Wednesday, February 27, 2008

റെയില്‍‌വേ - സത്യം പറഞ്ഞ മനോരമയ്ക്ക്‌ അഭിവാദ്യങ്ങള്‍!

പത്രങ്ങള്‍ സത്യമൊന്നും പറയുന്നില്ല എന്നു വരുമോ? ഇത്തവണ, മനോരമ ചൂണ്ടിക്കാട്ടിയ ഒരു സത്യമാവാമെന്നു വച്ചു. ഒരു ചേഞ്ച്‌ ആര്‍ക്കാണിഷ്ടമില്ലാത്തത്‌?

* * * * * *

റെയില്‍‌വേയുടെ ലാഭക്കണക്കുകള്‍ എന്നത് കണക്കിലെ കളി മാത്രമാണെന്നും, ലാഭം എന്തെങ്കിലുമുണ്ടെങ്കില്‍ അതെല്ലാം മുന്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ നയങ്ങളുടെ നേട്ടം മാത്രമാണെന്നും മുമ്പു തന്നെ വെളിപ്പെട്ടിരുന്നതാണ്. എന്നാല്‍, യാത്രക്കാരുടെ സുരക്ഷിതത്വം കൂടി കയ്യിലെടുത്തു പന്താടിയാണ് ആ കണക്കൊപ്പിക്കുന്നത്‌ എന്നത്‌ വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ്. മനോരമയ്ക്കു നന്ദി.



ലാലു മികച്ചൊരു രാ‍ഷ്ട്രീയക്കാരനാണ്. രാഷ്ട്രീയക്കാരെ എളുപ്പം പറ്റിക്കാമെന്നും, ജനങ്ങളെ അത്രയെളുപ്പം പറ്റില്ലെന്നും അദ്ദേഹത്തിനറിയാം. ബംഗാളുകാര്‍ വോക്കൌട്ടു നടത്തുമ്പോള്‍ പിന്നാലെയിറങ്ങിപ്പോകാന്‍ നാണമില്ലാതിരുന്ന കേരള രാഷ്ട്രീയക്കാരെ എളുപ്പം വീഴ്ത്താം. മുമ്പു തന്നെ തരാമെന്നേറ്റിരുന്ന കോച്ച്‌‌ ഫാക്ടറിക്ക്‌ ഒരു “ഉറപ്പു മാത്ര”മാണ് ഇത്തവണ കിട്ടിയത്‌ എന്നോര്‍ക്കാതെ സന്തോഷിക്കുകയാണു പാവങ്ങള്‍. ആ ഉറപ്പും എത്രടം വരെ പോകുമെന്നു കണ്ടറിയണം താനും.

ഈ “ഉറപ്പു“ വാങ്ങിക്കാനായും ചിലര്‍ ഡല്‍ഹി യാത്ര നടത്തിയതായിരുന്നു ഏറ്റവും രസകരം. ലാലുവിനു പക്ഷേ ജനങ്ങളെയാണു പേടിയെന്നാണു തോന്നുന്നത്‌. സേലം ഉത്ഘാടനവും കഴിഞ്ഞ്‌ കേരളത്തെ വെല്ലുവിളിച്ചുകൊണ്ട്‌ ഇവിടെയെത്തിയ ലാലുവിനു താക്കീതു കൊടുത്തുവിട്ട ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക്‌ അഭിവാദ്യങ്ങള്‍.

