Sunday, March 15, 2009

മമ്മൂട്ടിയും മറ്റു ചില ബ്ലോഗർമാരും (രാഷ്ട്രീയം ചിലത്‌)

തെരഞ്ഞെടുപ്പുവാർത്തകളൊക്കെ വായിച്ചുകഴിഞ്ഞ ഒരു ഇടവേളയിൽ, രാഷ്ട്രീയചിന്തകളൊക്കെ മാറ്റിവച്ച്‌ ഇനി വെറുതെ അല്പസമയം എന്തെങ്കിലും തമാശകണ്ട് സമയം കൊല്ലാമെന്നു കരുതി യുട്യൂബിൽ ‘മലയാളം കോമഡി’ എന്നു സേർച്ചു ചെയ്തപ്പോൾ കിട്ടിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിന് ഇടയാക്കിയത്. മമ്മൂട്ടിയെ ആദരിക്കുന്ന ഒരു ചടങ്ങിൽ നിന്നുള്ളത്.
(super malayalam comedy stage show-2).

വീഡിയോയിലെ പ്രസക്തഭാഗം മാത്രമെടുത്ത് ഇവിടെ താഴെക്കൊടുത്തിട്ടുണ്ട്.
അവിടെയും കടന്നുവന്നിരിക്കുന്നു - രാഷ്ട്രീയം!

************

കേരളത്തിലെ സാഹചര്യത്തിൽ, ബി.ജെ.പി.യുടെ പ്രവർത്തകരോ അനുഭാവികളോ ഒന്നുമല്ലാത്ത ആളുകൾക്ക് പാർട്ടിയേയും നേതാക്കളേയും നയങ്ങളേയുമൊക്കെ സംബന്ധിച്ച പല കാര്യങ്ങളും അടുത്തറിയാനോ മനസ്സിലാക്കാനോ ഒന്നും അവസരമില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്‌. പാർട്ടിയ്ക്ക്‌ അപകീർത്തികരമായി അവതരിപ്പിക്കാവുന്ന എന്തെങ്കിലും സംഭവങ്ങളുണ്ടാകുമ്പോൾ അവയെ അമിതപ്രാധാന്യം കൊടുത്തും പർവ്വതീകരിച്ചും അവതരിപ്പിക്കുകയും, അല്ലാത്തവയെ ഏതാണ്ടു സമ്പൂർണ്ണമായിത്തന്നെ തമസ്കരിക്കുകയും ചെയ്യുന്ന ഒരു മാദ്ധ്യമരംഗമാണ് ഇവിടെയുള്ളത്‌. അങ്ങനെ വരുമ്പോൾ, ഭാരതീയ ജനതാ പാർട്ടിയെ എതിർക്കുന്നവരിൽ നിന്നു കിട്ടുന്ന വിവരങ്ങൾ മാത്രമുപയോഗിച്ചു കൊണ്ട്‌ അറിവുസമാഹരിക്കുന്ന പലരുടെയും ധാരണകൾ യാഥാർത്ഥ്യങ്ങളിൽ നിന്നു വളരെ വ്യത്യസ്തമായിരിക്കുമെന്നതു സ്വാഭാവികമാണ്. അത്തരക്കാരുടെ പല പരാമർശങ്ങളും പാർട്ടി അനുഭാവികൾക്ക്‌ കൌതുകകരമായി അനുഭവപ്പെടുകയും ചെയ്യും.

അദ്വാനിയ്ക്ക് എൻ.ഡി.ടിവി. അവാർഡു നൽകിയതുമായി ബന്ധപ്പെട്ട് രണ്ട് പോസ്റ്റുകൾ ഈയിടെ വായിച്ചിരുന്നു. പ്രണയ്റോയിക്ക് ഷെയിം വിളിച്ചുകൊണ്ടാണ് ദസ്തക്കിർ എഴുതിയത്. അദ്വാനിയുടെ “നേട്ട”ങ്ങൾ എന്താണെന്നൊക്കെ പരിഹസിച്ചുകൊണ്ട് പരാജിതനും എഴുതിക്കണ്ടു. ആ പോസ്റ്റുകൾക്ക് മറുപടിയെഴുതണമെന്നു വിചാരിച്ചെങ്കിലും തിരക്കുകൾ മൂലം കഴിഞ്ഞില്ല. കോമഡി വീഡിയോ കൂടി കണ്ടപ്പോൾ, ചിലതെങ്കിലും കുറിച്ചുകളയാമെന്നു വച്ചു. വീഡിയോയിൽ, ഏറ്റവും തമാശയായി അനുഭവപ്പെട്ട ഭാഗം താഴെ.



എം.കെ.മുനീർ പറയുന്നതിന്റെ ധ്വനി ഇതാണ് - മമ്മൂട്ടി ആൾ മഹാ ധൈര്യശാലിയാണ് – അല്ലെങ്കിൽപ്പിന്നെ ഒരു ഇന്തോ പാക് കോൺഫെഡറേഷൻ എന്നൊക്കെ പരസ്യമായിപ്പറയാനുള്ള തന്റേടമുണ്ടാവുമോ? അതും അദ്വാനിയിരിക്കുന്ന വേദിയിൽ?

അദ്ദേഹം പറയുന്നതു കേട്ടാൽ തോന്നുക ഇങ്ങനെയാണ്. കോൺഫെഡറേഷൻ എന്ന ആശയത്തേപറ്റി ഏതെങ്കിലും മുസ്ലീങ്ങളോ മറ്റോ സംസാരിച്ചാൽ അതു വലിയ രാജ്യദ്രോഹക്കുറ്റമായോ ചാരപ്രവർത്തനമായോ ഒക്കെ കരുതപ്പെടും! വേറെ ആരുമല്ല – സാക്ഷാൽ അദ്വാനിയെത്തന്നെ മുന്നിലിരുത്തി ഒരു പൊതുവേദിയിൽ വച്ച് അങ്ങനെ പറയുകയെന്നു വച്ചാൽ? മമ്മൂട്ടി വെറും പുലിയല്ല – പുപ്പുലി തന്നെ!

ബി.ജെ.പി.യേയും അദ്വാനിയേയുമൊക്കെ സംബന്ധിച്ചുള്ള അറിവില്ലായ്മയ്ക്ക്‌ ഇതിൽ‌പ്പരമൊരു ഉദാഹരണം വേണ്ട. പ്രമുഖരാഷ്ട്രീയനേതാക്കളുടെ അവസ്ഥ ഇതാണെങ്കിൽ‌പ്പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ?

മമ്മൂട്ടിക്കു തന്നെയാണു മുനീറിനേക്കാൾ രാഷ്ട്രീയബോധവും അറിവും വായനയുമുള്ളതെന്നു വേണം ഈ പ്രസംഗത്തിൽ നിന്നു മനസ്സിലാക്കാൻ. അദ്വാനിയിരിക്കുന്ന വേദിയിൽ മമ്മൂട്ടി കോൺഫെഡറേഷന്റെ കാര്യം എടുത്തിട്ടെങ്കിൽ അതു ചുമ്മാതെയല്ല. അദ്വാനിയുടെ നയങ്ങളേക്കുറിച്ചു സംസാരിക്കുകയാണെങ്കിൽ ആദ്യം തന്നെ കടന്നു വരേണ്ട ഒരു സംഗതിയാണ് ‘ഇന്തോ പാക് കോൺഫെഡറേഷൻ’. അതുപോലെ തന്നെ, കോൺഫെഡറേഷനേക്കുറിച്ചു സംസാരിക്കുകയാണെങ്കിൽ ആദ്യം വരേണ്ട പേര് അദ്വാനിയുടേതുമാണ്. മമ്മൂട്ടിയ്ക്ക് അതൊന്നും അറിയാതെ വരില്ല. അതു കൊണ്ടു തന്നെയാവണം അദ്ദേഹം അതേക്കുറിച്ചു പറഞ്ഞതും.

