Monday, March 31, 2008

കണ്ണൂര്‍ കലാപം - പ്രേരണാരഹസ്യം പുറത്തുവരുന്നു?

ആമുഖം

ദേശീയതലത്തില്‍ത്തന്നെ ശക്തമായി അപലപിക്കപ്പെടുകയും മാര്‍ക്സിസ്റ്റുകള്‍ക്ക്‌ മറ്റൊരു തീരാക്കളങ്കമുണ്ടാക്കുകയും ചെയ്ത കണ്ണൂര്‍ കലാപവുമായി ബന്ധമുള്ളതായിരുന്നു കഴിഞ്ഞരണ്ടു പോസ്റ്റുകളും. കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ നടത്തി നോക്കിയ വിഫലശ്രമം അവര്‍ക്കുകൂടുതല്‍ കളങ്കമുണ്ടാക്കിയതിന്റെ വിശദാംശങ്ങളും കലാപസൃഷ്ടിയുടെ തെളിവുകളുമായിരുന്നു ഒന്നില്‍. പ്രശ്നങ്ങള്‍ നടന്നുകൊണ്ടിരിക്കെത്തന്നെ കല്ലുവച്ച നുണകളെഴുതി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചു പരിഹാസ്യരായതിനേക്കുറിച്ചായിരുന്നു മറ്റൊന്നില്‍. ഈ പോസ്റ്റിനെ അവയുടെ തുടര്‍ച്ചയായി കണക്കാക്കാവുന്നതാണ്‌.

ഭാഗം - ഒന്ന്‌

മാദ്ധ്യമങ്ങളിലെ അധാര്‍മ്മികപ്രവണതകള്‍ ചൂണ്ടിക്കാണിക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ടാണ്‌ ഈ ബ്ലോഗിന്‌ "സിന്‍ - ഇന്‍ഡിക്കേറ്റ്‌ " എന്നൊരു പേരു നല്‍കിയിരിക്കുന്നത്‌.

അവിശ്വസനീയമായ ഒരു വാര്‍ത്ത കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെട്ടു. മാദ്ധ്യമമാണോ അതോ മറ്റുള്ളവരാണോ ചെയ്തിരിക്കുന്നത്‌ എന്നു വ്യക്തമല്ലാത്ത ഒരു കൊടിയപാപം ഉള്‍ക്കൊള്ളുന്ന ഒരെണ്ണം.

മലയാളിസമൂഹത്തിനൊന്നടങ്കം - അവരില്‍ത്തന്നെ മുസ്ലീം സമൂഹത്തിനു പ്രത്യേകിച്ചും - അങ്ങേയറ്റം ആക്ഷേപകരമായ ഒരു പരാമര്‍ശമുണ്ടായിരുന്നു അതില്‍. അതു പ്രസിദ്ധീകരിച്ചിരിക്കുന്നതാകട്ടെ ഒരു മുസ്ലിം സംഘടനയുടെ മുഖപത്രത്തില്‍! എഴുതിയിരിക്കുന്നതാകട്ടെ ഒരു മുസ്ലിം ലേഖകന്‍! ആ പരാമര്‍ശത്തിനെതിരെ ഇതുവരെ ആരും പ്രതികരിച്ചു കാണുന്നുമില്ല!!!

* * * * *

'മാധ്യമ'മാണു പത്രം. 'ഹാഷിം എളമരം' എന്നൊരാളുടെ ഒരു റിപ്പോര്‍ട്ട്‌ - "സമുദായസ്വാധീനത്തിന്‌ മുസ്‌ലിംലീഗ്‌ പുതുവഴി തേടുന്നു" എന്നു തലക്കെട്ട്‌. മുസ്ലീം പ്രീണനത്തിനായി സി.പി.എം. പല പൊടിക്കൈകളും ഉപയോഗിച്ച്‌ കയ്യടി നേടുമ്പോള്‍, തങ്ങളുടെ വിദ്യകള്‍ ഫലിക്കാതെ വരുന്നതില്‍ മുസ്ലിം ലീഗ്‌ നേതൃത്വം ആശയക്കുഴപ്പത്തിലാണ്‌ എന്നതാണ്‌ റിപ്പോര്‍ട്ടിന്റെ സാരം.

അതിലെ ഒരു ഭാഗം ഇങ്ങനെ!

മാറാട്‌ പ്രതികള്‍ക്കു ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ അയഞ്ഞ നിലപാടു സ്വീകരിച്ചെന്നു വച്ച്‌ അവരുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒക്കെയല്ലാതെ 'മുസ്ലിം സമൂഹം' എന്തിനു കയ്യടിക്കണം എന്നുള്ള സംശയം മാറ്റിവയ്ക്കുകയാണ്‌. ഇറാഖ്‌/പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി ഗതാഗതം സ്തംഭിപ്പിച്ചാല്‍ കേരളത്തില്‍ വോട്ടു നേടാന്‍ കഴിയുമോ എന്നതിനേപ്പറ്റിയും ഒന്നും ചോദിക്കാനില്ല. സംശയമുണരുന്നതു മുഴുവന്‍ അതിനു രണ്ടിനും നടുക്കുള്ള വാചകത്തേക്കുറിച്ചാണ്‌.

"കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ തങ്ങളുടേത്‌ ശക്തമായ ഫാസിസ്റ്റു വിരുദ്ധ നിലപാടാണെന്നു പ്രചരിപ്പിക്കാനും അതുവഴി ന്യൂനപക്ഷങ്ങളുടെ അനുകമ്പ പിടിച്ചു പറ്റാനും സി.പി.എം. നടത്തിയ ശ്രമം ഏറെക്കുറെ വിജയം കണ്ടതായി പാര്‍ട്ടി കരുതുന്നു".

!!!???

കയ്യില്‍ നുള്ളി നോക്കേണ്ടി വന്നു - ആ കണ്ടതു മിഥ്യയല്ലെന്ന്‌ ഉറപ്പു വരുത്തുവാന്‍.