അനുബന്ധപോസ്റ്റ്‌:-
റെയില്‍‌വേയിലെ ലാലുലീലകള്‍

അടിക്കുറിപ്പ്‌:-
മനോരമവാര്‍ത്തയില്‍, “നിതീഷ്‌കുമാര്‍ മന്ത്രിയായിരുന്നപ്പോള്‍“ എന്നാണു പറഞ്ഞിരിക്കുന്നത്‌. അന്ന്‌ എന്‍.ഡി.എ. സര്‍ക്കാറായിരുന്നു എന്നതും ഒ.രാജഗോപാല്‍ സഹമന്ത്രിയായിരുന്ന കാര്യവും സൂചിപ്പിക്കാത്തതു മിക്കവാറും ബോധപൂര്‍വ്വമായിരിക്കണം എന്നു ഞാന്‍ ഉറപ്പിക്കുന്നു. അതൊരിക്കലും ഒരു കുറ്റമായിട്ടല്ല പറയുന്നത്‌. ഒരു നിരീക്ഷണമെന്ന നിലയില്‍ മാത്രം. ഇവിടുത്തെ വായനക്കാരില്‍, ഭാവിയില്‍ പത്രങ്ങളിലും മറ്റും എഴുതാന്‍ അവസരം കിട്ടിയേക്കാവുന്നവര്‍ക്ക്‌ ഒരു പരിശീലനക്കുറിപ്പെന്ന നിലയിലും.
മനോരമയുള്‍പ്പെടെ ഒന്നു രണ്ടു പത്രങ്ങളില്‍ കുറച്ചുവരികളെങ്കിലും അച്ചടിച്ചു വന്നിട്ടുള്ളൊരാളാണ് ഇതു പറയുന്നത്‌. വിശ്വസിക്കാം.

Saturday, February 23, 2008

ബി.ജെ.പി.യുടെ വിജയം ദേശാഭിമാനി ആഘോഷിച്ചാല്‍?

കേരളത്തില്‍ നടക്കുന്ന സംഭവങ്ങളുടെ എല്ലാ വശങ്ങളും അറിയണമെന്നുണ്ടെങ്കില്‍ മലയാളപത്രങ്ങള്‍ മാത്രം വായിച്ചാല്‍ പോരാ. അതുകൊണ്ടു തന്നെ, ഏതാണ്ടു സ്ഥിരമായിട്ടെന്നോണം വായിക്കുന്നവയില്‍ ഇംഗ്ലീഷ്‌ പത്രങ്ങളും പെടും. അവയിലൊന്നില്‍ ഇന്നലെയൊരു വാര്‍ത്ത ശ്രദ്ധിക്കാനിടയായി.

തൃശൂര്‍ കോര്‍പ്പറേഷനിലെ തേക്കിന്‍കാട്‌ ഡിവിഷനിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചിരിക്കുന്നു. (BJP wins Thekkinkad)
വാര്‍ത്തയുടെ ഒടുവില്‍, ഇങ്ങനെയൊരു വാചകവും.
Political observers here felt that the victory of Prasad is a major setback to the LDF, which ruled the Corporation.

അതു വായിച്ചപ്പോള്‍ തോന്നിയതിങ്ങനെ. 'LDFനു തിരിച്ചടി തന്നെ. എന്നു വച്ച്‌ അത്രയ്ക്കൊക്കെയുണ്ടോ?'

ഉണ്ട്‌ എന്നു മനസ്സിലായത്‌ മറ്റൊരു ഇംഗ്ലീഷ്‌ പത്രം വായിച്ചപ്പോള്‍. സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റികളിലെ പ്രാതിനിധ്യത്തിന്റെ കാര്യം വരുമ്പോള്‍, പല "ഇക്വേഷനുകളും" തകിടം മറിയുമത്രേ. (BJP wins Corporation bypoll)

ചിലരുടെ രാജികളിലേക്കു പോലും നയിച്ചേക്കാവുന്നത്ര തലവേദനകള്‍ ഈ തെരഞ്ഞെടുപ്പുഫലം ഉണ്ടാക്കുന്നുണ്ട്‌ എന്നതാണു വിഷയം.
Political observers say the LDF is likely to ask one of its members to resign from the committee in order to maintain equations.

അത്രയുമായപ്പോള്‍ സ്വാഭാവികമായും ആകാംക്ഷ തോന്നി. ദേശാഭിമാനി എങ്ങനെയായിരിക്കും സംഗതി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടാകുക? "ബി.ജെ.പി. ജയിച്ചതായി പറയപ്പെടുന്നു" എന്നെങ്കിലും കൊടുത്തിട്ടുണ്ടാവുമോ?

പോയി നോക്കി.

ഉണ്ട്‌ - ജയിച്ചുവെന്നു തന്നെ കൊടുത്തിട്ടുണ്ട്‌.

