Saturday, May 19, 2007

നേരറിയാന്‍ സി(ഡി)ബിഐ!

ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥയാണ്‌ ഇത്തവണ. ക്രൂരമായൊരു കൊലപാതകത്തിന്റെ കുറ്റം ചില പത്രങ്ങള്‍ ചേര്‍ന്ന്‌ തെളിയിച്ച കഥ!

* * * * * *

സി.ബി.ഐ.യ്ക്ക്‌ പൊതുവെ ഇപ്പോള്‍ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ട്‌. കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും.

മാറാട്‌ കൂട്ടക്കൊലക്കേസ്‌ അന്വേഷിക്കാന്‍ താല്‍പര്യമില്ലെന്നു പ്രസ്താവിച്ചതിനു പിന്നില്‍ എന്തായിരിക്കും സംഗതിയെന്ന്‌ എല്ലാവര്‍ക്കുമറിയാം. ഇപ്പോഴിതാ അഭയ കേസില്‍ കോടതിയുടെ വക രൂക്ഷ വിമര്‍ശനവും. സി.ബി.ഐ. ലേബലുമായി വിശ്വാസ്യത നഷ്ടപ്പെടാതെ കേരളത്തിലിപ്പോഴും പിടിച്ചു നില്‍ക്കുന്നത്‌ സേതുരാമയ്യര്‍ മാത്രമാവണം!

എല്ലാവരേയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ്‌ സേതുരാമയ്യര്‍ ഓരോ കേസും തെളിയിക്കുന്നത്‌. കേസിലുള്‍പ്പെട്ടവരെന്ന്‌ സംശയിക്കാവുന്ന സകലരേക്കൊണ്ടും അവരവരുടെ നിലപാടുകള്‍ അവതരിപ്പിക്കും. ഓരോരുത്തര്‍ പറയുന്നതു കേള്‍ക്കുമ്പോഴും നാം വിചാരിക്കും അവര്‍ പറയുന്നതാണ്‌ ശരിയെന്ന്‌. ഒടുവില്‍, എല്ലാവരേയും ഒരിക്കല്‍ക്കൂടി വിളിച്ചു വരുത്തി അയ്യര്‍ ഒരൊറ്റ പ്രഖ്യാപനമാണ്‌ - ദാ നില്‍ക്കുന്നു യഥാര്‍ത്ഥ പ്രതി!

ഒരേസമയം ഒന്നിലധികം പത്രങ്ങള്‍ വായിക്കുന്ന ശീലമുള്ളവര്‍ക്കും പലപ്പോഴും ഒരു സേതുരാമയ്യര്‍ സിനിമ കാണുന്ന അനുഭവമാണ്‌ ഉണ്ടാകാറുള്ളത്‌. പ്രത്യേകിച്ചും കുറ്റാന്വേഷണവാര്‍ത്തകള്‍ വായിക്കുമ്പോള്‍. പലരും പലതും പറഞ്ഞ്‌, ഒടുവില്‍ സത്യം പുറത്തു വരും.

* * * * * *

അധികം മുമ്പല്ല - കണ്ണൂരിലൊരു കൊലപാതകം നടന്നു. കൊല്ലപ്പെട്ടത്‌ ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍. കൊലനടത്തിയത്‌ സി.പി.എം.കാരാണെന്ന്‌ ബി.ജെ.പി.ആരോപിച്ചെങ്കിലും സി.പി.എം. അതു നിഷേധിച്ചു. മാതൃഭൂമി സ്വന്തം ഊഹാപോഹങ്ങളൊന്നും അവതരിപ്പിക്കാന്‍ നില്‍ക്കാതെ സമദൂരം പാലിച്ച്‌ ഇങ്ങനെയൊരു വാര്‍ത്ത നല്‍കി.


‘കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തു‘ എന്നു പറഞ്ഞപ്പോള്‍ത്തന്നെ അതിലെ സസ്പെന്‍സ്‌ നഷ്ടപ്പെട്ടു എന്ന്‌ വായനക്കാര്‍ കരുതി. എന്നാലും, 'അറിയാവുന്നവര്‍' എന്നല്ലാതെ 'ആര്‌?' എന്ന്‌ കൃത്യമായൊരുത്തരം കിട്ടാതിരുന്നതുകൊണ്ട്‌ ആകാംക്ഷ പൂര്‍ണ്ണമായും നശിച്ചില്ല.

