Saturday, June 4, 2011

മാതൃഭൂമിയിലെ “ഹിന്ദു അജണ്ട”!

ഇവിടെപ്പറയുന്ന കാര്യങ്ങൾക്ക്‌ ബാബാ രാംദേവിന്റെ സമരവുമായി യാതൊരു ബന്ധവുമില്ല. മാതൃഭൂമി ദിനപത്രത്തിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലെ പ്രകടമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണു ലക്ഷ്യം.

ക്ഷ്യം യു.പി.; ഹിന്ദു അജണ്ടയുമായി ബി.ജെ.പി. വീണ്ടും” എന്ന തലക്കെട്ടോടെ മെയ്‌ 28 ശനിയാഴ്ച ‘ഡി.ശ്രീജിത്ത്‌’ എന്ന ലേഖകന്റേതായി വന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ തികച്ചും വാസ്തവവിരുദ്ധമാണ്‌. അഫ്സൽഗുരുവിന്റെ ദയാഹർജി പരിഗണിക്കാൻ വൈകുന്നതു സംബന്ധിച്ചും വർഗ്ഗീയസംഘർഷനിരോധനബില്ലിന്റെ കരടിൽ കാണപ്പെട്ട ചില വ്യവസ്ഥകൾക്കെതിരെയും ബി.ജെ.പി. ഈയിടെ ശക്തമായി പ്രതികരിച്ചിരുന്നു. അത്‌ ഉത്തർപ്രദേശിലെ ഹൈന്ദവവോട്ടുകൾ കേന്ദ്രീകരിക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമാണെന്നാണ് ലേഖകൻ സമർത്ഥിക്കാൻ ശ്രമിക്കുന്നത്‌. ഇത്‌ നൂറുശതമാനവും തെറ്റാണ്‌. ഉത്തർ‌പ്രദേശ്‌ തെരഞ്ഞെടുപ്പല്ല ബി.ജെ.പി.യുടെ പ്രതികരണങ്ങൾക്കു പിന്നിൽ.

(1) സുപ്രീം കോടതി അഫ്സലിന്റെ ദയാഹർജി 2005-ലും റിവ്യൂഹർജി 2008-ലും തള്ളിയിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ മുമ്പിലെത്തിയ ദയാഹർജി പരിഗണിക്കുന്നത്‌ അനന്തമായി നീണ്ടുപോകുകയാണ്‌. ഇതു ബോധപൂർവ്വമാണെന്നും ഇതിനുപിന്നിലൊരു രാഷ്ട്രീയമുണ്ടെന്നും ബി.ജെ.പി. വളരെക്കാലമായി ചൂണ്ടിക്കാട്ടാറുള്ളതുമാണ്‌. ഏതെങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതുകൊണ്ടോ മറ്റേതെങ്കിലും സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ്‌ അടുത്തതുകൊണ്ടോ അല്ല അഫ്സൽ ഗുരുവിന്റെ കാര്യം ഇപ്പോൾ വീണ്ടും ചർച്ചയ്ക്കു വന്നത്‌. കോൺഗ്രസ്‌ ഓഫീസ്‌ ആക്രമണക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ദേവീന്ദർസിംഗിന്റെ ദയാഹർജി ഇക്കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. അപ്പോൾ സ്വാഭാവികമായും അഫ്സലിന്റെ കാര്യവും ദയാഹർജി പരിഗണിക്കുന്നതിലെ രാഷ്ട്രീയവും ചർച്ചയ്ക്കു വന്നുവെന്നേയുള്ളൂ.

(2) വർഗ്ഗീയസംഘർഷനിരോധനബില്ലിലെ അപാകങ്ങളേക്കുറിച്ചുള്ള ചർച്ചകൾക്കുമതെ - “യു.പി.”യുമായിട്ടല്ല - “യു.പി.എ.”യുമായി മാത്രമേ ബന്ധമുള്ളൂ. മത-ഭാഷാ-ന്യൂനപക്ഷങ്ങളോ പട്ടികജാതി-വർഗ്ഗങ്ങളോ ഒക്കെ മാത്രമാണ്‌ ‘വർഗ്ഗീയകലാപങ്ങൾ’ക്ക്‌ ഇരയാകുക(!) എന്ന മട്ടിൽ അതിശയകരമായ മുൻവിധികളടങ്ങിയ ഒരു ബില്ലിന്റെ കരടുരൂപം പുറത്തുവന്നാൽ അത്‌ ഏതുദിവസമാണെന്നതിനു യാതൊരു പ്രാധാന്യവുമില്ലാതെ ആദ്യമണിക്കൂറിൽത്തന്നെ എതിർക്കപ്പെടും. തെരഞ്ഞെടുപ്പു വരുന്നുണ്ടോ എന്നു നോക്കിയതിനു ശേഷമാണ്‌ ബി.ജെ.പി.യുടെ എതിർപ്പു വരുന്നത്‌ എന്ന വാദം തികച്ചും ബാലിശമാണ്‌.