ഒരിക്കലും നിസാരമായി വായിച്ചു തള്ളാവുന്ന ഒരു വാചകമല്ല അത്‌. മറിച്ച്‌, ഉത്തരവാദിത്തബോധമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അതീവഗൗരവത്തെ കാണേണ്ട ഒന്നാണ്‌.

മാര്‍ക്സിസ്റ്റുകള്‍ക്കു മാത്രം അറിയാവുന്ന കാരണങ്ങളുടെ പേരില്‍ - അവര്‍ക്കു മാത്രം മനസ്സിലാകുന്ന മൃഗീയന്യായീകരണങ്ങളുയര്‍ത്തി - അവര്‍ക്കു മാത്രം കഴിയുന്നത്ര വന്യമായ സന്നാഹങ്ങളൊരുക്കിയാണ്‌ കണ്ണൂരില്‍ ഈയിടെ അഞ്ചുപേരെ വെട്ടിക്കൊന്നത്‌. അതിലുമധികം പേരെ ജീവച്ഛവമാക്കിയിട്ടിരിക്കുന്നതും. സി.പി.എം. നടപ്പാക്കിയ ആ കൂട്ടക്കൊലയ്ക്കു ന്യായീകരണമുണ്ടെന്നു വിശ്വസിക്കുവാന്‍ അന്ധമായ മാര്‍ക്സിസ്റ്റ്‌ അനുഭാവമോ അല്ലെങ്കില്‍ അതിലും അന്ധമായ സംഘവിരോധമോ ഉള്ളവര്‍ക്കല്ലാതെ ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല.

അത്‌ തദ്ദേശീയരായ ചില പ്രവര്‍ത്തകരുടെ മാത്രം ചെയ്തിയാണോ അതോ പാര്‍ട്ടി തന്നെ നേരിട്ടു നടപ്പാക്കിയ പരിപാടിയാണോ എന്നു സംശയിച്ചിരുന്നവര്‍ക്ക്‌ പാര്‍ട്ടിനേതൃത്വം തന്നെ വിശദീകരണം നല്‍കിയിരുന്നു. ഇരിട്ടിയില്‍ നടന്ന പൊതുയോഗത്തില്‍വച്ച്‌ ജില്ലാസെക്രട്ടറി ജനങ്ങള്‍ക്ക്‌ "സമാധാനസന്ദേശം" കൈമാറിയത്‌ ഇങ്ങനെ.

"കണ്ണൂരില്‍ 65% ആളുകളുടെ പിന്തുണയുള്ള പ്രസ്ഥാനമാണ്‌ ഈ പാര്‍ട്ടി. ഇത്‌ ബലവാന്റെ പാര്‍ട്ടിയാണ്‌. പാര്‍ട്ടി തീരുമാനിച്ച്‌ നടപ്പിലാക്കിയ "ജനകീയ പ്രതിരോധം"(!) തന്നെയാണ്‌ കണ്ണൂരിലുണ്ടായത്‌. കഴിഞ്ഞമാസം ഇരുപത്തിനാലാം തീയതി ഞങ്ങളത്‌ പരസ്യമായി പ്രഖ്യാപിച്ചിരുന്നു."!!!!!!

ഇനിയും കൊല്ലാന്‍ മടിക്കില്ലെന്നും ഇതെല്ലാം പാര്‍ട്ടി നയത്തിന്റെ ഭാഗമാണെന്നും സമര്‍ത്ഥിച്ചുകൊണ്ടുള്ള ഉശിരന്‍ പ്രസംഗം!

ഏതൊരു കുറ്റാന്വേഷകനും ആദ്യം ചെയ്യുന്നത്‌ കുറ്റകൃത്യത്തിനുള്ള പ്രേരണ എന്തായിരുന്നിരിക്കണം എന്നു ചിന്തിക്കുക എന്നതാണ്‌.

ഒന്നാമത്തേയും രണ്ടാമത്തേയും കലാപം തുടങ്ങിവയ്ക്കുകയും - പെട്ടെന്നു പടര്‍ത്തുകയും - ചില ബ്ലോഗര്‍മാര്‍‍ ചിന്തിക്കുന്നതുപോലെ പറഞ്ഞാല്‍ 'വിജയിപ്പിക്കുകയും' ചെയ്തതു സി.പി.എമ്മാണ്‌. "സംഘപ്രവര്‍ത്തകരെ കൊന്നൊടുക്കിക്കൊണ്ട്‌ അവരുടെ പ്രവര്‍ത്തനം അമര്‍ച്ചചെയ്യാന്‍ അവസരമുണ്ടാക്കി അതു മുതലെടുക്കുക" എന്നതു മാത്രമായിരുന്നു ഇതുവരെ പ്രേരണയായി പരസ്യമായി ആരോപിക്കപ്പെട്ടിരുന്നത്‌. എന്നാല്‍ - മാധ്യമം വാര്‍ത്തയില്‍ നിന്നു മനസ്സിലാകുന്നത്‌ അതിനു പിന്നില്‍ മറ്റു ചില പ്രേരണാഘടകങ്ങള്‍കൂടിയുണ്ടെന്നാണ്‌ - അത്‌ കുറച്ചു നാളായി സി.പി.എം. അനുവര്‍ത്തിച്ചു വരുന്ന അതിരുവിട്ട മുസ്ലിം പ്രീണനത്തിന്റെ ആക്രമണോത്സുകമായ - അപകടകരമായ - വശം കൂടിയാണെന്നാണ്‌!

പാര്‍ട്ടിയുടെയോ - പത്രത്തിന്റെയോ - അതോ ലേഖകന്റെ മാത്രമോ - ആരുടെ നിലപാടാണ്‌ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌ എന്നുറപ്പില്ല. ആരായാലും ശരി - അവര്‍ ഇവിടുത്തെ മുസ്ലീം സമൂഹത്തിനു മുമ്പാകെ മാത്രമല്ല - ഈ രാജ്യത്തെ ജനങ്ങളുടെ മൊത്തം മുമ്പാകെ എത്രയും പെട്ടെന്നു മാപ്പു പറയുകയാണു വേണ്ടത്‌.