രാഷ്ട്രീയരംഗത്ത്, അത്തരമൊരു ആശയം അവതരിപ്പിച്ചത് മറ്റേതോ ഒരു സീനിയർ ജനസംഘനേതാവായിരുന്നുവെന്നാണ് ഓർമ്മ. സുന്ദർസിംഗ് ഭണ്ഡാരിയോ നാനാജി ദേശ്മുഖോ – അതുപോലെ ആരോ ഒരാൾ. പേരു മറന്നു. പക്ഷേ അതിന്റെ പ്രധാന വക്താവ് അന്നും ഇന്നും അദ്വാനി തന്നെയാണ്. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരിക്കെ, അദ്ദേഹത്തിന്റെ ചില പരാമർശങ്ങളും മറ്റും വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. വിക്കിപീഡീയയും അതു സൂചിപ്പിച്ചിട്ടുണ്ട് (The idea of both nations coming together to form a confederation gained prominence with the endorsement of senior Indian political leader Lal Krishna Advani).

ഇക്കാര്യത്തിൽ മുനീറിന്റെ മനസ്സിലുള്ള ചിത്രവും യാഥാർത്ഥ്യവും തമ്മിൽ രാവിന്റെയും പകലിന്റേയും പോലുള്ള വ്യത്യാസമുണ്ടെന്നർത്ഥം. മമ്മൂട്ടിക്കു തന്നെയായിരുന്നു അക്കാര്യത്തിൽ വ്യക്തമായ ചിത്രമുണ്ടായിരുന്നത്‌. അദ്ദേഹം “പല വേദികളിൽ സ്വീകാര്യനാകുന്നു”വെന്ന്‌ മുനീർ പറയുമ്പോൾ, അതിന്റെ കാരണം ഇതൊക്കെയാണെന്നു കൂടി അറിഞ്ഞുവയ്ക്കേണ്ടതാണ്.

ഇതു തന്നെയാണ് മിക്കപ്പോഴും അവസ്ഥ. ബി.ജെ.പി.യുമായി ബന്ധപ്പെട്ട് മലയാളികൾ പലരും നടത്തുന്ന അഭിപ്രായപ്രകടനങ്ങളിൽ ഇത്തരം അറിവില്ലായ്മകൾ വളരെയധികം മുഴച്ചുനിൽക്കുന്നതായിക്കാണാറുണ്ട്. ദസ്തക്കിറിന്റെയും പരാജിതന്റെയും മറ്റും പോസ്റ്റുകളിലും അവ പ്രതിഫലിക്കുന്നുണ്ട്. ഇവിടെ, “അറിവില്ലായ്മ” എന്ന പദം ഒട്ടും ആക്ഷേപാർത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നത്‌. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി വയ്ക്കുവാൻ അവസരമില്ലാതെ വരുമ്പോൾ സ്വാ‍ഭാവികമായി സംഭവിക്കുന്നൊരു സംഗതിയായി മാത്രമേ അതിനെ കാണേണ്ടതുള്ളൂ.

അദ്വാനി മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്നുവെന്നും, ഇതിനകം വിഭജിച്ചു കഴിഞ്ഞുവെന്നുമൊക്കെയാണ് ചിലരുടെ വാദം! പക്ഷേ, അദ്ദേഹത്തെ അനുകൂലിക്കുന്നവരെ സംബന്ധിച്ചിടത്തോളം, സത്യത്തിനു നേർവിപരീതമാണിത്. അദ്വാനി രാജ്യത്തെ വിഭജിക്കുകയാണെങ്കിൽ, വിഭജനത്തെ പിന്തുണയ്ക്കുന്നവരാവണമല്ലോ അദ്ദേഹത്തേയും പിന്തുണയ്ക്കുന്നത്. പക്ഷേ, പിന്തുണയ്ക്കുന്നവരല്ല - വിഭജനത്തെ എതിർക്കുന്നവർ തന്നെയാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നു കാണാം. UPA is dividing people on basis of minority, majority: Advani . ഇതാണ് അദ്വാനിക്കു പിന്തുണ ലഭിക്കുന്നതിലെ ഒരു ഘടകം. ഇതാണ് ബി.ജെ.പി. അനുകൂലികളുടെ നിലപാടും.

അപ്പോൾ, വിഭജിക്കണമോ വേണ്ടയോ എന്നതേച്ചൊല്ലിയല്ല തർക്കമുള്ളത്‌ എന്നു കാണാം. എന്താണ് യഥാർത്ഥത്തിൽ വിഭജനം എന്നതേച്ചൊല്ലിയാണ് തർക്കം. ആ ചോദ്യത്തോടുള്ള കാഴ്ചപ്പാടെന്താണ് എന്നിടത്താണ് ബി.ജെ.പി. അനുകൂലികളും വിരുദ്ധരും തമ്മിൽ ഭിന്നാഭിപ്രായമുള്ളതായിക്കാണുന്നത്‌.

ഉത്തരേന്ത്യയിലും മറ്റും സാമുദായികമായ അകൽച്ച കൂടുതലാണെന്നതു യാഥാർത്ഥ്യമാണ്. പക്ഷേ അതിന്റെ കാരണങ്ങൾ ചരിത്രപരമാണ്. അധിനിവേശത്തിന്റെ ആദ്യനാളുകൾ മുതൽ നിർഭാഗ്യകരമായ അനവധി ഏറ്റുമുട്ടലുകൾക്കു സാക്ഷ്യം വഹിച്ചിട്ടുള്ള പ്രദേശങ്ങളിലും മറ്റും തികച്ചും പ്രാദേശികമായ എന്തെങ്കിലും പ്രശ്നങ്ങളേത്തുടർന്നും ചരിത്രപരമായ വേരുകളിൽ നിന്നുമൊക്കെ സാമുദായികസംഘർഷങ്ങളും മറ്റുമുണ്ടായാൽ ഉടൻ അവയെ ഉപയോഗിച്ചു കൊണ്ട്, അതെല്ലാം “സംഘപരിവാർ” മനപ്പൂർവ്വം നടത്തുന്നതാണെന്നും, “ന്യൂനപക്ഷ”ങ്ങളെ ഉപദ്രവിച്ചാൽ അവർക്കെന്തോ വലിയ സന്തോഷമുണ്ടാകുമെന്നുമൊക്കെ വാദിച്ചുകൊണ്ട്‌ കേരളത്തിൽ കൊണ്ടു പിടിച്ച പ്രചാരണങ്ങൾ നടക്കാറുണ്ട്‌. ഇതു തീർച്ചയായും ദുരുദ്ദേശപരമാണ്. വളരെ വ്യക്തമായ എന്തെങ്കിലും കാരണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഉണ്ടാകുന്ന സംഘട്ടനങ്ങൾ ഒന്നടങ്കം - ഏതെങ്കിലുമൊരു പ്രസ്ഥാനത്തിലെ അംഗങ്ങൾ മാത്രമല്ലെന്നു തന്നെയല്ല - ഏതെങ്കിലുമൊരു മതവിഭാഗത്തിലെ ആളുകൾ പോലും മാത്രമല്ല ഉൾപ്പെട്ടിട്ടുള്ളത്‌ എന്ന്‌ ഉറപ്പുള്ള സംഭവങ്ങളിൽ ഒന്നടങ്കം - സംഘപ്രസ്ഥാനങ്ങളെ ഏകപക്ഷീയമായി പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ഭർത്സനങ്ങൾ മാത്രമാണ് ഇവിടെ ഉയർന്നു കേൾക്കാറുള്ളത്‌. എന്തുകൊണ്ടു കലാപമുണ്ടായി എന്നോ - ആരൊക്കെ എങ്ങനെയൊക്കെ എന്തുകൊണ്ടൊക്കെ കലാപത്തിലുൾപ്പെട്ടുവെന്നോ ഒക്കെ അവലോകനം ചെയ്തുകൊണ്ട്‌ നിഷ്‌പക്ഷവും നിർഭയവുമായ ഒരു ചർച്ചയ്ക്ക്‌ തയ്യാറാകാതെ, എവിടെ എന്തു നടന്നാലും അതു “സംഘപരിവാർ അജണ്ട” എന്നു മാത്രം പറഞ്ഞൊഴിയുന്ന അന്ധമായ നിലപാടാണു പലർക്കും. കേരളത്തിൽ നല്ല സാന്നിദ്ധ്യമുള്ള ന്യൂനപക്ഷവിഭാഗങ്ങളിൽ വർഗ്ഗീയവികാരം ഉജ്ജ്വലിപ്പിച്ച്‌ രാഷ്ട്രീയമായ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ തന്നെയാണ് അത്തരം പ്രചാരണങ്ങൾക്കു പിന്നിൽ. അതിനെയെല്ലാം മറികടന്നുകൊണ്ട് യാഥാർത്ഥ്യങ്ങൾ പലതും പൊതുവേദികളിൽ വ്യക്തമാക്കിക്കൊടുക്കാനുള്ള പ്രചാരണസംവിധാനങ്ങൾ ആർജ്ജിക്കുവാനൊന്നും ബി.ജെ.പി.യ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. അടുത്തിടെ മാത്രമാണ് ഇക്കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടായിട്ടുള്ളത്.