ഉപതെരഞ്ഞെടുപ്പു നടന്ന മറ്റു ചില പഞ്ചായത്തു വാര്‍ഡുകളിലെയും മറ്റും കണക്കുകളൊക്കെക്കൂടി മാത്രം അവതരിപ്പിച്ച്‌, സ്വന്തം വിജയങ്ങളില്‍പ്പോലും പതിവ്‌ ആഹ്ലാദപ്രകടനങ്ങളൊന്നുമില്ലാത്ത - ഏതാണ്ടു നിര്‍വികാരമായ ഒരു വാര്‍ത്ത. ആലപ്പുഴയില്‍ ഒരു പഞ്ചായത്തു വാര്‍ഡില്‍ കോണ്‍ഗ്രസിനു കെട്ടിവച്ച പണം പോയി എന്നത്‌ എടുത്തു പറഞ്ഞ്‌ ഒരു ഉപവാര്‍ത്ത കൂട്ടിച്ചേര്‍ത്തിരിക്കുന്നതു മാത്രമാണൊരപവാദം.

ബി.ജെ.പി. പിടിച്ചെടുത്തത്‌ ഡി.ഐ.സി.യുടെ സീറ്റാണ്‌ എന്ന്‌ എടുത്തു പറയാന്‍ വ്യഗ്രതകാട്ടിയിട്ടുണ്ട്‌. LDF പിന്തുണച്ച ഡി.ഐ.സി. എന്നതു മറച്ചു വച്ചിട്ടുമുണ്ട്‌.

അങ്ങനെയൊരു ഒഴുക്കന്‍ മട്ടിലുള്ള അവതരണം കൊണ്ടു മാത്രം അവസാനിപ്പിക്കാന്‍ തരമില്ലല്ലോ എന്നോര്‍ത്തു പോയി. സാധാരണഗതിയിലാണെങ്കില്‍, ഇങ്ങനെയൊന്നും മാത്രം കണ്ടാല്‍ പോര. അസഹിഷ്ണുത മറ്റേതെങ്കിലും വാര്‍ത്തയുടെ രൂപത്തില്‍ പുറത്തു വരാതിരിക്കില്ല. സംഘപരിവാറിനേക്കുറിച്ചുള്ള നുണകളില്ലാതെ ഒരു ദിവസമെങ്കിലും പത്രമിറങ്ങാനോ? കൊള്ളാം! പ്രത്യേകിച്ചും ഇങ്ങനെയൊരു തലവേദന സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍?

പക്ഷേ, "കേരളം" പേജില്‍ മുഴുവന്‍ പരതിയതു വെറുതെയായി.

ഒടുവില്‍, 'ദേശീയം' പേജിലെത്തിയപ്പോള്‍ അതാ കിടക്കുന്നു ഉഗ്രനൊരു വാര്‍ത്ത. "ഇന്നത്തെ സംഘപരിവാര്‍വിരുദ്ധനുണ" എന്ന പംക്തി ഏതു പേജിലും ഏതു രീതിയിലും പ്രത്യക്ഷപ്പെടാം എന്നു മനസ്സില്‍ക്കുറിച്ചു.

ആര്‍. എസ്‌. എസ്‌ - ന്റെ വാരികയായ 'പാഞ്ചജന്യ'യില്‍ നിന്ന്‌ അതിന്റെ എഡിറ്റര്‍ ശ്രീ. തരുണ്‍ വിജയ്‌-യെ "പുറത്താക്കി" - മുഖപത്രത്തില്‍ നിന്നു "നീക്കി" എന്നൊക്കെ കണ്ടെത്തി അവതരിപ്പിച്ചിരിക്കുന്നു! അദ്ദേഹം ക്രമക്കേടു നടത്തിയതിനെത്തുടര്‍ന്നാണിതത്രേ.

ആര്‍.എസ്സ്‌.എസ്സ്‌. അദ്ദേഹത്തെ "പുറത്താക്കി"യ ഉടന്‍ തന്നെ ബി.ജെ.പി. "ഇടപെട്ടു"വത്രേ! എന്നിട്ട്‌ ഒരു ഗവേഷണ ഫൗണ്ടേഷന്റെ ഡയറക്ടര്‍ സ്ഥാനം "വച്ചുനീട്ടി"യത്രേ!

:-)

ഇനി പ്രത്യേകിച്ചൊരു ഹാസ്യകോളമെന്തിന്‌?

