Sunday, March 15, 2009

മമ്മൂട്ടിയും മറ്റു ചില ബ്ലോഗർമാരും (രാഷ്ട്രീയം ചിലത്‌)

തെരഞ്ഞെടുപ്പുവാർത്തകളൊക്കെ വായിച്ചുകഴിഞ്ഞ ഒരു ഇടവേളയിൽ, രാഷ്ട്രീയചിന്തകളൊക്കെ മാറ്റിവച്ച്‌ ഇനി വെറുതെ അല്പസമയം എന്തെങ്കിലും തമാശകണ്ട് സമയം കൊല്ലാമെന്നു കരുതി യുട്യൂബിൽ ‘മലയാളം കോമഡി’ എന്നു സേർച്ചു ചെയ്തപ്പോൾ കിട്ടിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിന് ഇടയാക്കിയത്. മമ്മൂട്ടിയെ ആദരിക്കുന്ന ഒരു ചടങ്ങിൽ നിന്നുള്ളത്.
(super malayalam comedy stage show-2).

വീഡിയോയിലെ പ്രസക്തഭാഗം മാത്രമെടുത്ത് ഇവിടെ താഴെക്കൊടുത്തിട്ടുണ്ട്.
അവിടെയും കടന്നുവന്നിരിക്കുന്നു - രാഷ്ട്രീയം!

************

കേരളത്തിലെ സാഹചര്യത്തിൽ, ബി.ജെ.പി.യുടെ പ്രവർത്തകരോ അനുഭാവികളോ ഒന്നുമല്ലാത്ത ആളുകൾക്ക് പാർട്ടിയേയും നേതാക്കളേയും നയങ്ങളേയുമൊക്കെ സംബന്ധിച്ച പല കാര്യങ്ങളും അടുത്തറിയാനോ മനസ്സിലാക്കാനോ ഒന്നും അവസരമില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്‌. പാർട്ടിയ്ക്ക്‌ അപകീർത്തികരമായി അവതരിപ്പിക്കാവുന്ന എന്തെങ്കിലും സംഭവങ്ങളുണ്ടാകുമ്പോൾ അവയെ അമിതപ്രാധാന്യം കൊടുത്തും പർവ്വതീകരിച്ചും അവതരിപ്പിക്കുകയും, അല്ലാത്തവയെ ഏതാണ്ടു സമ്പൂർണ്ണമായിത്തന്നെ തമസ്കരിക്കുകയും ചെയ്യുന്ന ഒരു മാദ്ധ്യമരംഗമാണ് ഇവിടെയുള്ളത്‌. അങ്ങനെ വരുമ്പോൾ, ഭാരതീയ ജനതാ പാർട്ടിയെ എതിർക്കുന്നവരിൽ നിന്നു കിട്ടുന്ന വിവരങ്ങൾ മാത്രമുപയോഗിച്ചു കൊണ്ട്‌ അറിവുസമാഹരിക്കുന്ന പലരുടെയും ധാരണകൾ യാഥാർത്ഥ്യങ്ങളിൽ നിന്നു വളരെ വ്യത്യസ്തമായിരിക്കുമെന്നതു സ്വാഭാവികമാണ്. അത്തരക്കാരുടെ പല പരാമർശങ്ങളും പാർട്ടി അനുഭാവികൾക്ക്‌ കൌതുകകരമായി അനുഭവപ്പെടുകയും ചെയ്യും.

അദ്വാനിയ്ക്ക് എൻ.ഡി.ടിവി. അവാർഡു നൽകിയതുമായി ബന്ധപ്പെട്ട് രണ്ട് പോസ്റ്റുകൾ ഈയിടെ വായിച്ചിരുന്നു. പ്രണയ്റോയിക്ക് ഷെയിം വിളിച്ചുകൊണ്ടാണ് ദസ്തക്കിർ എഴുതിയത്. അദ്വാനിയുടെ “നേട്ട”ങ്ങൾ എന്താണെന്നൊക്കെ പരിഹസിച്ചുകൊണ്ട് പരാജിതനും എഴുതിക്കണ്ടു. ആ പോസ്റ്റുകൾക്ക് മറുപടിയെഴുതണമെന്നു വിചാരിച്ചെങ്കിലും തിരക്കുകൾ മൂലം കഴിഞ്ഞില്ല. കോമഡി വീഡിയോ കൂടി കണ്ടപ്പോൾ, ചിലതെങ്കിലും കുറിച്ചുകളയാമെന്നു വച്ചു. വീഡിയോയിൽ, ഏറ്റവും തമാശയായി അനുഭവപ്പെട്ട ഭാഗം താഴെ.



എം.കെ.മുനീർ പറയുന്നതിന്റെ ധ്വനി ഇതാണ് - മമ്മൂട്ടി ആൾ മഹാ ധൈര്യശാലിയാണ് – അല്ലെങ്കിൽപ്പിന്നെ ഒരു ഇന്തോ പാക് കോൺഫെഡറേഷൻ എന്നൊക്കെ പരസ്യമായിപ്പറയാനുള്ള തന്റേടമുണ്ടാവുമോ? അതും അദ്വാനിയിരിക്കുന്ന വേദിയിൽ?

അദ്ദേഹം പറയുന്നതു കേട്ടാൽ തോന്നുക ഇങ്ങനെയാണ്. കോൺഫെഡറേഷൻ എന്ന ആശയത്തേപറ്റി ഏതെങ്കിലും മുസ്ലീങ്ങളോ മറ്റോ സംസാരിച്ചാൽ അതു വലിയ രാജ്യദ്രോഹക്കുറ്റമായോ ചാരപ്രവർത്തനമായോ ഒക്കെ കരുതപ്പെടും! വേറെ ആരുമല്ല – സാക്ഷാൽ അദ്വാനിയെത്തന്നെ മുന്നിലിരുത്തി ഒരു പൊതുവേദിയിൽ വച്ച് അങ്ങനെ പറയുകയെന്നു വച്ചാൽ? മമ്മൂട്ടി വെറും പുലിയല്ല – പുപ്പുലി തന്നെ!

ബി.ജെ.പി.യേയും അദ്വാനിയേയുമൊക്കെ സംബന്ധിച്ചുള്ള അറിവില്ലായ്മയ്ക്ക്‌ ഇതിൽ‌പ്പരമൊരു ഉദാഹരണം വേണ്ട. പ്രമുഖരാഷ്ട്രീയനേതാക്കളുടെ അവസ്ഥ ഇതാണെങ്കിൽ‌പ്പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ?

മമ്മൂട്ടിക്കു തന്നെയാണു മുനീറിനേക്കാൾ രാഷ്ട്രീയബോധവും അറിവും വായനയുമുള്ളതെന്നു വേണം ഈ പ്രസംഗത്തിൽ നിന്നു മനസ്സിലാക്കാൻ. അദ്വാനിയിരിക്കുന്ന വേദിയിൽ മമ്മൂട്ടി കോൺഫെഡറേഷന്റെ കാര്യം എടുത്തിട്ടെങ്കിൽ അതു ചുമ്മാതെയല്ല. അദ്വാനിയുടെ നയങ്ങളേക്കുറിച്ചു സംസാരിക്കുകയാണെങ്കിൽ ആദ്യം തന്നെ കടന്നു വരേണ്ട ഒരു സംഗതിയാണ് ‘ഇന്തോ പാക് കോൺഫെഡറേഷൻ’. അതുപോലെ തന്നെ, കോൺഫെഡറേഷനേക്കുറിച്ചു സംസാരിക്കുകയാണെങ്കിൽ ആദ്യം വരേണ്ട പേര് അദ്വാനിയുടേതുമാണ്. മമ്മൂട്ടിയ്ക്ക് അതൊന്നും അറിയാതെ വരില്ല. അതു കൊണ്ടു തന്നെയാവണം അദ്ദേഹം അതേക്കുറിച്ചു പറഞ്ഞതും.

രാഷ്ട്രീയരംഗത്ത്, അത്തരമൊരു ആശയം അവതരിപ്പിച്ചത് മറ്റേതോ ഒരു സീനിയർ ജനസംഘനേതാവായിരുന്നുവെന്നാണ് ഓർമ്മ. സുന്ദർസിംഗ് ഭണ്ഡാരിയോ നാനാജി ദേശ്മുഖോ – അതുപോലെ ആരോ ഒരാൾ. പേരു മറന്നു. പക്ഷേ അതിന്റെ പ്രധാന വക്താവ് അന്നും ഇന്നും അദ്വാനി തന്നെയാണ്. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരിക്കെ, അദ്ദേഹത്തിന്റെ ചില പരാമർശങ്ങളും മറ്റും വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. വിക്കിപീഡീയയും അതു സൂചിപ്പിച്ചിട്ടുണ്ട് (The idea of both nations coming together to form a confederation gained prominence with the endorsement of senior Indian political leader Lal Krishna Advani).

ഇക്കാര്യത്തിൽ മുനീറിന്റെ മനസ്സിലുള്ള ചിത്രവും യാഥാർത്ഥ്യവും തമ്മിൽ രാവിന്റെയും പകലിന്റേയും പോലുള്ള വ്യത്യാസമുണ്ടെന്നർത്ഥം. മമ്മൂട്ടിക്കു തന്നെയായിരുന്നു അക്കാര്യത്തിൽ വ്യക്തമായ ചിത്രമുണ്ടായിരുന്നത്‌. അദ്ദേഹം “പല വേദികളിൽ സ്വീകാര്യനാകുന്നു”വെന്ന്‌ മുനീർ പറയുമ്പോൾ, അതിന്റെ കാരണം ഇതൊക്കെയാണെന്നു കൂടി അറിഞ്ഞുവയ്ക്കേണ്ടതാണ്.

ഇതു തന്നെയാണ് മിക്കപ്പോഴും അവസ്ഥ. ബി.ജെ.പി.യുമായി ബന്ധപ്പെട്ട് മലയാളികൾ പലരും നടത്തുന്ന അഭിപ്രായപ്രകടനങ്ങളിൽ ഇത്തരം അറിവില്ലായ്മകൾ വളരെയധികം മുഴച്ചുനിൽക്കുന്നതായിക്കാണാറുണ്ട്. ദസ്തക്കിറിന്റെയും പരാജിതന്റെയും മറ്റും പോസ്റ്റുകളിലും അവ പ്രതിഫലിക്കുന്നുണ്ട്. ഇവിടെ, “അറിവില്ലായ്മ” എന്ന പദം ഒട്ടും ആക്ഷേപാർത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നത്‌. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി വയ്ക്കുവാൻ അവസരമില്ലാതെ വരുമ്പോൾ സ്വാ‍ഭാവികമായി സംഭവിക്കുന്നൊരു സംഗതിയായി മാത്രമേ അതിനെ കാണേണ്ടതുള്ളൂ.

അദ്വാനി മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്നുവെന്നും, ഇതിനകം വിഭജിച്ചു കഴിഞ്ഞുവെന്നുമൊക്കെയാണ് ചിലരുടെ വാദം! പക്ഷേ, അദ്ദേഹത്തെ അനുകൂലിക്കുന്നവരെ സംബന്ധിച്ചിടത്തോളം, സത്യത്തിനു നേർവിപരീതമാണിത്. അദ്വാനി രാജ്യത്തെ വിഭജിക്കുകയാണെങ്കിൽ, വിഭജനത്തെ പിന്തുണയ്ക്കുന്നവരാവണമല്ലോ അദ്ദേഹത്തേയും പിന്തുണയ്ക്കുന്നത്. പക്ഷേ, പിന്തുണയ്ക്കുന്നവരല്ല - വിഭജനത്തെ എതിർക്കുന്നവർ തന്നെയാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നു കാണാം. UPA is dividing people on basis of minority, majority: Advani . ഇതാണ് അദ്വാനിക്കു പിന്തുണ ലഭിക്കുന്നതിലെ ഒരു ഘടകം. ഇതാണ് ബി.ജെ.പി. അനുകൂലികളുടെ നിലപാടും.

അപ്പോൾ, വിഭജിക്കണമോ വേണ്ടയോ എന്നതേച്ചൊല്ലിയല്ല തർക്കമുള്ളത്‌ എന്നു കാണാം. എന്താണ് യഥാർത്ഥത്തിൽ വിഭജനം എന്നതേച്ചൊല്ലിയാണ് തർക്കം. ആ ചോദ്യത്തോടുള്ള കാഴ്ചപ്പാടെന്താണ് എന്നിടത്താണ് ബി.ജെ.പി. അനുകൂലികളും വിരുദ്ധരും തമ്മിൽ ഭിന്നാഭിപ്രായമുള്ളതായിക്കാണുന്നത്‌.

ഉത്തരേന്ത്യയിലും മറ്റും സാമുദായികമായ അകൽച്ച കൂടുതലാണെന്നതു യാഥാർത്ഥ്യമാണ്. പക്ഷേ അതിന്റെ കാരണങ്ങൾ ചരിത്രപരമാണ്. അധിനിവേശത്തിന്റെ ആദ്യനാളുകൾ മുതൽ നിർഭാഗ്യകരമായ അനവധി ഏറ്റുമുട്ടലുകൾക്കു സാക്ഷ്യം വഹിച്ചിട്ടുള്ള പ്രദേശങ്ങളിലും മറ്റും തികച്ചും പ്രാദേശികമായ എന്തെങ്കിലും പ്രശ്നങ്ങളേത്തുടർന്നും ചരിത്രപരമായ വേരുകളിൽ നിന്നുമൊക്കെ സാമുദായികസംഘർഷങ്ങളും മറ്റുമുണ്ടായാൽ ഉടൻ അവയെ ഉപയോഗിച്ചു കൊണ്ട്, അതെല്ലാം “സംഘപരിവാർ” മനപ്പൂർവ്വം നടത്തുന്നതാണെന്നും, “ന്യൂനപക്ഷ”ങ്ങളെ ഉപദ്രവിച്ചാൽ അവർക്കെന്തോ വലിയ സന്തോഷമുണ്ടാകുമെന്നുമൊക്കെ വാദിച്ചുകൊണ്ട്‌ കേരളത്തിൽ കൊണ്ടു പിടിച്ച പ്രചാരണങ്ങൾ നടക്കാറുണ്ട്‌. ഇതു തീർച്ചയായും ദുരുദ്ദേശപരമാണ്. വളരെ വ്യക്തമായ എന്തെങ്കിലും കാരണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഉണ്ടാകുന്ന സംഘട്ടനങ്ങൾ ഒന്നടങ്കം - ഏതെങ്കിലുമൊരു പ്രസ്ഥാനത്തിലെ അംഗങ്ങൾ മാത്രമല്ലെന്നു തന്നെയല്ല - ഏതെങ്കിലുമൊരു മതവിഭാഗത്തിലെ ആളുകൾ പോലും മാത്രമല്ല ഉൾപ്പെട്ടിട്ടുള്ളത്‌ എന്ന്‌ ഉറപ്പുള്ള സംഭവങ്ങളിൽ ഒന്നടങ്കം - സംഘപ്രസ്ഥാനങ്ങളെ ഏകപക്ഷീയമായി പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ഭർത്സനങ്ങൾ മാത്രമാണ് ഇവിടെ ഉയർന്നു കേൾക്കാറുള്ളത്‌. എന്തുകൊണ്ടു കലാപമുണ്ടായി എന്നോ - ആരൊക്കെ എങ്ങനെയൊക്കെ എന്തുകൊണ്ടൊക്കെ കലാപത്തിലുൾപ്പെട്ടുവെന്നോ ഒക്കെ അവലോകനം ചെയ്തുകൊണ്ട്‌ നിഷ്‌പക്ഷവും നിർഭയവുമായ ഒരു ചർച്ചയ്ക്ക്‌ തയ്യാറാകാതെ, എവിടെ എന്തു നടന്നാലും അതു “സംഘപരിവാർ അജണ്ട” എന്നു മാത്രം പറഞ്ഞൊഴിയുന്ന അന്ധമായ നിലപാടാണു പലർക്കും. കേരളത്തിൽ നല്ല സാന്നിദ്ധ്യമുള്ള ന്യൂനപക്ഷവിഭാഗങ്ങളിൽ വർഗ്ഗീയവികാരം ഉജ്ജ്വലിപ്പിച്ച്‌ രാഷ്ട്രീയമായ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ തന്നെയാണ് അത്തരം പ്രചാരണങ്ങൾക്കു പിന്നിൽ. അതിനെയെല്ലാം മറികടന്നുകൊണ്ട് യാഥാർത്ഥ്യങ്ങൾ പലതും പൊതുവേദികളിൽ വ്യക്തമാക്കിക്കൊടുക്കാനുള്ള പ്രചാരണസംവിധാനങ്ങൾ ആർജ്ജിക്കുവാനൊന്നും ബി.ജെ.പി.യ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. അടുത്തിടെ മാത്രമാണ് ഇക്കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടായിട്ടുള്ളത്.

