, സ്വാമി മരിച്ചതിന്റെ സാധാരണ ഗതിയിലുള്ള പ്രതികരണം മാത്രമാണ് ഒറീസയില്‍ നടന്നതെന്ന്, പ്ലീസ് ഏതെങ്കിലും ഒന്നുറപ്പിക്ക്, എന്നിട്ട് അതിനെ ബേസ് ചെയ്തുകൊണ്ട് വാദിക്ക് കേള്‍ക്കുന്നവര്‍ക്ക് എന്തെങ്കിലും ഒന്ന് മനസിലാവും, നകുലന്‍!

    ഇപ്പോള്‍ മനസിലായല്ലൊ,

    ഇനി താങ്കള്‍ ചോദിച്ച ഒരേയൊരു പ്രസക്തമായ ചോദ്യത്തിനു മറുപടി തരാന്‍ ഞാന്‍ ബാധ്യസ്ഥനാണ്,
    ആ ശവമഞ്ചം വഹിച്ചു കൊണ്ട് പോയ ആളുകളുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെങ്കില്‍ അത് കുഴിച്ചിട്ടേനേ എന്ന് താങ്കള്‍ എഴുതിയത് സത്യം നൂറുവെട്ടം!

    ആ ഫ്യൂണറല്‍ പ്രൊസെഷന്‍ കൊണ്ട് എന്റെ സഹജീവികള്‍ക്കും സമൂഹത്തിനും നാശമുണ്ടാവുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഉറപ്പായും കഴിയുന്നതും വേഗം ഞാന്‍ ശവ സംസ്ക്കാരം നടത്തിയേനേ കുതിരവട്ടന്‍‌ജി( അത് അറിഞ്ഞിട്ടും മനപൂര്‍വം അങ്ങനെ ആവണമെന്ന് ശഠിച്ചതും നൂറോളം കിലോ മീറ്റെറോളം കൊണ്ടുപോയി സാധാരണ ജനങ്ങളുടെ പ്രതികാര ചിന്ത ആളിക്കത്തിച്ചതും താങ്കള്‍ക്ക് ഭൂഷണമാവാം എനിക്കങ്ങനെ അല്ല!
    ദാറ്റ്സ് ഓള്‍:)
    ഒരു കൂട്ടിചേര്‍ക്കല്‍ കൂടെ, സുഹൃത്തേ, ആ സ്വാമിയെ കൊന്നത് ക്രിസ്ത്യാനിയാണെന്ന് വെയ്ക്കുക(പ്ലീസ് എഴുതരുതേ ഞാന്‍ എഴുതി ആ സ്വാമിയെ കൊന്നത് ക്രിസ്ത്യാനിയാണെന്ന്) എങ്കില്‍ പോലും നിയമം കൈയിലെടുക്കാന്‍ വിശ്വഹിന്ദു, ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്ക് ആര് സ്വാതന്ത്ര്യം തന്നു? (ഇവിടെയാണ് കേരളത്തിലെ സംഘം നേതാക്കള്‍ ചൂണ്ടിക്കാണിച്ച സ്വാഭാവിക പ്രതികരണവും ആ ശവവും വഹിച്ചുകൊണ്ടുള്ള കിലോമീറ്റെറുകള്‍ നീളുന്ന യാത്രയുടേയും പ്രസക്തി)

    പിന്നെ കഴിഞ്ഞ നാല്‍പ്പത് വര്‍ഷം ആ സ്വാമി അവിടെ എന്തെടുക്കകയായിരുന്നു എന്ന് മാധ്യമങ്ങളില്‍ വായിച്ച് ഒരു വിധം അറിവ് സാമാന്യ ജനത്തിന് വേണ്ടുവോളം ഉണ്ട്.

    ഒരു വമ്പന്‍ തെറ്റിദ്ധാരണ അടുത്ത പാരയില്‍ ഒളിഞ്ഞ് കിടക്കുന്നത് കുതിര വട്ടന്‍‌ മാഷ് അറിയാതെ പുറത്ത് ചാടി, താങ്കളുടെ വസ്തു കൈയേറിയിട്ട് ചോദിക്കാന്‍ വരുമ്പോ ഫ്രാന്‍സും റോമുമൊക്കെ പക്ഷം ചേരുമെന്ന്
    ഹ ഹ എന്താ ഇത് കഥ, താങ്കള്‍ക്ക് വസ്തുവുണ്ടായിരുന്നത് അങ്ങ് ചന്ദ്രനിലായിരുന്നോ ഫ്രാന്‍സും റക്ഷ്യയും ചൈനയും ഒക്കെ ചോദിക്കാന്‍ വരാന്‍ ചിരിപ്പിക്കല്ലെ കു: വ :)
    അവസാനം എഴുതിയ പാരഗ്രാഫ് ഈ കോണ്ടെക്സ്റ്റും ആയി ചേര്‍ന്നു പോകുന്നതേയില്ല അത് നമുക്ക് മറ്റൊരിടത്ത് സംസാരിക്കാം സുഹൃത്തേ:)
    ഞാന്‍ എഴുതിയതില്‍ നിന്നും കേവലം ഒരേയൊരു ഭാഗം മാത്രമാണ് താങ്കളിവിടെ എടുത്തെഴുതിയതുകൊണ്ട് ബാക്കിക്ക് നകുലന്‍ മറുപടി പറയുമെന്ന് വിശ്വസിക്കാം അല്ലേ?

    Mr. K# said...

    ഋഷി സത്യസന്ധമായി ഒന്നു ആലോചിച്ചു നോക്കൂ ഒറീസ്സയിലെ ആദിവാസികളുടെ അവസ്ഥ. അവർ ഒന്നമതു തന്നെ പിന്നോക്കരാൺ. ഈ പരിവര്ത്തിത ക്രൈസ്തവരെക്കൂടി ഗിരിവര്ഗ്ഗക്കാരായി പ്രഖ്യാപിച്ചാൽ അവരുടെ ജീവിതത്തിനു തന്നെയാൺ വെല്ലുവിളി ഉണ്ടാകുന്നത്. അവർ പ്രതികരിക്കില്ലേ? കേരളത്തിലെ മാധ്യമങ്ങൾ, പ്രധാനമായും ദീപിക, പരിവര്ത്തിത ക്രൈസ്തവരെ ഇപ്പോഴേ ആദിവാസികളായി പ്രതിഷ്ടിച്ചു കഴിഞ്ഞു. മതം മാറി എന്നല്ലാതെ വേറെ എന്തിന്റെ പേരിലാണു ഈ പരിഗണനകൾ അവര്ക്ക് കിട്ടുന്നത്? ഇപ്പോഴത്തെ ആദിവാസികളെ(നാളെ ചിലപ്പോൾ ദളിത് ക്രൈസ്തവരും ആദിവാസികളായി പ്രഖ്യാപിക്കപ്പെട്ടേക്കാം, പക്ഷേ തല്ക്കാലം അവർ ആദിവാസികൾ അല്ല) പാടേ അവഗണിക്കാന്‍ ഒരേയൊരു കാരണം അവർ പരിവര്ത്തിതരല്ലാ എന്നതല്ലേ? മതം മാറ്റത്തിന്റെ രാഷ്ട്രീയം ചര്ച്ച ചെയ്യപ്പെടേണ്ടതല്ലേ?

    ഈ പാരഗ്രാഫ് തന്നെയല്ലേ ഋഷീ ഈ കോണ്ടക്റ്റുമായി ചേരുന്നു പോകുന്നില്ല നമുക്ക് മറ്റൊരിടത്ത് സംസാരിക്കാം എന്നു പറഞ്ഞത്? വളരെ നന്ദി. നമുക്ക് മറ്റൊരിടത്ത് സംസാരിക്കാട്ടോ. :-)

    "കേരളത്തിലുള്ള നിങ്ങളുടെ നേതാക്കന്‍‌മാര്‍" -

    ആരാണു മാഷേ ഞാനറിയാത്ത എന്റെ നേതാക്കന്മാർ? ലേബലൊട്ടിക്കുകയാണല്ലേ? എന്നാ എനിക്ക് മായാവീടെ ഒട്ടിപ്പോ സ്റ്റിക്കർ മതീട്ടോ. കൂസിസം വിജയിക്കട്ടെ ;-)

    Anonymous said...

    Blogger ഋഷി|rISHI said...
    മാസങ്ങള്‍ കൊണ്ട് താങ്കളുടെ സുഹൃത്ത് ക്ഷമയോടെ കെട്ടിപ്പൊക്കികൊണ്ടുവന്നത് ഒരു ചീട്ടുകൊട്ടാരമായിരുന്നു, ആ കെട്ടിപ്പൊക്കിയ വലുപ്പത്തിനെ ഉള്‍ക്കൊള്ളാന്‍ ആവാതെ തകര്‍ന്നു വീണ ഒരു വലിയ ചീട്ടുകൊട്ടാരം
    ---------------------------------------

    ഋഷി, അരിയെത്ര എന്നു ചോദിക്കുമ്പൊള്‍ പയറഞ്ഞാഴി എന്നു പറഞ്ഞാല്‍ മുകളിലത്തെ ആഗ്രഹം സാധിക്കും എന്നു മനപ്പായസ്സം ഉണ്ട് ഇരുന്നോളൂ, പക്ഷെ കാര്യങ്ങള്‍്‍ മനസ്സിലാക്കേണ്ടവര്‍ അതു ചെയ്യുന്നുണ്ട്.

    ബൂലോകത്തെ കപടമതേതര വര്‍ഗ്ഗിയ ഇടതന്മാര്‍ക്കു കിട്ടുന്ന ഷോക്കുകളാണ്‍ നകുലന്റെ ഓരൊ പോസ്റ്റുകളും. മുഖം മൂടികള്‍ അഴിഞ്ഞു വീഴുംബോള്‍ അട്ടഹസ്സിച്ചിട്ടു കാര്യമില്ല എന്ന് ഈ ചെരുപ്പു നക്കി കപടന്മാര്‍ എന്നു മനസ്സിലാക്കുമോ?

    Pointer said...

    My hearty congrats to sri Nakulan for this blog..I don't know how many of you noticed today's news papers.This is related to the fraud methods of conversion practiced by missionaries in Orissa..The news goes like this..There was a news reg. few children from Orissa going back to their home town in kandhmahal..These kids were brought to kerala by a fraud paster named Christhu das under the name of Sole winners india church of gods..This institution was a fake and illegal one operating from Dhanuvachapuram, outskirts of trivandrum city..Kerala govt..led by LDF arrested this paster and closed this institution..The children were kept in Palghat under a govt child care institution and now sent back to their home town after the official formalities are over..Links below for detailed reading

    http://www.keralakaumudi.com/news/print/oct17/page3.pdf

    http://www.deshabhimani.com/Profile.aspx?user=46832

    Anonymous said...

    കന്ധമാലിൽ നിന്ന്‌ കുട്ടികളെ തട്ടിക്കൊണ്ടു പോന്ന പാസ്റ്ററേക്കുറിച്ചുള്ള മുകളിലത്തെ വാർത്തയുടെ ലിങ്കുകൾ =

    കൌമുദി വാർത്ത

    ദേശാഭിമാനി വാർത്ത


    ‘സോൾ വിന്നേർസ്‌‘ എന്ന പേരിൽത്തന്നെ കിടപ്പുണ്ട്‌ അവിടുത്തെ പലപ്രശ്നങ്ങളുടെയും കാരണം. ഇത്തരത്തിലുള്ള ദാസന്മാർ നിയന്ത്രിക്കപ്പെടുക തന്നെ വേണം.

    Unknown said...

    ഋഷീ,

    ആദ്യകമന്റു മുതൽതന്നെ വ്യക്തമായിരുന്നു താങ്കളുടെ പോക്ക് ഇങ്ങനെയൊരു അവസ്ഥയിലേക്കായിരിക്കുമെന്ന്. അന്ധമായ സംഘവിരോധം വച്ചുപുലർത്തുന്നവർക്ക് അസ്വസ്ഥതയുളവാക്കുന്ന വസ്തുതകൾ എവിടെയെങ്കിലും ആരെങ്കിലും അവതരിപ്പിച്ചിരിക്കുന്നതായിക്കണ്ടാൽ പ്രതികരണങ്ങൾക്ക്‌ ഒരു നീശ്ചിത പാറ്റേൺ ഉള്ളതായിക്കാണാറുണ്ട്‌. മുമ്പു പലരും പോയ വഴിതന്നെയാണു താങ്കളും തെരഞ്ഞെടുത്തത്. താങ്കൾ പുതിയ ആളാണെന്നു മാത്രം.

    താങ്കളുടെ തന്നെ ചില തോന്നലുകളും കണ്ടെത്തലുകളും – അവയ്ക്ക് താങ്കളുടെ തന്നെ ന്യായീകരണങ്ങളും – ഇതൊക്കെത്തന്നെയാണ് കൂടുതലും പറഞ്ഞുകണ്ടത്. താങ്കൾക്ക് കമ്മ്യൂണിസ്റ്റു ബന്ധമുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, അച്ചിൽ വാർത്തതെന്ന മട്ടിൽ - സാധാരണഗതിയിൽ ചില ഇടതുപക്ഷക്കാർ പോകാറുള്ള - ഒരു പ്രത്യേകശൈലിയിൽത്തന്നെയാണ് താങ്കളും പറഞ്ഞുമുന്നേറിയത്. ഒടുവിൽ അവരെല്ലാം ചെന്നെത്താറുള്ളിടത്തു തന്നെ കൃത്യമായിച്ചെന്നെത്തുകയും ചെയ്തു. അതെല്ലാം താങ്കളുടെ അസ്വസ്ഥതകൾ മാത്രമാണു വെളിപ്പെടുത്തിയതും.

    "ആശങ്കകൾ വെളിവായി - പെട്ടുപോയി – സത്യം മൂടിവച്ചു - പുറത്തുവന്നു - ചീട്ടുകൊട്ടാരം തകർന്നു വീണു" എന്നൊക്കെ സ്വയം പ്രഖ്യാപിച്ച് ആശ്വാസം കണ്ടെത്തുകയാണു താങ്കൾ. ഇത്തരം പ്രയോഗങ്ങളൊക്കെ ഒരു സംവാദത്തിനിടയിൽ വെറുതെ എതിർഭാഗത്തുള്ളവർ എന്തോ പാതകം ചെയ്തുവെന്നു വരുത്താനും 'താൻ ജയിച്ചു'വെന്നു സ്വയം പ്രഖ്യാപിച്ച് ഇളിഭ്യനാകാനുമുള്ള അങ്ങേയറ്റം പരിഹാസ്യമായ ശ്രമങ്ങളുടെ ഭാഗമായി പ്രയോഗിക്കാമെന്നല്ലാതെ പുതിയ പോയിന്റുകളൊന്നും മുമ്പോട്ടുവയ്ക്കുന്നില്ല. എന്തു പുറത്തുവന്നുവെന്നും എന്തു വെളിവായെന്നും എന്തു തകർന്നുവെന്നുമൊക്കെയാണ് താങ്കൾ ധരിച്ചുവശായിരിക്കുന്നത്? അതൊക്കെ താങ്കളുടെ കേവലം ചില തോന്നലുകൾ മാത്രമാണ്. പോസ്റ്റിനെ എതിർത്തുകൊണ്ട് കെട്ടിപ്പൊക്കാൻ ശ്രമിച്ച ചിലതൊക്കെ - പോസ്റ്റിലെ പ്രധാനമായ ആശയം താങ്കൾ തന്നെ അറിയാതെ സമ്മതിച്ചു തന്നതിലൂടെ - സ്വയം തകർത്തുകളയുന്നതു കണ്ടിരുന്നു. തകർച്ച എന്നതുകൊണ്ട് അതാണോ ഉദ്ദേശിച്ചത്?

    ഇവിടെ, കാര്യങ്ങൾ വളരെ വ്യക്തമാണ്.

    താങ്കളെ സമ്മതിച്ചിടത്തോളം സുഖകരമായ – അസ്വസ്ഥതകളൊന്നും ഉണ്ടാവില്ലാത്ത – ഒരു ചിത്രം ഇനിപ്പറയുന്നു. ഒറീസയിൽ ‘ഹിന്ദു‘ഭീകരർ ‘ക്രിസ്ത്യാനി‘കളെ അകാരണമായി പീഢിപ്പിക്കുന്നു – കൊലചെയ്യുന്നു. നിരപരാധികളും നിരാലംബരുമായ ക്രിസ്ത്യാനികളുടെ കാര്യം വളരെ കഷ്ടം. – ഇതല്ലേ താങ്കൾ ആഗ്രഹിക്കുന്ന ഇമേജ്?

    നിർഭാഗ്യവശാൽ, ആ ചിത്രം യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. അതു തെറ്റാണ്. ഹിന്ദു-ക്രിസ്ത്യാനി എന്നൊക്കെയുള്ള മതപരമായ മാനങ്ങൾക്കപ്പുറം ആഴത്തിലുള്ള പല ഘടകങ്ങളും അവിടെ പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല അക്രമങ്ങൾ ഏകപക്ഷീയവുമല്ല. അതാണു യാഥാർത്ഥ്യം. ലോകത്തുള്ള സകലമനുഷ്യർക്കും പുറമേ അതിമാനുഷരായ ആരെങ്കിലും കൂടി ചേർന്നു ശ്രമിച്ചാലും ശരി – സംഭവിച്ചുപോയ ആ യാഥാർത്ഥ്യത്തെ ഇനി തിരുത്താനാവില്ല. അത് അംഗീകരിക്കാൻ കഴിയാത്തവർ - മടിക്കുന്നവർ - സത്യത്തെ ഭയക്കുന്നവരാണ്.

    മേൽ‌പ്പറഞ്ഞ യാഥാർത്ഥ്യങ്ങൾ ഒരാൾ ഒരു പൊതുവേദിയിൽ തുറന്നു പറയുന്നതു കാണുമ്പോൾ താങ്കൾക്കതു സഹിക്കുന്നില്ല എന്നതല്ലേ യാഥാർത്ഥ്യം? സംഘപരിവാറിനെ കുറ്റപ്പെടുത്താനുള്ള അവസരം നഷ്ടപ്പെടുന്നുവോ എന്ന നിരാശ താങ്കളിൽ കലശലായ അസ്വസ്ഥത സൃഷ്ടിക്കുകയാണ്. സംഘപരിവാറിനെ തുടർന്നും ഭർത്സിക്കുന്നതിൽ നിന്നു താങ്കളെയാരും തടയുന്നില്ലല്ലോ സുഹൃത്തേ. തുടർന്നുകൊള്ളുക. ഒറീസയിലെ സംഭവങ്ങൾക്കു പിന്നിൽ മതപരമായ ഘടകങ്ങൾ ഇല്ലാതെയില്ലല്ലോ. മതപരിവർത്തനം സംബന്ധിച്ച പ്രശ്നങ്ങളില്ലാതെയില്ലല്ലോ. സംഘപരിവാർ സാന്നിദ്ധ്യമില്ലാതെയില്ലല്ലോ. ക്രൈസ്തവസാന്നിദ്ധ്യമില്ലാതെയില്ലല്ലോ. താങ്കൾക്കാവശ്യമുള്ള ചേരുവകളെല്ലാം അവിടെയുണ്ട്. മികച്ച അവസരമാണ്. ആവേശപൂർവ്വം ഭർത്സിച്ചുകൊള്ളുക. ഹിന്ദു-ക്രിസ്ത്യൻ എന്നീ പേരുകൾ എത്രതവണ ഉപയോഗിക്കാമോ അത്രയും തവണ ഉപയോഗിച്ച് ആവേശപൂർവ്വം ഭർത്സിക്കുക.

    പക്ഷേ…

    ഒറീസയെ സംബന്ധിച്ച് മറഞ്ഞുകിടന്നാൽ കൊള്ളാം എന്നു താങ്കളൊരുപക്ഷേ ആഗ്രഹിച്ചേക്കാവുന്ന മറ്റു പല വസ്തുതകൾ കൂടിയുള്ളത് പുറത്തുകാട്ടപ്പെടുക തന്നെ ചെയ്യും. ഇവിടെയല്ലെങ്കിൽ മറ്റൊരിടത്ത് ആരെങ്കിലുമൊക്കെ അതു ചെയ്യും. പലയിടങ്ങളിലും അതു സംഭവിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. അതെല്ലാം തടയുക കൂടി ചെയ്യണം – തങ്ങൾ പ്രചരിപ്പിക്കുന്ന ചിത്രം മാത്രമേ എപ്പോളും ലഭ്യമാകാവൂ – എന്നു ശാഠ്യം പിടിക്കുക കൂടി ചെയ്യരുത്. സർവ്വവും സംഘപരിവാരിന്റെ സൃഷ്ടിയാണെന്നു സ്ഥാപിക്കാനുള്ള താങ്കളേപ്പോലെയുള്ളവരുടെ ശ്രമം അതിമോഹമാണ്. അതു നടക്കില്ല. അത്തരമൊരു സാഹചര്യത്തെ സഹിഷ്ണുതയോടെ നേരിടാൻ പരിശീ‍ലിക്കുക.

    ആദ്യം പറഞ്ഞ ചിത്രം – തെറ്റായ ചിത്രം – പ്രചരിക്കേണ്ടത് – മതവൈരം വളർത്തി മുതലെടുക്കാൻ ശ്രമിക്കുന്ന കൂസിസ്റ്റുരാഷ്ട്രീയക്കാരുടെ മാത്രം ആവശ്യമാണെന്നതു കൂടി താങ്കൾ മനസ്സിലാക്കിയേ തീരൂ. താങ്കളും അവരുടെ ഭാഗമാണോ എന്നു സംശയിച്ചുപോകുന്നു. മറ്റുള്ളവർ അത്തരമൊരു ചിത്രം ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല – പലർക്കുമത് അവിശ്വസനീയവുമാണ്. കേരളമെന്നാൽ സംഘപരിവാർ അനുഭാവികൾക്കും ക്രിസ്ത്യാനികൾക്കുമൊന്നും യാതൊരു പഞ്ഞവുമില്ലാത്ത നാടുതന്നെയാണ്. അവ രണ്ടും അത്രയ്ക്കങ്ങ് ഒരു mutually exclusive കമ്മ്യൂണിറ്റികളുമല്ല. ആളുകൾ ഒറ്റപ്പെട്ട് ഓരോ തുരുത്തുകളിലുമല്ല താമസിക്കുന്നതും. വളരെയധികം ഇടപഴകിത്തന്നെയാണ് ഇവിടെ ജനം കഴിയുന്നത്. അകൽച്ചകൾ സൃഷ്ടിക്കാനായി ആരെങ്കിലും കൊണ്ടുപിടിച്ച ശ്രമം നടത്തിയാൽ അത് ബുദ്ധിമുട്ടുകളുണ്ടാക്കും. ആ പ്രചാരണം ചെറുക്കപ്പെടുകയും യാഥാർത്ഥ്യങ്ങൾ പുറത്തുവരികയും ചെയ്താൽ മുതലെടുപ്പുകാർക്കൊഴിച്ച് മറ്റെല്ലാവർക്കും അത് ആശ്വാസകരമാണു താനും.

    ഒറീസയിലേത് പ്രാദേശികസാഹചര്യങ്ങളിൽ സംഭവിച്ചതാണെന്നും അത് ഒറ്റപ്പെട്ട സംഭവമാണെന്നും കേരളത്തിൽ നിലവിലുള്ള സൌഹാർദ്ദത്തിന്റെ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നുമൊക്കെയുള്ള പ്രഖ്യാപനമുണ്ടായത് കൊച്ചിയിൽ നടന്ന ഹിന്ദു-ക്രിസ്ത്യൻ മതനേതൃത്വങ്ങളുടെ സംഗമവേദിയിലാണ്. ഒറീസയെ സംബന്ധിച്ച വസ്തുതകൾ മറച്ചുവച്ച് വർഗ്ഗീയപ്രചാരണം നടത്തി ജനമനസ്സുകൾ വിഭജിച്ച് ഇവിടെ മുതലെടുക്കാൻ കാത്തുകാത്തിരുന്ന കൂസിസ്റ്റുരാഷ്ട്രീയക്കാരുടെ സമനില തെറ്റിച്ചുകളഞ്ഞ സംഭവമായിപ്പോയി അത്. ജല്പനങ്ങൾ പലതും പുറത്തുവന്നത് ജനം കേട്ടതാണ്. ആ ചർച്ചയുടെ ഫലത്തെ കൂസിസ്റ്റുകൾ എങ്ങനെ സമീപിച്ചുവോ അതുപോലെയാണ് ഈ പോസ്റ്റിന്റെ ആകെത്തുകയെ താങ്കളും സമീപിച്ചുകാണുന്നത്. താങ്കൾ ചെറുക്കുകയാണ്. പ്രതിരോധിക്കുകയാണ്. സംഘപരിവാറിനെ കുറ്റപ്പെടുത്താൻ സാധിക്കാതെ വരുന്ന കാര്യങ്ങൾ വിശദീകരിക്കപ്പെടുന്നൊരു സാഹചര്യത്തെ സഹിഷ്ണുതയോടെ സമീപിക്കാൻ എത്ര ശ്രമിച്ചിട്ടും താങ്കൾക്കു സാധിക്കുന്നില്ല. എരിപൊരികൊണ്ട് വീണ്ടും വീണ്ടും ഓരോന്ന് എഴുതിക്കൊണ്ട് ചെറുത്തുനിൽ‌പ്പിനായി വൃഥാ ശ്രമം നടത്തുകയാണ്.

    വിശദാംശങ്ങൾ ലഭ്യമാക്കിയ ഈ പോസ്റ്റിന്റെ പേരിൽ ആഴത്തിലുള്ള നന്ദിയറിയിച്ചു കൊണ്ട് ക്രൈസ്തവരായ ചില സുഹൃത്തുക്കൾ എന്നോടു പറഞ്ഞതൊക്കെ കേട്ടിരുന്നെങ്കിൽ താങ്കൾക്കൊരുപക്ഷേ ബോധക്ഷയം തന്നെ വന്നുപോയേക്കുമായിരുന്നുവെന്നു തോന്നുന്നു. അതും ഒരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നെങ്ങാനും ആരോപിക്കാനാവും അപ്പോൾ താങ്കൾക്കു തിടുക്കം!

    ഇവിടെ, ആദ്യം താങ്കൾ “എതിർക്കണമെന്നുണ്ട് - സമയം വേണം” എന്ന മട്ടിൽ പറഞ്ഞു തുടങ്ങി. അപ്പോളേ നയം വ്യക്തമായിരുന്നു. പിന്നെ ഓരോന്നായി അവതരിപ്പിച്ചു നോക്കിക്കൊണ്ടിരുന്നു. പോസ്റ്റിലെ വസ്തുതകളെന്തെങ്കിലും തെറ്റാണെന്നു സമർത്ഥിക്കാൻ കഴിയാത്തതിന്റെ പേരിൽ മറ്റു പലതും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. എന്നിട്ടവസാനം – കലാപത്തിന്റെ പിന്നിൽ പലഘടകങ്ങളും പ്രവർത്തിച്ചിട്ടുണ്ട് എന്ന് അറിയാതങ്ങു സമ്മതിച്ചു തരികയും ചെയ്തു. എന്നിട്ട് ചീട്ടുകൊട്ടാരം തകർന്നുവെന്നു വിലപിക്കുകയും ചെയ്യുന്നു. സ്വയംകൃതാനർത്ഥം! ഇനിമേൽ ശ്രദ്ധിക്കുക എന്നേ പറയാനുള്ളൂ.

    താങ്കൾക്കെന്താണു പറയാനുള്ളതെന്ന് ഇതിനകം വ്യക്തമാണ്. എനിക്കു പറയാനുള്ളതും വ്യക്തമാണ്. ആവശ്യത്തിലധികം സമയം താങ്കൾക്കായി ഇപ്പോൾത്തന്നെ ചെലവഴിച്ചുകഴിഞ്ഞു. എന്നാലും, താങ്കളുടെ ചില വാചകങ്ങൾക്കു കൂടിയുള്ള മറുപടി താഴെ.

    Unknown said...