പാര്‍ട്ടി നിലപാടിനേക്കുറിച്ചു പറഞ്ഞിരിക്കുന്നതു സത്യം തന്നെയാണെങ്കില്‍ - ഇതിനെ വളരെ ഗൗരവത്തോടെ തന്നെ സമീപിക്കേണ്ടിവരും.

എന്താണാ വാചകത്തിന്റെ അര്‍ത്ഥം? എന്തുപ്രചാരണമാണു വിജയിപ്പിക്കാനായത്‌? "ഇതാ ഇതുകണ്ടോ - ഞങ്ങളുടേത്‌ "ശക്തമായ" ഫാസിസ്റ്റു വിരുദ്ധനിലപാടാണ്‌ - സംശയമുണ്ടെങ്കില്‍ നോക്കിക്കോളൂ - ഞങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കുന്നതു ശ്രദ്ധിച്ചു കണ്ടുകൊള്ളുക" എന്നു പറഞ്ഞുകൊണ്ടാവുമോ അപ്പോള്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തിയത്‌?

ഫാസിസ്റ്റു വിരുദ്ധത എത്രമാത്രം ശക്തമാണെന്നതിന്റെ അളവുകോലെന്താണ്‌? ഫാസിസ്റ്റുകള്‍ എന്ന ലേബല്‍ ചാര്‍ത്തി - എത്രയധികം നുണകള്‍ ഒരു ദിവസം തന്നെ പറഞ്ഞ്‌ - എത്രയധികം പേരെ ഒരു ദിവസം വകവരുത്തുന്നു - എന്നതോ? വിരുദ്ധതയ്ക്ക്‌ ഇത്രയ്ക്കു "ശക്തി" ഇല്ലായിരുന്നുവെങ്കില്‍, കുറേപ്പേരുടെയെങ്കിലും കഴുത്തു രക്ഷിക്കാന്‍ കഴിയുമായിരുന്നുവോ? കുറഞ്ഞപക്ഷം ആ മിണ്ടാപ്രാണികളുടെയെങ്കിലും?

ഒരു സംഘടനാശ്രേണിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യര്‍ക്കെല്ലാം 'ഫാസിസ്റ്റുകള്‍' എന്നൊരു അബദ്ധവിശേഷണം ബോധപൂര്‍വ്വം ചാര്‍ത്തിക്കൊടുത്ത്‌ തങ്ങളുടെ മാദ്ധ്യമങ്ങള്‍ മുഖാന്തിരം അവര്‍ക്കെതിരെ നിരന്തരം വിദ്വേഷപ്രചാരണം നടത്തുക. വന്ദ്യവയോധികരടക്കമുള്ള അവര്‍ ഒന്നടങ്കം മരണാര്‍ഹരാണ്‌ എന്നൊരു പൈശാചികചിന്ത കുറേപ്പേരുടെ മനസ്സില്‍ വളര്‍ത്തുക. അവരെ ഉപദ്രവിക്കുന്നവര്‍ ആദരിക്കപ്പെടണം എന്നൊരു തോന്നല്‍ മര്യാദക്കാരുടെ മനസ്സില്‍ക്കൂടി അടിച്ചേല്‍പ്പിക്കുക. എന്നിട്ട്‌ മനുഷ്യബുദ്ധിക്കു നിരക്കാത്ത ന്യായീകരണങ്ങളുയര്‍ത്തി കുറേപ്പേരെ വെട്ടിയരിയുക. ഇതൊക്കെയാണ്‌ ന്യൂനപക്ഷങ്ങളുടെ "അനുകമ്പ"(!) പിടിച്ചു പറ്റാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന്‌ എന്നു വരുമോ?

ഇതൊക്കെയാണ്‌ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക്‌ കൂടുതല്‍ വോട്ടു നേടാനുള്ള തന്ത്രങ്ങള്‍ എന്നു വരുമോ?

ഇതൊക്കെയാണോ "കയ്യടി" നേടാനുള്ള മാര്‍ഗ്ഗം?

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയേക്കുറിച്ചാണോ അതോ തീവ്രവാദിസംഘടനയേക്കുറിച്ചാണോ ഈ കേള്‍ക്കുന്നതെല്ലാം എന്നുപോലും തിരിച്ചറിയാനാകാതെ വരുന്ന അവസ്ഥ.

എന്തായാലും, രക്തപ്പുഴയൊഴുക്കിക്കാണിച്ചു പ്രീതിപ്പെടുത്താവുന്ന കൂട്ടരേപ്പോലെ ഒരു സമുദായത്തിനെ ചിത്രീകരിച്ചതു വഴി ഇവിടെ മാര്‍ക്സിസ്റ്റുകള്‍ കാണിച്ചതു കൊടിയ സമുദായദ്രോഹമെന്നതിലപ്പുറം, കടുത്ത ദേശദ്രോഹവും കൂടിയാണെന്നതില്‍ സംശയമേതുമില്ല.

മാര്‍ക്സിസ്റ്റുകളെയോ മുസ്ലീങ്ങളേയോ അപകീര്‍ത്തിപ്പെടുത്താന്‍ തുനിയും എന്നു സംശയിക്കാവുന്ന ഒരു മാദ്ധ്യമത്തില്‍ - ഒരു ആരോപണം എന്ന നിലയില്‍ മാത്രമാണ്‌ ഈ വാര്‍ത്തവന്നിരുന്നതെങ്കില്‍, ഇത്തരമൊരു ഹീനശ്രമത്തിന്റെ പേരില്‍ ആ പ്രസിദ്ധീകരണത്തെ പഴിക്കുകയായിരുന്നു ചെയ്യാമായിരുന്നത്‌. എന്നാല്‍ ഇതിപ്പോള്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പുധാരണയുണ്ടാക്കിയിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ മുഖപത്രമാണു പറഞ്ഞിരിക്കുന്നത്‌. അവരാണെങ്കില്‍ സമുദായത്തിലേതന്നെ കുറേപ്പേരെയെങ്കിലും പ്രതിനിധീകരിക്കുന്നുണ്ടു തനും. പാര്‍ട്ടിയില്‍ നിന്നോ സമുദായത്തില്‍നിന്നോ ആരും ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നതായി കാണുന്നുമില്ല. അപ്പോള്‍, ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്നു തന്നെ വേണമോ വിചാരിക്കാന്‍?

