Wednesday, January 23, 2008

BMS-ന്റെ വളര്‍ച്ചയും CITU-വിന്റെ തളര്‍ച്ചയും

ഭാരതത്തിലെ തൊഴിലാളി യൂണിയനുകളുടെ അംഗബലം സംബന്ധിച്ച്‌ കേന്ദ്ര തൊഴില്‍ മന്ത്രാലയം നടത്തിവന്ന പരിശോധന കഴിഞ്ഞു. അന്തിമറിപ്പോര്‍ട്ട്‌ പുറത്തു വരികയും ചെയ്തു. പ്രാഥമിക റിപ്പോര്‍ട്ട്‌ വന്നപ്പോളും തങ്ങള്‍ തന്നെയാണ്‌ ആദ്യം റിപ്പോര്‍ട്ടു ചെയ്തത്‌ എന്ന സന്തോഷഭാവത്തില്‍, ഇന്ത്യന്‍ എക്സ്‌പ്രസ്‌ ഒരു വാര്‍ത്ത നല്‍കിയിരിക്കുന്നു. ആവേശം കൊണ്ടാവണം, വാര്‍ത്ത ഒരല്‍പം ആശയക്കുഴപ്പമുണ്ടാക്കുന്ന മട്ടിലായിപ്പോയി.

"BMS doubles membership in Communist Kerala" എന്നാണ്‌ വാര്‍ത്തയുടെ തലക്കെട്ട്‌.

തെരഞ്ഞെടുപ്പുകളില്‍ രണ്ടു മുന്നണികളെ 'മാറിമാറി തോല്‍പിക്കുന്ന' ചരിത്രമാണ്‌ കേരളത്തിനുള്ളത്‌ എന്നതു ശരിതന്നെ. അതിലൊരു മുന്നണി ഇടതുമുന്നണിയാണു താനും. എന്നു വച്ച്‌, ഒരു ബംഗാള്‍ - ത്രിപുര - ശൈലിയില്‍ ഒരു 'കമ്മ്യൂണിസ്റ്റ്‌ സംസ്ഥാനം' എന്നൊക്കെ വിളിക്കുന്നതു തെറ്റാവില്ലേ എന്നത്‌ സ്വാഭാവികമായ സംശയം. അതുകൊണ്ട്‌, തലക്കെട്ടു കണ്ടപ്പോള്‍ത്തന്നെ ലേഖകന്‍ മലയാളിയായിരിക്കില്ലെന്ന്‌ ഊഹിച്ചു. ഊഹം ശരിയായി.

ബി.എം.എസ്‌.-ന്റെ അംഗബലം 'ഇരട്ടിയായി' എന്നെഴുതിയതിലും സംശയം തോന്നി. മുമ്പു മുതല്‍ക്കേ അവര്‍ക്കിവിടെ നല്ല അംഗബലമുണ്ട്‌. അനുക്രമമായ വളര്‍ച്ചയാണവര്‍ കാണിച്ചുപോരുന്നതും. അപ്പോള്‍, ഒരു ഇരട്ടിപ്പ്‌ എന്നത്‌ സംഖ്യയില്‍ വലിയൊരു വ്യത്യാസമുണ്ടാക്കും. അതുകൊണ്ട്‌ അതു പ്രത്യേകം ശ്രദ്ധിക്കപ്പെടാതെയുമിരിക്കില്ല. ഏതൊക്കെ വര്‍ഷത്തിലെ കണക്കുകള്‍ വച്ചാണ്‌ താരതമ്യം ചെയ്തിരിക്കുന്നത്‌ എന്നറിഞ്ഞാലേ എക്സ്‌പ്രസിന്റെ നിരീക്ഷണം ശരിയോ എന്ന്‌ അറിയാന്‍ പറ്റൂ.

നോക്കിയപ്പോള്‍, വാര്‍ത്തയ്ക്കിടയില്‍ ഇങ്ങനെയൊരു വാചകം.
"The Bharatiya Mazdoor Sangh, a member of the Sangh Parivar, has managed to muster more than double the number of members (1.52 lakh) in the southern state than Congress' INTUC (71,289)"