    >>[ഋഷി] അപ്പൊ താങ്കളുടെ ആശങ്കകൾ ഇതിനുമുമ്പും വായനക്കാർ തിരിച്ചറിഞ്ഞിരുന്നു അല്ലേ? അപ്പോൾ ഞാൻ എഴുതിയത് വാസ്തവമാണല്ലൊ

    [നകുലൻ] നല്ല തമാശ തന്നെ ഇത്. “നകുലന്റെ ആകുലതകൾ“ എന്ന കണ്ടുപിടുത്തം നടത്തിയ “വായനക്കാരൻ“ രാജീവ് ചേലനാട്ടാണ്. അമേരിക്കൻ ചായ്‌വുള്ള നയങ്ങളോടുള്ള സ്വാഭാവിക പ്രതികരണമാണ് ഇന്ത്യയിൽ നടന്ന സ്ഫോടനങ്ങൾ എന്ന മട്ടിലുള്ള പ്രസിദ്ധമായ ചില വരികളും അദ്ദേഹത്തിന്റേതു തന്നെയാണെന്നാണ് ഓർമ്മ. അതേ അസംബന്ധവാചകങ്ങൾ തന്നെ താങ്കളും അതേപടി ആവർത്തിച്ചാൽ, മറ്റുള്ളവർ അതു സമ്മതിക്കണമെന്നാണോ?

    അമേരിക്കാഭർത്സനവും ആശങ്കാവാദവുമൊക്കെ കൂടുതലും ഇടതുപക്ഷക്കാർ ശീലിച്ചുവച്ചിരിക്കുന്നതും പയറ്റിനോക്കുന്നതുമായ ഒരുതരം ടിപ്പിക്കൽ സംവാദശൈലി എന്നതിനപ്പുറം പ്രത്യേകിച്ച് ഒന്നുമില്ല. കുറേപ്പേർ ഒരേ രീതിയിൽ സംസാരിച്ചാൽ അവർ പറയുന്നതു “വാസ്തവ”മായിരിക്കുമെന്നു ധരിച്ചുപോകുന്നത് സത്യത്തിൽ ഒരു ബലഹീനതയാണ്. അത്തരം ബലഹീനതകളെയാണ് “സംഘടനാശേഷി“ അവകാശപ്പെടുന്നവർ മുതലെടുക്കുന്നതും.

    പ്രകാശ് കാരാട്ട് മുതൽ ഇങ്ങുതാഴെ ഏതെങ്കിലും ലോക്കൽ കമ്മിറ്റി മെംബർ വരെ എല്ലാവരും ഒരേശ്വാസത്തിൽ വാദിച്ചുവെന്നു വരും അരുണാചൽപ്രദേശ് ചൈനയുടെ അവിഭാജ്യഘടകമാണെന്ന്. എന്നു വച്ച് അതു സത്യമാകണമെന്നുണ്ടോ? സംഘടനാശക്തി ഉപയോഗിച്ച് കുറേയധികമാളുകൾ ഒരുപോലെ വിളിച്ചുപറഞ്ഞാൽ പറയുന്നതൊന്നും സത്യമായി മാറുകയോ പരക്കെ അംഗീകരിക്കപ്പെടുകയോ ചെയ്യില്ല. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിക്കുമ്പോൾ അസ്വസ്ഥതപ്പെടുന്നവർ ചേർന്ന് എനിക്കാണ് ആകുലതകൾ എന്നു വാദിക്കുന്ന രസകരമായ ശൈലി ഇനി ഭാവിയിലും മറ്റാരെങ്കിലും പരീക്ഷിച്ചുനോക്കിയെന്നു വരാം. അപ്പോളും അത് "വാസ്തവ"മാകുമെന്ന് അർത്ഥമില്ല.

    ഇവിടെ, രസകരവും ശ്രദ്ധേയവുമായ മറ്റൊരു സംഗതികൂടിയുണ്ട്. പൊതുവെ മാർക്സിസ്റ്റുകളെ പിന്തുണച്ചുകാണാറുള്ള ഒരു ബ്ലോഗർ "മതം മാറിയാൽ എന്താണു പ്രശ്ന"മെന്നൊക്കെ മുകളിൽ ചോദിച്ചുകണ്ടു. അതദ്ദേഹം (അവസരമുണ്ടെങ്കിൽ) ഒരു പാർട്ടിവേദിയിലായിരുന്നു ഉന്നയിക്കേണ്ടിയിരുന്നത്. മാർക്സിസ്റ്റുമതവിശ്വാസികളായ ചിലർ - ആരുടെയും പ്രേരണയോ പ്രലോഭനമോ ഇല്ലാതെ – സ്വമതത്തിലെ പ്രശ്നങ്ങളിലും കാപട്യങ്ങളിലുമുള്ള വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് - ഭീഷണികളെ അവഗണിച്ചുകൊണ്ടുതന്നെ – സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്ന സാഹചര്യം ഇന്നു നിലവിലുണ്ട്. കൊഴിഞ്ഞുപോക്കിനേക്കുറിച്ച് ആശങ്കപ്പെടുന്ന നേതാക്കളുടെ പ്രസ്താവനകളും കാണാറുണ്ട്. അങ്ങനെ മതം മാറി മറ്റു പ്രസ്ഥാനങ്ങളിൽ ആകൃഷ്ടരായ ചിലരെ, ആ മതം മാറ്റത്തിന്റെ പേരിൽ മാത്രം – അതിന്റെ പേരിൽ മാത്രം - നിഷ്ക്കരുണം വധിച്ചുകളഞ്ഞവരാണ് മാർക്സിസ്റ്റുകൾ. ഇനി മതം മാറുന്നവർക്ക് ഇതാണു വിധിയെന്നു കാണിച്ച് ഭീഷണിയിലൂടെ കോട്ട സംരക്ഷിക്കുക എന്നതിലപ്പുറം ഒരു ലക്ഷ്യമോ പ്രേരണയോ ഒന്നും ആ വധങ്ങൾക്കു പിന്നിൽ ഉണ്ടായിരുന്നില്ല. അവയിൽ ചില ഉദാഹരണങ്ങൾ മാത്രം - മഹേഷ്, സൂരജ്, ഷാജി, സുജേഷ്, സുനിൽ…പേരുകളും വിശദാംശങ്ങളുമൊക്കെ എണ്ണിയെണ്ണിപ്പറഞ്ഞിരുന്നു എന്റെ പഴയൊരു പോസ്റ്റിൽ. ഉള്ളിൽ അല്പമെങ്കിലും മനുഷ്യത്വമുള്ള ഓരോ മാർക്സിസ്റ്റ് അനുഭാവിയുടേയും ചങ്കിൽത്തറയ്ക്കേണ്ട ചില ചോദ്യങ്ങളുണ്ടായിരുന്നു അതിൽ. രാജീവു തന്നെ എഴുതിയതുപോലെ, വിഷം പുരട്ടിയ ചില അമ്പുകൾ! കൃത്യം ആ പോസ്റ്റിനു മറുപടിയായിട്ടാണ് "നകുലന്റെ ആകുലതകൾ" ഇറങ്ങിയത് ! മതം മാറിയവരെ മാർക്സിസ്റ്റുകൾ വെട്ടിക്കൊന്ന കഥകൾ എണ്ണിയെണ്ണിപ്പറഞ്ഞതിനു മറുപടിയില്ലാതെ വരുമ്പോൾ അത് എന്റെയേതോ ആകുലതകളാണു കാണിക്കുന്നതെന്ന് ഒരു മാർക്സിസ്റ്റ് അനുകൂലി വാദിക്കുന്നു. മതം മാറിയാൽ എന്താണു പ്രശ്നമെന്ന് മറ്റൊരനുകൂലി ചോദിക്കുന്നു. ഞാനെന്തു ചെയ്യാനാണ്! അവർ രണ്ടാളും കൂടി ആലോചിച്ചു തീരുമാനിക്കുന്നതാവും നല്ലത്.

    >>[ഋഷി] പ്രതിരോധമല്ല, യഥാർത്ഥ വാക്ക് ആരോപണം.

    [നകുലൻ] പല തവണ വിശദീകരിച്ചു തന്നിട്ടും, എന്താണുദ്ദേശിച്ചതെന്ന് താങ്കൾക്ക് ഇനിയും മനസ്സിലായിട്ടില്ലെന്നു ചുരുക്കം. കലാപത്തിന്റെ വിവിധകാരണങ്ങൾ വിശദീകരിക്കപ്പെടുമ്പോൾ, ഏകപക്ഷീയമായി സംഘവിരുദ്ധപ്രചാരണത്തിനായി അത് ഉപയോഗിച്ചിരുന്നവർക്ക് അതൊരു ബുദ്ധിമുട്ടാണു സൃഷ്ടിക്കുന്നത്. അപ്പോൾ, അതിനെ തടയാനായി, "സർവ്വവും സംഘസൃഷ്ടി" എന്നതിലേക്കു തന്നെ വീണ്ടും വാദിച്ചെത്താൻ ശ്രമിക്കുന്നു. കടുത്ത 'പ്രതിരോധം'.

    >>[ഋഷി] താങ്കളുടെ പിന്നിലെ ഗൂഡാലോചനകളെ പറ്റി ഞാൻ ആദ്യം എഴുതുമ്പോൾ ഈ പോസ്റ്റ് മാത്രം വായിച്ചാണ് അങ്ങനെ ഒരാരോപണം ഞാൻ ഉന്നയിച്ചത്, എന്നാൽ ഗൂഗിളിനെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളിൾ ഹൈന്ദവ കേരളം എന്ന ഒരു സൈറ്റിൽ കയറിയപ്പോൾ താങ്കളുടെ പിന്നിലെ വലിയ സമൂഹത്തിന്റെ ………….
    …… അതിന്റെ ഭാഗവാക്കായ നകുലനാണോ പറയുന്നത് താങ്കൾ ഒറ്റയ്ക്കാണെന്നും ഇത്തരം ചിന്തകൾ താങ്കളുടെ മാത്രം ഉത്പന്നമാണെന്നും?


    [നകുലൻ] താങ്കളുടെ തെറ്റിദ്ധാരണകളും പരിഭ്രാന്തിയുമൊക്കെ താങ്കളെ എവിടെയെല്ലാം കൊണ്ടെത്തിക്കുന്നു – എന്തെല്ലാം ചെയ്യിക്കുന്നു – എന്നൊക്കെ കാണുമ്പോൾ അതീശയിച്ചുപോകുന്നു. “കണ്ടോ - വെറുതെ ഇന്റർനെറ്റിൽ സേർച്ചുചെയ്താൽ കിട്ടാവുന്നതേയുള്ളൂ പല കാര്യങ്ങളും - അല്ലാതെ രാജ്യം മുഴുവൻ നീണ്ടുകിടക്കുന്ന ഗൂഢാലോചനയൊന്നും വേണ്ട“ എന്നായിരുന്നു താങ്കളതിൽ നിന്നു മനസ്സിലാക്കേണ്ടിയിരുന്നത്. അതിനു പകരം ഭയവും തെറ്റിദ്ധാരണകളും പിന്നെയും കൂടുകയാണുണ്ടായത്.!

    എന്റെ അറിവോ സമ്മതമോ കൂടാതെ എനിക്കൊപ്പം ഗൂഢാലോചന നടത്താൻ ആരാണു തുനിഞ്ഞത് എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒരു വലിയ സമൂഹം തന്നെയുണ്ടെന്നാണു താങ്കളുടെ കണ്ടെത്തൽ. ഞാൻ അവരുടെ ഭാഗവാ(ഭാ?)ക്കാണത്രേ! സൂക്ഷിക്കണമല്ലോ!

    സൌജന്യമായിക്കിട്ടുന്ന ഒരു "സ്റ്റാറ്റ്കൌണ്ടർ അക്കൌണ്ട് " ശരിയാക്കിയിട്ടുണ്ട്. അതിൽനിന്ന്, ഏതൊക്കെ സൈറ്റുകളിൽ നിന്നാണ് എന്റെ ബ്ലോഗിലേക്ക് വായനക്കാർ എത്തുന്നത് എന്നും അറിയാം. ഹൈന്ദവകേരളത്തിൽ നിന്നുള്ള ലിങ്ക് ആദ്യം കണ്ടത് അവിടെയാണ്. അവിടെ നിന്നും നല്ല തരക്കേടില്ലാത്ത ഹിറ്റ് വരുന്നുണ്ടല്ലോ. അവർക്ക് അത്യാവശ്യം വായനക്കാരുണ്ടെന്നു തോന്നുന്നു. ഞാനും വായിക്കാ‍ാറുണ്ടു പലപ്പോഴും. എന്തായാലും, ഈ പോസ്റ്റിന് പബ്ലിസിറ്റി കിട്ടാൻ സഹായിച്ചതിനു നന്ദിയറിയിച്ച് ഒരു മെയിൽ അയച്ചാലോ എന്നു വിചാരിക്കുന്നുണ്ട്.

    ഈ ഗൂഢാലോചന എന്നൊക്കെപ്പറഞ്ഞാൽ എന്താണാവോ ഉദ്ദേശിക്കുന്നത്? അവർ പറഞ്ഞിട്ടോ അല്ലെങ്കിൽ അവരുമായി ചർച്ച ചെയ്തിട്ടോ ഒക്കെയാണ് ഈ പോസ്റ്റുണ്ടായതെന്നാണോ? നല്ല കഥയായി! എന്റെയൊരു പോസ്റ്റിനോടു യോജിപ്പു തോന്നുന്ന വിവിധ ആളുകൾക്ക് അത് അവർ വഴി കൂടുതൽ ആളുകൾ വായിക്കുന്നെങ്കിൽ ആവട്ടെ എന്നും അങ്ങനെയായാൽ കൊള്ളാം എന്ന് എനിക്കും തോന്നിയാൽ അതിൽ എന്തത്ഭുതമാണുള്ളത്? സമയം കിട്ടുന്ന മുറയ്ക്ക് ഓർക്കൂട്ടിലും മറ്റും കൂടി നല്ല പ്രചാരണം കൊടുക്കാൻ തന്നെയാണു ഞാനും ഉദ്ദേശിക്കുന്നത്. താങ്കൾക്കും എന്റെ പോസ്റ്റു വേണമെങ്കിൽ മറ്റുള്ളവർക്കു പരിചയപ്പെടുത്താവുന്നതുമാണ്. ഗൂഢമായി ആലോചിക്കാതെ തന്നെ.

    ഓർക്കൂട്ടിൽ ഇപ്പോൾത്തന്നെ പല കമ്മ്യൂണിറ്റികളിലായി പലത്രെഡുകളിൽ ഈ പോസ്റ്റുപരാമർശിക്കപ്പെടുന്നുണ്ടെന്നാണ് സ്റ്റാറ്റ്കൌണ്ടർ റിപ്പോർട്ടു കാണിച്ചുതരുന്നത്. ഗൂഗിൾഗ്രൂപ്പുകളിലെ ചില ത്രെഡുകൾ വേറെ. ശ്രദ്ധിക്കാതെ പോകുന്ന സ്ഥലങ്ങളുമുണ്ടാവണം. ഇവരെല്ലാം ഞാനുമായി ഗൂഢാലോചന നടത്തുന്ന – ഞാൻകൂടി ഭാഗഭാക്കായ - ഒരൊറ്റ സമൂഹം എന്നെങ്ങാനും താങ്കൾ പറഞ്ഞുകളയുമോ എന്തോ? എങ്ങനെയാണ് ഒരു സമൂഹം രൂപപ്പെടുന്നത്? ദേശാഭിമാനി ഏതാണ്ടു സ്ഥിരമായിത്തന്നെ വായിക്കുന്നതിന്റെ പേരിൽ ഞാനൊരു മാർക്സിസ്റ്റുകാരനാണെന്നെങ്ങാൻ ആരെങ്കിലും ആരോപിച്ചുകളയുമോ എന്തോ? അങ്ങനെ വന്നാൽ ബുദ്ധിമുട്ടാണ്. പണ്ടുചില ചില്ലറ അബദ്ധങ്ങളൊക്കെ പറ്റിയിട്ടുണ്ടെങ്കിലും, അത്തരമൊരു വാദത്തെ ഞാനിന്ന് ആക്ഷേപകരമായാണു കാണുന്നത്.

    ഋഷീ - താങ്കളുടെയും മറ്റും വാദഗതികൾ വിശ്വസിക്കുന്നവർ മാത്രമല്ല സമൂഹത്തിലുള്ളത് എന്നതു പറയാതെ തന്നെ അറിയാമല്ലോ. ഞാൻ പറയുന്നതു ശരിയാണെന്നു തോന്നുന്നവരും ധാരാളമുണ്ട്. അവരെന്നെ പിന്തുണച്ചുവെന്നു വരും. പരസ്യമായി പ്രഖ്യാപിക്കാൻ അവസരമുള്ളവർ പരസ്യമായി പറയും. ഇവിടെത്തന്നെയാണെങ്കിലും, പോസ്റ്റിനെ "പ്രതിരോധിക്കാ"നല്ലാതെ, അനുകൂലിച്ചും ആളുകൾ കമന്റിട്ടിരിക്കുന്നതു കണ്ടില്ലേ? അതൊക്കെ തികച്ചും സാധാരണമായ സംഗതിയായിട്ടാണ് എനിക്കു തോന്നുന്നത്. ഒരു പക്ഷേ, സ്വന്തം തീരുമാനത്തിനനുസരിച്ചല്ലാതെ, ഒന്നിച്ചിരുന്നു തീരുമാനിച്ച് – ഒരു സംഘടനയുടെയോ മറ്റോ തീരുമാനങ്ങൾ അന്ധമായി അനുസരിക്കുകമാത്രം ചെയ്യുന്ന ഒരു പശ്ചാത്തലമോ മറ്റോ താങ്കൾക്കുണ്ടോ? ഉവ്വെങ്കിൽ, എന്തുകണ്ടാലും അതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ട് എന്നൊക്കെ ഒരുപക്ഷേ തോന്നിപ്പോയേക്കാം. അങ്ങനെയല്ല സുഹൃത്തേ, ഒരു വലിയ "ഗൂഢാലോചന"യുടെയൊന്നും ആവശ്യമില്ലാതെ, സ്വയമേവയും പലരും പലതും ചെയ്യാറുണ്ട്.

    ഈപ്പറയുന്ന "ഗൂഢാലോചന" – "രഹസ്യ അജണ്ട" – എന്നതൊക്കെ അണികൾക്കു മുന്നിൽ പിടിച്ചുനിൽക്കാനായി രാഷ്ട്രീയക്കാർക്ക് പ്രയോഗിച്ചുനോക്കാറുന്ന ചില വാക്കുകൾ മാത്രമല്ലേ – ഋഷീ? ആലോചനാശേഷിയില്ലാത്ത കുറേ പാവങ്ങളുടെ മനസ്സിൽ ഭീതിജനിപ്പിക്കാനും ഉപകരിച്ചേക്കും. ആര് എന്ത് ഗൂഢമായി ആലോചിച്ചു തീരുമാനിച്ചുവെന്നാണു പറയുന്നത്? പാർട്ടിസമ്മേളനത്തിനിടയ്ക്ക് മഴപെയ്താൽ അതിന്റെ പിന്നിലും അമേരിക്കൻ ഗൂഢാലോചനയാണെന്നൊക്കെ പറഞ്ഞുകേൾക്കുന്ന ഈ നാട്ടിൽ, ആ വാക്കും ഒരു തമാശപ്പദമായി മാറിയിട്ടുണ്ട്.

    ഇന്റെർനെറ്റിൽ പരതിയാൽ ഇനിയും പലതും കാണാൻ കഴിഞ്ഞെന്നു വരും. ഗൂഢാലോചനയേപ്പറ്റിയുള്ള താങ്കളുടെ കമന്റു വന്നതിനുശേഷം ഒരു പരതലിനിടെ എനിക്കും അത്ഭുതകരമായ ഒന്നു കിട്ടി. കൃത്യം മിനിഞ്ഞാന്നു തന്നെ ഒരാൾ കുയി-പാണ സംഘർഷമാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം എന്നൊക്കെ ‘സെൻട്രൽ ക്രോണിക്കി‘ളിൽ എഴുതിയിരിക്കുന്നതായിക്കണ്ടു. (Facts behind Orissa violence) അതെഴുതിയ "Sachi Satpathy"എന്നയാളെ എനിക്കറിയില്ല. ദയവു ചെയ്ത് ഞങ്ങൾ തമ്മിൽ ഗൂഢാലോചന നടത്തിയെന്നും എന്റെ പോസ്റ്റിന്റെ "തുടർച്ച"യാണത് എന്നുമൊന്നും പറയരുത്. പണ്ട്, ജില്ലയുടെ പേര് ഫുൽബാനി എന്നു വേണമെന്നു പാണകളും കന്ധമാൽ എന്നുതന്നെ വേണമെന്നു കന്ധകളും തമ്മിൽത്തല്ലുകൂടിയതൊക്കെ അതു വായിക്കുമ്പോളാണ് ഞാനും അറിയുന്നത്. സത്യമോ എന്തോ? എന്തായാലും വർഷങ്ങളുടെ പഴക്കമുള്ള കുയി-പാണ സംഘർഷം ഒരു തികഞ്ഞ യാഥാർത്ഥ്യം തന്നെയാണ്. അത് കൃസ്ത്യാനികളെ ഉപദ്രവിക്കാനായി സംഘപരിവാർ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്നൊക്കെ വാദിച്ച് ആശ്വാസം കൊള്ളേണ്ടവർക്ക് അതാവാം.


    >>[ഋഷി] അത്തരം ഒരു സംഘത്തിന്റെ മുന്നിൽ നിൽക്കുന്ന താങ്കളുടെ പോസ്റ്റിനെ എതിർത്ത് കമന്റെഴുതാൻ സാധാരണ ആരും ധൈര്യപ്പെടാത്തതാണ്, ഞാനും എഴുതിത്തുടങ്ങിയതിനാൽ പിന്മാറിപ്പോകുന്നത് ഭൂഷണം അല്ലാത്തതുകൊണ്ട് മാത്രം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു.

    [നകുലൻ] ക്ഷമിക്കണം - ഇതു വളരെ വികലവും പക്വതയില്ലാത്തതും ഭീരുത്വം നിറഞ്ഞതുമായ ഒരു ധാരണയായിപ്പോയെന്നു തുറന്നു പറയാതെ വയ്യ.

    ഞാൻ മുമ്പേ പറഞ്ഞല്ലോ – താങ്കൾക്കു കമ്മ്യൂണിസ്റ്റു പശ്ചാത്തലം ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ മൊത്തത്തിൽ അങ്ങനെയൊരു ശൈലി താങ്കൾക്കു വരുന്നതായിത്തോന്നുന്നു. എന്തായാലും, "സംഘടിതമായി കാര്യങ്ങൾ ചെയ്യുന്ന" ഒരു മനോഗതി താങ്കൾക്കു തീർച്ചയായും ഉണ്ട്. (പാഠപുസ്തകത്തിലൂടെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ഏതാണ്ടിതേ മനോഗതിയാണെന്നത് സന്ദർഭവശാൽ ഓർത്തുപോകുന്നു.)

    സംഘടനാശേഷി ഉപയോഗിച്ച് ആളുകളെ സംഘടിപ്പിച്ച് കാര്യങ്ങൾ നടപ്പാക്കിയെടുക്കുക എന്നത് കമ്മ്യൂണിസ്റ്റുകളുടെ ശൈലിയും ശക്തിയുമാണ്. തെറ്റാണെന്ന് എത്ര ഉറപ്പുള്ള കാര്യത്തിനാണെങ്കിലും ശരി - ആളുകൾ ചേർന്നു നിൽക്കുന്നതു കാണുമ്പോൾ മനസ്സിലുണ്ടാകുന്ന ധൈര്യത്തെയാണ് അവർ ഉപയോഗിക്കുന്നത്. അപ്പോൾ സ്വാഭാവികമായും അതിന്റെ നേർവിപരീതവും സംഭവിക്കാതെ തരമില്ല. തങ്ങളുടേതിനു വിരുദ്ധമായ മറ്റൊരു അഭിപ്രായവുമായി ആളുകൾ സംഘടിച്ചുനിൽക്കുന്നതായിത്തോന്നിയാൽ അവർക്കു തികഞ്ഞ ഭയവുമാണ്. തങ്ങളെ അനുകുലിക്കുന്നവരല്ലാത്ത ആരു സംഘടിച്ചുകാണുന്നതും അവർക്കു ഭീതിജനകമാണ്. കേരളത്തിലെ സംഘപ്രസ്ഥാനങ്ങളെ ആയുധമുപയോഗിച്ചു നേരിടാനും പ്രചാരണങ്ങളിലൂടെ തളർത്താനുമുള്ള നിരന്തരശ്രമങ്ങളുടെ പശ്ചാത്തലവും ഇതുതന്നെ.

    ഇതുപോലുള്ള ചർച്ചകളിൽ, സംഘടനാപരമായ ചിന്തകൾ വെടിഞ്ഞ് തുറന്നു സംസാരിക്കുക തന്നെയാണു വേണ്ടതു ഋഷീ. എത്രയധികം സംഘടിച്ചുനിൽക്കുന്നവരാണെങ്കിലും ശരി – അവർ തെറ്റുപറഞ്ഞാൽ ചെറുക്കണം എന്ന തോന്നലിൽ നിന്നാണ് എന്റെ പോസ്റ്റുകളിലെ ചില വരികൾ പിറക്കുന്നത്(സംഘടിച്ചുനിൽക്കുന്നവർ ഉടനേ തന്നെ അത് എന്റെ "ആകുലത"കളായിട്ടൊക്കെ ചിത്രീകരിക്കും. ഞാൻ ചിരിച്ചുതള്ളുകയും ചെയ്യും). താങ്കൾക്കും നിർഭയമായി സംസാരിക്കാവുന്നതാണ്. ഒന്നുമില്ലെങ്കിലും ഇതു കേവലം ഒരു ബ്ലോഗ് പോസ്റ്റല്ലേ.

    >>[ഋഷി] ഒരിടത്ത് താങ്കൾ എഴുതുന്നു, ആദിവാസികളാണ് സർവ്വകുഴപ്പത്തിനും കാരണം……

    [നകുലൻ] തുറന്നു പറയുന്നതിൽ ക്ഷമിക്കുക. ഡോഗ്മാറ്റിസം അഥവാ വരട്ടുവാദം എന്ന വിശേഷണമാണിത് അർഹിക്കുന്നത്. സംഘപരിവാറാണ് സർവ്വകുഴപ്പത്തിനും കാരണമെന്നു വാദിക്കുന്നവരുടെ 'നിലപാടുതറ' തകർന്നു പോകുന്ന കാര്യങ്ങൾ ഇവിടെ എണ്ണിയെണ്ണിപ്പറഞ്ഞിട്ടുണ്ടെന്നത് അംഗീകരിക്കുന്നു. അപ്പോൾ ഉടനെയതാ പറയുന്നു ആദിവാസികളാണ് സർവ്വകുഴപ്പത്തിനും കാരണമെന്നാണു സ്ഥാപിക്കുന്നതെന്ന് !