അതെയെങ്കില്‍, ഇതൊക്കെയാണ്‌ ഇവിടുത്തെ "മതേതര"പ്രസ്ഥാനങ്ങളുടെ ഒരു ശൈലി എന്നു തന്നെ മനസ്സിലാക്കേണ്ടി വരും. മുഹമ്മദ്‌ ഫസല്‍ എന്നൊരാളെ വധിച്ചശേഷം അതിന്റെ കുറ്റം മറ്റുള്ളവരുടെ മേല്‍ ചാര്‍ത്തിക്കൊണ്ട്‌ പ്രകോപനപരമായ പ്രസ്താവനകളിലൂടെ വര്‍ഗ്ഗീയസംഘര്‍ഷത്തിനു പ്രേരണ നല്‍കിയതും ആ ശൈലിയുടെ ഭാഗം തന്നെയാവണം. ഇവിടെയിപ്പോള്‍ പറയാവുന്ന ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്‌.

സമാധാനസമ്മേളനങ്ങളില്‍ സംഘത്തെ പ്രതിനിധീകരിക്കാറുള്ള ആളെത്തന്നെ വെട്ടിവീഴ്ത്തിക്കൊണ്ട്‌ - എന്താണു തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ടായിരുന്നു മാര്‍ക്സിസ്റ്റുകള്‍ രണ്ടാം കലാപത്തിനു തുടക്കമിട്ടത്‌. തുടര്‍ന്ന്‌ മണിക്കൂറുകള്‍ക്കകം മറ്റ്‌ എട്ടുപേരേക്കൂടി. അന്നു രാത്രി തത്ക്കാലം അവധികൊടുത്ത്‌ അടുത്തദിവസങ്ങളില്‍ വീണ്ടും.

എല്ലാം കഴിഞ്ഞ്‌ - 'കൊള്ളാം - തോല്‍പ്പിച്ചു' എന്നൊരു അഹങ്കാരം ജോക്കര്‍ എന്ന ബ്ലോഗറേപ്പോലുള്ളവര്‍ നടത്തിക്കഴിഞ്ഞ്‌ - ദേശവ്യാപകമായി പ്രതിഷേധമുയര്‍ന്നതിനു ശേഷം - എല്ലാമവസാനിച്ചു എന്നു ജനം കരുതിയതിനുശേഷം - എന്തിന്‌ സമാധാനചര്‍ച്ചകളില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്‌ ഉറപ്പു ലഭിച്ചതിനുശേഷം പോലും - പതിവുപോലെ ഉറപ്പുകള്‍ നഗ്നമായി ലംഘിച്ച്‌ വ്യത്യസ്ത സംഭവങ്ങളിലായി ഏഴുപേരെക്കൂടി ആക്രമിച്ചു പരിക്കേല്‍പ്പിക്കുന്നു. ഇനിയും കൊല്ലാന്‍ മടിക്കില്ലെന്ന വ്യക്തമായ ഭീഷണിയുള്‍ക്കൊള്ളുന്ന മട്ടില്‍ പ്രസംഗിക്കുന്നു.

ഇത്രയുമെല്ലാം ചെയ്തിട്ട്‌ - ഇനിയും കഴിഞ്ഞില്ല എന്ന മട്ടില്‍ - ഒരു വശത്ത്‌ ആര്‍ത്തിയോടെയെന്നമട്ടില്‍ ചോദിക്കുകയാണ്‌ :-

"എങ്ങനെയുണ്ടായിരുന്നു ഞങ്ങളുടെ പ്രകടനം? ഇത്രയും അദ്ധ്വാനിച്ചതു വെറുതെയാക്കരുതേ. ഇനി ഞങ്ങളോടല്‍പം "അനുകമ്പ" പ്രകടിപ്പിച്ചുകൂടേ? ഒരു വോട്ടു തരാനുള്ള ദയ കാണിച്ചുകൂടേ? മതം - ഫാസിസ്റ്റ്‌ - മറക്കരുത്‌ നമ്മുടെ ചിഹ്നം!"

"മതേതരത്വ"പ്രകടനം പൊടിപൊടിക്കുകയാണ്‌!

നടക്കട്ടെ.

ആ വാക്കിന്റെ അര്‍ത്ഥം ഇതിനകം നശിച്ചുകഴിഞ്ഞതുകൊണ്ട്‌ അങ്ങനെ അവകാശപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ 'മാനവികത' സംബന്ധിച്ച അവകാശവാദങ്ങള്‍ തുടര്‍ന്നും പരിഹസിക്കപ്പെടുകതന്നെ ചെയ്യും. ആ വാക്കിനെ അര്‍ത്ഥം നശിപ്പിക്കാനായി ജനം ഇതുവരെ പൂര്‍ണ്ണമായി വിട്ടുകൊടുത്തിട്ടില്ല തന്നെ.

* * * * * * * * *
ഭാഗം - രണ്ട്‌

മാര്‍ക്സിസ്റ്റുകളും മാദ്ധ്യമങ്ങളും - രണ്ടുകൂട്ടരും പറയുന്നതെന്തിനെയും അതിന്റെ വിശ്വാസ്യതയെ സംശയിച്ചുകൊണ്ടുമാത്രമേ ആളുകള്‍ സമീപിക്കൂ എന്നൊരവസ്ഥയായിട്ടുണ്ട്‌. അല്ലായിരുന്നുവെങ്കില്‍ത്തന്നെയും, 'അനുകമ്പ'യേപ്പറ്റിയുള്ള പത്രവാര്‍ത്ത ജനം വിശ്വസിക്കുമെന്നു തോന്നുന്നില്ല.