ബി.ജെ.പി.യെ സംബന്ധിച്ച പല പൊതുധാരണകളും യാഥാർത്ഥ്യങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നു തിരിച്ചറിയാൻ അല്പം ചില നിസാരമായ യുക്തിചിന്തകൾ മതിയെന്നതാണു യാഥാർത്ഥ്യം. ലോകത്ത് മുസ്ല്ലീം ജനസംഖ്യയിൽ രണ്ടാമതും മൂന്നാമതും നിൽക്കുന്ന രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചു ചേർന്നാൽപ്പിന്നെ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലീം സമൂഹമായി മാറില്ലേ എന്നും അത്തരമൊരു പരിപാടിക്കുവേണ്ടി സംഘപരിവാർ വാദിക്കുന്നതെന്തിനാണെന്നും എല്ലാവരുമൊന്നും സ്വയം ചിന്തിച്ചെന്നു വരില്ല. ശതൃരാജ്യമെന്ന പരിഗണന മാറ്റിയിട്ട് സുഹൃദ്‌ രാജ്യമെന്നല്ല – സഹോദരരാജ്യമെന്നു തന്നെ വിശേഷിപ്പിച്ചുകൊണ്ട് ഇന്തോ-പാക് ബന്ധങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു ശ്രമിച്ചതു ബി.ജെ.പി.ഗവണ്മെന്റായിരുന്നില്ലേയെന്നും, എന്തുകൊണ്ടായിരുന്നു അതെന്നും എല്ലാവരുമൊന്നും ആലോചിച്ചെന്നു വരില്ല. “ഉന്മൂലനം” ചെയ്തുകളയുമെന്നൊക്കെയുള്ള പമ്പരവിഡ്ഡിത്തങ്ങൾ പ്രചരിപ്പിക്കപ്പെടുമ്പോൾ, അറിഞ്ഞുകൊണ്ടോ അല്ലാതെയോ അതൊക്കെ ഏറ്റുപിടിക്കാൻ മാത്രമാണ് കൂടുതലാളുകളും മുതിരുക. സംഘപരിവാറിന്റെ രാഷ്ട്രസങ്കല്പത്തേക്കുറിച്ചും ഹിന്ദുത്വാദർശങ്ങളേക്കുറിച്ചുമെല്ലാം കടുത്ത തെറ്റിദ്ധാരണകൾ മാത്രമാണ് ഇന്നു നിലവിലുള്ളത്.

അദ്വാനി രാജ്യം വിഭജിക്കുന്നുവെന്നു പറയുന്നതിനോളം പരിഹാസ്യമായ പ്രയോഗമില്ല. വിഭജനം തടയാൻ കോൺഗ്രസിനു കഴിയാതിരുന്നതിന്റെ പേരിൽ പിറന്ന നാട്ടിൽ നിന്നു പലായനം ചെയ്യേണ്ടി വന്ന അനേകലക്ഷങ്ങളിൽ ഒരാളാണ് അദ്വാനി. മതത്തിന്റെ മാത്രം അടിസ്ഥാനത്തിൽ അക്ഷരാർത്ഥത്തിൽത്തന്നെ രാഷ്ട്രത്തെ വിഭജിച്ചു രണ്ടാക്കിയവരാണു കോൺഗ്രസ്. അതുകൊണ്ടും മതിയാക്കാതെ കശ്മീരിന്റെ കാര്യത്തിൽ തികഞ്ഞ വർഗ്ഗീയനയങ്ങൾ പിന്തുടർന്നപ്പോളാണ് നെഹൃവിന്റെ മന്ത്രിസഭയിൽ നിന്ന് ശ്യാമപ്രസാദ്‌ മുഖർജിയ്ക്ക് രാജിവയ്ക്കുകയും ജനസംഘം രൂപീകരിക്കുകയും ചെയ്യേണ്ടി വന്നത്. അടിയന്തിരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ ജനതാമൂവ്മെന്റിന്റെ ഭാഗമായതോടെ ജനസംഘം ഇല്ലാതായി. പിന്നീട്, ജയപ്രകാശ് നാരായണന്റ്റെ മരണവും മറ്റു ചില പൊരുത്തക്കേടുകളുമെല്ലാം മൂലം ജനതാപാർട്ടി പലതായി ചിതറിയപ്പോൾ, മുൻജനസംഘക്കാർ ചേർന്ന് ഭാരതീയജനതാപാർട്ടി രൂപീകരിക്കുകയും ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽത്തന്നെ രാജ്യത്തെ നിർണ്ണായകശക്തിയായി വളരുകയും ചെയ്തു. അപ്പോൾ, ആരംഭകാലം മുതൽക്കു തന്നെ, കോൺഗ്രസിന്റെ വർഗ്ഗീയതയ്ക്കെതിരെ മൌനം പാലിക്കുന്നതിനു പകരം പ്രതിരോധിക്കാൻ തയ്യാറുള്ളവർ എന്നതാണ് ബി.ജെ.പി.യുടെ സ്ഥാനം. ബി.ജെ.പി.യുടെ ശക്തിയ്ക്കു കാരണവും വളർച്ചയുടെ പിൻബലവും ഇതു തന്നെ. ഇതു കാണാതിരുന്നിട്ടോ കണ്ടില്ലെന്നു നടിച്ചിട്ടോ കാര്യമില്ല. സ്യൂഡോസെക്യുലറിസവും സെൻസിബിൾ സെക്യുലറിസവും തമ്മിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പോരാട്ടം നടക്കുന്നത്. അല്ലാതെ, ബി.ജെ.പി. വിരുദ്ധർ വാദിക്കുന്നതുപോലെ, മതേതരത്വവും വർഗ്ഗീയതയും തമ്മിലല്ല. അയോദ്ധ്യയിലും അമർനാഥിലും എന്നുവേണ്ട – സകല വിഷയങ്ങൾക്കും ഇപ്പറഞ്ഞതു ബാധകമാണ്.

ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വളരെ ന്യായമായ ആവശ്യമാണെന്ന്‌ അവർ വിശ്വസിക്കുകയും മറ്റാർക്കും ഉപദ്രവമുണ്ടാക്കാതെ പരിഹരിക്കണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്ത കാര്യങ്ങളാണ് അയോദ്ധ്യയും അമർനാഥുമെല്ലാം. തീവ്രനിലപാടുകാരായ ചില മുസ്ലീം സംഘടനകളേയും മറ്റും മാറ്റി നിർത്തിയാൽ, അനവധി മുസ്ലീങ്ങൾ ഹിന്ദുക്കളുടെ ഭാഗം ന്യായമാണെന്ന്‌ തുറന്നംഗീകരിക്കുകയും പരസ്യമായി അവരെ പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ, സകലരാഷ്ട്രീയപ്പാർട്ടികളും തിവ്രനിലപാടുകാരായ മുസ്ലീ‍ം സംഘടനകളുടെ ഭീഷണിയ്ക്കുമുന്നിൽ ഭയന്നു കീഴടങ്ങുകയോ അതല്ലെങ്കിൽ അവരെ പ്രീണിപ്പിക്കാനായി ബോധപൂർവ്വം അവരുടെ പക്ഷം പിടിക്കുകയോ ചെയ്യുകയാണുണ്ടായത്‌. ഹിന്ദുക്കളുടെ ഭാഗത്തു ന്യായമുണ്ടെന്നു രഹസ്യമായി സമ്മതിച്ച പലരും, രാഷ്ട്രീയമായ തിരിച്ചടി ഭയന്ന്‌ അതു പരസ്യമായി പറയാൻ മടിച്ചു. അസംഘടിതരായ ഹിന്ദുക്കളുടെ ഭാഗത്തു നിന്ന് രാഷ്ട്രീയമായ മറുപടിയുണ്ടാകുമെന്ന്‌ അവർ പ്രതീക്ഷിച്ചിരിക്കുകയുമില്ല. അങ്ങനെ വന്നപ്പോൾ, ഹിന്ദുക്കൾക്ക്‌ ന്യായമെന്നും നിരുപദ്രവകരമെന്നും തോന്നിയ സംഗതികൾക്കെതിരെ അന്ധമായ നിലപാടെടുത്തുകൊണ്ട്‌ സകല പാർട്ടികളും ഉടവാളെടുത്തു തുള്ളുകയും, അനുഭാവം പ്രകടിപ്പിക്കാനെങ്കിലും തയ്യാറായി ബി.ജെ.പി. മാത്രമുണ്ടാവുകയും ചെയ്താൽ അവർക്കനുകൂലമായി ജനം ചിന്തിക്കുമെന്നത്‌ തികച്ചും സ്വാഭാവികമാണ്. അതൊക്കെ, മറ്റു വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാനായി ഹിന്ദുക്കൾ സംഘടിക്കുന്നതാണെന്നൊക്കെ വാദിക്കുന്നത്‌ ശുദ്ധവിഡ്ഢിത്തം മാത്രമല്ല - അപലപനീയവും ക്രൂരവുമാണ്.

മുസ്ലീം പ്രീണനത്തെ പ്രതിരോധിക്കുന്നതു വർഗ്ഗീയതയാണോ എന്നും, മുസ്ലീം വോട്ടുകൾ ലക്ഷ്യമാക്കി അവർക്കായി പ്രത്യേകം പദ്ധതികൾ ആവിഷ്ക്കരിക്കുന്നതു മതേതരത്വമാണോ എന്നുമൊക്കെയുള്ളത്‌ പതിറ്റാണ്ടുകൾ പഴക്കമുള്ള ചോദ്യങ്ങളാണ്. മുസ്ലീങ്ങളുടെ മാത്രം ഉന്നമനം ലാക്കാക്കി, അവർക്കു മാത്രം പ്രയോജനപ്പെടുന്നതായി എന്തൊക്കെ പദ്ധതികളാണു താങ്കൾ തയ്യാറാക്കിയിട്ടുള്ളതെന്നു വിശദീകരിക്കാൻ സച്ചാർ കമ്മിറ്റിയംഗങ്ങൾ നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടു. അദ്ദേഹം കൈമലർത്തുകയാണുണ്ടായത്. വരണ്ടുകിടക്കുന്ന നർമ്മദയിലേക്കു വെള്ളമെത്തിക്കുമ്പോൾ ലക്ഷക്കണക്കിനു വരുന്ന ഗുജറാത്തി കർഷകരുടെ കാര്യമാണു തന്റെ മനസ്സിലെന്നും, അതിൽ എത്ര ശതമാനം വെള്ളം മുസ്ലീം കർഷകരും എത്രശതമാനം വെള്ളം ഹിന്ദു കർഷകരും ഉപയോഗിക്കുമെന്നൊന്നും കണക്കുകൂട്ടാൻ തനിക്കു താല്പര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒടുവിൽ, മോഡി പൊതുവായി നടപ്പാക്കിയ പദ്ധതികളുടെ കൂട്ടത്തിൽ, സ്വാഭാവികമായി മാത്രം മുസ്ലീങ്ങൾക്കു കൂടുതൽ പ്രയോജനപ്പെട്ട ചിലതിന്റെ വിശദാംശങ്ങൾ മാത്രം എഴുതിയെടുത്ത് സച്ചാറിനു സ്ഥലം വിടേണ്ടി വന്നെന്നാണറിവ്. മോഡിക്ക് അസൂയാവഹമായ ജനപിന്തുണയുണ്ടെങ്കിൽ, അതിന് ഇതും ഒരു ഘടകം തന്നെയാണ്. അതു ന്യൂനപക്ഷ വിരോധമാണോ അതോ പ്രീണനമില്ലായ്മയാണോ എന്നൊക്കെ ഓരോരുത്തരും ഇഷ്ടം പോലെ തീരുമാനിക്കേണ്ടതാണ്.

അപ്പോൾ, ഇതൊക്കെത്തന്നെയാണ് അദ്വാനിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും പ്രസക്തിയിലെ ഒരു പ്രധാനഘടകമെന്നർത്ഥം. ഇതൊന്നും മനസ്സിലായില്ലെന്നു നടിക്കുകയാണ് – അഥവാ കണ്ടില്ലെന്ന ഭാവിക്കുകയാണ് എല്ലാവരും. കപടമതേതരത്വം എന്നൊരു വാക്ക് “മതേതര”വാദികൾക്കു നേരെ വെറുതെ അയക്കുകയാണെന്നും ആ സംജ്ഞയിൽ കഴമ്പില്ലെന്നുമൊക്കെയുള്ള മട്ടിലാണ് പരാജിതനും തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേ സമയം തന്നെ, അതു നാട്ടിൽ മുഴുവൻ ചർച്ചയാണെന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലീം പ്രീണനത്തേയും മതേതരത്വത്തേയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയുണ്ടാക്കിയ രാഷ്ട്രീയക്കാരുടെ തനിനിറം ജനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതു നാട്ടിൽ ചർച്ചയാകുന്നതു തികച്ചും സ്വാഭാവികം മാത്രമാണ്.

അയോദ്ധ്യാപ്രക്ഷോഭകാലത്ത് അദ്വാനി നടത്തിയ ഇടപെടലുകളെ ആക്ഷേപിക്കാനല്ലാതെ ആത്മാർത്ഥമായി അവയെ വിശകലനം ചെയ്യാൻ എത്രപേർ തയ്യാറായിട്ടുണ്ട്? സ്വതന്ത്രഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തെ രണ്ടായി വിഭജിച്ച ഷാഹ്ബാനു കേസ് – കോൺഗ്രസിന്റെ ആത്മഹത്യാപരമായ നിയമനിർമ്മാണം – അഞ്ഞൂറോളം വർഷത്തെ പരിശ്രമങ്ങൾക്കു ശേഷം അയോദ്ധ്യയിൽ ഹിന്ദുക്കൾക്ക് നിയന്ത്രിതമായ തോതിലെങ്കിലും ആരാധന സാദ്ധ്യമാക്കുന്ന തരത്തിൽ ഫൈസാബാദ് കോടതി നടത്തിയ വിധി – ആ വിധിക്കെതിരെ, ഷാഹ്ബാനു കേസിൽ നിന്ന് ആവേശമുൾക്കൊണ്ട് ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപവത്ക്കരിക്കപ്പെട്ടത് - ഇതൊക്കെ നടന്ന എൺപതുകൾ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലല്ല – മൊത്തം ചരിത്രത്തിലെ തന്നെ നിർണ്ണായകകാലഘട്ടമാണ്. മുസ്ലീം പ്രീണനത്തിന്റെ മൂർത്തീഭാവമായി വിഭജനകാലത്തിനും മുമ്പുതന്നെ അവതരിച്ചിരുന്ന കോൺഗ്രസിൽ നിന്ന് തുടർ വിഭജനങ്ങളല്ലാതെ യാതൊന്നും പ്രതീക്ഷീക്കുന്നതിൽ ഇനിയും അർത്ഥമില്ല എന്നു വ്യക്തമായതും അക്കാലത്തായിരുന്നു. ഷാഹ്ബാനു-ബാബറി കമ്മറ്റി – കാലഘട്ടത്തിൽ അവർ സൃഷ്ടിച്ച ‘പൊളിറ്റിക്കൽ സ്പേ’സിലേക്ക് കടന്നു നിന്നുകൊണ്ട്, ഹിന്ദുക്കളുടെ ന്യായവും മാന്യവുമായ അവകാശങ്ങളേയും ആവശ്യങ്ങളേയും ആട്ടിത്തുപ്പാനും അടിച്ചമർത്താനും മാത്രമല്ല ഇവിടെ രാഷ്ട്രീയക്കാരുള്ളത് എന്നു പ്രഖ്യാപിക്കാൻ ഒരു രാഷ്ട്രീയപ്രസ്ഥാനം സധൈര്യം മുന്നോട്ടു വന്നെങ്കിൽ അതെത്ര ഭാഗ്യമായിരുന്നെന്നു വേണം ഓരോ ഇന്ത്യൻ പൌരനും കരുതാൻ. മുസ്ല്ലീം സമുദായത്തിലെ തന്നെ തീവ്രനിലപാടുകാരായ ചുരുക്കം ചില പേർ എന്തെങ്കിലും പറഞ്ഞാൽ ഉടൻ അതിനെല്ലാം കണ്ണുമടച്ചു പിന്തുണ നൽകാൻ രാഷ്ട്രീയക്കാർ പരസ്പരം മത്സരിക്കുകയും മോഡറേറ്റ് മുസ്ലീങ്ങൾ മിണ്ടാതിരിക്കുകയും ചെയ്യുമ്പോൾ, വർഗ്ഗീയവാദികളെന്നും മുസ്ലീ‍ം വിരോധികളെന്നും ആക്ഷേപിക്കപ്പെട്ടാലും വേണ്ടില്ലെന്നു കരുതി അതിനെല്ലാമെതിരെ പൊരുതാൻ ഒരു പ്രസ്ഥാനം തയ്യാറായാൽ അതിൽ ആശ്വസിക്കുക തന്നെയാണു വേണ്ടത്. കോൺഗ്രസിന്റെ ആത്മഹത്യാപരമായ വർഗ്ഗീയപ്രീണനനയങ്ങളെ ചെറുക്കുവാൻ ആരുമില്ലാതെ വരികയും, അവർ സൃഷ്ടിച്ച പൊളിറ്റിക്കൽ സ്പേസിൽ ഒരു ‘വാക്വം’ മാത്രമായിരിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ രാജ്യത്തിന്റെ സ്ഥിതി ഇന്ന് എന്താകുമായിരുന്നുവെന്ന് സങ്കല്പിക്കാൻ പോലും കഴിയുന്നില്ല. അത് ഒരു പൊട്ടിത്തെറിയിലേക്ക് എത്തുകയോ വിഭജനകാലത്തെ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കുകയോ പോലും ചെയ്തേക്കുമായിരുന്നു. അത്തരം സാഹചര്യങ്ങളെ തടഞ്ഞുകൊണ്ട്, അയോദ്ധ്യപ്രശ്നം പോലെയുള്ള കാര്യങ്ങൾക്ക് ഒരു രാഷ്ട്രീയപരിഹാരമുണ്ടാവാൻ വിദൂരസാദ്ധ്യതയെങ്കിലുമുണ്ടെന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ - അതിന് ആരെങ്കിലും അല്പമെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം അവാർഡുകൾക്കപ്പുറത്തുള്ള ആദരവിന് അർഹനാണ്. കോൺഗ്രസ് ഒരു വശത്തു നിരന്തരം കത്തിച്ചുവിടുന്ന വിഭജനബോംബിന്റെ തിരികൾ തല്ലിക്കെടുത്തിക്കൊണ്ട്, ദേശീയതലത്തിൽ കോൺഗ്രസിനെ കവച്ചുവയ്ക്കാനായി ഇവിടെ വേറെയും പാർട്ടിയുണ്ടെന്നു പ്രഖ്യാപിക്കാൻ ആരൊക്കെയാണോ പ്രവർത്തിച്ചത് - അവരെല്ലാം ആദരവിന് അർഹരാണ്. എൻ.ഡി.ടി.വിയുടെ അവസരവാദപരമായ അവാർഡുകൾക്കല്ല – ആലോചനാശേഷിയുള്ളവരുടെ മനസ്സിലുള്ള ആദരവിനാണ് തീർച്ചയായും മൂല്യമേറെയുള്ളത്.