    അങ്ങനെയൊരു തോന്നൽ വരുന്നതു ഞാൻ മുമ്പു പറഞ്ഞ ഒരു തരം ഏകമുഖമായ ചിന്തയിൽ നിന്നാണു സുഹൃത്തേ. ഒന്നുകിൽ ആദിവാസികൾ അല്ലെങ്കിൽ സംഘപരിവാർ എന്നു ചിന്തിക്കാനേ താങ്കൾക്കു കഴിയൂ.. അങ്ങനെ പറയാനേ പാടുള്ളൂവെന്നാണു ശാഠ്യവും. വൈദേശികപ്രത്യയശാസ്ത്രത്തിന്റെയോ സെമറ്റിക് മതങ്ങളുടെയോ ഒക്കെ പശ്ചാത്തലത്തിൽ ചിന്തിച്ചാൽ അതിൽ അസ്വാഭാവികതയില്ലായിരിക്കാം. ഒരു പ്രത്യയശാസ്ത്രപുസ്തകം മാത്രം ശരി – ബാക്കിയെല്ലാം തെറ്റ് - ഒരു പ്രസ്ഥാനം മാത്രം ശരി – ബാക്കിയുള്ളതൊക്കെ എതിർക്കപ്പെടേണ്ടത് – ലോകത്തിന് ഒരു രക്ഷകൻ മാത്രം – ബാക്കിയുള്ളവർക്കു വെളിച്ചം നൽകാൻ കഴിയില്ല – എന്ന മട്ടിലൊക്കെ. Mutually exclusive ആശയങ്ങൾ മാത്രമേയുള്ളൂ. പക്ഷേ, ഹിന്ദുക്കളായി ഇപ്പോളും അവശേഷിക്കുന്നവർക്ക് ഒരു ബഹുമുഖചിന്ത തന്നെയാണ് ഇപ്പോളും. (അതു നല്ലതോ ചീത്തയോ ആവാം.) എല്ലാ സാദ്ധ്യതകളേയും ചേർത്ത് കളക്ടീവായിട്ടാണ് അവരുടെ ചിന്ത. ലോകരക്ഷകന് അനവധി രൂപങ്ങളുണ്ട് എന്നു വിശ്വസിക്കുന്നതുപോലെ, പ്രശ്നങ്ങൾക്കു പിന്നിൽ "അനവധിഘടകങ്ങളുണ്ട്" എന്നു പറയുന്നതാണവരുടെ ശൈലി.

    അല്ലെങ്കിലും, ആദിവാസികളാണ് “സർവ്വകുഴപ്പങ്ങൾ“ക്കും കാരണം എന്നു താങ്കളും ഒരിക്കലും കരുതരുതേ. “കുഴപ്പങ്ങൾ” എന്നു വച്ചാൽ താങ്കൾക്ക് മൊത്തം കുഴപ്പങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നു വരുമോ? ചില കുഴപ്പങ്ങൾ പാണകളുടേയും മറ്റും സംഭാവനകളാണല്ലോ. അവരേയും ആദിവാസികളായി കണക്കാക്കിക്കൊണ്ടാണോ താങ്കൾ “സർവ്വ“കുഴപ്പങ്ങൾക്കും എന്നു പ്രയോഗിച്ചത്? അതോ പാണകൾ “ന്യൂനപക്ഷങ്ങളല്ലേ? – അവരെങ്ങനെ അക്രമത്തിലേർപ്പെടും“ – എന്ന സംശയമുണ്ടോ?

    >>[ഋഷി] കർണ്ണാടകയിലെ പള്ളി തകർക്കൽ എന്തിനായിരുന്നുവോ?
    അവിടെയുമുണ്ടോ കുയികളും പാണകളും എന്നത് വെള്ളം തൊടാതെ വിഴുങ്ങിയോ?


    [നകുലൻ] (ഇനിയിപ്പോൾ അഥവാ ഒറീസയിലേതു സമ്മതിച്ചു തരാമെന്നു വച്ചാൽത്തന്നെയും…….എന്നമട്ടാണോ ചോദ്യം?)

    നോക്കൂ.. താങ്കളുടെ പ്രതിരോധം എത്ര വ്യക്തമാണിവിടെയെന്ന്. ഒറീസയിലെ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നല്ല – സംഘപരിവാറിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള സാദ്ധ്യതകൾ എന്തെല്ലാമാണ് എന്നാണു താങ്കൾ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നത്. ഒറീസയിൽ കുയി/പാ‍ണ സംഘർഷമാണെന്നു കണ്ടാൽപ്പിന്നെ കർണ്ണാടകയിലെന്താണ് – അത് ക്രിസ്ത്യാനികൾക്കെതിരായ ഗൂഢാലോചന തന്നെയല്ലേ എന്നാണു ചോദ്യം.

    താങ്കൾ പോസ്റ്റുവായിച്ചിട്ടേയില്ലേ എന്നു പോലും സംശയിക്കാതെ വയ്യ. ഇതിനു മറുപടി പോസ്റ്റിൽ ഉണ്ടല്ലോ. ഏറ്റവും കടുത്ത സംഘപരിവാർ വിമർശകരിലൊരാളായ കരൺ ഥാപ്പർ പോലും സത്യദർശിനിയുടെ യാഥാർത്ഥ്യം തുറന്നംഗീകരിക്കുകയും വിമർശിക്കുകകയും ചെയ്തതായി വായിച്ചതോർക്കുന്നു. ഇതേ സമയത്തു തന്നെ അതു വന്നാൽ എങ്ങിനയാണു ഗൂഢാലോചനയാകുന്നത്?

    എന്തായാലും, ഇവിടെ ഉത്തരവും വ്യക്തമായി താങ്കൾ തന്നെ പറഞ്ഞിട്ടുണ്ട്. 'പള്ളി തകർക്കൽ' എന്ന വിശേഷണവും, എന്തുകൊണ്ടാണവിടെ പ്രശ്നമുണ്ടായത് എന്നതേപ്പറ്റിയുള്ള അജ്ഞതയും! അപ്പോൾ, കുയികളേയും പാണകളേയുമായി ബന്ധപ്പെട്ട് ഒറീസയിലുണ്ടായിരുന്ന അതേ മട്ടിലുള്ള ഒരു സാഹചര്യം കർണ്ണാടകത്തിലുമുണ്ട് എന്നു തന്നെ വേണം വിചാരിക്കാൻ.

    പ്രശ്നങ്ങളുടെ പൂർണ്ണവും യഥാർത്ഥവുമായ പശ്ചാത്തലമെന്താണ് എന്നതേപ്പറ്റി യാതൊന്നും അറിയാതിരിക്കുക - അറിയാൻ മെനക്കെടാതിരിക്കുക - തുറന്നു കാട്ടുന്നവരെ ഭർത്സിക്കുക - സംഘപരിവാറിനെ കുറ്റപ്പെടുത്താനായി മാത്രം മത്സരിക്കുക - ഗൂഢാലോചനയാണെന്ന് ആക്രോശിക്കുക – എല്ലാം ഒത്തുവരുന്നുണ്ട്. അപ്പോൾ, കർണ്ണാടകത്തിൽ മാത്രമല്ല – കേരളത്തിലും തമിഴ്നാട്ടിലും കൂടി കുയികളും പാണകളുമുണ്ടെന്നു വേണം പറയാൻ. ഏലിയാസ് എന്ന കുയിയുടെ കാര്യം എന്തായോ എന്തോ? ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ടു കാണും. ആ കുയി ഒരു പോറലുമേൽക്കാതെ തുടർന്നും പരിപ്പുവടയും കട്ടൻ ചായയും കഴിക്കും. പാവം പാണകൾ നികൃഷ്ടജീവികളായിത്തന്നെ തുടരും. സംഘടനാശക്തി എന്നു പറഞ്ഞാൽ ചില്ലറക്കാര്യമൊന്നുമല്ല. നോക്കാം.

    >>[ഋഷി] ഒറീസയിൽ വിദൂരവ്യാപകമായ സാമൂഹിക സാമ്പത്തിക മതപരമായ കാരണങ്ങൾ ക്രിസ്ത്യാനികളുടെ മേൽ അഴിഞ്ഞാടാൻ ഒരു കാരണം ആണെന്ന് താങ്കൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്ന് തോന്നുന്നല്ലൊ താങ്കളുടെ ഒരു കമന്റ് കണ്ടാൽ

    [നകുലൻ] അതു ശരി! അപ്പോൾ അത്തരം കാരണങ്ങളേക്കുറിച്ചൊക്കെ നേരത്തേ അറിയാമായിരുന്നുവെന്നാണോ! അങ്ങനെ വരട്ടെ. ഈ പോസ്റ്റിനു പിന്നിലുള്ള അദ്ധ്വാനം വെറുതയായെന്നു പറഞ്ഞത് ഇതുകൊണ്ടായിരിക്കണം അല്ലേ? എല്ലാവർക്കുമറിയാമെങ്കിലും മനപ്പൂർവ്വം മറച്ചുപിടിക്കുക മാത്രം ചെയ്തിരുന്ന കാര്യങ്ങൾ വെറുതേ വീണ്ടും വിശദീകരിച്ചത് പാഴ്വേലയായിപ്പോയെന്ന് ? ഒരു പക്ഷേ, ചീട്ടുകൊട്ടാരം തകർന്നുവെന്നു പറഞ്ഞതും ഇതു തന്നെയാവണം.

    >>[ഋഷി] സുഹൃത്തേ, സാമാന്യ വിവരമുള്ള ആർക്കും മനസ്സിലാക്കുന്നതേയുള്ളൂ കേവലം ഒരു ദിവസം കൊണ്ട് ഉണ്ടായ സംഭവവികാസങ്ങളല്ല ഹിന്ദു ഭീകരന്മാമാരെല്ലാവരും കൂടെ ക്രിസ്ത്യാനികളെ തെരഞ്ഞ് പിടിച്ച് തല്ലിക്കൊന്നതും അവരുടെ പള്ളികളും വീടുകളും അഗ്നിക്കിരക്കായിയതിന്റേയും പിന്നിലെന്ന്.

    [നകുലൻ] അതു ശരി! ഒരുദിവസംകൊണ്ടുണ്ടായതല്ല എന്നു തന്നെയല്ലേ ഞാനും പറഞ്ഞിരിക്കുന്നത്! താങ്കളുടെ പല വാദങ്ങളും ഞാൻ പറയുന്നതു ശരിവയ്ക്കുന്നവ തന്നെയാണല്ലോ.

    മുകളിലത്തെ വാചകത്തിന്റെ പകുതിക്കു ശേഷമുള്ള ഭാഗമൊക്കെ എഴുതുന്നതുകൊണ്ട് താങ്കളുടെ മനസ്സിനുണ്ടായേക്കാവുന്ന ആശ്വാസത്തെ ഞാൻ തീർച്ചയായും മനസ്സിലാക്കുന്നു. താങ്കൾ പറയുന്നതുപോലെ തന്നെ സാമാന്യവിവരമുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ – മതപരമായ ഘടകങ്ങൾക്കു പുറമേ മറ്റു പല ഘടകങ്ങളും കൂടിച്ചേർന്നാണ് അവിടെ പ്രശ്നമുണ്ടായതെന്ന്. യാഥാർത്ഥ്യബോധത്തോടെ ആളുകൾ അതു മനസ്സിലാക്കുകയും ചർച്ച ചെയ്യുകയും ചെയ്താൽ, മതത്തിന്റെ പേരിലുള്ള സംഘർഷഭരിതമായ അന്തരീക്ഷത്തിന് അല്പം അയവുവന്നുപോയി എന്നു വരും. പരസ്പരം ശതൃതയോടെ വീക്ഷിക്കുന്നവരുടെ മനസ്സ് അല്പം മയപ്പെട്ടു എന്നു വരും. അതിനൊന്നും അനുവദിക്കാതെ – മതത്തിന്റെ കാര്യം എടുത്തെടുത്തു പറഞ്ഞ് "ഹിന്ദുഭീകരന്മാർ ക്രിസ്ത്യാനികളെ കൊന്ന"താണെന്നു തന്നെ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ് ആശ്വാസം കൊണ്ടോളുക. ഇതൊന്നും തീർച്ചയായും വസ്തുതകളുടെ വിശദാംശങ്ങൾ മറച്ചുപിടിച്ചുകൊണ്ടുള്ള വിഷം വമിപ്പിക്കലല്ല. നേരേ മറിച്ച്, "മതേതരത്വവും മതസൌഹാർദ്ദ"വും വളർത്താനായി ജീവൻ കളഞ്ഞും ശ്രമിക്കുന്നതിന്റെ ഭാഗമാവും! തുടരുക. കൂസിസം അത്രപെട്ടെന്നു ചെറുക്കാവുന്ന രോഗമല്ല.

    >>[ഋഷി] പിന്നെ ജാബുവ മാത്രമല്ല, ……….. ഒക്കെ മാധ്യമങ്ങളുടെ സൃഷ്ടി തന്നെ,സമ്മതിച്ചു, പ്രശ്നം അവിടെ അവസാനിച്ചുവല്ലോ:). ബലാത്സംഗം ചെയ്യപ്പെട്ട എല്ലാ സഹോദരിമാരും സൂര്യനെല്ലി പെൺകുട്ടിപോലെയോ, വിതുര പെൺകുട്ടി പോലെയോ ആണെന്ന് കരുതുന്ന താങ്കളുടെ വിശാല മനസ്കതയ്ക്കൊരായിരം അഭിനന്ദനങ്ങൾ!

    [നകുലൻ] ഋഷീ – താങ്കളിത്രയ്ക്കൊന്നും തരം താഴരുത്. പക്ഷചിന്തകളാൽ എത്രയൊക്കെ സമ്മർദ്ദത്തിനടിമപ്പെട്ടാലും ശരി – ഇത്ര നിരുത്തരവാദപരമായൊന്നും ഒരിക്കലും സംസാരിക്കരുത്. സ്വന്തം ചിന്തകൾ മറ്റുള്ളളവരുടെ പേരിൽ അടിച്ചേൽപ്പിക്കാനും ശ്രമിക്കരുത്. “എല്ലാ സഹോദരിമാരും“ എന്നു താങ്കളുദ്ദേശിച്ചവർ ആരൊക്കെയാണ് – സിസ്റ്റേർസ് ‘ അഥവാ കന്യാസ്ത്രീകളെയാണോ സഹോദരിമാർ എന്നു വിളിച്ചത്? ആണെങ്കിൽ അവർ ആരാണ് ? ഇപ്പോളത്തെ ലേറ്റസ്റ്റ് ആരോപണത്തിലുൾപ്പെട്ട കന്യാസ്ത്രീ അല്ലാതെ വേറേ ഏതെങ്കിലും കന്യാസ്ത്രീമാരാണോ? ആണെങ്കിൽ ഏതാണ് ആ സംഭവം – പറയൂ - അഭയയെ കൊന്നതാണോ - അതാവാൻ വഴിയില്ലല്ലോ – പിന്നെയെവിടെ – ഒറീസയിലാണോ – ഏതാണ് താങ്കൾ ഉദ്ദേശിച്ചത്? കന്യാസ്ത്രീയെ "ഹിന്ദുക്കൾ" പീഢിപ്പിച്ചുവെന്നും മറ്റുമായിരുന്നല്ലോ പണ്ടത്തെ കോലാഹലങ്ങൾ. വലിയ ബഹളമുണ്ടാവുകയും അന്താരാഷ്ട്രതലത്തിൽ ഇടപെടലുകളുണ്ടാവുകയും ചെയ്ത സംഭവങ്ങൾ ഒന്നിൽക്കൂടുതൽ തവണ ഉണ്ടായതിനുശേഷം – അതൊക്കെ പച്ചക്കള്ളം മാത്രമായിരുന്നുവെന്നു പിന്നീടു തെളിഞ്ഞ കാര്യങ്ങൾ - അവയൊന്നും അപ്പോൾ താങ്കൾക്കറിയില്ല എന്നാണോ പറയുന്നത്! താങ്കളതേക്കുറിച്ചൊന്നും കേട്ടിട്ടേയില്ലേ? കഷ്ടം – താങ്കളിതെവിടെയാണു ജീവിക്കുന്നത്? സംഘപരിവാറിനെ മാത്രമല്ല ഹിന്ദുക്കളെ മൊത്തത്തിൽത്തന്നെയും തല്ലുന്ന സ്റ്റണ്ടുസീനുകളോടെ തുടങ്ങുന്ന ആ തിരക്കഥയുടെ അവസാനഭാഗം, അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്നു തിരിച്ചറിയുന്ന ട്രാജഡിയായതുകൊണ്ട് അവസാനഭാഗങ്ങൾ ശ്രദ്ധിക്കാറില്ലെന്നാണോ? അതോ താങ്കൾ ഒന്നുമറിയാത്തവനേപ്പോലെ അഭിനയിക്കുകയാണോ? കള്ള ആരോപണങ്ങൾ ഉയർത്തുന്നതിലും പ്രചരിപ്പിക്കുന്നതിലുമൊന്നും അസ്വാഭാവികമായിട്ടോ ആശങ്കപ്പെടേണ്ടതായിട്ടോ ഒന്നുമില്ല എന്നാണോ? കന്യാസ്ത്രീയെ ചുട്ടുകൊന്നു – പീഢിപ്പിച്ചു – ക്രൂശിൽ തലകീഴായി തൂക്കി - എന്നൊക്കെ തരാതരം പോലെ ആക്രോശിക്കാം. എന്നിട്ട് അവസാനം യാഥാർത്ഥ്യം പുറത്തുവരുമ്പോൾ ക്രൂരമായ മൌനം പാലിച്ച് ഉള്ളിൽ ചിരിക്കാം അല്ലേ?

    പാലക്കാട്ടുനിന്നും അറസ്റ്റുചെയ്തവരേപ്പറ്റിയോർത്തു വിഷമിക്കുമെന്നമട്ടിലൊക്കെ എത്ര തരംതാണ വർത്തമാനമാണു താങ്കൾ പറഞ്ഞുവച്ചിരിക്കുന്നത്? അഥവാ താങ്കളൊരു കമ്മ്യൂണിസ്റ്റുകാരനാണെങ്കിൽകൂടി ഒരു പരിധിവിട്ടു തരം താഴാൻ പാടുണ്ടോ? താങ്കൾക്കെന്തു പറ്റി? ഇത്തവണത്തെ ഏറ്റവും പുതിയ കന്യാസ്ത്രീപീഢനക്കേസ് ക്രൃത്യമായി അന്വേഷിക്കാനും പ്രതികളെ പുറത്തുകൊണ്ടുവരാനുമുള്ള സാഹചര്യമുണ്ടാവണം എന്നു തന്നെയല്ലേ പറഞ്ഞത്? താങ്കൾക്കെന്താ അതിഷ്ടപ്പെട്ടില്ലേ? എന്താ അതുവേണ്ടേ? അങ്ങനെയായാൽ താങ്കൾക്കിഷ്ടമില്ലാത്ത എന്തെങ്കിലും വെളിപ്പെട്ടുപോകുമോ എന്നു താങ്കൾ ഭയക്കുന്നോ? സ്റ്റെയിൻസ് വധക്കേസിൽ പ്രതികൾക്കു ശിക്ഷയും മുഖ്യപ്രതിക്കു വധശിക്ഷവരെയും ലഭിച്ചിട്ടുപോലും, സംഘപരിവാറിനെ കുറ്റപ്പെടുത്താനാവില്ലെന്നറിഞ്ഞപ്പോൾ 'വിധി നിരാശാജനകമാണ് ' എന്നു പച്ചയ്ക്കു വിളിച്ചുപറയാൻ മടിക്കാതിരുന്ന മാന്യന്മാരുടെ കൂട്ടത്തിൽപ്പെടുമോ താങ്കളും? ഇപ്പോളത്തെ ഏറ്റവും പുതിയ കേസിൽ, ആരോപണമുന്നയിച്ചയാൾ അന്വേഷണത്തിനു സഹകരിക്കില്ലെന്നു ശഠിക്കുക - വാദിയെ കണ്ടെത്താൻ പോലും സാധിക്കാതിരിക്കുക – അങ്ങനെ, ആദ്യത്തെ ബഹളങ്ങൾക്കു ശേഷം കാര്യമന്വേഷിക്കുമ്പോൾ മുഖം തിരിക്കുന്നതു ദുരൂഹമായ സാഹചര്യമാണെന്നതിൽ താങ്കൾക്കു സംശയമുണ്ടോ? ഇതുവരെയുള്ള കന്യാസ്ത്രീപീഢനക്കഥകളെല്ലാം പച്ചനുണകളായിരുന്നുവെന്നതുകൂടി ചേർത്തു വയ്ക്കുമ്പോൾ – ഇതു കൂടി നുണയാണെന്നെങ്ങാനും വന്നാൽ അതു വലിയ നാണക്കേടാകും എന്നും പറഞ്ഞതെന്താ യാഥാർത്ഥ്യമല്ലേ? ആ യാഥാർത്ഥ്യം ആരെങ്കിലും പറഞ്ഞാൽ താങ്കളപ്പോഴേയ്ക്കും വിതുരയിലേക്കും മറ്റും ഓടുന്നതെന്തിനാണ്?

    സംഘവിരോധം എത്രവന്നാലും ശരി - ഇത്രയ്ക്ക് അന്ധനായിക്കൂടാ ഋഷീ. നിങ്ങളേപ്പോലെയുള്ളവർ ആവേശത്തോടെയും ആർത്തിയോടെയും നടത്തുന്ന സംഘവിരുദ്ധപ്രചാരണങ്ങൾ സമൂഹത്തിൽ അവശേഷിപ്പിക്കുന്നത് എന്തൊക്കെയാണെന്നു കൂടി ഒരു തിരിഞ്ഞു നോട്ടം നടത്തിയിട്ടുണ്ടോ? വർഷങ്ങൾക്കു മുമ്പത്തെ കന്യാസ്ത്രീപീഢനക്കഥകളുടെ സമയത്തൊക്കെ മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരുമെല്ലാം ചേർന്നു നടത്തിയ പ്രചാരണങ്ങൾ അനേകമനേകമാളുകളുടെ മനസ്സിൽ ഇപ്പോളും അവശേഷിപ്പിച്ചിട്ടുള്ള വിഷവും തെറ്റിദ്ധാരണകളുമൊക്കെ ആരു തിരുത്തും? താങ്കൾക്കതിലൊന്നും യാതൊരു ഉത്ക്കണ്ഠയുമുണ്ടാവേണ്ടതില്ലല്ലോ അല്ലേ? കാരണം, ജനം സംഘപരിവാറിനെതിരെയാണല്ലോ ചിന്തിക്കുന്നത്. ആർക്കെന്തു ചേതം? ലാഭം മാത്രം നോക്കുക. അല്ലേ? തുടർന്നുകൊള്ളുക. മുമ്പു പറഞ്ഞതുപ്പോലെ, പെട്ടെന്നു ചെറുക്കാവുന്ന ഒരു അസുഖമല്ല കൂസിസം.

    >>[ഋഷി] ഈ പോസ്റ്റിന്റെ പിന്നിലെ അത്യധ്വാനം വെറുതേ ആയല്ലൊ എന്നോർക്കുമ്പോൾ ഒരു സഹതാപം തോന്നുന്നു!

    [നകുലൻ] അതിലെ അവസാനഭാഗത്തോടു ഞാനും യോജിക്കുന്നു. സഹതാപമുണർത്തുന്നുണ്ട് ഈ വാചകം. താങ്കളുടെ ഒരുതരം നിരാശയിൽ നിന്നുടലെടുത്ത വാചകം പോലെയുണ്ടിത്. സംഘവിരുദ്ധവിദ്വേഷം പരമാവധി പ്രചരിപ്പിക്കുക – ഹിന്ദുഭീകരർ ക്രിസ്ത്യാനികളെ കൊന്നു എന്നൊക്കെ മതസൂചനകൾ ഉപയോഗിച്ചു തന്നെ ആക്രോശിച്ച് പരമാവധി വിദ്വേഷം പരത്തുക – ഇതിനൊക്കെ ഇനി അറിയാതെയാണെങ്കിലും പഴയ അത്രയും തന്നെ ഉശിരു കൊടുക്കാൻ കഴിയാതെ വന്നേക്കുമോ എന്ന നിരാശ. മറ്റുകാരണങ്ങളേക്കുറിച്ചൊക്കെയുള്ള ബോധം അറിയാതെ മനസ്സിലേക്കു വന്നാൽ സംഘപരിവാർവിരുദ്ധ ആക്രോശങ്ങൾക്ക് അല്പമെങ്കിലും അയവുവന്നെങ്കിലോ എന്ന നിരാശ.

    എന്തായാലും, താങ്കൾക്ക് ഒരു ആശ്വാസത്തിനു വേണ്ടി പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു വാചകമെന്ന നിലയിൽ, തരക്കേടില്ല ഇത്. 'വിദൂരവ്യാപകവും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾ ഇല്ലാതെയല്ല‘ എന്നു സമ്മതിച്ചുതരേണ്ടിവന്നത് ഓർമ്മയിലേക്കു വരാതെ കൂടി സൂക്ഷിച്ചാൽ നന്നാവും.

    വാൽക്കഷണം:-

    തൽക്കാലം നിർത്തുന്നു ഋഷീ. എനിക്കു പറയാനുള്ളതെന്താണെന്ന് ഇതിനകം തന്നെ വ്യക്തമാണ്. ഇവിടെ കമന്റുകൾക്കു മറുപടിയെഴുതുന്നതിന് തൽക്കാലത്തേക്കെങ്കിലും ഒരു ഇടവേള നൽകിയിട്ട് ഒരു ചെറിയ അനുബന്ധപോസ്റ്റു കൂടി ഇതോടൊപ്പം ഇടേണ്ടത് ആവശ്യമാണെന്നു തോന്നുന്നു. ഇതിനകം തന്നെ മറ്റൊരാൾക്കായി എഴുതിവച്ച മറ്റൊരു കമന്റു കൂടി ഇട്ടിട്ട് തത്കാലം നിർത്തുകയാണ്.

    "മതപരിവർത്തനം എന്ന 'ഇല്ലാപ്പുലി' " എന്നൊരു പ്രയോഗം രാജീവിന്റേതായി വന്നു കാണുന്നു.

    "ആളുകളുടെ മനസ്സിൽ "ഇല്ലാത്ത കാരണങ്ങൾ" പറഞ്ഞ് ഭീതി നിറച്ച് അത് വോട്ടാക്കി മാറ്റുന്നത് സംഘ പരിവാറിന് അധികാരത്തിൽ കയറാനുള്ള തന്ത്ര"മല്ലേയെന്ന സംശയം ജോക്കറിന്റേത്.

    തെറ്റിദ്ധാരണകൾ ഏതറ്റം വരെയാണു പോയിരിക്കുന്നത്! ഇവരൊക്കെ യഥാർത്ഥത്തിൽത്തന്നെ അജ്ഞരോ അതോ അജ്ഞത നടിക്കുന്നതോ?

    എന്നേക്കൊണ്ടു വിശദീകരിപ്പിച്ചേ അടങ്ങൂ എന്ന വാശിയാണെന്നു തോന്നുന്നു. ആളുകൾ ഇങ്ങനെ ഗൂഢാലോചന നടത്തി ഓരോരോ അപ്രിയസത്യങ്ങൾ വിളിച്ചുപറയിപ്പിച്ചാൽ ഞാനെന്തുചെയ്യാനാണു ഋഷീ? ഗൂഢാലോചന നടത്തി എന്നേക്കോണ്ട് ഓരോന്ന് എഴുതിപ്പിക്കുന്ന സമൂഹത്തെ കാണണമെങ്കിൽ, സംഘപരിവാർ അനുഭാവികളുടെയടുത്തേക്കല്ല – കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ അന്ധമായ സംഘവിരോധം പേറുന്നവരുടെയടുത്തേക്കാണു താങ്കൾ ചെന്നു നോക്കേണ്ടത്.

    എന്തായാലും, സംഭാഷണത്തിനു മുതിർന്ന നല്ല മനസ്സിന് ആത്മാർത്ഥമായ നന്ദി.
    സ്നേഹപൂർവ്വം.

    ചന്തു said...

    @mov
    ". പിന്നെ താങ്കളെ നിര്‍ബന്ധിച്ചു നിര്‍ത്തിക്കുന്നതിഒടെ എനിക്കും യോജിപ്പില്ല."എന്ന് ഞാന്‍ പറഞ്ഞതു കണ്ടില്ല എന്ന് കരുതുന്നു അതോ ഒരു സംഘ പരിവാര്‍ വിമര്‍ശനത്തിനു മാത്രമാണോ ഈ ചെറിയ കാര്യത്തിന് ഇത്രയും പടച്ചുവിട്ടത് . അതിന്റെ ആരോഗ്യ ധാര്‍മിക വിഷയങ്ങളെക്കുറിച്ച് മനസിലാക്കിയശേഷം ഒരാള്‍ സ്വയം മതിയാക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.

    Unknown said...

    >> [A True Hindu] . ഒരു തെറ്റായ ആരോപണം വരുമ്പോൾ അത് അണികളല്ലാത്തവർക്ക് വിശദീകരിച്ച് കൊടുക്കാൻ പലപ്പോഴും മെനക്കെടാറില്ലാത്ത സംഘത്തിന്റെ സ്വഭാവത്തിൽ നിരാശയുണ്ട് .