കണ്ണൂരില്‍ മാര്‍കിസ്റ്റുകള്‍ കാട്ടിക്കൂട്ടിയതിനെയൊക്കെ എന്തു 'വിരുദ്ധത' എന്ന ഓമനപ്പേരിട്ടുവിളിച്ചാലും ശരി - മുസ്ലീങ്ങള്‍ക്ക്‌ അതുമൂലം അവരോട്‌ അനുകമ്പയുണ്ടാകുമെന്നു പറയുന്നതിനോട്‌ ഒരു തരത്തിലും യോജിക്കാനാവുന്നില്ല. അങ്ങനെ കരുതുന്നത്‌ അവരെ അപമാനിക്കലാണ്. തങ്ങള്‍ “ചെറുത്തുനില്‍ക്കുകയായിരുന്നു“ എന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ വെറും പൊള്ളയാണെന്നതു മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവരല്ല ഇവിടുത്തെ മുസ്ലീങ്ങള്‍. മാര്‍ക്സിസ്റ്റുകള്‍ക്കു ഭൂരിപക്ഷമുള്ളിടത്ത്‌ അവര്‍ക്കു മുമ്പില്‍പ്പെട്ടുപോകുന്നവര്‍ ആരായിരുന്നാലും ശരി അവര്‍ക്ക്‌ എന്തു സംഭവിക്കുന്നുവെന്നറിയാന്‍ നന്ദിഗ്രാമിലെ മുസ്ലീങ്ങളുടെ അവസ്ഥ ആലോചിക്കേണ്ടതില്ല. കുറച്ചുനാളുകള്‍ക്കു മുമ്പ്‌ കണ്ണൂരില്‍ത്തന്നെ ഒരു സ്ത്രീയടക്കമുള്ള ഹജ്ജ്‌ തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെട്ട സംഭവവും ഓര്‍ത്തെടുക്കേണ്ടതില്ല. അങ്ങനെയൊക്കെ വര്‍ഗ്ഗീയമായി ചിന്തിക്കുന്നതിനു പകരം വെറുതെ കണ്ണുതുറന്നു നാലുപാടും നോക്കിയാല്‍ത്തന്നെ മനസ്സിലാവുന്നതേയുള്ളൂ കാര്യങ്ങള്‍. മാര്‍ക്സിസ്റ്റുഭരണം വന്നതിനു ശേഷമുള്ള നാളുകളിലെ പത്രങ്ങള്‍ വായിച്ചാലും മതി.

അനുകമ്പയേക്കുറിച്ചു പറഞ്ഞത്‌ അവിശ്വസനീയമാണെങ്കിലും ആ വാര്‍ത്ത സൂചിപ്പിക്കുന്നതുപോലൊരു പരിശ്രമം പാര്‍ട്ടി നടത്തുന്നുണ്ട്‌‌ എന്നതു പക്ഷേ പ്രത്യക്ഷത്തില്‍ത്തന്നെ അനുഭവപ്പെടുന്നുണ്ട്‌.

സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ സി.പി.എം. നടത്തുന്ന സകലപ്രചാരണങ്ങളുടെയും മുഖ്യലക്ഷ്യം ന്യൂനപക്ഷങ്ങളെന്നറിയപ്പെടുന്നവരുടെ പിന്തുണ തേടലാണെന്ന്‌ പ്രത്യേകിച്ചാരും പറയേണ്ട കാര്യമില്ല. രാജ്യത്തിന്റെ വിവിധകോണുകളില്‍ അവിടുത്തെ പ്രാദേശികസാഹചര്യങ്ങള്‍ക്കനുസരിച്ചു നടക്കുന്ന ഏതു കാര്യവും ഇപ്പോള്‍ കേരളത്തിലടക്കം 'ന്യൂനപക്ഷവിരുദ്ധഗൂഢനീക്കം' എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു കാണുന്നു. ഇവിടെയാരോ 'വേട്ടയാടാന്‍(!?) തക്കം പാര്‍ത്തിരിക്കുകയാണ്‌' എന്നൊക്കെയുള്ള അസംബന്ധപ്രചാരണങ്ങള്‍ കുറേ നാളുകളായി നടന്നു വരികയാണ്‌. ആളുകളില്‍ പീഢിതബോധം വളര്‍ത്തുക - തങ്ങളാണ്‌ 'ന്യൂനപക്ഷസംരക്ഷകര്‍' എന്ന അവകാശവാദം അവസരം കിട്ടുമ്പോളെല്ലാം മുഴക്കുക - ഇതൊക്കെ ആ നയത്തിന്റെ ഭാഗം തന്നെയാണ്‌.

അതിനെയൊക്കെ കേവലമൊരു രാഷ്ട്രീയ തന്ത്രമായിക്കണ്ട്‌ അവഗണിക്കാമായിരുന്ന കാലം കഴിഞ്ഞുവെന്നാണ്‌ സമകാലീന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഇവിടെ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. മതവിഭാഗങ്ങളില്‍ ശതൃത വളര്‍ത്തുന്ന രീതിയിലുള്ള കള്ള പ്രചാരണങ്ങള്‍ നടത്തുകയും അണിയറയില്‍ അതു മുതലെടുക്കുകയും ചെയ്യുന്ന പ്രവണത അതിരു കടന്നിരിക്കുന്നു. ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ ആളുകള്‍ മുന്നോട്ടു വന്നു തുടങ്ങുന്നത്‌ അതുകൊണ്ടാണ്‌.