അപ്പോളുണ്ട്‌ 'ജന്മഭൂമി'യില്‍ ഒരു വാര്‍ത്ത വരുന്നു. കൊലയാളികള്‍ മാര്‍ക്സിസ്റ്റുകാരാണെന്ന്‌ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു കളഞ്ഞു അവര്‍!

കൊല്ലപ്പെട്ടയാളുടെ ഭാര്യ കൊലയാളികളെ തിരിച്ചറിഞ്ഞതു തന്നെയാവണം അങ്ങനെയൊരു വാര്‍ത്തയെഴുതാന്‍ അവര്‍ക്കു ധൈര്യം നല്‍കിയത്‌ എന്ന്‌ വായനക്കാരന്‍ കരുതുന്നു. എന്നാലും അങ്ങനെയങ്ങു തീര്‍പ്പു കല്‍പിച്ചു കളഞ്ഞതു നന്നായോ എന്നൊരു പരിഭവവും.

വായനക്കാരന്റെ നിലപാടിനെ നൂറുശതമാനം ശരിവച്ചുകൊണ്ട്‌ അപ്പോളതാ വരുന്നു ഉശിരനൊരു ദേശാഭിമാനി വാര്‍ത്ത. അതില്‍ അത്യുഗ്രമായൊരു 'ട്വിസ്റ്റും'! കൊലനടത്തിയത്‌ ബി.ജെ.പി.ക്കാര്‍ തന്നെയാണത്രേ!

കൊള്ളാം. കൊലപാതകികള്‍ മാര്‍ക്സിസ്റ്റുകാരാണെങ്കില്‍, അന്വേഷണത്തെയും മറ്റും സംബന്ധിച്ച വാര്‍ത്തകള്‍ക്ക്‌ ഇനി പ്രാധാന്യം നഷ്ടപ്പെട്ടേക്കും എന്നു ഭയന്നിരുന്ന വായനക്കാരന്‌ പ്രത്യാശയുണര്‍ത്തുന്ന വാര്‍ത്തയായിരുന്നു അത്‌. പ്രതികള്‍ ആര്‍. എസ്‌. എസ്‌. കാരാണെങ്കില്‍, ഇനിയിപ്പോള്‍ അന്വേഷണം ചൂടുപിടിക്കുകയും വാര്‍ത്തകള്‍ തുരുതുരാ പുറത്തു വരികയും ചെയ്യുമല്ലോ.

അതെ. സംശയമുണ്ടോ? അതാ വരുന്നു അടുത്ത ദേശാഭിമാനി വാര്‍ത്ത. അന്വേഷണം ഊര്‍ജ്ജിതം!

ഇത്തവണ പറഞ്ഞത്‌ പോലീസ്‌ നായ 'ആര്‍. എസ്‌. എസ്‌ ശാഖ നടക്കുന്ന പറമ്പിനടുത്തേക്ക്‌' ഓടി എന്നാണ്‌. മുന്‍വാര്‍ത്തയില്‍ പറഞ്ഞിരുന്നത്‌ നായ ആര്‍.എസ്‌.എസ്‌ ശാഖയിലേക്കു പോയി എന്നാണ്‌! അത്‌ സംഘത്തേക്കുറിച്ച്‌ അല്‍പമെങ്കിലും വിവരമുള്ളവര്‍ക്ക്‌ അത്ഭുതകരമായിത്തോന്നിയിരുന്നു. കൃത്യം ശാഖ നടക്കുന്ന സമയത്തു തന്നെയാണോ അന്വേഷണത്തിനായി പോലീസ്‌ എത്തിയത്‌? ആവോ? ശാഖയും മറ്റും നടക്കുന്ന വെളിമ്പറമ്പുകളേയും തുറസ്സായ സ്ഥലങ്ങളേയുമൊക്കെ ആരുടെയെങ്കിലും ഒളിയിടമായോ മറ്റോ എങ്ങനെ കണക്കാക്കാനാവും എന്ന്‌ വായനക്കാരന്‍ അത്ഭുതം കൂറുമ്പോള്‍, അതേ സംശയങ്ങള്‍ പങ്കു വച്ചു കൊണ്ടും, മരണപ്പെട്ടയാള്‍ക്കെതിരെ അപഖ്യാതി പരത്തുന്നതില്‍ പ്രതിഷേധിച്ചും ജന്മഭൂമിയുടെ വാര്‍ത്തയെത്തുന്നു. പോലീസ്‌ നായ ഓടിയത്‌ എവിടേക്കാണെന്നതിന്റെ തങ്ങളുടെ വിശദീകരണവും അവരവിടെ അവതരിപ്പിക്കുന്നു