സ്വന്തമായി ചാനലൊക്കെയുണ്ടെങ്കിലും, കമ്യൂണിക്കേഷനില്‍ ഇവരല്‍പം പുറകിലാണോ എന്നു സംശയിക്കാതെ വയ്യ. തരുണ്‍ വിജയ്‌-യുടെ കാര്യം ഒരു ദിവസം മുമ്പു തന്നെ വിവിധ ഇംഗ്ലീഷ്‌ പത്രങ്ങളില്‍ വന്നിരുന്നതാണ്‌. ശ്യാമപ്രസാദ്‌ മുഖര്‍ജി ഗവേഷണ ഫൗണ്ടേഷന്റെ ഡയറക്ടര്‍ സ്ഥാനം വഹിക്കുവാനായി സംഘം അദ്ദേഹത്തിന്റെ സേവനം വിട്ടു കൊടുക്കുന്നതായിരുന്നു വാര്‍ത്ത. ബി.ജെ.പി.യുടെ ദേശീയ എക്സിക്യൂട്ടിവിലേക്കുള്ള പ്രത്യേക ക്ഷണിതാവായിക്കൂടിയാണ്‌ അദ്ദേഹം ചെല്ലുന്നതെന്നതും വാര്‍ത്തകളിലുണ്ടായിരുന്നു.

Tarun Vijay to head BJP think tank
Tarun Vijay has been appointed director of the BJP's newly created think-tank - the Dr Shyama Prasad Mookerjee Research Foundation....

Vijay has also been inducted as a special invitee to the BJP national executive.....

He has been asked by the RSS top brass to form the think-tank on the ideological lines of nationalism....

A farewell for Vijay has been planned at the RSS headquarters. It will be attended by top RSS leaders.
ഇവിടെ, സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ച്‌ അല്‍പമെങ്കിലും അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം, ഒരു വാര്‍ത്തയാണ്‌ എന്നു പറയാവുന്ന ഘടകം ആകെ ഒന്നേയുള്ളൂ. "ബി.ജെ.പി.യുമായി ബന്ധപ്പെട്ടൊരു കാര്യത്തില്‍ സംഘം നേരിട്ടിടപെടുന്ന ഒരു അവസരം ഉണ്ടാകുന്നു" എന്നതാണത്‌. മറ്റുള്ളവര്‍ക്ക്‌ അതു മനസ്സിലായേക്കണമെന്നില്ല. "Sending him to party's ideological think tank is being seen as a significant move on part of the RSS" എന്ന്‌ റിഡിഫിലെ വാര്‍ത്തയിലും സൂചിപ്പിക്കുന്നുണ്ട്‌.

ദേശാഭിമാനിക്കു വേണമെങ്കില്‍ അതില്‍പ്പിടിച്ചു തന്നെ കളിക്കാമായിരുന്നു. എന്തെങ്കിലും വളച്ചൊടിക്കലുകളേയും നുണകളേയും പറ്റിയൊക്കെ ആലോചിക്കാമായിരുനു. അതിനു പകരം - ഒരു സംഘപരിവാര്‍ വിരുദ്ധവാര്‍ത്ത പെട്ടെന്നു സൃഷ്ടിച്ചെടുക്കുവാനുള്ള അതിവ്യഗ്രതമൂലമാവണം - അവര്‍ കണ്ടെത്തിയത്‌ ക്രമക്കേടുകളെത്തുടര്‍ന്ന്‌ എഡിറ്ററെ "പുറത്താക്കി" എന്നാണ്‌! അതെങ്ങനെ - അവര്‍ക്കു ബി.ജെ.പി.യേക്കുറിച്ചറിയില്ല - സംഘത്തേക്കുറിച്ച്‌ അത്ര കൂടി അറിയില്ല. ഗുരുജി ഗോള്‍വള്‍ക്കറാണ്‌ സംഘസ്ഥാപകന്‍ എന്ന പരമാബദ്ധം പോലും എഴുതി വിടാന്‍ മടികാണിക്കാഞ്ഞ ദേശാഭിമാനിയാണ്‌ - അവരില്‍ നിന്നൊക്കെ ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കുന്നതെങ്ങനെ?

