Saturday, May 31, 2008

കണ്ണൂര്‍ - സുപ്രധാനമായൊരു കോടതിവിധി

കണ്ണൂരില്‍ അടുപ്പിച്ചടുപ്പിച്ച്‌ രണ്ടുകലാപങ്ങള്‍ സൃഷ്ടിച്ചിട്ടും മതിവരാതെ സി.പി.എം ഒരു മൂന്നാമങ്കത്തിനു കോപ്പുകൂട്ടുകയാണോ എന്നു സംശയിപ്പിക്കുന്ന ചില വാര്‍ത്തകളേക്കുറിച്ചായിരുന്നു കഴിഞ്ഞ പോസ്റ്റ്‌. അതിന്റെ രണ്ടാം ഭാഗമാണിത്‌. നീതിപീഠങ്ങളും മാര്‍ക്സിസ്റ്റുകളുമൊക്കെയായി ബന്ധപ്പെട്ട ചിലത്‌.

മാദ്ധ്യമങ്ങളിലൂടെ അസത്യം പ്രചരിപ്പിച്ചുകൊണ്ട്‌ സംഘത്തെ ഉപദ്രവിക്കുന്നതിനേക്കുറിച്ചാണ്‌ അടുത്തതും അവസാനത്തേതുമായ ഭാഗം.

*-*-*-*-*-*-*-*-*-*-*-*

കഴിഞ്ഞ ദിവസം വന്ന ഒരു വാര്‍ത്ത ഇങ്ങനെ. തലശ്ശേരി മേഖലയില്‍ നടന്ന സകല അക്രമങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതിനെതിരെ കേരളസര്‍ക്കാര്‍(!) നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരിക്കുന്നു.
നല്ല വാര്‍ത്ത.

ഇതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടായാല്‍ നന്നായിരുന്നു. കലാപങ്ങള്‍ സംഘടിപ്പിക്കുന്നതിനുമുമ്പ്‌ പോലീസ്‌ സേനയെ ചുവപ്പണിയിച്ചു തയ്യാറാക്കി നിര്‍ത്തുക എന്നതായിരുന്നു മാര്‍ക്സിസ്റ്റുകള്‍ ആദ്യം ചെയ്തത്‌. അതിന്റെയൊക്കെ വിശദാംശങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നു കഴിഞ്ഞതുമാണ്‌. ഇടതു സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ - അതും കൊടിയേരി ആഭ്യന്തരവകുപ്പിന്റെ തലപ്പത്തിരിക്കുമ്പോള്‍ - സംഘപ്രവര്‍ത്തകര്‍ക്കു പോലീസില്‍ നിന്നു നീതിലഭിക്കുമെന്ന്‌ ഒരിക്കലും കരുതാനാവില്ല. നീതിപീഠങ്ങള്‍ മാത്രമാണു ശരണം.

രാഷ്ട്രീയമേലാളന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന പോലീസ്‌ യഥാര്‍ത്ഥപ്രതികളെയല്ല അറസ്റ്റുചെയ്യുന്നതെന്ന കോടതിയുടെ നിരീക്ഷണം വളരെ കൃത്യമാണ്‌. കണ്ണൂരില്‍ നിന്നും കഴിഞ്ഞ കുറേ മാസങ്ങളില്‍ വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന എല്ലാവര്‍ക്കുമറിയാം അത്‌.

ഉടന്‍ തന്നെ ആ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നു!

ആ നിലപാടു രാഷ്ട്രീയപരമായി ശരിയായിരിക്കാം. എന്തായാലും കോടതി പറഞ്ഞതു തന്നെയാണ്‌ ജനങ്ങളുടെ മനസ്സിലുമുള്ളത്‌. ഒരു അപ്പീല്‍ മുഖേനയും അതു നീക്കിക്കിട്ടുകയില്ല. തലശ്ശേരിയിലെ അടിസ്ഥാനയാഥാര്‍ത്ഥ്യങ്ങള്‍ തകിടം മറിക്കാനാണോ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ചോദ്യവും അതിന്റെ ഉത്തരവും മനസ്സിലുള്ളവരാണ്‌ ജനങ്ങളിലധികവും. തങ്ങളുടെ പക്ഷചിന്തകള്‍ക്കനുസരിച്ച്‌ ചിലര്‍ തുറന്നുപ്രകടിപ്പിക്കുന്നു - മറ്റു ചിലര്‍ മിണ്ടാതിരിക്കുന്നു - എന്നേയുള്ളൂ.

കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനു ഭയമാണെങ്കില്‍ - അതിനെതിരെ അപ്പീലിനു പോകാന്‍ തുനിയുന്നെങ്കില്‍ - അതിനര്‍ത്ഥമെന്താണ്‌? യാതൊരു സംശയവും വേണ്ട - മാര്‍ക്സിസ്റ്റുകളുടെ ഭരണകൂടഭീകരതയുടെ സകല വിവരങ്ങളും പുറത്തുവരും എന്നതുതന്നെ കാരണം.

ഇനിയിപ്പോള്‍ രക്ഷയില്ല എന്നു വന്നിരിക്കുന്നു. ഇത്തവണ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ തൊട്ടതെല്ലാം പിഴച്ചിരിക്കുന്നു.

ഇതിനു തൊട്ടുമുമ്പ്‌ അവര്‍ കോടതിയില്‍ പോയത്‌ കലാപത്തിന്റെ സമയത്തുതന്നെയായിരുന്നു. വേണ്ടിവന്നാല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന കോടതി നിര്‍ദ്ദേശം വന്നപ്പോള്‍ ഉടന്‍ അതിനെതിരെ അപ്പീലിനു പോയി!

കേന്ദ്രസേന വരുന്നതിനെ ഇത്രയ്ക്കു ഭയന്നതെന്തിനായിരുന്നു? യാതൊരു സംശയവും വേണ്ട - സേന വന്നു വെടിവച്ചാല്‍ മാര്‍ക്സിസ്റ്റുകള്‍ക്കു കൊള്ളുമെന്നതു തന്നെ കാരണം!

സേന വന്നേക്കും എന്ന സ്ഥിതിയെത്തിയപ്പോള്‍ - 'വന്നാലും ബാരക്കിലിരിക്കുകയേയുള്ളൂ ' എന്നായി അടുത്ത ഭീഷണി!

സി.പി.എം. അങ്ങനെയാണ്‌.എന്തുവിലകൊടുത്തും അവര്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവസാനശ്രമം വരെ നടത്തും. നിയമം കയ്യിലെടുത്തുകൊണ്ട്‌ ഒരുവശത്തും, കോടതിയെയും മറ്റും സമീപിച്ചുകൊണ്ട്‌ മറുവശത്തും - അവസാന നിമിഷം വരെ അവര്‍ തങ്ങളുടെ കുത്സിതതന്ത്രങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ പരിശ്രമിക്കും.

തങ്ങള്‍ക്കെതിരായ കോടതിപരാമര്‍ശമുണ്ടായാല്‍ അവര്‍ 'കോടതി അതിരുവിടുന്നു' എന്ന്‌ ആക്രോശിക്കും. അനുകൂലമല്ലാത്ത വിധിയുണ്ടായാല്‍ കോടതിക്കെതിരെ പ്രകടനങ്ങള്‍ നടത്തും. തങ്ങള്‍ക്കു താത്പര്യമില്ലാത്ത ന്യായാധിപന്മാരെ 'ജനകീയവിചാരണ' നടത്തി 'നാടുകടത്തും'.

എന്നുവച്ച്‌ കോടതിയെ അനുകൂലിക്കാതെയുമില്ല. ജയകൃഷ്ണന്‍മാസ്റ്റര്‍വധക്കേസിലെ പ്രതികളെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞപ്പോള്‍ കോടതിക്കു പ്രശംസ ലഭിച്ചു. വിട്ടയക്കപ്പെട്ട കൊലയാളികള്‍ക്കു വീരോചിതസ്വികരണം ലഭിച്ചു. മന്ത്രിമാര്‍ വരെ നേരിട്ടുചെന്നു 'രക്തഹാര'മണിയിച്ചു.