ഇത്രയും വായിച്ചു കഴിയുമ്പോഴേക്കും - 'ആകാംക്ഷ വളരുന്നതിനും ഒരു പരിധിയൊക്കെയില്ലേ - ഇനി മതി' - എന്നൊരു മാനസികാവസ്ഥയിലേക്ക്‌ വായനക്കാരന്‍ എത്തിച്ചേരുന്നു. അല്ലാ - പ്രതികളെ കണ്ടാലറിയാമെന്നല്ലേ പറഞ്ഞത്‌? എന്നിട്ടവര്‍ സി.പി.എമ്മുകാരാണോ അതോ ആര്‍.എസ്‌.എസ്‌.കാരാണോ എന്നു പറയാന്‍ കഴിയുന്നില്ലെങ്കില്‍പ്പിന്നെ നാമൊക്കെ ഏതു ലോകത്താണു ജീവിക്കുന്നത്‌?

ഏതെങ്കിലുമൊരു പത്രം പച്ചക്കള്ളം പറയാന്‍ ധൈര്യപ്പെടുമോ എന്ന സന്ദേഹവും എന്നാല്‍പ്പിന്നെ പരസ്പര വിരുദ്ധമായ വാര്‍ത്തകളെങ്ങനെയുണ്ടാകുന്നു എന്ന സംശയവുമായി - വായനാലോകത്ത്‌ അധികം പരിചയമില്ലാത്തൊരാള്‍ ഒരു 'സമദൂര'പത്രം തേടിപ്പോകുന്നു. സമ്പൂര്‍ണ്ണമായ സമദൂരനയം അവകാശപ്പെടാനാവില്ലെങ്കിലും, ഇക്കാര്യത്തില്‍ അതു പാലിച്ച മാതൃഭൂമിയുടെ ഒരു വാര്‍ത്ത അയാള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. സി.പി.എം. പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്‌ പോലീസ്‌ റിപ്പോര്‍ട്ട്‌!

എന്നാലും അതൊരു റിപ്പോര്‍ട്ടു മാത്രമല്ലേ - അറസ്റ്റുണ്ടായില്ലല്ലോ - ഇപ്പോഴും പൂര്‍ണ്ണമായി വിശ്വസിക്കാറായിട്ടില്ല - ദേശാഭിമാനി അത്ര ധൈര്യത്തിന്‌ എഴുതിയ സ്ഥിതിക്ക്‌ ഇനിയും ചില 'ട്വിസ്റ്റു'കള്‍ക്കു വകയുണ്ട്‌ എന്ന പ്രതീക്ഷയുമായി കാത്തിരുന്നവരെ നിരാശയിലാഴ്ത്തിക്കൊണ്ട്‌ അടുത്ത മാതൃഭൂമി വാര്‍ത്ത - സി.പി.എമ്മുകാര്‍ അറസ്റ്റില്‍. അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരിക്കുന്നു!

കഴിഞ്ഞു!

സകല സസ്പെന്‍സും അവസാനിച്ചിരിക്കുന്നു!

ഇനിയിപ്പോള്‍ ആകെ അവശേഷിക്കുന്നത്‌ സേതുരാമയ്യരുടെ ചില ഡയലോഗുകള്‍ മാത്രമാണ്‌. പ്രതികളുടെ, മുമ്പു നമ്മള്‍ ശ്രദ്ധിക്കാതിരുന്ന ചില കുറ്റകൃത്യങ്ങള്‍ കൂടി തെളിഞ്ഞു വരികയും ചെയ്യും. ആ ഡയലോഗുകള്‍ ജന്മഭൂമി അവതരിപ്പിച്ചത്‌ ഇങ്ങനെ.