(ഇനി അഥവാ തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണ്‌ ബില്ലിന്റെ കരടുരൂപം പുറത്തുവിട്ടതെങ്കിൽ, എതിർപ്പും അതേസമയം തന്നെ ഉണ്ടായി എന്ന സ്വാഭാവികത മാത്രമേ അവിടെ ഉണ്ടായിട്ടുള്ളൂ. ഗോധ്രാസംഭവം കേവലം അപകടം മാത്രമായിരുന്നുവെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച ബാനർജി കമ്മീഷൻ റിപ്പോർട്ട്‌ കരടുരൂപത്തിൽ 2005-ലെ ബീഹാർ ഇലക്ഷനു തൊട്ടുമുമ്പ്‌ അന്നത്തെ യു.പി.എ. സർക്കാർ ധൃതിപിടിച്ച്‌ പുറത്തുവിട്ടത്‌ ഈയവസരത്തിൽ ഓർക്കാവുന്നതാണ്‌.)

രാജ്യത്തെ മുഖ്യപ്രതിപക്ഷകക്ഷിയേക്കുറിച്ച്‌ തെറ്റിദ്ധാരണാജനകമായ പ്രചാരണത്തിനു ശ്രമിച്ചു എന്നതു മാത്രമല്ല മേൽസൂചിപ്പിച്ച മാതൃഭൂമിറിപ്പോർട്ടിലെ അപാകം. ദേശീയപ്രാധാന്യമുള്ള രണ്ടുസുപ്രധാനവിഷയങ്ങളെ അപകടകരമാംവിധം വർഗ്ഗീയവൽക്കരിച്ചു എന്നതുകൂടിയാണ്‌. അഫ്സൽഗുരുവിന്റെ ദയാഹർജി മാത്രമെന്തേ പരിഗണിക്കപ്പെടുന്നില്ല എന്നും, അതിനു പിന്നിൽ എന്തെങ്കിലും വർ‌ഗ്ഗീയതാല്പര്യങ്ങൾ പ്രവർ‌ത്തിച്ചിരിക്കാൻ സാദ്ധ്യതയുണ്ടോ എന്നും ചിന്തിക്കുവാൻ ‘ഹിന്ദുക്കൾ’ക്കു മാത്രമേ അവകാശമുള്ളൂ എന്നാണോ ലേഖകൻ പറഞ്ഞുവയ്ക്കുന്നത്‌? അപ്പോൾ, മറ്റു മതസ്ഥരുടേയും മതേതരവാദികളുടേയുമൊക്കെ നിലപാടെന്താവണം? ഇതിൽ, ഏതുനിലപാടാണു ശരിയും?

മത-ഭാഷാ-ന്യൂനപക്ഷങ്ങളെ മാത്രം ‘ഇരക’ളാക്കുന്ന ബില്ലിനേക്കുറിച്ചുമതെ - ഹിന്ദുക്കളല്ലാതെ മറ്റാരും എതിർക്കരുതെന്നാണോ? ബി.ജെ.പി.യിതരപ്രസ്ഥാനങ്ങൾ ഒന്നടങ്കം നിശ്ശബ്ദരായിരിക്കണമെന്നാണോ? ഇതൊക്കെ ലേഖകന്റെ മാത്രം നിലപാടാണോ അതോ പത്രത്തിന്റെ നിലപാടാണോ എന്ന്‌ ചിന്തിച്ചുപോകുന്നു!

Tuesday, April 12, 2011

വെള്ളാപ്പള്ളിയാണോ - വെട്ടിത്തുറന്നു പറയും.

ശ്രീ. വെള്ളാപ്പള്ളി നടേശൻ അങ്ങനെയാണ്‌. വെട്ടിത്തുറന്നങ്ങു പറഞ്ഞു കളയും.