ഇതാണ്‌ 'ഇരട്ടി'പ്പിനേപ്പറ്റി ആകെ പരാമര്‍ശിച്ചിരിക്കുന്ന വാചകം. കേരളത്തില്‍, കോണ്‍ഗ്രസിന്റെ INTUC-യ്ക്കുള്ളതിന്റെ ഇരട്ടിയിലധികം അംഗങ്ങള്‍ BMS-ന്‌ ഉണ്ട്‌ എന്നതു ശരിയാണ്‌. ഇതു മുമ്പേ തന്നെ അറിവുള്ളതുമാണ്‌. ഈയൊരു "ഇരട്ടിയിലധികം" പ്രയോഗമാണോ തലക്കെട്ടിലും ആശയക്കുഴപ്പമുണ്ടാക്കിയത്‌ എന്ന്‌ ഉറപ്പില്ല. ആണെങ്കില്‍, എത്ര ആലോചിക്കാതെയാണ്‌ പത്രങ്ങള്‍ തലക്കെട്ടുകളിടുന്നത്‌ - വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്‌ - എന്നൊക്കെയോര്‍ത്ത്‌ അത്ഭുതപ്പെടാതെ നിവൃത്തിയില്ല.

* * * * * * * * * *

വാര്‍ത്തയിലെ മറ്റു പ്രധാന വിവരങ്ങള്‍ ഇങ്ങനെ.

(1) ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനം എന്ന സ്ഥാനത്ത്‌ "ഭാരതീയ മസ്ദൂര്‍ സംഘം" (ബി.എം.എസ്‌) തുടരുന്നു.

(2) CPI(M)-ന്റെ CITU മൂന്നാം സ്ഥാനത്തു നിന്ന്‌ അഞ്ചാം സ്ഥാനത്തേയ്ക്കു തള്ളപ്പെട്ടു.

(3) CPI-യുടെ AITUC അഞ്ചാം സ്ഥാനത്തു നിന്ന്‌ മൂന്നാം സ്ഥാനത്തേയ്ക്ക്‌ ഉയര്‍ന്നു.

(4) AITUC-യും CITU-വും തമ്മില്‍ താരതമ്യം ചെയ്താല്‍, കേരളത്തിലും ബംഗാളിലും CITU-വാണ്‌ ബഹുദൂരം മുമ്പില്‍. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ക്ക്‌ തീരെ പ്രാതിനിധ്യമില്ലാത്തതിനാല്‍ മൊത്തം അംഗബലത്തില്‍ AITUC മുമ്പില്‍ വരുന്നു.

(5) ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവായ റെയില്‍വേ, പ്രമുഖ പൊതുമേഖലാസ്ഥാപനമായ "ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ്‌" തുടങ്ങിയവയിലും ഇടതു യൂണിയനുകള്‍ക്കു മൊത്തം അടുത്തകാലത്ത്‌ ശക്തിക്ഷയം സംഭവിച്ചിട്ടുണ്ട്‌.

* * * * * * * * * *

ഒരു വര്‍ഷം മുമ്പ്‌, ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടു പുറത്തു വന്നപ്പോള്‍, "The Hindu" എഴുതിയിരുന്നത്‌ ഇങ്ങനെയായിരുന്നു.
"The CITU has consolidated its position only in West Bengal, Kerala and Tripura and has not made much gain in the other States. It is believed that the CPI (M)'s different stands on policies in West Bengal and at the Centre have left its cadres confused."

* * * * * * * * * *

ബി.എം.എസ്‌.-ന്റെ കേരളത്തിലെ അംഗബലം 'അതിശയിപ്പിക്കുന്ന'താണെന്ന്‌ ലേഖകന്‍ എഴുതിപ്പോയത്‌, വാസ്തവത്തില്‍ അദ്ദേഹത്തിന്റെ അജ്ഞത മാത്രമാണു വെളിപ്പെടുത്തുന്നത്‌..
While CITU has slipped from the third place it occupied in 1989 to fifth place, a bigger surprise comes from Kerala.The Bharatiya Mazdoor Sangh,..........
ആദ്യഭാഗം ഒരു 'സര്‍പ്രൈസ്‌' ആയിത്തോന്നുന്നവര്‍ക്ക്‌ രണ്ടാം ഭാഗവും സര്‍പ്രൈസ്‌ ആയതില്‍ അതിശയിക്കേണ്ടതില്ല. എന്നാല്‍, 'ഫീല്‍ഡില്‍' എന്തു നടക്കുന്നുവെന്ന്‌ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ ഇതൊന്നും ഒരു വാര്‍ത്ത പോലുമല്ല എന്നതാണു വാസ്തവം.