വാല്‍ക്കഷണം:- പാര്‍ട്ടിപ്രവര്‍ത്തകര്‍ നടത്തുന്ന അരുംകൊലകള്‍ എങ്ങനെ റിപ്പോര്‍ട്ടുചെയ്യണമെന്നത്‌ ദേശാഭിമാനി ലേഖകന്മാര്‍ക്ക്‌ ഒരു വെല്ലുവിളി തന്നെ എന്നത്‌ സമ്മതിക്കാം. രക്ഷപെടാനാവില്ലെന്നുറപ്പുള്ള സന്ദര്‍ഭങ്ങളില്‍, പരുക്ക്‌ ഏറ്റവും കുറവ്‌ ഏതു പാതയിലൂടെപ്പോയാലാണ്‌ എന്നു നോക്കി ആ മാര്‍ഗ്ഗം സ്വീകരിക്കുകയാണു വേണ്ടത്‌. ഈ കൊലപാതകക്കേസില്‍ത്തന്നെ, ചില സാങ്കേതിക വിവരങ്ങള്‍ മാത്രം നല്‍കിയിട്ട്‌, "കൊലപാതകികളേക്കുറിച്ച്‌ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നിരിക്കേ, രാഷ്ട്രീയ ലക്ഷ്യം വച്ച്‌ ആരോപണങ്ങളുന്നയിച്ച്‌ അന്വേഷണം വഴി തെറ്റിക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചു കാണുന്നുണ്ട്‌" എന്നോ മറ്റോ എഴുതി - കൂടുതലൊന്നും പറയാതെ തടിയൂരുന്നതായിരുന്നു ബുദ്ധി. എന്നാല്‍ അതിനു പകരം, കൊല്ലപ്പെട്ടയാളെ വീണ്ടും "തേജോവധം" ചെയ്യാന്‍ ശ്രമിച്ചത്‌ - കുറ്റവാളികള്‍ മറ്റുള്ളവരാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്‌ - മാത്രവുമല്ല ഇതൊക്കെ ഏതൊരാള്‍ക്കും മനസ്സിലാകുന്ന മട്ടില്‍ പകല്‍ പോലെ വ്യക്തമാണെന്നിരിക്കെ തങ്ങള്‍ 'നേര്‌ നേരത്തേ അറിയിക്കുക'യാണെന്നും മറ്റും തുടര്‍ന്നും അവകാശപ്പെടുന്നത്‌ - ഇതെല്ലാം ഒറ്റവാക്കില്‍പ്പറഞ്ഞാല്‍ അപഹാസ്യമാണ്‌. അങ്ങേയറ്റം അപഹാസ്യം. ഇതൊന്നും സത്യത്തില്‍ മാദ്ധ്യമ 'പാപ'മല്ല. 'പാവ'മാണ്‌. 'മാദ്ധ്യമ പാവം'!

Tuesday, May 8, 2007

ഇത്‌ യുക്തിവാദമോ തീവ്രവാദമോ?

വര്‍ഗ്ഗീയപ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ തെല്ലെങ്കിലും ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടുന്ന ഒരു കാര്യം, സത്യം മാത്രമേ പറയൂ, സത്യം മാത്രമേ പ്രചരിപ്പിക്കൂ എന്നൊരു ഉറച്ച തീരുമാനം എടുക്കുക എന്നതാണ്‌.

കേരളയുക്തിവാദി സംഘത്തിന്റെ മുഖപത്രമായ 'യുക്തിരേഖ' മാസികയുടെ 2007 മാര്‍ച്ച്‌ ലക്കത്തിലെ മുഖപ്രസംഗം. അതില്‍ താഴെപ്പറയുന്ന മട്ടൊരു പരാമര്‍ശമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. മാറാട്‌ കലാപബാധിതര്‍ക്ക്‌ ദുരിതാശ്വാസം വിതരണം ചെയ്തതിനെപ്പറ്റിയാണ്‌ പരാമര്‍ശം. മാസികയുടെ പ്രതി അന്വേഷിച്ചിട്ട്‌ കണ്ടെത്താനായില്ല. ഈ വരികള്‍ അതേപടി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നുവെങ്കില്‍, 'മാദ്ധ്യമ സിന്‍ ഇന്‍ഡിക്കേറ്റ്‌ ' അടുത്തിടെ ശ്രദ്ധിക്കാനിടയായ മാദ്ധ്യമ പാപങ്ങളില്‍ ഏറ്റവും കൊടിയ പാപമാണിത്‌.