ബി.ജെ.പി.യെ സംബന്ധിച്ച പല പൊതുധാരണകളും യാഥാർത്ഥ്യങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നു തിരിച്ചറിയാൻ അല്പം ചില നിസാരമായ യുക്തിചിന്തകൾ മതിയെന്നതാണു യാഥാർത്ഥ്യം. ലോകത്ത് മുസ്ല്ലീം ജനസംഖ്യയിൽ രണ്ടാമതും മൂന്നാമതും നിൽക്കുന്ന രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചു ചേർന്നാൽപ്പിന്നെ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലീം സമൂഹമായി മാറില്ലേ എന്നും അത്തരമൊരു പരിപാടിക്കുവേണ്ടി സംഘപരിവാർ വാദിക്കുന്നതെന്തിനാണെന്നും എല്ലാവരുമൊന്നും സ്വയം ചിന്തിച്ചെന്നു വരില്ല. ശതൃരാജ്യമെന്ന പരിഗണന മാറ്റിയിട്ട് സുഹൃദ്‌ രാജ്യമെന്നല്ല – സഹോദരരാജ്യമെന്നു തന്നെ വിശേഷിപ്പിച്ചുകൊണ്ട് ഇന്തോ-പാക് ബന്ധങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു ശ്രമിച്ചതു ബി.ജെ.പി.ഗവണ്മെന്റായിരുന്നില്ലേയെന്നും, എന്തുകൊണ്ടായിരുന്നു അതെന്നും എല്ലാവരുമൊന്നും ആലോചിച്ചെന്നു വരില്ല. “ഉന്മൂലനം” ചെയ്തുകളയുമെന്നൊക്കെയുള്ള പമ്പരവിഡ്ഡിത്തങ്ങൾ പ്രചരിപ്പിക്കപ്പെടുമ്പോൾ, അറിഞ്ഞുകൊണ്ടോ അല്ലാതെയോ അതൊക്കെ ഏറ്റുപിടിക്കാൻ മാത്രമാണ് കൂടുതലാളുകളും മുതിരുക. സംഘപരിവാറിന്റെ രാഷ്ട്രസങ്കല്പത്തേക്കുറിച്ചും ഹിന്ദുത്വാദർശങ്ങളേക്കുറിച്ചുമെല്ലാം കടുത്ത തെറ്റിദ്ധാരണകൾ മാത്രമാണ് ഇന്നു നിലവിലുള്ളത്.

അദ്വാനി രാജ്യം വിഭജിക്കുന്നുവെന്നു പറയുന്നതിനോളം പരിഹാസ്യമായ പ്രയോഗമില്ല. വിഭജനം തടയാൻ കോൺഗ്രസിനു കഴിയാതിരുന്നതിന്റെ പേരിൽ പിറന്ന നാട്ടിൽ നിന്നു പലായനം ചെയ്യേണ്ടി വന്ന അനേകലക്ഷങ്ങളിൽ ഒരാളാണ് അദ്വാനി. മതത്തിന്റെ മാത്രം അടിസ്ഥാനത്തിൽ അക്ഷരാർത്ഥത്തിൽത്തന്നെ രാഷ്ട്രത്തെ വിഭജിച്ചു രണ്ടാക്കിയവരാണു കോൺഗ്രസ്. അതുകൊണ്ടും മതിയാക്കാതെ കശ്മീരിന്റെ കാര്യത്തിൽ തികഞ്ഞ വർഗ്ഗീയനയങ്ങൾ പിന്തുടർന്നപ്പോളാണ് നെഹൃവിന്റെ മന്ത്രിസഭയിൽ നിന്ന് ശ്യാമപ്രസാദ്‌ മുഖർജിയ്ക്ക് രാജിവയ്ക്കുകയും ജനസംഘം രൂപീകരിക്കുകയും ചെയ്യേണ്ടി വന്നത്. അടിയന്തിരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ ജനതാമൂവ്മെന്റിന്റെ ഭാഗമായതോടെ ജനസംഘം ഇല്ലാതായി. പിന്നീട്, ജയപ്രകാശ് നാരായണന്റ്റെ മരണവും മറ്റു ചില പൊരുത്തക്കേടുകളുമെല്ലാം മൂലം ജനതാപാർട്ടി പലതായി ചിതറിയപ്പോൾ, മുൻജനസംഘക്കാർ ചേർന്ന് ഭാരതീയജനതാപാർട്ടി രൂപീകരിക്കുകയും ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽത്തന്നെ രാജ്യത്തെ നിർണ്ണായകശക്തിയായി വളരുകയും ചെയ്തു. അപ്പോൾ, ആരംഭകാലം മുതൽക്കു തന്നെ, കോൺഗ്രസിന്റെ വർഗ്ഗീയതയ്ക്കെതിരെ മൌനം പാലിക്കുന്നതിനു പകരം പ്രതിരോധിക്കാൻ തയ്യാറുള്ളവർ എന്നതാണ് ബി.ജെ.പി.യുടെ സ്ഥാനം. ബി.ജെ.പി.യുടെ ശക്തിയ്ക്കു കാരണവും വളർച്ചയുടെ പിൻബലവും ഇതു തന്നെ. ഇതു കാണാതിരുന്നിട്ടോ കണ്ടില്ലെന്നു നടിച്ചിട്ടോ കാര്യമില്ല. സ്യൂഡോസെക്യുലറിസവും സെൻസിബിൾ സെക്യുലറിസവും തമ്മിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പോരാട്ടം നടക്കുന്നത്. അല്ലാതെ, ബി.ജെ.പി. വിരുദ്ധർ വാദിക്കുന്നതുപോലെ, മതേതരത്വവും വർഗ്ഗീയതയും തമ്മിലല്ല. അയോദ്ധ്യയിലും അമർനാഥിലും എന്നുവേണ്ട – സകല വിഷയങ്ങൾക്കും ഇപ്പറഞ്ഞതു ബാധകമാണ്.

ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വളരെ ന്യായമായ ആവശ്യമാണെന്ന്‌ അവർ വിശ്വസിക്കുകയും മറ്റാർക്കും ഉപദ്രവമുണ്ടാക്കാതെ പരിഹരിക്കണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്ത കാര്യങ്ങളാണ് അയോദ്ധ്യയും അമർനാഥുമെല്ലാം. തീവ്രനിലപാടുകാരായ ചില മുസ്ലീം സംഘടനകളേയും മറ്റും മാറ്റി നിർത്തിയാൽ, അനവധി മുസ്ലീങ്ങൾ ഹിന്ദുക്കളുടെ ഭാഗം ന്യായമാണെന്ന്‌ തുറന്നംഗീകരിക്കുകയും പരസ്യമായി അവരെ പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ, സകലരാഷ്ട്രീയപ്പാർട്ടികളും തിവ്രനിലപാടുകാരായ മുസ്ലീ‍ം സംഘടനകളുടെ ഭീഷണിയ്ക്കുമുന്നിൽ ഭയന്നു കീഴടങ്ങുകയോ അതല്ലെങ്കിൽ അവരെ പ്രീണിപ്പിക്കാനായി ബോധപൂർവ്വം അവരുടെ പക്ഷം പിടിക്കുകയോ ചെയ്യുകയാണുണ്ടായത്‌. ഹിന്ദുക്കളുടെ ഭാഗത്തു ന്യായമുണ്ടെന്നു രഹസ്യമായി സമ്മതിച്ച പലരും, രാഷ്ട്രീയമായ തിരിച്ചടി ഭയന്ന്‌ അതു പരസ്യമായി പറയാൻ മടിച്ചു. അസംഘടിതരായ ഹിന്ദുക്കളുടെ ഭാഗത്തു നിന്ന് രാഷ്ട്രീയമായ മറുപടിയുണ്ടാകുമെന്ന്‌ അവർ പ്രതീക്ഷിച്ചിരിക്കുകയുമില്ല. അങ്ങനെ വന്നപ്പോൾ, ഹിന്ദുക്കൾക്ക്‌ ന്യായമെന്നും നിരുപദ്രവകരമെന്നും തോന്നിയ സംഗതികൾക്കെതിരെ അന്ധമായ നിലപാടെടുത്തുകൊണ്ട്‌ സകല പാർട്ടികളും ഉടവാളെടുത്തു തുള്ളുകയും, അനുഭാവം പ്രകടിപ്പിക്കാനെങ്കിലും തയ്യാറായി ബി.ജെ.പി. മാത്രമുണ്ടാവുകയും ചെയ്താൽ അവർക്കനുകൂലമായി ജനം ചിന്തിക്കുമെന്നത്‌ തികച്ചും സ്വാഭാവികമാണ്. അതൊക്കെ, മറ്റു വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാനായി ഹിന്ദുക്കൾ സംഘടിക്കുന്നതാണെന്നൊക്കെ വാദിക്കുന്നത്‌ ശുദ്ധവിഡ്ഢിത്തം മാത്രമല്ല - അപലപനീയവും ക്രൂരവുമാണ്.

മുസ്ലീം പ്രീണനത്തെ പ്രതിരോധിക്കുന്നതു വർഗ്ഗീയതയാണോ എന്നും, മുസ്ലീം വോട്ടുകൾ ലക്ഷ്യമാക്കി അവർക്കായി പ്രത്യേകം പദ്ധതികൾ ആവിഷ്ക്കരിക്കുന്നതു മതേതരത്വമാണോ എന്നുമൊക്കെയുള്ളത്‌ പതിറ്റാണ്ടുകൾ പഴക്കമുള്ള ചോദ്യങ്ങളാണ്. മുസ്ലീങ്ങളുടെ മാത്രം ഉന്നമനം ലാക്കാക്കി, അവർക്കു മാത്രം പ്രയോജനപ്പെടുന്നതായി എന്തൊക്കെ പദ്ധതികളാണു താങ്കൾ തയ്യാറാക്കിയിട്ടുള്ളതെന്നു വിശദീകരിക്കാൻ സച്ചാർ കമ്മിറ്റിയംഗങ്ങൾ നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടു. അദ്ദേഹം കൈമലർത്തുകയാണുണ്ടായത്. വരണ്ടുകിടക്കുന്ന നർമ്മദയിലേക്കു വെള്ളമെത്തിക്കുമ്പോൾ ലക്ഷക്കണക്കിനു വരുന്ന ഗുജറാത്തി കർഷകരുടെ കാര്യമാണു തന്റെ മനസ്സിലെന്നും, അതിൽ എത്ര ശതമാനം വെള്ളം മുസ്ലീം കർഷകരും എത്രശതമാനം വെള്ളം ഹിന്ദു കർഷകരും ഉപയോഗിക്കുമെന്നൊന്നും കണക്കുകൂട്ടാൻ തനിക്കു താല്പര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒടുവിൽ, മോഡി പൊതുവായി നടപ്പാക്കിയ പദ്ധതികളുടെ കൂട്ടത്തിൽ, സ്വാഭാവികമായി മാത്രം മുസ്ലീങ്ങൾക്കു കൂടുതൽ പ്രയോജനപ്പെട്ട ചിലതിന്റെ വിശദാംശങ്ങൾ മാത്രം എഴുതിയെടുത്ത് സച്ചാറിനു സ്ഥലം വിടേണ്ടി വന്നെന്നാണറിവ്. മോഡിക്ക് അസൂയാവഹമായ ജനപിന്തുണയുണ്ടെങ്കിൽ, അതിന് ഇതും ഒരു ഘടകം തന്നെയാണ്. അതു ന്യൂനപക്ഷ വിരോധമാണോ അതോ പ്രീണനമില്ലായ്മയാണോ എന്നൊക്കെ ഓരോരുത്തരും ഇഷ്ടം പോലെ തീരുമാനിക്കേണ്ടതാണ്.

അപ്പോൾ, ഇതൊക്കെത്തന്നെയാണ് അദ്വാനിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും പ്രസക്തിയിലെ ഒരു പ്രധാനഘടകമെന്നർത്ഥം. ഇതൊന്നും മനസ്സിലായില്ലെന്നു നടിക്കുകയാണ് – അഥവാ കണ്ടില്ലെന്ന ഭാവിക്കുകയാണ് എല്ലാവരും. കപടമതേതരത്വം എന്നൊരു വാക്ക് “മതേതര”വാദികൾക്കു നേരെ വെറുതെ അയക്കുകയാണെന്നും ആ സംജ്ഞയിൽ കഴമ്പില്ലെന്നുമൊക്കെയുള്ള മട്ടിലാണ് പരാജിതനും തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേ സമയം തന്നെ, അതു നാട്ടിൽ മുഴുവൻ ചർച്ചയാണെന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലീം പ്രീണനത്തേയും മതേതരത്വത്തേയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയുണ്ടാക്കിയ രാഷ്ട്രീയക്കാരുടെ തനിനിറം ജനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതു നാട്ടിൽ ചർച്ചയാകുന്നതു തികച്ചും സ്വാഭാവികം മാത്രമാണ്.