ഇപ്പറഞ്ഞതൊക്കെ മനസ്സിലാകണമെങ്കിൽ, ഒരാൾ കോൺഗ്രസ് വിരോധിയോ ബി.ജെ.പി. അനുകൂലിയോ ഒന്നും ആയിരിക്കേണ്ടതില്ല. അന്ധമായ ബി.ജെ.പി.വിരോധം ഉപേക്ഷിച്ചുകൊണ്ട് മനുഷ്യരെ മനുഷ്യരായി കാണാനും അവരുടെ വികാരങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നയാളായിരിക്കണമെന്നേയുള്ളൂ. അയോദ്ധ്യാപ്രശ്നം എന്താണ് – അതിന്റെ പ്രാധാന്യമെന്താണ് – അയോദ്ധ്യാപ്രക്ഷോഭത്തിന്റെ ചരിത്രപശ്ചാത്തലം എന്താണ് – അതിന്റെ നാൾവഴികളെന്താണ് എന്നൊന്നുമറിയാത്തവർക്ക് ഇതൊന്നും മനസ്സിലായെന്നു വരില്ല. അവർക്ക് അദ്വാനിയുടെ പ്രാധാന്യവും അറിയാൻ കഴിഞ്ഞെന്നു വരില്ല. ചുരുങ്ങിയ പക്ഷം, അയോദ്ധ്യാപ്രശ്നം പരിഹരിക്കുന്നതിനു തൊട്ടടുത്തെത്തിയ ചന്ദ്രശേഖർ ഗവണ്മെന്റിനെ കുരുട്ടുന്യായം പറഞ്ഞു മറിച്ചിട്ടവരാണ് കോൺഗ്രസുകാർ എന്ന യാഥാർത്ഥ്യമെങ്കിലും ആളുകൾ അറിഞ്ഞുവയ്ക്കേണ്ടതുണ്ട്.

അദ്വാനിയുടെ രഥയാത്ര കടന്നുചെന്നിടത്തെല്ലാം കലാപമുണ്ടായെന്നാണ് ഒരു ആരോപണം! തികച്ചും തെറ്റാണിത്. രഥയാത്രയ്ക്കിടെ ആകെ ഒരിടത്താണു പ്രശ്നമുണ്ടായത്. അതാകട്ടെ, മണ്ഡൽ വിരുദ്ധസമരത്തിൽ പാർട്ടി തങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നു പറഞ്ഞ് സവർണ്ണവിദ്യാർത്ഥികൾ പ്രശ്നമുണ്ടാക്കിയപ്പോളായിരുന്നു! ബി.ജെ.പി. സവർണ്ണരുടെ പാർട്ടിയാണെന്നൊക്കെ വാദിക്കുന്നവർ മുഖം കുനിച്ചേക്കാവുന്ന യാഥാർത്ഥ്യങ്ങളിലൊന്ന്! രഥയാത്രയുടെ സമയത്ത് മറ്റു ചില സ്ഥലങ്ങളിൽ കലാപമുണ്ടായെന്നതു മാത്രമാണു സത്യം. അവിടങ്ങളിൽ ആരാണു കലാപമുണ്ടാക്കിയത്? അപ്പുറത്തു രഥയാത്ര നടക്കുന്നതറിഞ്ഞില്ലേ – നിങ്ങൾ ചുമ്മാതിരിക്കുന്നോ – ഇന്നാ പിടിച്ചോ ഒരു കലാപം - എന്ന മട്ടിൽ ഹിന്ദുക്കൾ നിന്ന നില്പിൽ കലാപം അഴിച്ചുവിടുകയായിരുന്നുവോ അവിടങ്ങളിൽ? അതോ? അയോദ്ധ്യാപ്രക്ഷോഭത്തെ ഹിന്ദുക്കളുടെ ഒരു പരാതിയും ആവശ്യവുമെന്നു മനസ്സിലാക്കുന്നതിനു പകരം, മുസ്ലീങ്ങൾക്കെതിരായ നീക്കമെന്നു വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് അവരെ ഇളക്കിവിട്ട കൂസിസ്റ്റുകൾ തന്നെയാണ് ആ കലാപങ്ങൾക്കു സമാധാനം പറയേണ്ടത്.

അതുപോലെ തന്നെ, ഒരാൾ ഒരു രഥയാത്രനടത്തിയാൽ പൊടുന്നനെ മാറിമറിയാൻ മാത്രം ലോലമൊന്നുമല്ല ഇന്ത്യയിലെ സമ്മതിദായകരുടെ മനസ്സ് എന്നെങ്കിലും മനസ്സിലാക്കാത്തവർ തീർച്ചയായും സഹതാപമർഹിക്കുന്നു. രഥയാത്രയ്ക്ക് രാജ്യത്തിന്റെ ഓരോ കോണിൽ നിന്നും ലഭിച്ച വമ്പിച്ച സ്വീകരണവും അംഗീകാരവും എന്താണർത്ഥമാക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണമായിരുന്നു. എത്ര ന്യായവും ജനകീയവുമായ ഒരു ആവശ്യമാണ് ഉയർത്തപ്പെടുന്നത് എന്നതു തന്നെയായിരുന്നു ആ യാത്രയുടെ സന്ദേശം. അതു വെളിവാക്കുക എന്നതു തന്നെയായിരുന്നു യാത്രയുടെ ലക്ഷ്യവും. പക്ഷേ ആ സന്ദേശം വായിച്ചെടുക്കാൻ തയ്യാറുള്ളവർ എത്ര പേരുണ്ടായിരുന്നു? വായിച്ചവരിൽത്തന്നെ തുറന്നംഗീകരിച്ചവർ എത്രപേരുണ്ടായിരുന്നു?
തങ്ങൾ തന്നെ പണവും അദ്ധ്വാനവും മുടക്കിക്കൊണ്ട് സ്വീകാര്യമായ മറ്റൊരു സ്ഥലത്ത് മുസ്ലീങ്ങൾക്ക് ആരാധനാലയം പണിതു തരാം – തങ്ങൾക്ക് കെട്ടിടമല്ല പ്രശ്നം – തങ്ങളെ സംബന്ധിച്ചിടത്തോളം പരമപ്രാധാന്യമുള്ളതായ ആ സ്ഥലം മാത്രമേ വിട്ടു തരേണ്ടതുള്ളൂവെന്ന് ഹിന്ദുക്കൾ താണുകേണപേക്ഷിച്ചിട്ടും കേട്ടഭാവം നടിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു? മതഭ്രാന്തന്മാരായിരുന്ന മുസ്ലീ‍ം ഭരണാധികാരികൾ തകർത്തെറിഞ്ഞിരുന്ന അനവധിയനവധി ക്ഷേത്രങ്ങളിൽ ഒരേയൊരെണ്ണം മാത്രമേ തിരിച്ചു ചോദിക്കുന്നുള്ളൂവെന്നും മഥുരയുൾപ്പെടെ ബാക്കിയുള്ളവയെല്ലാം മറക്കാമെന്നു വരെ വാക്കു കൊടുത്തിട്ടുപോലും അണുവിട വഴങ്ങാതിരുന്നത് ആരെ ബോധിപ്പിക്കാനായിരുന്നു? ചർച്ചകളിൽ നിന്ന് ഏകപക്ഷീയമായി ഒഴിഞ്ഞുമാറിയതടക്കം ബാബറിമസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ പല നിലപാടുകളും തെറ്റാണെന്നു പകൽ പോലെ വ്യക്തമായപ്പോളും കടുത്തമൌനം പാലിച്ചത് എന്തിനായിരുന്നു? ഒടുവിൽ, അന്തമില്ലാതെ നീളുന്ന ചർച്ചകളും അനവധിയനവധി കേസുകളും നൂലാമാലകളും അവഗണനയും ആട്ടിത്തുപ്പലുകളും അടിച്ചമർത്തലുകൾക്കുമെല്ലാം ശേഷം അവസാനനിനിഷവും ചതിക്കപ്പെടുകയാണെന്നു വന്നപ്പോൾ കുറേപ്പേരുടെ ക്ഷമയുടെ നെല്ലിപ്പടി തകർന്നുപോയി. ഉടൻ തന്നെ, അതുവരെ വായ ഇറുക്കിപ്പൂട്ടിയിരുന്നു കൊണ്ട്‌ അതിനെല്ലാം ഇടയാക്കിയവരെല്ലാം കൂടി ആക്രോശങ്ങൾ ആരംഭിക്കുകയായി! അതുവരെ “തർക്കമന്ദിര”മെന്നു പറഞ്ഞിരുന്നവരും പള്ളി എന്ന പദം ഉപയോഗിച്ചുതുടങ്ങി! അദ്വാനി “പള്ളി”പൊളിക്കാൻ “നേതൃത്വം” നൽകിയത്രേ! ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തിയത്രേ! കഷ്ടം! എത്ര ഹീനമായ അവസരവാദമാണത്! മുസ്ലീം വോട്ടുകൾ ലഭിക്കാൻ വേണ്ടി എന്തൊരു നികൃഷ്ടമായ പ്രചാരണങ്ങൾക്കും മടിക്കാത്ത – അക്കാര്യത്തിൽ യാതൊരു ലജ്ജയുമില്ലാത്ത – രാജ്യത്തേക്കുറിച്ച് ഒരു ചിന്തയുമില്ലാത്ത - കൂസിസ്റ്റുകൾ!

തർക്കമന്ദിരം തകർക്കപ്പെട്ട സംഭവം ബി.ജെ.പി.ക്ക് അധികാരത്തിൽ വരാനുള്ള തന്ത്രമായിരുന്നെന്ന വാദമൊക്കെ ശുദ്ധ അസംബന്ധമാണ്. വിഡ്ഢിത്തം പറയുന്നതിന് ഒരു പരിധിയൊക്കെ ഇടുന്നതു നല്ലതല്ലേ എന്നാണു തിരിച്ചു ചോദിക്കാൻ തോന്നുക. മന്ദിരം തകർക്കപ്പെട്ടത് പാർട്ടി ഒരിക്കലും ആഗ്രഹിച്ചിരുന്നതോ പ്രതീക്ഷിച്ചിരുന്നതോ അല്ല – അവർക്കതു കൊണ്ട് നഷ്ടങ്ങളല്ലാതെ യാതൊരു വിധ പ്രയോജനങ്ങളും ഉണ്ടായിട്ടുമില്ല. മന്ദിരം തകർന്നതിനുശേഷമൊന്നുമല്ല – അതിനു മുമ്പാണ് ഉത്തർപ്രദേശിൽ ബി.ജെ.പി. അധികാരത്തിലെത്തിയത്. മന്ദിരം തകർക്കപ്പെട്ടതിനു ശേഷമുള്ള കാലഘട്ടങ്ങളിൽ അവർക്കവിടെ അധികാരം പടിപടിയായി നഷ്ടപ്പെടുകയാണുണ്ടായത്. അയോദ്ധ്യാപ്രക്ഷോഭത്തിന്റേയും ശക്തി പിന്നീടു ക്ഷയിക്കുകയാണുണ്ടായത്.

രാമക്ഷേത്രം പഴയസ്ഥലത്തു തന്നെ പുനർനിർമ്മിക്കാനും, മസ്ജിദ് എല്ലാവർക്കും സ്വീകാര്യമായ മറ്റൊരു സ്ഥലത്തു പുതുക്കിപ്പണിതു നൽകാനും, അങ്ങനെ അയോദ്ധ്യാപ്രക്ഷോഭത്തെയും രാജ്യത്തെ ജനങ്ങളേത്തന്നെയും വിജയത്തിലെത്തിക്കാനും സാധിച്ചിരുന്നെങ്കിൽ, രാജ്യത്ത് ഇന്നു ബി.ജെ.പി.യെ തടയുവാൻ ആർക്കും കഴിയാത്ത സാഹചര്യമുണ്ടായേനെ. പക്ഷേ, മന്ദിരം തകർക്കപ്പെട്ടതോടെ അത്തരം സാദ്ധ്യതകൾ സാവധാനത്തിലാക്കപ്പെട്ടു. ബി.ജെ.പി.വിരുദ്ധരെ സംബന്ധിച്ചിടത്തോളം, മുതലെടുക്കാൻ പറ്റിയൊരു സാഹചര്യം ഉരുത്തിരിയുകയാണുണ്ടായത്‌. അവർ അത്‌ ആഘോഷിക്കുക തന്നെ ചെയ്തു താനും. അപ്പോൾ, ആ സംഭവങ്ങൾ അങ്ങേയറ്റം ദു:ഖകരമാണെന്ന അദ്വാനിയുടെ ആത്മാർത്ഥമായ പ്രസ്താവന മാനുഷികതയുടെയും മതസൌഹാർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ മാത്രമല്ല – അത് അദ്ദേഹത്തിനുണ്ടാക്കിയ രാഷ്ട്രീയ നഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാലും വളരെ പരമാർത്ഥം തന്നെയാണ്.

തർക്കമന്ദിരം തകരാനിടയായെങ്കിൽ അതിനു കാരണങ്ങളുണ്ട്. ബി.ജെ.പി.ക്കു ജനം വോട്ടുചെയ്യുന്നെങ്കിൽ അതിനും കാരണങ്ങളുണ്ട്. ഈ കാരണങ്ങളേക്കുറിച്ചൊക്കെ ചർച്ച ചെയ്യാൻ ഒരുവനും ധൈര്യമില്ല. അത്തരം ചർച്ചകളിൽ നിന്നെല്ലാം ഒളിച്ചോടിക്കൊണ്ട്, മേൽപ്പറഞ്ഞ രണ്ടുകാര്യങ്ങളേയും വെറുതെ കൂട്ടിച്ചേർത്തങ്ങു പറയുകയാണ്. മന്ദിരം തകർത്തു വോട്ടു നേടിയത്രേ! പൊട്ടത്തരം വിളിച്ചുപറയുന്നതിന് യാതൊരു മടിയുമില്ലാത്തവർ!