തരുണിനെ "നീക്കി"യതായി ആര്‍.എസ്‌.എസ്‌. "വൃത്തങ്ങള്‍" പറഞ്ഞുവെന്നാണ്‌ ദേശാഭിമാനി അവകാശപ്പെടുന്നത്‌. എത്ര വൃത്തങ്ങളാണാവോ? ഒളിമ്പിക്സ്‌ വളയങ്ങള്‍ പോലെ അഞ്ചെണ്ണം? മറ്റു പത്രങ്ങളുമായി ബന്ധമില്ലാതെ ദേശാഭിമാനിയുമായി ബന്ധം പുലര്‍ത്തുന്ന ആര്‍.എസ്‌.എസ്‌. വൃത്തങ്ങള്‍ ഏതാണാവോ? "ദേശാഭിമാനം" എന്ന വാക്കുകേട്ടു തെറ്റിദ്ധരിച്ചുപോയ ഏതെങ്കിലും വൃത്തങ്ങള്‍?

എവിടെ? എന്തോന്നു വൃത്തങ്ങള്‍? ചരിത്രം വച്ചു നോക്കിയാല്‍, ഇവിടുത്തെ ‘വൃത്തം‘ ദേശാഭിമാനിയുടേതു തന്നെയാണെന്നു വ്യക്തമാണ്‌. വെറും വൃത്തമല്ല. ധാരാളം "രചനാകളികള്‍" നടക്കുന്ന "ശ്ലഥകാകളി" വൃത്തം തന്നെയാണത്‌.

ശ്ലഥകാകളി മാത്രമല്ല - മിക്കവാറും സമയങ്ങളില്‍ - "രണ്ടക്ഷരം കുറഞ്ഞീടില്‍ - അതു മഞ്ജരിയായിടും" താനും. "" എന്നും "ത്യം" എന്നും രണ്ടക്ഷരങ്ങള്‍!

Friday, February 22, 2008

‘മനോരമ‘യുടെ കമ്മ്യൂണിസ്റ്റുബോധം!

വാര്‍ത്തകളുടെ തലക്കെട്ടും ചിത്രങ്ങളുടെ അടിക്കുറിപ്പും വളരെ പ്രധാനപ്പെട്ടവയാണ്. ഇവ രണ്ടും നല്‍കുന്നതില്‍ മനോരമ പണ്ടു മുതല്‍ക്കേ മികവു പുലര്‍ത്തിക്കാണാറുണ്ട്‌. സി.പി.എം-ന്റെ മലപ്പുറം സമ്മേളനസമയത്ത്‌ മനോരമയുടെ “മിന്നല്‍ പിണറായി വിജയന്‍” എന്ന പ്രയോഗമൊക്കെ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു. മനോരമയില്‍ത്തന്നെ. കോട്ടയം സമ്മേളനത്തിന്റെ സമാപനസമയത്ത്‌ സംഭവിച്ചതേപ്പറ്റി പിണറായി വിജയന്‍ വിശദീകരണം നല്‍കുകയാണെന്ന്‌ തലക്കെട്ടില്‍ നിന്നു വ്യക്തമാണ്. പക്ഷേ, ചിലര്‍ക്കെങ്കിലും അല്പം ആശയക്കുഴപ്പം ഉണ്ടാക്കുന്ന തലക്കെട്ടായിരുന്നു ഇത്തവണ.

കോട്ടയത്തു പ്രകടിപ്പിച്ചതു കമ്മ്യൂണിസ്റ്റുബോധമെന്നു പിണറായി” എന്നായിരുന്നു അത്‌.