"ആദ്യകലാപത്തില്‍ മരിച്ച മുസ്ലീങ്ങള്‍ക്ക്‌ കാക്കാശ്‌ നല്‍കിയില്ല. രണ്ടാം കലാപത്തില്‍ മരിച്ച ഹിന്ദുക്കള്‍ക്ക്‌ 10 ലക്ഷം രൂപയാണ്‌ ആര്‍. എസ്‌. എസ്‌. പ്രീണനം മൂലം നഷ്ടപരിഹാരം നല്‍കിയത്‌. ഈ നഷ്ടപരിഹാര വിതരണത്തിലെ മൃഗീയപക്ഷപാതം ഭരണകൂടത്തിന്റെ വര്‍ഗ്ഗീയ ക്യാന്‍സര്‍ ബാധയുടെ ഭാഗമല്ലേ?"

'മരിച്ചവര്‍ക്കെങ്ങനെ പണം കൊടുക്കാന്‍ പറ്റും?' എന്ന - എഴുത്തിലെ പിഴവു ചൂണ്ടികാട്ടി തമാശ പറയാവുന്ന സാഹചര്യമല്ലിത്‌. അപകടകരമായ ഒരു (അ)യുക്തിയാണ്‌ മുകളില്‍ വായിച്ചത്‌. അതു വായിച്ചാല്‍ തോന്നുക രണ്ടു സംഭവങ്ങളിലേയും ഹിന്ദുക്കള്‍ക്കു ദുരിതാശ്വാസം ലഭിച്ചു, രണ്ടിലേയും മുസ്ലീങ്ങള്‍ തഴയപ്പെട്ടു എന്നാണ്‌. തെറ്റാണ്‌ ആ പ്രചാരണം. അതല്ലെങ്കില്‍, അതുമായി ബന്ധപ്പെട്ട്‌ പുറത്തു വന്ന മറ്റു റിപ്പോര്‍ട്ടുകള്‍ മൊത്തം തെറ്റായിരിക്കണം!

മാറാട്‌ ഒന്നാമതുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരില്‍ രണ്ടു പേര്‍ ഹിന്ദുക്കളാണ്‌. സഹായം ലഭിക്കാതെ പോയത്‌ അവരുടെ ബന്ധുക്കളുള്‍പ്പെടെ മതപരിഗണനകളില്ലാതെ എല്ലാവര്‍ക്കുമാണ്‌. രണ്ടാമതു നടന്നത്‌ ആസൂത്രിത കൂട്ടക്കൊലയാണ്‌. കൊല്ലപ്പെട്ടത്‌ എട്ടു ഹിന്ദുക്കളും ഒരു മുസ്ലീമും. അസ്‌കര്‍ എന്നയാള്‍ കൊലയാളിസംഘത്തില്‍പ്പെട്ടയാളായിരുന്നുവെന്നും അബദ്ധത്തില്‍ കൊല്ലപ്പെട്ടതാണെന്നും വ്യക്തമായിട്ടു കൂടി അയാളുടെ ബന്ധുക്കളുള്‍പ്പെടെ എല്ലാവര്‍ക്കും ദുരിതാശ്വാസധനം ലഭിച്ചുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്ന്‌ കൊല്ലപ്പെട്ട ഹിന്ദുക്കളില്‍ സംഘവുമായി യാതൊരു ബന്ധവുമില്ലാത്തവരും പെടുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌.

അപ്പോള്‍, യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്‌ :- ഒന്നാമതു നടന്ന കലാപത്തിനിരയായവര്‍ക്ക്‌ മതപരിഗണനകളില്ലാതെ ആര്‍ക്കും കാര്യമായ ധനസഹായം ലഭിച്ചിട്ടില്ല. രണ്ടാമതു നടന്ന കൂട്ടക്കൊലയില്‍പ്പെട്ടവര്‍ക്ക്‌ മതപരിഗണനകളില്ലാതെ - വാദി - പ്രതി പരിഗണനകള്‍ പോലുമില്ലാതെ എല്ലാവര്‍ക്കും ലഭിച്ചു. അപ്പോള്‍, കിട്ടിയില്ല - കിട്ടി എന്നൊരു വേര്‍തിരിവുള്ളത്‌ ഒന്നാമത്തെ കലാപബാധിതര്‍ - രണ്ടാമത്തെ കൂട്ടക്കൊലയില്‍പെട്ടവര്‍ എന്നിങ്ങനെയാണ്‌. അല്ലാതെ മുസ്ലീങ്ങള്‍- ഹിന്ദുക്കള്‍ എന്നല്ല. ഇതൊക്കെ വളരെ ഉത്തരവാദിത്തപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടുന്ന വിഷയങ്ങളാണ്‌ എന്നത്‌ ഏതൊരു മാദ്ധ്യമപ്രവര്‍ത്തകനും അറിയാതിരിക്കേണ്ടതല്ല.