    [നകുലൻ] ചിലപ്പോഴൊക്കെ എനിക്കും.

    സംഘകുടുംബത്തിലെ അംഗങ്ങൾക്കു മാത്രം കാര്യങ്ങളറിയാമെന്ന അവസ്ഥയിൽ അവർ അങ്ങേയറ്റം തൃപ്തരാണെന്നതാണ് ഇപ്പോളത്തേയും അവസ്ഥ. സംഘബന്ധുക്കൾക്കുപോലും പലപ്പോഴും പരിഗണന കിട്ടാറില്ല.

    പ്രസിദ്ധീപരാങ്മുഖത, ആരോപണങ്ങളെ അവഗണിക്കുക, മാദ്ധ്യമങ്ങളെ ആശ്രയിക്കാതിരിക്കൽ തുടങ്ങിയ പരമ്പരാഗതശീലങ്ങൾക്കൊപ്പം ഒട്ടും അനുകൂലമല്ലാത്ത മാദ്ധ്യമാന്തരീക്ഷവും കൂടിച്ചേരുമ്പോൾ കേരളത്തിലും മറ്റും അവസ്ഥ ഒന്നു പ്രത്യേകം തന്നെയാണ്. സംഘത്തേക്കുറിച്ച് ആർക്കും എന്തും പറയാം - എന്തു വിഡ്ഢിത്തവും പ്രചരിപ്പിക്കാം – ചോദ്യം ചെയ്യപ്പെടുകയില്ല - എന്നൊരവസ്ഥയാണിപ്പോൾ.

    ഇടതുപക്ഷ-എഴുത്തുകാരും മറ്റും പ്രത്യേകിച്ചും - സംഘത്തേപ്പറ്റി പറഞ്ഞിട്ടുള്ളതും ഇപ്പോളും പറയുന്നതുമായ എത്രയോ കാര്യങ്ങൾ ശുദ്ധഅസംബന്ധങ്ങളും പച്ചനുണകളുമാണ്. അതൊന്നും പലർക്കുമറിയില്ല. സംഘവിരുദ്ധപ്രചാരണങ്ങളിലെ പൊള്ളത്തരങ്ങളും സംഘവിരുദ്ധരുടെ കാപട്യങ്ങളും മറ്റും പലപ്പോഴും തമാശകൾ മാത്രമല്ല സൃഷ്ടിക്കുന്നത് - അതു ചിലപ്പോൾ സമൂഹത്തെ മൊത്തത്തിൽ ദോഷകരമായി ബാധിക്കുക കൂടി ചെയ്യുന്നുണ്ട്. അതെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

    മുകളിൽ ഒരു ബ്ലോഗർ ചോദിച്ച ചോദ്യവും ശ്രദ്ധിക്കേണ്ടതാണ്. "മാധ്യമങ്ങളാണ് ഇത്തരം പ്രോപ്പഗണ്ടകൾ കൊണ്ടുവരുന്നതെങ്കിൽ എന്തു കൊണ്ട് സംഘപരിവാർ നിയമപരമായി ഇതിനെ നേരിടുന്നില്ല?" എന്ന്. The Hindu – പത്രത്തേക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിച്ചതുപോലുള്ള ചില ഇടപെടലുകൾ ബി.ജെ.പി. നടത്തിയിട്ടുണ്ട്. പക്ഷേ സംഘം ഇനിയും നിശബ്ദത തുടരാനാണു സാദ്ധ്യത. എതിർക്കപ്പെടാതെ വരുമ്പോൾ, ആരോപണങ്ങൾ സമ്മതിച്ചു കൊടുക്കലാണ് എന്നു തെറ്റിദ്ധരിക്കപ്പെട്ടുപോകുന്നുണ്ട് എന്നതെങ്കിലും മനസ്സിലാക്കുമോ എന്തോ. "സംഘകുടുംബാംഗങ്ങൾക്കും സംഘബന്ധുക്കൾക്കുമൊക്കെ സത്യമറിയാം" എന്ന വാദം നല്ലതു തന്നെ. പക്ഷേ അല്ലാത്തവരേയും കുറച്ചെങ്കിലും അറിയിക്കേണ്ടതു തന്നെയല്ലേ എന്നൊരു തോന്നൽ. സംഘത്തിന് അവരുടേതായ ന്യായങ്ങളുണ്ട് എന്നു മനസ്സിലാക്കിക്കൊണ്ടു തന്നെയാണു പറയുന്നത്.

    സംഘത്തോട് അനുഭാവമുള്ള ഒരു മാദ്ധ്യമം കേരളജനതയ്ക്കു മൊത്തമായി ഇല്ല എന്നതു ശ്രദ്ധേയമാണ്. ആളുകൾക്ക് പല കാര്യങ്ങളുമറിയാനുള്ള അവസരം ലഭിക്കുന്നതേയില്ല. എന്തൊക്കെയോ വലിയ ആയുധപരിശീലനമൊക്കെ നടത്തുന്നുണ്ടെന്നും – ആരെയൊക്കെയോ ഉപദ്രവിക്കാൻ തക്കം പാർത്തിരിക്കുകയാണെന്നുമൊക്കെയുള്ള പച്ചക്കള്ളങ്ങൾ കേട്ട് വിശ്വസിച്ചു പോകുന്ന പാവങ്ങൾ അനവധിയാണ്. യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനുള്ള അവസരമില്ലാത്തതുകൊണ്ട് ആരെയും കുറ്റപ്പെടുത്താനുമാവില്ല. മറ്റിടങ്ങളിൽ അവിടുത്തെ പ്രാദേശികസാഹചര്യങ്ങൾക്കനുസരിച്ചുണ്ടാകുന്ന അക്രമസംഭവങ്ങളും മറ്റും സംഘവിരുദ്ധർ സമർത്ഥമായി ഇവിടെ ഉപയോഗിക്കുമ്പോൾ അതൊന്നും തെല്ലും ചെറുക്കപ്പെടുന്നുമില്ല.

    പല വിഷയങ്ങളിലും സംഘത്തിന്റെ നിലപാടെന്താണ് – എന്ത് ആദർശങ്ങളിലൊക്കെയാണ് സംഘാനുഭാവികൾ ആകർഷിക്കപ്പെടുന്നത് – എന്താണവരെ കൂട്ടിയിണക്കുന്നത് – എന്നൊന്നും പലർക്കും വലിയ പിടിയൊന്നുമില്ല. സംഘവിരുദ്ധർ പ്രചരിപ്പിക്കുന്ന ഇമേജ് സത്യം തന്നെയാണെങ്കിൽപ്പിന്നെ എങ്ങനെയാണ് പരിവാർ സംഘടനകൾക്ക് ഇത്രയും വളരാൻ സാധിച്ചത് – എന്തുകൊണ്ടാണവരെ ആളുകൾ പിന്തുണയ്ക്കുന്നത് – ഇതേക്കുറിച്ചൊക്കെ ചിന്തിച്ചുനോക്കാനുള്ള ചിന്താശേഷിയുള്ളവരും സ്വയം തുനിഞ്ഞിറങ്ങി യാഥാർത്ഥ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നവരുമൊക്കെ വളരെക്കുറവാണ്. മാർക്സിസ്റ്റുകാരോ മറ്റാരെങ്കിലുമോ നടത്തുന്ന കായികമായ ആക്രമണങ്ങൾക്ക് എപ്പോളെങ്കിലും തിരിച്ചടി കൊടുത്താൽ അതു സംബന്ധിച്ചതും മറ്റുമായ വർത്തകളിലൂടെ മാത്രമാണ് പലരും സംഘത്തെ സംബന്ധിച്ച എന്തെങ്കിലുമറിയുന്നതു തന്നെ. അപ്പോൾ, ഒരു അക്രമത്തിന്റെ പശ്ചാത്തലത്തിൽ മാത്രം പരിചയപ്പെടുന്ന അവസ്ഥ വരുന്നു.

    ഇപ്പോൾ പക്ഷേ സംഘവിരുദ്ധപ്രചാരണങ്ങളിലെ കാപട്യങ്ങളേക്കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരായി വരുന്നതായിക്കാണുന്നുണ്ട്. കൂടുതൽ മാദ്ധ്യമങ്ങളുണ്ടായി വരികയും ഉള്ളവ തന്നെ കൂടുതൽ സ്വതന്ത്രസ്വഭാവം കൈക്കൊള്ളുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, സംഘവിരുദ്ധപ്രചാരണങ്ങൾക്കുള്ള അവസരം കൂടുന്നതിനൊപ്പം അവ തകർക്കപ്പെടുന്നതിനുള്ള അവസരങ്ങളും കൂടുതലാണ്.

    പിന്നെ, മതപരിവർത്തനവും വ്യത്യസ്തസഭകളുമായുള്ള സംഘത്തിന്റെ സമീപനത്തെയും സംബന്ധിച്ച ചോദ്യം വായിച്ചു. ഒരു അനുഭാവിയെന്ന നിലയിലല്ലാതെ, പ്രവർത്തനപാരമ്പര്യം തന്നെയുള്ള ആരെങ്കിലുമായിരിക്കും അതിന് ഉത്തരം തരാൻ യോഗ്യൻ. എന്തായാലും, വായിച്ചും കേട്ടുമുള്ള അറിവുവച്ചു പറയാം. കൂട്ടത്തോടെയും വേഗത്തിലും മതപരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾ - അതിനുപയോഗിക്കുന്ന ചില മാർഗ്ഗങ്ങൾ - മതത്തോടൊപ്പം ദേശീയാസ്തിത്വത്തിന്റെ ഘടകങ്ങൾ കൂടി അറുത്തുമാറ്റണമെന്ന നിർബന്ധബുദ്ധി – ഇങ്ങനെ ചില കാര്യങ്ങളിൽ മാത്രമാണ് സംഘത്തിനു പിണക്കമുള്ളതെന്നു പകൽ പോലെ വ്യക്തമാണ്. വിദേശനിയന്ത്രണത്തിൻ കീഴിൽ നിന്നു സ്വതന്ത്രമായി ഇവിടെ നിന്നു കൊണ്ടുതന്നെ പ്രവർത്തിക്കാനുള്ള ചില സഭകളുടെ നീക്കത്തെ സംഘം സർവാത്മനാ പിന്തുണച്ചിട്ടുമുണ്ട്. അത് ക്രൈസ്തവനേതൃത്വത്തിലെ ചിലർക്കടക്കം അറിയുകയും ചെയ്യാം.

    "ക്‌നാനായ" വിഭാഗ(അവർ ന്യൂനപക്ഷങ്ങളിൽത്തന്നെ ന്യൂനപക്ഷമാണ്)മൊക്കെ സംഘം ആദരപൂർവ്വം വീക്ഷിക്കുന്നവരും യാതൊരെതിർപ്പും നിലനിൽക്കുന്നില്ലാത്തവരുമാണെന്നു തോന്നിയിട്ടുണ്ട്. മാർത്തോമാ ചർച്ച് സംഘവുമായി സമരസപ്പെട്ടുപോകുന്നവരാണ് എന്നതും സത്യമാണ്. ഈയിടെ അദ്വാനി കോട്ടയത്തെ അവരുടെ ഒരു പ്രമുഖ ചടങ്ങിൽ മുഖ്യാതിഥിയായത് ഒട്ടും അസ്വാഭാവികതയില്ലാത്ത സംഗതിയാണ്. പൊതുവേ, മതപരിവർത്തനശ്രമങ്ങളോടുള്ള ഒരു സഭയുടെ ആക്കം അഥവാ അടുപ്പം എത്രത്തോളമുണ്ടോ അതിനനുസരിച്ചാണ് സംഘവുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ തോതും എന്നാണു കണ്ടിട്ടുള്ളത്.

    എതിർപ്പിന്റെ കാരണങ്ങൾ അറിയാവുന്നവർക്ക് എല്ലാമറിയാം – അല്ലാത്തവർക്ക് ഒന്നുമറിയില്ല എന്ന അവസ്ഥയാണിപ്പോൾ. ഈ വിഷയത്തിലും സംഘനിലപാടുകൾ കൂടുതൽ വെളിച്ചത്തുവരികയാണു വേണ്ടതെന്നു തോന്നുന്നു. "എന്തിനോ വേണ്ടി തക്കം പാർത്തിരിക്കുകയാണ് " എന്നൊക്കെയുള്ള പ്രചാരണങ്ങൾ പ്രതിരോധിക്കപ്പെട്ടില്ലെങ്കിൽ, രാഷ്ട്രത്തിനു തന്നെയല്ലേ അതിന്റെ കോട്ടമുണ്ടാവുക എന്നു സംഘം ചിന്തിക്കുമെന്നാണെന്റെ പ്രതീക്ഷ. നേതൃനിരയിലുള്ളവരുമായൊന്നും എനിക്കു പരിചയമൊന്നുമില്ല. അല്ലെങ്കിൽ നേരിട്ടു ചോദിച്ചേനെ. പരിചയമുള്ള സാധാരണസ്വയംസേവകരോടൊക്കെ ഇതേപ്പറ്റി സംസാരിക്കാറുണ്ട്.

    Anonymous said...

    [[
    ഈ പോസ്റ്റ് ആർക്കു സമർപ്പിക്കുന്നു?

    എന്നെ എഴുതാനും വായിക്കാനും പഠിപ്പിച്ച ക്രിസ്ത്യാനിക്ക്.

    പിന്നെ, മാദ്ധ്യമപക്ഷപാതത്തിന്റെ ഇരകളാകാൻ വിധിക്കപ്പെട്ടതിന്റെ പേരിൽ അനവധിയനവധി യാഥാർത്ഥ്യങ്ങളിൽ നിന്ന് അതിക്രൂരമായി അകറ്റി നിർത്തപ്പെടുന്ന ഓരോ മലയാളിക്കും
    ]]
    അരേ വാഹ, വാഹ്,
    കയ്യടിക്കൂ, കയ്യടിക്കൂ.
    [[
    സ്വാമി ലക്ഷ്മണാനന്ദ സരസ്വതി എന്നു പേരായ അദ്ദേഹത്തിന് നേരത്തേ തന്നെ വധഭീഷണി നിലവിലുണ്ട്. പാണകളുടെ ഭാഗത്തുനിന്നും പലതവണ വധശ്രമങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഇത്തവണയും ആക്രമിച്ചത് പാണവിഭാഗത്തിൽപ്പെട്ടവരായിരുന്നു എന്നു വ്യക്തമായതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു
    ]]
    ആരാണാവോ വ്യക്തമാക്കിയത്?
    [[
    അപ്പോൾ, മതപരിവർത്തനം ചെയ്യപ്പെട്ടവരായ പാണകളും അല്ലാത്തവരായ കുയികളും തമ്മിൽ നിരവധി കാര്യങ്ങളേച്ചൊല്ലി വർഷങ്ങൾക്കു മുമ്പു മുതൽക്കേ നിലനിന്നിരുന്ന പ്രശ്നങ്ങളുടെ ഏറ്റവും അവസാനത്തെ രൂപാന്തരമായിരുന്നു യഥാർത്ഥത്തിൽ അവിടെ കണ്ടത്
    ]]
    അപ്പോള്‍ അതാണ് കാര്യം.പാവം സംഘ പരിവാര്‍, വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു.

    [[
    ക്രൈസ്തവർ” കാട്ടിൽക്കഴിയേണ്ടിവന്നു എന്നു മാത്രമായിരുന്നു മലയാളപത്രങ്ങളുടെ റിപ്പോർട്ടുകൾ. എന്നാൽ, നൂറുകണക്കിന് കുയികൾക്കും (ഹിന്ദുക്കൾ?) അതേ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. Gadapur, Kitingia എന്നിവിടങ്ങളിലൊക്കെ കുയികൾ(ഹിന്ദുക്കൾ?)ക്ക് പാണകളെ (ക്രിസ്ത്യാനികളെ?) ഭയന്ന് കാട്ടിൽക്കഴിയേണ്ടി വന്നിരുന്നു.
    ]]
    അതു ന്യായം. ഭയം വന്നാല്‍ ആരും കാട്ടില്‍ കിടക്കേണ്ടി വരും.
    [[
    ഇന്ത്യയിലെ “ഹിന്ദുക്കൾ“ നിരപരാധികളായ “ക്രിസ്ത്യാനികളെ“ കൊന്നൊടുക്കുന്നു എന്നു മറ്റും ഇംഗ്ലീഷിൽ പ്രചരിച്ച – നൂറുശതമാനം തെറ്റിദ്ധാരണാജനകമായ -വാർത്തകളും അനുബന്ധനുണകളും മറ്റും വായിച്ചു വിശ്വസിച്ചിട്ടുണ്ടാകാവുന്ന വിദേശികളുടെയും മറ്റും എണ്ണമെത്ര?

    ]]
    വിഷമം വരാതിരിക്കുമോ, നാ‍ട്ടുകാരറിഞ്ഞാല്‍ കുഴപ്പമില്ല, മണ്ട് ശിരോമണികളല്ലെ. പക്ഷെ വിദേശികളറിഞ്ഞാല്‍ മോശം തന്നെ, പ്രത്യെകിച്ചു നമ്മള്‍ ഭരിക്കാനാഞ്ഞിരിക്കുന്ന നേരത്ത്.
    [[
    അതിനുത്തരം കിട്ടിയത് ഒരു ‘ദീപിക വാർത്ത‘ കണ്ടപ്പോളാണ്.
    ന്യൂനപക്ഷക്കമ്മീഷന്റെ അഭിപ്രായമടങ്ങുന്ന ആദ്യത്തെ വാർത്ത!

    ]]
    ദീപിക പറഞ്ഞെങ്കില്‍ പിന്നെ വിശ്വസിച്ചേ മതിയാകൂ. മഹത്തായ പാരമ്പര്യമുള്ള പത്രം. അച്ചമ്മാരാണേല്‍ പ്രാര്‍ഥനയില്‍ മാത്രം വിശ്വസിക്കുന്ന് ചെമ്മരിയാടുകളും. പള്ളിപൊളിഞ്ഞാല്‍ ഉണ്ടാക്കാവുന്നതേ ഉള്ളൂ.
    [[
    ഒരു മാദ്ധ്യമനിരീക്ഷകനെന്ന നിലയിലുള്ള മുന്നനുഭവങ്ങൾ മൂലമായിരിക്കണം - അതല്ലെങ്കിൽ, ‘എത്രയോ നാളുകൾക്കു മുമ്പേ ഇങ്ങുദൂരെ കേരളത്തിലിരുന്നു ഞാനിതു പറഞ്ഞതായിരുന്നില്ലേ‘ എന്ന അഹങ്കാരം കൊണ്ടാവണം - എനിക്കു പൊട്ടിച്ചിരിക്കാനാണു തോന്നിയത്.

    ]]
    ഞാനാരാ മോന്‍.
    [[
    അതു ശരി- അപ്പോൾ ന്യൂനപക്ഷക്കമ്മീഷൻ മാദ്ധ്യമങ്ങളേപ്പോലെ അന്ധന്മാരുടെ സംഘടനയല്ല!

    തങ്ങളുടെ നിരക്ഷരതയും മറ്റും മുതലെടുത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ തങ്ങൾക്കു പാണകൾ സൃഷ്ടിക്കുന്നതായുള്ള കുയികളുടെ പരാതിയേപ്പറ്റിയാണ് റിപ്പോർട്ടിൽ തുടർന്നു പറയുന്നത്.

    ]]
    അടുത്ത തവണ അദ്ദേഹത്തിന് ഒരവാര്‍ഡ് കൊടുക്കാന്‍ മറക്കല്ലെ.

    [[
    സംഘടിതരും സമ്പന്നരുമായ ക്രിസ്ത്യാനികൾ മാത്രമാണ് ആക്രമിക്കപ്പെട്ടതെന്ന്! പാവപ്പെട്ടവരെ തൊട്ടതേയില്ലത്രേ!
    ]]
    അപ്പോള്‍ ഉറപ്പല്ലെ, നമ്മട നസ്സലുകളാ, നസ്സലുകള്‍.
    [[
    (പറയുമ്പോൾ എല്ലാം പറയണമല്ലോ. ‘കിരൺ തോമസ് ’ എന്നൊരു ബ്ലോഗർ സുഹൃത്തുണ്ട്. കമ്മ്യൂണിസ്റ്റെന്നും ക്രിസ്ത്യാനിയെന്നുമൊക്കെയുള്ള വിശേഷണങ്ങൾ ഒരുമിച്ചു ചേർന്നേക്കാവുന്ന അത്യപൂർവ്വം പേരിൽ ഒരാൾ. അദ്ദേഹമെന്നെ പിന്തുണച്ചിരുന്നു. ഒറീസയേക്കുറിച്ച് അക്കാലത്ത് ഇട്ട പോസ്റ്റിലൂടെ ഞാൻ ചൂണ്ടിക്കാട്ടിയ സത്യങ്ങളിലേയ്ക്കു ലിങ്കു കൊടുത്തുകൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നു.
    ]]
    അതു നന്നായി, ഇനി അവനേക്കൊണ്ടുള്ള പ്രശനമില്ലല്ലോ.
    നകുലാ,ബാക്കി പിന്നാകട്ടെ. നമുക്ക് ഒരു വര്‍ഷം നീട്ടിപ്പിടിച്ചു ചര്‍ച്ച ചെയ്യാമെന്നെ.

    Anonymous said...

    മിസ്റ്റര്‍ സന്തൂ
    ബീഫ് ചെറിയ കാര്യമോ? ബീഫിന്റെ കാര്യം മാത്രമല്ല പറഞ്ഞത്. അത് തിന്നാനുള്ള അവകാശം ഈര്‍ക്കില്‍ പാര്‍ട്ടികള്‍ പോലും നിരോധിക്കുന്ന സാഹചര്യത്തെകുറിച്ചാണ്.
    പള്ളി, അമ്പലം, പരിവര്‍‌‍ത്തനം മുതലായവയേക്കാള്‍ ഇതിന് പ്രാധാന്യം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് ഷാപ്പിലെ ബീഫ് കറിയുടെ ഒരാരാധകന്‍ എന്ന നിലക്ക്, എനിക്കും കേരളത്തിലെ ഒരു വലിയ ഭാഗം യുവാക്കള്‍ക്കും.
    എല്ലാവരും ബീഫ് സേവ സ്വയം നിര്‍ത്തണം എന്ന് താങ്കള്‍ക്ക് നിര്‍ബന്ധമുള്ളത് പോലെ തോന്നുന്നു.
    ആരോഗ്യ ധാര്‍മിക വശങ്ങള്‍ പഠിച്ചാല്‍ ജൈനസന്യാസി ആകുന്നതാണ് മെച്ചം. എന്താണ് ചിക്കന്റെ ജീവന്‍ ജീവനല്ലേ? മട്ടണ്‍? പോര്‍ക്ക്? പോട്ടെ, മീന്‍? പിന്നെന്താണ് ബീഫിനിത്ര പ്രത്യേകത? ഇനി ഹിന്ദുക്കള്‍ മാംസാഹാരം നിര്‍ത്തി, ഇഡ്ഡലി പവ്വര്‍ കൊണ്ടു മാത്രം ജീവിക്കണമെങ്കില്‍..നെല്‍‌കതിരുകളുടെ ജീവന്‍ ജീവനല്ലേ? വിളയാന്‍ വെമ്പി നില്‍ക്കുന്ന ഇളം തേങ്ങകള്‍ മടവാളിനു വെട്ടി ചമ്മന്തിയരക്കുന്നത് പാപമല്ലേ? ഒളിച്ചിരിക്കുന്ന ഉരുളക്കിഴങ്ങിനെ കൂന്താലി വെച്ച് കുഴിച്ചെടുത്ത്, ജീവനോടെ തൊലി കളഞ്ഞ്, വെള്ളത്തിലിട്ട് പുഴുങ്ങി ആലു ഗോബിയുണ്ടാക്കുന്നത് ക്രൂരതയല്ലേ?

    ഹിന്ദു മതഗ്രന്ഥങ്ങളില്‍‍ എവിടെയാണ് ബീഫിനെത്തിന്നരുത് എന്ന് പറഞ്ഞിരിക്കുന്നത്? നഖമുള്ളതിനേയും വയറു കൊണ്ട് സഞ്ചരിക്കുന്നതിനേയും തിന്നരുതെന്നും, കുളമ്പുള്ളതിനെ തിന്നാം എന്നുമാണ് പറഞ്ഞിട്ടുള്ളത്. അങ്ങിനെ വരുമ്പോള്‍ ബീഫ് കഴിക്കാമെന്നും, ചിക്കന്‍ കഴിക്കരുത് എന്നും വരും. പട്ടി, പുലി, പൂച്ച, എലി, സിം‌ഹം, കഴുതപ്പുലി, ഫാഷന്‍ മോഡല്‍സ് (നല്ല നീണ്ട നഖമാ ആ പെണ്ണുങ്ങള്‍ക്ക്), അടിച്ച് കോണു തെറ്റി പാമ്പായവന്‍ (വയറ് കൊണ്ട് സഞ്ചാരം) എന്നിവയേയും കഴിക്കരുത്.
    അപ്പോള്‍ ഈ ബജ്‌റംഗ്ദള്ളിന്റെ നിരോധനം മതം അനുസരിച്ചു പോലുമല്ല!

    ഇത് വെറുതേ മുസ്ലീം കൃസ്ത്യന്‍ വിശ്വാസികളെ ചൊറിയാനായാണ് ഈ കന്നുകാലിപ്രേമം. അല്ലാതെ വഴിയേ പോയ പയ്യിന്റെ മുകളില്‍ കൃഷ്ണന്‍ ചാരി നിന്ന് പടം വരപ്പിച്ചത് കൊണ്ടൊന്നുമല്ല.
    ഞാനടക്കം ബീഫിഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഹിന്ദുക്കളും ഈ നിരോധനത്തിനെതിരെ കയ്യ് മെയ്യ് മറന്ന് പോരാടും!
    നളന്‍ പ്രസിഡന്റായും, ഞാന്‍ സെക്രട്ടറിയായും ഒരു ബീഫ് പുനരുദ്ധാരണ കമ്മറ്റി രൂപീകരിക്കാന്‍ താല്പ്പര്യപ്പെടുന്നു.
    "റിട്ടേണ്‍ ഓഫ് ദി ബീഫ്" ആണ് ഞങ്ങളുടെ ലക്ഷ്യം.
    താല്പ്പര്യമുള്ള യുവതീ യുവാക്കള്‍ എല്ലാവരും ഇതില്‍ പങ്കെടുക്കാന്‍ താല്പ്പര്യപ്പെടുന്നു.
    നകുലന്‍ മാഷ് തിളക്കുന്ന ഈ പ്രശ്നത്തിനെതിരെ കണ്ണടക്കുന്നതിനെ അപലപിക്കുന്നു. റോം കത്തുമ്പോള്‍ വീണവായന എന്നൊക്കെ കേട്ടിട്ടേയുള്ളൂ.

    ബജ്‌റംഗ്ദള്ളിനെ നിരോധിക്കുക! ബീഫ് പുനസ്ഥാപിക്കുക.

    എന്റെ ബീഫാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ഒരു സമാഹാരം ബാംഗ്ലൂരില്‍ ബീഫന്വേഷിച്ചു നടന്ന നളന്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്. എല്ലാ വിറ്റുവരവും ഫീഫ് ഫണ്ടിലേക്ക്.

    ബീഫ് അല്ലെങ്കില്‍ ജയില്‍!
    നാം ഒന്ന് നമുക്ക് ബീഫ്!

    അഹങ്കാരി... said...