അയോദ്ധ്യാപ്രക്ഷോഭകാലത്ത് അദ്വാനി നടത്തിയ ഇടപെടലുകളെ ആക്ഷേപിക്കാനല്ലാതെ ആത്മാർത്ഥമായി അവയെ വിശകലനം ചെയ്യാൻ എത്രപേർ തയ്യാറായിട്ടുണ്ട്? സ്വതന്ത്രഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തെ രണ്ടായി വിഭജിച്ച ഷാഹ്ബാനു കേസ് – കോൺഗ്രസിന്റെ ആത്മഹത്യാപരമായ നിയമനിർമ്മാണം – അഞ്ഞൂറോളം വർഷത്തെ പരിശ്രമങ്ങൾക്കു ശേഷം അയോദ്ധ്യയിൽ ഹിന്ദുക്കൾക്ക് നിയന്ത്രിതമായ തോതിലെങ്കിലും ആരാധന സാദ്ധ്യമാക്കുന്ന തരത്തിൽ ഫൈസാബാദ് കോടതി നടത്തിയ വിധി – ആ വിധിക്കെതിരെ, ഷാഹ്ബാനു കേസിൽ നിന്ന് ആവേശമുൾക്കൊണ്ട് ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപവത്ക്കരിക്കപ്പെട്ടത് - ഇതൊക്കെ നടന്ന എൺപതുകൾ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലല്ല – മൊത്തം ചരിത്രത്തിലെ തന്നെ നിർണ്ണായകകാലഘട്ടമാണ്. മുസ്ലീം പ്രീണനത്തിന്റെ മൂർത്തീഭാവമായി വിഭജനകാലത്തിനും മുമ്പുതന്നെ അവതരിച്ചിരുന്ന കോൺഗ്രസിൽ നിന്ന് തുടർ വിഭജനങ്ങളല്ലാതെ യാതൊന്നും പ്രതീക്ഷീക്കുന്നതിൽ ഇനിയും അർത്ഥമില്ല എന്നു വ്യക്തമായതും അക്കാലത്തായിരുന്നു. ഷാഹ്ബാനു-ബാബറി കമ്മറ്റി – കാലഘട്ടത്തിൽ അവർ സൃഷ്ടിച്ച ‘പൊളിറ്റിക്കൽ സ്പേ’സിലേക്ക് കടന്നു നിന്നുകൊണ്ട്, ഹിന്ദുക്കളുടെ ന്യായവും മാന്യവുമായ അവകാശങ്ങളേയും ആവശ്യങ്ങളേയും ആട്ടിത്തുപ്പാനും അടിച്ചമർത്താനും മാത്രമല്ല ഇവിടെ രാഷ്ട്രീയക്കാരുള്ളത് എന്നു പ്രഖ്യാപിക്കാൻ ഒരു രാഷ്ട്രീയപ്രസ്ഥാനം സധൈര്യം മുന്നോട്ടു വന്നെങ്കിൽ അതെത്ര ഭാഗ്യമായിരുന്നെന്നു വേണം ഓരോ ഇന്ത്യൻ പൌരനും കരുതാൻ. മുസ്ല്ലീം സമുദായത്തിലെ തന്നെ തീവ്രനിലപാടുകാരായ ചുരുക്കം ചില പേർ എന്തെങ്കിലും പറഞ്ഞാൽ ഉടൻ അതിനെല്ലാം കണ്ണുമടച്ചു പിന്തുണ നൽകാൻ രാഷ്ട്രീയക്കാർ പരസ്പരം മത്സരിക്കുകയും മോഡറേറ്റ് മുസ്ലീങ്ങൾ മിണ്ടാതിരിക്കുകയും ചെയ്യുമ്പോൾ, വർഗ്ഗീയവാദികളെന്നും മുസ്ലീ‍ം വിരോധികളെന്നും ആക്ഷേപിക്കപ്പെട്ടാലും വേണ്ടില്ലെന്നു കരുതി അതിനെല്ലാമെതിരെ പൊരുതാൻ ഒരു പ്രസ്ഥാനം തയ്യാറായാൽ അതിൽ ആശ്വസിക്കുക തന്നെയാണു വേണ്ടത്. കോൺഗ്രസിന്റെ ആത്മഹത്യാപരമായ വർഗ്ഗീയപ്രീണനനയങ്ങളെ ചെറുക്കുവാൻ ആരുമില്ലാതെ വരികയും, അവർ സൃഷ്ടിച്ച പൊളിറ്റിക്കൽ സ്പേസിൽ ഒരു ‘വാക്വം’ മാത്രമായിരിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ രാജ്യത്തിന്റെ സ്ഥിതി ഇന്ന് എന്താകുമായിരുന്നുവെന്ന് സങ്കല്പിക്കാൻ പോലും കഴിയുന്നില്ല. അത് ഒരു പൊട്ടിത്തെറിയിലേക്ക് എത്തുകയോ വിഭജനകാലത്തെ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കുകയോ പോലും ചെയ്തേക്കുമായിരുന്നു. അത്തരം സാഹചര്യങ്ങളെ തടഞ്ഞുകൊണ്ട്, അയോദ്ധ്യപ്രശ്നം പോലെയുള്ള കാര്യങ്ങൾക്ക് ഒരു രാഷ്ട്രീയപരിഹാരമുണ്ടാവാൻ വിദൂരസാദ്ധ്യതയെങ്കിലുമുണ്ടെന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ - അതിന് ആരെങ്കിലും അല്പമെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം അവാർഡുകൾക്കപ്പുറത്തുള്ള ആദരവിന് അർഹനാണ്. കോൺഗ്രസ് ഒരു വശത്തു നിരന്തരം കത്തിച്ചുവിടുന്ന വിഭജനബോംബിന്റെ തിരികൾ തല്ലിക്കെടുത്തിക്കൊണ്ട്, ദേശീയതലത്തിൽ കോൺഗ്രസിനെ കവച്ചുവയ്ക്കാനായി ഇവിടെ വേറെയും പാർട്ടിയുണ്ടെന്നു പ്രഖ്യാപിക്കാൻ ആരൊക്കെയാണോ പ്രവർത്തിച്ചത് - അവരെല്ലാം ആദരവിന് അർഹരാണ്. എൻ.ഡി.ടി.വിയുടെ അവസരവാദപരമായ അവാർഡുകൾക്കല്ല – ആലോചനാശേഷിയുള്ളവരുടെ മനസ്സിലുള്ള ആദരവിനാണ് തീർച്ചയായും മൂല്യമേറെയുള്ളത്.

ഇപ്പറഞ്ഞതൊക്കെ മനസ്സിലാകണമെങ്കിൽ, ഒരാൾ കോൺഗ്രസ് വിരോധിയോ ബി.ജെ.പി. അനുകൂലിയോ ഒന്നും ആയിരിക്കേണ്ടതില്ല. അന്ധമായ ബി.ജെ.പി.വിരോധം ഉപേക്ഷിച്ചുകൊണ്ട് മനുഷ്യരെ മനുഷ്യരായി കാണാനും അവരുടെ വികാരങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നയാളായിരിക്കണമെന്നേയുള്ളൂ. അയോദ്ധ്യാപ്രശ്നം എന്താണ് – അതിന്റെ പ്രാധാന്യമെന്താണ് – അയോദ്ധ്യാപ്രക്ഷോഭത്തിന്റെ ചരിത്രപശ്ചാത്തലം എന്താണ് – അതിന്റെ നാൾവഴികളെന്താണ് എന്നൊന്നുമറിയാത്തവർക്ക് ഇതൊന്നും മനസ്സിലായെന്നു വരില്ല. അവർക്ക് അദ്വാനിയുടെ പ്രാധാന്യവും അറിയാൻ കഴിഞ്ഞെന്നു വരില്ല. ചുരുങ്ങിയ പക്ഷം, അയോദ്ധ്യാപ്രശ്നം പരിഹരിക്കുന്നതിനു തൊട്ടടുത്തെത്തിയ ചന്ദ്രശേഖർ ഗവണ്മെന്റിനെ കുരുട്ടുന്യായം പറഞ്ഞു മറിച്ചിട്ടവരാണ് കോൺഗ്രസുകാർ എന്ന യാഥാർത്ഥ്യമെങ്കിലും ആളുകൾ അറിഞ്ഞുവയ്ക്കേണ്ടതുണ്ട്.

അദ്വാനിയുടെ രഥയാത്ര കടന്നുചെന്നിടത്തെല്ലാം കലാപമുണ്ടായെന്നാണ് ഒരു ആരോപണം! തികച്ചും തെറ്റാണിത്. രഥയാത്രയ്ക്കിടെ ആകെ ഒരിടത്താണു പ്രശ്നമുണ്ടായത്. അതാകട്ടെ, മണ്ഡൽ വിരുദ്ധസമരത്തിൽ പാർട്ടി തങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നു പറഞ്ഞ് സവർണ്ണവിദ്യാർത്ഥികൾ പ്രശ്നമുണ്ടാക്കിയപ്പോളായിരുന്നു! ബി.ജെ.പി. സവർണ്ണരുടെ പാർട്ടിയാണെന്നൊക്കെ വാദിക്കുന്നവർ മുഖം കുനിച്ചേക്കാവുന്ന യാഥാർത്ഥ്യങ്ങളിലൊന്ന്! രഥയാത്രയുടെ സമയത്ത് മറ്റു ചില സ്ഥലങ്ങളിൽ കലാപമുണ്ടായെന്നതു മാത്രമാണു സത്യം. അവിടങ്ങളിൽ ആരാണു കലാപമുണ്ടാക്കിയത്? അപ്പുറത്തു രഥയാത്ര നടക്കുന്നതറിഞ്ഞില്ലേ – നിങ്ങൾ ചുമ്മാതിരിക്കുന്നോ – ഇന്നാ പിടിച്ചോ ഒരു കലാപം - എന്ന മട്ടിൽ ഹിന്ദുക്കൾ നിന്ന നില്പിൽ കലാപം അഴിച്ചുവിടുകയായിരുന്നുവോ അവിടങ്ങളിൽ? അതോ? അയോദ്ധ്യാപ്രക്ഷോഭത്തെ ഹിന്ദുക്കളുടെ ഒരു പരാതിയും ആവശ്യവുമെന്നു മനസ്സിലാക്കുന്നതിനു പകരം, മുസ്ലീങ്ങൾക്കെതിരായ നീക്കമെന്നു വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് അവരെ ഇളക്കിവിട്ട കൂസിസ്റ്റുകൾ തന്നെയാണ് ആ കലാപങ്ങൾക്കു സമാധാനം പറയേണ്ടത്.