ഒരൊറ്റ മറുചോദ്യം മതി – ഇത്തരം അസംബന്ധവാദങ്ങളുടെ മുനയൊടിക്കാൻ. പള്ളിപൊളിച്ചാൽ ബി.ജെ.പി. അധികാരത്തിലെത്തും എന്നാണല്ലോ ഇക്കൂട്ടരുടെ വാദം. സ്വാഭാവികമായും ഹിന്ദുക്കൾ വോട്ടുചെയ്യും എന്നാണിവർ സൂചിപ്പിക്കുന്നത്. അപ്പോൾ - ആ വോട്ടു ചെയ്യലിന്റെ പ്രേരണയെന്താണ്? അതു രണ്ടു രീതിയിൽ ആവാം. ഒന്നെങ്കിൽ - അതൊരു നല്ല രീതിയിലുള്ള വോട്ടിംഗ് ആകാം. ഹിന്ദുക്കൾ, നല്ലതു ചെയ്യുന്നവർക്കു വോട്ടു ചെയ്യുന്നവരാണെന്നു വരാം. കെട്ടിടം തകർക്കപ്പെടേണ്ടതു തന്നെയായിരുന്നുവെന്നും – ബി.ജെ.പി.യുടെ ആശീർവാദത്തോടെയാണതു ചെയ്തതെന്നും – അതു കൊണ്ട് – നല്ല രീതിയിൽ - നല്ലതു ചെയ്തതിനുള്ള അംഗീകാരമായി വോട്ടു ചെയ്തുവെന്നു വരാം. അതല്ലെങ്കിൽപ്പിന്നെ, അതൊരു ചീത്ത രീതിയിലുള്ള വോട്ടിംഗ് ആകാം. ആ കെട്ടിടം തകർക്കപ്പെടാൻ പാടില്ലായിരുന്നു. പക്ഷേ അതു തകർക്കപ്പെട്ടാൽ മുസ്ലീങ്ങൾ ചിലരെങ്കിലും ദു:ഖിക്കും – അവരെ ബുദ്ധിമുട്ടിക്കാം – ഹായ് ഹായ് – എന്ന മട്ടിൽ ഹിന്ദുക്കൾ വോട്ടുചെയ്യണം. ഈ രണ്ടു സാദ്ധ്യതകളിൽ ഏതെങ്കിലുമൊന്ന് അംഗീകരിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പു ജയിക്കാൻ പള്ളിപൊളിച്ചു എന്ന വാദത്തിന് അർത്ഥമുള്ളൂ. അപ്പോൾ, ബി.ജെ.പി. വിരുദ്ധരുടെ വാദത്തിന്റെ അർത്ഥമിതാണ്. ഒന്നെങ്കിൽ -തർക്കമന്ദിരം തകർക്കപ്പെടേണ്ടതു തന്നെയായിരുന്നു. അതു സംഭവിച്ചതു നന്നായി. അല്ലെങ്കിൽ - അതു മോശമായി – പക്ഷേ ഇന്നാട്ടിലെ ഹിന്ദുക്കളുടെ സ്വഭാവം മഹാമോശമാണ്. ഇതരമതവിഭാഗക്കാർ ബുദ്ധിമുട്ടുന്നത് അവർക്കൊരു ഹരമാണ്. കൊള്ളരുതായ്മകളെ അവർ അനുകൂലിക്കും. ഇതു രണ്ടിൽ ഏതെങ്കിലും ഒന്നായിരിക്കണം സംഭവിച്ചിട്ടുണ്ടാവുക.

ഇതിൽ ഏതാണു ശരി?
കെട്ടിടം തകർന്നതു നന്നായോ? അതോ ഹിന്ദുക്കൾ മതഭ്രാന്തന്മാരാണോ? ഏതാണു ശരി?
ഇതു രണ്ടും തെറ്റാണ് എന്നാണെങ്കിൽപ്പിന്നെ, പള്ളിപൊളിച്ച് വോട്ടുനേടി എന്ന വാദവും ശുദ്ധവിഡ്ഢിത്തമാണെന്നു സമ്മതിച്ചേ തീരൂ.

ബി.ജെ.പി.യിൽ വർഗ്ഗീയത ആരോപിക്കപ്പെടാനിടയാകുന്ന സംഭവങ്ങൾ ഓരോന്നും മനസ്സിൽ വച്ചുകൊണ്ടു തന്നെ പറയുകയാണ്. രാജ്യത്ത് ദശലക്ഷക്കണക്കിനു വരുന്ന ബി.ജെ.പി. അനുഭാവികൾ മണ്ടന്മാരോ മതഭ്രാന്തന്മാരോ ഒക്കെയാണെന്നു കരുതുന്നവരുണ്ടെങ്കിൽ, അവർ തന്നെയാണു യഥാർത്ഥത്തിൽ മണ്ടന്മാർ. രാജ്യത്ത് ആകെയുള്ള അഞ്ഞൂറ്റി നാല്പതില്പരം ലോകസഭാസീറ്റുകളിൽ പകുതിയിലുമേറെ സീറ്റുകളിൽ - മുന്നൂറിനടുത്ത് സീറ്റുകളിൽ - ബി.ജെ.പി. ഒരിക്കലെങ്കിലും വിജയിച്ചിട്ടുണ്ട്. പണ്ടൊക്കെ ചോദ്യം ചെയ്യപ്പെടാതെ പോയിരുന്ന കോൺഗ്രസിന്റെ ഏകാധിപത്യപ്രവണതകളിൽ നിന്നു മോചനം നേടിക്കൊണ്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ഭാരതീയജനത രാഷ്ട്രീയമായി വളരെയധികം മാറിച്ചിന്തിച്ചിട്ടുണ്ടെന്നതു കേവലയാഥാർത്ഥ്യമാണ്. കഴിഞ്ഞ പാർലമെന്റു തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനു നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് വളരെച്ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമാണ്. അക്കാര്യത്തിൽ ബി.ജെ.പി. വളരെയധികം മുമ്പിലായിരുന്നു താനും. കർണ്ണാടകത്തിലടക്കം വൻമുന്നേറ്റമുണ്ടായി. അപ്പോൾ, പുതിയ ബി.ജെ.പി. അനുകൂലികൾ എങ്ങനെയാണ് ഉണ്ടാകുന്നത്? ഒരു സുപ്രഭാതത്തിൽ എല്ലാവരും ‘വർഗ്ഗീയവാദി‘കളായിക്കളയാം എന്നങ്ങു തീരുമാനിക്കുകയാണെന്നാണോ?

ചിന്തിക്കണം.

തികച്ചും വ്യത്യസ്തമായ രാഷ്ട്രീയപക്ഷചിന്തകൾ പേറിയിരുന്ന ഒരു ഭൂതകാലത്തിനു ശേഷം ബി.ജെ.പി.അനുഭാവമുള്ളവരുടെ പക്ഷത്തേക്കു പതുക്കെപ്പതുക്കെ മാറി നിൽക്കാനിടയായ ഒരാളെന്ന നിലയിൽ, എനിക്കീ ചോദ്യത്തിന് വളരെ വ്യക്തമായ ഉത്തരമുണ്ട്.

ഇനി മുതൽ ‘വർഗ്ഗീയവാദി‘യായിക്കളയാം എന്നു തീരുമാനിച്ചിട്ടൊന്നുമല്ല ആരും ബി.ജെ.പി.യിലേക്കു കടന്നു വരുന്നത്. മറിച്ച് - വർഗ്ഗീയവാദിയെന്ന വിളിപ്പേരു കേൾക്കേണ്ടി വന്നാലും വേണ്ടില്ല – കള്ളത്തരങ്ങളിൽ നിന്നു കുതറിമാറി നിന്ന് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയേ തീരൂ എന്ന തന്റേടമുണ്ടാകുമ്പോളാണ്. മതേതരവാദികളാണെന്നു മിഥ്യാഭിമാനം കൊള്ളുന്നവരുടെ വാദങ്ങളിലെ പൊള്ളത്തരങ്ങളും വർഗ്ഗീയവാദികളെന്നു വിളിപ്പേരിലെ അർത്ഥശൂന്യതയും സംബന്ധിച്ച് മനസ്സിൽ ചില ചോദ്യങ്ങളുയരുമ്പോളാണ് ബി.ജെ.പി. അനുഭാവത്തിന്റെ ആദ്യകിരണങ്ങളുണ്ടാകുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ ആവേശം കൊള്ളിച്ചോ അന്യമതദ്വേഷത്തിലൂന്നിയോ മാത്രം പ്രവർത്തിച്ചുകൊണ്ടിരുന്നാൽ ഹിന്ദുസമൂഹം പോലെയൊന്നിൽ എങ്ങനെ ആളെക്കൂട്ടാൻ കഴിയും – അത് അസംഭവ്യമല്ലേ - എന്ന സ്വാഭാവിക ചിന്ത അനേകം തുടർചോദ്യങ്ങളിലേക്കു നയിക്കും. ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്തോറും അനുഭാവം ഏറുക തന്നെയാണു ചെയ്യുക. ഒടുവിൽ, കാര്യങ്ങളുടെ മൊത്തം കിടപ്പും, സംഘപ്രസ്ഥാനങ്ങൾ അനുകൂലിക്കപ്പെടുന്നതിന്റെയും അന്ധമായി എതിർക്കപ്പെടുന്നതിന്റെയും കാരണങ്ങളും കൂടി തിരിച്ചറിയാനുള്ള വെളിപാട് എന്നുണ്ടാകുന്നോ അന്ന് അനുഭാവം പൂർണ്ണമാകും. അനേകം കുറ്റപ്പെടുത്തലുകൾ - ആക്ഷേപങ്ങൾ - അടിച്ചമർത്തൽ ശ്രമങ്ങൾ - അതെല്ലാം അത്യന്തം വാശിയോടെ പാർട്ടിയോട് കൂടുതൽ ചേർന്നു നിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

വാൽക്കഷണം:-

ഒരു മാദ്ധ്യമം അദ്വാനിക്ക് അവാർഡു കൊടുത്തതാണല്ലോ ദസ്തക്കിറിന്റെയും പരാജിതന്റെയും പ്രതിഷേധത്തിനു കാരണം. മാദ്ധ്യമങ്ങളും അദ്വാനിയുമായുള്ള ഒരു ബന്ധം കൂടി മാത്രം പറഞ്ഞു നിർത്തുന്നു. ഇന്ത്യയിലെ മാദ്ധ്യമരംഗത്ത്, പ്രത്യേകിച്ചും സർക്കാർ നിയന്ത്രണത്തിലായിരുന്ന ആകാശവാണി/ദൂരദർശൻ മുതലായ സംഗതികളിൽ “പ്രതിപക്ഷബഹുമാനം” എന്നൊരു സങ്കല്പം തന്നെ നിർബന്ധിച്ചു കൂട്ടിച്ചേർത്തത് അദ്വാനിയായിരുന്നു. മുപ്പതു വർഷങ്ങൾക്കുമുമ്പ്, 1977ൽ അദ്ദേഹം വാർത്താവിതരണ/പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്ന കാലത്തായിരുന്നു അത്. അതിനു മുമ്പൊക്കെ മാദ്ധ്യമങ്ങളിൽ സർക്കാർ പ്രതിനിധികൾക്കു മാത്രമേ നിലപാടുകൾ അവതരിപ്പിക്കുവാൻ അവസരമുണ്ടായിരുന്നുള്ളൂ. പ്രതിപക്ഷത്തിന്റേയും മറ്റും നിലപാടുകൾ ജനങ്ങൾക്കു മുന്നിൽ വ്യക്തമാക്കുവാൻ അവസരമില്ലാത്ത അവസ്ഥയായിരുന്നു. കോൺഗ്രസ് ഭരണകൂടങ്ങൾ ആ സ്ഥിതി ശരിക്കും മുതലെടുക്കുകയും ചെയ്തിരുന്നു. അടിയന്തിരാവസ്ഥക്കാലത്തു പ്രത്യേകിച്ചും. അദ്വാനിയാണ് ആ ഏകപക്ഷീയതയും അവസരനിഷേധവുമെല്ലാം എടുത്തുകളഞ്ഞ് തുല്യ അവസരങ്ങൾ ഉറപ്പു വരുത്താനുള്ള ഭേദഗതികൾ നടപ്പിൽ വരുത്തിയത്. അദ്ദേഹം വരുത്തിയ പരിഷ്കാരങ്ങൾ ഇന്നും തുടരുന്നു.

1992-നു ശേഷം മാത്രം അദ്വാനിയെ അറിയുന്നവർക്ക് ഇതൊക്കെയൊരു പുതുമയായേക്കും. അവരോടൊക്കെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രമെടുത്തുവച്ചു കുറച്ചു കൂടി ആഴത്തിൽ പഠിക്കൂ എന്നു മാത്രമേ അഭ്യർത്ഥിക്കാനുള്ളൂ. എം.കെ.മുനീറിനോടു പറയാനുള്ളതും അതു തന്നെ. മലയാളികളെ പറ്റിച്ച് എത്രനാൾ ഇങ്ങനെ കാലം കഴിക്കാമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മറുവശത്തുകൂടി അവർ കാര്യങ്ങൾ ചിന്തിച്ചും പഠിച്ചുമൊക്കെ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്.

അനുബന്ധവായനയ്ക്ക്:-
(1) അയോദ്ധ്യാസംബന്ധിയായ ഒരു പോസ്റ്റ് (ബഹുഭാരാത്വം – ബാബറിമന്ദിരം – ബഹുജനപ്രസ്ഥാനം - ദ കണക്ഷൻ)
(2) പരാജിതന്റെ പോസ്റ്റിൽ എഴുതിയ ഒരു കമന്റ്

16 comments:

Unknown said...

മമ്മൂട്ടി - ബ്ലോഗ്‌ - രാഷ്ട്രീയം ചിലത്‌.

Anonymous said...

Here's a brief list of what he's presided over or singlehandedly achieved:

1. Demolition of Babri Masjid (contribution to conspiracy thereof) 1992
2. Hijacking of IC 814 and release of deadly terrorists like Masood Azhar, 1999
3. Massacre of Sikhs by terrorists at Chittisinghpora, 2000
4. Massacre of Kashmiri Pandits at Nadimarg, March 2003
5. First-ever terrorist attack on Amarnath yatris, 1999
6. Terrorist attack on Parliament, December 2001
7. Godhra and the Gujarat massacre of Muslims, 2002
8. Terrorist attack on Akshardham and Raghunath temples in 2002
9. Harassment of media from Tehelka to Iftikhar Gilani
10 Failure to take any decision on dozens of death row mercy petitions pending before him from 1998 to 2004 and now demanding the Congress government move swiftly on the mercy petition of Afzal.

This is a pretty impressive list and I've barely covered 11 years of the great man's life and achievements.

സിദ്ധാര്ത്ഥ് വരദരാജന്റെ ബ്ലോഗില്‍ നിന്നും.

Unknown said...

അനോണിമസ്,

സിദ്ധാർത്ഥവരദരാജനേപ്പോലെയുള്ള സീരിയസ് എഴുത്തുകാർ ഇത്രയ്ക്കു സില്ലി കമന്റ്സ് നടത്തിയിരിക്കുന്നതു ചൂണ്ടിക്കാണിച്ചതിനു നന്ദി. ഇത്തരത്തിൽ തികച്ചും യുക്തിരഹിതവും ബാലിശവുമായ ആരോപണങ്ങൾ നടത്തുവാൻ വരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപക്ഷചിന്തകൾ എന്നു മനസ്സിലാക്കി വച്ചുകൊണ്ട് അദ്ദേഹത്തിന്റെ മറ്റു രചനകൾ വായിക്കാമല്ലോ.

കശ്മീരിപണ്ഡിറ്റുകൾ കൂട്ടക്കൊല ചെയ്യപ്പെട്ടതും അമർനാഥ് തീർത്ഥാടകർ ആക്രമിക്കപ്പെട്ടതും പാർലമെന്റു മന്ദിരം ആക്രമിക്കപ്പെട്ടതുമെല്ലാം ചേർത്ത് സകലതിന്റെയും ഉത്തരവാദിത്തം അദ്വാനിയുടെ തലയിൽ (മിക്കവാറും എണ്ണം ‘സിംഗിൾ ഹാൻഡെഡ്‌ലി’) വച്ചു കൊടുത്ത സ്ഥിതിക്ക്, അദ്വാനിയുമായി നേരിട്ടു ബന്ധമുള്ള കോയമ്പത്തൂർ സ്ഫോടനം പോലെയുള്ളവ ഒഴിവാക്കിയതു പ്രതിഷേധാർഹമാണ്. അതും ഒരു കൂട്ടക്കൊല തന്നെയായിരുന്നല്ലോ. അദ്വാനി ആത്മഹത്യ ചെയ്യാൻ വേണ്ടി തയ്യാറാക്കിയ സ്ഫോടനങ്ങളായിരുന്നിരിക്കുമല്ലോ അവ. അൽ-ഉമ്മയുടെ കുട്ടികൾ അമിതാവേശം കാട്ടിയില്ലായിരുന്നെങ്കിൽ അദ്വാനിയുടെ ആത്മഹത്യാശ്രമം വിജയകരമായിത്തീർന്നേനെ എന്ന മൊഴി വന്നിട്ട് ആഴ്ചകൾ അധികമായില്ല.