    നകുലേട്ടാ,

    ഈ പ്രസിദ്ധീപരാങ്മുഖതയെ പറ്റി സംഘത്തിന്റെ പ്രാന്തപ്രചാരകനായ ഗോപാലകൃഷ്ണന്‍ ചേട്ടനോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചിരുന്നു- അന്നദ്ദേഹം പ്രധാനമായും രണ്ട് മറുപടികളാണ് തന്നത്

    1. സത്യത്തിനെ എത്ര മൂടി വച്ചാലും ഒരു കാലത്ത് അത് പുറത്ത് വരും (വൈകി വന്ന സത്യം കൊണ്ട് പ്രയോജനമുണ്ടോ എന്നത് എന്റെ മനസില്‍ സംശയമായി അവശേഷിക്കുന്നു)

    2. പണ്ട് മന്നത്ത് പദ്മനാഭന്‍ പറഞ്ഞ ഒരു കാര്യം “ മന്നം ഗര്‍ഭിണിയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കില്ല, കാരണം എന്നെ അറിയാവുന്നവര്‍ക്കറിയാം ഞ്നാന്‍ ഗര്‍ഭിണി ആവില്ല എന്ന്,അല്ലാത്തവര്‍ വിശ്വസിക്കുന്നു എന്നത് ഞാന്‍ കണക്കാക്കുന്നില്ല “ എന്ന്

    ഇതാണ് സംഘഠിന്റെ നിലപാട്. സംഘത്തിനുള്ളില്‍ സാധാരണ സ്വയം സേവകര്‍ പോലും ചില സമയങ്ങളില്‍ ഉത്തരം കിട്ടാതെ കുഴങ്ങിപ്പോകുന്ന അവസ്ഥയുണ്ട്.അതിനു സംഘത്തിന്റെ മറുപടി “സ്വയമറിയുക,, മറ്റുള്ളവര്‍ പറയുന്നത് അപ്പടി സ്വീകരിക്കാതിരിക്കുക, സ്വം വായിച്ച്, ചിന്തിച്ച് മനസിലാക്കുക” എന്നതാണ്.

    എന്നാല്‍ സംഘബന്ധുക്കള്‍ക്കെങ്കിലും അല്‍പ്പമെങ്കിലും സത്യത്തിന്റെ വെളിച്ചം വീശാന്‍ സംഘത്തിനു ബാധ്യസ്ഥത ഉണ്ട്Tഎന്ന് ഞാന്‍ കരുതുന്നു - ഇത്രയധികം ആരോപണം ഉണ്ടയ്യിട്ടും സംഘത്തിന്റെ ഒരധികാരിയൂം ഒറീസ പ്രശ്നത്തില്‍ വിശദീകരണത്തിനോ പ്രസ്താവനയ്ക്കോ മുതിര്‍ന്നിട്ടില്ല എന്നന്‍ കാര്യം പ്രത്യേകം ശ്രദ്ധിക്കണം!

    ഈ ആരോപണാം മറ്റേതെങ്കിലും സംഘടയ്ക്ക് നേരെ ആയിരുന്നു എങ്ക്കില്‍?

    Anonymous said...

    മതേതര മലയാള പത്രം
    കോട്ടയത്ത് ജാതിപ്പോര്‍- പിന്നില്‍ സംഘപരിവാര്‍ - സ്വന്തം ലേഖകന്‍
    കോട്ടയം: ജില്ലയിലെ തിരുവാര്‍പ്പ് എന്ന് സ്ഥലത്ത് ഒരു പ്രത്യെക മത വിഭാഗത്തിലെ മേല്‍ ജാതിയില്‍നിന്നും അതേ മതത്തില്‍ പെട്ട പിന്നാക്ക ജാതി(മുന്‍പ് തറവാടികളായിരുന്നു) യിലേയ്ക്ക് മാറിയ ഒരു ചേട്ടന്റെ വീട്ടിലേയ്ക്കുള്ള പാലം മുന്നാക്ക ജാതിക്കാര്‍ എടുത്തുമാറ്റി. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള് രണ്ടു കൂട്ടര്‍ക്കുമുള്ള ഭരണ സ്വാധീനം മൂലം പോലീസുകാര്‍ ന്‍ഷ്ക്രീയമായി നോക്കി നിന്നു.സ്ഥലം ആര്‍ ഡി ഓ പാലം പുനസ്ഥാപിക്കന്‍ ഉത്തരവു നള്‍കി എങ്കിലും മുന്നാക്ക ജാതിക്കാരുടെ എതിര്‍പ്പു മൂലം നടന്നില്ല.

    രണ്ടു ദിവസ്സം മുന്‍പ് ഒരു ദിവസ്സ്ം മുഴുവന്‍ നീണ്ടു നിന്ന അടി പിടികള്‍ക്കു ശേഷം രാവിലെ 3 മണിയോടു കൂടി പാലം പുനസ്ഥാപിച്ചു.

    ഇതേ തുടര്‍ന്നു മേല്‍ ജാതിക്കാര്‍ സംഘറ്റിച്ച് ടി ചേട്ടന്റെ വീട്ടിലേയ്ക്കുണ്ടായിരുന്ന നടപ്പു വഴി കെട്ടി അടച്ചു. ടിയാന്റെ എറണാകുളത്തു ജോലിയുള്ള മകന്‍ നാട്ടില്‍ മേല്‍ ജാതിക്കാര്‍ ഊരു വിലക്കിയിരിക്കുന്നതിനാല്‍ വീടില്‍ വരാന്‍ സാധിക്കുന്നില്ല.

    ഇതിന്റെ മുന്നില്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഇതിന്റെ പിന്നില്‍ ചില സംഘപരിവാര്‍ സംഘടനകളണെന്ന കാര്യത്തില്‍ ഞങ്ങളുടെ ലേഖകന്‍ വ്യക്തമായ വിവിരം ലഭിച്ചിട്ടുണ്ട്.

    Anonymous said...

    അഭിഭാഷകനും അമ്മയ്‌ക്കും സി.പി.എമ്മിന്റെ ഊരുവിലക്ക്‌: ഹൈക്കോടതി നോട്ടീസ്‌ അയച്ചു
    കോട്ടയം: അഭിഭാഷകനും അമ്മയ്‌ക്കും സി.പി.എം. നേതാക്കള്‍ ഊരുവിലക്ക്‌ ഏര്‍പ്പെടുത്തിയതിനെതിരേ ഹൈക്കോടതി നോട്ടീസ്‌ അയച്ചു.

    അഭിഭാഷകനും അമ്മയ്‌ക്കും സി.പി.എമ്മിന്റെ ഊരുവിലക്ക്‌: ഹൈക്കോടതി നോട്ടീസ്‌ അയച്ചു

    prasad said...

    നകുലാ.. വളരെ മനോഹരമായും വിശദമായും സത്യത്തെ തുറന്നു കാട്ടിയിരിക്കുന്ന ഈ പോസ്റ്റ്‌ തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു എന്നു പറയതിരിക്കാന്‍ നിര്‍വാഹമില്ല..ഈ പൊസ്റ്റിന്‍ എതിര്‍ത്തവര്‍ക്കാര്‍ക്കും അതു എന്തിന്‌ എങ്ങിനേ എന്ന്‌ തെളിവ്‌ സഹിതം കൃത്യമായി വിശദീകരിക്കാനൊ സ്ഥാപിക്കനോ സധിച്ചിട്ടില്ല...സാധാരണ ഉത്തരം മുട്ടുമ്പൊള്‍ ഉണ്ടാകാറുള്ള സ്വഭാവിക അഴകൊഴമ്പന്‍ മറുപടികള്‍ അല്ലാതെ വേറൊന്നും കാണാന്‍ കഴിഞ്ഞില്ല എന്നതു തന്നെ നകുലന്റെ ഈ പോസ്റ്റിന്റെ സത്യസന്ധതക്കു കിട്ടുന്ന അംഗീകാരമാണ്‌...കേരളത്തിലെ മുഖ്യധാരയില്‍ നില്‍ക്കുന്ന മാധ്യമങ്ങേളെപ്പോലും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സത്യമാണ്‌ ഇതുമൂലം മനസ്സിലാകുന്നത്‌...

    ഋഷി|rISHI said...

    ഈ വിഷയത്തില്‍ ഇതെന്റെ അവസാനത്തെ കമന്റായിരിക്കും.
    ബ്ലോഗെനിക്ക് അരി വാങ്ങാന്‍ തല്‍ക്കാലം പണമനുവദിക്കാത്തതിനാല്‍ എനിക്ക് പറയാനുള്ളത് സംക്ഷിപ്തമായി എഴുതാന്‍ അനുവദിക്കണം
    1, എന്റെ ആദ്യത്തെ കമന്റ് മുതലേ താങ്കള്‍ക്ക് എന്റെ പോക്ക് മനസിലായെന്ന് പറഞ്ഞത് നന്നായി! (ഇതാണ് ശരിക്കും മാനസിക പ്രതിരോധം)

    മറുപടി:എന്റെ വലിച്ചുകീറിയ മുഖം മൂടി എവിടെ? പ്ലീസ് അത് തിരിച്ചു തരൂ

    എന്നെപറ്റിയുള്ള താങ്കളുടെ മുന്‍‌വിധികള്‍ അത് മാത്രമല്ല ഞാന്‍ ഒരു കമ്യൂണിസ്റ്റ് കാരനേയല്ല, ഒരു പാര്‍ട്ടിയിലും എനിക്ക് മെമ്പര്‍ ഷിപ്പില്ല, ഒരു പക്ഷേ ഒരിടത്പക്ഷ അനുഭാവിയായിയിരിക്കാം.
    താങ്കള്‍ എന്നെ ഒരു കമ്യൂണിസ്റ്റ് കാരനായി ചിത്രീകരിച്ചത് കൊണ്ട് മാത്രം എഴുതിയതാണ് ഈ ഡിസ്ക്ലെയിമര്‍.

    2, പോസ്റ്റും കമന്റും മൊത്തം വായിച്ചതില്‍ നിന്നും - ഞാന്‍ കണ്ടെത്തി,ഞാന്‍ മാത്രം, എനിക്കറിയാമായിരുന്നു,
    എന്നെ അഭിനന്ദിച്ചു, എന്നോട് ചോദിച്ചു/ എന്നോട് ചോദിക്കാമായിരുന്നു, ഞാന്‍ വിശദീകരിച്ചു തന്നില്ലേ,
    ഇത്തരം ഞാനുകളോട് എനിക്ക് താല്‍‌പര്യമില്ല,
    ഒരു പക്ഷേ താങ്കള്‍ ചെയ്തത് ഒരു വന്‍ സംഭവമാണെന്ന തോന്നല്‍ താങ്കള്‍ക്കുണ്ടാവും ചുരുക്കം ചില വായനക്കാര്‍ക്കും ഉണ്ടാവും.അതൊക്കെ എഴുതി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കേണ്ടത് ഒരു പക്ഷേ താങ്കളുടെ ആവശ്യവുമായിരിക്കും.
    എനിക്കങ്ങനെയല്ല ആശയങ്ങളും വിവരങ്ങളും ആണ് ഞാന്‍ ആധാരമാക്കുന്നത്, ഈ പോസ്റ്റിലുള്ളത് മാത്രമാണ് ഓരോ കമന്റിനാനും ആധാരം.
    ഒരിക്കല്‍ കൂടെ ഞാന്‍ പലപ്രാവശ്യം വിശദീകരിച്ച് തന്നില്ലേ എന്നിട്ടും താങ്കള്‍ക്ക് മനസിലായില്ലേ, എന്ന രീതിയില്‍ താങ്കള്‍ വരയ്ക്കുന്ന വരയില്‍ വായനക്കാര്‍ ചിന്തിച്ചേ പറ്റൂ എന്ന രീതിയിലുള്ള പരാമര്‍ശം അത്യാവശ്യം എന്നോട് വേണ്ട എന്ന് സാരം.
    അതുപോലെ താങ്കളുടെ പോസ്റ്റ് വായിച്ചിട്ട് പരിഭ്രമം മൂത്താണ് ഞാന്‍ ഗൂഗിളില്‍ തപ്പിയിറങ്ങിയെന്ന രീതിയിലുള്ള പരാമര്‍ശവും കണ്ടു. അതാരോടും പറയല്ലേ,നകുലന്‍ എല്ലാവരും വിശ്വസിച്ചു പോവും:)

    3, ഒരാള്‍ നുണ പറയാനുള്ള സാധ്യതകളേക്കാളും വളരെ ചുരുക്കമാണ് തമ്മില്‍ കാണാത്ത ഒരു കൂട്ടം ആളുകള്‍ ഒരേവിഷയത്തിനെ പറ്റി നുണ പറയാനു
    ള്ള സാധ്യത. താങ്കളുടെ ആശങ്കകളെ പറ്റിയാണ് വിവക്ഷ മനസിലായെന്ന് മാത്രം കരുതുന്നു.

    (അത് മാത്രം മൂന്ന് പേജ് എഴുതാം)

    ആദ്യ കമന്റിലും രണ്ടാമത്തെ കമന്റില്‍ ആദ്യത്തെ രണ്ട് പാരഗ്രാഫ് വരെ താങ്കള്‍ എഴുതിയ എല്ലാ പോയിന്റുകള്‍ക്കും മറുപടി ആയിട്ടുണ്ട്.

    4, കമന്റിന്റെ ഏറ്റവും പ്രസക്തമായ ഭാഗം താങ്കള്‍ എഴുതിവച്ചത് ഞാന്‍ അംഗീകരിച്ചു , അതുകൊണ്ട് ഞാന്‍ തോറ്റുപോയി താങ്കള്‍ വിജയിച്ചു എന്നാണല്ലൊ പരാമര്‍ശം. അതെ അത് സത്യമാണ്! താങ്കള്‍ക്ക് വിശ്വാസം വരുന്നില്ലേ ഞാന്‍ അംഗീകരിച്ചൂന്നേ.

    ഒറീസയിലെ കലാപത്തിനു വിദൂരവ്യാപകമായ ഏറെ കാരണങ്ങള്‍ സാമ്പത്തിക, സാമൂഹിക, മതപരമായ തുടങ്ങിയവ ഉണ്ടെന്ന് ഞാന്‍ എഴുതിപ്പോയതാണ്. അത് ക്ഷമിക്കൂ തിരുത്താന്‍ അവസരം തരുമോ എന്ന് ഞാന്‍ എഴുതട്ടെ?

    എന്നാല്‍ സുഹൃത്തേ,കേള്‍ക്കൂ ആ തിരിച്ചറിവ്, താങ്കളുടെ പോസ്റ്റ് കൊണ്ടാണ് എനിക്കുണ്ടായതെന്ന് താങ്കള്‍ കരുതിയാല്‍ അതുപോലൊരു വിഡ്ഡി വേറെയില്ല!
    അതുപോലെ താങ്കള്‍ വിചാരിച്ച ട്രാക്കില്‍ മാത്രമാണ് ആ വിദൂരവ്യാപകമായ കാരണങ്ങള്‍ ഉണ്ടായെതെന്ന് വിചാരിച്ചാലും അതുതന്നെ ഫലം.
    ചുരുക്കി പറഞ്ഞാല്‍ ഒറീസയിലെ കലാപത്തിനു വിദൂര വ്യാപക ഫലങ്ങളുണ്ടോ ?

    ഉണ്ട്!

    അത് നകുലന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നവയാണോ?

    അല്ല!

    ഇത് ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ആദ്യമായാണോ മനസ്സിലാക്കുന്നത് ?

    അല്ല.

    ഇനി എന്താണ് ആ സാമൂഹിക.... കാരണങ്ങള്‍?
    പത്തോ പതിനഞ്ചോ വരിയില്‍ എഴുതിയാല്‍ അതിന്റെ ഒരു ഭാഗം ഇവിടെയുണ്ട്.

    ഇനി വേണംന്ന് വച്ചാല്‍ ഒരു പുസ്തകം എഴുതാനുള്ള മാറ്ററും ആ കാരണങ്ങള്‍ മാത്രമുണ്ട്. ഇനിയും എന്റെ കമന്റിന്റെ ഒരു ഭാഗം മാത്രം കേട്ട് താങ്കള്‍ ജേതാവായി എന്ന് തോന്നുന്നുവെങ്കില്‍ സോറി ഞാന്‍ നിസഹായനാണ്!

    വസ്തു നിക്ഷിപ്തമായി എഴുതാന്‍ കഴിയാത്തത് കൊണ്ടാണോ നകുലാ ഇങ്ങനെ കിലോമീറ്റെറുകള്‍ നീളത്തില്‍ എഴുതിപ്പിടിപ്പിക്കുന്നത്, കൂടുതല്‍ എഴുതുന്നവനാണ് ജയിക്കുന്നതെന്ന് താങ്കളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

    കമന്റിന്റെ ബാക്കിയുള്ളവ- വീണ്ടും താങ്കളുടെ ആശങ്കകളാണ് മുഴച്ചു നില്‍ക്കുന്നത് ഒരിടത്ത് ആവേശം മൂത്ത് എനിക്കെന്തുപറ്റി എന്നൊക്കെ ചോദിക്കുന്നുണ്ട്, എന്നെ എന്ന് മുതല്‍ അറിയാം ശ്രീ നകുലാ എനിക്കെന്ത് പറ്റി എന്നൊക്കെ ചോദിക്കാന്‍ ?

    താങ്കളോട് ചോദിച്ച പലകാര്യങ്ങള്‍ക്കും മറുപടി തരാന്‍ ഇല്ലാതെ വികാരത്തള്ളലുകള്‍ കൊണ്ട് എഴുതിയതൊക്കെ ഞാന്‍ ഒഴിവാ‍ക്കുന്നു.

    ചില വരട്ട് തത്വവാദങ്ങള്‍ എനിക്കും ഇഷ്ടമായി ഉദാഹരണം: ഹൈന്ദവകേരളം എനിക്ക് വലിയ പരിചയമൊന്നുമില്ല, അവര്‍ ലിങ്ക് ഇട്ടത് ഞാന്‍ പറഞ്ഞതുകൊണ്ട് അറിഞ്ഞു/ഞാന്‍ ആണ് ആദ്യം ക്ലിക്കിയെന്ന മട്ടില്‍! പിന്നേം കുറെ ക്ലിക് അതുവഴി വന്നു, തുടങ്ങിയവ...
    കൂട്ടത്തില്‍ അവരെയൊരു സപ്പോര്‍ട്ടും (അവര്‍ക്ക് കുറെ വായനക്കാരുണ്ടെന്ന് തോന്നുന്നുന്നൊക്കെ) ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വേണ്ടേ സഹകരണം അതിലൊന്നും താങ്കളേ കുറ്റപ്പെടുത്താന്‍ എനിക്കാവില്ല, ഹൈന്ദവകേരളം താങ്കള്‍ക്ക് ഒരുപക്ഷേ വീട്ടുകാര്യം പോലെയായിരിക്കും.

    അതിനോട് ബന്ധപ്പെട്ട് ചോദിച്ച പലതിനും പക്ഷേ കൂട്ടത്തില്‍ മറുപടി കണ്ടില്ല, മുട്ടാപ്പോക്ക് എഴുതാന്‍ കഴിയുന്നിടത്തൊക്കെ പേജ് കണക്കിന് എഴുതിയിട്ടും ഉണ്ട്.

    4, കര്‍ണ്ണാടയിലെ എന്ത് റീസന്‍ താങ്കള്‍ പോസ്റ്റിലെഴുതിയെന്നാ പറഞ്ഞത്?
    താങ്കള്‍ പോസ്റ്റിലെഴുതിയതിനു എന്റെ രണ്ടാമത്തെ കമന്റില്‍ മറുപടി എഴുതിയിട്ടുണ്ട്.

    5, ഇനി ഞാന്‍ കഴിഞ്ഞ കമന്റില്‍ എന്ന പോയിന്റില്‍ എഴുതിയ വിഷയമാണല്ലൊ താങ്കളെ ഏറ്റവും കൂടുതല്‍ നിരാശനാക്കിയത്, ദേ അതിനു മറുപടി ഇവിടെ:
    താങ്കളുടെ തന്നെ ഫ്രണ്ടിനു താങ്കള്‍ കൊടുത്ത ഒരു മറുപടിയില്‍ നമുക്ക് തുടങ്ങാം.
    "ക്‌നാനായ" വിഭാഗ(അവർ ന്യൂനപക്ഷങ്ങളിൽത്തന്നെ ന്യൂനപക്ഷമാണ്)മൊക്കെ സംഘം ആദരപൂർവ്വം വീക്ഷിക്കുന്നവരും യാതൊരെതിർപ്പും നിലനിൽക്കുന്നില്ലാത്തവരുമാണെന്നു തോന്നിയിട്ടുണ്ട്. മാർത്തോമാ ചർച്ച് സംഘവുമായി സമരസപ്പെട്ടുപോകുന്നവരാണ് എന്നതും സത്യമാണ്. ഈയിടെ അദ്വാനി കോട്ടയത്തെ അവരുടെ ഒരു പ്രമുഖ ചടങ്ങിൽ മുഖ്യാതിഥിയായത് ഒട്ടും അസ്വാഭാവികതയില്ലാത്ത സംഗതിയാണ്. പൊതുവേ, മതപരിവർത്തനശ്രമങ്ങളോടുള്ള ഒരു സഭയുടെ ആക്കം അഥവാ അടുപ്പം എത്രത്തോളമുണ്ടോ അതിനനുസരിച്ചാണ് സംഘവുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ തോതും എന്നാണു കണ്ടിട്ടുള്ളത്.


    ഈ പാരഗ്രാഫില്‍ കൂടുതല്‍ ഞാന്‍ എന്തെഴുതാനാണ് നകുലാ? നകുലന്‍ തന്നെ എഴുതിയങ്ങ് തെളിയിച്ചിരിക്കുകയല്ലേ നിങ്ങളുടെ ബേസിക് പ്രശ്നം മതം മാറ്റമാണെന്ന്?

    പക്ഷേ അതില്‍ തന്നെ ഒരു ഭാഗം ശരിയാണ്, മര്‍തോമാ സഭയുടെ മിഷണറിപ്രവര്‍ത്തനങ്ങള്‍ എനിക്ക് നേരിട്ടറിയാമെന്നത് കൊണ്ട് അതവിടെ നില്‍ക്കട്ടെ പക്ഷേ ക്നാനായ സഭയെ പറ്റി താങ്കള്‍ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്,


    അവര്‍ മതം മാറ്റുന്നില്ലെന്ന് തന്നെയുമല്ല. (ക്രിസ്ത്യാനിയായ മറ്റൊരു വിശ്വാസിക്ക് പോലും അവരുടെ സഭയില്‍ അംഗത്വം കൊടുക്കില്ല.) കാരണം, ക്നാനായ കാതോലിക്കര്‍, യാക്കോബായക്കാര്‍
    എന്ന രണ്ട് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പൂര്‍വികര്‍ ഏകദേശം ഏഡി 345 ഇല്‍ ക്നാനായ തൊമ്മന്‍ എന്ന ആളിന്റെ നേതൃത്വത്തില്‍ സിറിയയില്‍ നിന്നും കേരളത്തില്‍ കുടിയേറിപാര്‍ത്തു. സ്ത്രീകള്‍ ഉള്‍പ്പടെ ഏകദേശം നാനൂറോളം ആളുകള്‍ ആക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവരുടെ പിന്തുടര്‍ച്ചയാണ് ഇപ്പോഴുള്ള ക്നാനായ ക്രിസ്ത്യാനികള്‍ എന്നാണ് വിശ്വാസം. അവര്‍ ആ പാരമ്പര്യം നഷ്ടമാവാതെ കുടുംബബന്ധങ്ങളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നു. അവര്‍ കല്യാണം കഴിക്കുന്നത് പോലും ആ കുടുംബങ്ങളില്‍ നിന്ന് മാത്രമേ ആയിരിക്കുകയുള്ളൂ. ഇനി പ്രേമിച്ച് അവരില്‍‌ പെട്ട ആരെങ്കിലും, പുരുഷനോ സ്ത്രീയോ ആരുമായിക്കൊള്ളട്ടെ മറ്റൊരു സഭയില്‍ നിന്നോ ജാതിയില്‍ നിന്നോ വിവാഹം കഴിച്ചാല്‍ ആ കുടുംബം മുഴുവനും ക്നാനായ സഭയില്‍ നിന്ന് പുറത്താവും.
    അങ്ങനെ വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ നിങ്ങള്‍ക്ക് ഒരു പ്രോബ്ലോം ഉണ്ടാക്കില്ല എന്ന് മനസിലായല്ല.

    ഇതാണ്, ഇത് മാത്രമാണ് ഞാന്‍ ആദ്യം മുതല്‍ പറഞ്ഞുകൊണ്ടിരുന്നത്.
    ഇനിയെങ്കിലും സത്യം അംഗീകരിക്കൂ.
    അത് തുറന്ന് സമ്മതിക്കൂ!
    കാണാം ഇനിയും സമയമനുവദിക്കുമ്പോള്‍ താങ്കളുടെ മറ്റൊരു പോസ്റ്റില്‍!

    ഋഷി|rISHI said...

    ഒരു തിരുത്ത് എന്റെ കമന്റിലുണ്ട്.
    ഒറീസയിലെ കലാപത്തിനു വിദൂര വ്യാപക ഫലങ്ങള്‍ ഉണ്ടോ? എന്നല്ല ഞാന്‍ അര്‍ത്ഥമാക്കിയിരുന്നത്, ആ ചോദ്യം ഒറീസയിലെ കലാപത്തിനു വിദൂരവും വ്യാപകവും ആയ കാരണങ്ങള്‍ ഉണ്ടോ? എന്ന് വായിക്കാന്‍ അപേക്ഷ

    Anonymous said...

    കോട്ടയം തിരുവാര്‍പ്പ് ജാതി മട്ടം വീണ്ടും പ്രശ്നമാകുന്നു. മുന്നാക്കക്കാര്‍ പിന്നാക്കരുടെ ഒരു ആരാധനാലയം അടിച്ചു തകര്‍ത്തു.

    ആലുവ പള്ളി ആക്രമണം ഏലിയാസ് എന്നൊരാളെ അറസ്റ്റ് ചെയ്തു. മുന്നില്‍ ആരാണെന്നു മനസിലായി, പിന്നിലാരാണാവോ?

    Anonymous said...

    അമേരിക്കക്കാര്‍‍, ബ്രിട്ടീഷുകാര്‍,യൂറോപ്യന്മാര്‍, പോര്‍ട്ടുഗീസുകാര്‍ തുടങ്ങിയ പേരുകളില്‍ ക്രിസ്ത്യാനികള്‍ മാനവരാശിയോടും മൊത്തത്തിലും പ്രത്യെകമായി ഇന്ത്യാക്കാരോടും ആഫ്രിക്കക്കാരോടും ചെയ്ത കൊടും പാതകങ്ങള്‍ എല്ലാം നമുക്കു മറക്കാം. ഇനിയും അവര്‍ വരുന്നത് നമ്മെ ഭിന്നിപ്പിച്ച് അടിമകളാക്കാനല്ലെന്നും നമ്മെ രക്ഷിക്കാനാണെന്നും മനസ്സിലാക്കാം.

    നമുക്ക് ഹിന്ദുവല്ലാതാകുന്നതിന്റെ മഹത്വം വര്‍ണ്ണിച്ചു കവിതകള്‍ പരിഭാഷപ്പെടുത്തുന്ന മഹാന്മാരോടൊപ്പം(അതോ ഷണ്ഡന്മാരോ) ചേര്‍ന്ന് ഉല്ലസ്സിക്കാം.

    Avanthika said...

    ഋഷി, താങ്കള്‍ പലവിധ മുന്‍ വിധികളോടും കൂടിയാണ് ഈ പോസ്റ്റിനെ സമീപിച്ചിരിക്കുന്നത് എന്നുള്ളത് പകല്‍ പോലെ വ്യക്തമാണ്. നകുലന്‍ നമുക്കു മുന്നില്‍ വളരെ വ്യക്തവും സ്പഷ്ടവുമായ രീതിയില്‍ തെളിവുകളുടെ പിന്‍ബലത്തോടെ അവതരിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍, സമകാലിക രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെ നിക്ഷ്പക്ഷമായി വിശകലനം ചെയ്യുന്ന, സ്വന്തം ചിന്താശേഷി ഒരു പ്രത്യയ ശാസ്ത്രത്തിനും പണയം വെച്ചിട്ടില്ലാത്ത, സാമാന്യ ബോധമുള്ള ഒരു ശരാശരി മലയാളിക്ക് മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷെ താങ്കള്‍, ആ വസ്തുതകളെ മനസ്സിലാക്കാതെ, അല്ലെങ്കില്‍ മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് നടിച്ചുകൊണ്ട്‌ അനാവശ്യ വാദങ്ങളുമായി അതിനെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നു, രക്ഷയില്ലെന്നു കണ്ടപ്പോള്‍ "ചീട്ടു കൊട്ടാരം തകര്ന്ന് വീണു, മൂടി വെച്ചത് പുറത്തു വന്നു, ഞാന്‍ ജയിച്ചു നകുലന്‍ തോറ്റു" എന്ന മട്ടിലുള്ള അപക്വ പ്രഖ്യാപനങ്ങളുമായി സ്വയം അപഹാസ്യനായി നില്ക്കുന്നു.