കേരളരാഷ്ട്രീയചരിത്രത്തിലെ തന്നെ തീരാക്കളങ്കമായ ആ സംഭവത്തിലെ പ്രതികളെപ്പോലും രക്ഷപെടുത്താന്‍ സി.പി.എമ്മിനു കഴിഞ്ഞുവെങ്കില്‍ - അവര്‍ക്കു പോലും വീരപരിവേഷമാണെങ്കില്‍ - കൂടുതല്‍ ആവേശത്തോടെ അണികള്‍ ആയുധം മൂര്‍ച്ചകൂട്ടുമെന്നതില്‍ സംശയമെന്താണുള്ളത്‌?

പരുമലയില്‍ വിദ്യാര്‍ത്ഥികളെ വെള്ളത്തില്‍ മുക്കിക്കൊന്നതിന്റെ അന്തിമവിധിയിലുമതെ - മാര്‍ക്സിസ്റ്റുകാര്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതാണ്‌. പോലീസിനെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ തെളിവുകള്‍ നശിപ്പിച്ചതിനേക്കുറിച്ചുള്ള നിശിതവിമര്‍ശനങ്ങളുണ്ടായിരുന്നു. എന്തു ഫലമുണ്ടായി?

ഒന്നുമുണ്ടായില്ല.

അതൊന്നും സി.പി.എമ്മിന്റെ കൊലക്കത്തി താഴെവയ്പ്പിക്കാന്‍ പര്യാപ്തമായില്ല.

നിയമവ്യവസ്ഥയ്ക്കു വഴങ്ങിനിന്നുകൊണ്ടെങ്കില്‍ അങ്ങനെ - എതിര്‍ത്തുകൊണ്ടെങ്കില്‍ അങ്ങനെ - തെളിവു നശിപ്പിച്ചുകൊണ്ടെങ്കില്‍ അങ്ങനെ - വ്യാജതെളിവുകള്‍ നിര്‍മ്മിച്ചുകൊണ്ടെങ്കില്‍ അങ്ങനെ - സി.പി.എമ്മുകാര്‍ പരമാവധി ഉപദ്രവിക്കും. അതവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതുപോലുണ്ട്‌.

ചങ്ങനാശ്ശേരിയിലുണ്ടായ സംഭവങ്ങളില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരെ പരമാവധി സംരക്ഷിച്ചു. ഔദ്യോഗികരേഖകള്‍ തിരുത്തുന്നതുവരെയെത്തി കാര്യങ്ങള്‍. അതുമാത്രവുമല്ല ആ സംഭവത്തിന്റെ പേരില്‍ എ.ബി.വി.പി. പ്രവര്‍ത്തകരെ പരമാവധി ഉപദ്രവിക്കുകയും ചെയ്തു. കള്ളങ്ങള്‍ ഓരോന്നായി പൊളിഞ്ഞുവീണിട്ടും സി.പി.എം. പൊരുതിനില്‍ക്കുകയാണ്‌ ഇപ്പോളും. യജമാനന്‍മാരുടെ ഉത്തരവു പ്രകാരം 'പ്രതികളെ(?)' തല്ലിച്ചതച്ച പോലീസുകാരെ അവര്‍ പരമാവധി സംരക്ഷിക്കുകയാണ്‌.

മനുഷ്യാവകാശക്കമ്മീഷന്‍ വരെ ഇടപെട്ട പ്രശ്നമാണ്‌ - കുറ്റക്കാരായ പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടേക്കും - എന്നൊക്കെ വിചാരിച്ചവരുണ്ടാവാം. തോന്നലാണ്‌. വെറും തോന്നലാണ്‌.

ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഒക്കെ വെറും തോന്നലാണ്‌. ശിക്ഷിക്കണമെങ്കില്‍ ആദ്യം കുറ്റക്കാരെ തിരിച്ചറിയണമല്ലോ. തിരിച്ചറിയല്‍ പരേഡിനു വന്ന ഗതി ഇങ്ങനെ.