ആ സ്ഫോടനങ്ങളിലൂടെ അറുപതു പേരെ കൊന്നതായി കോടതി വിധിച്ച “ബാഷാബായി“യെക്കുറിച്ചും, അയാളെയും കൂട്ടുപ്രതികളേയും രക്ഷിക്കാനായി ഇപ്പോളും നടക്കുന്ന ചില “മതേതരവാദി“കളേ ക്കുറിച്ചും, അവരെ പലപ്പോഴായി പ്രോത്സാഹിപ്പിക്കുകയും ചുമക്കുകയും ചെയ്തിട്ടുള്ള - ചെയ്തുകൊണ്ടിരിക്കുന്ന - (കേരളത്തിലെ) ഇടതുവലതുമുന്നണികളേക്കുറിച്ചും ഒരു പക്ഷേ സിദ്ധാർത്ഥവരദരാജന് അറിയാമായിരിക്കും. അതുകൊണ്ടാവണം അതെങ്കിലും ലിസ്റ്റിൽ ഇടം പിടിക്കാതെ പോയത്. പക്ഷേ, ഗുജറാത്തിലെ ഭൂകമ്പവും മരണങ്ങളും എന്തു കൊണ്ട് അദ്വാനിയുടെ പിടിപ്പുകേടല്ല എന്നതിന്റെ കാരണം ഇനിയും അജ്ഞാതം!

സുഹൃത്തേ, മുകളിൽ കൊടുത്ത ലിസ്റ്റിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നൊഴിയാതെ ഓരോന്നും, അദ്വാനിയെ കുറ്റപ്പെടുത്താനായി ഉപയോഗിക്കാമെന്നു ധരിക്കുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്. വെറുതെ എന്തെങ്കിലും ആരോപണമെറിഞ്ഞിട്ടു പോകാവുന്ന തെരുവു പ്രസംഗങ്ങളുടെ ശൈലിയിലല്ലാതെ, കാര്യമായ സംവാദത്തിനു തയ്യാറുണ്ടെങ്കിൽ വരിക. ഓരോന്നായി എടുത്തു പരിശോധിക്കാം. സംവാദത്തിനു വിളിച്ചാൽ ഒളിച്ചോടുന്ന മന്മോഹൻ-സോണിയ-ശൈലി തന്നെയാണ് താങ്കൾക്കും താല്പര്യമെങ്കിൽ, അതിനും വിരോധമില്ല. ബി.ജെ.പി.ക്കും നേതാക്കൾക്കുമെതിരെ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞു കടന്നു കളയുക മാത്രം ചെയ്യുന്നതാണ് ബുദ്ധിപരം. സംവാദത്തിനു ശ്രമിച്ചാൽ അപ്രിയസത്യങ്ങൾ പലതും പുറത്തെടുത്തു ചർച്ച ചെയ്യേണ്ടിവരുമല്ലോ.

കുതിരവട്ടന്‍ | kuthiravattan said...

2. Hijacking of IC 814 and release of deadly terrorists like Masood Azhar, 1999

അനോണി എന്താണാവോ ഉദ്ദേശിച്ചത്? 5 ടെറ‌‌റിസ്റ്റുകളെ വിട്ടുകൊടുക്കാന്‍ പാടില്ലായിരുന്നു, 188 യാത്രക്കാര്‍ ചത്തോട്ടെ എന്നായിരിക്കും. എന്തിനാ അനോണീ യാത്രക്കാരുടെ ജീവന്‍ കളഞ്ഞുകൊണ്ട് ഈ തീവ്രവാദികളെ ജയിലില്‍ സൂക്ഷിക്കുന്നത്? അഞ്ചു പത്തു കൊല്ലം ജയിലില്‍ കിടന്നു കഴിഞ്ഞാല്‍ മാനസാന്തരം വന്നെന്ന് പറഞ്ഞ് ചുമന്നു കൊണ്ടു നടക്കാനാണോ? ഇപ്പോ‌‌ള്‍‌‌ തന്നെ ഇഷ്ടം പോലെ ആള്ക്കാരെ ചുമക്കുന്നുണ്ടല്ലോ. അതു പോരേ. 188 യാത്രക്കാരും അവരുടെ കുടുംബങ്ങളും ജീവിച്ചു പൊക്കോട്ടെ അനോണീ.

Anonymous said...

കുതിരവട്ടാ, യാത്രക്കാരുടെ ജീവന്‍ തന്നെ ഏറ്റവും പ്രധാനം. ബട്ട്, ഭരണത്തിലിരുന്നവരുടെ പിടിപ്പുകേടുകൊണ്ടാണ് മസൂദ് അഹമ്മദിനെ വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കുതിരവട്ടന്‍ സമ്മതിക്കുമല്ലോ? അതോ ഇനി അതും പിണറായി വിജയന്റെ കുതന്ത്രമായിരുന്നോ ആവോ? അമൃത് സറില്‍ നിത്തിയ വിമാനത്തെ കന്ധഹറിലേക്ക് പോകാന്‍ അനുവദിച്ചതും, ഇതേ മസൂദ് അഹമ്മദ് പിന്നീടുള്ള പല ആക്രമണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതും ചരിത്രം
ആ കണക്കിന് മുകളിലത്തെ അനോണിയുടെ പോയിന്റില്‍ കാര്യമില്ലാതില്ലല്ലോ?

Mr. K# said...

അവരെ വിട്ടുകൊടുത്തില്ലെങ്കില്‍‌‌ അവർ 188 യാത്രക്കാരെയും കൊലപ്പെടുത്തിക്കൊണ്ട് ആ വിമാനം ബോംബു വച്ച് തകര്ത്തേനെ. ഇപ്പോ‌‌ള്‍ ആ അഞ്ചു തീവ്രവാദികളും ജയില്‍ മുക്തരുമായേനെ. അവര്ക്ക് മാനസാന്തരം വന്നു എന്നും പറഞ്ഞ് ചിലരൊക്കെ ചുമന്നുകൊണ്ട് നടക്കുകയും ചെയ്യുകയായിരിക്കും. ഇരുന്നോറോളം പേരുടെ ജീവനു അഞ്ചു തീവ്രവാദികളെ കുറച്ചു കാലം ജയിലിലിടുന്നതിനേക്കാ‌‌ള്‍ പ്രാധാന്യം കൊടുത്തത് പിടിപ്പുകേടാണെന്നൊക്കെ പറയാന്‍ കുറച്ച് ഇടതുപക്ഷചിന്താഗതിയൊന്നും പോര :-)

Unknown said...

മസൂദ്‌ അസറിനെ വിട്ടയച്ചതു പിടിപ്പുകേടാണെന്നൊക്കെ വെറുതെയങ്ങു പറഞ്ഞു കടന്നു കളയാനല്ലാതെ, നിർണ്ണായകവും സങ്കീർണ്ണവുമായ ആ സാഹചര്യത്തിൽ മറ്റെന്തു ചെയ്യണമായിരുന്നു എന്ന്‌ ഒരുവനും പറയാനില്ലാത്തിടത്താണ് അന്ധമായ ബി.ജെ.പി. വിരോധത്തിന്റെ ചുരുളഴിയുന്നത്‌. ഒന്നൊഴിയാതെ ഓരോ കമാൻഡോ ഓപ്പറേഷനുകളും നയതന്ത്രനീക്കങ്ങളുമെല്ലാം സമ്പൂർണ്ണമായി വിജയിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതു രാജ്യത്തെ മൊത്തം ബാധിക്കുന്നൊരു കാര്യമായാണു കണക്കിലെടുക്കേണ്ടത്. അല്ലാതെ, അപ്പോൾ ഭരിക്കുന്നവരുടെ തലയിൽ വച്ച്‌ മറ്റുള്ളവർ കയ്യൊഴിയുകയല്ല വേണ്ടത്‌. രാജ്യം ഒരു വിപത്തിനെ നേരിട്ടപ്പോൾ ബി.ജെ.പി. തന്നിഷ്ടപ്രകാരം തീരുമാനമെടുത്തതൊന്നുമായിരുന്നില്ലല്ലോ അത്‌. അന്ന്‌, മറ്റെന്തു നിർദ്ദേശമായിരുന്നു മറ്റുള്ളവർ അവതരിപ്പിച്ചത്‌? അതുപോട്ടെ - ഇനിയാണെങ്കിൽത്തന്നെയും, മറ്റെന്തു വേണമായിരുന്നുവെന്നാണ് ഇപ്പോൾ പറയാനുള്ളത്‌? ആഭ്യന്തരവകുപ്പ്‌ ഏറ്റെടുക്കേണ്ടി വന്നതിനു ശേഷം കോൺഗ്രസ്‌ നേതാവ്‌ പി.ചിദംബരത്തിനോടു ചോദിച്ചപ്പോൾ - ആ സ്ഥാനത്തിരുന്നു കൊണ്ട്‌ രാഷ്ട്രീയം പ്രസംഗിക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാവണം - അദ്ദേഹം തുറന്നു പറയാൻ തയ്യാറായി - വിമർശിക്കാൻ എളുപ്പമാണ് - പ്രവർത്തിക്കാനാണു ബുദ്ധിമുട്ടെന്ന്‌ (Easy to criticise, but tough to act: P Chidambaram on Kandhahar). മസൂദ്‌ അസറിനെ വിട്ടു കൊടുക്കേണ്ടി വന്നത്‌ ഒരു ഗതികെട്ട സാഹചര്യത്തിലാണെന്നു പകൽ പോലെ വ്യക്തമാണ്. യു.പി.എ. സർക്കാർ ഭീകരവാദത്തോടു മൃദുസമീപനം കാണിക്കുന്നുവെന്ന ആരോപണത്തെ മറികടക്കാനായിട്ടാണ് ആ സംഭവം പറയുന്നതെങ്കിൽ, അതു തീരെ പര്യാപ്തമല്ലെന്നു മാത്രമല്ല തികഞ്ഞ മണ്ടത്തരവുമാണ്. രണ്ടും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്.

സത്യത്തിൽ, യു.പി.എ.യുടെ മൃദുസമീപനം അവർ ആഗ്രഹിക്കുന്നതു തന്നെയാണെന്നൊന്നും പറഞ്ഞുകൂടാ. ശക്തമായ നടപടികൾ പോയിട്ട്‌ പ്രസ്താവനകൾക്കെങ്കിലും മുതിരാൻ അവർക്കു ഭയമാണ് എന്നതാണു യഥാർത്ഥ കാരണം. തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിച്ചാൽ തങ്ങളുടെ വോട്ടുബാങ്കുകളുടെ ഗതിയെന്താവും എന്ന ഭയം അവർക്കുണ്ട്‌. തീവ്രവാദത്തേയും മതത്തേയും വേറിട്ടു കാണാൻ അവർ പ്രാപ്തരല്ല. തീവ്രവാദത്തേക്കുറിച്ച്‌ എന്തെങ്കിലും പറയാൻ നിർബന്ധിതരായാൽത്തന്നെ, മുസ്ലീം എന്ന വാക്കെങ്ങാനും അറിയാതെ പോലും വായിൽ നിന്നു വീഴാതിരിക്കാൻ അവർ ബദ്ധശ്രദ്ധരാണ്. മുംബൈ തീവ്രവാദി ആക്രമണത്തിൽ രാജ്യം നടുക്കവും രോഷവും പ്രകടിപ്പിച്ചു നിന്നപ്പോൾ, അത്‌ ഏതെങ്കിലും ഹിന്ദു സംഘടനകളും “മൊസാദും” [ :-) ചിരിക്കാതിരിക്കുന്നതെങ്ങനെ!] കൂടി നടത്തുന്നതാവാം - കാത്തിരിക്കൂ - എന്ന മട്ടിലൊക്കെ വാദിച്ച തീവ്രനിലപാടുകാരായ മുസ്ലീം സംഘടനകളുടെ അതേമട്ടിലുള്ള വാചകങ്ങളാണ് “ദേശാഭിമാനി”യിലും വായിക്കാൻ കഴിഞ്ഞത്‌. അമ്മാതിരി വിഡ്ഢിത്തങ്ങൾ പരസ്യമായി പറയാൻ മടിക്കാതിരുന്ന അബ്ദുൾ റഹിമാൻ ആന്തുലേയാണ് കോൺഗ്രസിന്റെ പ്രതിനിധി! തീവ്രവാദിയുടെ കയ്യിൽ ചുവന്ന ചരടു കണ്ടെന്നും അതുകൊണ്ട്‌ അയാൾ മുസ്ലീ‍മാവാൻ വഴിയില്ലെന്നും (!!) വീറോടെ വാദിച്ച ഒരു പ്രസ്ഥാനവുമായി കുറച്ചു വർഷങ്ങളായി തെരഞ്ഞെടുപ്പു ധാരണയിലാണ് കമ്മ്യൂണിസ്റ്റുകൾ. ഇക്കൂട്ടരൊക്കെ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുമെന്നു സ്വപ്നത്തിൽ‌പ്പോലും കരുതുന്നതു വലിയ അബദ്ധമായിരിക്കും. ഭീകരവാദത്തെ ചെറുക്കാതിരിക്കുന്നതു മാത്രമല്ല പരോക്ഷമായ പ്രോത്സാഹനം കൊടുക്കുന്നതു കൂടിയാണ് കോൺഗ്രസിന്റേയും കമ്മ്യൂണിസ്റ്റുകളുടേയും നിലപാടുകൾ. ഇതൊക്കെ എത്രയോ വ്യക്തമായ കാര്യങ്ങളാണ്.

“ഓരോ തീവ്രവാദി ആക്രമണം ഉണ്ടാകുമ്പോളും” നാം അതു വ്യക്തമായി അവലോകനം ചെയ്യണമെന്നാണ് ശിവരാജ്‌ പാട്ടീൽ ഒരിക്കൽ പറഞ്ഞത്‌. അതായത്‌, ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന മട്ടിൽ, വളരെ ലാഘവത്തോടെയുള്ള സമീപനം. അതല്ലെങ്കിൽ, “മതേതര”മായ സമീപനം. താലിബാനെ തകർക്കാൻ അന്താരാഷ്ട്ര നീക്കങ്ങൾ ഉണ്ടാകുന്നെങ്കിൽ, അതിന്റെ ചുവടു പിടിച്ച്‌ യു.എൻ. സഹായത്തോടെ ഇന്ത്യയും പാകിസ്ഥാനും സംയുക്ത നീക്കം നടത്തണമെന്നും, പാകിസ്ഥാനിലെ ഭീകരാസ്ഥാനങ്ങൾ ആക്രമിച്ചു തകർക്കുക തന്നെ ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്നുമാണ് രാജ്‌നാഥ്‌സിംഗ്‌ പറഞ്ഞത്‌. അതായത്‌ “വർഗ്ഗീയ”മായ സമീപനം. ആക്രമിക്കപ്പെടുന്നതു ഭീകരർ മാത്രമാണെങ്കിലും, അവരുടെ മതബന്ധം വച്ചുനോക്കുമ്പോൾ അങ്ങനെ പറയുന്നതു വർഗ്ഗീയതയായിട്ടു വരുമല്ലോ. ഭീകരതയ്ക്ക്‌ മതമില്ല എന്നൊക്കെ നാഴികയ്ക്കു നാല്പതു വട്ടം പറയുന്നവർ, ഭീകരവാദത്തെ ചെറുക്കുന്ന കാര്യത്തിൽ “മതേതരത്വം” പാലിച്ചു കാണാറില്ല. അഹമ്മദാബാദ്‌ സ്ഫോടനത്തിലെ മുഖ്യപ്രതിയെന്നു പോലീസ്‌ കണ്ടെത്തിയ ആളുടെ വീട്ടിൽ ചെന്നിട്ട്‌, പോലീസ്‌ കണ്ടെത്തിയ കാര്യങ്ങൾ എന്തൊക്കെയാണ് - അതിന്റെ സാധുത എത്രയാണ് - എന്തൊക്കെയാണ് ചെയ്ത കുറ്റകൃത്യങ്ങൾ എന്നൊന്നും അന്വേഷിക്കുകയോ അതേക്കുറിച്ച്‌ ആലോചിക്കുക പോലുമോ ചെയ്യാതെ, “സഹായം” വാഗ്ദാനം ചെയ്തവരാണ് കോൺഗ്രസ്‌ അടക്കമുള്ള ബി.ജെ.പി.ഇതര കക്ഷികൾ! അല്ലയോ മുസ്ലീ‍ങ്ങളേ - പാവപ്പെട്ടവരും നിരാലംബരും തികഞ്ഞ സാത്വികരുമായ നിങ്ങളിൽ ഒരുവനെ അതാ അനാവശ്യമായി പോലീസ്‌ പീഢിപ്പിക്കുന്നു - ഞങ്ങളാണു നിങ്ങളുടെ രക്ഷയ്ക്കുള്ളത്‌ - ഞങ്ങൾക്കു തന്നെ വോട്ടു ചെയ്യണേ പ്ലീ‍സ്‌ - എന്ന മട്ടിലുള്ള അപകടകരമായ ഒരു തരം വോട്ടിരക്കലല്ലാതെ മറ്റെന്താണ് അവിടെ കണ്ടത്‌? പോലീസിനു പറയാനുള്ളതെന്താണെന്ന്‌ അന്വേഷിക്കാൻ പോലും മെനക്കെടാതെ, മുസ്ലീമാണു പ്രതിയെന്നു കണ്ടാൽ ഉടൻ തന്നെ ചാടിവീണു കൊണ്ട്‌ അന്ധമായ പിന്തുണ നൽകുക! ഇത്‌, തീവ്രവാദത്തിലേക്കു തിരിഞ്ഞേക്കാവുന്ന ചെറുപ്പക്കാർക്കു പരോക്ഷമായ പ്രോത്സാഹനം കൊടുക്കുമെന്നു മനസ്സിലാക്കാൻ നിസാരമായ യുക്തി ചിന്ത പോരെന്നുണ്ടോ? ഇതൊക്കെയല്ലെന്നുണ്ടോ ഇന്നാട്ടിലെ “മതേതരത്വം‌”? ചിന്തിക്കാൻ തയ്യാറുള്ളവർ ചിന്തിക്കട്ടെ.