    മാഷേ, ഇവിടാരും ജയിക്കാനും തോല്കാനും ഒന്നുമല്ല വാദിക്കുന്നത്... മറിച്ച് വളരെ ഗൗരവമുള്ള ഒരു വിഷയത്തെ കുറിച്ചും അതുവച്ച് രാഷ്ട്രീയ വര്‍ഗ്ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ഇവിടുത്തെ കപട മതേതര ബുദ്ധിജീവി കോമരങ്ങളുടെ കാപട്യത്തെയാണ് തുറന്നു കാട്ടിയിരിക്കുന്നത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന രീതി ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല എന്നുള്ള കാര്യം ഓര്‍ക്കുക.

    പിടിവാശി നല്ലതാണ്, പക്ഷെ അത് വസ്തുതകളുടെ പിന്‍ ബലത്തോടെയാവണം, അനങനെ നിരത്തുന്ന വാദങ്ങള്‍ക്കെ പ്രസക്തിയുണ്ടാകുകയുള്ളൂ, ഈ പോസ്റ്റ് വായിക്കുന്നവര്‍ സത്യം മനസ്സിലാക്കിയാലോ എന്ന് താങ്കള്‍ വല്ലാതെ ഭയക്കുന്നു. അങ്ങനെ ജനങ്ങള്‍ സത്യം മനസിലാക്കിയാല്‍ കച്ചോടം പൂട്ടി വീട്ടിലിരിക്കേണ്ടി വരുന്നവരുടെ ഗണത്തില്‍ പെടുന്നയാളാണ് താങ്കള്‍ എന്ന് തോന്നുന്നു ;-)

    ഈ പോസ്റ്റ് ആണ് അവസാന വാക്ക് എന്ന് ഇവിടാരും പറയുന്നില്ല. ഇതു ഒരു ഓപ്പണ്‍ ഫോറം ആണ്, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സൌകര്യവും ഉണ്ട്... ആ അഭിപ്രായ പ്രകടനങ്ങളില്‍ വരുന്ന പ്രസക്തങ്ങളായ വസ്തുതകളെ വായനക്കാര്‍ എന്ന നിലയില്‍ മാനിക്കാന്‍ മടിയില്ലാത്തവരാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍. വ്യക്തിപരമായ പിടിവാശി കൊണ്ടോ അല്ലെങ്കില്‍ സങ്കുചിത വര്‍ഗ്ഗീയ താല്പര്യങ്ങള്‍ കാരണമോ ഒരു മഹത്തായ സൃഷ്ടി (അതങ്ങനെയല്ല എന്ന് തെളിയിക്കപ്പെടുന്നത് വരെ) അനാവശ്യമായി ആക്രമിക്കപ്പെട്ടു അതുള്‍ക്കൊള്ളുന്ന ആശയങ്ങള്‍ തകര്‍ക്കപ്പെട്ടുകൂടാ...

    @MOV,
    പുതിയതായി എന്തേലും കാര്യങ്ങള്‍ കേട്ടാല്‍, അത് മറ്റുള്ളവര്‍ വേരെവിടുന്നെന്കിലും അറിയുന്നതിന് മുന്നേ പബ്ലിസിറ്റി കൊടുത്തു അതിന്‍റെ ക്രെഡിറ്റ് കീശയിലാക്കുക എന്നുള്ളത് കുട്ടികളുടെ ഇടയിലെ ശീലമാണ്. അതിന് അവര്‍ സമയവും സന്ദര്‍ഭവും വേദിയും ഒന്നും നോക്കാറില്ല. അവര്‍ സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി ആ വലിയ കാര്യം അവതരിപ്പിക്കും. എന്നിട്ട് ഞാന്‍ വലിയ പുള്ളിയാണ് എന്ന മട്ടില്‍ തലയുയര്‍ത്തി നില്ക്കും.
    താങ്കളുടെ ബീഫ് കമന്റ് വായിച്ചിട്ട് അറിയാതെ പറഞ്ഞു പോയതാണ്. താങ്കള്‍ക്കു പുതുതായി കിട്ടിയ ഈ അറിവ് ബൂലോഗത്തില്‍ അത്ര പുതുമയൊന്നും ഉള്ള വിഷയമല്ല എന്നറിയുക. ഈ വിഷയത്തില്‍ അനവധി നിരവധി സംവാദങ്ങള്‍ ഇതിനോടകം തന്നെ നടന്നു കഴിഞു, അവിടൊക്കെ താങ്കളുയര്‍ത്തിയത് പോലുള്ള മുരട്ടു ന്യായങ്ങള്‍ അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക പോലെ തകര്ന്നടിഞ്ഞിട്ടുമുണ്ട്. ആ വിഷയത്തിലേയ്ക്ക് കൂടുതല്‍ കടന്നു താങ്കള്‍ ആഗ്രഹിക്കുന്ന പോലെ ഈ ചര്‍ച്ചയുടെ ഗതി തിരിച്ചു വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല... ചുമ്മാ ഗൂഗിളില്‍ ഒന്നു തപ്പി നോക്ക്, അപ്പൊ മനസ്സിലാകും.
    ഇനിയൊരവസരത്തില്‍ ഈ വിഷയത്തില്‍ കുറച്ചു കൂടുതല്‍ വിവരങ്ങള്‍ താങ്കള്‍ക്കു മുന്നില്‍ വയ്ക്കാം. ഇപ്പൊ വിഷയം അതല്ലല്ലോ!

    ആശംസകളോടെ...

    Unknown said...

    ഇതൊരു നീണ്ട കമന്റാണ്. ഋഷിയ്ക്കുള്ള മറുപടികളിൽ താല്പര്യമില്ലാത്തവർ ദയവായി ഇതു സ്കിപ്പുചെയ്യുക.

    >> [ഋഷി]”എന്റെ ആദ്യത്തെ കമന്റ് മുതലേ താങ്കൾക്ക് എന്റെ പോക്ക് മനസിലായെന്ന് പറഞ്ഞത് നന്നായി! എന്റെ വലിച്ചുകീറിയ മുഖം മൂടി എവിടെ? പ്ലീസ് അത് തിരിച്ചു തരൂ”

    [നകുലൻ] ഈ “മുഖം‌മൂടി വലിച്ചുകീറൽ” എന്നതൊക്കെ താങ്കളുടെ സ്വന്തം പ്രയോഗം മാത്രമാണ്.താങ്കളുടേതന്നെ ചിന്താശൈലിമാത്രമാണതു പ്രതിഫലിപ്പിക്കുന്നതും. എന്തിനാണോ എന്തോ അങ്ങനെയൊക്കെ ചിന്തിക്കുന്നത്? എന്തെങ്കിലും മറച്ചുപിടിക്കാൻ താങ്കൾ ശ്രമിച്ചുവെന്നോ പിന്നീടതു വെളിപ്പെട്ടുവെന്നോ – അങ്ങനെയൊന്നും പറഞ്ഞിരുന്നതേയില്ലല്ലോ! ആദ്യം എനിക്കു നേരേ ഉന്നയിച്ച ഒരു ആരോപണം താങ്കളിപ്പോൾ സ്വയം ആരോപിക്കുന്നതു പോലെ തോന്നുന്നു. ഒരു ചർച്ച എപ്പോഴും അങ്ങനെയൊക്കെയായിരിക്കുമെന്നു മുൻ‌വിധികളുണ്ടായിക്കൂടാ. താങ്കളുടെ കമന്റുകളുടെ ഒരു പൊതുസ്വഭാവം എങ്ങനെയായിരിക്കുമെന്ന് ആദ്യം തന്നെ ഊഹിക്കാൻ കഴിഞ്ഞിരുന്നു എന്നു മാത്രമാണു പറഞ്ഞത്. ആ ഊഹം ശരിയുമായിരുന്നു.

    >> [ഋഷി]”എന്നെപ്പറ്റിയുള്ള താങ്കളുടെ മുൻ‌വിധികൾ അത് മാത്രമല്ല. ഞാൻ ഒരു കമ്യൂണിസ്റ്റ്കാരനേയല്ല, ഒരു പാർട്ടിയിലും എനിക്ക് മെമ്പർഷിപ്പില്ല, ഒരു പക്ഷേ ഒരിടത്പക്ഷ അനുഭാവിയായിയിരിക്കാം. താങ്കൾ എന്നെ ഒരു കമ്യൂണിസ്റ്റ് കാരനായി ചിത്രീകരിച്ചത് കൊണ്ട് മാത്രം എഴുതിയതാണ് ഈ ഡിസ്ക്ലെയിമർ”

    [നകുലൻ] പിറകിലേക്കു പോയി എന്റെ കമന്റ് ഒരിക്കൽകൂടി വായിച്ചുനോക്കി. “താങ്കൾക്കു കമ്മ്യൂണിസ്റ്റു പശ്ചാത്തലം ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ മൊത്തത്തിൽ അങ്ങനെയൊരു ശൈലി താങ്കൾക്കു വരുന്നതായിത്തോന്നുന്നു എന്നാണവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നത്! “ഇടതുപക്ഷചിന്തകളും ശൈലികളുമൊക്കെ മനസ്സിൽ‌പേറുന്നതായി അനുഭവപ്പെടുന്നൊരാൾ“ എന്നതായിരുന്നു
    മനസ്സിൽ തോന്നിയ ഇമേജ്. അല്ലാതെ താങ്കളൊരു കമ്മ്യൂണിസ്റ്റുകാരനാണെന്നോ ഏതെങ്കിലും പാർട്ടിയുടെ പ്രവർത്തകനാണെന്നോ ഒക്കെ ഉറപ്പായ (വിധിച്ച) മട്ടിൽ സംസാരിച്ചിരുന്നെന്നും തോന്നുന്നില്ല. എന്തായാലും, ആ ഊഹവും ശരിയായിരുന്നു എന്നിപ്പോൾ വ്യക്തമായി.

    ലേബലുകൾ പലപ്പോഴും പാർട്ടി മെംബർഷിപ്പ് അനുസരിച്ചൊന്നുമല്ല തീരുമാനിക്കപ്പെടുന്നത്. ഈ വരികളെഴുതുന്ന നിമിഷം വരെ, ഒരു സംഘശാഖ സന്ദർശിച്ചിട്ടുപോലുമില്ലാത്തൊരാളാണു ഞാനും. ബി.ജെ.പി.യോട് അനുഭാവമുണ്ടെന്നതു മാത്രമാണ് സംഘപരിവാർ ബന്ധം. ഏതെങ്കിലും പാർട്ടി അംഗത്വമോ പ്രവർത്തനപാരമ്പര്യമോ പരിചയമോ ഒന്നും എനിക്കുമില്ല. പക്ഷേ – എന്നെപ്പറ്റി താങ്കൾക്കുള്ള ഇമേജ് എന്താ‍ണാവോ എന്തോ? “നിങ്ങൾ” എന്നൊക്കെ കമന്റിൽ കണ്ടതുകൊണ്ടു ചോദിച്ചതാണ്. അതെന്തായാലും സാരമില്ല. സംഘപരിവാർ ലേബലിൽ എനിക്കു ലവലേശം പരാതിയില്ല.

    >> [ഋഷി]” പോസ്റ്റും കമന്റും മൊത്തം വായിച്ചതിൽ നിന്നും – ഞാൻ കണ്ടെത്തി എനിക്കറിയാമായിരുന്നു, എന്നോട് ചോദിച്ചു - എന്നോട് ചോദിക്കാമായിരുന്നു, ഞാൻ വിശദീകരിച്ചു തന്നില്ലേ,… ഇത്തരം ഞാനുകളോട് എനിക്ക് താല്പര്യമില്ല,”

    [നകുലൻ] ഒരല്പം ചിന്തിച്ചാൽ താങ്കൾക്കു മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ ഇതിന്റെ പിന്നിലുള്ള കാര്യം. കുറച്ചു വസ്തുതകൾ നിരത്തി അവതരിപ്പിക്കുക മാത്രം ചെയ്ത് ‘പാസ്സീവ്‘ ആയി കാര്യങ്ങൾ പറഞ്ഞു പോകുന്ന ഒരു ശൈലിയല്ല ഇവിടെ സ്വീകരിച്ചത്. അതിനു പകരം, ഒരു വ്യക്തി ചില വാർത്തകൾ വായിക്കുന്നു – അയാൾക്കു ചില ചിന്തകളുണ്ടാകുന്നു – അല്പം കഴിഞ്ഞ് മറ്റൊരു കാര്യമുണ്ടാകുന്നു. അതിനോടനുബന്ധിച്ച് വേറൊരു കാര്യം മനസ്സിലേക്കു വരുന്നു – അങ്ങനെ, ഒരു പ്രത്യേക കാലയളവിൽ സംഭവിച്ച കാര്യങ്ങൾ കൂട്ടിയിണക്കി തുടർച്ച നിലനിർത്തിക്കൊണ്ടു പറഞ്ഞിരിക്കുകയാണു ചെയ്തിരിക്കുന്നത്. അപ്പോൾ, ഒരു കഥ പറഞ്ഞു പോകുന്നതു പോലെയുള്ള രീതിയായി മാറിപ്പോയി അത്. കഥയാകുമ്പോൾ കഥാപാത്രങ്ങളുമുണ്ടാകും. ഇവിടെ First person – ൽ പറഞ്ഞതുകൊണ്ട് “ഞാൻ” എന്ന പദം കടന്നു വരാതെ നിർവാഹമില്ല. അതിനെ മറ്റു രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ല.

    കൂസിസത്തേക്കുറിച്ചു വിശദീകരിക്കുന്ന ബ്ലോഗിൽ, Third person ശൈലിയാണ് കൂടുതലും ഉപയോഗിക്കാറ്. ഉണ്ണിപ്പിള്ള എന്നൊരാൾക്കു സംഭവിക്കുന്ന കാര്യങ്ങളാണ് അവിടെപ്പറയാറ്. പോസ്റ്റിനോടു വിയോജിപ്പുതോന്നുന്നവർ അവിടെ ഉണ്ണിപ്പിള്ളയുടെ നേരെയാണ് തിരിയാറ്.

    അല്ലെങ്കിലും, “ഈയുള്ളവൻ“, “ലേഖകൻ“ എന്നതൊക്കെ തികച്ചും കൃത്രിമമായിട്ടാണ് എനിക്കനുഭവപ്പെടാറ്. ‘ഞാൻ‘ എന്നൊക്കെത്തന്നെ പ്രയോഗിച്ച്, കേൾക്കുന്നയാളുമായി അകൽച്ച കഴിവതും കുറച്ച് തുറന്നു സംസാരിക്കാനാണ് എനിക്കിഷ്ടം.

    കമന്റിലും ‘ഞാൻ‘ എന്നു തന്നെയാണ് പ്രയോഗിക്കാനാണിഷ്ടം. നകുലാ, നകുലരേ, പാണ്ഢവാ എന്നൊക്കെ അഭിസംബോധനചെയ്ത് ആളുകൾ സംസാരിക്കുന്നതിനു മറുപടി പറയുമ്പോൾ, “റാൻ” എന്ന വിധേയത്വത്തിനു പകരം, “ഞാൻ” എന്ന സമഭാവത്തോടെ തന്നെയല്ലേ മറുപടി പറയേണ്ടത്?

    താങ്കളുടെ താല്പര്യമില്ലായ്മ ശരിക്കും ഈ വിഷയത്തോടും ഇവിടെപ്പറഞ്ഞിരിക്കുന്ന കാര്യങ്ങളോടും മാത്രമാണെന്നാണു തോന്നുന്നത്. അത്തരമൊരു വിയോജിപ്പോടുകൂടെ വായിക്കുമ്പോൾ, കൂട്ടത്തിൽ മറ്റുചിലതും കൂടി വിയോജിക്കേണ്ടതായി അനുഭവപ്പെടുന്നതാവണം. ഒരു ഇടതു പക്ഷ അനുഭാവിയാണ് ‘ഞാൻ‘ എന്നു പറഞ്ഞുകൊണ്ട് തന്റെ ചിന്തകൾ അവതരിപ്പിച്ചിരുന്നതെങ്കിൽ, ഒരു പക്ഷേ താങ്കൾ ആ “ഞാനുകൾ” ശ്രദ്ധിച്ചേക്കുമായിരുന്നില്ല.

    >> [ഋഷി]”ആശയങ്ങളും വിവരങ്ങളും ആണ് ഞാന് ആധാരമാക്കുന്നത്”

    [നകുലൻ] അതു നന്ന്. പക്ഷേ, ആശയങ്ങൾ എന്നത് ആദ്യം കടന്നു വന്നതു ശ്രദ്ധിക്കണം. വിവരങ്ങളേക്കാൾക്കൂടുതൽ പ്രാധാന്യം “ആശയ”ത്തിനു ലഭിക്കാതെ സൂക്ഷിക്കുന്നതു നന്നാവും. വിവരങ്ങളാവുമ്പോൾ, അവയുടെ വിശ്വാസ്യതയും മറ്റും വസ്തുതകളുടെ അടിസ്ഥാനത്തിൽ തെളിയിച്ചെടുക്കാം. എന്നാൽ, ആശയങ്ങളുടെ സ്വീകാര്യത അങ്ങേയറ്റം ആപേക്ഷികമാണ്.

    >> [ഋഷി]”ഒരിക്കൽക്കൂടെ ഞാൻ പലപ്രാവശ്യം വിശദീകരിച്ച് തന്നില്ലേ എന്നിട്ടും താങ്കൾക്ക് മനസിലായില്ലേ, എന്ന രീതിയിൽ താങ്കൾ വരയ്ക്കുന്ന വരയിൽ വായനക്കാർ ചിന്തിച്ചേ പറ്റൂ എന്ന രീതിയിലുള്ള പരാമർശം…”

    എന്തെങ്കിലും ഒരു കാര്യം പറഞ്ഞത് ഒരാൾക്കു മനസ്സിലാകാതെ വരുന്നതിൽ യാതൊരു അതിശയവുമില്ല – തെറ്റുമില്ല. പക്ഷേ, പറഞ്ഞതു കേട്ടിരുന്നു - മനസ്സിലാകാതെ പോയതാണ് എന്നായിരിക്കണം പറയുന്നയാൾക്കു തോന്നേണ്ടത്. അല്ലാതെ, പലതവണ പറഞ്ഞിട്ടും അങ്ങനെയൊന്നു കേട്ടിട്ടുപോലുമില്ലാത്ത മട്ടിൽ തുടർചോദ്യങ്ങളുണ്ടാവുമ്പൊൾ ആരും അതിശയിച്ചുപോകും. അങ്ങനെയൊരു സന്ദർഭത്തിൽ അറിയാതെ ചോദിച്ചുപോകുന്ന മട്ട് എന്തെങ്കിലും ഞാനും ചോദിച്ചുപോയിരിക്കണം.

    ഇത്തവണയും അതാ “കർണ്ണാടകയിലെ റീസൺ എന്തുപറഞ്ഞെന്നാ?“ എന്നൊക്കെ ചോദിച്ചിരിക്കുന്നു!!!! പോസ്റ്റിന്റെ നീളം കൂടുതലായിപ്പോയതുകൊണ്ട് എന്തെങ്കിലും സാങ്കേതികതകരാറ് ഉണ്ടാകുന്നുണ്ടോ എന്നും, ഏതെങ്കിലും ഭാഗങ്ങൾ ക്ലിപ്പു ചെയ്തു പോകുന്നതുകൊണ്ട് വായിക്കുന്നവർ കാണാതെ വരുന്നുണ്ടോ എന്നും പോലും സംശയിച്ചുപോകുകയാണ്. വായനയ്ക്ക് ദയവായി ആ പി.ഡി.എഫ്. ഉപയോഗിക്കുക.


    >> [ഋഷി]” ഒരാൾ നുണ പറയാനുള്ള സാധ്യതകളേക്കാളും വളരെ ചുരുക്കമാണ് തമ്മിൽ കാണാത്ത ഒരു കൂട്ടം ആളുകൾ ഒരേവിഷയത്തിനെ പറ്റി നുണ പറയാനു
    ള്ള സാധ്യത. താങ്കളുടെ ആശങ്കകളെ പറ്റിയാണ് വിവക്ഷ. മനസിലായെന്ന് മാത്രം കരുതുന്നു.”


    [നകുലൻ] എന്താണുദ്ദേശിച്ചതെന്നു മനസ്സിലായി. തമ്മിൽ കണ്ടിട്ടുപോലുമില്ലാത്ത രണ്ടു വ്യക്തികളാണ് രാജീവും താങ്കളും. പക്ഷേ രണ്ടുപേരും കരുതുന്നത് “നകുലനാണ് ആശങ്കകൾ” എന്നാണ്. അപ്പോൾപ്പിന്നെ, അതു സത്യമാവാനല്ലേ സാദ്ധ്യത – അവർ നുണപറഞ്ഞതാവാനുള്ള സാദ്ധ്യത വിരളമല്ലേ – എന്നാണുദ്ദേശിച്ചത്. അല്ലേ?

    എന്റെ ഋഷീ! തെറ്റാണെന്നുറപ്പുള്ള കാര്യം ബോധപൂർവ്വം സത്യമാണെന്ന മട്ടിൽ അവതരിപ്പിക്കുമ്പോൾ മാത്രമല്ലേ അത് നുണയാകുന്നത്. സത്യമാണെന്നു വിശ്വസിച്ചുകൊണ്ടു തന്നെയാണു പറയുന്നതെങ്കിൽ, അതിനെ നുണയെന്നു പറയാനാവില്ല. തെറ്റിദ്ധാരണ മൂലം അസത്യം പറഞ്ഞു എന്നേ കരുതാനാവൂ.

    ഇടതുപക്ഷ അനുഭാവികളെ മൊത്തത്തിലെടുത്താൽ അവർക്കെല്ലാം പൊതുവായുള്ള ധാരാളം തെറ്റിദ്ധാരണകളുണ്ടാവാം. എന്നു വച്ച് അതൊക്കെ സത്യമാകുന്നതെങ്ങനെ? സംഘപരിവാർ എന്നാൽ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാൻ കാത്തുകാത്ത് അഥവാ പാർത്തുപാർത്ത് ഇരിക്കുന്നവരാണ് – അതിനായുള്ള അവസരങ്ങൾ സൃഷ്ടിച്ച് അവർ പ്രശ്നങ്ങളുണ്ടാക്കും - എന്നൊക്കെ അന്ധമായി വിശ്വസിക്കുന്ന എത്രയോ പേരുണ്ടാകും? എന്നു വച്ച് അതു സത്യമാകുന്നതെങ്ങനെ? സംഘപരിവാർ എന്നാൽ “സവർണ്ണർ” എന്നറിയപ്പെടുന്ന ചിലരുടെ എന്തൊക്കെയോ സംഗതികളാണെന്നൊക്കെയുള്ള വിഡ്ഢിത്തങ്ങൾ വിശ്വസിച്ചിരിക്കുന്ന പാവങ്ങൾ - തമ്മിൽക്കണ്ടിട്ടില്ലാത്ത പാവങ്ങൾ - എത്രയെത്ര! ഒരു പാടു പേർ വിശ്വസിച്ചുവെന്നും ഒരേ രീതിയിൽ ചിന്തിച്ചുവെന്നുമൊക്കെ വച്ച് തെറ്റ് തെറ്റല്ലാതാകില്ല.

    എനിക്ക് എന്ത് ആശങ്കകളുണ്ടെന്നാണോ ആവോ വാദം?
    അണികൾ കൊഴിയുന്നതു തടയാൻ മാർക്സിസ്റ്റുകാർ പാർട്ടികുടുംബങ്ങളുണ്ടാക്കാൻ തീരുമാനിച്ചെങ്കിൽ - ശ്രദ്ധിച്ചില്ലെങ്കിൽ മാർക്സിസ്റ്റു കുടുംബാംഗങ്ങൾ “ഫാസിസ്റ്റുസ്വാധീനത്തിൽ‌പ്പെടും” എന്നൊക്കെ അവർതന്നെ പ്രഖ്യാപിച്ചെങ്കിൽ - അത് അവരുടെ ആശങ്കയല്ലേ കാണിക്കുന്നത്? അതോ എന്റേതോ? അതായിരുന്നു രാജീവിന്റെ പ്രശ്നം. ഇവിടെയും, എന്റെ എന്ത് ആശങ്കകളാണു താങ്കൾ തിരിച്ചറിഞ്ഞത്? ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്കു തീർച്ചയായും ചില ആശങ്കളൊക്കെയുണ്ട്. ‘ഇന്ത്യയിൽ ഹിന്ദുക്കൾ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു‘ എന്നൊക്കെയാണ് രാജ്യത്തിനു പുറത്തുള്ളവർക്കു ലഭിക്കുന്ന ചിത്രം. അങ്ങനെ, തികച്ചും തെറ്റായ ഒരു ചിത്രം അവർക്കു ലഭിക്കുന്നതിൽ എനിക്ക് ആശങ്കയും വിഷമവുമുണ്ട്. നിരപരാധികളായി പ്രാർത്ഥനയും ചൊല്ലി കഴിഞ്ഞിരുന്ന ക്രിസ്ത്യാനികളെ ഒരു കാരണവുമില്ലാതെ, സംഘപരിവാർ ഗൂഢാലോചനയുടെ ഭാഗമായി ആക്രമിച്ചു – എന്നൊക്കെയാണ് രാജ്യത്തിനകത്തും പ്രചരിപ്പിക്കപ്പെടുന്നതും. ഇതൊക്കെ ക്രൈസ്തവരുടെയുള്ളിൽ തെറ്റായ ഒരു പീഢിതബോധം വളർത്തും. എന്തുകൊണ്ടൊക്കെയാണ് അക്രമങ്ങൾ ഉണ്ടായത് എന്നതിന്റെ വിശദാംശങ്ങളും, അക്രമം ഏകപക്ഷീയമായിരുന്നില്ല എന്നതുമൊക്കെ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ഈ നാടിന്റെ നന്മയ്ക്ക് ആവശ്യമാണ്. അതിനു തയ്യാറാവുകയില്ലെന്നു മാത്രമല്ല - അതിനുള്ള സാഹചര്യമൊരുക്കാൻ ശ്രമിക്കുന്നതു തടയാനും ശ്രമിക്കും എന്ന മട്ടുള്ള ഒരു നിലപാടാണ് ഇടതുപക്ഷവും മറ്റും എടുത്തിട്ടുള്ളത്. ഇതൊക്കെ ഈ നാടിനെ സ്നേഹിക്കുന്ന ആർക്കും ആശങ്കയുണ്ടാക്കേണ്ട സംഗതികളാണ്.

    ക്രിസ്ത്യാനികൾ എന്ന ചിന്തവളർത്തി നേട്ടം കൊയ്യേണ്ടവർക്കൊക്കെ ഇതുകൊണ്ടു നേട്ടമുണ്ടായേക്കുമെങ്കിലും, നമ്മുടെ സമൂഹത്തെ മൊത്തത്തിലെടുത്താൽ ഇതൊക്കെ വളരെയധികം കോട്ടങ്ങളുണ്ടാക്കും. പ്രശ്നങ്ങളുടെ വിവിധ വശങ്ങളേക്കുറിച്ച് പരമാവധി ആളുകൾ അറിഞ്ഞിരുന്നില്ലെങ്കിൽ - കൂസിസ്റ്റുകളുടെ കുത്സിതതന്ത്രങ്ങളും പ്രചാരണങ്ങളും ചെറുക്കപ്പെട്ടില്ലെങ്കിൽ - അത് വലിയ അപകടമാണ്. അവിടെയൊക്കെ എനിക്ക് ആശങ്കകളുണ്ട്. അതുകൊണ്ട്?