അതുപോലെ തന്നെ, ഒരാൾ ഒരു രഥയാത്രനടത്തിയാൽ പൊടുന്നനെ മാറിമറിയാൻ മാത്രം ലോലമൊന്നുമല്ല ഇന്ത്യയിലെ സമ്മതിദായകരുടെ മനസ്സ് എന്നെങ്കിലും മനസ്സിലാക്കാത്തവർ തീർച്ചയായും സഹതാപമർഹിക്കുന്നു. രഥയാത്രയ്ക്ക് രാജ്യത്തിന്റെ ഓരോ കോണിൽ നിന്നും ലഭിച്ച വമ്പിച്ച സ്വീകരണവും അംഗീകാരവും എന്താണർത്ഥമാക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണമായിരുന്നു. എത്ര ന്യായവും ജനകീയവുമായ ഒരു ആവശ്യമാണ് ഉയർത്തപ്പെടുന്നത് എന്നതു തന്നെയായിരുന്നു ആ യാത്രയുടെ സന്ദേശം. അതു വെളിവാക്കുക എന്നതു തന്നെയായിരുന്നു യാത്രയുടെ ലക്ഷ്യവും. പക്ഷേ ആ സന്ദേശം വായിച്ചെടുക്കാൻ തയ്യാറുള്ളവർ എത്ര പേരുണ്ടായിരുന്നു? വായിച്ചവരിൽത്തന്നെ തുറന്നംഗീകരിച്ചവർ എത്രപേരുണ്ടായിരുന്നു?
തങ്ങൾ തന്നെ പണവും അദ്ധ്വാനവും മുടക്കിക്കൊണ്ട് സ്വീകാര്യമായ മറ്റൊരു സ്ഥലത്ത് മുസ്ലീങ്ങൾക്ക് ആരാധനാലയം പണിതു തരാം – തങ്ങൾക്ക് കെട്ടിടമല്ല പ്രശ്നം – തങ്ങളെ സംബന്ധിച്ചിടത്തോളം പരമപ്രാധാന്യമുള്ളതായ ആ സ്ഥലം മാത്രമേ വിട്ടു തരേണ്ടതുള്ളൂവെന്ന് ഹിന്ദുക്കൾ താണുകേണപേക്ഷിച്ചിട്ടും കേട്ടഭാവം നടിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു? മതഭ്രാന്തന്മാരായിരുന്ന മുസ്ലീ‍ം ഭരണാധികാരികൾ തകർത്തെറിഞ്ഞിരുന്ന അനവധിയനവധി ക്ഷേത്രങ്ങളിൽ ഒരേയൊരെണ്ണം മാത്രമേ തിരിച്ചു ചോദിക്കുന്നുള്ളൂവെന്നും മഥുരയുൾപ്പെടെ ബാക്കിയുള്ളവയെല്ലാം മറക്കാമെന്നു വരെ വാക്കു കൊടുത്തിട്ടുപോലും അണുവിട വഴങ്ങാതിരുന്നത് ആരെ ബോധിപ്പിക്കാനായിരുന്നു? ചർച്ചകളിൽ നിന്ന് ഏകപക്ഷീയമായി ഒഴിഞ്ഞുമാറിയതടക്കം ബാബറിമസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ പല നിലപാടുകളും തെറ്റാണെന്നു പകൽ പോലെ വ്യക്തമായപ്പോളും കടുത്തമൌനം പാലിച്ചത് എന്തിനായിരുന്നു? ഒടുവിൽ, അന്തമില്ലാതെ നീളുന്ന ചർച്ചകളും അനവധിയനവധി കേസുകളും നൂലാമാലകളും അവഗണനയും ആട്ടിത്തുപ്പലുകളും അടിച്ചമർത്തലുകൾക്കുമെല്ലാം ശേഷം അവസാനനിനിഷവും ചതിക്കപ്പെടുകയാണെന്നു വന്നപ്പോൾ കുറേപ്പേരുടെ ക്ഷമയുടെ നെല്ലിപ്പടി തകർന്നുപോയി. ഉടൻ തന്നെ, അതുവരെ വായ ഇറുക്കിപ്പൂട്ടിയിരുന്നു കൊണ്ട്‌ അതിനെല്ലാം ഇടയാക്കിയവരെല്ലാം കൂടി ആക്രോശങ്ങൾ ആരംഭിക്കുകയായി! അതുവരെ “തർക്കമന്ദിര”മെന്നു പറഞ്ഞിരുന്നവരും പള്ളി എന്ന പദം ഉപയോഗിച്ചുതുടങ്ങി! അദ്വാനി “പള്ളി”പൊളിക്കാൻ “നേതൃത്വം” നൽകിയത്രേ! ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തിയത്രേ! കഷ്ടം! എത്ര ഹീനമായ അവസരവാദമാണത്! മുസ്ലീം വോട്ടുകൾ ലഭിക്കാൻ വേണ്ടി എന്തൊരു നികൃഷ്ടമായ പ്രചാരണങ്ങൾക്കും മടിക്കാത്ത – അക്കാര്യത്തിൽ യാതൊരു ലജ്ജയുമില്ലാത്ത – രാജ്യത്തേക്കുറിച്ച് ഒരു ചിന്തയുമില്ലാത്ത - കൂസിസ്റ്റുകൾ!

തർക്കമന്ദിരം തകർക്കപ്പെട്ട സംഭവം ബി.ജെ.പി.ക്ക് അധികാരത്തിൽ വരാനുള്ള തന്ത്രമായിരുന്നെന്ന വാദമൊക്കെ ശുദ്ധ അസംബന്ധമാണ്. വിഡ്ഢിത്തം പറയുന്നതിന് ഒരു പരിധിയൊക്കെ ഇടുന്നതു നല്ലതല്ലേ എന്നാണു തിരിച്ചു ചോദിക്കാൻ തോന്നുക. മന്ദിരം തകർക്കപ്പെട്ടത് പാർട്ടി ഒരിക്കലും ആഗ്രഹിച്ചിരുന്നതോ പ്രതീക്ഷിച്ചിരുന്നതോ അല്ല – അവർക്കതു കൊണ്ട് നഷ്ടങ്ങളല്ലാതെ യാതൊരു വിധ പ്രയോജനങ്ങളും ഉണ്ടായിട്ടുമില്ല. മന്ദിരം തകർന്നതിനുശേഷമൊന്നുമല്ല – അതിനു മുമ്പാണ് ഉത്തർപ്രദേശിൽ ബി.ജെ.പി. അധികാരത്തിലെത്തിയത്. മന്ദിരം തകർക്കപ്പെട്ടതിനു ശേഷമുള്ള കാലഘട്ടങ്ങളിൽ അവർക്കവിടെ അധികാരം പടിപടിയായി നഷ്ടപ്പെടുകയാണുണ്ടായത്. അയോദ്ധ്യാപ്രക്ഷോഭത്തിന്റേയും ശക്തി പിന്നീടു ക്ഷയിക്കുകയാണുണ്ടായത്.