ഇനി, ഭീകരരെ വിട്ടുകൊടുത്ത കാര്യം പറയാൻ ബി.ജെ.പി. വിരോധികൾക്ക്‌ യാതൊരു അവകാശവുമില്ലെന്നതാണ് മറ്റൊരു കാര്യം. കോൺഗ്രസ്‌ നേതാവിന്റെ മകളെ രക്ഷിക്കാൻ ഭീകരരെ വിട്ടുകൊടുക്കേണ്ടി വന്നതാണ് അത്തരത്തിലുള്ള ആദ്യസംഭവം. അതേക്കുറിച്ചു ചോദിച്ചാൽ ആർക്കും മിണ്ടാട്ടമില്ല. മുഫ്തി മുഹമ്മദ്‌ സെയ്യദിനേപ്പറ്റി വിക്കിപീഡീയ പറയുന്നത്‌ ഇങ്ങനെ:- In 1989, within few days of taking office as the Union Minister for Home Affairs, his third daughter Rubaiya was kidnapped by terrorists. She was released in exchange for the release of some militants. This started a trend later resulting in the release of more terrorists in exchange for hostages.

ഇപ്പോളത്തെ രാഷ്ട്രീയസാഹചര്യം വച്ചു പരിശോധിക്കുമ്പോൾ, മസൂദ്‌ അസറിനെ വിട്ടയക്കേണ്ടി വന്നതു കൊണ്ടു മാത്രമാണ് അയാൾ ഇപ്പോളും ഭീകരനായി അറിയപ്പെടുന്നത്‌ എന്നു പോലും പറയേണ്ടി വരും. ജയിലിൽ കിടന്ന്‌ ശീക്ഷ വിധിക്കപ്പെട്ടിരുന്നെങ്കിൽ അഫ്സൽഗുരുവിന്റെ മട്ടിൽ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരുമെല്ലാം അയാളെ വിട്ടയക്കണമെന്നു പറഞ്ഞ്‌ മുറവിളി കൂട്ടിയേനെ. മനുഷ്യാവകാശപ്രശ്നമെന്നു പറഞ്ഞ്‌ പുരോഗമന കവിതകൾ പ്രചരിച്ചേനെ. ഒടുവിൽ, മതിയായ തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിയാതെ വരികയോ മനപ്പൂർവ്വം മടികാണിക്കുകയോ ചെയ്തതിന്റെ പേരിൽ ശിക്ഷയിൽ നിന്ന്‌ ഒഴിവായാൽ ഉടനെ അയാളെപ്പിടിച്ച്‌ മതേതരവാദിയാക്കി അവതരിപ്പിച്ച്‌ ഇലക്ഷനിൽ സഖ്യവും ഉണ്ടാക്കിയേനെ. കൂസിസ്റ്റുകളുടെ അന്ധമായ ബി.ജെ.പി. വിരോധം ഈ രാജ്യത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നതു മനസ്സിലാക്കാൻ വേണ്ടത്‌ അല്പമെങ്കിലും ചിന്തിക്കാൻ തയ്യാറുള്ള ഒരു മനസ്സു മാത്രം.

ഇപ്പറഞ്ഞതൊക്കെ മിക്കവാറും പേർക്ക്‌ അറിയാവുന്ന കാര്യങ്ങൾ മാത്രമാണ്. രഹസ്യമായി സമ്മതിക്കുകയും ചെയ്യും. പക്ഷേ, പരസ്യമായി പറയുമ്പോൾ ബി.ജെ.പി.യെ എതിർത്തു സംസാരിച്ചേ തീരൂ. എന്നാലല്ലേ “മതേതരവാദി” എന്ന ലേബൽ പതിച്ചു കിട്ടുകയുള്ളൂ. ‘ആർക്കുവേണം കാപട്യത്തിന്റെ ആ കുപ്പായം’ എന്നു തീരുമാനിക്കുന്നവരുടെ എണ്ണം കൂടി വരുന്നതു കൊണ്ടാണ് രാജ്യത്തു പലഭാഗത്തും രാഷ്ട്രീയസമവാക്യങ്ങൾ മാറി മറിഞ്ഞുകൊണ്ടിരിക്കുന്നത്‌.

Unknown said...

ഹിന്ദു ത്രീവ്ര വാദികള്‍ നടത്തിയ തെമ്മടിതരങ്ങല്‍ ലോകത്ത് ഒരു പാര്‍ടിയും നടത്തിയിട്ടില്ല രാഷ്ട്ര പിതാവായ ഫകീര്‍ അയ മഹാത്മജിയെ നിസ്ടൂരം കൊല്ലുകയും ബാബറി മസ്ജിദില്‍ ഇല്ലാത്ത രാമന്റെ വിഗ്രഹം കൊണ്ട് വച്ച് കലാപം ഉണ്ടാക്കി ബാബറി മസ്ജിദ് തകര്കുകയും ഗോദ്രയില്‍ സ്വന്തം സമുദായത്തെ തീ വണ്ടിയില്‍ തീ വച്ച് കൊന്നു പോലും കലാപം ഉണ്ടാക്കി ആര് മാസമായ ഗര്ബസ്ധ ശിശുവിനെ പോലും ത്രസൂലം കൊണ്ട് കുത്തി പുറത്തിടുകയും പാവപെട്ട മുസ്ലിം സ്ത്രീകളെയും ദളിതരെയും കന്യാ സ്ത്രീകളെയും കൂട്ട ബലാല്‍സംഗം ചെയ്യുകയും മാലഗവില്‍ സ്ഫോടനം നടത്തുകയും ചെയുന്ന ഇവര്‍ തെരന്നടുപ്പയാല്‍ മാത്രം രാജ്യ സ്നേഹവുമായ്‌ ഇറങ്ങി പുറപെടുഉം വിധേസികള്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ചെറുത് നിന്നു വീര ചരമം പ്രാപിച്ച ടിപ്പു സുല്താന്റെയും വിധേസികലെ എതിര്‍ത്ത്തിനു തൂക്കു കയറില്‍ മരിച്ച ആലി മുസ്ലായരുടെയും കുന്ഹലി മറക്കരുടെയും ഒരു പാട് രാജ്യ സ്നേഹികളുടെ പാരമ്പര്യംമാണ് മുസ്ലിംകള്‍ക്ക് ഉള്ളത് ഒരു കാലത്ത് സ്വന്തം സമുദായം തന്നെ മാറ് മറക്കാന്‍ പോലും സമ്മതിക്കാതെ കണ്ടസോദിച്ചപ്പോള്‍ അത് നിറുതലാകിയ ടിപ്പു ക്ഷേത്രം ഉണ്ടാക്കാന്‍ സ്ഥലം ദാനം ചെയ്ത ടിപ്പു ഇവരല്ലമാണ് ഇന്തയുടെ അഭിമാനം അല്ലാതെ പ്രഗ്യാ സിന്ഗോയ് ഗോട്സെയോ ഭീകര വാദി മോഡിയോ അല്ല അവസാനമായി മുംബയ് ആക്രമത്തില്‍ ഹിന്ദു വാദികളും ഇസ്രായേലിന്റെ മോസാട് കൂടി നടത്തിയ രഹസ്യ അജണ്ട പുറത്തു വരാന്‍ ഇരിക്കുന്നെ ഒള്ളു

Anonymous said...

arivuthedi, DREAMLAND എന്നൊക്കെയുള്ള പേരുകളിൽ കമന്റുന്നവർ(ൻ?) ഉണ്ടാക്കുന്ന തമാശ ചില്ലറയല്ലല്ലോ. എന്തോ ദൈവാധീനത്തിന് ലങ്ങോരുടെ കാഴ്ചപ്പാടിൽ ടിപ്പുസുൽത്താൻ നല്ലവനായി. അല്ലായിരുന്നെങ്കിൽ അങ്ങേരെയും പിടിച്ച് സംഘപരിവാറുകാരനാക്കിയേനെ. കന്നംതിരിവുകാണിക്കുന്ന മുസ്ലീം അക്രമികൾ മുഴുവൻ സംഘപരിവാർ വേഷം കെട്ടിയിറക്കുന്നവരാണെന്നാണല്ലോ ലങ്ങേരേപ്പോലെയുള്ളവരുടെ കണ്ടെത്തലുകൾ. മുംബൈയിൽ ആക്രമിച്ചതും അവർ തന്നെ. എന്നാലും അത്തരമൊരു തുക്കടാ ആക്രമണത്തിന് ഈ സംഘക്കാർക്ക്‌ മൊസാദിന്റെ സഹായം വേണ്ടിവന്നോ? ഛെ! മോശം മോശം! തന്നെ ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

:)

ഹലോ ഡ്രീം‌ലാൻഡു സുഹൃത്തേ. ഇവിടെ താങ്കൾ പറഞ്ഞിരിക്കുന്ന ഓരോ വാചകവും മണ്ടത്തരങ്ങളുടെ കൂമ്പാരം മാത്രമാണ്. ഇതൊക്കെ താങ്കൾ സത്യമായും വിശ്വസിക്കുന്ന കാര്യങ്ങളാണെന്നുണ്ടെങ്കിൽ അങ്ങേയറ്റം സഹതാപം തോന്നുന്നു. താങ്കളേപ്പോളെയുള്ളവരിൽ കുറച്ചു പേർക്കെങ്കിലും കാര്യവിവരമുണ്ടാവുകയും നല്ലബുദ്ധി തോന്നുകയും ചെയ്താൽ, മുസ്ലീം സമുദായം നേരിടുന്ന പലവിധ നാണക്കേടുകൾക്ക്‌ നല്ല തോതിൽ ശമനമുണ്ടാകും.

പിന്നെ, സ്വന്തം സമുദായക്കാരെ തീവണ്ടിയിൽ തീവച്ചുകൊന്നുവെന്നൊക്കെയും പറയുന്നതു കേട്ടു?!! എന്താണു മനസ്സിലെന്നു മനസ്സിലായി. അക്രമാസക്തരായ നൂറുകണക്കിനു മുസ്ലീ‍ങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ അറുപതു ഹിന്ദുക്കൾ ട്രെയിനിൽ ആത്മഹത്യചെയ്ത ഗോധ്രസംഭവം തന്നെയല്ലേ ഉദ്ദേശിച്ചത്‌? ഭേഷായി. ആളുകൾ ഇത്രയ്ക്കു മന്ദബുദ്ധികളാകാമോ എന്തോ! കാര്യമായിട്ടു തന്നെയാണു പറഞ്ഞതെങ്കിൽ, ആ കാലൊന്നു വന്ദിക്കാൻ അനുവദിക്കുമോ? പിന്നെ, ഗോധ്രാനന്തരകലാപത്തേപ്പറ്റിയുള്ള ഈ പോസ്റ്റ്‌ കണ്ടിരുന്നില്ലെങ്കിൽ ഒന്നു വായിച്ചേക്കുക. അക്ഷരത്തെറ്റുകൾ കൊണ്ട്‌ ആറാട്ടുനടത്തിയിരിക്കുന്ന ഈ കമന്റ്‌ മറ്റൊരു ലോഗിൻ ഐഡിയിൽ അവിടെയും കൊണ്ടുപോയി ഇട്ടുനോക്കാവുന്നതാണ്.

Navas(നവാസ്) said...

മലപ്പുറത്ത് ശോഭായാത്രയില്‍ സ്വന്തം കുട്ടികള്‍ക്ക് നേരെ എറിയാനായി ബോംബ് നിര്‍മ്മിച്ചവരാണ് സംഘ് പരിവാര്‍.അവര്‍ക്ക് ഇതൊന്നും പുത്തരിയല്ല.നുണ പറയലും ആവര്‍ത്തനത്തിലൂടെ അതെല്ലാം സത്യമാണെന്ന് ജനം വിശ്വസിക്കും എന്ന് ധരിക്കുകയും ചെയ്യുന്നത് കാലങ്ങളായുള്ള അവരുടെ ശീലം മാത്രം!പിന്നെ ഒരു കാര്യത്തില്‍ സന്തോഷം തോന്നുന്നു.സംവാദത്തിനു തയ്യാറാണെന്ന് വാശിക്കാണെങ്കിലും പറഞ്ഞു കളഞ്ഞല്ലോ?കേരളത്തില്‍ മസില്‍ പവറു നടക്കില്ലെന്ന് ഫാഷിസ്റ്റുകള്‍ക്ക് മനസ്സിലായിത്തുടങ്ങി എന്നു സാരം.ബ്രിട്ടീഷുകാര്‍ ബാബറി മസ്ജിദ് എന്ന ‘പ്രശ്നം‘ ഉണ്ടാക്കിയതു മുതല്‍,അതില്‍ രാമവിഗ്രഹം ‘സ്വയം ഭൂ’ ആയതും ലോകം മുഴുവന്‍ നോക്കി നില്‍ക്കേ ഗാന്ധി ഘാതകര്‍ അതു തകര്‍ത്തതും, തുടര്‍ന്നുണ്ടായ മുസ്ലിം കൂട്ടക്കൊലകളും നമുക്ക് ചര്‍ച്ച ചെയ്യണം.ആദ്യമായി ദ്വി രാഷ്ട്ര വാദം ഉന്നയിച്ചത് ഹിന്ദു മഹസഭയാണെന്ന കാര്യം ചര്‍ച്ച ചെയ്യണം.‘നമ്മുടെ ശക്തി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരടിച്ച് നശിപ്പിക്കരുത്, അത് ഈ രാജ്യത്തിന്റെ യഥാര്‍ത ശത്രുക്കളായ മുസ്ലിംകള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും , കമ്മ്യൂണിസ്റ്റുകര്‍ക്കുമെതിരില്‍ പ്രയോഗിക്കാനുള്ളതാണ് ‘ എന്നു പറഞ്ഞ അര്‍.എസ്സ്.എസ്സ് ഗുരുവിനെയും ഇവിടെ സ്മരിക്കണം.
പുള്ളിപ്പുലിക്ക് അതിന്റെ പുള്ളി മായ്ക്കാന്‍ കഴിയുമൊ?ഈ നാട്ടിലെ ജനങ്ങള്‍ ചിലതെങ്കിലും അത്ര പെട്ടെന്ന് മറക്കാറില്ല.
ഇതൊക്കെ കണ്ടും കേട്ടും ജീവിക്കുന്ന ജനം കാവി പരിവാരത്തെ നോക്കി ഒന്നേ പറയൂ :

“ത്ഫൂ!ഒരു രാജ്യസ്നേഹികള്‍!!“

Unknown said...

നവാസേ,

താങ്കൾ ഈ കമന്റിന്റെ ആദ്യവരി എഴുതുമ്പോൾത്തന്നെ, അവസാന വരിയിലെ ആട്ടിത്തുപ്പൽ മനസ്സിലുണ്ടായിരുന്നുവെന്നു വ്യക്തമാണ്. സംഘപരിവാർ പ്രസ്ഥാനങ്ങളോടുള്ള ആ മനോഭാവം ഉള്ളിൽ സൂക്ഷിച്ചുകൊണ്ടെഴുതുന്ന ആരിൽ നിന്നും പ്രതീക്ഷിക്കാവുന്ന ചില ചീത്തവിളികൾ എന്നതിലധികം വസ്തുനിഷ്ഠമായ അഭിപ്രായപ്രകടനങ്ങൾ യാതൊന്നും താങ്കളുടെ കമന്റിലില്ലെന്നു മാത്രമല്ല, മണ്ടത്തരങ്ങൾ അനവധിയുണ്ടെന്നും തുറന്നു പറയട്ടെ.