ഇതിനി പതുക്കെപ്പതുക്കെ - തേഞ്ഞുമാഞ്ഞ്‌ - ഇല്ലാതായിപ്പോകാനാണു സാദ്ധ്യത. അതങ്ങനെയാണ്‌. അവസാനനിമിഷം വരെ സി.പി.എം. പൊരുതിനില്‍ക്കും. തങ്ങള്‍ക്കു വേണ്ടി നുണ പറയുന്നവരെ - തങ്ങള്‍ക്കു വേണ്ടി അക്രമങ്ങള്‍ക്കു കൂട്ടു നില്‍ക്കുന്നവരെ - അവര്‍ അവസാന നിമിഷം വരെ സംരക്ഷിക്കും. അവസാന നിമിഷം വരെ സംഘപ്രവര്‍ത്തകരെ ഉപദ്രവിക്കുകയും ചെയ്യും.

പോലീസില്‍ നിന്നു നീതി ലഭിക്കുന്നില്ല. കോടതിവിധികളിലൂടെ സി.പി.എമ്മിനു മനംമാറ്റമുണ്ടാക്കാനും സാധിക്കുന്നില്ല. അവര്‍ ഉപദ്രവിക്കും. സംഘപ്രവര്‍ത്തകരെ കണ്ടാല്‍ മതി - അവര്‍ ഉപദ്രവിക്കും. സഹികെട്ടുകഴിയുമ്പോള്‍ സംഘം തിരിച്ചടിക്കും. ഈയൊരവസ്ഥയ്ക്കു മാറ്റമുണ്ടാകാതെ കണ്ണൂരില്‍ ശാശ്വതസമാധാനമുണ്ടാകാനും പോകുന്നില്ല.

ഇതിലൊക്കെ സാധാരണക്കാര്‍ക്ക്‌ എന്തുചെയ്യാന്‍ കഴിയുമെന്നാണ്‌...!

പലതും ചെയ്യാന്‍ കഴിയും.

യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനും തുറന്നംഗീകരിക്കാനും ശ്രമിക്കുക എന്നതാണ്‌ ആദ്യം ചെയ്യാവുന്നത്‌. കണ്ണുകള്‍ തുറന്നുപിടിക്കാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും കാണാവുന്നതേയുള്ളൂ - ഓരോ തവണയും പ്രശ്നമാരംഭിക്കുന്നതു സി.പി.എമ്മാണെന്നത്‌. യാതൊരു തര്‍ക്കത്തിനും പഴുതില്ലാത്തമട്ടില്‍ സുവ്യക്തമായ കാര്യമാണത്‌. ആ യാഥാര്‍ത്ഥ്യം അവസരമുണ്ടാകുമ്പോഴെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടേയിരിക്കാം. ജനം ഇതെല്ലാം മനസ്സിലാക്കുന്നു എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരിക്കാം.

മാര്‍ക്സിസ്റ്റുകള്‍ കൊണ്ടുവരുന്ന കള്ളന്യായീകരണങ്ങള്‍ ഒന്നടങ്കം തെറ്റാണെന്നതു തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചുകൊണ്ടേയിരിക്കാം. 'ജനകീയം' എന്ന പേരുകൂടി ഇട്ട്‌ തങ്ങളേക്കൂടി പ്രതികൂട്ടിലാക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞ്‌ ജനങ്ങള്‍ക്കു ചെറുത്തു നില്‍ക്കാം.

യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറാകാതെ നേതൃത്വത്തെ അന്ധമായി പിന്തുണയ്ക്കുക മാത്രം ചെയ്യുന്ന അണികള്‍ക്ക്‌ ക്ഷമയോടെ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തുകൊണ്ടേയിരിക്കാം. എന്നെങ്കിലും അവര്‍ക്കു തിരിച്ചറിവുണ്ടാകുമെന്നും ഒരു സ്വയം വിമര്‍ശനത്തിനു തയ്യാറാകുമെന്നും കരുതി കാത്തിരിക്കാം.