    ഇനി, ഈ പ്രചാരണങ്ങളൊക്കെ സംഘപരിവാർ പ്രസ്ഥാനങ്ങൾക്കു ദോഷകരമായി ഭവിക്കുന്നതാണ് എനിക്ക് ആശങ്കയുണ്ടാക്കുന്നത് എന്നാണോ വാദം? അതും ആശങ്കയുളവാക്കേണ്ടതു തന്നെയാണ്. അതിലെന്താണു തെറ്റ്? (സംഘപരിവാർ മനപ്പൂർവ്വം ചെയ്യുന്നതാണെല്ലാം എന്നു പറയുന്നതു സ്ഥാപിക്കാനായി അതിന്റെ പ്രേരണയായി ഇടതുപക്ഷവും മറ്റും വാദിച്ചു കാണാറ് “രാഷ്ട്രീയനേട്ടമുണ്ടാക്കൽ” എന്നതാണ്. അതു മറ്റൊരു വൈരുദ്ധ്യം! അതു പോട്ടെ.)

    രാജ്യത്തിനകത്തും പുറത്തുമായി അനവധി ഭാരതീയർക്കിടയിൽ പടർന്നു പന്തലിച്ചു കിടക്കുന്നതാണ് സംഘപരിവാർ പ്രസ്ഥാനങ്ങൾ. “മതന്യൂനപക്ഷങ്ങൾ” എന്നറിയപ്പെടുന്നവരേയൊ രാഷ്ട്രീയന്യൂനപക്ഷങ്ങളേയോ ഒന്നും കണ്ടുകൊണ്ടല്ല സംഘമോ ഏതെങ്കിലും പരിവാർ പ്രസ്ഥാനങ്ങളോ ആരംഭിച്ചിട്ടുള്ളതും പ്രവർത്തിക്കുന്നതും. ഭാരതീയജനസമൂഹത്തിന്റെ അവിഭാജ്യഘടകമായ പരിവാർ പ്രസ്ഥാനങ്ങളേക്കുറിച്ച് നിരന്തരം ദുഷ്‌പ്രചാരണങ്ങൾ നടത്തുന്നതും വസ്തുതകൾ മറച്ചുപിടിക്കുന്നതും ചില രാഷ്ട്രീയക്കാർക്കു മാത്രമാണ് – അല്ലാതെ രാഷ്ട്രത്തിനു പൊതുവിലല്ല - നേട്ടമുണ്ടാക്കിയേക്കുക.. എനിക്കു മാത്രമല്ല – ആർക്കും ആശങ്കയുളവാക്കണം ഈ സാഹചര്യം.

    >> [ഋഷി]”ഒറീസയിലെ കലാപത്തിന് സാമൂഹ്യവും സാ‍മ്പത്തികവുമായ കാരണങ്ങൾ ഉണ്ട്…….ഇനി എന്താണ് ആ സാമൂഹിക.... കാരണങ്ങൾ?
    പത്തോ പതിനഞ്ചോ വരിയിൽ എഴുതിയാൽ അതിന്റെ ഒരു ഭാഗം ഇവിടെയുണ്ട്.”


    [നകുലൻ] ഭേഷായി!

    കമ്മ്യൂണിസ്റ്റു ചിന്തകൾ ചില വികലധാരണകൾ മനുഷ്യമനസ്സിൽ കയറ്റിവയ്ക്കുന്നതിന് ഈ ഉദാഹരണം തന്നെ വേണമെന്നൊന്നുമില്ല. പക്ഷേ, അത് അവരുടെ ചിന്താശേഷിയെ സമ്പൂർണ്ണമായി തകർത്തുകളയുകകൂടി ചെയ്യുമെന്നതിന്റെ ഉദാഹരണങ്ങൾ പറയുന്നിടത്ത് ഇത് ഒരു സ്ഥാനം തീർച്ചയായും അർഹിക്കുന്നു.

    ആര്യനേയും ദ്രാവിഡനേയും സമ്മതിച്ചുകൊണ്ട് ആലോചിച്ചാൽത്തന്നെയും, ശുദ്ധവിഡ്ഢിത്തമാണ് ഒറീസയിലെ സാഹചര്യത്തിൽ ആ കവിത പാടുന്നത്. താങ്കൾ മനസ്സിലാക്കി വച്ച സാമൂഹ്യസാഹചര്യം അതിഗംഭീരം!

    മറ്റൊരു സ്ഥലത്തു നിന്നു കുടിയേറിപ്പാർത്തവരായ പാണകൾ എന്ന പട്ടികജാതിക്കാർ കന്ധകൾ എന്ന തദ്ദേശീയരായ ആദിവാസികൾക്കു പല ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. ആദിവാസികളുടെ അജ്ഞത മുതലെടുത്ത് അവരുടെ ഭൂമിയും മറ്റും തട്ടിയെടുക്കുന്നു. അവരുടെ ജോലി തട്ടിയെടുക്കുന്നു. അവരുടെ വിശ്വാസങ്ങളെ തകർക്കുന്നു. “നീളൻ കുപ്പായക്കാർ” അതിനെല്ലാമുള്ള ഒത്താശചെയ്തുകൊടുക്കുന്നതായി ആദിവാസികൾ സംശയിക്കുന്നു. പാടാൻ പറ്റിയ പാട്ടു തന്നെ!

    അന്ധത ഇത്രയ്ക്കു വരരുത്. ആർക്കും.

    സംഘപരിവാർ എന്നാൽ “ഉന്നതജാതിക്കാരുടെ“ എന്തോ സംഗതിയാണെന്നു താങ്കൾ കരുതുന്നുണ്ടെങ്കിൽ അതു ശുദ്ധ മണ്ടത്തരമാണ്.

    കന്ധമാലിൽ മുഴുവൻ ഏതെങ്കിലും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരേക്കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നോ – അല്ലെങ്കിൽ അവർ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്നോ ഒക്കെ ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ - അതുമതെ - തികഞ്ഞ തെറ്റിദ്ധാരണ മാത്രമാണ്.

    മതം മാറ്റത്തിനു ശ്രമിക്കുന്നവർ “ദലിതരുടെ ഉന്നമനത്തിനായി” ശ്രമിക്കുകയാണ് – ഉന്നതജാതിക്കാരായ സംഘപരിവാർ അതിനെ തടയാൻ ശ്രമിക്കുന്നു – ഇങ്ങനെയൊക്കെയുള്ള ചില വിശ്വാസങ്ങളും പേറി ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകളുണ്ടെങ്കിൽ - അവരേക്കാൾ സഹതാപാർഹരായി ലോകത്തുമറ്റാരാണുള്ളത്?

    തെറ്റിദ്ധാരണകൾ തിരുത്തണമെങ്കിൽ അല്പം കിലോമീറ്ററുകൾ വേണ്ടിവരും. തികച്ചും വസ്തുനിഷ്ഠമായിത്തന്നെ അവതരിപ്പിക്കുകയുമാവാം. പക്ഷേ സമയമില്ലാത്തതു കൊണ്ടും അവസാനംവരെയെത്തിയാലും അസഹിഷ്ണുതാപൂർവ്വമുള്ള മറുപടികൾ മാത്രമായിരിക്കും ഫലമെന്നത് അറിയാവുന്നതുകൊണ്ടും തത്കാലം മുതിരുന്നില്ല.

    >> [ഋഷി]”താങ്കൾ ജേതാവായി എന്ന് തോന്നുന്നുവെങ്കിൽ സോറി ഞാൻ നിസഹായനാണ്!”

    [നകുലൻ] ദാ വീണ്ടും! താങ്കളെന്തിനാണ് ഇതിനെയൊരു മത്സരമായിട്ടെടുക്കുന്നത്! ഞാൻ പറയുമ്പോൾ താങ്കളും താങ്കൾ പറയുമ്പോൾ ഞാനും “ശ്രോതാവ്“ ആണ് എന്നു മാത്രം വിചാരിക്കാൻ ശ്രമിക്കൂ. ഈ “ജേതാവ്“ പരിപാടി അത്ര നല്ലതല്ല. എനിക്കു താല്പര്യവുമില്ല.


    >> [ഋഷി]” വസ്തു നിക്ഷിപ്തമായി എഴുതാൻ കഴിയാത്തത് കൊണ്ടാണോ നകുലാ ഇങ്ങനെ കിലോമീറ്റെറുകൾ നീളത്തിൽ എഴുതിപ്പിടിപ്പിക്കുന്നത് ”

    നീളത്തേക്കുറിച്ചുള്ള പരാതിയും - മുമ്പു പറഞ്ഞതുപോലെ തന്നെ - ഈ വിഷയത്തോടും പോസ്റ്റിനോടും ഒരു പക്ഷേ എന്നോടു മൊത്തത്തിലുമുള്ള വിയോജിപ്പിന്റെ ഭാഗമായിട്ടാണു വരുന്നതെന്നു തോന്നുന്നു. കന്ധ‌ആദിവാസികൾ എന്ന ബ്രാഹ്മണർ പാണകൾ എന്ന ആദിദ്രാവിഡരെ പീഢിപ്പിക്കാനായി പദ്ധതി തയ്യാറാക്കിയതിന്റെയും, സംഘപരിവാർ ക്രൈസ്തവരായിച്ചമഞ്ഞ് സന്യാസിമാരെ വെടിവച്ചുകൊന്നതിന്റെയും വിശദാംശങ്ങളുമായി പുനിയാനി-പണിക്കർ മുതലായ ആരുടെയെങ്കിലും പുരോഗമനസാഹിത്യമായിരുന്നെങ്കിൽ, ഇതിന്റെ പത്തിരട്ടി നീളമായിരുന്നെങ്കിലും താങ്കൾ ആവേശപൂർവ്വം വായിക്കുമായിരുന്നില്ലേ എന്നെനിക്കു സംശയമുണ്ട്.

    പിന്നെ, ഓരോ കാര്യങ്ങളും വിശദമായിപ്പറഞ്ഞിട്ടും – എന്തുകൊണ്ടാണതു പറയുന്നത് എന്നതുകൂടി വ്യക്തമാക്കിയിട്ടും – കേട്ടതു പോലുമില്ല എന്ന അവസ്ഥയുള്ളപ്പോൾ, വസ്തുനിക്ഷിപ്ത(?)മായി എഴുതുകകൂടി ചെയ്താൽ എന്താകുമായിരുന്നു ഗതി?


    >> [ഋഷി]”കൂടുതൽ എഴുതുന്നവനാണ് ജയിക്കുന്നതെന്ന് താങ്കളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?”

    [നകുലൻ] ദേ പിന്നെയും ഒരു മത്സരത്തിന്റെയും ജയത്തിന്റെയുമൊക്കെ ശൈലിയിൽ ചിന്തിക്കുന്നു താങ്കൾ. അതെന്തിനാണങ്ങനെ? ഒരു കമന്റു പോലും വരുന്നതിനു മുൻപേ – അതായത് - പോസ്റ്റിനേക്കുറിച്ചു പറയുമ്പോൾത്തന്നെ - താങ്കൾ ഒരു മത്സരത്തേക്കുറിച്ച് ആലോചിക്കുന്നതെന്തിനാണ്? ഞാൻ ആരെയും തോൽ‌പ്പിക്കാനൊന്നുമല്ല പോസ്റ്റെഴുതുന്നത്. (ദാ ഇവിടെയൊക്കെ “ഞാൻ” എന്നല്ലാതെ എന്താണെഴുതേണ്ടത്? ഇനിയിപ്പോൾ അതിൽ‌പ്പിടിച്ചു പരാതി പരയരുത്.) എന്തിനാണ് ഈ പോസ്റ്റെഴുതിയതെന്നു പലയിടത്തു പറഞ്ഞിട്ടുണ്ടല്ലോ. ഇനിയെങ്കിലും കുറച്ചു സമയം കണ്ടെത്തി ഈ പോസ്റ്റൊന്നു മുഴുവനായി വായിച്ചുനോക്കാൻ ശ്രമിക്കൂ.

    >> [ഋഷി]”ഒരിടത്ത് ആവേശം മൂത്ത് എനിക്കെന്തുപറ്റി എന്നൊക്കെ ചോദിക്കുന്നുണ്ട്, എന്നെ എന്ന് മുതൽ അറിയാം ശ്രീ നകുലാ എനിക്കെന്ത് പറ്റി എന്നൊക്കെ ചോദിക്കാന് ?”

    [നകുലൻ] ഒരു പൊതുവേദിയിൽ സംസാരിക്കുന്നയാൾ പാലിക്കേണ്ട മിനിമം ഉത്തരവാദിത്തബോധം പോലും പ്രകടമാക്കാത്ത മട്ടിൽ താങ്കൾ സംസാരിക്കുന്നുവോ എന്നു തോന്നിയപ്പോളാണ് അങ്ങനെ ചോദിച്ചുപോയത്. താങ്കൾ പണ്ടുമുതലേ അങ്ങനെയായിരുന്നുവെങ്കിൽ‌പ്പിന്നെ, “എന്തു പറ്റി” എന്ന ചോദ്യത്തിനു പ്രസക്തിയില്ല. അത്രയ്ക്കു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

    ജാബുവയടക്കം പല കന്യാസ്ത്രീക്കേസുകളിലും ആദ്യകാലത്ത് ഇടതുപക്ഷവും മറ്റും ആഘോഷപൂർവ്വം നുണപ്രചാരണവും വിദ്വേഷപ്രചാരണങ്ങളും നടത്തിയിരുന്നെങ്കിലും പിന്നീട് അവ തെറ്റായിരുന്നുവെന്നതു തെളിഞ്ഞതു താങ്കൾ മനസ്സിലാക്കി വച്ചിരുന്നില്ലെങ്കിൽ അതു വലിയ തെറ്റു തന്നെയാണ്. ഇപ്പോളും താങ്കളതു മനസ്സിലാക്കിയിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല.

    >> [ഋഷി]” താങ്കളോട് ചോദിച്ച പലകാര്യങ്ങൾക്കും മറുപടി തരാൻ ഇല്ലാതെ ”

    [നകുലൻ] ഇതൊക്കെ ഒരുതരം അമിതമായ ആത്മവിശ്വാസമാണു ഋഷീ. താങ്കളുടെ ഓരോ വരിക്കും വേണമെങ്കിൽ മറുപടി തരാം. സമയം വേണമെന്നത് ഒരു കാര്യം. നീട്ടിയെഴുതുന്നു എന്ന് ആരോപിക്കുന്നതും താങ്കൾ തന്നെ. നേരിട്ടു കണ്ടോ മറ്റോ സംസാരിച്ചാലേ നമുക്കെന്തെങ്കിലും പറഞ്ഞെത്താനാവൂ. എഴുത്താവുമ്പോൾ, മറുപടിയും മറുമറുപടിയുമൊക്കെയായി വല്ലാതെ നീളും. ദാ കണ്ടില്ലേ.

    >> [ഋഷി]”ചില വരട്ട് തത്വവാദങ്ങൾ എനിക്കും ഇഷ്ടമായി ഉദാഹരണം: ഹൈന്ദവകേരളം എനിക്ക് വലിയ പരിചയമൊന്നുമില്ല, അവർ ലിങ്ക് ഇട്ടത് ഞാൻ പറഞ്ഞതുകൊണ്ട് അറിഞ്ഞു/ഞാൻ ആണ് ആദ്യം ക്ലിക്കിയെന്ന മട്ടില്! ”

    [നകുലൻ] കമ്മ്യൂണിസ്റ്റുകൾക്ക് ‘കള്ളം പറയുന്നവർ‘ എന്ന ഇമേജുണ്ടാകുന്നതിനു ദാ ഇതൊക്കെത്തന്നെ കാരണം. താങ്കളീപ്പറഞ്ഞതിനെയാണ് “തലയ്ക്കടിച്ച നുണ“ – അഥവാ “കല്ലുവച്ച നുണ” എന്നൊക്കെ മലയാളത്തിൽ വിളിക്കുക.
    ഞാൻ പറയുന്നതിനെ താങ്കൾക്കു തോന്നുന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതിന് ഞാൻ ഉത്തരവാദിയല്ല. ഹൈന്ദവകേരളം ഈ പോസ്റ്റിനേപ്പറ്റി ഒരു കുറിപ്പു പ്രസിദ്ധീകരിച്ചതു ഞാൻ മനസ്സിലാക്കിയത് താങ്കളിൽ നിന്നല്ല. അങ്ങനെ ഞാൻ എവിടെയും പറഞ്ഞിട്ടുമില്ല. അതു ഞാൻ അറിഞ്ഞത് എന്റെ സ്റ്റാറ്റ്‌കൌണ്ടർ അക്കൌണ്ടിൽ നിന്നാണ്. അല്ലാതെ, എനിക്കവരുടെ അടുത്തു നിന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. അതു തന്നെയാണു ഞാൻ വ്യക്തമായിത്തന്നെ പറഞ്ഞതും. (അതോ ഇനി താങ്കളാണ് സ്റ്റാറ്റ്‌കൌണ്ടർ നടത്തുന്നത് എന്നു വരുമോ? അങ്ങനെയാണെങ്കിൽക്കൂടി – അതെനിക്ക് അറിവില്ലാതിരുന്നതുകൊണ്ട് എന്റെ വാചകങ്ങൾ മേൽ‌പ്പറഞ്ഞ പടി വളച്ചൊടിക്കരുത്.). ഈ പോസ്റ്റു പ്രസിദ്ധീകരിക്കുന്നതേ സംബന്ധിച്ച് ഇതിനു മുമ്പും അവരെന്നോട് എന്തെങ്കിലുമൊരു കമ്മ്യൂണിക്കേഷൻ നടത്തിയിട്ടുമില്ല. അങ്ങനെയൊന്ന് എഴുതാൻ ആവശ്യപ്പെടുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല. എന്നു വച്ച് ഹൈന്ദവകേരളം എന്നൊരു സംഗതി ഞാൻ കേട്ടിട്ടേയില്ലെന്നാണു പറഞ്ഞത് എന്നൊക്കെ വാദിക്കാൻ തുടങ്ങിയാൽ കഷ്ടമാണ്. ഇതെല്ലാം താങ്കളുടെ വ്യാഖ്യാനങ്ങൾ മാത്രമാണ്.

    >> [ഋഷി]”ഹൈന്ദവകേരളം താങ്കൾക്ക് ഒരുപക്ഷേ വീട്ടുകാര്യം പോലെയായിരിക്കും. അതിനോട് ബന്ധപ്പെട്ട് ചോദിച്ച പലതിനും പക്ഷേ കൂട്ടത്തിൽ മറുപടി കണ്ടില്ല, മുട്ടാപ്പോക്ക് എഴുതാൻ കഴിയുന്നിടത്തൊക്കെ പേജ് കണക്കിന് എഴുതിയിട്ടും ഉണ്ട്.”

    [നകുലൻ] താങ്കൾക്ക് ഹൈന്ദവകേരളം എന്ന സൈറ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിരോധം തോന്നിയെങ്കിൽ, അത് അവരുമായി നേരിട്ടു സംസാരിച്ചു തീർക്കുക. ഇവിടെ നാം തമ്മിലാണു ചർച്ച. ഹൈന്ദവകേരളവും ഞാനുമായുള്ള ബന്ധം എത്രത്തോളമുണ്ട് എന്നതേപ്പറ്റിയുള്ള ഒരു ചർച്ച തികച്ചും അപ്രസക്തമാണിവിടെ.

    എന്തൊക്കെയോ ഗൂഢാലോചന ഈ പോസ്റ്റിനു പിന്നിലുണ്ട് എന്ന മട്ടിൽ പറഞ്ഞുവന്നപ്പോളാണു താങ്കൾ ആ സൈറ്റിന്റെ കാര്യത്തിലേക്ക് എത്തിയത്. അതൊക്കെ തികച്ചും തെറ്റിദ്ധാരണയാണെന്റെ ഋഷീ. ഇടയ്ക്ക് ചെറിയ ചെറിയ സഹായങ്ങൾ വേണ്ടി വന്നപ്പോൾ ഒന്നു രണ്ടു കൂട്ടുകാരിൽ നിന്ന് ഇ-മെയിലുകൾ വഴി സഹായമെടുത്തതൊഴിച്ചാൽ (ഒറിയ ക്ലിപ്പിങ്ങിന്റെ പരിഭാഷ അങ്ങനെ ചിലത്) ഈ പോസ്റ്റിനു വേണ്ടി പ്രവർത്തിച്ചതു ഞാൻ തന്നെയാണ്. (ഇവിടെയൊക്കെ, ഒഴിവാക്കാനാവാത്തതു കൊണ്ടാണു ഞാൻ എന്നു തന്നെ പ്രയോഗിക്കുന്നത്. ദയവായി അതൊരു അഹംഭാവമായി കണക്കാക്കാതിരിക്കുക). മൊത്തത്തിൽ, ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് സംഘവും എന്തോ വലിയ ഗൂഢാലോചനയൊക്കെ നടത്തുന്നു എന്നൊക്കെയും താങ്കൾ ധരിച്ചു വച്ചിരിക്കുന്നുണ്ടാവണം. ഇതൊക്കെ തികഞ്ഞ തെറ്റിദ്ധാരണയാണ്. ബി.ജെ.പി. അനുഭാവിയാണെന്നതാണ് എന്റെ സംഘപരിവാർ ബന്ധം. പക്ഷേ, സംഘത്തിന്റെ കാര്യങ്ങളും (രണ്ടും രണ്ടാണെന്ന് താങ്കൾക്കറിയാമെന്നു കരുതുന്നു) പലതും ഞാൻ മനസ്സിലാക്കി വച്ചിട്ടുണ്ട്.


    >> [ഋഷി]”കർണ്ണാടകയിലെ എന്ത് റീസൻ താങ്കൾ പോസ്റ്റിലെഴുതിയെന്നാ പറഞ്ഞത്? താങ്കള് പോസ്റ്റിലെഴുതിയതിനു എന്റെ രണ്ടാമത്തെ കമന്റില് മറുപടി എഴുതിയിട്ടുണ്ട്.”

    [നകുലൻ] അവിശ്വസനീയമായിത്തോന്നുകയാണിത്! പോസ്റ്റിൽ മാത്രമല്ല – കമന്റിലും പറഞ്ഞിരുന്നല്ലോ! ആക്ഷേപിക്കുയാണെന്നു ദയവായി ധരിക്കരുത് - ഈ വിഷയത്തിൽ താങ്കൾ തീർത്തും അജ്ഞനാണെന്നു തോന്നുന്നു. സംഘപരിവാർ ഗൂഢാലോചന ഒറീസയിൽ നിന്നു കർണ്ണാടകയിലേക്കു വന്നതാണെന്നൊക്കെയുള്ള പരമാബദ്ധങ്ങാളാണോ താങ്കളിപ്പോളും വിചാരിച്ചിരിക്കുന്നത്? ഇടതുപക്ഷമാദ്ധ്യമങ്ങൾ ചേർന്ന് വിവരങ്ങൾ എത്രത്തോളമാണു മറച്ചു പിടിച്ചിരിക്കുന്നത്!!!

    പോസ്റ്റിലും കമന്റിലുമൊക്കെയായി എവിടെയെങ്കിലും “സത്യദർശിനി” എന്ന വാക്കു വായിച്ചതോർമ്മയുണ്ടോ? അതെന്താണെന്നു താങ്കൾ കേട്ടിട്ടുണ്ടോ? കർണ്ണാടകയിലെ ആക്രമണങ്ങൾക്കിടയായതെങ്ങനെയെന്ന് ആക്രമിച്ചുവെന്നു പറയുന്നവരും, “ന്യൂലൈഫുമായി ഞങ്ങൾക്കു ബന്ധമൊന്നുമുണ്ടായിരുന്നില്ല” എന്ന് ആക്രമിക്കപ്പെട്ട ഒരു പള്ളിയുമായി ബന്ധപ്പെട്ടവരും പറഞ്ഞത് – ഇതൊന്നും താങ്കളറിഞ്ഞിട്ടില്ലെന്നു വ്യക്തം.

    ഉണ്ടെങ്കിൽ, അതെന്താണെന്നു മനസ്സിലായിരുന്നിരിക്കില്ലല്ലോ.

    ബ്രഹ്മ-വിഷ്ണൂ-മഹേശ്വരന്മാർ - ത്രിമൂർത്തികൾ - “lust” - ന്റെ victims(?) ആയിരുന്നു (അതിനു പറ്റിയ സഭ്യമായ മലയാളപരിഭാഷ എനിക്കറിയില്ല. lust - എന്നതിന് Self-indulgent sexual desire എന്നാണ് ഒരു ഇംഗ്ലീഷ് നിഘണ്ടു പറയുന്ന അർത്ഥം) – വിഷ്ണുപുത്രി ഒരു വേശ്യയായിരുന്നു – കൃഷ്ണൻ അന്ധകാരത്തെ പ്രതിനിധാനം ചെയ്യുന്നു എന്നൊക്കെ – ചിത്രകാരൻ എന്ന ബ്ലോഗർക്ക് ഒരു വെല്ലുവിളി ഉയർത്തിക്കൊണ്ട് പരസ്യമായി അച്ചടിച്ചുവച്ചിട്ട് - അതൊക്കെ ഹിന്ദുക്കൾക്കിടയിൽ വിതരണം ചെയ്തിട്ട് – അതുകൊണ്ടു ഹിന്ദുക്കളേ – നിങ്ങൾ സെക്സിന്റെ ആളുകളായ ഹിന്ദുദൈവങ്ങളെ ഉപേക്ഷിച്ച് – (സെക്സില്ലാതെ തന്നെ കാര്യങ്ങൾ സാധിക്കുന്നവരായ?) ക്രൈസ്തവദൈവങ്ങളെ സ്വീകരിക്കൂ – വരൂ – വരിവരിയായി മതം മാറൂ എന്നൊക്കെ ഒരു കൂട്ടം പാസ്റ്റർമാർ വിളിച്ചു പറഞ്ഞുനടക്കുന്നത് കർണ്ണാടകയിലെ ചില സ്ഥലങ്ങളിലെ കുറച്ചു ചെറുപ്പക്കാർ കാണുന്നുവെന്നു സങ്കൽ‌പ്പിക്കുക. ആ മാനസികരോഗികളെ നേരിട്ടുപിടിച്ചു തല്ലിയില്ലെങ്കിലും ഒന്നു വിരട്ടിവിടുകയെങ്കിലും ചെയ്യണമെന്ന് അവർക്കു തോന്നിയിരിക്കണം. അത് ബജ്രംഗ്‌ദൾ എന്ന സംഘടനയുടെ തന്നെ കർണ്ണാടകയിലെ മറ്റിടങ്ങളിലെ ആളുകൾ പോലും അറിഞ്ഞിട്ടുണ്ടാകില്ല. പിന്നെയല്ലേ കർണ്ണാടകയിലെ സംഘപരിവാർ സംഘടനകൾ? പിന്നെയല്ലേ ഒറീസയിലെ സംഘപരിവാർ? പിന്നെയല്ലേ ദേശീയഗൂഢാലോചന? മണ്ടത്തരം പറയുന്നതിനും ഒരു അതിരൊക്കെ വേണ്ടേ?