Tuesday, March 29, 2011

തെരഞ്ഞെടുപ്പും പുതിയൊരു തുള്ളൽക്കലാരൂപവും

Download this as PDF file

ഇതുവരെയുള്ളതും ഇന്നത്തേതുമായ കേരളരാഷ്ട്രീയം വിലയിരുത്തിയിട്ടുള്ളവർക്കും, ഈ തെരഞ്ഞെടുപ്പുകാലത്ത്‌ ചൂടുള്ള രാഷ്ട്രീയചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി അവതരിപ്പിക്കുന്ന കൗതുകകരമായ ഒരു പരീക്ഷണമാണ്‌ ഇത്‌. പുതിയൊരു കലാരൂപത്തിന്റെ സഹായത്തോടെയുള്ള ഒരു പരീക്ഷണം.


താഴെക്കൊടുത്തിരിക്കുന്നത്‌ ഒരു ചെറിയ തുള്ളൽപ്പാട്ടാണ്‌ - തുള്ളൽവൃത്തം അതേപടി സ്വീകരിച്ചിട്ടില്ലെങ്കിലും.

പക്ഷേ, ഇതിനെ തുള്ളലെന്നു വിളിച്ചും കൂടാ. ‘തുള്ളലുണർത്തൽ’ എന്നോ ‘മറുതുള്ളൽ’ എന്നോ മറ്റോ വേണം വിളിക്കാൻ. ഒരു പേരും പൂർണ്ണമായി സ്വീകാര്യമായിത്തോന്നാത്തതിനാൽ ഇതുവരെ പേരിട്ടിട്ടില്ല.

‘റിവേഴ്സ്‌ തുള്ളൽ’ എന്ന പേരും പരിഗണനയ്ക്കു വന്നിരുന്നു. കൈരളി ചാനലിലെ പ്രസിദ്ധമായ പരിപാടിയായിരുന്ന ‘അശ്വമേധ’ത്തിനെ ‘റിവേഴ്സ്‌ ക്വിസ്‌’ എന്നു വിശേഷിപ്പിച്ചിരുന്നതുപോലെ ഒരു അവസ്ഥയാണിത്‌. അവതാരകൻ ചോദ്യം ചോദിക്കുകയും കേൾവിക്കാരൻ ഉത്തരം പറയുകയും ചെയ്യുന്ന പരമ്പരാഗത രീതിക്കു പകരം, ഉത്തരം ആദ്യം തന്നെ മനസ്സിലോർത്തു വച്ചിട്ട്‌ അതിലേക്കു ചികഞ്ഞെത്തുന്നതാണ്‌ റിവേഴ്സ്‌ ക്വിസ്‌. ഇവിടെ, ഈ തുള്ളലും - പരമ്പരാഗത രീതിയിൽ നിന്നു വ്യത്യസ്തമാണ്‌. ഇതിൽ അവതാരകൻ തുള്ളുന്നില്ല എന്നതു തന്നെയാണ്‌ ഏറ്റവും വലിയ വ്യത്യാസം. മറിച്ച്‌ കേൾവിക്കാരാണ്‌ തുള്ളുന്നത്‌! എല്ലാവരുമല്ല. അക്കൂട്ടത്തിൽ ചിലർ. അവതരണം ഏതാണ്ടു പകുതിയാകുന്നതോടെ തുള്ളിത്തുടങ്ങുന്ന അവർ അവതരണത്തിന്റെ അവസാനഘട്ടങ്ങളിലേക്കെത്തുമ്പോൾ ഉറഞ്ഞുതുള്ളിയേക്കാനുമിടയുണ്ട്‌.

കഥ തന്നിൽ തുള്ളലുളവാക്കുന്നോ ഇല്ലയോ എന്നത്‌ കൗതുകകരമായ ഒരു പരീക്ഷണം തന്നെയാണ്‌. തുടർച്ച നഷ്ടപ്പെടാതെ വായിച്ചുനോക്കിക്കൊണ്ട്‌ ഏവർക്കും ഒന്നു പരിശോധിച്ചു നോക്കാവുന്നതാണ്‌. തുള്ളലിന്റെ പിന്നിലുള്ള രഹസ്യവും പിന്നീടു വിശദീകരിച്ചിട്ടുണ്ട്‌.