രാമക്ഷേത്രം പഴയസ്ഥലത്തു തന്നെ പുനർനിർമ്മിക്കാനും, മസ്ജിദ് എല്ലാവർക്കും സ്വീകാര്യമായ മറ്റൊരു സ്ഥലത്തു പുതുക്കിപ്പണിതു നൽകാനും, അങ്ങനെ അയോദ്ധ്യാപ്രക്ഷോഭത്തെയും രാജ്യത്തെ ജനങ്ങളേത്തന്നെയും വിജയത്തിലെത്തിക്കാനും സാധിച്ചിരുന്നെങ്കിൽ, രാജ്യത്ത് ഇന്നു ബി.ജെ.പി.യെ തടയുവാൻ ആർക്കും കഴിയാത്ത സാഹചര്യമുണ്ടായേനെ. പക്ഷേ, മന്ദിരം തകർക്കപ്പെട്ടതോടെ അത്തരം സാദ്ധ്യതകൾ സാവധാനത്തിലാക്കപ്പെട്ടു. ബി.ജെ.പി.വിരുദ്ധരെ സംബന്ധിച്ചിടത്തോളം, മുതലെടുക്കാൻ പറ്റിയൊരു സാഹചര്യം ഉരുത്തിരിയുകയാണുണ്ടായത്‌. അവർ അത്‌ ആഘോഷിക്കുക തന്നെ ചെയ്തു താനും. അപ്പോൾ, ആ സംഭവങ്ങൾ അങ്ങേയറ്റം ദു:ഖകരമാണെന്ന അദ്വാനിയുടെ ആത്മാർത്ഥമായ പ്രസ്താവന മാനുഷികതയുടെയും മതസൌഹാർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ മാത്രമല്ല – അത് അദ്ദേഹത്തിനുണ്ടാക്കിയ രാഷ്ട്രീയ നഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാലും വളരെ പരമാർത്ഥം തന്നെയാണ്.

തർക്കമന്ദിരം തകരാനിടയായെങ്കിൽ അതിനു കാരണങ്ങളുണ്ട്. ബി.ജെ.പി.ക്കു ജനം വോട്ടുചെയ്യുന്നെങ്കിൽ അതിനും കാരണങ്ങളുണ്ട്. ഈ കാരണങ്ങളേക്കുറിച്ചൊക്കെ ചർച്ച ചെയ്യാൻ ഒരുവനും ധൈര്യമില്ല. അത്തരം ചർച്ചകളിൽ നിന്നെല്ലാം ഒളിച്ചോടിക്കൊണ്ട്, മേൽപ്പറഞ്ഞ രണ്ടുകാര്യങ്ങളേയും വെറുതെ കൂട്ടിച്ചേർത്തങ്ങു പറയുകയാണ്. മന്ദിരം തകർത്തു വോട്ടു നേടിയത്രേ! പൊട്ടത്തരം വിളിച്ചുപറയുന്നതിന് യാതൊരു മടിയുമില്ലാത്തവർ!

ഒരൊറ്റ മറുചോദ്യം മതി – ഇത്തരം അസംബന്ധവാദങ്ങളുടെ മുനയൊടിക്കാൻ. പള്ളിപൊളിച്ചാൽ ബി.ജെ.പി. അധികാരത്തിലെത്തും എന്നാണല്ലോ ഇക്കൂട്ടരുടെ വാദം. സ്വാഭാവികമായും ഹിന്ദുക്കൾ വോട്ടുചെയ്യും എന്നാണിവർ സൂചിപ്പിക്കുന്നത്. അപ്പോൾ - ആ വോട്ടു ചെയ്യലിന്റെ പ്രേരണയെന്താണ്? അതു രണ്ടു രീതിയിൽ ആവാം. ഒന്നെങ്കിൽ - അതൊരു നല്ല രീതിയിലുള്ള വോട്ടിംഗ് ആകാം. ഹിന്ദുക്കൾ, നല്ലതു ചെയ്യുന്നവർക്കു വോട്ടു ചെയ്യുന്നവരാണെന്നു വരാം. കെട്ടിടം തകർക്കപ്പെടേണ്ടതു തന്നെയായിരുന്നുവെന്നും – ബി.ജെ.പി.യുടെ ആശീർവാദത്തോടെയാണതു ചെയ്തതെന്നും – അതു കൊണ്ട് – നല്ല രീതിയിൽ - നല്ലതു ചെയ്തതിനുള്ള അംഗീകാരമായി വോട്ടു ചെയ്തുവെന്നു വരാം. അതല്ലെങ്കിൽപ്പിന്നെ, അതൊരു ചീത്ത രീതിയിലുള്ള വോട്ടിംഗ് ആകാം. ആ കെട്ടിടം തകർക്കപ്പെടാൻ പാടില്ലായിരുന്നു. പക്ഷേ അതു തകർക്കപ്പെട്ടാൽ മുസ്ലീങ്ങൾ ചിലരെങ്കിലും ദു:ഖിക്കും – അവരെ ബുദ്ധിമുട്ടിക്കാം – ഹായ് ഹായ് – എന്ന മട്ടിൽ ഹിന്ദുക്കൾ വോട്ടുചെയ്യണം. ഈ രണ്ടു സാദ്ധ്യതകളിൽ ഏതെങ്കിലുമൊന്ന് അംഗീകരിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പു ജയിക്കാൻ പള്ളിപൊളിച്ചു എന്ന വാദത്തിന് അർത്ഥമുള്ളൂ. അപ്പോൾ, ബി.ജെ.പി. വിരുദ്ധരുടെ വാദത്തിന്റെ അർത്ഥമിതാണ്. ഒന്നെങ്കിൽ -തർക്കമന്ദിരം തകർക്കപ്പെടേണ്ടതു തന്നെയായിരുന്നു. അതു സംഭവിച്ചതു നന്നായി. അല്ലെങ്കിൽ - അതു മോശമായി – പക്ഷേ ഇന്നാട്ടിലെ ഹിന്ദുക്കളുടെ സ്വഭാവം മഹാമോശമാണ്. ഇതരമതവിഭാഗക്കാർ ബുദ്ധിമുട്ടുന്നത് അവർക്കൊരു ഹരമാണ്. കൊള്ളരുതായ്മകളെ അവർ അനുകൂലിക്കും. ഇതു രണ്ടിൽ ഏതെങ്കിലും ഒന്നായിരിക്കണം സംഭവിച്ചിട്ടുണ്ടാവുക.

ഇതിൽ ഏതാണു ശരി?
കെട്ടിടം തകർന്നതു നന്നായോ? അതോ ഹിന്ദുക്കൾ മതഭ്രാന്തന്മാരാണോ? ഏതാണു ശരി?
ഇതു രണ്ടും തെറ്റാണ് എന്നാണെങ്കിൽപ്പിന്നെ, പള്ളിപൊളിച്ച് വോട്ടുനേടി എന്ന വാദവും ശുദ്ധവിഡ്ഢിത്തമാണെന്നു സമ്മതിച്ചേ തീരൂ.

ബി.ജെ.പി.യിൽ വർഗ്ഗീയത ആരോപിക്കപ്പെടാനിടയാകുന്ന സംഭവങ്ങൾ ഓരോന്നും മനസ്സിൽ വച്ചുകൊണ്ടു തന്നെ പറയുകയാണ്. രാജ്യത്ത് ദശലക്ഷക്കണക്കിനു വരുന്ന ബി.ജെ.പി. അനുഭാവികൾ മണ്ടന്മാരോ മതഭ്രാന്തന്മാരോ ഒക്കെയാണെന്നു കരുതുന്നവരുണ്ടെങ്കിൽ, അവർ തന്നെയാണു യഥാർത്ഥത്തിൽ മണ്ടന്മാർ. രാജ്യത്ത് ആകെയുള്ള അഞ്ഞൂറ്റി നാല്പതില്പരം ലോകസഭാസീറ്റുകളിൽ പകുതിയിലുമേറെ സീറ്റുകളിൽ - മുന്നൂറിനടുത്ത് സീറ്റുകളിൽ - ബി.ജെ.പി. ഒരിക്കലെങ്കിലും വിജയിച്ചിട്ടുണ്ട്. പണ്ടൊക്കെ ചോദ്യം ചെയ്യപ്പെടാതെ പോയിരുന്ന കോൺഗ്രസിന്റെ ഏകാധിപത്യപ്രവണതകളിൽ നിന്നു മോചനം നേടിക്കൊണ്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ഭാരതീയജനത രാഷ്ട്രീയമായി വളരെയധികം മാറിച്ചിന്തിച്ചിട്ടുണ്ടെന്നതു കേവലയാഥാർത്ഥ്യമാണ്. കഴിഞ്ഞ പാർലമെന്റു തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനു നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് വളരെച്ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമാണ്. അക്കാര്യത്തിൽ ബി.ജെ.പി. വളരെയധികം മുമ്പിലായിരുന്നു താനും. കർണ്ണാടകത്തിലടക്കം വൻമുന്നേറ്റമുണ്ടായി. അപ്പോൾ, പുതിയ ബി.ജെ.പി. അനുകൂലികൾ എങ്ങനെയാണ് ഉണ്ടാകുന്നത്? ഒരു സുപ്രഭാതത്തിൽ എല്ലാവരും ‘വർഗ്ഗീയവാദി‘കളായിക്കളയാം എന്നങ്ങു തീരുമാനിക്കുകയാണെന്നാണോ?