    താങ്കളൊരു മാർക്സിസ്റ്റുകാരനാണെന്നു ഞാൻ പറയുന്നില്ല. പക്ഷേ, ഒരു സി.പി.എമ്മുകാരൻ മതവിശ്വാസികൂടിയായിരുന്നു എന്ന പ്രതീതി വരുന്ന ഒരു വാചകം – മറ്റുള്ളവർക്ക് വലിയ പ്രശ്നമുള്ളതായിട്ടൊന്നും തോന്നാത്ത ഒരു വാചകം - ഒരു പുരോഹിതൻ പറഞ്ഞതിന്റെ പേരിൽ മാത്രം മാർക്സിസ്റ്റുകാർ കാട്ടിക്കൂട്ടിയതെന്തൊക്കെയായിരുന്നുവെന്ന് താങ്കൾ ഇതോടു ചേർത്തു വച്ച് ആലോചിച്ചാൽ നന്നായിരുന്നു. താമരശേരിയിലും മറ്റും നടത്തിയ പ്രകടങ്ങളിലെ മുദ്രാവാക്യങ്ങളും നികൃഷ്ടജീവി പരാമർശങ്ങളുമൊക്കെ ഓർമ്മയുണ്ടോ? അങ്കമാലിയിലെ അടിച്ചു തകർക്കലും ബൈബിൾ ചവിട്ടിക്കീറലുമൊക്കെ വേറേ കഥകൾ. ഇതൊക്കെ എന്തു ഗൂഢാലോചനയുടെ ഭാഗമാണെന്നാണു ധരിക്കേണ്ടത്? സത്യദർശിനിയിൽ എഴുതിവിട്ടതു പോലുള്ള എന്തെങ്കിലും അശ്ലീല സാഹിത്യം പ്രകാശ്കാരാട്ടിനെയും വൃന്ദാകാരാട്ടിനേയുമൊക്കെക്കുറിച്ച് എഴുതിവിട്ടിരിക്കുന്നത് എവിടെയെങ്കിലും എന്നെങ്കിലും വായിക്കാനിടയായാൽ അന്നുകാണാം – വെള്ളക്കൊടിയെ തൊട്ടതിന്റെ പേരിൽ ആളുകൾ നിരനിരയായി വെള്ളപുതച്ചു കിടക്കുന്നത്. അതുമായി താരത‌മ്യം ചെയ്താൽ കോളാറിലെ ചില്ലുപൊട്ടലൊക്കെ എത്ര നിസാരം. ന്യൂനപക്ഷവേട്ടയാണത്രേ! എത്ര ലജ്ജാകരമായ പ്രസ്താവനയാണത്!

    പിന്നെ നെടുമ്പാശേരിയിലേത് പിണറായി വിജയൻ പറഞ്ഞതുപോലെ “കേരളം ഒറീസയുണ്ടാക്കാൻ നോക്കിയതു തന്നെയായിരുന്നു. പക്ഷേ അതു ചെയ്തത് അദ്ദേഹത്തിന്റെ പാർട്ടിയുടെ അനുഭാവിയും പേരു വച്ച് ക്രൈസ്തവനുമായ ഒരാളാണെന്നു തെളിഞ്ഞതും അറസ്റ്റു നടന്നതുമൊക്കെ അറിഞ്ഞുകാണുമല്ലോ. കുറേ നാളു കഴിഞ്ഞ് ജാബുവ എന്നൊക്കെപ്പോലെ നെടുമ്പാശേരി എന്നൊക്കെ ദയവായി ഇനിയും വാദിച്ചു കളയരുത്. തമിഴ്നാട്ടിലെ ഒരു സംഭവത്തിന്റെ യാഥാർത്ഥ്യവുമതെ – പള്ളിയിലെ തന്നെ മുൻ‌ജോലിക്കാരനെ പിടികൂടിയത് പോസ്റ്റിലുണ്ട്. വാർത്തയുടെ വിശദാംശങ്ങളടക്കം.

    ഒറീസയ്ക്കു പുറമേ കർണ്ണാടക – പിന്നെ കേരളം – തമിഴ്‌നാട് - സംഘപരിവാർ ഗൂഢാലോചന – മണ്ണാങ്കട്ട! ഇവിടുത്തെ ചില ആളുകൾക്ക് തീരെ നാണമില്ലല്ലോ ഋഷീ. ഇതൊക്കെ കേട്ടപടി വിഴുങ്ങാനും അതേപടി ആവർത്തിക്കാനും തയ്യാറാകുന്നവർക്കു യാഥാർത്ഥ്യബോധമോ ലജ്ജയോ ലവലേശമില്ല എന്നു തന്നെ വേണം കരുതാൻ.

    >> [ഋഷി]”കർണ്ണാടകയിലെ എന്ത് റീസൻ താങ്കൾ പോസ്റ്റിലെഴുതിയെന്നാ പറഞ്ഞത്? താങ്കൾ പോസ്റ്റിലെഴുതിയതിനു എന്റെ രണ്ടാമത്തെ കമന്റിൽ മറുപടി എഴുതിയിട്ടുണ്ട്.”

    [നകുലൻ] എന്തിനാണു താങ്കൾ മറുപടി എഴുതിയത്? പെന്തക്കോസ്തുകാരുടെ പള്ളിയുടെ കാര്യമോ? ശ്ശെ. അതെങ്ങനെയാൺ ഒരു “റീസൺ” ആകുന്നത്? എന്തൊക്കെയാണീപ്പറയുന്നത്?

    എന്തായാലും, താങ്കളുടെ ഈ കമന്റ് എനിക്കു നല്ലൊരു തിരിച്ചറിവാണു തന്നിരിക്കുന്നത്. കർണ്ണാടകയിലെ പ്രശ്നങ്ങൾക്കുള്ള കാരണം അറിയാമായിരുന്നതുകൊണ്ട് – അതറിയാവുന്ന ഒരാൾക്കു മനസ്സിലാവുന്ന രീതിയിൽ മാത്രമായിരിക്കണം – മുൻ‌വിധികളോടെയായിരിക്കണം പോസ്റ്റിലെ വരികൾ എഴുതിപ്പോയത്. സംഘപരിവാറിനെ ഭർത്സിക്കാൻ അവസരമുള്ള വാർത്തകൾ മാത്രം വായിക്കുന്നവർക്കു കാര്യങ്ങളൊന്നും പിടികിട്ടുന്നുണ്ടാവില്ല. അവർക്കു കൂടി മനസ്സിലാകുന്ന രീതിയിൽ - കുറേക്കൂടി വിശദമായി എഴുതേണ്ടിയിരുന്നു എന്നു തോന്നുന്നു. പരിശോധിച്ചു തിരുത്തണം. എന്തു ചെയ്യാനാണ് – കിലോമീറ്റർ അല്പം കൂടി കൂടും.

    ഋഷീ, താങ്കൾ ചുരുങ്ങിയപക്ഷം ഇതെങ്കിലും ഒന്നു വായിച്ചുവയ്ക്കുന്നതു നന്നാവും.


    >> [ഋഷി]”നകുലൻ തന്നെ എഴുതിയങ്ങ് തെളിയിച്ചിരിക്കുകയല്ലേ നിങ്ങളുടെ ബേസിക് പ്രശ്നം മതം മാറ്റമാണെന്ന്?

    ഇതാണ്, ഇത് മാത്രമാണ് ഞാൻ ആദ്യം മുതൽ പറഞ്ഞുകൊണ്ടിരുന്നത്.
    ഇനിയെങ്കിലും സത്യം അംഗീകരിക്കൂ.
    അത് തുറന്ന് സമ്മതിക്കൂ!”


    [നകുലൻ] എന്റെ ഋഷീ!!! ഇതിനായിരുന്നു താങ്കളിത്രയും ശ്രമിച്ചു കൊണ്ടിരുന്നതെന്നറിഞ്ഞിരുന്നെങ്കിൽ, ആദ്യം തന്നെ അതു വളരെ വിശദമായിപ്പറഞ്ഞുതന്ന് എത്രയോ സമയം – രണ്ടുപേരുടേയും – ലാഭിച്ചേനേ!

    താങ്കളെന്താണു വിചാരിച്ചിരുന്നത്? മതപരിവർത്തനം എന്നത് ഒരു പ്രശ്നമേയല്ല – അതിനൊന്നും ഇവിടെ യാതൊരു പ്രാധാന്യവുമില്ല – എന്നൊക്കെയെങ്ങാനും ഞാൻ പറഞ്ഞിട്ടുണ്ടെന്നോ!

    എനിക്ക് മതപരിവർത്തനശ്രമങ്ങളോട് എതിർപ്പില്ല എന്നു കരുതിയോ?

    സംഘപരിവാർ സംഘടനകൾക്ക് മതപരിവർത്തനത്തോട് എതിർപ്പില്ല എന്നു കരുതിയോ?

    ഒറീസയിൽ മതപരിവർത്തനശ്രമങ്ങളും ചെറുത്തുനിൽ‌പ്പുകളുമൊന്നുമില്ല എന്നാണു വാദമെന്നു കരുതിയോ?

    അക്രമങ്ങൾക്കു വരെയിടയാക്കുന്ന ചില സാമൂഹ്യപ്രശ്നങ്ങളുടെ അടിസ്ഥാനകാരണം
    മതപരിവർത്തനശ്രമങ്ങളാണെന്നതു വരെ വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ടു പോസ്റ്റിൽ. പോസ്റ്റിനോടു പൊതുവെയുള്ള ആഭിമുഖ്യമില്ലായ്മയും ദൈർഘ്യവും മൂലം അതൊന്നും താങ്കളുടെ ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ടാവില്ല.

    ഒറീസയിൽ ഒരുതരം “ആക്രാന്ത”മനോഭാവത്തോടെതന്നെ മതപരിവർത്തനശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നത്തേയും അനിഷ്ടസംഭവങ്ങൾക്കു പിന്നിൽ അവയ്ക്കൊക്കെ വലിയ പങ്കുമുണ്ട്. ഇപ്പോളത്തേതടക്കം. എന്നു വച്ച്?

    ഞാൻ എന്തു പറഞ്ഞില്ല – എന്നാണു താങ്കളുടെ വാദം? അപ്പോൾ, മതപരിവർത്തനശ്രമങ്ങളും അവയോടുള്ള ചെറുത്തുനിൽ‌പ്പുകളും ഒന്നും സൂചിപ്പിക്കാതിരുന്നതുകൊണ്ടാണോ ഇക്കണ്ട വാചകങ്ങളെല്ലാം പിറന്നത്?

    വിഷമിക്കേണ്ട – ആ ഇല്ലാപ്പുലിയേക്കുറിച്ചു തന്നെയാവട്ടെ അടുത്ത പോസ്റ്റ്. താങ്കൾ സമയം അനുവദിച്ചാൽ.

    qw_er_ty

    Sreejith said...

    Hi Nukulan Ji,
    I was waiting for your posting for the past few weeks and I was a little disappointed that you did not post anything in the month of September. I saw the posting just yesterday and boom... it nuked most of my perception on Orissa violence. This is really great work, hard work with brilliance. Please keep it up...

    By the way this is the first time I am commenting on your posting. I read almost all of your postings and they are all excellent.

    thanks and regards,
    Sreejith

    Anonymous said...

    പതിവുപോലെ ഈ പോസ്റ്റും ബൂലോകത്തെ ഇടതു കപട മതെതര പുലി(കഴുതപ്പുലി)കളെ പ്രകോപിപ്പിച്ചിരിക്കുകയാണല്ലോ. മറുപടി പറയാന്‍ ഒന്നുമില്ലാത്തത് കൊണ്ട് ചില അണ്ണന്മാര്‍ കഴുത കാമം കരഞ്ഞു തീര്‍ക്കും എന്നു പറയുന്നതു പോലെ പുതിയ ബ്ലോഗ്ഗും കവിതയുമൊക്കെ നിര്‍മ്മിച്ച് ആശ്വാസം കൊള്ളുകയാണ്‍.

    അവധികള്‍ കുറഞ്ഞു പോകുമോ എന്ന് കരുതി ഈശ്വരവിശ്വാസിയും മത വിശ്വാസിയായും തുടരുന്ന പുലിയുടെ ശൈലിയും ഇഷ്ടപ്പെട്ട റ്റെമ്പ്ലെട്ടുമൊക്കെ കണ്ടിട്ട് അതു താനല്ലിയോ ഇത് എന്നൊരു ശങ്ക.

    ആര്‍ക്കറിയാം... ചെകുത്താ.. സോറി കപട മതേതരന്മാര്‍ പല രൂപത്തിലും വരും...

    Anonymous said...

    fantastic NAKULANJI.... Though i am a Swayam Sevak i am also thought tht V.H.P should not show much more cruelty against to christians... but i had come to knw the truth only after reading ur post....
    plz mail me topics like this.. my id swathykrishnan@gmail.com

    Anonymous said...

    communistukare kurichu oru vakku... swantham achan munnil niinu "njan ninte achanada" ennu parayumbol polum "athu njan kandillallo? pinnengane viswasikkum?"(pakarm "njan kandatha veroruthananu thanthayennu" vadikkukayum cheyum) ee reethiyil samsarikkunna Hrishiye polulla communistukarku ithonnum paranjal manasilavillaaaa.....
    athinu best eg: nammude Police cum with Gunda leader Kodiyeriyude Makan Kiliroor Veerante Marriage... nadathikoduthathu Sevi Mano Mathew.... Kaiyode pidichittum athu nammude 'KODI'yer(n)i ithuvare sammathichittilla....

    Anonymous said...

    ഇതൊടൊപ്പം ചേര്‍ത്ത് വായിക്കാന്‍
    പള്ളീലച്ചന്മാര്‍ കാവി ഉടുക്കുന്നത് എന്തിന്?

    ചന്തു said...

    “പള്ളീലച്ചന്മാര്‍ കാവി ഉടുക്കുന്നത് എന്തിന്?“
    കൊള്ളാം
    അവിടെ കയറി കുറച്ചു ബഹളവും ഉണ്ടാക്കിയിട്ടിണ്ട്

    Unknown said...

    പ്രിയപ്പെട്ട നകുലന്‍ , ഏതാണ്ട് പകുതിയോളം വായിച്ചു . ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ആരോഗ്യം സമ്മതിക്കുന്നില്ല . വായിച്ചേടത്തോളം ഒറീസ്സയില്‍ നടന്നതെന്ത് എന്ന് മനസ്സിലായി. വാസ്തവത്തില്‍ എന്താണ് ഒറീസ്സയില്‍ നടക്കുന്നത് എന്ന് ഇത്രത്തോളം മനസ്സിലാക്കാതെ ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. മതസൌഹാര്‍ദ്ധം നിലനിര്‍ത്താന്‍ ഇനി മേലില്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് കൃസ്ത്യന്‍ മിഷണറിമാര്‍ അവസാനിപ്പിക്കണം എന്ന് ഞാന്‍ എഴുതി . ആ പോസ്റ്റിന് കമന്റ് എഴുതിയ കുതിരവട്ടന്‍ , ഒറീസ്സയില്‍ നടക്കുന്നത് ഗജ്ജാര്‍ മോഡല്‍ സമരങ്ങളുടെ പരിണിതഫലമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും എനിക്കത് മനസ്സിലായിരുന്നില്ല. ബാക്കി ഭാഗം നാളെ വായിക്കാം . 66ഓളം കമന്റുകളും വായിക്കാനുണ്ടല്ലൊ.

    പിന്നെ, മധ്യമങ്ങളുടെ കാര്യം. ഇങ്ങനെയൊക്കെയേ വാര്‍ത്തകള്‍ നല്‍കാവൂ എന്നൊരു മുന്‍‌വിധി ഇവിടെ പ്രാബല്യത്തിലുണ്ട്. അതനുസരിച്ച് അവര്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം. സത്യം എല്ലാ കാലത്തേക്കും മറച്ചു വയ്ക്കാന്‍ കഴിയുകയില്ല.

    Unknown said...

    സത്യത്തിനെ എത്ര മൂടി വച്ചാലും ഒരു കാലത്ത് അത് പുറത്ത് വരും

    Anonymous said...

    സത്യത്തിനെ എത്ര മൂടി വച്ചാലും ഒരു കാലത്ത് അത് പുറത്ത് വരും

    Mohanam said...

    നകുലന്‍ ചേട്ടാ... എന്റെ പോസ്റ്റില്‍(http://mohanamm.blogspot.com/2008_11_01_archive.html) അഹങ്കാരി(http://ahamkaram.blogspot.com/) ഇട്ട ലിങ്ക് വഴിയാണ്‌ ഞാന്‍ ഇവിടെ എത്തിയത് , വിശദമായി വയിച്ചു നോക്കിയിട്ട് മറുപടി എഴുതാം 

    മോഹനം 

    Anonymous said...

    അല്പ്പം വൈകിപ്പോയ ഈ കമന്റുകൂടി പരിഗണിക്കാന്‍ അപേക്ഷ.എന്റെ സുഹ്രുത്ത് രാഹുലിലൂ്ടെ അഹങ്കാരിയിലും അതു വഴി
    നകുലനിലെത്തിയപ്പോഴും ഒരു കാര്യം എനിക്ക് തീര്‍ച്ചയാ‍യി ഞാന്‍ കണ്ടെു കൊണ്ടിരിക്കുന്നതിലും ഒരുപാട് മുകളിലാണ് കേരളത്തില്‍
    മാദ്ധ്യമവ്രന്ഥം നടത്തുന്ന കുപ്രചരണങ്ങൾ ...
    മാദ്ധ്യമപക്ഷപാതത്തിന്റെ യഥാർത്ഥ ചിത്രം കു്റച്ചു നാൾ ബംഗലൂറില്‍ ആയിരുന്നപ്പോൾ ഇരു സ്തലങ്ങളിലെയും പത്രങ്ങൾ വായിക്കുക വൾി എനിക്ക്റിയാന്‍
    കൾിഞ്ഞു..ഒാരോ വിഷയത്തിലും കേരളത്തിലെ മാദ്ധ്യമവ്രന്ഥം തങ്ങളുടെ പക്ഷ്ത്തെ സംരക്ഷിക്കാനായ് നടത്തുന്ന പാഴ്ശ്രമങ്ങൾ....
    സത്യത്തിന് എന്നും പത്തരമാറ്റ് തിളക്കമുണ്ടെന്നതിന്റെ തെളിവാണ ഒറീസയെ പറ്റിയുളള നകുലന്റെയീ എന്‍സൈകളോപ്പീടിയ...
    ഈ സത്യസന്ധപരമായ ചിന്തകൾക്ക് എന്നും ജനപിന്തുണയുണ്ടെന്നതിന്റെ തെളിവാണ് ഈ കമന്റുകൾ.ഇതില്‍ കലികയരി കേരളത്തിലും
    വേരറ്റുകൊണ്ടിരിക്കുന്ന ഒരു പ്രമുഖരാഷ്ട്ീയപാര്‍ട്ടിയുടെ അവസാനകണ്ണ്ികൾ നടത്തുന്ന വിലകുറഞ്ഞ ജല്‍പ്പങ്ങൾ കേൾക്കുമ്പൊൾ മറ്റൊന്ന്
    ഒാര്‍ത്ത് പോകുന്നു.ആ ഒാര്‍മ്മക്കുറുപ്പ് ചുവടെ ചേര്‍ക്കുന്നു..

    “കേരളത്തില്‍ പളളികൾക്ക് നേരെ ആക്രമണമുണ്ടായപ്പോൾ തന്നെ സംഭങ്ങളുടെ നിജസ്തിതി അറിയും മുമ്പ് ഹൈന്ദവതീവ്രവാതികൾ
    ആക്രമിച്ചു എന്നു പ്റയാനാണ് രാഷ്റ്റ്രീയനേത്രത്വംങ്ങൾ തയാറായത്.ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങളെ തമ്മിലടിപ്പിച്ച് തന്‍കാര്യം
    നേടാനുളള രാഷ്റ്റ്രീയനേത്രത്വംങ്ങളുടെ കുടിലതന്ത്രങ്ങളാണ് ഇതിന് പിന്നിലെന്ന് യോഗം കുറ്റപ്പെടുത്തി".2008 സെപ്:30 ന്
    മാത്രുഭ്ഭൂമിയില്‍ വന്ന വാര്‍ത്തയും 29 ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഹൈന്ദവ-ക്രൈസ്തവ നേത്രത്വം പറഞ്ഞതുമാണ് ഇത്..
    രാഷ്റ്റ്രീയനേത്രത്വംങ്ങളുടെ കുടിലതന്ത്രം എന്ന പദം അന്ന് ഒരു രാഷ്റ്റ്രീയപാര്ട്ടിയുടെ സെക്രട്ടറിയ്ക്ക് മാത്രം എങ്ങനെ ഇത്രമാത്രം
    ഹനിക്കുന്ന ഒന്നായി എന്ന് മനസിലാകുന്നില്ല.. പിണറായ് സാറ് ഈ മുകളില്‍ പ്റഞ്ഞ പത്രവാര്‍ത്ത വി.സ് സ്്റൈലില്‍ വായിച്ച്
    സൊയം അരിശം കൊളളുന്നത് പിന്നീടുളള ദിവസങ്ങളില്‍ ചാനല്‍ വാര്‍ത്തകളില്‍ കാണുകയുണ്ടായി..
    പിണറായ് സാറ് മനസ്സില്‍ കണ്ട്പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത് മാനത്തൂന്ന് വായിച്ച് വിളിച്ച് പറഞ്ഞ മതനേതാക്കന്മാര്‍ക്കെതിരെ
    പിണറായ് നടത്തിയ അരിശത്തെ സ്മരിക്കത്തക്കതാണ് നകുലന്റെയീ കണ്ടെത്തലുകൾക്ക് കുടുംബസംഗമങ്ങളിലൂടെയും പട്ടികജാതികണ്
    വെണ്ഷനുകളും നടത്തിയിട്ടും ആളുകളുടെ കൊഴിഞ്ഞുപോക്ക് നിര്‍ഗ്ഗളം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിന് വേണ്ടാത്ത ഈ
    കേരളപാര്ട്ടിയുടെ ഈര്‍ക്കില്‍ സഖാക്കളില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

    Unknown said...

    ഇത്‌ 2009 ആഗസ്ത്‌!
    വർഷം ഒന്നു കഴിഞ്ഞു!

    ഒടുവിൽ, അന്വേഷണക്കമ്മീഷന്റെ ഇടക്കാല റിപ്പോർട്ടു പുറത്തുവന്നു. എന്തുചെയ്യാം - ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപടി ആ റിപ്പോർട്ടിലും വന്നിരിക്കുന്നു! ഭൂമിതർക്കം, വ്യാജജാതിസർട്ടിഫിക്കറ്റുകൾ, മതപരിവർത്തനശ്രമങ്ങൾ ഇവയെല്ലാമാണു പ്രശ്നങ്ങളിലേക്കു നയിച്ചതെന്നും, കുയി/പാണ സംഘർഷമാണവിടെ നടന്നതെന്നും ജസ്റ്റീസ്‌ മഹാപത്രയും കണ്ടെത്തിയിരിക്കുന്നു. ഏതെങ്കിലും സംഘടനയുടെ തലയിൽ കെട്ടിവച്ചു കൈകഴുകാൻ മറ്റൊരു കമ്മീഷൻ കൂടി വിമുഖത കാട്ടിയിരിക്കുന്നു. അസത്യം പ്രചരിപ്പിച്ചാലേ ശമ്പളം കിട്ടൂ എന്ന മട്ടിൽ, മാദ്ധ്യമപ്രവർത്തകരുടെ ദുരവസ്ഥ കമ്മീഷനംഗങ്ങൾക്ക്‌ ഇല്ലാത്തതു കൊണ്ടാവണം.

    കണ്മുമ്പിൽ തുറന്നു കാണിച്ചുകൊടുത്താലും യാഥാർത്ഥ്യങ്ങൾ അംഗീകരിക്കുകയില്ലെന്നു പിടിവാശിയുള്ളവർക്കു തുടർന്നും നകുലനെയോ സംഘപരിവാറിനെയോ ആരെ വേണമെങ്കിലും ഭർത്സിച്ച്‌ ആത്മസംതൃപ്തിയടയാം. പക്ഷേ, സത്യം മരിക്കില്ല. ഒരിക്കലും!

    Unknown said...

    .

    ഓൾ ഇന്ത്യാ ക്രിസ്ത്യൻ കൌൺസിലിന്റെ തന്നെ വെബ്‌സൈറ്റിൽ പകർത്തിയിട്ടിരിക്കുന്നതായിക്കണ്ട വാർത്ത ചുവടെ.

    Bhubaneswar: Conversion and re-conversion were among the major factors which led to the riots in Orissa's Kandhamal district last year, a judicial commission probing the violence has said.

    "Sources of the violence were deeply rooted in land disputes, conversion and re-conversion and fake certificate issues," Justice SC Mohapatra, heading the one-man panel, said in his interim report on the violence in Kandhamal which claimed 43 lives besides damaging many houses and churches. He, however, did not elaborate on the conversions and re-conversions issue.

    Kandhamal had witnessed the killing of 38 Christians during the communal violence. A number of churches were burnt and thousands of Christians, mainly tribals, had to flee their villages after being targeted by Hindus in the wake of the killing of VHP leader Swami Lakshmanand Saraswati by Maoists last year.

    "Suspicion among the scheduled tribe and scheduled caste inhabitants of Kandhamal is the main cause of riots with the tribals suspecting that 'Pano' Dalits were capturing their land through fraudulent means," Justice Mohapatra said.

    Besides the issues of land and conversion and re-conversion, Justice Mohapatra said fake certificates were another major factor that created discontent among Kandha tribals who constitute 52 per cent of Kandhamal's population.

    Justice Mohapatra, who submitted the interim report on 1 July 2009, said the government should take steps immediately to remove differences between the communities. "I know it will take at least two years to complete inquiry, but interim report will help the government to make immediate intervention," he said.

    Justice Mohapatra said in his 28-page report that most Kandha tribals were uneducated and under the impression that quotas meant for them were being availed of by 'Pana' Dalits, who were Christians.

    This was another factor behind tribal anger, he said suggesting the state government expedite freeing of tribal land in possession of non-tribals, take up fake certificate cases and remain vigilant to conversion and re-conversion. "Once the basic issues are addressed, the Kandhamal problem could be solved," he said.

    Replying to a question, Justice Mohapatra said he had not blamed anybody for the violence in the interim report.

    Sources, however, said the commission which was set up on 3 September 2008 could fix responsibility for the violence on any organisation or government body.

    In the interim report, Justice Mohapatra had not blamed any religious body or the CPI (Maoist) which claimed responsibility for killing of VHP leader Laxmananda Saraswati on 23 August 2008.

    Killing of Saraswati and four of his associates had triggered large-scale violence in Kandhamal which evoked condemnation from many quarters in the country and abroad.

    ------
    അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിച്ചാൽ എല്ലാം താനേ ശരിയാകുമത്രേ! പക്ഷേ, അടിസ്ഥാനപ്രശ്നങ്ങളേക്കുറിച്ചു മനസ്സിലാക്കാനോ സംസാരിക്കാനോ ആർക്കു നേരം? ആ സമയത്ത്‌ സകലപ്രശ്നങ്ങളും “സംഘപരിവാർ” എന്ന ഒരു വാക്കിന്റെ മേൽ ചാർത്തി ബഹളം വയ്ക്കുകയാണെങ്കിൽ വല്ലതും തടഞ്ഞെന്നു വരും. പാവം കന്ധ ആദിവാസികളുടെ പ്രശ്നങ്ങൾ ആർക്കു കേൾക്കണം?

    ചന്തു said...

    സംഘപരിവാര്‍ മുന്നോട്ടു വക്കുന്ന ആശയങ്ങളിലോ അവര്‍ ചെയ്യുന്ന സാമൂഹികവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളയോ അംഗീകരിക്കാതെ ‘വര്‍ഗ്ഗീയവാദികള്‍‘ എന്നുവിളിക്കാന്‍ മാത്രം അറിയാവുന്ന ഇവിടുത്തെ കമ്മ്യൂണിസ്റ്റ് , വലതു പക്ഷ മാധ്യമ സിന്റിക്കേറ്റിനോടുള്ള യുദ്ധം തുടരട്ടെ.

    Sathyan said...

    Check this news item appeared in Indian Express

    Western evangelists damaging established Church

    http://www.expressbuzz.com/edition/story.aspx?Title=Western+evangelists+damaging+established+Church&artid=CKCltClm0XU=&SectionID=1ZkF/jmWuSA=&MainSectionID=fyV9T2jIa4A=&SectionName=X7s7i%7CxOZ5Y=&SEO=

    A Stoic said...

    ithellaam natakkumpol, wikipedia-yil sathyam ezhuthaan valare parishramicchu paraajayappetta oru aal aanu njaan. nasrranikal athellaaam edit cheythu kalanju.

    കര്‍ണ്ണന്‍ said...

    What Kanaappuram Nakulan has said 5 years ago has been proven beyond doubt.Check this Link

    http://indiatoday.intoday.in/story/swami-laxmananda-saraswati-murder-case-jaleshpata-phulbani-court-maoists/1/312486.html