----------------

ഇന്നീക്കേരളനിയമസ്സഭയതു
പിന്നിട്ടാണ്ടുകളോർത്തെന്നാൽ

ഇവിടധികാരത്തിന്റെ ചരിത്ര-
ച്ചിമിഴുകളൊന്നു തുറന്നെന്നാൽ

കാണാം ജനതതി വഞ്ചിതരാകുക-
യാണെന്നുള്ളൊരു യാഥാർത്ഥ്യം!

അഞ്ചഞ്ചാണ്ടുകൾ കൂടുമ്പോളൊരു
വഞ്ചിയിടത്തു വലത്തേയ്ക്കും.

ഒരുകുറിയൊരു കര പറ്റുന്നെങ്കിൽ
മറുകുറി മറ്റേക്കര പറ്റും.

അഞ്ചായില്ലെ പതിറ്റാണ്ടെന്നി-
ട്ടെന്തായിന്നാടിന്റെ ഗതി?

ഇടതും വലതും തമ്മിൽ ഇപ്പോൾ
പറയാനുണ്ടോ വ്യത്യാസം?

പറയുക നെഞ്ചിൽ കൈചേർ-ത്തുണ്ടോ
പറയാൻ തെല്ലും വ്യത്യാസം?

ഇരുവരുമെങ്ങും പാടി നടക്കു -
ന്നപരർ ചെയ്തോരഴിമതികൾ.

അവയിലൊരല്പം പിന്നിൽ നിൽക്കു
ന്നവരേ നമ്മൾ ജയിപ്പിക്കും.

അതിലൊരു വാശി പെരുത്തിട്ടുടനെ
അവരുടെയഴിമതി മൂർച്ഛിയ്ക്കും.

അതിനാലുടനെയടുത്തൊരു തവണ
ഭരണം വീണ്ടും കൈമാറും.

ഇതു നാം തുടരുകയാണിന്നിങ്ങനെ
യിതിനൊരു മാറ്റവുമില്ലാതെ.

ഇതിനൊരു പരിഹാരത്തിനു സമയം
പറയൂ നമ്മൾ കാണേണ്ടേ?

മുന്നണിയൊന്നേ വിജയിക്കാവൂ
എന്നൊരു മുൻവിധി ധാർഷ്ട്യത്തിൽ

നിന്നൊരു വിടുതി കൊടുക്കുക-യെന്നാ-
ലന്നേ നാടിതു നന്നാകൂ.

ഞങ്ങളിലൊന്നു ഭരിക്കും - ഇവിടെ
ഞങ്ങളിലൊന്നേ പ്രതിപക്ഷം!

ഞങ്ങളു മാറി മറിഞ്ഞു ഭരിക്കും
നിങ്ങളിലാരാ ചോദിക്കാൻ?

എന്നൊരു ധാർഷ്ട്യത്തിന്നൊരു മറുപടി-
യന്നേ നാടിതു നന്നാകൂ.

മുന്നണിയത്രേ മുന്നണി-യതിനൊരു
മുന്നണിയെന്നാലെന്താണ്‌?

ഒറ്റയ്ക്കിന്നൊരു ജനവിധി തേടാൻ
പറ്റാത്തവരാം പാർട്ടി ചിലർ

പറ്റം ചേർന്നു വരുന്നൂ നന്നായ്‌
പറ്റിക്കുന്നു ജനത്തെയവർ.

എന്തിന്നായവർ ഒരുമിയ്ക്കുന്നൂ
എന്താണതിനൊരു പൊതുതത്വം?

എന്താണവരുടെ പൊതുതാല്പര്യം?
എന്താണൊരുപൊതുവാദർശം?

ഇത്തരമനവധി ചോദ്യങ്ങൾക്കി-
ന്നുത്തരമില്ലയൊരുത്തർക്കും.

കഴിയുന്നോളം ഭരണം പേറാൻ
വഴിയാണിന്നു കുറുക്കുവഴി.

അതിനാലാണിവരൊരുമിക്കുന്നതു-
മതു താൻ ഒറ്റയൊരാദർശം!

മുന്നണിയത്രേ മുന്നണി-യതിനൊരു
മുന്നണിയെന്നാലെന്താണ്‌?

വലതും ഇടതും തമ്മിലുമില്ലാ
വലുതായിട്ടൊരു വ്യത്യാസം.

അധികം നാളായില്ലവർ ഡൽഹിയിൽ
അധികാരത്തിനു കൈകോർത്തു.

എന്നിട്ടിപ്പോൾ കേരളബോർഡർ
പിന്നിട്ടപ്പോൾ കലഹിപ്പൂ!