കൊച്ചിയില്‍ ബി.എം.എസ്‌.-ന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള 'തൊഴിലാളി പഠനകേന്ദ്രം' നിലവില്‍ വരാന്‍ പോകുന്നു എന്ന വാര്‍ത്ത പോലും മറച്ചു പിടിച്ചവരാണ്‌ ഇവിടുത്തെ പത്രങ്ങള്‍. യൂണിയന്‍ ഭേദങ്ങളില്ലാതെ സകല തൊഴിലാളികള്‍ക്കും ഗുണകരമായ ആ സംരംഭത്തേക്കുറിച്ച്‌ ഒരു വാക്കെഴുതാന്‍ തയ്യാറാകാതിരുന്നവര്‍ക്ക്‌ 'താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ' എന്ന മട്ടില്‍ കിട്ടുന്ന തിരിച്ചടികളാണ്‌ ഇത്തരം അബദ്ധപരാമര്‍ശങ്ങള്‍. തുടര്‍ച്ചയായ വാര്‍ത്താ തമസ്ക്കരണം കൊണ്ട്‌ വായനക്കാര്‍ മാത്രമല്ല, ലേഖകന്മാര്‍ തന്നെയും തെറ്റിദ്ധരിപ്പിക്കപ്പെട്ടുപോകും. ഒരു പക്ഷേ അതും തമസ്ക്കരണത്തിന്റെ ലക്‌‌ഷ്യങ്ങളിലൊന്നാവാം.

* * * * * * * * * *

കോണ്‍ഗ്രസ്‌ യൂണിയന്റെ ഇരട്ടിയിലധികം അംഗങ്ങള്‍ ബി.എം.എസ്‌-ന്‌ ഉണ്ട്‌ എന്നത്‌ എന്തുകൊണ്ടു പ്രാധാന്യമര്‍ഹിക്കുന്നു എന്നതും ലേഖകന്‍ എടുത്തു പറയുന്നുണ്ട്‌. അതാണ്‌ കൂടുതല്‍ രസകരം.
This is significant since the BJP has never won a single Assembly seat in Kerala.
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളേക്കുറിച്ചു മാത്രമല്ല - പതിനാലോളം കക്ഷികള്‍ ചേര്‍ന്ന്‌ ഇരു മുന്നണികളായി ഒരുമിച്ചു നിലകൊള്ളുന്ന ഇവിടുത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയ സാഹചര്യങ്ങളേക്കുറിച്ചും ലേഖകന്‌ തീരെ അറിവില്ലെന്നു വ്യക്തം. കേന്ദ്രത്തില്‍ ഇപ്പോള്‍ ഔദ്യോഗികമായി നിലവിലുള്ള ഇടതു വലതു ബാന്ധവം രൂപപ്പെടുന്നതിനു വളരെ മുമ്പു തന്നെ കേരളത്തില്‍ ചിലയിടങ്ങളില്‍ അത്‌ രഹസ്യമായി (എന്നാല്‍ ഏതാണ്ട്‌ പരസ്യമായിത്തന്നെ) നിലവിലുണ്ടെന്നും, അതില്ലെങ്കില്‍ ആരംഭകാലം മുതല്‍ക്കേ മഞ്ചേശ്വരം ബി.ജെ.പി.യുടെ ഉറച്ച സീറ്റാണെന്നുമുള്ള വിവരം അദ്ദേഹത്തെ കൂടുതല്‍ അതിശയിപ്പിച്ചേക്കും. ഒന്നിച്ചു നിന്ന വിവിധ കക്ഷികളോട്‌ ഒറ്റയ്ക്കു പൊരുതിയിട്ടു പോലും, കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ വേറെ രണ്ട്‌ അസംബ്ലി മണ്ഡലങ്ങളില്‍ ബി.ജെ.പി. ഒന്നാം സ്ഥാനത്തായിരുന്നു എന്നതറിഞ്ഞാല്‍ അദ്ദേഹം ഒരു പക്ഷേ മറിഞ്ഞു വീഴാനും മതി!

* * * * * * * * * *
വാല്‍ക്കഷണം:-

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന്‌ ഇവിടുത്തെ പത്രക്കാര്‍ക്ക്‌ ഇവിടെ കണ്ണുമടച്ചിരുന്ന്‌ എഴുതാമെങ്കില്‍, എന്തുകൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ നമ്മേപ്പറ്റിയും അങ്ങനെയൊക്കെ എഴുതിക്കൂടാ?