യുക്തിവാദികളുടെ പൊതുവേയുള്ള രാഷ്ട്രീയ ചായ്‌വ്‌ എല്ലാവര്‍ക്കുമറിയാം.

ദൈവത്തെ നിഷേധിക്കുന്നവര്‍ അതു ചെയ്യട്ടെ. പക്ഷേ സത്യത്തെയെല്ലാം അപ്പാടെ നിഷേധിക്കണമെന്ന വാശിയെന്തിനാണ്‌? കലാപബാധിതര്‍ക്കെല്ലാം, യാതൊരു വിവേചനവുമില്ലാതെ സഹായം ലഭിക്കണമെന്ന സദുദ്ദേശമായിരുന്നു രചനയ്ക്കു പിന്നിലെങ്കില്‍, അതിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുകയും സത്യം സത്യമായിട്ടു തന്നെ എഴുതുകയും ചെയ്യാമായിരുന്നു.

'മുസ്ലീങ്ങള്‍ക്കു നീതി ലഭിച്ചില്ല - ഹിന്ദുക്കള്‍ക്കു മാത്രം ലഭിച്ചു' എന്നൊക്കെ എഴുതിവിടുന്നത്‌ പ്രതിഷേധാര്‍ഹമെന്നു മാത്രമല്ല കുറ്റകരവും കൂടിയാണ്‌. ചിന്താശേഷിയും വിവേചനബുദ്ധിയുമുള്ള മുസ്ലീങ്ങളെ ഇത്തരം വാക്കുകളിലൂടെ പ്രീണിപ്പിക്കാമെന്നു കരുതുന്നത്‌ മൗഢ്യമാണ്‌. ഇതൊക്കെ തീവ്രവാദികളെ മാത്രമേ പ്രീണിപ്പിക്കുകയുള്ളൂ.

ചിലര്‍ 'മലപ്പുറം ചുവപ്പിച്ചേ അടങ്ങൂ' എന്ന വാശിയിലാണെന്നറിയാം. ചോര വീഴ്‌ത്തിത്തന്നെ ചുവപ്പിക്കണം എന്നും കൂടി ഉണ്ടോ ആവോ? ഉദയസൂര്യനും ചിലപ്പോള്‍ ചുവന്നാണു കാണാറ്‌. പുത്തന്‍ ചിന്തകളുടെയും ആശയധാരകളുടെയും ഉദയത്തിനും വ്യാപനത്തിനുമായി ശ്രമിക്കുക. അതാണു വേണ്ടത്‌. പൊതുവേ മതമൂല്യങ്ങളെ ബഹുമാനിച്ച്‌ അവയ്ക്ക്‌ പ്രാധാന്യം കൊടുത്തു ജീവിക്കുന്ന മുസ്ലിം ജനതയ്ക്കിടയില്‍ അത്തരത്തിലൊരു സ്വാധീനമുറപ്പിക്കല്‍ ബുദ്ധിമുട്ടാണെന്നു തിരിച്ചറിയുമ്പോള്‍ കുറുക്കുവഴികള്‍ തേടാന്‍ നില്‍ക്കരുത്‌. തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും പുറമേയ്ക്ക്‌ മതേതരമേനി നടിക്കുകയും ചെയ്യുന്ന കൂസിസ്റ്റ്‌ പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്നതാണ്‌ ഉണ്ടായിരുന്ന ചുവപ്പുകൂടി പതുക്കെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌ എന്ന്‌ ഇനിയെങ്കിലും തിരിച്ചറിയുന്നതു നന്നായിരിക്കും.