"ഫാസിസ്റ്റു വിരുദ്ധത" എന്ന പദമൊക്കെ മാര്‍ക്സിസ്റ്റുകള്‍ തന്നെ സൃഷ്ടിച്ചെടുത്ത ഒന്നു മാത്രമാണ്‌. അറുപതുവര്‍ഷത്തിനു മുകളിലായി കേരളസമൂഹത്തിലെ വിവിധമേഖലകളില്‍ സ്വാധീനം ചെലുത്തിക്കൊണ്ട്‌ സംഘപരിവാര്‍ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്തൊക്കെയാണ്‌ ഇത്രയും നാള്‍ ഇവിടെക്കണ്ട ഫാസിസം എന്നൊരുത്തരം പ്രതീക്ഷിക്കുന്ന അനേകമാളുകള്‍ അവരെ പിന്തുണയ്ക്കുന്നുമുണ്ട്‌. 40 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാര്‍ക്സിസ്റ്റുകള്‍ തങ്ങളുടെ കൊലപാതകപരമ്പര തുടങ്ങിവച്ചപ്പോള്‍ അതിനിരയായ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന കൂലിപ്പണിക്കാരന്‍ മുതല്‍ അവസാനം കൊലചെയ്യപ്പെട്ട സുരേന്ദ്രന്‍ എന്ന വന്ദ്യവയോധികന്‍ വരെയുള്ളവര്‍ എങ്ങനെയാണു ഫാസിസ്റ്റുകളാകുന്നത്‌ എന്നും അവരെ കൊന്നാല്‍ ചില സമുദായത്തിലുള്ളവര്‍ കയ്യടിക്കും എന്ന അവകാശവാദം ശരിയാണോ എന്നും അറിയാന്‍ ഇവിടുത്തെ ജനത്തിനു താത്‌പര്യമുണ്ട്‌.

ഫാസിസ്റ്റുകള്‍ എന്നു മുദ്രചാര്‍ത്തുന്നവരെ കൊല്ലണമെന്നത്‌ അന്ധമായ ഒരു പ്രത്യയശാസ്ത്ര പാഠമാണെങ്കില്‍, അത്തരക്കാരോടു സൗഹൃദം പുലര്‍ത്തുന്നതെന്തിനാണെന്നു കൂടി മാര്‍കിസ്റ്റ്‌ അണികള്‍ സമൂഹത്തോടു പറയണം. മാര്‍കിസ്റ്റുകാരായ തന്റെ സുഹൃത്തുക്കള്‍ വിളിച്ചതനുസരിച്ച്‌ ചിരിച്ചുകൊണ്ടിറങ്ങിച്ചെന്ന ചിറ്റാരിപറമ്പില്‍ മഹേഷിനെ, സുഹൃദ്‌ബന്ധത്തിന്റെ മാര്‍ക്സിസ്റ്റ്‌ പാഠഭേദങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ട്‌ വെട്ടിയരിഞ്ഞത്‌ ആരുടെയെങ്കിലും വോട്ടുമോഹിച്ചിട്ടാണോ എന്നും.

ഫാസിസം എന്നതിനൊപ്പം വര്‍ഗ്ഗീയം എന്നുകൂടി കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, തീവ്രമായ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ചരിത്രമുള്ള മുസ്ലിം സംഘടനകളുമായി പരസ്യബാന്ധവത്തിലേര്‍പ്പെടാന്‍ തീരെ മടിയില്ലാത്തതിന്റെ രഹസ്യവും വെളിപ്പെടുത്തണം. ഏതെങ്കിലുമൊരു മുസ്ലീമിനെ കുറ്റപ്പെടുത്തേണ്ടിവന്നേക്കാവുന്ന സാഹചര്യങ്ങളിലെല്ലാം ഒഴിഞ്ഞുമാറുകയോ ഓടിരക്ഷപെടുകയോ ചെയ്യുന്നത്‌ എന്തിനെ 'പ്രതിരോധിക്കാ'നാണെന്നും.

ഇതൊക്കെ കേവലം കപടമതേതരത്വമോ വര്‍ഗ്ഗീയപ്രീണനമോ അല്ല. അവ രണ്ടിന്റേയും ദൂഷ്യഫലങ്ങള്‍ പരോക്ഷമായാണ്‌ - പതുക്കെപ്പതുക്കെയാണ്‌ - സമൂഹത്തെ നശിപ്പിക്കുക. എന്നാല്‍ - ഇതു രണ്ടിനേയും പ്രായോഗികതലത്തിലേക്കു കൊണ്ടുവരുന്നതിനിടയില്‍ ആക്രമണോത്സുകത കടന്നുവരികയും ചോരപുരളുകയും ചെയ്യുമ്പോളുണ്ടാകുന്ന അവസ്ഥാവിശേഷമാണ്‌ കൂസിസമെന്ന്‌ അറിയപ്പെടുന്നത്‌. ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്‌ കൂസിസത്തിന്റെ ബീഭത്സതയാണ്‌. കൂസിസം ഒരു രാജ്യത്തെ നശിപ്പിക്കുന്നത്‌ പ്രത്യക്ഷത്തില്‍ത്തന്നെയാണ്‌. വളരെ വേഗത്തിലുമാണ്‌. അപകടകരമായ കൂസിസ്റ്റുപ്രവണതകള്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയെ വിഴുങ്ങിക്കഴിഞ്ഞു എന്നു തന്നെയാണ്‌ തുടര്‍ച്ചയായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്‌.

തങ്ങളുടെ 'വിരുദ്ധതയുടെ ശക്തി' തെളിയിക്കാനായി സി.പി.എം. നടത്തിയ വീരകൃത്യങ്ങളുടെ വിശദാംശങ്ങള്‍ " http://blogs.ibibo.com/cpmkillkerala/CPM-ATTCK-VIDEO.html " എന്ന സൈറ്റിലുണ്ട്‌. രണ്ടാം കലാപം തുടങ്ങിവയ്ക്കാനായി അവര്‍ ആദ്യം തെരഞ്ഞെടുത്ത ഇരയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ അടക്കം ആ പേജിന്റെ താഴ്‌ഭാഗത്തുകൊടുത്തിട്ടുണ്ട്‌. മനപ്പൂര്‍വ്വമാണ്‌ ഇതൊരു ലിങ്കായി കൊടുക്കാത്തത്‌. അറിയാതെ ക്ലിക്കു ചെയ്തുപോകുന്നവരുണ്ടെങ്കില്‍ - അവരുടെ കൂട്ടത്തില്‍ അത്രയ്ക്കു മനക്കട്ടിയോ മാര്‍ക്സിസ്റ്റുസ്നേഹമോ ഇല്ലാത്തവര്‍ക്ക്‌ ബോധക്ഷയമുണ്ടാവാന്‍ സാദ്ധ്യതയുണ്ട്‌.