>>[ Navas(നവാസ്)] മലപ്പുറത്ത് ശോഭായാത്രയിൽ സ്വന്തം കുട്ടികള്‍ക്ക് നേരെ എറിയാനായി ബോംബ് നിര്‍മ്മിച്ചവരാണ് സംഘ്പരിവാർ.<<

[നകുലൻ] :-) ഇത്തരം ചില തമാശ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കപ്പെടുന്നത് പരിവാർ പ്രസ്ഥാനങ്ങളെ എക്കാലവും സഹായിച്ചിട്ടേയുള്ളൂ സുഹൃത്തേ. “ നുണ പറയലും ആവർത്തനത്തിലൂടെ അതെല്ലാം സത്യമാണെന്ന് ജനം വിശ്വസിക്കും എന്ന് ധരിക്കുകയും ചെയ്യുന്നത് ” ആരുടെയൊക്കെയോ ശീലമാണെന്നു താങ്കൾ തന്നെ തൊട്ടു താഴെ പറഞ്ഞിട്ടുമുണ്ടല്ലോ! ശരിക്കും കൌതുകകരം തന്നെ. :)

ഈയൊരു സംഗതി ഞാനും കേട്ടിട്ടുണ്ട്. പണ്ടെന്നോ ഒരു ആർ.എസ്.എസ്.പ്രവർത്തകൻ ബോംബു നിർമ്മാണത്തിനിടയിൽ കൊല്ലപ്പെട്ടത്രെ. അത് ശോഭായാത്രയിലെ കുട്ടികളെ എറിഞ്ഞുകൊന്നതിനു ശേഷം കലാപമുണ്ടാക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നത്രെ. അതൊക്കെ ശുദ്ധ അസംബന്ധമാണെന്ന മറ്റു വിശദീകരണങ്ങളും കേട്ടിട്ടുണ്ട്. അങ്ങേരു സംഘപ്രവർത്തകനല്ലായിരുന്നുവെന്നുവരെ കേട്ടിട്ടുണ്ട്. എന്തായാലും, എനിക്ക് വാശിയോടെയുള്ള വാദപ്രതിവാദങ്ങളിൽ താല്പര്യമില്ല നവാസേ. താങ്കൾക്കതിന്റെ വിശദാംശങ്ങൾ അറിയാമെങ്കിൽ തെളിവു സഹിതം പറഞ്ഞു തന്നു സഹായിക്കുക. വളരെ തുറന്ന മനസ്സൊടെയാണിതു പറയുന്നത്. എന്താണവിടെ സംഭവിച്ചത്? ഊഹാപോഹങ്ങളല്ലാതെ, വസ്തുതകൾ അറിയാമെങ്കിൽ പറയുക.

സി.പി.എമ്മിന്റെ വാൾത്തലയിൽ നിന്നും ബോംബേറിൽ നിന്നും രക്ഷപെടണമെങ്കിൽ പരമസാത്വികന്മാർ പോലും ബോംബുണ്ടാക്കേണ്ടി വരുന്ന കണ്ണൂർ പോലെയുള്ള സ്ഥലങ്ങളിൽ സംഘപ്രവർത്തകർ ബോംബുണ്ടാക്കിയെന്നാണെങ്കിൽ അതിലെനിക്ക് ആശ്ചര്യകരമായി യാതൊന്നുമില്ല. പോലീസ് സ്റ്റേഷനുമുന്നിൽ വേണമെങ്കിലും ബോംബുണ്ടാക്കുമെന്നു പ്രഖ്യാപിച്ച കൊടിയേരിയുടെ നാടാണല്ലോ കണ്ണൂർ. ചുവപ്പൻ ബോംബു നിർമ്മാണവിദഗ്ദ്ധന്മാർക്ക് അപകടം പറ്റുന്ന വാർത്തകൾ പുത്തരിയുമല്ല. പക്ഷേ മലപ്പുറത്തെ പണ്ടത്തെ സംഭവം എന്തായിരുന്നു പോലും? സാമാന്യയുക്തി കൊണ്ട് ആലോചിച്ചിട്ട് ഒന്നും പിടികിട്ടുന്നില്ല. താനുണ്ടാക്കിക്കൊണ്ടിരുന്നത് ശോഭായാത്രയിൽ എറിയാൻ പോകുന്ന ബോംബായിരുന്നുവെന്ന ഭാവികാലപ്രവചനം മരിച്ചയാളുടെ ആത്മാവ് നേരിട്ടുവന്നു പറഞ്ഞുവോ അതോ ബോംബിന്റെ അവശിഷ്ടങ്ങളിൽ അങ്ങനെ രേഖപ്പെടുത്തിവച്ചിരുന്നുവോ എന്തോ! ഊഹാപോഹങ്ങൾ പടച്ചുവിടാൻ ഏതൊരാൾക്കും സാധിക്കും. എനിക്കു തോന്നുന്നത് അയാൾ ഏതെങ്കിലും മാവിലെറിയാനാണു ബോംബുണ്ടാക്കിയതെന്നാണ്. എവിടെയും എറിയാതിരുന്ന സ്ഥിതിക്ക് ഭാവിയേക്കുറിച്ച് ആർക്കും എന്ത് ഊഹവും പറയാമല്ലോ. എന്തടിസ്ഥാനത്തിലാണു പറയുന്നതെന്ന് ആരെങ്കിലും തിരിച്ചു ചോദിക്കുമ്പോളാണു പമ്പകടക്കേണ്ടി വരുന്നത്.

കേൾക്കുന്ന നിമിഷം തന്നെ അസംബന്ധമാണെന്ന് തിരിച്ചറിയാവുന്ന എത്രയോ എത്രയോ ആരോപണങ്ങളാണു നവാസേ ഇങ്ങനെ കേൾക്കേണ്ടി വരുന്നത്! ഇതൊക്കെ സത്യമാണെന്നു വിശ്വസിക്കുന്നവരുണ്ടെങ്കിൽ അവരുടെ മനോനിലയേപ്പറ്റി സഹതപിക്കാതെ നിവൃത്തിയില്ല. ശ്രീകൃഷ്ണവേഷം ധരിച്ച കുട്ടികളെ ബോംബെറിഞ്ഞുകൊല്ലാൻ മാത്രം അത്രയ്ക്കു ശ്വാസം മുട്ടിനിൽക്കുകയാണെന്നു തോന്നും സംഘപ്രവർത്തകർ! ഏതു വിധേനയും ഒരു കലാപമുണ്ടാക്കുകയാണത്രെ ലക്ഷ്യം! എന്നിട്ട്? കലാപമുണ്ടാക്കിയിട്ട് എന്തു ചെയ്യാനാണാവോ? കലാപമുണ്ടാക്കിയില്ലെങ്കിലെന്താ അവർക്കു വല്ല ശ്വാസതടസ്സവും അനുഭവപ്പെടുമെന്നു വരുമോ എന്തോ? അത്രയ്ക്കു മുട്ടിനിൽക്കുകയല്ലെങ്കിൽ‌പ്പിന്നെ ആരും ആപ്പണിക്കു പോകില്ലല്ലോ. ചിലർക്കു് മണ്ടത്തരം പറയുന്നതിന് യാതൊരു ലൈസൻസും വേണ്ടെന്ന മനോഭാവമാണെന്നു വന്നാൽപ്പിന്നെ എന്തു ചെയ്യാനാണ്! കേരളത്തിൽ ശ്രീകൃഷ്ണഭക്തരെയാണു ലക്ഷ്യമിട്ടതെങ്കിൽ ഗോധ്രയിൽ രാമഭക്തരായിരുന്നു – അല്ലേ നവാസ്? ട്രെയിൻ ചുട്ടെരിച്ചുകൊണ്ട് കലാപം നടത്തിയെന്നു വരെ വാദിക്കാനുള്ള തൊലിക്കട്ടി കാണിച്ചു കളഞ്ഞില്ലേ ചിലർ!!!!! ചില അന്ധവിശ്വാസക്കാരെ ചികിത്സിക്കാൻ പറ്റിയ മാനസികരോഗാശുപത്രി ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നു വേണം പറയാൻ. (നിറം പിടിപ്പിച്ചും പൊലിപ്പിച്ചും എഴുതുമ്പോൾ ഭാവനയ്ക്ക് അതിരുകളില്ലല്ലോ. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഈയിടെ കണ്ടെത്തിയത് കലാപകാലത്തെ സംഭവങ്ങളായി ആഘോഷിച്ചുകൊണ്ടു നടന്ന പലതും ടീസ്തസെയ്തൽ‌വാദിന്റെ ഭാവനയിൽ വിരിഞ്ഞ സാങ്കല്പിക കഥകൾ മാത്രമായിരുന്നുവെന്നാണ്. അതെല്ലാം വായിച്ച് ഇതിനകം വികാരം കൊണ്ടുപോയ എത്രയെത്ര നവാസുമാർ ഇപ്പോളുമുണ്ട് എന്നതാണു പ്രശ്നം. അവരുടെയൊക്കെ മനസ്സിൽക്കൂടി തിരുത്തൽ വരുത്താൻ ആയിരം ടീസ്തമാർ വിചാരിച്ചാൽ നടക്കുമോ? ഇല്ല. അവരതിന് ആഗ്രഹിക്കുകയുമില്ലല്ലോ).

പാർലമെന്റ് ആക്രമിച്ചതു സംഘപരിവാർ - കാർഗിലിൽ നുഴഞ്ഞുകയറിയതു സംഘപരിവാർ - കേരളത്തിൽ നിന്ന് കണ്ണൂരിലേക്കു തീവ്രവാദികളെ പറഞ്ഞയച്ചതു സംഘപരിവാർ - എന്തിന് – മുംബൈ തീവ്രവാദി ആക്രമണം നടത്തിയതു പോലും സംഘപരിവാർ!! ഇതൊക്കെ മലയാളത്തിൽത്തന്നെ വായിക്കാൻ കഴിഞ്ഞ ആരോപണങ്ങളല്ലെന്നുണ്ടോ? കേട്ടു നിൽക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? മടുത്തു നവാസേ. എവിടെ എന്തു നടന്നാലും അതു സംഘപരിവാറാണെന്നും പറഞ്ഞ് കൊണ്ടുപിടിച്ച പ്രചാരണം നടത്തുക. എന്നിട്ട്, സത്യം പുറത്തു വരുമ്പോൾ വാപൂട്ടിയിരിക്കുക – ഇതൊക്കെ കണ്ടുകണ്ടു മനസ്സു മടുക്കുമ്പോളാണു ഞങ്ങളേപ്പോലെയുള്ള സാധാരണക്കാർ സംഘത്തേക്കുറിച്ചു മനസ്സിലാക്കാൻ ആദ്യമായി ശ്രമിച്ചു തുടങ്ങുന്നത്. യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുപ്പോൾപ്പിന്നെ അടുത്ത സംശയം മനസ്സിലുണ്ടാകുന്നത് “എന്തുകൊണ്ടാണ് സംഘമിങ്ങനെ അന്ധമായി എതിർക്കപ്പെടുന്നത് ”എന്നതാവും. അതിന്റെ ഉത്തരങ്ങൾ കൂടി കിട്ടുമ്പോളേക്കും അനുഭാവം ഏതാണ്ട് പൂർണ്ണമാവും.

>>[ Navas(നവാസ്)] അവർക്ക് ഇതൊന്നും പുത്തരിയല്ല.നുണ പറയലും ആവർത്തനത്തിലൂടെ അതെല്ലാം സത്യമാണെന്ന് ജനം വിശ്വസിക്കും എന്ന് ധരിക്കുകയും ചെയ്യുന്നത് കാലങ്ങളായുള്ള അവരുടെ ശീലം മാത്രം! പിന്നെ ഒരു കാര്യത്തിൽ സന്തോഷം തോന്നുന്നു.സംവാദത്തിനു തയ്യാറാണെന്ന് വാശിക്കാണെങ്കിലും പറഞ്ഞു കളഞ്ഞല്ലോ?.<<

[നകുലൻ] ഞാനൊരു ബി.ജെ.പി. അനുഭാവിയാണ്. അംഗത്വമില്ല. മിക്കവാറും എടുത്തേക്കും. സംഘബന്ധു എന്നതാണ് എന്റെ ശരിയായ വിശേഷണം. ഇനി അതല്ല കുടുംബാംഗമാണ് – സംഘ“പരിവാ“റാണ് എന്നു തന്നെ താങ്കൾ കരുതിയാലും ഒട്ടും വിരോധമില്ല. എനിക്കാ ലേബലിൽ തികഞ്ഞ അഭിമാനമേയുള്ളൂ.

ഞാൻ എന്തെങ്കിലും പറയുന്നെങ്കിൽ, അതിന്റെ ഉത്തരവാദിത്തം എനിക്കാണ്. അതുകൊണ്ട് താങ്കളുടെ വരികൾ വെറുതെ വായിച്ചു വിടാൻ ഒരുക്കമല്ല.

നുണപറയുന്നുവെന്നു പറയുന്നു! എന്റെ പൊന്നു സുഹൃത്തേ - എന്താണു പറഞ്ഞ നുണയെന്നും, എന്തുകൊണ്ടാണതു നുണയാകുന്നതെന്നും, ആ കാര്യത്തിലെ സത്യമെന്താണെന്നും ദയവായി ഒന്നു പറഞ്ഞു തരുമോ? വെറുതെ നുണയാണെന്നു വാദിച്ചു കടന്നു കളയുന്നത് എത്രമാത്രം ഭീരുത്വമാണ്! കാലുപിടിച്ചപേക്ഷിച്ചാലും കാര്യമില്ലെന്ന അവസ്ഥയാണു സാധാരണ കാണാറുള്ളതെങ്കിലും താങ്കളെങ്കിലും ഒരു പുതിയ തുടക്കമിടുമെന്ന പ്രതീക്ഷയിലാണു ചോദിക്കുന്നത്. പറഞ്ഞു തരിക സുഹൃത്തേ. സംവാദത്തിനു തയ്യാറാണെന്നു “വാശിക്കാണെങ്കിലും“ പറഞ്ഞുകളഞ്ഞുവത്രേ! സുഹൃത്തേ – താങ്കളൊരു പുതിയ വായനക്കാരനാണെന്നു തീർച്ച. എന്റെ നൂറിലധികം പോസ്റ്റുകളിലായി അനേകമനേകം കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അനവധി ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടോ പലരും മറുപടിപറയാൻ ഇഷ്ടപ്പെടാതിരുന്ന പല ചോദ്യങ്ങൾ. താങ്കളീപ്പറഞ്ഞതിലൊക്കെ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ, അവ വായിച്ച് മറുപടി പറയൂ. ഈ പോസ്റ്റിലാണെങ്കിൽത്തന്നെയും, എന്തെങ്കിലും നുണയുണ്ടെങ്കിൽ അതു ചൂണ്ടിക്കാണിക്കൂ. എനിക്കു ശരിയാണെന്നു തോന്നുന്ന കാര്യങ്ങളാണു ഞാൻ പറഞ്ഞിരിക്കുന്നത്. മനപ്പൂർവ്വം തെറ്റുപറയുമ്പോളാണു നൂണയാകുന്നത്. തെറ്റുണ്ടെങ്കിൽ അതിനേക്കുറിച്ചു മനസ്സിലാക്കുകയും തിരുത്തുകയും വേണ്ടത് താങ്കളേക്കാളുപരി എന്റെ ആവശ്യമാണ്. ദയവായി പറഞ്ഞു തരിക.

ഇനി അഥവാ വെറുതെ സംഘപരിവാർഭർത്സനം മാത്രം നടത്തി നോക്കിയതാണെങ്കിൽ, ഇങ്ങനെ വെറുതെ വിദ്വേഷം മനസ്സിൽ സൂക്ഷിച്ചു ജന്മം പാഴാക്കാതിരിക്കൂ സുഹൃത്തേ. അതോ ഇനി മുസ്ലീം ലീഗിന്റെ ഒരു ഉന്നത നേതാവ് മണ്ടത്തരം പറഞ്ഞപ്പോൾ അതിലെ തെറ്റുചൂണ്ടിക്കാട്ടിയതു താങ്കൾക്കിഷ്ടപ്പെട്ടില്ലെന്നു വരുമോ? ഇനിയിപ്പോൾ മമ്മൂട്ടി പറഞ്ഞതു നുണയും മുനീർ പറഞ്ഞതു സത്യവും എന്നെങ്ങാൻ വരുമോ!!! താങ്കൾക്ക് അല്പമെങ്കിലും ആർജ്ജവമുണ്ടെങ്കിൽ, എന്തുകൊണ്ടാണു സംഘപ്രസ്ഥാനങ്ങൾക്കു ജനപിന്തുണയുണ്ടാകുന്നത് എന്നു കണ്ടെത്താൻ ശ്രമിക്കൂ. പല തെറ്റിദ്ധാരണകളും നീങ്ങുന്നതിനൊപ്പം മാനസിക സമ്മർദ്ദവും കുറഞ്ഞുകിട്ടും. ആക്ഷേപിക്കുകയല്ല – ആത്മാർത്ഥമായിത്തന്നെയാണു പറയുന്നത്. സംഘാഭിമുഖ്യം ഉണ്ടാകുന്നതിനു മുമ്പും അതിനുശേഷവുമുള്ള കാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലാണു പറയുന്നത്

Unknown said...