ഒത്തിരി നാൾ നാം കണ്ടുമടുത്തൂ
ഇത്തരമനവധി നാട്യങ്ങൾ.

മുന്നണിയത്രേ മുന്നണി-യതിനൊരു
മുന്നണിയെന്നാലെന്താണ്‌?

ഒറ്റപ്പാർട്ടിപ്പോരാട്ടത്തിനു
പറ്റില്ലെന്നു ഭയക്കുന്നോർ

പറ്റിക്കൂടുകയാണൊരു ദിക്കിൽ
പറ്റുന്നൊരു പങ്കവിടുന്ന്‌.

ഭരണം മാറാം ഉടനേ - തങ്ങടെ
വരവു നിലയ്ക്കും എന്നാകിൽ

ഇൻഡിക്കേറ്ററിടുന്നൂ വേഗം
വണ്ടിതിരിക്കാൻ നോക്കുന്നു!

ഇന്നലെ വരെയും ചൊന്നതു മാറ്റി
മുന്നണി വിടുവാൻ നോക്കുന്നു.

വിലപേശുന്നൂ - ഞങ്ങൾ പോകും!
വലവീശുന്നൂ മറ്റുള്ളോർ.

കണ്ടുമടുത്തൂവെങ്കിലുമൊന്നും
മിണ്ടാതങ്ങനെ നാം നിൽക്കെ,

പലകുറിപക്ഷം മാറിമറിഞ്ഞ്‌
പലരും നാടകമാടുന്നു.

ചിലരാണെങ്കിൽ മറന്നും പോണു
‘പറയൂ ഇക്കുറിയെവിടേ നാം?’

ഇപ്പോളിടതോ വലതോ - ‘നീരാ-
ളിപ്പോൾ’ പോലും പറയില്ല!

ഒത്തിരി നാൾ നാം കണ്ടുമടുത്തൂ
ഇത്തരമനവധി നാട്യങ്ങൾ.

മണ്ടന്മാരല്ലല്ല ജനങ്ങൾ
കണ്ടാലറിയാത്തവരല്ല.

മുന്നണിയെന്നാൽ പ്രഹസനമാണെ-
ന്നിന്നറിയാത്തവരുണ്ടാമോ?

കിട്ടും തുകയുടെ പങ്കിലുടക്കി
പൊട്ടിപ്പിളരും പാർട്ടി ചിലർ

കഷ്ടപ്പെട്ടു ജയിപ്പിച്ചവരെ-
പ്പറ്റിച്ചോടുന്നിരുദിക്കിൽ!

‘ഇപ്പുറമാണധികാരം - അതിനാൽ
ഇപ്പുറമാണു സുഖം’ - ഒരുവർ

അപ്പുറമോടുന്നപരർ - അറിയാം
അപ്പുറമെത്തും വൈകാതെ.

പറ്റം ചേർന്നു വരുന്നൂ നന്നായ്‌
പറ്റിക്കുന്നു ജനത്തെയവർ.

മുന്നണിയെന്നാൽ പ്രഹസനമാണെ-
ന്നിന്നറിയാത്തവരുണ്ടാമോ?

മണ്ടന്മാരല്ലല്ല ജനങ്ങൾ
കണ്ടാലറിയാത്തവരല്ല

പറ്റിയ്ക്കുന്നു നിരന്തര-മെന്നാൽ
പറ്റുന്നില്ല തിരുത്താനും!

ഒന്നിച്ചൊന്നു ശ്രമിയ്ക്കാമിക്കുറി
ഒന്നിച്ചൊന്നായണി ചേരാം.

ഇക്കുറിയൊന്നുതിരുത്താം നൽകാം
ഇക്കുറി നല്ലൊരു താക്കീത്‌.

വന്നണി ചേരുക ദയവായ്‌ പ്രിയരേ
ഇന്നീയുജ്വലരണഭൂവിൽ.

ഒന്നായൊന്നു ശ്രമിക്കാം നമ്മൾ-
ക്കൊന്നായൊന്നു തകർത്തീടാം

കുത്തകമുന്നണി രാഷ്ട്രീയക്കാർ
ഒത്തുകളിക്കും ധാർഷ്ട്യത്തെ.

കേൾക്കുന്നീലേ മാറ്റൊലി - യിവിടൊരു
മാറ്റത്തിന്റെ പ്രതിധ്വനികൾ?