ഇതുപോലൊരു ലിങ്ക്‌ ഒരു വായനക്കാരന്‍ എന്റെ മുന്‍പോസ്റ്റില്‍ കമന്റായി ഇട്ടപ്പോള്‍ അതു നീക്കം ചെയ്തിരുന്നു. പക്ഷേ ഇവിടെ ഈ ലിങ്കു നിര്‍ദ്ദേശിച്ചത്‌ മാര്‍ക്സിസ്റ്റുകളും മാധ്യമം പത്രവും ചേര്‍ന്നാണ്‌. അതവിടെത്തന്നെ കിടക്കട്ടെ. മനക്കട്ടിയുള്ള മുസ്ലീങ്ങള്‍ അതുകണ്ടിട്ടു തീരുമാനിക്കട്ടെ - മാര്‍ക്സിസ്റ്റുകളോട്‌ തങ്ങള്‍ക്ക്‌ “അനുകമ്പ“യാണോ ഉണ്ടാവുന്നത്‌ എന്ന്‌.

അവര്‍ മാത്രമല്ല - മാര്‍ക്സിസ്റ്റുകളും അതു കാണട്ടെ. എന്നിട്ട്‌ അഭിമാനപൂര്‍വ്വം പാടട്ടെ.

ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന രോദനം
ചേതനയില്‍ നൂറുനൂറു കോള്‍മയിര്‍ വിടര്‍ത്തവേ
നോക്കുവിന്‍ സഖാക്കളേ - നമ്മള്‍ കൊന്ന രീതികള്‍!
ആളുകള്‍ തന്‍ ചോര കൊണ്ടെഴുതിവച്ച വാക്കുകള്‍!
കൂസിസം.. .. ... കൂസിസം!

3 comments:

Unknown said...

മാര്‍ക്സിസ്റ്റുകളെയോ മുസ്ലീങ്ങളേയോ അപകീര്‍ത്തിപ്പെടുത്താന്‍ തുനിയും എന്നു സംശയിക്കാവുന്ന ഒരു മാദ്ധ്യമത്തില്‍ - ഒരു ആരോപണം എന്ന നിലയില്‍ മാത്രമാണ്‌ ഈ വാര്‍ത്തവന്നിരുന്നതെങ്കില്‍, ഇത്തരമൊരു ഹീനശ്രമത്തിന്റെ പേരില്‍ ആ പ്രസിദ്ധീകരണത്തെ പഴിക്കുകയായിരുന്നു ചെയ്യാമായിരുന്നത്‌. എന്നാല്‍ ഇതിപ്പോള്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പുധാരണയുണ്ടാക്കിയിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ മുഖപത്രമാണു പറഞ്ഞിരിക്കുന്നത്‌. അവരാണെങ്കില്‍ സമുദായത്തിലേതന്നെ കുറേപ്പേരെയെങ്കിലും പ്രതിനിധീകരിക്കുന്നുണ്ടു തനും. പാര്‍ട്ടിയില്‍ നിന്നോ സമുദായത്തില്‍നിന്നോ ആരും ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നതായി കാണുന്നുമില്ല. അപ്പോള്‍, ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്നു തന്നെ വേണമോ വിചാരിക്കാന്‍?

മായാവി.. said...