ചിന്തിക്കണം.

തികച്ചും വ്യത്യസ്തമായ രാഷ്ട്രീയപക്ഷചിന്തകൾ പേറിയിരുന്ന ഒരു ഭൂതകാലത്തിനു ശേഷം ബി.ജെ.പി.അനുഭാവമുള്ളവരുടെ പക്ഷത്തേക്കു പതുക്കെപ്പതുക്കെ മാറി നിൽക്കാനിടയായ ഒരാളെന്ന നിലയിൽ, എനിക്കീ ചോദ്യത്തിന് വളരെ വ്യക്തമായ ഉത്തരമുണ്ട്.

ഇനി മുതൽ ‘വർഗ്ഗീയവാദി‘യായിക്കളയാം എന്നു തീരുമാനിച്ചിട്ടൊന്നുമല്ല ആരും ബി.ജെ.പി.യിലേക്കു കടന്നു വരുന്നത്. മറിച്ച് - വർഗ്ഗീയവാദിയെന്ന വിളിപ്പേരു കേൾക്കേണ്ടി വന്നാലും വേണ്ടില്ല – കള്ളത്തരങ്ങളിൽ നിന്നു കുതറിമാറി നിന്ന് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയേ തീരൂ എന്ന തന്റേടമുണ്ടാകുമ്പോളാണ്. മതേതരവാദികളാണെന്നു മിഥ്യാഭിമാനം കൊള്ളുന്നവരുടെ വാദങ്ങളിലെ പൊള്ളത്തരങ്ങളും വർഗ്ഗീയവാദികളെന്നു വിളിപ്പേരിലെ അർത്ഥശൂന്യതയും സംബന്ധിച്ച് മനസ്സിൽ ചില ചോദ്യങ്ങളുയരുമ്പോളാണ് ബി.ജെ.പി. അനുഭാവത്തിന്റെ ആദ്യകിരണങ്ങളുണ്ടാകുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ ആവേശം കൊള്ളിച്ചോ അന്യമതദ്വേഷത്തിലൂന്നിയോ മാത്രം പ്രവർത്തിച്ചുകൊണ്ടിരുന്നാൽ ഹിന്ദുസമൂഹം പോലെയൊന്നിൽ എങ്ങനെ ആളെക്കൂട്ടാൻ കഴിയും – അത് അസംഭവ്യമല്ലേ - എന്ന സ്വാഭാവിക ചിന്ത അനേകം തുടർചോദ്യങ്ങളിലേക്കു നയിക്കും. ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്തോറും അനുഭാവം ഏറുക തന്നെയാണു ചെയ്യുക. ഒടുവിൽ, കാര്യങ്ങളുടെ മൊത്തം കിടപ്പും, സംഘപ്രസ്ഥാനങ്ങൾ അനുകൂലിക്കപ്പെടുന്നതിന്റെയും അന്ധമായി എതിർക്കപ്പെടുന്നതിന്റെയും കാരണങ്ങളും കൂടി തിരിച്ചറിയാനുള്ള വെളിപാട് എന്നുണ്ടാകുന്നോ അന്ന് അനുഭാവം പൂർണ്ണമാകും. അനേകം കുറ്റപ്പെടുത്തലുകൾ - ആക്ഷേപങ്ങൾ - അടിച്ചമർത്തൽ ശ്രമങ്ങൾ - അതെല്ലാം അത്യന്തം വാശിയോടെ പാർട്ടിയോട് കൂടുതൽ ചേർന്നു നിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

വാൽക്കഷണം:-

ഒരു മാദ്ധ്യമം അദ്വാനിക്ക് അവാർഡു കൊടുത്തതാണല്ലോ ദസ്തക്കിറിന്റെയും പരാജിതന്റെയും പ്രതിഷേധത്തിനു കാരണം. മാദ്ധ്യമങ്ങളും അദ്വാനിയുമായുള്ള ഒരു ബന്ധം കൂടി മാത്രം പറഞ്ഞു നിർത്തുന്നു. ഇന്ത്യയിലെ മാദ്ധ്യമരംഗത്ത്, പ്രത്യേകിച്ചും സർക്കാർ നിയന്ത്രണത്തിലായിരുന്ന ആകാശവാണി/ദൂരദർശൻ മുതലായ സംഗതികളിൽ “പ്രതിപക്ഷബഹുമാനം” എന്നൊരു സങ്കല്പം തന്നെ നിർബന്ധിച്ചു കൂട്ടിച്ചേർത്തത് അദ്വാനിയായിരുന്നു. മുപ്പതു വർഷങ്ങൾക്കുമുമ്പ്, 1977ൽ അദ്ദേഹം വാർത്താവിതരണ/പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്ന കാലത്തായിരുന്നു അത്. അതിനു മുമ്പൊക്കെ മാദ്ധ്യമങ്ങളിൽ സർക്കാർ പ്രതിനിധികൾക്കു മാത്രമേ നിലപാടുകൾ അവതരിപ്പിക്കുവാൻ അവസരമുണ്ടായിരുന്നുള്ളൂ. പ്രതിപക്ഷത്തിന്റേയും മറ്റും നിലപാടുകൾ ജനങ്ങൾക്കു മുന്നിൽ വ്യക്തമാക്കുവാൻ അവസരമില്ലാത്ത അവസ്ഥയായിരുന്നു. കോൺഗ്രസ് ഭരണകൂടങ്ങൾ ആ സ്ഥിതി ശരിക്കും മുതലെടുക്കുകയും ചെയ്തിരുന്നു. അടിയന്തിരാവസ്ഥക്കാലത്തു പ്രത്യേകിച്ചും. അദ്വാനിയാണ് ആ ഏകപക്ഷീയതയും അവസരനിഷേധവുമെല്ലാം എടുത്തുകളഞ്ഞ് തുല്യ അവസരങ്ങൾ ഉറപ്പു വരുത്താനുള്ള ഭേദഗതികൾ നടപ്പിൽ വരുത്തിയത്. അദ്ദേഹം വരുത്തിയ പരിഷ്കാരങ്ങൾ ഇന്നും തുടരുന്നു.

1992-നു ശേഷം മാത്രം അദ്വാനിയെ അറിയുന്നവർക്ക് ഇതൊക്കെയൊരു പുതുമയായേക്കും. അവരോടൊക്കെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രമെടുത്തുവച്ചു കുറച്ചു കൂടി ആഴത്തിൽ പഠിക്കൂ എന്നു മാത്രമേ അഭ്യർത്ഥിക്കാനുള്ളൂ. എം.കെ.മുനീറിനോടു പറയാനുള്ളതും അതു തന്നെ. മലയാളികളെ പറ്റിച്ച് എത്രനാൾ ഇങ്ങനെ കാലം കഴിക്കാമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മറുവശത്തുകൂടി അവർ കാര്യങ്ങൾ ചിന്തിച്ചും പഠിച്ചുമൊക്കെ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്.

അനുബന്ധവായനയ്ക്ക്:-
(1) അയോദ്ധ്യാസംബന്ധിയായ ഒരു പോസ്റ്റ് (ബഹുഭാരാത്വം – ബാബറിമന്ദിരം – ബഹുജനപ്രസ്ഥാനം - ദ കണക്ഷൻ)
(2) പരാജിതന്റെ പോസ്റ്റിൽ എഴുതിയ ഒരു കമന്റ്