കോട്ടയത്തെ പ്രകടനത്തേപ്പറ്റി പറയുമ്പോള്‍ ആളുകള്‍ക്ക്‌ എന്താണു മനസ്സില്‍ വരുന്നതെന്നു ലേഖകന്‍ ചിന്തിക്കണമായിരുന്നു. കള്ളുകുടിച്ചുകൂത്താടുകയും തമ്മില്‍ത്തല്ലില്‍ കലാശിക്കുകയുമൊക്കെ ചെയ്ത സംഭവങ്ങളാണ് മിക്കപേര്‍ക്കും ആദ്യം മനസ്സില്‍ വരിക. എന്തായാലും “കമ്മ്യൂണിസ്റ്റുബോധം“ എന്നത്‌ അതാണെന്നു പിണറായി ഉദ്ദേശിച്ചിരിക്കാന്‍ തരമില്ല. അദ്ദേഹം അപ്പോള്‍ ശാസിക്കുകയല്ലേ ചെയ്തത്‌? അപ്പോള്‍, “കോട്ടയത്തു പ്രകടിപ്പിച്ചതു കമ്മ്യൂണിസ്റ്റുബോധമോ? - പിണറായി“ എന്നല്ലേ വേണ്ടിയിരുന്നത്‌?

തലക്കെട്ടിനു താഴെയുള്ള വാര്‍ത്തയുടെ ആദ്യവരി വായിക്കുമ്പോള്‍ത്തന്നെ കാര്യം വ്യക്തമാകുന്നുണ്ട്‌. പ്രശ്നസമയത്ത്‌ താന്‍ ഇടപെട്ടതിനേക്കുറിച്ചാണ് പിണറായി പറഞ്ഞിരിക്കുന്നത്‌. വി.എസിനേപ്പോലെ പാരമ്പര്യമുള്ള സഖാവിന്റെ പ്രസംഗസമയത്തു നടക്കുന്ന “ചെയ്തികള്‍“ കണ്ടിരിക്കാനോ പൊറുക്കാനോ കഴിയില്ലെന്ന കമ്മ്യൂണിസ്റ്റുബോധമാണ് തന്റെ ഇടപെടലിനു കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്‌. അവിടെ കാര്യങ്ങള്‍ വ്യക്തമാണ്.

വാര്‍ത്ത വായിച്ചതിനു ശേഷം തലക്കെട്ടുവായിക്കുമ്പോള്‍‍ ഒരു കുഴപ്പവുമില്ലെന്നു തോന്നും. പക്ഷേ, തലക്കെട്ടു മാത്രം വായിക്കുമ്പോള്‍ ലഭിക്കുന്ന ചിത്രം ശരിയല്ല.

കോട്ടയത്തു താന്‍ പ്രകടിപ്പിച്ചതു കമ്മ്യൂണിസ്റ്റുബോധം - പിണറായി” എന്നായിരുന്നുവെങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. മറ്റു പലര്‍ക്കും, ‘താന്‍’ എന്ന്‌ എടുത്തു പറയേണ്ട ആവശ്യമില്ല. പക്ഷേ പിണറായിയേപ്പോലെയുള്ള ഒരാള്‍ - പാര്‍ട്ടിയെ മൊത്തം പ്രതിനിധീകരിച്ചു സംസാരിക്കാവുന്ന ഉന്നതസ്ഥാനത്തിരിക്കുന്ന - സംസാരിക്കാറുള്ള - ഒരാളാകുമ്പോള്‍, ‘തന്റെ’ പ്രകടനമാണ് എന്നത്‌ എടുത്തു സൂചിപ്പിക്കേണ്ടി വരുന്നു. അല്ലെങ്കില്‍, പാര്‍ട്ടിയുടേത്‌ (പ്രവര്‍ത്തകരുടേത്‌) എന്നു തെറ്റിദ്ധരിക്കപ്പെടും.

മനോരമ മനപ്പൂര്‍വ്വമാവുമോ അതു ചെയ്തത്‌? അറിയില്ല. വെറുതെയൊരു ആരോപണം ഉന്നയിക്കുന്നതു ശരിയുമല്ല.


* * * * * * * * * *
മുമ്പൊരിക്കല്‍ ദീപികയിലും ഇത്തരമൊരു തലക്കെട്ടു ശ്രദ്ധിച്ചിരുന്നു.


കൈരളി ചാനല്‍ - വാര്‍ത്ത തെറ്റെന്നു മമ്മൂട്ടി” എന്നായിരുന്നു അത്‌. അതുകൊള്ളാം. ചാനല്‍ വാര്‍ത്ത തെറ്റെന്ന്‌ അതിന്റെ തലപ്പത്തിരിക്കുന്നയാള്‍ തന്നെ കുറ്റസമ്മതം നടത്തുന്ന മട്ടുണ്ട്‌!