മനുഷ്യര്‍ക്കെല്ലാം 'ഫാസിസ്റ്റുകള്‍' എന്നൊരു അബദ്ധവിശേഷണം ബോധപൂര്‍വ്വം ചാര്‍ത്തിക്കൊടുത്ത്‌ തങ്ങളുടെ മാദ്ധ്യമങ്ങള്‍ മുഖാന്തിരം അവര്‍ക്കെതിരെ നിരന്തരം വിദ്വേഷപ്രചാരണം നടത്തുക. വന്ദ്യവയോധികരടക്കമുള്ള അവര്‍ ഒന്നടങ്കം മരണാര്‍ഹരാണ്‌ എന്നൊരു പൈശാചികചിന്ത കുറേപ്പേരുടെ മനസ്സില്‍ വളര്‍ത്തുക. അവരെ ഉപദ്രവിക്കുന്നവര്‍ ആദരിക്കപ്പെടണം എന്നൊരു തോന്നല്‍ മര്യാദക്കാരുടെ മനസ്സില്‍ക്കൂടി അടിച്ചേല്‍പ്പിക്കുക. എന്നിട്ട്‌ മനുഷ്യബുദ്ധിക്കു നിരക്കാത്ത ന്യായീകരണങ്ങളുയര്‍ത്തി കുറേപ്പേരെ വെട്ടിയരിയുക. ഇതൊക്കെയാണ്‌ ന്യൂനപക്ഷങ്ങളുടെ "അനുകമ്പ"(!) പിടിച്ചു പറ്റാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന്‌ എന്നു വരുമോ?ക്വോട്ട് ചെയ്യപ്പേടേണ്ടവയാണ്‍ ഓരോ വരികളുമെന്നതിനാല്‍ ക്വോട്ടുന്നില്ല. തലച്ചോറുപയോഗിക്കുന്നവര്‍ക്കായുള്ള ലേഖനം. ഈ ഒറ്റയാള്‍പ്പോരാട്ടത്തിന്‍ സകലപിന്തുണയും നല്കുന്നു. കപടന്മാരുടെ മറ്റൊരുമുഖം കോയമ്പത്തുരില്‍ നടന്ന പാര്‍ട്ടികോണ്ഗ്രസില്‍ കണ്ടില്ലെ, ഇതാ മാര്‍ച്ച് 31ന്റെ ഗള്ഫ്മാധ്യമം പേജ്15ല്‍ നോക്കൂ(മനോരമയല്ല മാധ്യമം, സിപിഎമ്മിന്റെ മൂട്താങ്ങി) "ആപത്തുകളെ കാക്കുന്നതിനുള്ള കാവടിച്ചിന്തും നാദസ്വരമേളവും.......യോഗം നടക്കുന്ന ഹാളിനും ബാറിനുമിടയില്‍ ഒരിടനാഴിയുടെ വിടവുമാത്രം. കേന്ദ്രകമ്മിറ്റിയോഗം നടക്കുന്ന ഹാളില്‍ നിന്നു തുറക്കുന്ന വാതില്‍ ബാറിന്റെ വാതിലിന്റെ മുന്നില്...."(ആയതില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ എന്ത് ചെയ്യാന്‍ എന്ന് ഒരുളുപ്പുമില്ലാതെ മാധ്യമക്കാരന്‍ എഴുതിയിട്ടുണ്ട്) മാധ്യമത്തിനും അത് പ്രതിനിധാനം ചെയ്യുന്ന സംഘടനയ്ക്കും, സിപിയെമ്മിനെപ്പോലെതന്നെ എങ്ങനെയെങ്കിലും ഇന്ത്യയുടെ വികസനം തടയണമെന്നെയുള്ളൂ...ആദര്‍ശങ്ങള്‍ കൊട്ടിഘോഷിക്കും, സൃഗാലസൂത്രക്കാര്. ആടിനെപട്ടിയാക്കും. തമിഴ്നാട്ടിലെ ഹിന്ദുഭൂരിപക്ഷ പ്രദേശത്തെത്തിയപ്പോ, അറഫാതുമില്ല, സദ്ദാം ഹുസൈനുമില്ല(അല്ലെങ്കിലും അവരും കേരള മുസ്ലിങ്ങളൂം തമ്മിലെന്താണ്‌ ബന്ധം, വോട്ടിനു വേണ്ടി കേരളമുസ്ലിങ്ങളേ വിഡ്ഡിവേഷം കെട്ടിക്കാനുള്ള സാധനങ്ങള്, അല്ലെ സഖാക്കളെ) കേരളമുസ്ലിങ്ങള്ക്കിടയില്‍ വര്‍ഗ്ഗീയത വളര്ത്തി നിങ്ങളെയാരോ ആക്രമിക്കാനൊരുങ്ങുന്നു എന്ന് തോന്നിച്ച് നിങ്ങളെ ങ്ങഞ്ഞളീതാരക്ഷിക്കുന്നു എന്ന തോന്നലുണ്ടാക്കി മുതലെടുപ്പ് നടത്തുന്ന മാര്ക്സിസ്റ്റുകള്, ഓരോ സ്ഥലല്ത്തും കൊലപാതകം കഴിഞ്ഞയുടനെ നടത്തുന്ന പ്രസ്താവന ശ്രദ്ധിച്ചു നോക്കൂ, തലശ്ശേരിയില്‍ കൊല തുടങ്ങി ഉടന്‍ പറഞ്ഞു, ആറെസെസ്സിന്‌ കോണ്ഗ്രസ് പിന്തുണയുണ്ട് എന്ന്‌ അങ്ങിനെ കോണ്ഗ്രസിന്റെ വായമൂടി എന്തന്യായം കണ്ടാലും കോണ്ഗ്രസിന്‌ ഒരക്ഷരം പറയാനാവില്ല, അത് പോലെ മാറാട് എന്ഡിയെഫുകാരെ പിരി കേറ്റി കാരസാധ്യം നടത്തി ഉടന്‍ പറഞ്ഞു ന്‌ലീഗ് പിന്തുണയുണ്ട് എന്ന് അവിടെ ലീഗിന്റെ വായ അടപ്പിച്ചു.

Unknown said...

തീവ്രനിലപാടുകള്‍ പുലര്‍ത്തുന്ന സമുദായാംഗങ്ങളെ പ്രീണിപ്പിച്ച്‌ “കയ്യടി“ നേടുന്നതില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി വിജയിക്കുന്നുവെന്നും അതിന്റെ പേരില്‍ മുസ്ലീം ലീഗ്‌ നേതൃത്വം “ആശയക്കുഴപ്പ”ത്തിലാണെന്നുമായിരുന്നു ഇവിടെപ്പറഞ്ഞ മാദ്ധ്യമം വാര്‍ത്തയുടെ കാതല്‍‌. ആശയക്കുഴപ്പം ഇപ്പോള്‍ അവസാനിച്ചു എന്നു തോന്നുന്നു. മാര്‍ക്സിസ്റ്റുകള്‍ കണ്ണൂരില്‍ പയറ്റി നോക്കിയത്‌ ലീഗുകാര്‍ ഇപ്പോള്‍ കാസര്‍ഗോട്ട്‌ പയറ്റി നോക്കുകയാവണം. വിഷുദിനത്തില്‍ ഒരു ബി.ജെ.പി. പ്രവര്‍ത്തകനെ “പ്രതിരോധിച്ചു” (ലീഗ്‌ ഇതുവരെ പേരിട്ടിട്ടില്ല) കൊണ്ടായിരുന്നു തുടക്കം. ഇന്നലെ അവിടുത്തെ ബി.എം.എസ്‌. നേതാവിനെ. നാട്ടുകാര്‍ക്ക്‌ ഏറെ പ്രിയങ്കരനായിരുന്ന ഒരു യുവ-അഭിഭാഷകനാണ് ഇക്കുറി ഫാസിസ്റ്റുമുദ്ര ചാര്‍ത്തപ്പെട്ടത്‌.

‘ദാ ഞങ്ങള്‍ ഇത്രയൊക്കെ ചെയ്തില്ലേ - ഇനി ഞങ്ങള്‍ക്കു വോട്ടുതരുമോ‘ - എന്ന്‌ പരോക്ഷമായി അഭ്യര്‍ത്ഥിക്കുന്ന കാര്യത്തില്‍ക്കൂടി ലീഗുകാര്‍ മാര്‍ക്സിസ്റ്റുകളെ അനുകരിക്കുന്ന വാര്‍ത്തയാണ് അടുത്തതായി പ്രതീക്ഷിക്കാവുന്നത്‌. ആരു ജയിക്കുമോ എന്തോ?