അങ്ങനെ, ജനങ്ങളെ പഴയതുപോലെ പറ്റിക്കാന്‍ കഴിയുന്നില്ലെന്ന തോന്നലുണ്ടായാല്‍ .....

അണികള്‍ക്കു തന്നെ ഈ അനീതിയില്‍ മനം മടുക്കുന്നു എന്ന പ്രതീതിയുണ്ടായാല്‍ .....

ആയുധപ്രയോഗത്തിലൂടെ അവസാനിപ്പിക്കാവുന്ന നിലയില്‍ നിന്ന്‌ സംഘം വളരെയധികം വളര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായാല്‍ .....

എന്നെങ്കിലും... എന്നെങ്കിലും... സി.പി.എമ്മുകാര്‍ ഇതിന്‌ ഒരു അന്ത്യം കുറിക്കുമെന്നു പ്രത്യാശിക്കാം.

***

മാദ്ധ്യമങ്ങളിലൂടെ സി.പി.എം. നടത്തുന്ന പ്രതിരോധത്തേക്കുറിച്ചാണ്‌ അടുത്ത പോസ്റ്റ്‌. കൊലപാതകങ്ങളെ ന്യായീകരിച്ചുകൊണ്ട്‌ - സി.പി.എമ്മിനെ പ്രതിനിധീകരിച്ച്‌ - 'ഐ.വി.ദാസ്‌. എന്നൊരാള്‍ 'മാതൃഭൂമി'യില്‍ ഒരു ലേഖനം എഴുതിയിരുന്നു. അതു നിറയെ പച്ചക്കള്ളമാണ്‌. കല്ലുവച്ച - തലയ്ക്കടിച്ച - നുണകള്‍! എന്തൊക്കെയാണു നുണകളെന്നും എന്തുകൊണ്ടാണവ നുണകളാകുന്നതെന്നും ആ പോസ്റ്റില്‍ വിശദീകരിക്കാം. എല്ലാ നുണകളും പൊളിഞ്ഞുകഴിയുമ്പോള്‍ - ഇനി പറയാന്‍ കാരണങ്ങളില്ലാതെ വരുമ്പോള്‍ - അപ്പോളെങ്കിലും സി.പി.എം. ആയുധം താഴെ വച്ചാലോ?

4 comments:

Unknown said...

കൈവിട്ടുപോയ കണ്ണൂരിനെ രക്ഷിച്ചെടുക്കാന്‍ ഉതകിയേക്കും എന്നു പ്രതീക്ഷിക്കാവുന്ന സുപ്രധാനമായ ചില കോടതിവിധികള്‍ ഉണ്ടായിരിക്കുന്നു.

Mr. K# said...

മാര്‍ക്സിസ്റ്റുകാര്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനം ഉയര്ത്ത്തിയിട്ടു എന്താ കാര്യം? അവര് കോടതിയെ അതിനേക്കാള് രൂക്ഷമായി വിമര്ശിക്കും. :-)

ഐ.വി. ദാസിന്റെ ലേഖനത്തിനുള്ള മറുപടി പ്രതീക്ഷിക്കുന്നു.

K.P.Sukumaran said...

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആയുധം താഴെ വെക്കാനോ ? നേപ്പാളില്‍ മാവോയിസ്റ്റുകള്‍ ആയുധം താഴെ വെച്ചു . ലോകത്തില്‍ അവശേഷിക്കുന്ന അവസാനത്തെ മാര്‍ക്സിസ്റ്റ് ഗ്രൂപ്പും ആയുധം താഴെ വെച്ചാലേ സി.പി.എം. ആയുധം താഴെ വെക്കൂ . എന്തെന്നാല്‍ ഇവിടെ ജനാധിപത്യമാണ് .

പ്രാസാദം said...

News on Bail-less arrest warrant for Kodiyeri's son at : http://www.haindavakeralam.com
/HKPage.aspx?PageID=6493&SKIN=K

Wondering if any other media reported it.