തലക്കെട്ടിനു താഴെയുള്ള വാര്‍ത്ത വിശദമായി വായിച്ചാല്‍ മാത്രമേ കാര്യം വ്യക്തമാകുന്നുള്ളൂ. കൈരളി ചാനലുമായി ബന്ധപ്പെട്ട്‌ മനോരമയില്‍ വന്ന ഒരു വാര്‍ത്ത തെറ്റാണെന്നു മമ്മൂട്ടി പറഞ്ഞതാണു കാര്യം.

ഇവിടെയൊന്നും - വാര്‍ത്ത മുഴുവന്‍ തലക്കെട്ടായി ഇടാന്‍ പറ്റില്ല. താഴെയുള്ളതു വായിക്കാന്‍ പ്രേരിപ്പിക്കും വിധം ഒരു സംക്ഷിപ്തരൂപം തന്നെയാണു വേണ്ടത്‌. പക്ഷേ, അര്‍ത്ഥവ്യതിയാനത്തിലൂടെ ആശയക്കുഴപ്പമുണ്ടാക്കുന്ന മട്ടില്‍ ചുരുക്കിക്കളയരുത്‌ എന്നതാണു കാര്യം. (ഇതിനു തൊട്ടു മുമ്പത്തെ പോസ്റ്റിലും ഇതു തന്നെയാണു സൂചിപ്പിച്ചത്‌.)

അരികുംഭകോണം - വാര്‍ത്ത തെറ്റെന്നു മന്ത്രി” എന്നു പറഞ്ഞാല്‍, “കുംഭകോണത്തേപ്പറ്റിയുള്ള വാര്‍ത്ത” എന്ന്‌ ആര്‍ക്കും മനസ്സിലാകും. പക്ഷേ, “ചാനല്‍ - വാര്‍ത്ത” എന്നീ രണ്ടു വാക്കുകള്‍ കേള്‍ക്കുമ്പോള്‍, “ചാനലിനേപ്പറ്റിയുള്ള വാര്‍ത്ത” എന്നു മാത്രമല്ല - “ചാനലിലുള്ള വാര്‍ത്ത” എന്നു കൂടി പെട്ടെന്നു ചിന്തിച്ചുപോകും ചിലരെങ്കിലും. ഇവിടെയൊക്കെ, വായനക്കാരന്റെ പക്ഷത്തു നിന്നു ചിന്തിച്ചു നോക്കിയിട്ടുവേണം തലക്കെട്ടിടാന്‍.

മേല്‍പ്പറഞ്ഞ വാര്‍ത്തയ്ക്ക്‌ ദേശാഭിമാനി കൃത്യമായ തലക്കെട്ടു നല്‍കിയിരുന്നു. “കൈരളി ചാനല്‍ - മനോരമവാര്‍ത്ത തെറ്റെന്നു മമ്മൂട്ടി” അങ്ങനെയോ മറ്റോ ആയിരുന്നു അത്‌. അവരങ്ങനെയാണ്. സ്വന്തം കാര്യമാകുമ്പോള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യും.

“മനോരമ“ എന്ന പേര് ഉപയോഗിക്കേണ്ട എന്നു ദീപിക തീരുമാനിച്ചതാവാനും വഴിയില്ല. വാര്‍ത്തയില്‍ പേരു സൂചിപ്പിച്ചിട്ടുണ്ട്‌. “ഒരു പത്രത്തില്‍ (ദീപികയല്ല) വന്ന വാര്‍ത്ത” എന്ന പഴയ ശൈലിയല്ല അവിടെ.

ഇവിടെയും, വാര്‍ത്ത വായിച്ചിട്ടു നോക്കുമ്പോള്‍‍ തലക്കെട്ടു ശരിയാണെന്നു തോന്നും. പക്ഷേ, തലക്കെട്ടില്‍ നിന്നു മാത്രം കിട്ടുന്ന first impression - എല്ലാവര്‍ക്കും ശരിയായി ലഭിക്കണമെന്നില്ല.

പത്ര“മുത്തശ്ശി“മാര്‍ക്ക്‌ ഓര്‍മ്മയും കാഴ്ചയും മങ്ങിത്തുടങ്ങി എന്നു വരുമോ?