ആരേക്കുറിച്ചാണോ നുണയെഴുതുന്നത്‌ അവരെ 'Enemy No. 1' ആയിക്കണ്ട്‌ നിഷേധാത്മക രാഷ്ട്രീയം കളിക്കുന്നവര്‍ക്ക്‌ കുറ്റം പറയുന്നതിലൂടെ കിട്ടുന്ന മനസുഖം. സത്യമറിയാവുന്നവര്‍ക്ക്‌ ഹാസ്യകോളങ്ങള്‍ മാതിരി അതൊക്കെ വായിച്ചു ചിരിക്കുന്നതിലുള്ള മനസുഖം. രണ്ടുകൂട്ടര്‍ക്കും നല്ലതെങ്കില്‍, ഇതൊക്കെ നല്ല പത്രപ്രവര്‍ത്തനം തന്നെ എന്നു സമ്മതിക്കേണ്ടി വരുമോ ദൈവമേ!

* * * * * * * * * *

അന്തിമ റിപ്പോര്‍ട്ടു സംബന്ധിച്ച പുതിയ വാര്‍ത്ത - 'ഇന്ത്യന്‍ എക്സ്പ്ര'സിലേത്‌ - ഇവിടെ.
BMS doubles membership in Communist Kerala

പ്രാഥമിക റിപ്പോര്‍ട്ടു സംബന്ധിച്ച പഴയ വാര്‍ത്ത - 'ദ ഹിന്ദു'വിലേത്‌ - ഇവിടെ.
Big rise in trade union membership

3 comments:

Unknown said...

ഭാരതത്തിലെ തൊഴിലാളി യൂണിയനുകളുടെ അംഗബലം സംബന്ധിച്ച്‌ കേന്ദ്ര തൊഴില്‍ മന്ത്രാലയം നടത്തിവന്ന പരിശോധന കഴിഞ്ഞു. അന്തിമറിപ്പോര്‍ട്ട്‌ പുറത്തു വരികയും ചെയ്തു. തങ്ങളാണിത്‌ ആദ്യം റിപ്പോര്‍ട്ടു ചെയ്യുന്നത്‌ എന്ന സന്തോഷഭാവത്തില്‍, ഇന്ത്യന്‍ എക്സ്‌പ്രസ്‌ ഒരു വാര്‍ത്ത നല്‍കിയിരിക്കുന്നു.

Unknown said...

ബി.എം.എസ്‌-ന്റെ അഖിലേന്ത്യാ പ്രവര്‍ത്തകസമിതിയോഗം ഇന്നു മുതല്‍ (2008 ജനുവരി 25)അഞ്ചു ദിവസത്തേയ്ക്ക്‌ കൊച്ചിയില്‍ നടക്കുകയാണ്. അഖിലേന്ത്യാ പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, സംഘടനാ സെക്രട്ടറി തുടങ്ങിയവരെത്തുന്നുണ്ട്‌. തൊഴിലാളികള്‍ നേരിടുന്ന വിവിധ വെല്ലുവിളികളും മറ്റും സംബന്ധിച്ച ചര്‍ച്ചാസമ്മേളനങ്ങളും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്‌. സമാപനസമ്മേളനത്തോടനുബന്ധിച്ച്‌ ജില്ലാതലറാലിയും നടത്തുവാന്‍ പദ്ധതിയുണ്ട്‌.

ഇതില്‍ വലിയൊരു വാര്‍ത്തയ്ക്കു വകുപ്പില്ലെന്നതു സത്യം തന്നെ. എന്നാലും ഈ അഞ്ചു ദിവസത്തെ പത്രങ്ങള്‍ പരിശോധിക്കുന്നതു കൌതുകകരമായിരിക്കും. “കലൂര്‍” എന്ന വാക്കെങ്കിലും കടന്നു വന്നേക്കാവുന്ന പത്രങ്ങളുടെ എണ്ണം ഇപ്പോളേ ഊഹിക്കാവുന്നതേയുള്ളൂ. രണ്ട്‌ അല്ലെങ്കില്‍ മൂന്ന്‌.

ചന്തു said...

it should be noticed that coosist are silent relating to many sangh organisations. They are only after rss and bjp. They are unaware of the actual power of sangh in common people.The growth of BMS shows this. as CPI(M) is moving away from common man in kerala, coming years would see tremendous growth with BMS.Also this growth is not gained from this trend.It is the dedication of BMS workers over years that shows the growth,consider the pressure with them in highly organised org like CITU. sorry for eng. this is posted as soon as i saw it. Iam one of them who was very much impressed with the working style of BMS