വഞ്ചിതരായ ജനങ്ങൾ ഇക്കുറി
നെഞ്ചേറ്റുന്നോരടയാളം

താമര താമര താമര തന്നെ
താമര നമ്മുടെയടയാളം.

അഞ്ചംഗുലികളമർത്തിത്തങ്ങടെ
നെഞ്ചിൽച്ചേർത്തവർ പറയുന്നു

താമര താമര താമരയിക്കുറി
താമര തന്നേയടയാളം.

ആളുകളായിരമായിരമൊന്നി-
ച്ചാളിക്കത്തും ജനരോഷം

അതിലടിപതറിച്ചെന്നെത്തട്ടെ
അറബിക്കടലിൽ മുന്നണികൾ!

ഇല്ലാ ഞങ്ങൾ ചോദിക്കുന്നീ-
ലെല്ലാ സീറ്റും വിജയിക്കാൻ

പക്ഷേ പ്രിയരേ ചോദിപ്പൂ - പ്രതി-
പക്ഷത്തുള്ളൊരു സാന്നിദ്ധ്യം.

മുന്നണിരണ്ടും ജനമറിയാതെ
പിന്നിൽ പലതും ചെയ്യുമ്പോൾ

വേണ്ടാചെയ്യരുതെന്നു വിലക്കാൻ
വേണ്ടേ നല്ലൊരു പ്രതിപക്ഷം?

മുന്നണി രണ്ടും ചേർന്നു ജനങ്ങടെ
കണ്ണിൽപ്പൊടിയിട്ടീടുമ്പോൾ

വേണ്ടാ - കാണുന്നുണ്ടെന്നോതാൻ
വേണ്ടി - ജനങ്ങൾ തൻ പക്ഷം?

ചോദിക്കാൻ - പറയാനും കുത്തക
ഭേദിക്കാനും ചിലരുണ്ടേൽ

പേടിയ്ക്കാതേ തരമുണ്ടോ ജന-
മോടിയ്ക്കും വഴി പോകുമവർ.

ചോദിക്കുന്നൂ പ്രിയരേ ഞങ്ങൾ
ചോദിക്കുന്നൊരു സാന്നിദ്ധ്യം.

പുത്തൻ വികസനസംസ്കാരത്തിൻ
ഒത്തിരിയൊത്തിരി സാദ്ധ്യതകൾ

ഒത്തൊരുമിച്ചതുറപ്പാക്കാനായ്‌-
കുത്തുക പ്രിയരേ താമരയിൽ.

മുന്നണിഭരണം മൂലം നാടിതു
പിന്നോട്ടോടിയ വർഷങ്ങൾ

നമ്മളെ വിഡ്ഢികളാക്കിക്കൊണ്ടിവർ
തമ്മളിലാടിയ നാടകവും

നമ്മളു ചേർന്നു തിരുത്തും നമ്മുടെ
സമ്മതിദാനം വിജയിക്കും!

കുത്തകമുന്നണിരാഷ്ട്രീയത്തിൻ
ശുദ്ധീകരണവുമുണ്ടാകും.

താമര താമര താമര തന്നെ
താമര നമ്മുടെയടയാളം.

താമര താമര താമരയിക്കുറി
താമര തന്നേയടയാളം!

--------

പ്രിയപ്പെട്ട വായനക്കാരേ - കേൾവിക്കാരേ - ചില ആളുകളിൽ ഈ വരികൾ തുള്ളലുണർത്താതിരിക്കില്ല എന്നു പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിട്ടുണ്ടാവുമെന്നു തന്നെ കരുതുന്നു. കാലാകാലങ്ങളായി നമ്മെ പറ്റിച്ചുവരുന്നവരുടെ കൂട്ടത്തിൽ, വിമർശനങ്ങളോട്‌ അസഹിഷ്ണുതയുള്ളവരേത്തന്നെയാണുദ്ദേശിച്ചത്‌. വാസ്തവത്തിൽ, ആ തുള്ളൽ ഒട്ടും അത്ഭുതകരമല്ല. ‘ഉള്ളതു പറഞ്ഞാൽ തുള്ളലു വരും’ എന്നു പഴമക്കാർ പണ്ടേ പറഞ്ഞു വച്ചിട്ടുള്ളതാണല്ലോ.

സ്നേഹപൂർവ്വം,
കാണാപ്പുറം നകുലൻ

Download this as PDF file