>>[ Navas(നവാസ്)] ബ്രിട്ടീഷുകാർ ബാബറി മസ്ജിദ് എന്ന ‘പ്രശ്നം‘ ഉണ്ടാക്കിയതു മുതൽ,..<<

[നകുലൻ] കുറ്റങ്ങൾ വഴിയേപോകുന്ന വല്ലവരുടെ തലയിലും കയറ്റിവയ്ക്കുന്നതിനോട് എനിക്കു വിയോജിപ്പാണുള്ളത്. ബ്രിട്ടീഷുകാർ എന്തു പിഴച്ചു? എല്ലാ ആരോപണങ്ങളും ചാർത്താനുള്ള ശിരസ്സുമായി സംഘപരിവാർ ഉള്ളപ്പോൾ പ്രത്യേകിച്ചും അതിന്റെ ആവശ്യമില്ല.

റാണാ സൻ‌ഗ്രമ സിങ്ങിനെ 1527-ൽ യുദ്ധത്തിൽ തോല്പിച്ചതു ബാബറാണ്. അടുത്തവർഷംതന്നെ ക്ഷേത്രം ഇടിച്ചുനിരത്തി പള്ളിപണിതതു മീർ ബാഖ്വിയും. ഇവർ രണ്ടുപേരും ബ്രിട്ടീഷുകാരല്ലെന്നു താങ്കളും സമ്മതിക്കും. അന്നു മുതലാണു പ്രശ്നമുണ്ടായതെന്നിരിക്കെ, അവരാണു പ്രശ്നമുണ്ടാക്കിയത് എന്നു തന്നെ പറയേണ്ടി വരും. അവർ രണ്ടാളും മുസ്ലീങ്ങളായിരിക്കുകയും നമ്മുടേത് ഒരു “മതേതര“രാജ്യമായിരിക്കുകയും ചെയ്യുന്നിടത്തോളം കാലം അവരെ നിരുപാധികം കുറ്റവിമുക്തരായി പ്രഖ്യാപിക്കണമെന്നാണെങ്കിൽ വിരോധമില്ല. എന്നാലും, ബ്രിട്ടീഷുകാരെ വെറുതെ വിടാം.

മുഗൾ ഭരണത്തിനു ശേഷം ബ്രിടീഷ് ഭരണം വന്നിട്ടും ഹിന്ദുക്കൾക്ക് അവരുടെ പുണ്യഭൂമിയും ആരാധനാകേന്ദ്രവും തിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ അതിൽ ആശ്ചര്യകരമായി യാതൊന്നുമുണ്ടെന്നു തോന്നുന്നില്ല. വിദേശഭരണം അവസാനിക്കുകയും ഭാരതീയർക്കുതന്നെ ഭരണം ലഭിക്കുകയും ചെയ്തപ്പോളാണ് പ്രതീക്ഷയുണർന്നത്.

ഇപ്പോളത്തെ സാഹചര്യത്തിലാണെങ്കിൽ, അയോദ്ധ്യവിഷയത്തിൽ ആകെയൊരു യൂറോപ്യൻ കണക്ഷനെങ്കിലും കൊണ്ടുവരാൻ പറ്റുന്നത് സോണിയയുടെ കാര്യത്തിലാണ്. അയോദ്ധ്യപ്രക്ഷോഭകാലത്ത് ആദ്യം മുതലേ അങ്ങേയറ്റം കുറ്റകരമായ പല നിലപാടുകളുമെടുക്കുകയും പ്രശ്നപരിഹാരത്തിനു തടസ്സം നിൽക്കുകയും ചെയ്ത പാർട്ടിയായ കോൺ‌ഗ്രസിന്റെ തലപ്പത്ത് ഇപ്പോളുള്ളത് ഒരു യൂറോപ്യൻ വനിതയാണ് എന്നൊക്കെ വേണമെങ്കിൽ പറയാം. അത്രയ്ക്കു വളച്ചുകെട്ടൊക്കെ എന്തിനാണ്!!! എന്തായാലും, ബ്രിട്ടീഷുകാർ പ്രശ്നമുണ്ടാക്കി എന്നതിനോടു ഞാൻ യോജിക്കുന്നില്ല.


>>[ Navas(നവാസ്)] അതിൽ രാമവിഗ്രഹം ‘സ്വയം ഭൂ’ ആയതും <<

[നകുലൻ] പാവങ്ങൾ ആരെങ്കിലും അങ്ങനെയൊക്കെ വിശ്വസിക്കുന്നുണ്ടോ ആവോ? എന്തായാലും, വിദേശിഭരണം അവസാനിക്കുകയും ജനാധിപത്യം വരികയും ചെയ്തതോടെ നാലു നൂറ്റാണ്ടുകാലത്തെ വേദനകൾക്കും പൊരുതലുകൾക്കും പരിഹാരമാകുമെന്ന് അയോദ്ധ്യയിലെ ഹിന്ദുക്കൾ ധരിച്ചു പോയതും, അവരുടെ പരാതികൾ പരിഗണിക്കപ്പെടുന്നില്ലെന്നു കണ്ടപ്പോൾ സമരങ്ങൾ ബലപ്രയോഗങ്ങളിലേക്കു കടന്നതും, വിഗ്രഹങ്ങൾ ബലമായി പ്രതിഷ്ഠിക്കപ്പെട്ടതുമൊക്കെ ചരിത്രമാണ്. 1949-ലാണ് അതു നടന്നത്.

>>[ Navas(നവാസ്)] ലോകം മുഴുവൻ നോക്കി നിൽക്കേ ഗാന്ധി ഘാതകർ അതു തകർത്തതും, <<

[നകുലൻ] വിഗ്രഹം ആരും തകർത്തൊന്നുമില്ല. മന്ദിരം തകർന്നു വീഴുന്നതിനിടയിൽ‌പ്പെട്ടു നശിക്കാതിരിക്കാൻ ആരോ എടുത്തു മാറ്റി എന്നതാണ് “ഗൂഢാലോചന“യുണ്ടെന്നൊക്കെ വാദിക്കുമ്പോൾ അതു സമർത്ഥിക്കാനുള്ള ശ്രമത്തിനിടെ ചിലർ ചൂണ്ടിക്കാറുള്ള ഏക കാര്യം എന്നതും സ്മരണീയമാണ്. പിന്നെ, തർക്കമന്ദിരത്തേക്കുറിച്ചാണെങ്കിൽ, തകർക്കപ്പെട്ടതു വാസ്തവമാണ്. ലോകം അതിന്റെ പിന്നാലെയൊന്നുമായിരുന്നില്ലെങ്കിൽക്കൂടി. ഗാന്ധിഘാതകർ തൂക്കിലേറ്റപ്പെട്ടതിനു ശേഷം പതിറ്റാണ്ടുകൾ തന്നെ കഴിഞ്ഞിരുന്ന സ്ഥിതിക്ക് അയോദ്ധ്യയിലെ തർക്കമന്ദിരം തകർത്തത് അവരാവാൻ വഴിയില്ല. താങ്കൾ പുനർജന്മസങ്കല്പങ്ങളിൽ വിശ്വസിക്കുന്നുവെന്നു വരുമോ?

പിന്നെ, ഗാന്ധിഹത്യ ചില പ്രസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങൾ അമ്പേ പരാജയപ്പെടുകയും അങ്ങനെ വാദിച്ചവർ നാണിച്ചു തലതാഴ്ത്തുകയും ചെയ്തതിനും പതിറ്റാണ്ടുകൾക്കു ശേഷമാണ് സംഭവം എന്നതു കൂടി ചേർത്തു വായിക്കുമ്പോൾ, അങ്ങനെ പറയുന്നതിൽ തെറ്റില്ല. അരനൂറ്റാണ്ടോളം മുമ്പു നടന്ന സംഭവങ്ങളേപ്പറ്റി എല്ലാവരുമൊന്നും ചരിത്രം ചികഞ്ഞു യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി വയ്ക്കില്ല എന്നതിനാൽ, ആരോപണങ്ങൾ എറിയുവാൻ വളരെ സൌകര്യമാണല്ലോ.


>>[ Navas(നവാസ്)] തുടർണ്ടായ മുസ്ലിംകൂട്ടക്കൊലകളും നമുക്ക് ചർച്ച ചെയ്യണം.<<

[നകുലൻ] തീർച്ചയായും. പക്ഷേ, “മുസ്ല്ലീം കൂട്ടക്കൊല“ എന്നത് ആദ്യം തന്നെ വിഗ്രഹിച്ചു സമാസം പറയണം. ആ പ്രയോഗം കൊണ്ട് ഏതാണുദ്ദേശിച്ചത്? മുസ്ലീങ്ങൾ നടത്തിയ കൂട്ടക്കൊല എന്നോ അതോ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തത് എന്നോ? ആദ്യത്തേതാണെങ്കിൽ, അതൊരു പൊതുവേദിയിൽ ചർച്ചചെയ്യാം എന്നൊക്കെയുള്ള അവസ്ഥയായോ! എങ്കിൽ നമ്മുടെ നാടു വല്ലാതെ മാറിയിരിക്കുന്നല്ലോ! മുസ്ലീങ്ങൾ എല്ലാവരും പരമസാത്വികരും “ഇരകളും” ആണെന്ന മട്ടിലല്ലാതെ, കാര്യങ്ങൾ എല്ലാം വെട്ടിത്തുറന്നു പറഞ്ഞുകൊണ്ട് തുറന്ന മനസ്സോടെയുള്ള ചർച്ചയെന്തെങ്കിലുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ താല്പര്യമുണ്ട്. എവിടം മുതൽ തുടങ്ങണം? തർക്കമന്ദിരം തകർക്കപ്പെട്ടതു മുതലോ അതോ വിഭജനകാലം മുതലോ അതോ അധിനിവേശത്തിന്റെ ആദ്യനാൾ മുതലോ?


>>[ Navas(നവാസ്)] ആദ്യമായി ദ്വിരാഷ്ട്ര വാദം ഉന്നയിച്ചത് ഹിന്ദുമഹാസഭയാണെന്ന കാര്യം ചർച്ച ചെയ്യണം. <<

[നകുലൻ] ആവാമല്ലോ. ”ഹിന്ദുമഹാസഭ” എന്ന പേരാണു താങ്കൾ പറഞ്ഞിരിക്കുന്നത്. അതിനി മാറ്റിപ്പറയരുതെന്നപേക്ഷിക്കുന്നു.

>> [ Navas(നവാസ്)] ‘നമ്മുടെ ശക്തി ബ്രിട്ടീഷുകാർക്കെതിരെ പോരടിച്ച് നശിപ്പിക്കരുത്, അത് ഈ രാജ്യത്തിന്റെ യഥാർത്ഥ ശത്രുക്കളായ മുസ്ലീംകൾക്കും ക്രിസ്ത്യാനികൾക്കും കമ്മ്യൂണിസ്റ്റുകാർക്കുമെതിരെ പ്രയോഗിക്കാനുള്ളതാണ് ‘ എന്നു പറഞ്ഞ ആർ. എസ്സ്.എസ്സ് ഗുരുവിനെയും ഇവിടെ സ്മരിക്കണം. <<

[നകുലൻ] ആവാമല്ലോ. ഗുരുജി ഗോൾവൾക്കറെയാണോ ഇവിടെ ഉദ്ദേശിച്ചത്? മുകളിൽ‌പ്പറഞ്ഞ മട്ടിൽ അദ്ദേഹം അഭിപ്രായപ്പെട്ടുവെന്നാണു പറയുന്നതെങ്കിൽ, അതേപ്പറ്റി ഞാൻ ഇതിനു മുമ്പു് ഒരിക്കലെങ്കിലും അറിയാതെ വരാൻ സാദ്ധ്യത കാണുന്നില്ല. പക്ഷേ അങ്ങനെയൊന്ന് ഇതുവരെ ശ്രദ്ധയിൽ‌പ്പെട്ടിട്ടുമില്ല. അപ്പോൾ, അദ്ദേഹത്തിന്റെ “വിചാരധാര” എന്ന ഗ്രന്ഥമൊക്കെ വായിച്ചിട്ടുള്ള ഒരാളെന്ന നിലയ്കാണു ചോദിക്കുന്നത് . അദ്ദേഹം അതു പറഞ്ഞത് എപ്പോളാണെന്നോ എവിടെവച്ചാണെന്നോ അങ്ങനെയെന്തെങ്കിലും വല്ല അറിവും കിട്ടാൻ വഴിയുണ്ടോ? അതോ ഇനി അദ്ദേഹമങ്ങനെ എഴുതിയിട്ടുണ്ടെന്നു വരുമോ? ഉണ്ടെങ്കിൽ ഏതു പുസ്തകമാണെന്നോ മറ്റോ അറിഞ്ഞാലും മതി.

“വാശിക്കല്ലാതെ“ സംവാദത്തിനു മുതിർന്നൊരാളെന്ന നിലയിൽ താങ്കൾ ഒഴിഞ്ഞുമാറില്ലെന്നു തന്നെയാണു കരുതുന്നത്.

Anonymous said...

ബി ജെ പിയാനോ? സംഘ പരിവരാതെ അനുകൂലിക്കുന്നവനാണോ എങ്കില്‍ താങ്കള്‍ "വിവരം" ഉള്ളവനാണ്. മനുഷ്യരെ മനുഷ്യരായി കാണുന്നവനാണ്. ഇതര സമുദായങ്ങളോട്‌ ബഹുമാനം കാനികുന്നവനാണ്. ഇതൊന്നുമല്ലേ, നിങ്ങള്‍ അന്ധമായ പരിവാര്‍ വിരോധം കൊണ്ട് പറയുന്നതാണ് (അല്ലാതെ പറയുന്ന മാതിരിയുള്ള പോകൃതരങ്ങളൊന്നും ഞങ്ങള്കില്ല!!). എന്റമ്മോ എന്തൊരു അറിവ്? എന്തൊരു വിവരം? ദൈവമേ ഇതൊക്കെ ഇത്തരം ബ്ലോഗില്‍ മാത്രം പരിമിതപെട്ടു പോയതില്‍ ഹാ കഷ്ടം എന്നെ പറയേണ്ടൂ!! ഇവരെയാണോ വര്‍ഗീയ വാദികലെന്നും മനുഷ്യരെ തമ്മില്‍ തല്ലിക്കുന്നവരെന്നും ഗാന്ധി ഘാതകര്‍ എന്നുമൊക്കെ ജനം വിളികുന്നത്. ചുമ്മാ. അസൂയ!!

ഭാരതീയന്‍ said...

പ്രിയ ഡ്രീം ലാന്‍ഡ്,
താങ്കള്‍ക്കു മാനസിക വളര്‍ച്ച കുറവാണൊ? അതോ എന്തെങ്കിലും മനോവിഭ്രമം? ഗര്‍ഭസ്ത ശിശുവിനെ ഇനി വിട്ടു പിടി സുഹ്രുത്തെ.അതിനു വല്ല തെളിവും ഉണ്ടായിരുന്നെങ്കില്‍ , ആ ശിശുവിന്റെ ഫോട്ടോ സഹിതം ഫ്ലെക്സ് ബോര്‍ഡ് അടിചു ഇടതുപക്ഷം വോട്ട് ചോദിക്കില്ലായിരുന്നൊ? താങ്കളുടെ കമണ്ട് വായിചിട്ട് ഒരുപാടു അബധ്ധങല്‍ മനസ്സില്‍ പേറുന്ന ഒരാള്‍ എന്ന ഇമേജ് ആണു കിട്ടുന്നതു.സത്യത്തില്‍ താങ്കളെ പോലെ ചിന്തിക്കുന്നവര്‍ ആണു “ജിഹാദ്” പരഞു ഇറങുന്നവന്മാര്‍ക്കു ആശ്വാസം.എന്നാലും ഈ മൊസാദിനെ ഒക്കെ വലിചോണ്ടു വന്നതെന്തിനു?

Anonymous said...

U said the truth. Please carry on. There are people out there who are not in the hands of 'secular' political parties.. keep going.. Nobody dare anymore to speak against u..

Anonymous said...

ഞാന്‍ എത്താന്‍ വൈകി പോയി.....വിവരക്കേട് എഴുതുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ല എന്നാ ഒരു ബോര്‍ഡ്‌ സ്ഥാപിക്കുന്നത് നന്നായിരിക്കും
മലപ്പുറത്ത്‌ സംഘപരിവാര്‍ ബോംബു ഉണ്ടാക്കി കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ച കഥ രസാവഹം തന്നെ...ഒരു പരാതിയുണ്ട്(അപേക്ഷ ആയി കൂട്ടിയാലും മതി)....സംഘപ്രവര്തകര്‍ക്കോ അനുഭവികല്‍ക്കോ ഫേസ്ബുക്ക് ബ്ലോഗുകള്‍ എന്നിവിടങ്ങളില്‍ പ്രാതിനിത്യം തീരെ കുറവാണ്...അത് ഭാവിയില്‍ ദോഷം ചെയ്തേക്കാം....